'ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന നേതാവ്, പറ്റുമെങ്കില്‍ പറ്റുമെന്ന് പറയും, ഇല്ലെങ്കില്‍ ഇല്ല'; റസലിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ പ്രവര്‍ത്തകര്‍

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ ആകസ്മികമായ വേര്‍പാട് ഉള്‍ക്കൊള്ളാനാവാതെ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും
A V russel
എ വി റസല്‍ഫെയ്സ്ബുക്ക്
Updated on
1 min read

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ ആകസ്മികമായ വേര്‍പാട് ഉള്‍ക്കൊള്ളാനാവാതെ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും.രോഗബാധിതനായിട്ട് ഏതാനും മാസങ്ങളായി എങ്കിലും പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും സജീവമായിരുന്നു റസല്‍. ജനുവരി ആദ്യം നടന്ന ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിന് റസല്‍ അഹോരാത്രം പ്രയത്‌നിച്ചത് പ്രവര്‍ത്തകര്‍ ഓര്‍മ്മിച്ചു.

വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി കഴിഞ്ഞ ദിവസം ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പുറപ്പെടുമ്പോഴും അദ്ദേഹം രോഗബാധിതനായിരുന്നു എന്ന വിവരം ഒട്ടുമിക്ക സഹപ്രവര്‍ത്തകര്‍ക്കും അറിയില്ലായിരുന്നു. ഈയിടെയായി മുഖത്ത് മാസ്‌ക് ധരിച്ചിരിക്കുന്നത് കണ്ട് ചിലര്‍ അന്വേഷിച്ചപ്പോഴും അദ്ദേഹം നിസാര കാരണം പറഞ്ഞ് ഒഴിയുകയായിരുന്നു പതിവ്.

കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം എത്തുകയായിരുന്നു.'ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന നേതാവ് '- റസലിനെ സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെ. ഒരു സഹായത്തിനായി ഒരാള്‍ റസലിനെ സമീപിച്ചാല്‍ 'പറ്റുമെങ്കില്‍ പറ്റുമെന്ന് പറയും , ഇല്ലെങ്കില്‍ ഇല്ലെന്നും'. ഇദ്ദേഹത്തിന്റെ ഈ സ്വഭാവം ഒരുപാട് പേരുടെ അനിഷ്ടത്തിന് കാരണമാക്കിയിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

ആരോടും അത്ര പെട്ടെന്ന് അടുത്ത് പെരുമാറില്ല. രാഷ്ട്രീയക്കാരന്റെ നിറഞ്ഞ ചിരിയും ഇല്ല. പക്ഷേ ഏതു കാര്യത്തിലും സത്യസന്ധതയോടുള്ള സമീപനം റസലിനെ രാഷ്ട്രീയ ജീവിതത്തില്‍ ഉയരങ്ങളില്‍ എത്തിക്കുകയായിരുന്നുവെന്നും പ്രവര്‍ത്തകര്‍ ഓര്‍മ്മിച്ചു. കറകളഞ്ഞ കമ്യൂണിസ്റ്റായ റസല്‍ അങ്ങനെ ചങ്ങനാശ്ശേരിയില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് തന്റെ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുകയായിരുന്നു. വി ആര്‍ ഭാസ്‌കരന് ശേഷം സിപിഎമ്മിന് ചങ്ങനാശ്ശേരി നല്‍കിയ സംഭാവനയായി റസല്‍ മാറി. ജില്ലാ സെക്രട്ടറിയായി വീണ്ടും ചുമതലയേറ്റ ശേഷം രണ്ടു മാസങ്ങള്‍ തികയും മുമ്പാണ് റസലിന്റെ വേര്‍പാട്.

ആശയപരമായി വിവിധ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും റസലിന്റെ വ്യക്തിബന്ധം രാഷ്ട്രീയത്തിന്റെ മേലേ ആയിരുന്നു. റസലിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ് എല്‍ഡിഎഫ് നേതാക്കള്‍ക്ക് പുറമേ മറ്റ് മുന്നണി നേതാക്കളും പാര്‍ട്ടി ഡി സിയിലേക്ക് ഓടി എത്തിയത് ഈ സൗഹൃദത്തിന്റെ ആഴം കൊണ്ടാണ്.

റസലിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ ഉടന്‍ മന്ത്രി വി എന്‍ വാസവന്‍ ചെന്നൈയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൃത ശരീരം രാവിലെ ഏഴു മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് 10 മണിക്ക് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലും, ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും, അര്‍ബന്‍ ബാങ്കിലും പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്‌കാര ചടങ്ങുകളുടെ സമയം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന നേതാക്കളും ബന്ധുക്കളും ചേര്‍ന്ന് തീരുമാനിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com