2018ല്‍ മലയാള സിനിമയിലെ പെണ്ണുങ്ങള്‍

ഒടുവില്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് ഡബ്ല്യു.സി.സി കടുത്ത എതിര്‍പ്പറയിച്ചത്.
2018ല്‍ മലയാള സിനിമയിലെ പെണ്ണുങ്ങള്‍

ലയാളസിനിമ കഴിഞ്ഞവര്‍ഷം ശ്രദ്ധാകേന്ദ്രമായത് ലിംഗനീതിക്കു വേണ്ടിയുള്ള ഒരു കൂട്ടം സ്ത്രീകളുടെ പോരാട്ടം കൊണ്ടാണ്. ഇന്ത്യന്‍ സിനിമാ മേഖലയില്‍ തന്നെ ആദ്യമായി വനിതകള്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകൃതമായത് മലയാളത്തിലായിരുന്നു.. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി) എന്ന സംഘടന രൂപം കൊണ്ടത്. സിനിമയില്‍ നിന്നും സ്ത്രീകള്‍ നേരിടുന്ന ചൂഷണവും പീഡനങ്ങള്‍ക്കും എതിരെ പ്രതികരണത്തിന്റെ ശബ്ദമായി മാറിയ സംഘടന താരസംഘടനയായ എ.എം.എം.എയുമായി നടത്തുന്ന പോരാട്ടമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. 

ദിലീപിനെതിരെ ശക്തമായ നിലപാടുകള്‍ എടുത്ത സംഘടന അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കുന്നത് വേണ്ടി രംഗത്ത് വന്നു. ഒടുവില്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് ഡബ്ല്യു.സി.സി കടുത്ത എതിര്‍പ്പറയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ താരസംഘടന അമ്മയുടെ നടപടി വൈകുന്നതു സംബന്ധിച്ച് അംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം മലയാളസിനിമയിലെ പെണ്‍ശബ്ദത്തിന്റെ പുതിയ തുടക്കമായിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ലെന്ന് ഡബ്‌ള്യുസിസി അംഗങ്ങള്‍ ആരോപിച്ചു..  ഡബ്‌ള്യുസിസി അംഗങ്ങളുടെ പേരുപറയാനുള്ള മര്യാദപോലും 'അമ്മ' പ്രസിഡന്റ് തയാറായില്ലെന്ന് മോഹന്‍ലാലിനെ ഉന്നമിട്ട് രേവതി പറഞ്ഞു. പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടനയ്ക്ക് പുറത്ത്, പ്രതിയായ ആള്‍ അകത്ത്, ഇതെന്തു നീതി ? ഇതായിരുന്നു ഇവരുടെ ചോദ്യം. 

കേരളത്തില്‍ സമീപകാല ചരിത്രത്തില്‍, കുടുംബവും തൊഴിലിടവും മതസ്ഥാപനങ്ങളും തുടങ്ങി ആണ്‍കോയ്മയുടെ എല്ലാ മേഖലകളിലും നവോത്ഥാനത്തിന്റെ രാഷ്ട്രീയസ്വഭാവമുള്ള സ്ത്രീമുന്നേറ്റം ദൃശ്യമായിരുന്നു. അതു തന്നെയാണ് സിനിമയിലും സംഭവിച്ചത്. പൊമ്പിള ഒരുമൈയില്‍ തുടങ്ങി കന്യാസ്ത്രീകളുടെ സമരവും ഡബ്ല്യുസിസി നടത്തിയ പോരാട്ടങ്ങളും അവരുടെ മേഖലകളില്‍ ആണ്‍കോയ്മയ്ക്കും അനീതിക്കുമെതിരായ അടിച്ചമര്‍ത്തപ്പെട്ടവരുടെയും മുറിവേറ്റവരുടെയും പോരാട്ടം കൂടിയായിരുന്നു.അടിച്ചമര്‍ത്തപ്പെട്ടവര്‍ നടത്തിയ ചെറുത്തുനില്‍പ്പുകളെ ഹീനമായ രീതിയില്‍ അക്രമിക്കാനാണ് പുരുഷകേന്ദ്രീകൃത അധികാര വ്യവസ്ഥകള്‍ ശ്രമിച്ചത്. മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പറിച്ചെറിയാനാവില്ലെന്ന ആത്മവിശ്വാസത്തില്‍  ഡബ്ല്യു.സി.സി അംഗങ്ങള്‍ക്കെതിരേ പോരാടിയ താരസംഘടന പയറ്റിയത് സ്ത്രീവിരുദ്ധ രാഷ്ട്രീയമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com