
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ (65) മൃതദേഹം നാട്ടിലെത്തിച്ചു. ഡല്‍ഹി വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ജനപ്രതിനിധികളും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. മന്ത്രിമാരായ പി രാജീവ്, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിവരും നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നു.
വെള്ളിയാഴ്ചയാണ് സംസ്‌കാരചടങ്ങുകള്‍. ഇന്ന് മോര്‍ച്ചറിയിലേക്ക് മാറ്റുന്ന മൃതദേഹം മറ്റന്നാള്‍ രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണിവരെ ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള രാമചന്ദ്രന്റെ സഹോദരന് എത്താനായാണ് സംസ്‌കാരം വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.
കുടുംബത്തോടൊപ്പമായിരുന്നു രാമചന്ദ്രന്‍ കശ്മീരിലെ പഹല്‍ഗാമിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, അമ്മുവിന്റെ രണ്ട് ഇരട്ടകുട്ടികള്‍ (5) എന്നിവരാണ് ഉണ്ടായിരുന്നത്. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ