
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് അഴിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ സംഭവം. മഴ കൊള്ളാതിരിക്കാന്‍ ടാര്‍പോളിൻ കെട്ടി അതിന്‍റെ താഴെ പായ വിരിച്ച് ഉറങ്ങുകയായിരുന്ന ആശാ പ്രവര്‍ത്തകരെ വിളിച്ചുണര്‍ത്തിയാണ് പൊലീസ് ടാർപോളിൻ അഴിപ്പിച്ചത്.
ടാര്‍പോളിന്‍ അഴിക്കുന്നതുമായി ബന്ധപ്പെട്ട നേരിയ തോതില്‍ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മനുഷ്യരാണോയെന്നും പൊലീസിനോട് ആശ വര്‍ക്കര്‍ കയര്‍ത്തു. ഉറങ്ങികിടക്കുന്നവരെ വിളിച്ചുണര്‍ത്തി ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ കഴിയുന്നുവെന്ന് ആശാ വര്‍ക്കര്‍മാരിലൊരാള്‍ പൊലീസിനോട് ചോദിക്കുന്നുണ്ടെങ്കിലും അഴിച്ചുമാറ്റേണ്ടി വന്നു.
വേതനവര്‍ധന ആവശ്യപ്പെട്ടുള്ള ആശാ വര്‍ക്കര്‍മാരുടെ അനിശ്ചിതകാല രാപ്പകല്‍ സമരം ഇന്ന് 21ാം ദിവസത്തിലേക്ക് കടന്നു.സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് ഓരോ ദിവസവും പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ നാളെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. സമരത്തില്‍ പങ്കെടുക്കുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് പകരം ആളെക്കണ്ടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിലും സമരക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക