
മംഗളൂരു: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് (38) ആണ് കൊല്ലപ്പെട്ടത്. മാനസിക പ്രശ്നമുള്ളയാളാണ് അഷ്റഫ് എന്നും കുടുംബം പറയുന്നു. ബന്ധുക്കളുമായി അഷ്റഫ് ബന്ധം പുലർത്തിയിരുന്നില്ല. മാനസിക പ്രശ്നത്തെത്തുടർന്ന് അഷ്റഫ് പലയിടങ്ങളിൽ ചികിത്സ തേടിയിരുന്നുവെന്ന് കുടുംബം പറയുന്നു.
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ ചേർന്ന് കഴിഞ്ഞദിവസം അഷ്റഫിനെ മർദ്ദിച്ചത്. മംഗളൂരു കുടുപ്പുവിലെ ഒരു മൈതാനത്ത് വച്ച് ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം. സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റമ്പ് കൊണ്ടും അഷ്റഫിനെ ഒരു സംഘം മർദ്ദിക്കുകയായിരുന്നു.
തുടർന്ന് അവശനായ യുവാവിനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ആൾക്കൂട്ടം ചേർന്നുള്ള ആക്രമണവും സമയത്തിന് ചികിത്സ ലഭിക്കാത്തതുമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ഇയാൾ മലയാളം സംസാരിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. അഷ്റഫിന്റെ കുടുംബം മംഗളൂരുവിലെത്തിയ ശേഷം മൃതദേഹം വിട്ടു നൽകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ