'390 രൂപ വച്ച് 12,500 സാരി നല്‍കി, സംഘാടകര്‍ കുട്ടികള്‍ക്ക് 1600 രൂപയ്ക്ക് മറിച്ചുവിറ്റു'; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: കല്യാണ്‍ സില്‍ക്‌സ്

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ സംഘാടകര്‍ നടത്തിയത് അടിമുടി തട്ടിപ്പെന്ന് കല്ല്യാണ്‍ സില്‍ക്‌സ്
mega bharatanatyam
മെ​ഗാ ഭരതനാട്യം എ സനേഷ്/ എക്സ്പ്രസ്
Updated on

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ സംഘാടകര്‍ നടത്തിയത് അടിമുടി തട്ടിപ്പെന്ന് കല്യാണ്‍ സില്‍ക്‌സ്. നൃത്ത പരിപാടിക്ക് 12,500 സാരികള്‍ക്ക് സംഘാടകര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. സാരി ഒന്നിന് 390 രൂപ എന്ന നിരക്കില്‍ തുക ഈടാക്കിയാണ് സാരി നല്‍കിയത്. എന്നാല്‍ ഇതേ സാരിക്ക് കുട്ടികളില്‍ നിന്ന് സംഘാടകര്‍ 1600 രൂപ ഈടാക്കിയെന്നും കല്യാണ്‍ സില്‍ക്‌സ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുന്നതില്‍ കല്യാണ്‍ സില്‍ക്‌സ് അതൃപ്തിയും രേഖപ്പെടുത്തി.

കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകരുടെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായതായാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ പുകയുകയാണ്. നൃത്ത പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സാരി നല്‍കിയതുമായി ബന്ധപ്പെട്ട് കല്യാണ്‍ സില്‍ക്‌സിനെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം.

നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകരുമായി ഏത് തരത്തിലാണ് സഹകരിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് വാര്‍ത്താക്കുറിപ്പ്. 12500 സാരികള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ഓര്‍ഡറാണ് കമ്പനിക്ക് ലഭിച്ചത്. ഒരു റീട്ടെയില്‍ സ്ഥാപനം എന്ന നിലയിലാണ് ഓര്‍ഡര്‍ അനുസരിച്ചുള്ള സാരികള്‍ നിര്‍മ്മിച്ച് നല്‍കിയത്. ഒരു സാരിക്ക് 390 രൂപയാണ് ഈടാക്കിയത്. എന്നാല്‍ ഇതേ സാരി മറിച്ചുവിറ്റപ്പോള്‍ കുട്ടികളില്‍ നിന്ന് സംഘാടകര്‍ 1600 രൂപയാണ് ഈടാക്കിയത് എന്ന് കമ്പനി ആരോപിച്ചു. കസ്റ്റമേഴ്‌സുമായി നടത്തിയ വാണിജ്യപരമായ ഇടപാട് എന്നതിനപ്പുറം പരിപാടിയില്‍ നേരിട്ട് ഒരു പങ്കാളിത്തവും കമ്പനിക്ക് ഇല്ല. അതിനാല്‍ കമ്പനിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com