Asha workers’ strike: 'ആശ സമരത്തെ ഐഎന്‍ടിയുസി ഒറ്റുന്നു; സര്‍ക്കാര്‍ നടപ്പാക്കുന്നത് ചന്ദ്രശേഖരന്റെ നിലപാട്'

സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന യൂണിയനുകളുടെ നിലപാടാണ് ചന്ദ്രശേഖരന്‍ സ്വീകരിച്ചതെന്ന് സമരസമതി നേതാവ് എസ് മിനി പറഞ്ഞു.
s mini
എസ് മിനി
Updated on

തിരുവനന്തപുരം: പ്രതിപക്ഷം സമരത്തിനൊപ്പം നില്‍ക്കുമ്പോള്‍ ഐഎന്‍ടിയുസി സമരത്തെ ഒറ്റുന്നുവെന്ന് സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍. ചര്‍ച്ചയിലും ഐഎന്‍ടിയുസി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചെന്നും സര്‍ക്കാര്‍ നടപ്പാക്കുന്നത് ആര്‍ ചന്ദ്രശേഖരന്റെ നിലപാടാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു

സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന യൂണിയനുകളുടെ നിലപാടാണ് ചന്ദ്രശേഖരന്‍ സ്വീകരിച്ചതെന്ന് സമരസമതി നേതാവ് എസ് മിനി പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാടെങ്കിലും പക്ഷേ, അതിനൊരു കമ്മിറ്റി ഉണ്ടാക്കണമെന്ന സര്‍ക്കാരിന്റെ അഭിപ്രായത്തിനൊപ്പമാണ് നിന്നത്. അതിന് തയ്യാറല്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. പാവപ്പെട്ട ആശ വര്‍ക്കര്‍മാര്‍ വേതനം ആവശ്യപ്പെടുമ്പോള്‍ കമ്മിറ്റി തീരുമാനിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. അതിനൊപ്പം ചേരുന്ന എല്ലാവരെയും തൊഴിലാളി വിരുദ്ധരായാണ് കാണുന്നതെന്നും മിനി പറഞ്ഞു.

സമരം സെറ്റില്‍ ചെയ്യുന്നത് സംബന്ധിച്ചാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ അവിടെ ആശമാര്‍ രാജ്യവ്യാപകമായി നേരിടുന്ന പ്രശ്‌നങ്ങളാണ് പറഞ്ഞത്. ഇത്രകാലവും ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം പ്രഖ്യാപിച്ചത് ഒരു കമ്മിറ്റിയുമായിരുന്നില്ലെന്നും യോഗത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രശ്‌നങ്ങളാണ് ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടിയതെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് യോഗത്തില്‍ ചന്ദ്രശേഖരന്‍ വിശദീകരിച്ചതായും സമരസമിതി നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രതിസന്ധി കാണാതെ പോകരുതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഉടന്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതും വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നതും പ്രായോഗികമല്ലെന്നു വാദിച്ചതായും സമരസമിതി നേതാക്കള്‍ പറഞ്ഞു.

അതേസമയം, സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ വയ്ക്കാമെന്ന നിര്‍ദേശം വച്ചത് താനല്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇത്തരമൊരു വാര്‍ത്തകള്‍ എങ്ങനെയുണ്ടായെന്ന് തനിക്കറിയില്ല. ഐഎന്‍ടിയുസി ആശ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പമാണ്. സമരം ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദേശമാണ് മന്ത്രി വിളിച്ച ചര്‍ച്ചയില്‍ ഐഎന്‍ടിയുസി ആവശ്യപ്പെട്ടത്. എന്നാല്‍ താനൊരു നിര്‍ദേശം വവച്ചു. അത് മന്ത്രി വീണാ ജോര്‍ജ് അംഗീകരിച്ചുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമില്ലാതെ തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്യുന്നത്. വിട്ടുവീഴ്ച മനോഭാവത്തോടെ ഇരുകൂട്ടരും ചെയ്താലേ സമരം അവസാനിപ്പിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com