
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ തന്നെ സസ്പെന്‍ഡ് ചെയ്ത് കേരള വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാര്‍ കോടതിയെ സമീപിക്കും. സസ്‌പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍ അനില്‍കുമാര്‍ പറഞ്ഞു. വിസിയുടെ സസ്‌പെന്‍ഷന്‍ നടപടിക്ക് നിയമസാധുത ഇല്ലെന്നാണ് അനില്‍കുമാറിന് ലഭിച്ച നിയമോപദേശം എന്നാണ് റിപ്പോര്‍ട്ട്. സസ്‌പെന്‍ഷന്‍ നടപടി അവഗണിച്ച് സര്‍വകലാശാലയില്‍ എത്താനാണ് രജിസ്ട്രാര്‍ അനില്‍കുമാറിന്റെ തീരുമാനമെന്നും സൂചനയുണ്ട്.
രജിസ്ട്രാറെ പിന്തുണച്ച് സര്‍ക്കാരും രംഗത്തെത്തി. വി സിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും, രജിസ്ട്രാര്‍ക്ക് പദവിയില്‍ തുടരാമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. നിലവിലെ നടപടി നിയമവിരുദ്ധമാണ്. നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. നിയമോപദേശം തേടിയശേഷം സര്‍ക്കാരും കോടതിയെ സമീപിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. രജിസ്ട്രാറുടെ ഭാഗത്തു നിന്നും ചട്ടവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല. വിസി അമിതാധികാര പ്രയോഗം നടത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സംഘര്‍ഷം ഒഴിവാക്കാനും മതേതരസ്വഭാവം നിലനിര്‍ത്താനുമാണ് രജിസ്ട്രാര്‍ ശ്രമിച്ചത്. സര്‍വകലാശാലയില്‍ ശാന്തമായ അന്തരീക്ഷം വേണമെന്നും വിസി അധികാരത്തില്‍ അഭിരമിക്കുന്നതല്ലാതെ മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. വളരെ കൗശലപൂര്‍വ്വം നടപ്പാക്കുന്ന കാവിവല്‍ക്കരണ അജണ്ടയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധരാണെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.
എന്നാല്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നിയമപരമാണെന്ന് വി സി മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ അച്ചടക്ക നടപടിയല്ല, മാറ്റിനിര്‍ത്തല്‍ ആണ്. സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയാണെന്നും വിസി അഭിപ്രായപ്പെട്ടു. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്നുണ്ടായ നടപടികളാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്. എസ്എഫ്‌ഐ പ്രതിഷേധത്തെത്തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി രജിസ്ട്രാര്‍ സംഘാടകരെ അറിയിച്ചിരുന്നു.
ഗവര്‍ണര്‍ വേദിയിലായിരിക്കുമ്പോള്‍ ഹാളിലെ പരിപാടിക്കുള്ള അനുമതി റദ്ദാക്കിയ റജിസ്ട്രാറുടെ നടപടി ധിക്കാരപരമാണെന്നും ഗവര്‍ണര്‍ പദവിയോടുള്ള അനാദരവാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്തത്. സിന്‍ഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന സര്‍വകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചായിരുന്നു വിസിയുടെ നടപടി. എന്നാല്‍ അത്തരം അടിയന്തര സാഹചര്യം നിലവില്‍ ഇല്ലെന്നാണ് റജിസ്ട്രാറും സര്‍ക്കാരും പറയുന്നത്. സർവകലാശാലക്കു മുന്നിൽ ഗവർണർക്കും വിസിക്കുമെതിരെ ബാനർ കെട്ടിയ എസ്എഫ്ഐ, പകരം താൽക്കാലിക വിസിയായി നിയമിതയായ ഡോ.സിസ തോമസിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് സർവകലാശാലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Registrar Dr. K. S. Anil Kumar to approach court against Kerala Vice Chancellor's suspension in saffron flag Bharatamba picture controversy.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates