ഉത്സവങ്ങളുടെ തനിയാഘോഷപ്പെരുമകള്‍ പലര്‍ക്കും കുട്ടിക്കാലത്തേക്ക് നീളാറുണ്ട്. പെരുന്നാളോര്‍മ്മകള്‍, വിഷുവോര്‍മ്മകള്‍, ഓണപ്പൂക്കളമോര്‍മ്മകള്‍; എല്ലാം പിന്നോട്ടോടി കുട്ടിക്കാലത്ത് ചെന്നു നില്‍ക്കും. അത്രയും നിഷ്‌കളങ്കതയോടെ, ആയാസത്തോടെ മനസ്സ് നിറഞ്ഞ് ആഘോഷിക്കാന്‍ പിന്നീടങ്ങോട്ട് നമുക്ക് കഴിയാത്തതെന്തുകൊണ്ടാവാം? ഉത്തരവാദിത്വങ്ങളുടേയും കടമകളുടേയും നടുവില്‍പ്പെട്ട് നമ്മള്‍ ആഘോഷിക്കാന്‍ മറന്നുപോവുന്നതാവാം. അതുമല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ തണലില്‍ ആഘോഷങ്ങള്‍ക്കുണ്ടാവുന്ന നിറങ്ങള്‍ പിന്നീട് മങ്ങുന്നതുകൊണ്ടാവാം. ആഘോഷങ്ങളെപ്പോഴും മനസ്സിനോട് ചേര്‍ന്നുനില്‍ക്കുന്നവരുടെ അസാന്നിധ്യത്തില്‍ അദൂരമാണല്ലോ.
എന്റെ കുട്ടിപ്പെരുന്നാളുകളും എനിക്കത്രയും പ്രിയപ്പെട്ടതാണ്. ഉമ്മയുടേയും ഉപ്പയുടേയും അനിയത്തിയുടേയും അനിയന്റേയും പിന്നെ മഹല്ലുകളിലെ സകല കുട്ടികളുടേയും കൂടെയുള്ള പെരുന്നാളുകള്‍. യാതൊരു ആധിയുമില്ലാതെ മൈലാഞ്ചി തേടിയലഞ്ഞിരുന്ന പെരുന്നാള്‍ തലേന്നുകള്‍. അമ്മിയില്‍ അരച്ച മൈലാഞ്ചി ഈര്‍ക്കില്‍കൊണ്ട് കൈവെള്ളയിലിട്ട, എത്ര മനോഹരമായി ചുവക്കുമെന്ന ആകാംക്ഷയില്‍ പുലരുന്ന പെരുന്നാള്‍ പ്രഭാതങ്ങള്‍! കാത്തുവെച്ചു കിട്ടിയ പുതുവസ്ത്രങ്ങളണിഞ്ഞു സുന്ദരിയായി ഉമ്മയുടേയും ഉപ്പയുടേയും അനിയത്തിയുടേയും അനിയന്റേയും കൂടെ ഈദ് ഗാഹിലേക്കുള്ള ഗമയോടുകൂടിയ നടത്തം. ഉമ്മ വച്ച പായസവും ബിരിയാണിയും തിന്ന് കുഞ്ഞിമോളേയും കൂട്ടി വീടുവീടാന്തരം ചുറ്റിയടിച്ചിരുന്ന മധുരപ്പെരുന്നാള്‍, എന്റെ പ്രിയപ്പെട്ട ആഘോഷങ്ങള്‍.
പെട്ടെന്നാണതെല്ലാം തീര്‍ന്നുപോയത്. കണ്ണടച്ചു തുറക്കുംമുന്‍പ് ഞാന്‍ വലിയ കുട്ടിയായതുപോലെ. കല്യാണശേഷമുള്ള എന്റെ ആദ്യത്തെ പെരുന്നാള്‍ എനിക്കോര്‍മ്മയുണ്ട്. ചങ്ക് കൊളുത്തിവലിക്കുന്ന വേദനയായിരുന്നു ആ പെരുന്നാളിന്. ''മൈലാഞ്ചിയിട്ടു തര്വോ താത്തേ'' എന്നു ചോദിച്ചു പിന്നാലെ നടക്കാന്‍ അനിയത്തിയില്ലാത്ത പെരുന്നാള്‍ തലേന്നു ഞാനെന്തു ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. കൈവെള്ളയിലെ മൈലാഞ്ചിച്ചുവപ്പിനുപോലും നിറമില്ലാതായ പെരുന്നാള്‍. ഉമ്മയുടെ മുഖം കാണാതെ, പുതുവസ്ത്രം ഉമ്മയെ കാണിക്കാതെ ഈദ്ഗാഹിലേക്ക് നടക്കുമ്പോള്‍ മനസ്സിലാകെ ശൂന്യത മാത്രമായിരുന്നു. പുതിയ ഈദ്ഗാഹിലെ പുതിയ ആളുകളുടെ മുഖങ്ങളിലൊന്നും ആഘോഷപ്പെരുമയോ പെരുന്നാള്‍ ചിരിയോ കാണാനെനിക്കു കഴിഞ്ഞില്ല. 'മരുമകള്‍' എന്ന പരിചയപ്പെടുത്തലിനും ഈദ്ഗാഹില്‍നിന്നും അടുക്കളയിലേക്കുള്ള നെട്ടോട്ടത്തിനുമിടയില്‍ എനിക്കെന്റെ ഉമ്മയുടേയും ഉപ്പയുടേയും അടുത്ത് പോവണമെന്ന ഉള്ളിലെ ആര്‍ത്തുപറച്ചില്‍ പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ ഞാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവന്നു. കുറേ അപരിചിതരുടെ ഇടയില്‍ എന്റെ ഭര്‍ത്താവ് പോലും അപരിചിതമാവുന്നതുപോലെ തോന്നിയെനിക്ക്.
പിന്നീടങ്ങോട്ടുള്ള ഓരോ പെരുന്നാളുകളും ഇതിന്റെയൊക്കെ തനിയാവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു. ആഘോഷപ്പുതുമ നഷ്ടപ്പെട്ട് 'വെറും' നാളുകളാവുന്ന 'പെരും' നാളുകള്‍.
ഡിഗ്രി പഠനകാലത്ത് കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയുടെ ചില വാചകങ്ങള്‍ ഓര്‍ക്കുന്നുണ്ട്. ഡിഗ്രി ആദ്യ വര്‍ഷം തന്നെ വിവാഹിതയായ അവള്‍ കല്യാണ ശേഷമുള്ള ആദ്യ പെരുന്നാളിനെക്കുറിച്ചു കൂട്ടുകാരികളോട് പറഞ്ഞതിങ്ങനെയായിരുന്നു: ''നിക്ക് ന്റെ ഉമ്മാനെ കാണാന്‍ പൂതിയായിട്ടും കരച്ചില് വന്നിട്ടും കുളിമുറിയില്‍ കയറി വാതിലടച്ച് ഞാനങ്ങട്ട് കൊറേ കരഞ്ഞു.'' പ്രിയപ്പെട്ടവരില്‍നിന്നും ആഘോഷങ്ങളെപ്പോലും അടര്‍ത്തിമാറ്റപ്പെട്ടതിലെ സങ്കടവും വേദനയും നിസ്സഹായതയുമായിരുന്നു ആ വാക്കുകളില്‍. ആ നിസ്സഹായത എനിക്ക് പിന്നീട് പല സ്ത്രീകളുടെ നെടുവീര്‍പ്പുകളിലും തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്.
പിന്നീട് എന്റെ വിവാഹശേഷമുള്ള പെരുന്നാളിനു ശേഷമാണ് ഞാനാദ്യമായി നമ്മുടെ നാട്ടിലെ വിവാഹാനന്തര സമ്പ്രദായങ്ങളെ വെറുക്കാന്‍ തുടങ്ങിയത്. വിവാഹം പല സ്ത്രീകളില്‍നിന്നെന്നപോലെ എന്നില്‍നിന്നും തട്ടിയെടുക്കുന്ന വിലപ്പെട്ട പലതിനെക്കുറിച്ചും പ്രത്യേകിച്ചും എന്റെ ആഘോഷങ്ങളെക്കുറിച്ച് ഞാനാലോചിച്ച് തുടങ്ങിയത്. എന്റെയും ചുറ്റുപാടുകളിലേയും പെണ്ണുങ്ങളുടേയും പെരുന്നാളുകളുടെ നിറമില്ലായ്മയെക്കുറിച്ചോര്‍ക്കുന്നത്. അന്നാദ്യമായി, ബിരിയാണിയുടെ മണം പോലും മടുപ്പിക്കുന്നതായി എനിക്കു തോന്നി.
അന്നേവരെ ശീലിച്ച ആഘോഷരീതികളില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരിടത്തിലേക്കാണ് ഞാന്‍ പറിച്ചുനടപ്പെട്ടത്. ആ വ്യത്യാസത്തെക്കാള്‍ എന്നെ വിഷമിപ്പിച്ചത്, പെരുന്നാളിടം തെരഞ്ഞെടുക്കാന്‍ എനിക്കൊരു സ്വാതന്ത്ര്യവുമില്ലാതായിപ്പോയി എന്ന ചിന്തയാണ്. എന്റെ ആഗ്രഹം ചോദിക്കേണ്ടതിന്റെ ആവശ്യകതപോലും അവിടെ അവഗണിക്കപ്പെട്ടു. ''നിനക്കെവിടെ പെരുന്നാള്‍ കഴിക്കണം'' എന്ന ചോദ്യത്തിനു പകരം, ''നിന്റെ പെരുന്നാളുകള്‍ ഇനിയിവിടെയാണ്'' എന്നു പറയാതെ പറയുകയാണുണ്ടായത്. ഈ അവസ്ഥ എന്റെ കാര്യത്തില്‍ മാത്രമെന്നല്ല, ഒരുവിധം എല്ലാ സ്ത്രീകളുടെ കാര്യത്തിലും ഒന്നു തന്നെയാണെന്നാണ് എന്റെ ബോധ്യം. എന്നാല്‍, ഇതൊന്നും ബാധിക്കാത്ത മറ്റൊരു വിഭാഗമുണ്ട് സമൂഹത്തില്‍. ആഘോഷങ്ങളില്‍പ്പോലും വരേണ്യത ആണായിപ്പിറന്നു എന്ന ഒറ്റക്കാരണം കൊണ്ടനുഭവിക്കുന്നവര്‍. കല്യാണം കഴിച്ചതും അല്ലാത്തതുമായ ആണുങ്ങള്‍. സ്വന്തം വീട്ടില്‍, സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം, സ്വന്തം മഹല്ലില്‍ സ്വന്തക്കാരോടൊപ്പം സ്വന്തം രീതിയില്‍ എന്നും പെരുന്നാളുകള്‍ കഴിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍! അവരുടെ ഇടങ്ങളോ ആഘോഷരീതികളോ ഒരിക്കലും ചോദ്യം ചെയ്യപ്പെടാറില്ല! അവരുടെ തിരഞ്ഞെടുപ്പുകള്‍ അവഗണിക്കപ്പെടാറുമില്ല. വിവാഹം എന്ന സമ്പ്രദായം അവരുടെ ആഘോഷങ്ങളില്‍നിന്നും പ്രിയപ്പെട്ടതൊന്നും അടര്‍ത്തിമാറ്റാറില്ല.
(മരുമക്കത്തായം സമ്പ്രദായത്തില്‍ ജീവിക്കുന്ന പുരുഷന്മാരുടെ പെരുന്നാള്‍ അവസ്ഥകള്‍ വ്യത്യസ്തമായിരിക്കാം. അതുമായി അടുത്ത് പരിചയമില്ലാത്തതുകൊണ്ട് ആ അവസ്ഥകളെക്കുറിച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്).
ഈ വിഭാഗീയത എന്നെ ശക്തമായി അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. 'സ്ത്രീയായി' എന്നതുകൊണ്ടും 'വിവാഹിതയായി' എന്നതുകൊണ്ടും എന്റെയും ചുറ്റുപാടിലുള്ള മറ്റു സ്ത്രീകളുടേയും ആഘോഷങ്ങളും സന്തോഷങ്ങളും വരെ സമൂഹം നിര്‍വ്വചിക്കുന്ന അവസ്ഥ! സമൂഹത്തില്‍ നിലനിന്നുപോരുന്ന പുരുഷാധിപത്യത്തിന്റെ പ്രതിഫലനങ്ങളായി തള്ളിക്കളയാനോ നിസ്സാരവല്‍ക്കരിക്കാനോ കഴിയില്ല. കാരണം, അങ്ങനെ സമൂഹത്തിനു നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും ഓരോ സ്ത്രീയുടേയും അത്ര നിസ്സാരമല്ലാത്ത ദൈനംദിന വ്യവഹാരങ്ങള്‍ തന്നെയാണ്.
പെരുന്നാളിടങ്ങളുടെ തെരഞ്ഞെടുപ്പുപോലെതന്നെ സംഘര്‍ഷഭരിതമാണ്, പുതിയ രീതിയുമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പൊരുത്തപ്പെടുക എന്ന പ്രക്രിയയും. താന്‍ ശീലിച്ചുപോന്ന രീതികളില്‍നിന്നും സമ്പ്രദായങ്ങളില്‍നിന്നും എത്ര വ്യത്യാസമാണെങ്കിലും വിവാഹിതയായ സ്ത്രീ ഭര്‍ത്തൃഗൃഹത്തിലെ ആഘോഷ രീതികളുമായി പൊരുത്തപ്പെടുകയും സന്തോഷം കണ്ടെത്തുകയും ചെയ്യണമെന്നാണ് പൊതുബോധം. വസ്ത്രധാരണത്തില്‍ മുതല്‍ ഭക്ഷണവും പെണ്ണിന്റെ പെരുന്നാളിനു മൊഞ്ച് കൂട്ടുന്ന മൈലാഞ്ചിയില്‍ വരെ കാണാം ആ മാറ്റങ്ങള്‍.
''പണ്ടൊക്കെ പെരുന്നാളിന് വെളഞ്ഞീന്‍ കുത്തീനീ. വെളഞ്ഞീന്‍ നേരത്തെന്നെ ഇട്ത്ത് വെച്ച്, പെരുന്നാള്‍ തലേന്ന് മൈലാഞ്ചി അരച്ച്, ഉരുക്കിയ വെളഞ്ഞീന്‍ കയ്യില് കുത്തി, മൈലാഞ്ചി തേച്ച് കയ്യ് പൊതിഞ്ഞ് കെടന്നൊറങ്ങും. രാവിലെ നീച്ചുമ്പോ നല്ലോം ചോന്നിട്ടുണ്ടാവും. അതൊക്കെ തന്നെയല്ലേയ്നോ സന്തോഷം. കല്യാണം കഴിഞ്ഞ ഇങ്ങട്ട് വന്നേന് ശേഷം, മൈലാഞ്ചി തന്നെ ഇട്ടിട്ടില്ല. പൊര നെറച്ചും ആള്‍ക്കാരും കുട്ട്യോളും മക്കളും. പോരാത്തതിനു പൈക്കളും എല്ലാം കൂടി കയിഞ്ഞ്, മൈലാഞ്ചിയിടാനെവിടെ നേരം? എങ്ങനേങ്കിലും ഇവറ്റെന്റെ തീറ്റീം കുടീം കയിഞ്ഞ് ഒരു ഭാഗത്ത് കുത്തിര്‍ന്നാ മതിന്നൈക്കാരം പൂതി.''
നിറം മങ്ങിയ തന്റെ പെരുന്നാളിനെക്കുറിച്ച് ഒരുമ്മയുടെ വിവരണമാണിത്. കല്യാണശേഷം നേരമില്ലാത്തതുകൊണ്ട് മൈലാഞ്ചിയിടുക എന്ന പരിപാടി തന്നെ മറന്നുപോയ പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. കല്യാണത്തിനു മുന്‍പ് സ്ഥിരമായി ഈദ് ഗാഹില്‍ പോയി പെരുന്നാള്‍ നമസ്‌കരിച്ചിരുന്ന ഒരു സ്ത്രീ, വിവാഹശേഷം, ഈദ് ഗാഹുകളില്‍ പോവുന്നതും പെണ്ണ് പള്ളിയില്‍ പോകുന്നതും പ്രോത്സാഹിപ്പിക്കാത്ത തന്റെ ഭര്‍ത്തൃ വീട്ടിലെ അനുഭവം പറഞ്ഞതോര്‍ക്കുന്നുണ്ട്. ''ഈദ് ഗാഹ് കൂടിയില്ലാത്ത എന്ത് പെരുന്നാള്‍?'' എന്നതായിരുന്നു അവരുടെ നെടുവീര്‍പ്പ്. അതേസമയം തിരിച്ചുമുണ്ടാവാറുണ്ട്. ഈദ് ഗാഹ് പരിചയിക്കാത്ത സ്ത്രീകള്‍ വിവാഹ ശേഷം ഈദ് ഗാഹില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതമാകുന്ന രീതിയും വ്യാപകം തന്നെയാണ്. ഇവിടെയെല്ലാം സ്ത്രീയുടെ കര്‍ത്തൃത്വം കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അവളെങ്ങനെ അവളുടെ ആഘോഷങ്ങളെ കാണാനാഗ്രഹിക്കുന്നു എന്ന ചോദ്യം എവിടെയും ഉയര്‍ന്നുവരാറില്ല.
കര്‍ത്തൃത്വത്തില്‍നിന്നും കര്‍മ്മത്തിലേക്ക് കടന്നാല്‍ കേള്‍ക്കാനാകുക അടുക്കളക്കഥകളാണ്. പെരുന്നാള്‍ കഥകള്‍ പങ്കുവെക്കുന്ന കൂട്ടത്തില്‍ ഒരു സുഹൃത്ത് പറയുന്നത് കേട്ടു: ''ആ പൊരയില്‍ മൂന്നുവട്ടം ചോറു വെക്കേണ്ടിവരുമത്രെ പെരുന്നാളിന്. അത്രക്ക് ആളുകള്‍ വരുമെന്ന്.'' അതു കേട്ടപ്പോള്‍ ആലോചിച്ചുപോയത് ആ വീട്ടിലെ പെണ്ണുങ്ങളുടെ കഥയാണ്. അടുപ്പിനരികത്ത് പുകഞ്ഞു തീരുന്നുണ്ടാവും അവരുടെ പെരുന്നാളുകളെന്ന് ആത്മഗതം നടത്തി. മിക്ക പെണ്ണുങ്ങളുടേയും പെരുന്നാള്‍ ചര്‍ച്ചകള്‍ തുടങ്ങുന്നത് തന്നെ ''എന്താ ഉണ്ടാക്കുക'' എന്ന ചോദ്യത്തില്‍നിന്നാണ്. തലേ ദിവസം ഉച്ചയ്ക്ക് തുടങ്ങുന്ന പെരുന്നാള്‍ വേലകള്‍ അവസാനിക്കുന്നത്, പെരുന്നാള്‍ രാത്രിയിലും ചിലര്‍ക്ക് പെരുന്നാള്‍ പിറ്റേന്നുമാണ്. ബലിപെരുന്നാളാണെങ്കില്‍ പിന്നെ ഇറച്ചി മുറിക്കലിന്റേയും വെക്കലിന്റേയും ഒരു ബഹളമാണ്. തലേന്നു തുടങ്ങുന്ന ഇറച്ചി മുറിക്കലും പായസത്തിനൊരുക്കലും ബിരിയാണിക്കൊരുക്കലും ഇറച്ചി വരട്ടലും പൊരിക്കാനൊരുക്കലും തുടങ്ങി നൂറുകൂട്ടം പണികള്‍ തീരുമ്പോഴേക്കും പെരുന്നാള്‍ രാത്രിയുടെ നല്ല ഭാഗവും കടന്നുപോയിട്ടുണ്ടാവും. പിന്നെ പെരുന്നാളാണെന്നു സ്വന്തത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി കുറച്ചു തക്ബീറുകള്‍ ചൊല്ലിയെന്നു വരുത്തി, എന്നെപ്പോലെയുള്ള ചുരുക്കം ചിലര്‍ പാതിരാത്രിയിലും മൈലാഞ്ചിയിട്ട് പെരുന്നാളിന്റെ മണം പിടിച്ചെടുക്കാന്‍ ശ്രമം നടത്തും. അല്ലാത്തവര്‍ ഒന്നുരണ്ടു മണിക്കൂറെങ്കിലും ഉറങ്ങണമെന്ന ചിന്തയില്‍ ക്ഷീണിച്ചുറങ്ങും.
പെരുന്നാള്‍ ദിവസം തുടങ്ങുന്നതുതന്നെ അടുക്കളയിലാണ്. നാല് മണിക്കോ അതിനു മുന്‍പോ എഴുന്നേറ്റ് ഓടിപ്പിടഞ്ഞ് പായസമാക്കി, ബിരിയാണി ദമ്മിട്ടും കഴിയുമ്പോഴേക്ക് പള്ളിയില്‍നിന്നു ജോറായി തക്ബീര്‍ ചൊല്ലുന്നുണ്ടാവും. ഈദ്ഗാഹ് തുടങ്ങാന്‍ അര മണിക്കൂറെ ഉള്ളൂ എന്ന വെളിപാടില്‍ ഓടിപ്പിടച്ച് ഒരു കാക്കക്കുളിയും കഴിച്ച്, പുതുവസ്ത്രങ്ങള്‍ വാരിയണിഞ്ഞ് ഈദ്ഗാഹിലേക്ക് ഒരോട്ടമാണ്. ഈദ്ഗാഹ് കഴിഞ്ഞ ഉടനെ ആളുകളോട് കുശലം പറയാനും കൂടെ സമയമില്ലാതെ തിരിച്ച് വീണ്ടും വീട്ടിലേക്കോട്ടമാണ്. ആണുങ്ങളെത്തും മുന്‍പ് ബിരിയാണി ദം പൊട്ടിക്കുകയും ഇറച്ചി തൂമിക്കുകയും പായസം ശരിയാക്കുകയും വേണം. വെക്കലും വിളമ്പലും പലവട്ടം കഴിയുമ്പോഴേക്കും പെരുന്നാള്‍ ദിനമങ്ങ് കടന്നുപോവുകയും ചെയ്യും. വീട്ടില്‍ വരുന്ന വിരുന്നുകാരെ മുഴുവന്‍ സല്‍ക്കരിക്കുക എന്നത് സ്ത്രീകളുടെ ഉത്തരവാദിത്വമാണ്. ഇതിനിടയില്‍ കുടുംബസന്ദര്‍ശനവും സുഹൃദ് സന്ദര്‍ശനവുമൊക്കെ പെണ്ണിന് 'നേരമുണ്ടെങ്കില്‍' ചെയ്യാനാവുന്ന സന്തോഷങ്ങള്‍. ''ഇതെല്ലാം കഴിഞ്ഞിട്ട് വേണം എനിക്കെന്റെ പെരേലൊന്നു പോയിവരാന്‍. ഉപ്പേം ഉമ്മേം കാത്തിരിക്കുന്നുണ്ടാവും'' എന്ന നെടുവീര്‍പ്പുകള്‍ എത്ര കേട്ടിരിക്കുന്നു. ശരിയാണ്, പെറ്റ്, രാജകുമാരിയെപ്പോലെ പോറ്റി വളര്‍ത്തിയ, ആഘോഷങ്ങളുടെ മഴവില്ല് സമ്മാനിച്ച മാതാപിതാക്കള്‍ മധ്യാഹ്നത്തില്‍ തനിച്ച് പെരുന്നാളുകള്‍ ആഘോഷിക്കുന്നതറിഞ്ഞാലും ഒന്നു കൂട്ടുകൊടുക്കാന്‍പോലും കഴിയാതെ പോവുന്നത് എത്ര സങ്കടകരവും നിരാശാജനകവുമാണെന്ന് അനുഭവിച്ചവര്‍ക്കല്ലാതെ മനസ്സിലാവുമോ എന്നറിയില്ല. ചെറുപ്പത്തില്‍ അവര്‍ നമുക്ക് സമ്മാനമായി തന്ന ആഘോഷങ്ങളുടെ എല്ലാ നിറവും തിരിച്ചുകൊടുക്കാനാവില്ലെങ്കിലും കുഞ്ഞു സന്തോഷങ്ങളെങ്കിലും തിരിച്ചുകൊടുക്കാന്‍ കഴിയാതെ നിസ്സഹായരാവുന്ന എത്രയോ സ്ത്രീകളെ കണ്ടിട്ടുണ്ട്. ''എന്നാല്‍, പിന്നെ എല്ലാവര്‍ക്കും കൂടെ ഒരിടത്ത് പെരുന്നാള്‍ കൂടിക്കൂടെ'' എന്ന ചോദിക്കുമ്പോള്‍ ''അതെങ്ങനെയാ പെണ്കുട്ടികളുടെ പൊരേല്‍ക്ക് പെരുന്നാള്‍ കൂടാന്‍ വര്വാ'' എന്നൊരു മറുവാദവും ധാരാളമായി കേട്ടിട്ടുണ്ട്. ഈ വാദങ്ങളൊക്കെ എന്നേ മാറ്റേണ്ടിയിരിക്കുന്നു. പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍ എന്ന വേര്‍തിരിവും മരുമക്കളും മക്കളും തമ്മിലുള്ള വേര്‍തിരിവും ഇതിനൊക്കെ അനുസരിച്ചുള്ള ഇടങ്ങളുടെ തെരഞ്ഞെടുപ്പും ആശയക്കുഴപ്പങ്ങളും ബുദ്ധിമുട്ടുകളുമല്ലാതെ എന്താണ് സമ്മാനിക്കാറുള്ളത്. സ്‌നേഹം പങ്കിടാനും സന്തോഷം പങ്കിടാനും ഒരുമിച്ചായിരിക്കുക എന്നതിനെക്കാള്‍ വലിയ ആഘോഷം മറ്റെന്താണുള്ളത്? ഭര്‍ത്താവിന്റെ വീട്ടില്‍ മാത്രമേ ഭാര്യ ആഘോഷങ്ങള്‍ കഴിച്ചുകൂട്ടാന്‍ പാടൂ എന്ന പൊതുബോധത്തെ തിരുത്തി എഴുതി, ആഘോഷങ്ങളും പങ്കിട്ടെടുത്താലെന്താണ്? ഒരു പെരുന്നാള്‍ ഭര്‍ത്തൃവീട്ടിലാണെങ്കില്‍ അടുത്ത പെരുന്നാള്‍ ഭാര്യവീട്ടില്‍ എന്ന രീതിയിലുള്ള പങ്കിട്ടെടുപ്പിനെക്കുറിച്ചെന്തുകൊണ്ട് ചിന്തിച്ചുകൂട?
എന്നാല്‍, ഈ പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ പൊതുബോധത്തിന് അത്തരം ചിന്തകള്‍ പോലും 'സ്ത്രീവാദ'പരമാവും. തെളിച്ചു പറഞ്ഞാല്‍ 'ഫെമിനിച്ചി' രൂപമാവുമെന്ന്.
എന്നാല്‍, ചിലയിടങ്ങളിലും ചില സമ്പ്രദായത്തിലും ഇതില്‍നിന്നു വ്യത്യസ്തമായ പെണ്‍ ആഘോഷങ്ങളും ഉണ്ടാവാറുണ്ടെന്നാണ് കേട്ടറിവ്. മരുമക്കത്തായം സമ്പ്രദായത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് പൊതുവേ ആഘോഷ ഇടങ്ങളുടെ തെരഞ്ഞെടുപ്പില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവാറില്ലെന്നു തോന്നുന്നു. ചിലയിടങ്ങളില്‍ കല്യാണ ശേഷമുള്ള ആദ്യ ആഘോഷങ്ങള്‍ പെണ്‍വീടുകളില്‍ ആഘോഷിക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്നതായി കേട്ടറിവുണ്ട്. എന്നാല്‍, ഇതെല്ലാം അമുസ്ലിം സമൂഹത്തിലാണെന്നാണ് എന്റെ അറിവ്. ഇതൊക്കെ ഒഴിച്ചുനിര്‍ത്തിയാല്‍ പെണ്‍പെരുന്നാളുകള്‍ കൃത്യമായി രണ്ട് തരത്തിലുണ്ട്. ഒന്ന് വിവാഹപൂര്‍വ്വ പെരുന്നാളും രണ്ട് വിവാഹശേഷമുള്ള പെരുന്നാളും. വിവാഹശേഷമുള്ള പെണ്ണിന്റെ പെരുന്നാള്‍ ആസൂത്രണം ചെയ്യുന്നത് ആരാണ്? അതോരോ പെണ്ണിനും ഓരോ തരത്തിലായിരിക്കുമെങ്കിലും ഒന്നെനിക്കുറപ്പാണ്. അതു പൂര്‍ണ്ണമായും അവളുടേതല്ല. സന്തുലിതമായ ഒരു സമ്പ്രദായം നിലനിന്നുപോവണമെങ്കില്‍ സ്ത്രീ വിട്ടുവീഴ്ച ചെയ്യണമെന്നു വാദിക്കുന്നവരുണ്ട്. ഇവിടെ പക്ഷേ, സ്ത്രീയുടെ ആഘോഷങ്ങളുടെ ചെറിയ ചെറിയ സന്തോഷങ്ങളെ, അതിലുപരിയായ പ്രാഥമിക അവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഓരോ സ്ത്രീയും തന്റെ സന്തോഷങ്ങളെക്കുറിച്ചു ഉറക്കെ സംസാരിക്കാത്തത് അവര്‍ മൗനം ശീലിച്ചുപോയതുകൊണ്ടാണ്. അതല്ലെങ്കില്‍ അത്തരത്തിലുള്ള ചിന്തകള്‍പോലും വലിയ തെറ്റാണെന്ന് സമൂഹം അവളെ പഠിപ്പിച്ചത് കൊണ്ടാണ്. തന്റെ ആഘോഷങ്ങള്‍ പോലും മറ്റുള്ളവര്‍ നിശ്ചയിക്കുന്ന അവസ്ഥ ഒരു ആണിനെ സംബന്ധിച്ച് എത്ര ദുഷ്‌കരമാണോ അത്രതന്നെ ദുഷ്‌കരമാണ് പെണ്ണിനെ സംബന്ധിച്ചും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ