
തൃശൂര്‍: തന്റെ വീടിന്റെ നേരേ എറിഞ്ഞത് വിഷുപടക്കമാണെന്ന ഇപി ജയരാജന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍. ബോംബ് നിര്‍മ്മാണത്തിലും ഉപയോഗത്തിലും ജയരാജനെ പോലെ തനിക്ക് പരിചയമില്ലെന്നും അദ്ദേഹം അതില്‍ വിദഗ്ധനാണെന്നും ശോഭ പരിഹസിച്ചു. 'സഖാവ് ഇപി ജയരാജനെ പോലെ ബോംബ് കൈകാര്യം ചെയ്ത പരിചയമൊന്നും എനിക്കില്ല. ടെക്നോളജിയും പിഎച്ച്ഡിയും ഒക്കെ ഉള്ള ആളാണ് ഇപി. സ്വന്തം ആത്മകഥ പ്രസിദ്ധികരിച്ച പ്രസിദ്ധീകരണക്കാരെ പോലും കള്ളന്‍മാരാക്കിയ ചരിത്രമാണ് ഇപിയുടേതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരിലിരുന്ന് ഇത് ബോംബല്ല എന്നറിയാനുള്ള എന്തെങ്കിലും സാങ്കേതിക വിദ്യ അദ്ദേഹത്തിന്റെ കൈയിലുണ്ടാവും' ശോഭി പരിഹസിച്ചു.
വീടിനു എതിര്‍വശത്തുണ്ടായ പൊട്ടിത്തെറി ആസൂത്രിതമാണെന്ന് ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. പൊട്ടിയത് പടക്കം ആക്കി മാറ്റാന്‍ പൊലീസ് അധികാരികള്‍ ഗൂഢാലോചന നടത്തിയെന്നും ശോഭ പറഞ്ഞു. ഫോറന്‍സിക് സംഘം അടക്കം നടത്തിയ പരിശോധനയില്‍ പൊട്ടിത്തെറിച്ചത് പടക്കമാണെന്ന് കണ്ടെത്തിയിരുന്നു. സ്‌ഫോടനശേഷം രണ്ടുപേര്‍ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശോഭാസുരേന്ദ്രന്‍ പുറത്തുവിട്ടു.
ശോഭാ സുരേന്ദ്രന്റെ വീടിന് എതിര്‍വശത്തെ വീട്ടിനു മുന്നിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗുണ്ടിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഇവിടെനിന്ന് കണ്ടെടുക്കുകയും, പൊട്ടിയത് ഗുണ്ടാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. പടക്കം പൊട്ടിച്ചത് എതിര്‍വശത്തെ വീട്ടിലെ വിദ്യാര്‍ഥിയുടെ അറിവോടെ സുഹൃത്തുക്കള്‍ എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ വാദം തള്ളുകയാണ് ശോഭാസുരേന്ദ്രന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ