
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തിലെ കണ്ടെത്തലുകൾ തള്ളി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ബിജെപി ജില്ലാ ഓഫീസില്‍ എത്തിയ കുഴല്‍പ്പണം നല്‍കിയത് ആര്‍ക്കൊക്കെ എന്നും ഇത് സംബന്ധിച്ച് അറിയാവുന്ന വിവരങ്ങളും താന്‍ ഇ ഡിയ്ക്ക് കൈമാറിയിരുന്നു എന്നും സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി പ്രവര്‍ത്തകരും ജനങ്ങളും സത്യം അറിയണം എന്നുള്ള ഉദ്ദേശ്യത്തോടെയാണ് താന്‍ അക്കാര്യങ്ങള്‍ പുറത്തു പറഞ്ഞതെന്നും സതീഷ് പറഞ്ഞു.
സത്യം പുറത്ത് വരണം, കേസിന്റെ നടത്തിപ്പിനായി ഏതറ്റം വരെയും പോകുമെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ മാറുന്നത് പാര്‍ട്ടിയുടെ സ്വാഭാവിക പ്രക്രിയയാണ്. അതുകൊണ്ട് കേസ് ഇല്ലാതാവുന്നില്ലെന്നും സതീശന്‍ പറഞ്ഞു. അതേസമയം ഇ ഡി റിപ്പോര്‍ട്ട് സത്യത്തെക്കുഴിച്ച് മൂടുന്നതാണെന്ന് തൃശ്ശൂര്‍ ജില്ല സിപിഎം നേതൃത്വം ആരോപിച്ചു.
അതേസമയം, തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടുള്ളതാണ് ഇഡിയുടെ കുറ്റപത്രം. ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. കേസില്‍ 23 പ്രതികളുള്ള കേസില്‍ കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക