
കല്‍പ്പറ്റ: കനത്ത മഴയില്‍ വയനാട് മുണ്ടക്കൈ പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നതില്‍ ചൂരല്‍മലയില്‍ ആശങ്ക. കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് പണിത ബെയ്‌ലി പാലത്തിന്റെ തൊട്ടുതാഴെ കൂടിയാണ് പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നത്. പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുണ്ടക്കൈ- അട്ടമല റോഡ് മുങ്ങി. പ്രദേശത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്
ഇന്നലെ വൈകീട്ട് മുതല്‍ പ്രദേശത്ത് കനത്തമഴയാണ് ലഭിക്കുന്നത്. പ്രദേശത്ത് 100 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മഴ കനത്തോടെയാണ് പുന്നപ്പുഴയില്‍ ഒഴുക്ക് ശക്തമായത്. പുഴ കുത്തിയൊലിച്ച് ഒഴുകുന്നത് മലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത് കൊണ്ടാണോ എന്ന സംശയത്തില്‍ റവന്യൂ അധികൃതര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ മണ്ണിടിച്ചില്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അധികൃതരുടെ നിഗമനം. എന്നാല്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് നാശംവിതച്ച പ്രദേശത്ത് കൂടിയാണ് പുഴ കലങ്ങി ഒഴുകുന്നത്. നിലവില്‍ പുഴ കലങ്ങി ഒഴുകുന്ന ഭാഗത്തിന് സമീപം വീടുകള്‍ ഒന്നുമില്ല. കഴിഞ്ഞവര്‍ഷത്തെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. അതിനാല്‍ ആളപായം ഒന്നും സംഭവിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates