തൃശൂർ: ഗുരുവായൂരപ്പനെ കാണാനായി വരുമ്പോൾ ഒരു കദളിപ്പഴമെങ്കിലും കൈയിൽ കരുതാത്തവരായി ആരുമുണ്ടാകില്ല. അതുമല്ലെങ്കിൽ ഒരു രൂപയെങ്കിലും ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരത്തിൽ സമർപ്പിക്കാതെ ആരും മടങ്ങാറുമില്ല. ഇത്തരത്തിൽ ഓരോ ദിവസവും ഗുരുവായൂരപ്പനു സമർപ്പിക്കപ്പെടുന്ന സാധനങ്ങളുടെ പട്ടിക അമ്പരപ്പിക്കുന്നതാണ്. കദളിപ്പഴം മുതൽ വലിയ വാഹനങ്ങൾ വരെ നീളുന്നു ആ പട്ടിക. പണവും സ്വർണം, വെള്ളിയും വേറെയും.
ഭക്തനും ഗുരുവായൂരപ്പനും തമ്മിലുള്ള ആത്മബന്ധമാണിതെന്നു ഗുരുവായൂർ ക്ഷേത്രം ഡെപ്യൂട്ടി അഡ്മനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ പറയുന്നു. ഭക്തർക്ക് ഇഷ്ടമുള്ളതെന്തും ഇവിടെ സമർപ്പിക്കാം. പെൻസിൽ, പേന, വഹാനങ്ങളടക്കമുള്ള വിലയേറിയ വസ്തുക്കൾ, നെയ്യ്, വെണ്ണ, കദളിപ്പഴം തുടങ്ങിയ പലതും ഭക്തർ ഗുരുവായൂരപ്പനു സമർപ്പിക്കുന്നു. ക്ഷേത്രത്തിന് ഉപയോഗിക്കാൻ കഴിയുന്നതെല്ലാം സൂക്ഷിക്കുകയും ബാക്കിയുള്ളത് ലേലം ചെയ്യുകയും ചെയ്യുകയുമാണ് പതിവ്. ആരോഗ്യത്തിനായി ചേന, ആരോഗ്യത്തിനും സമൃദ്ധിക്കും കടുക്, മാതാപിതാക്കളുടെ ക്ഷേമത്തിനു തൊട്ടിൽ, മുടി വളർച്ചയ്ക്ക് ചൂൽ, കുട്ടികളുടെ ക്ഷേമത്തിനായി കുന്നിക്കുരു എന്നിവയെല്ലാം ഭക്തർ ഇഷ്ട വഴിപാടുകളായി സമർപ്പിക്കുന്നു. പ്രസാദ ഊട്ടിനായി വിളമ്പുന്ന ഭക്ഷണം തയ്യാറാക്കാൻ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നു. വഴിപാടായി നൽകുന്ന അരി ചാക്കുകൾ ദേവന് പായസം അല്ലെങ്കിൽ നിവേദ്യം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു- പ്രമോദ് കളരിക്കൽ വ്യക്തമാക്കി.
ഏകദേശം 50 വർഷം മുൻപ് ചെന്നൈയിൽ നിന്നുള്ള ബാലകൃഷ്ണൻ നെടുങ്ങാടി എന്ന ഭക്തൻ ക്ഷേത്രത്തിൽ ഒരു അപൂർവ വഴിപാട് സമർപ്പിച്ചു. ഒരു വീൽചെയർ. അദ്ദേഹത്തിനു തളർവാതം പിടിപെട്ടപ്പോൾ ഒരു ഡോക്ടറാണ് നാരായണീയം എഴുതിയ മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ കഥ പോലെ ഗുരുവായൂരപ്പനെ ഭജിക്കാൻ നിർദ്ദേശിച്ചത്. ചെന്നൈയിലെ തന്റെ വീട്ടിൽ 24 മണിക്കൂർ തുടർച്ചയായി അദ്ദേഹം പ്രാർഥനകളുമായി മുഴുകി. അദ്ദേഹത്തിന്റെ പ്രാർഥനകൾക്ക് ഫലം ലഭിച്ചു. അദ്ദേഹം സുഖം പ്രാപിച്ചതായും പറയപ്പെടുന്നു. ദേവതയോടുള്ള നന്ദിസൂചകമായാണ് അദ്ദേഹം ക്ഷേത്രത്തിൽ ഒരു വീൽചെയർ സമർപ്പിച്ചത്.
മുൻ മുഖ്യമന്ത്രി കെ കരുണാകരൻ എല്ലാ മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനു എത്താറുണ്ടായിരുന്നത് പ്രസിദ്ധമായിരുന്നു. അദ്ദേഹം വരുമ്പോഴെല്ലാം കദളിക്കുല വഴിപാടായി സമർപ്പിക്കാറുണ്ടായിരുന്നുവെന്നു മുൻ ക്ഷേത്രം മാനേജരായിരുന്ന പരമേശ്വര അയ്യർ ഓർക്കുന്നു. എല്ലാ മാസവും ആദ്യ ദിവസം അദ്ദേഹം ക്ഷേത്രം സന്ദർശിക്കുകയും ഒരു കദളിക്കുല സമർപ്പിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കോൺഗ്രസ് അനുയായികളും മറ്റ് രാഷ്ട്രീയക്കാരും പ്രമുഖരും ഇപ്പോൾ ഇത്തരത്തിൽ കദളിക്കുല വഴിപാടായി സമർപ്പിക്കുന്നുണ്ടെന്നും അയ്യർ വ്യക്തമാക്കി.
മറ്റ് മതങ്ങളിൽ നിന്നുള്ളവരും വഴിപാടുകൾ നടത്തുന്നുണ്ട്. പ്രത്യേകിച്ച് തുലാഭാരം. അത്തരം സന്ദർഭങ്ങളിൽ, തുലാഭാരം ക്ഷേത്രത്തിനു പുറത്ത്, വിവാഹങ്ങൾക്ക് ഉപയോഗിക്കുന്ന മണ്ഡപത്തിന് സമീപം നടത്തപ്പെടുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി, വാഹന നിർമാതാക്കളായ ടിവിഎസ് അവരുടെ ഏറ്റവും പുതിയ ലോഞ്ച് ഇറക്കുമ്പോഴെല്ലാം ആദ്യ വണ്ടി ക്ഷേത്രത്തിൽ സമർപ്പിക്കാറുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ കമ്പനി അഞ്ച് ടിവിഎസ് ഐക്യുബ് ഇ-സ്കൂട്ടറുകൾ വഴിപാടായി സമർപ്പിച്ചു. ഓരോന്നിനും ഏകദേശം 1.2 ലക്ഷം വില വരും.
അങ്കമാലിയിലെ അഡ്‌ലക്സ് മെഡിസിറ്റി ആൻഡ് കൺവെൻഷൻ സെന്റർ ജൂലൈ 2ന് ക്ഷേത്രത്തിന് ഒരു ടാങ്കർ ലോറിയാണ് വഴിപാടായി സമർപ്പിച്ചത്. 12,000 ലിറ്റർ ശേഷിയുള്ള ഈ വാഹനങ്ങൾ ജല വിതരണത്തിനായി ഉപയോഗിക്കാം.
അതിനിടെ 2022ൽ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച മഹീന്ദ്ര ഥാറിനെച്ചൊല്ലി വിവാദവുമുണ്ടായിരുന്നു. ദേവസ്വം വളരെ കുറഞ്ഞ ലേലത്തിൽ (15.10 ലക്ഷത്തിന്) ഇത് ലേലം ചെയ്യാൻ ശ്രമിച്ചതാണ് വിവാദത്തിലായത്. പുനർലേലത്തിൽ കാർ 43 ലക്ഷത്തിന് വിറ്റു.
ജൂൺ മാസത്തിലെ ക്ഷേത്രത്തിലെ ഭണ്ഡാര വരുമാനം 7.25 കോടി രൂപയായിരുന്നു. 2.672 കിലോഗ്രാം സ്വർണവും 14.24 കിലോഗ്രാം വെള്ളിയും ലഭിച്ചു. എല്ലാ മാസവും ഭണ്ഡാരം വഴി മാത്രം കുറഞ്ഞത് 1.5 കിലോഗ്രാം സ്വർണവും 3 കിലോഗ്രാം വെള്ളിയും വഴിപാടായി ലഭിക്കാറുണ്ട്. അതിനൊപ്പം തന്നെ നിരോധിച്ച നോട്ടുകളും കിട്ടാറുണ്ട്. നോട്ട് നിരോധനം കഴിഞ്ഞിട്ട് 9 വർഷം പിന്നിട്ടിട്ടും ഇതിനു മാറ്റം വന്നിട്ടില്ലെന്നു അധികൃതർ പറയുന്നു.
അസാധുവാക്കപ്പെട്ട 2000ത്തിന്റെ നോട്ടുകളും പഴയ 1000, 500 രൂപകളുടെ കറൻസികളും ഇപ്പോഴും വരുന്നുണ്ട്. ജൂൺ മാസത്തിൽ 58,000 രൂപയുടെ 2000ത്തിന്റെ നോട്ടുകളും 19,000 രൂപയുടെ 1000ത്തിന്റെ നോട്ടുകളും 24,000 രൂപയുടെ പഴയ 500ന്റെ നോട്ടുകളും കിട്ടിയിട്ടുണ്ട്. ഇതു മാറ്റി കിട്ടാനുള്ള ശ്രമത്തിലാണ് ദേവസ്വം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഇത്തരം നോട്ടുകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാറുണ്ടെന്നും അധികൃതർ പറയുന്നു.
From rice flakes to vehicles, kathali bananas to cash, the offerings made at Guruvayur Sree Krishna temple are as varied as the lakhs of devotees visiting the temple every month.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates