
തിരുവനന്തപുരം: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടാനിടയാക്കിയ സംഭവത്തിന് കാരണമായ ചോദ്യപേപ്പര്‍ വിവാദത്തില്‍ തന്റെ നിലപാടുകള്‍ തെറ്റിദ്ധരിക്കപ്പെട്ടിരുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ അധ്യാപകന്‍ കുറച്ചുകൂടി കരുതല്‍ കാണിക്കണമായിരുന്നു. അദ്ദേഹം നിഷ്‌കളങ്കമായി ചെയ്ത കാര്യം ആയിരിക്കാം, എന്നാല്‍ നിഷ്‌കളങ്കമായി ഒരു ഒരു അബദ്ധം ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ ആകില്ലെന്നും അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി വ്യക്തമാക്കുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''നിയമസഭാ രേഖകള്‍ പരിശോധിച്ചാല്‍ താന്‍ അന്നെടുത്ത നിലപാടിനെ കുറിച്ചും അന്ന് ഉപയോഗിച്ച വാക്കുകളെ കുറിച്ചും വ്യക്തമായ ധാരണ ലഭിക്കും. ഒരുപാട് പേര്‍ക്ക് മുഹമ്മദ് എന്ന് പേരുണ്ട്. പക്ഷേ ഞങ്ങളുടെ പ്രവാചകനെ അവഹേളിക്കുന്നു എന്ന് പറയാന്‍ അവസരം ചോദ്യം ഉണ്ടാക്കി എന്നതാണ് പ്രധാന വിഷയം. എന്റെ മുന്നിലുണ്ടായിരുന്ന വിഷയം മുസ്ലീം വിഭാഗത്തെ അധിക്ഷേപിക്കുന്ന ചോദ്യം വന്നിരിക്കുന്നു എന്ന സാഹചര്യത്തിലായിരുന്നു അന്ന് താന്‍ നടത്തിയ പ്രതികരണം. അത് കൈവെട്ടിന് പ്രേരിപ്പിച്ചു എന്ന തരത്തില്‍ ആയിരുന്നു പ്രചാരണം. ഞാന്‍ എന്ത് പറഞ്ഞാലും ആ ഭീകരന്‍മാര്‍ ആക്രമണം അഴിച്ചുവിടുമായിരുന്നു'' എന്നും എം എ ബേബി പറഞ്ഞു.
ചോദ്യം തയ്യാറാക്കാന്‍ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് ടി ജെ ജോസഫ് എഴുതിയ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ആ നിമിഷത്തെ കുറിച്ച് അദ്ദേഹം പശ്ചാത്തപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് തീര്‍ത്തും നിഷ്‌കളങ്കമായി സംഭവിച്ച ഒരു തെറ്റായിരിക്കാം ആ ചോദ്യം എന്നാല്‍ നിഷ്‌കളങ്കമായി ഒരു അബദ്ധം ചെയ്യുന്നതിനെ ന്യായീകരിക്കുന്നത് എങ്ങനെ എന്നും എം എ ബേബി ചോദിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ