മിഹിറിന്‍റെ ആത്മഹത്യ; റാഗിങ് നടന്നതിന് തെളിവില്ല, മരണകാരണം കുടുംബ പ്രശ്നങ്ങളെന്ന് പൊലീസ്

തൃപ്പൂണിത്തുറ ചോയ്‌സ് പാരഡൈസ് ഫ്‌ലാറ്റില്‍ താമസിക്കുന്ന സലീം-റജ്‌ന ദമ്പതികളുടെ മകന്‍ മിഹിര്‍ അഹമ്മദ് (15) ജനുവരി 15നാണ് ഫ്‌ലാറ്റിന്റെ 26-ാം നിലയില്‍ നിന്ന് ചാടി മരിച്ചത്.
Suicide of student; No evidence of ragging
മിഹിര്‍
Updated on

കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യയ്ക്ക് കാരണം റാഗിങ്ങ് അല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ റാഗിങ് നടന്നതിന് തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം റാഗിങ് അല്ലെന്നും കുടുംബ പ്രശ്നങ്ങളാണെന്നും പുത്തന്‍കുരിശ് പൊലീസ് ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃപ്പൂണിത്തുറ ചോയ്‌സ് പാരഡൈസ് ഫ്‌ലാറ്റില്‍ താമസിക്കുന്ന സലീം-റജ്‌ന ദമ്പതികളുടെ മകന്‍ മിഹിര്‍ അഹമ്മദ് (15) ജനുവരി 15നാണ് ഫ്‌ലാറ്റിന്റെ 26-ാം നിലയില്‍ നിന്ന് ചാടി മരിച്ചത്. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മിഹിര്‍ അഹമ്മദ് വൈകിട്ട് സ്‌കൂളില്‍ നിന്നെത്തിയ ശേഷം 3.50 ഓടെ താഴേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.

സ്‌കൂളില്‍ മിഹിര്‍ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണമാവശ്യപ്പെട്ട് മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞത്. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ സ്‌കൂളിനെതിരെ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.

മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിക്കുകയും റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണകാരണം റാഗിങ് അല്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com