
കൊച്ചി: വന്ധ്യത ചികിത്സയ്ക്ക് എത്തിയ ദമ്പതികളെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയിൽ 2.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. കൃത്രിമ ബീജ സങ്കലനം വഴി കുട്ടികളുണ്ടാകാൻ സഹായിക്കുന്ന ചികിത്സ നടത്താമെന്നും 100 ശതമാനം വിജയമായിരിക്കുമെന്നും വാഗ്ദാനം ചെയ്ത് വൻ തുക കൈപ്പറ്റി കമ്പളിപ്പിച്ചുവെന്നാണ് പരാതി. എറണാകുളത്തെ ബ്രൗൺ ഹാൾ ഇൻറർനാഷണൽ, ഇന്ത്യ എന്ന ഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെയാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.
വന്ധ്യത ചികിത്സക്ക് എന്ന പേരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് 100 ശതമാനം വിജയം വാഗ്ദാനം ചെയ്യുകയും അഡ്വാൻസായി 1000 രൂപ കൈപ്പറ്റുകയും ചെയ്തു. തുടർന്ന് 2.40 ലക്ഷം രൂപ ഫീസ് ഇനത്തിൽ ദമ്പതിമാരിൽ നിന്നു വാങ്ങി. പണം മുഴുവൻ വാങ്ങിയ ശേഷം ഐവിഎഫ് വിജയിക്കുമോ എന്നു ഉറപ്പു പറയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധനക്കായി 40,000 രൂപ അധികമായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരി ആ തുകയും നൽകി.
തുടർന്നാണ് ഇവർ വെറും മാർക്കറ്റിങ് ഏജന്റുമാർ മാത്രമാണെന്നും ഇവരുടെ വാഗ്ദാനത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും പരാതിക്കാരിക്ക് ബോധ്യപ്പെട്ടത്. വാങ്ങിയ തുക തിരിച്ചു നൽകണമെന്നു ആവശ്യപ്പെട്ട് എതിർകക്ഷിയെ സമീപിച്ചുവെങ്കിലും അത് നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
വാഗ്ദാനം ചെയ്ത സേവനം നൽകിയില്ല എന്നു മാത്രമല്ല 100 ശതമാനം വിജയം വാഗ്ദാനം ചെയ്യുകയും അത് പാലിക്കാതിരിക്കുകയും ചെയ്തിനാൽ സാമ്പത്തിക നഷ്ടവും മനഃക്ലേശവും പരാതിക്കാരിക്കുണ്ടായി. ആരോഗ്യ രംഗത്തെ അനാരോഗ്യകരവും അധാർമികവുമായ വ്യാപാര രീതിയാണിത്. ഇത്തരം ചൂഷണങ്ങളിൽ നിന്നു ഉപഭോക്താക്കളെ സംരക്ഷിക്കാൻ ശക്തമായ ഇടപെടൽ അനിവാര്യമാണെന്ന് ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പരാതിക്കാരി നൽകിയ 2.40 ലക്ഷം രൂപ എതിർകക്ഷി തിരിച്ചു നൽകണം, കൂടാതെ കോടതി ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ 25,000 രൂപയും 30 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്നും എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി. പരാതിക്കാർക്ക് വേണ്ടി അഡ്വ. ഫിലിപ്പ് ടി വർഗീസ് ഹാജരായി.
IVF treatment failed: The complaint alleges that they were duped into accepting a large sum of money by promising to perform treatment that would help them have children through artificial insemination and that it would be 100 percent successful.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates