Dr Santhosh Babu IAS
ഡോ സന്തോഷ് ബാബു ഐഎഎസ്എക്സ്പ്രസ്/ ടിപി സൂരജ്

'ആരും ​സർക്കാർ ഓഫീസ് കയറിയിറങ്ങാൻ പാടില്ല; എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ, പദ്ധതി സർക്കാരിന് മുന്നിൽ'; വിഡിയോ

ഐടി മിഷൻ 2000 സ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ നൽകിയിട്ടുണ്ട്.
Published on

കൊച്ചി: കേരളത്തിലെ എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ ലഭ്യമാക്കാനുള്ള നിർദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് കെ ഫോണ്‍ മാനേജിങ് ഡയറക്ടർ ഡോ സന്തോഷ് ബാബു ഐഎഎസ്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പൊതു ഇടങ്ങളിൽ വൈ-ഫൈ ലഭ്യമാക്കുന്നതിനുള്ള ഒരു നിർദേശം ഞങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതിന്റെ പേര് കെഎഫ്ഐ എന്നാണ്. കെഎസ്‌ വാൻ (കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക്) - കെഎഫ്ഒഎൻ ഇവ രണ്ടും ഒന്നിപ്പിച്ചുള്ള മറ്റൊരു നിർദേശവുമുണ്ട്. നിലവിൽ ഇത് സർക്കാരിന്റെ പരിഗണനയിലാണ്. ഐടി മിഷൻ 2000 സ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ നൽകിയിട്ടുണ്ട്.

ഇത് വളരെ വിജയകരമായിരുന്നു. ഇപ്പോൾ 4008 സ്ഥലങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. സർക്കാർ അനുമതിക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. അത് വന്നുകഴിഞ്ഞാൽ കേരളത്തിലെ എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ ലഭ്യമാകും."- സന്തോഷ് ബാബു പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന കെ -സ്മാർട്ട് പദ്ധതിയെക്കു‌റിച്ചും അദ്ദേഹം സംസാരിച്ചു. "കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഒരു മൊബൈൽ ആപ് അധിഷ്ഠിത ഇ-ഗവേണൻസ് സംവിധാനമാണ് കെ- സ്മാർട്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ആളുകൾക്ക് പല തരത്തിലുള്ള സേവനങ്ങൾ നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

2024 ജനുവരി 1 ന് കൊച്ചിയിൽ ഞങ്ങൾ കെ- സ്മാർട്ട് തുടങ്ങി. ആദ്യം കുറേ തടസങ്ങളുണ്ടായിരുന്നു. ‍200 കോടിയോളം ഡാറ്റ ഡിജിറ്റലിലേക്ക് മാറ്റേണ്ടി വന്നു. ഞങ്ങൾ 50 കോടി റെക്കോർഡുകൾ അപ്‌ലോഡ് ചെയ്യുമ്പോഴേക്കും സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകും. അപ്പോൾ വീണ്ടും ചെയ്യേണ്ടി വരും. 2025 ജനുവരി 1 മുതൽ ഞങ്ങൾ പഞ്ചായത്തുകളിൽ കെ- സ്മാർട്ട് തുടങ്ങി. എല്ലാ കാര്യങ്ങളും മൊബൈൽ ഫോണിലൂടെ നടക്കണം, ആരും​ ​ഗവൺമെന്റ് ഓഫീസുകൾ കയറിയിറങ്ങി നടക്കാൻ നിർബന്ധിതരാകരുതെന്നാണ് എന്റെ കാഴ്ചപ്പാട്.

'സന്തോഷമുള്ള പൗരന്മാർ, സന്തോഷമുള്ള ജീവനക്കാർ, കാര്യക്ഷമമായ സർക്കാർ' എന്നിവയാണ് ഞങ്ങൾ വാ​ഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ആപ്പ് വഴി ഡൗൺലോഡ് ചെയ്യാൻ കഴിയും. ജനന സർട്ടിഫിക്കറ്റുകൾ ആറ് മിനിറ്റിനുള്ളിലും മരണ സർട്ടിഫിക്കറ്റുകൾ ഏകദേശം 10 മിനിറ്റിനുള്ളിലും ലഭിക്കും".-അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com