
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കലക്ട്രേറ്റിലെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ വിഷയങ്ങള്‍ വകുപ്പ് തല അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തത നല്‍കുന്ന റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ മറുപടി പുറത്ത്. പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് ആവശ്യമായ നിരാക്ഷേപ പത്രം നല്‍കുന്നതില്‍ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു കാലതാമസം വരുത്തിയിരുന്നുവോ എന്നും ഇതിനായി പ്രതിഫലം വാങ്ങിയോ എന്ന വിഷയം മാത്രമാണ് അന്വേഷണ പരിധിയില്‍ വന്നതെന്നും വിവാരകാശ മറുപടിയില്‍ റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ഗീതയെ വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
ഇവര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ഉണ്ടായിരുന്നില്ല. ഇതിനെതിരെ ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ചീഫ് സെക്രട്ടറിയോട് വിവരാവകാശനിയമപ്രകാരം മറുപടി ആവശ്യപ്പെട്ടിരുന്നു. ഇതിന് ലഭിച്ച മറുപടി കത്തിലാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ഉണ്ടായ വിഷയങ്ങള്‍ വകുപ്പ് തല അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നില്ലെന്ന് വിവരാവകാശ മറുപടിയില്‍ വ്യക്തമാകുന്നത്. പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം നല്‍കുന്നതിന് നവീന്‍ ബാബു കാലതാമസം വരുത്തിയതായി കാണിച്ചോ, നിരാക്ഷേപ പത്രം അനുവദിക്കുന്നതിന് കൈക്കൂലി ആവിശ്യപ്പെട്ടതായോ മറ്റുമുള്ള യാതൊരു പരാതിയും നവീന്‍ ബാബുവിന് എതിരെ ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ അഡ്വ. കുളത്തൂര്‍ ജയ്സിങിന് വിവരാവകാശ മറുപടി നല്‍കിയിരുന്നു. നവീന്‍ ബാബുവിനെതിരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് റവന്യൂ വകുപ്പും വിജിലന്‍സ് ഡയറക്ടറേറ്റും, കണ്ണൂര്‍ കലക്ട്രേറ്റും വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാറിന് ലഭിക്കാത്ത പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് തല അന്വേഷണത്തിന് നിയമ സാധ്യതയില്ല.
സര്‍ക്കാര്‍ ജീവനക്കാരനെതിരെയുള്ള വകുപ്പ് തല അന്വേഷണത്തിന് തെളിവുകളും ജീവനക്കാരന്റെ ഭാഗവും ആവിശ്യമാണെന്ന് അഡ്വ.കുളത്തൂര്‍ ജയ്സിങ് പറഞ്ഞു. പരാതി ഇല്ലാത്ത സാഹചര്യത്തില്‍ മരണപ്പെട്ടയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നിയമ വിരുദ്ധമാണ്. കണ്ണൂര്‍ കലക്ട്രേറ്റില്‍ നടന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ഉണ്ടായ വ്യക്തിഹത്യയ്ക്ക് അവസരം ഉണ്ടായതില്‍ ജില്ലാ കലക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ വകുപ്പ് തല അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നില്ലെന്നുള്ള വിവരവും യഥാര്‍ത്ഥ വസ്തുതകളില്‍ വകുപ്പ് തല അന്വേഷണവും നടന്നിട്ടില്ലെന്ന വിവരവുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ