'അവരും മനുഷ്യരാണ്'; കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന് എം വി ജയരാജൻ, വിഡിയോ

വിവാഹത്തിനും ഗൃഹപ്രവേശനത്തിനുമൊക്കെ ക്ഷണിച്ചാൽ പോവുകയെന്നത് ഔചിത്യ പൂർണമായ കാര്യമാണ്.
Kannur
Updated on

കണ്ണൂർ: തലശേരിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ കൂട്ടത്തോടെ എത്തിയത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം തലശേരി വടക്കുമ്പാട്ടെ ശ്രീജിത്തിൻ്റെ ഗൃഹപ്രവേശന ചടങ്ങിലാണ് സിപിഎം നേതാക്കൾ ആശിർവാദവുമായി എത്തിയത്. എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് ന്യായീകരണ ക്യാപ്സൂളുമായി കണ്ണൂരിലെ നേതൃത്വം രംഗത്തെത്തി.

പങ്കെടുത്തതിൽ തെറ്റില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. വിവാഹത്തിനും ഗൃഹപ്രവേശനത്തിനുമൊക്കെ ക്ഷണിച്ചാൽ പോവുകയെന്നത് ഔചിത്യ പൂർണമായ കാര്യമാണ്. കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരും മനുഷ്യരാണ്. അവർക്കും കുടുംബവും മാതാപിതാക്കളുമുണ്ട്. ഇതു വിവാദമാക്കുന്നവർ ഒരു കേസിൽപ്പെട്ട് നോക്കണം.

ഗൃഹപ്രവേശനത്തിന് ക്ഷണിച്ചത് ശ്രീജിത്തിൻ്റെ അച്ഛനാണെന്നും ജയരാജൻ പറഞ്ഞു. കൊടി സുനിക്ക് പരോൾ ലഭിക്കാൻ അർഹതയുണ്ടായിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. അഞ്ചര വർഷമായി ജയിലിൽ കഴിയുന്നതിനാൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നാണ് കമ്മീഷൻ പറഞ്ഞത്. പരോൾ ലഭിച്ചത് ഇതിൻ്റെ അടിസ്ഥാനത്തിലാണെന്നും എംവി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

2008 ൽ തലശേരി വടക്കുമ്പാട് വെച്ച് ബിജെപി പ്രവർത്തകനായ നിഖിലിനെ ലോറിയിൽ നിന്നും വലിച്ചിറക്കി വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് ശ്രീജിത്ത്. മാസങ്ങൾക്ക് മുൻപാണ് ഇയാൾ ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെ തലശേരി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങിനായി പിന്നീട് ഇയാൾ പരോളിലിറങ്ങുകയായിരുന്നു. എംവി ജയരാജനെ കൂടാതെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ തുടങ്ങിയവരും പ്രാദേശിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

കാരായി രാജൻ, ടിപി കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ബിജെപി പ്രവർത്തകനായിരുന്ന നിഖിലിനെ 2008 ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിന്റെ ​ഗൃഹപ്രവേശ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്.

തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പരോളിലിറങ്ങിയ സമയത്താണ് ​ഗൃഹപ്രവേശ ചടങ്ങ് നടത്തിയത്. ഈ ചടങ്ങിലാണ് സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കൾ പങ്കെടുത്തത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com