യാഗശാല അഗ്നിക്ക് സമര്‍പ്പിച്ചു, പ്രത്യാഗമനത്തിലൂടെ അരണിയിലേക്ക്; 22 വര്‍ഷത്തിന് ശേഷമുള്ള സോമയാഗത്തിന് പരിസമാപ്തി- വിഡിയോ
തൃശൂര്‍: ചിറയ്ക്കാക്കോട് എളങ്ങള്ളൂര്‍ മനയില്‍ ഏഴ് ദിവസമായി നടന്നുവന്നിരുന്ന അഗ്‌ന്യാധാനം-സോമയാഗം സമാപിച്ചു. യാഗശാല അഗ്‌നിക്ക് സമര്‍പ്പിച്ചതോടെയാണു ചടങ്ങുകള്‍ പൂര്‍ത്തിയായത്.
അഗ്‌നിപോയ യാഗശാല ജീവനില്ലാത്ത ശരീരമാകുന്നു എന്ന സങ്കല്‍പ്പത്തിലാണ് യാഗശാലയ്ക്ക് വൈകീട്ട് തീ കൊടുത്തത്. വിവിധ ചടങ്ങുകള്‍ നടന്ന യാഗശാല അഗ്‌നിയിലമര്‍ന്ന് പ്രകൃതിക്ക് സമര്‍പ്പിച്ചതോടെ സോമയാഗ ചടങ്ങുകള്‍ സമാപിച്ചു. 22 വര്‍ഷത്തിനുശേഷമാണ് ജില്ല സോമയാഗത്തിനു വേദിയായത്.ആയിരക്കണക്കിനു ഭക്തര്‍ സമാപനദിവസത്തെ സമര്‍പ്പണത്തിനും സാക്ഷ്യം വഹിച്ചു.
സോമയാഗം പൂര്‍ത്തിയായതോടെ യജമാനന്‍ ആരൂര്‍ വാസുദേവന്‍ അടിതിരിപ്പാട് സോമയാജിപ്പാടായി. സോമയാഗത്തിന്റെ ആദ്യദിനം ദീക്ഷ സ്വീകരിച്ച യജമാനന്‍ ഇരുമുഷ്ടികളും ചുരുട്ടിയിരുന്നു. അവസാനദിനം അവര്യഷ്ടി ചടങ്ങ് പൂര്‍ത്തിയായതോടെയാണ് മുഷ്ടി നിവര്‍ത്തിയത്. ഋത്വിക്കുകള്‍ സോമരസം ഭക്ഷിക്കുന്ന സവനമുഖഭക്ഷണം, ആന്തരികശുദ്ധിക്കു പ്രസാദമായി നല്‍കുന്ന സൗമ്യം സോമരസം മുഴുവനായി ഹോമിക്കുന്ന സോമാഹൂതി, ഋത്വിക്കുകള്‍ പരസ്പരം മന്ത്രം ചൊല്ലി പിരിയുന്ന സഖ്യവിസര്‍ഗ്ഗം, മൂന്ന് കുണ്ഡങ്ങളിലേലെയും അഗ്‌നി യജമാനന്‍ ഗൃഹത്തിലേക്കു കൊണ്ടുപോകുന്ന ത്രേതാഗ്‌നി തുടങ്ങിയവയായിരുന്നു അവസാനദിനത്തിലെ പ്രധാന ചടങ്ങുകള്‍.
കഴിഞ്ഞ മാസം 28നാണ് അഗ്‌ന്യാധാന ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങിന്റെ യജമാനന്‍ വെള്ളാംപറമ്പ് മിഥുന്‍ അടിതിരി പ്പാടായിരുന്നു. യാഗാവസാനം പ്രത്യാഗമനം എന്ന ക്രിയയിലൂടെ അഗ്‌നിയെ അരണിയിലേക്ക് ആവാഹിച്ച് ജീവിതകാലം മുഴുവന്‍ കെടാതെ സൂക്ഷിക്കേണ്ടതുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ