
കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒന്നാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ആണ് ജയിക്കുന്നതെങ്കിൽ കോൺഗ്രസിൽ വി ഡി സതീശനാണ് ജയിക്കുക.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ചടത്തോളം ഇതുവരെ നടന്ന ഉപതെരഞ്ഞടുപ്പുകളുടെ നിലയല്ല. ഭരണകക്ഷി എന്ന നിലയിലും സ്വന്തം എം എൽ എ ആരോപണം ഉന്നയിച്ച് രാജിവച്ച സീറ്റെന്ന നിലയിലും സി പി എം ഏറെ പ്രതിരോധത്തിലായിരുന്നുവെങ്കിലും സതീശൻ എടുത്ത നിലപാടുകൾ അതിനേക്കാൾ വലിയ പ്രതിരോധത്തിൽ കോൺഗ്രസിനെയും സതീശനെയും കൊണ്ടെത്തിച്ചിരുന്നു.
ലീഗിന്റെ സർവ്വസന്നാഹങ്ങളും അടിത്തട്ടിൽ ഇളക്കി മറിച്ച പണിയെടുത്ത തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത് എങ്കിലും സതീശൻ സ്വീകരിച്ച നിലപാടുകൾ ഉണ്ടാക്കിയ അസ്വസ്ഥകൾ യു ഡി എഫിലും നിലമ്പൂരിലും കുറവല്ല. സി പി എമ്മിന്റെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച ജയിച്ച പി വി അൻവർ രാജിവച്ച് മത്സരത്തിന് കളമൊരുക്കുകയും യു ഡി എഫിനൊപ്പം നിൽക്കുകയും ചെയ്തു. എന്നാൽ സതീശന്റെ നിലപാടുകളുടെ കാർക്കശ്യത്തിൽ അൻവർ യു ഡി എഫുമായി പിണങ്ങി സ്വതന്ത്രനായി. ആര്യാടൻ മുഹമ്മദിന്റെ വിജയവോട്ടുകളും ഭൂരിപക്ഷത്തിന്റെയും അടിസ്ഥാനമായ ക്രൈസ്തവ വോട്ടുകളെയും മുസ്ലിം മത സംഘടനകളെയും പിണക്കിക്കൊണ്ട് ജമാഅത്തെ ഇസ്ലാമിയെയും വെൽഫെയർ പാർട്ടിയെയും ന്യായീകരിച്ചു. സമസ്തയ്ക്കും ലീഗിനും പോലും സതീശന്റെ നിലപാടുകൾ സൃഷ്ടിച്ച അസ്വാരസ്യം ചെറുതായിരുന്നില്ല.
എവിടെ നിന്നെല്ലാം എതിർപ്പുണ്ടായിട്ടും സതീശൻ തന്റെ നിലപാടുകളിൽ ഉറച്ചു നിന്നു. എൻ എസ് എസ്സിനെതിരെയും മറ്റുമെടുത്ത നിലപാടിൽ നിന്ന് മയപ്പെട്ട് ജമാഅത്തെ ഇസ്ലാമിയെ അനുകൂലിക്കുന്ന സതീശനെ പലരും അത്ഭുതത്തോടെയാണ് കണ്ടത്. പ്രത്യേകിച്ച് കാസ പോലെ ബി ജെ പിക്ക് അനുകൂലമായി നിലകൊള്ളുന്ന ക്രൈസ്തവ സംഘടനകൾ സജീവമായി രംഗത്തുള്ളപ്പോൾ.
ഇതിനെല്ലാം പുറമെ വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കാത്തിലുള്ള ആദ്യത്തെ അലോസരം. അതിന് പിന്നാലെ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ കഴിഞ്ഞ തവണ മത്സരിച്ച വിവി പ്രകാശന്റെ വീട്ടിൽ ആര്യാടൻ ഷൗക്കത്ത് പോകാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ സ്ഥിരം ശൈലിയിൽ സതീശൻ നൽകിയ നിഷേധാത്മകമായ മറുപടി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ പാട്ടുംപാടി യു ഡി എഫ് ജയിക്കുമെന്ന് കരുതിയിരുന്ന മണ്ഡലത്തെ, അങ്ങനെ വിശ്വസിച്ചവരുടെ വാക്കുകളിൽ ടൈറ്റാക്കിയതായിരുന്നു സതീശന്റെ നിലപാടുകൾ. എന്നിട്ടും. ആര്യാടൻ ഷൗക്കത്ത് ജയിച്ചാൽ അത് കോൺഗ്രസിൽ സതീശന്റെ ജയമാണ്. വോട്ടെണ്ണി തീരുമ്പോഴേക്കും അറിയാം സതീശനെ പിടിച്ചാൽ ഇനി കിട്ടുമോ എന്ന കാര്യം.
ഷൗക്കത്ത് ജയിച്ചാൽ കനത്ത തിരിച്ചടി നേരിടുന്നത് കെ സിവേണുഗോപാലും ശശിതരൂരും രമേശ് ചെന്നിത്തലയുമായിരിക്കും. കേരളത്തിലെ കോൺഗ്രസിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി സതീശൻ മാറും. ആ മാറ്റം കേരളത്തിലെ കോൺഗ്രസിനെ അടുത്ത തെരഞ്ഞെടുപ്പിൽ ആര് നയിക്കണമെന്നും ജയിച്ചാൽ ആര് മുഖ്യമന്ത്രിയാകണമെന്നു മുള്ള ചോദ്യത്തിന് ഉത്തരം കൂടി നൽകുന്നതാകും.
സണ്ണി ജോസഫ് എന്ന പ്രസിഡന്റിനും മറ്റൊരു വെല്ലുവിളി വരും. നേരത്തെ കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ സുധാകരൻ പാർട്ടിയിലും പ്രായത്തിലും മുതിർന്നതായിരുന്നതുകൊണ്ടുള്ള മൂപ്പിളമ തർക്കം സതീശനുമായി ഉണ്ടായിരുന്നു. എന്നാൽ, സണ്ണി വരുമ്പോൾ പാർട്ടിയിലെ ചരിത്രം പറഞ്ഞാൽ സീനിയറാകുമെങ്കിലും നിലമ്പൂരിൽ ജയിച്ചാൽ അത് സതീശന്റെ അക്കൗണ്ടിലേക്ക് തന്നെ പോകും.
നിലമ്പൂരിൽ കൈമെയ് മറന്ന ലീഗുകാരുടെ പ്രവർത്തനവും ഭരണവിരുദ്ധ വികാരവും അൻവർപിടിക്കുന്ന വോട്ടും ബി ഡി ജെ എസ്സിൽ നിന്ന് ലഭിക്കുന്ന വോട്ടുമൊക്കെയായി ഷൗക്കത്ത് ജയിക്കുകയാണെങ്കിൽ തങ്ങൾക്ക് കേരള രാഷ്ട്രീയത്തിൽ ഇടമില്ലാതാകുമെന്ന് ഭയപ്പെടുന്ന നേതാക്കൾ കുറവല്ല. കഴിഞ്ഞ ദിവസം സതീശനിസമില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയും താനും ഉമ്മൻചാണ്ടിയും 18 തെരഞ്ഞെടുപ്പുകൾ നടത്തിയിട്ടുണ്ട്. ജയമായാലും തോൽവിയായാലും വ്യക്തികളുടേതല്ല കൂട്ടായ പ്രവർത്തനമാണ് എന്നുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവനയുമൊക്കെ സതീശനിസം തങ്ങളുടെ മേൽ റോഡ് റോളർ പോലെ കടന്നുവരുമെന്ന ആശങ്കയിൽ നിന്നുണ്ടായതാണ്.
നിലമ്പൂരിൽ കോൺഗ്രസ് ജയിച്ചാൽ, കേരളത്തെ സംബന്ധിച്ച് കെ സി വേണുഗോപാൽ എന്ന അഖിലേന്ത്യാ നേതാവ് പോലും അപ്രസക്തനാകും സതീശന് മുന്നിൽ. കേരളത്തിലെ കോൺഗ്രസിൽ പുതിയൊരു ഗ്രൂപ്പും പുതിയൊരു യുഗവുമായരിക്കും ഇതിലൂടെ രൂപപ്പെടുക. നിലവിൽ തന്നെ കോൺഗ്രസിൽ, സതീശന്റെ കുറുമുന്നണി അല്ലെങ്കിൽ കോൺഗ്രസിലെ ത്രിമൂർത്തി സഖ്യം എന്ന് മറ്റുള്ള സ്വകാര്യമായി പറഞ്ഞു തുടങ്ങിയിരിക്കുന്ന സംഘത്തിനെതിരെ രൂപപ്പെട്ടിട്ടുള്ള യുവാക്കളുടെ ഗ്രൂപ്പിനെ കൈകാര്യം ചെയ്യുക മാത്രമായിരിക്കും സതീശന് മുന്നിലുള്ള വെല്ലുവിളി.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തോറ്റാലും ജയിച്ചാലും ഞങ്ങളുടെ വോട്ട് കൈപ്പത്തിയിൽ മാത്രമേ വീണിട്ടുള്ളൂ എന്ന് ഉറപ്പിച്ചു പറയാൻ ലീഗിന് മാത്രമേ കഴിയൂ എന്നത് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് അടുത്തു നിന്ന നീരിക്ഷിച്ച ആർക്കും പറയാൻ കഴിയും. പക്ഷേ ജയിച്ചാൽ, ലീഗിനല്ല നേട്ടം സതീശനാണ് എന്നതാണ് സംഭവിക്കുക.നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചാൽ പിന്നെ സതീശൻ ആരാ?
If Aryadan Shoukat wins the by election in Nilambur, Satheesan will become all-powerful in the Congress.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates