പ്രായപൂർത്തിയാകാത്ത 7849 പേർ; 7 വർഷത്തിനിടെ ലഹരി മുക്തി നേടിയത് 1.57 ലക്ഷം വ്യക്തികൾ
തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററുകൾ നിന്നു ലഹരി മുക്തി നേടിയത് 1.57 ലക്ഷം പേർ. മദ്യം, മയക്കുമരുന്നുകൾക്ക് അടിപ്പെട്ടവരിൽ 7849 പേർ പ്രായപൂർത്തിയാകാത്തവരാണ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനു ലഭിച്ച രേഖകൾ പ്രകാരം ലഹരി വിമുക്ത ചികിത്സ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചതായി കണ്ടെത്തി. കണക്കുകൾ ഒരേ സമയം ആശങ്കയും പ്രതീക്ഷയും നൽകുന്നതാണ്. 2018 മുതൽ 2025 വരെയുള്ള കണക്കാണിത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ 1.46 ലക്ഷം പേർക്ക് ഔട്ട്‌പേഷ്യന്റ് പരിചരണം ലഭിച്ചപ്പോൾ ഏകദേശം 11700 പേരെ അഡ്മിറ്റ് ചെയ്യേണ്ടി വന്നതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. വിമുക്തി കേന്ദ്രങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ചികിത്സ തേടുന്നുണ്ടെങ്കിലും, ആശങ്കാജനകമായ കാര്യം ഡി-അഡിക്ഷൻ സെന്ററുകളിലേക്ക് പ്രായപൂർത്തിയാകാത്തവരുടെ ഒഴുക്ക് പതിവാകുന്ന കാഴ്ചയാണെന്നു എക്സൈസ് വൃത്തങ്ങൾ പറയുന്നു.
2021ൽ 681 പ്രായപൂർത്തിയാകാത്തവർ ലഹരി വിമുക്ത ചികിത്സയ്ക്ക് വിധേയരായി. 2022ൽ ചികിത്സയ്ക്ക് വിധേയരായ പ്രായപൂർത്തിയാകാത്തവരുടെ എണ്ണം 1238 ആയി ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ 1981, 2880, 1068 (ഏപ്രിൽ 30 വരെ) എന്നിങ്ങനെയാണ് കണക്കുകൾ.
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ വലിയൊരു വിഭാഗം ആളുകൾ മയക്കുമരുന്നിനും മദ്യത്തിനും അടിപ്പെട്ടതായി കാണുന്നത് നിരാശാജനകമാണ്. അവർ ആസക്തിയിൽ നിന്ന് മോചനം നേടാൻ തീരുമാനിച്ചതാണ് പ്രതീക്ഷ നൽകുന്നതെന്നു ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എക്സൈസ് വകുപ്പ് 14 ലഹരി വിമുക്ത കേന്ദ്രങ്ങൾ നടത്തുന്നു. ഓരോ ജില്ലയിലും ഒന്ന് എന്ന കണക്കിലാണിത്. ഇവ താലൂക്ക് അല്ലെങ്കിൽ ജില്ലാ സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടർ, ഒരു സൈക്കോളജിസ്റ്റ്, മൂന്ന് നഴ്‌സുമാർ എന്നിവരെയും നിയമിച്ചിട്ടുണ്ട്. വകുപ്പ് നീക്കിവച്ചിരിക്കുന്ന വിമുക്തി ഫണ്ടിൽ നിന്നാണ് ഇവർക്ക് ശമ്പളം നൽകുന്നത്. പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക് പരമാവധി 30 ദിവസത്തെ ചികിത്സ നൽകുന്നുണ്ടെന്നും ഇത് അപര്യാപ്തമാണെന്നും എക്സൈസ് വൃത്തങ്ങൾ പറയുന്നു.
സൗകര്യങ്ങളുടെ അഭാവം മൂലം, അവരെ ഡിസ്ചാർജ് ചെയ്യുകയും ഔട്ട്പേഷ്യന്റ് ആയി ചികിത്സ തുടരാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. മയക്കുമരുന്നിന് അടിപ്പെട്ടവർക്ക് ദീർഘകാല ആശുപത്രിവാസം ആവശ്യമാണ്. പക്ഷേ അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്നും അധികൃതർ പറയുന്നു.
ബോധവത്കരണ പ്രവർത്തനങ്ങൾ വർദ്ധിച്ചതിനാൽ, കൂടുതൽ ആളുകൾ ആസക്തിയിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നു. എന്നാൽ ലഹരി വിമുക്ത കേന്ദ്രങ്ങളുടെ കുറവ് അവരുടെ ആഗ്രഹത്തെ നിരാശപ്പെടുത്തുന്നു.
വിമുക്തി കേന്ദ്രങ്ങൾക്കെതിരെ പരാതികൾ ഉയരാൻ തുടങ്ങിയിട്ടുണ്ടെന്നും എക്സൈസ് വൃത്തങ്ങൾ പറയുന്നു. പ്രധാനമായും ഡോക്ടർമാരെ മറ്റ് ഡ്യൂട്ടികളിൽ വിന്യസിച്ചതാണ് പരാതിക്കിടയാക്കുന്നത്. ഡോക്ടർമാരുടെ മതിയായ സേവനം ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. ആരോഗ്യ വകുപ്പുമായി ചേന്ന് പ്രശ്നം പരിഹരിക്കാനുള്ള ഊർജിത ശ്രമത്തിലാണ് തങ്ങളെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Vimukthi Kerala: As many as 1.57 lakh people, including 7849 minors, underwent treatment for drug and alcohol addiction in the Vimukthi de-addiction centres being run by the excise department from November 2018 to May 2025.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates