പട്ടാള യൂണിഫോമിന്റെ ഹോള്‍സ്റ്ററില്‍ പിസ്റ്റളും വലംകയ്യിലൊരു ഒലീവ് ചില്ലയുമായി 1974-ന്റെ ശിശിരത്തില്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട് യാസര്‍ അറഫാത്ത് അപേക്ഷിച്ചു: എന്റെ കയ്യില്‍നിന്ന് സമാധാനത്തിന്റെ ഈ ഒലീവ് ചില്ല താഴെ വീഴാന്‍ ഇട വരുത്തരുതേ...
2018 ഏപ്രില്‍ രണ്ടിന് എത്യോപ്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കവെ, ഇടം കയ്യില്‍ ബൈബിളും വലംകയ്യില്‍ ഖുര്‍ആനുമേന്തി, അബി അഹമ്മദ് അലി അഭ്യര്‍ത്ഥിച്ചു: തിരുവചനങ്ങള്‍ സാക്ഷി, എത്യോപ്യയില്‍ സമാധാനം പുലര്‍ന്ന് കാണാനുള്ള എന്റെ പരിശ്രമങ്ങള്‍ക്ക് ആഫ്രിക്കയുടെ മുഴുവന്‍ പിന്തുണയുമുണ്ടാകണം.
അറഫാത്തിന്റെ അഭ്യര്‍ഥനയ്ക്ക് കാലം നല്‍കിയ മറുപടി ആശാവഹമായിരുന്നില്ല.
പക്ഷേ, അയല്‍രാജ്യമായ എരിത്രിയയുമായി വര്‍ഷങ്ങളോളം നീണ്ടുനിന്ന സംഘര്‍ഷത്തിന്റെ വെടിയൊച്ചകള്‍ക്ക് താല്‍ക്കാലികമായ വിരാമം കുറിക്കാന്‍ എത്യോപ്യയുടെ പുതിയ പ്രധാനമന്ത്രിക്ക് കേവലം മാസങ്ങളേ വേണ്ടിവന്നുള്ളൂ. അതുകൊണ്ടുതന്നെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇത്തവണ അബി അഹമ്മദിനെ തേടിയെത്തിയത്, നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടതുപോലെ, എത്യോപ്യ വഴി ആഫ്രിക്കന്‍ ഭൂഖണ്ഡമാകെ ശാന്തിയുടെ കുളിര്‍ക്കാറ്റ് വീശാന്‍ പോകുന്നതിന്റെ ശുഭസൂചനയായാണ് ലോകം കാണുന്നത്.
നൊബേല്‍ കമ്മിറ്റിയുടെ മുന്‍പാകെ ഞാന്‍ വിനയാന്വിതനാകുന്നു. ഈ പുരസ്‌കാരം എനിക്കോ എത്യോപ്യക്കോ മാത്രമല്ല, ആഫ്രിക്കയിലെ മുഴുവന്‍ സമാധാനകാംക്ഷികള്‍ക്കും ലഭിച്ച അംഗീകാരമായി ഞാന്‍ കണക്കാക്കുന്നു. അബി അഹമ്മദ് ട്വീറ്റ് ചെയ്തു.
************************
മുസ്ലിം പിതാവിന്റേയും ക്രിസ്ത്യന്‍ മാതാവിന്റേയും മകനായിപ്പിറന്ന, സൈന്യത്തില്‍ സൈബര്‍ ഇന്റലിജന്‍സ് ഓഫീസറായിരുന്ന അബി അഹമ്മദ് (43) കലാപകലുഷിതമായ എത്യോപ്യന്‍ ജീവിതത്തെ സമാധാനത്തിലേയ്ക്ക് നയിക്കുകയെന്ന ചരിത്രദൗത്യം ഏറ്റെടുക്കുന്നതിനും മുന്‍പേ ഒരു നാള്‍.
മുന്‍ഗാമി ഹെയ്ലി മരിയം സെലാസിയുടേയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സതേണ്‍ എത്യോപ്യന്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് മൂവ്മെന്റിന്റേയോ പേര് ഉച്ചത്തില്‍ ഉരിയാടാന്‍ പോലും സാധാരണ ജനങ്ങള്‍ ധൈര്യപ്പെടാതിരുന്ന ആ ദിവസം, എത്യോപ്യന്‍ യാത്രയ്ക്കുശേഷം അഡിസ് അബാബയിലെ ബോലെ എയര്‍പ്പോര്‍ട്ടിലേയ്ക്ക് തിരികെ വരികയായിരുന്ന ഞാന്‍ ക്യാബ് ഡ്രൈവറോട് ചോദിച്ചു: എരിത്രിയയുമായുള്ള യുദ്ധം എന്നെങ്കിലും തീരുമെന്നു നിങ്ങള്‍ക്കു പ്രതീക്ഷയുണ്ടോ?
തീരും, ഹെയ്ലി മരിയം പുറത്ത് പോകണം...
പൊടുന്നനെ, താന്‍ പറഞ്ഞത് അബദ്ധമായോ എന്നു കരുതിയാവണം, പിന്നീടുള്ള ചോദ്യങ്ങള്‍ക്കൊന്നും പ്രതികരിക്കാതെ, കാറിനകത്ത് മുഴങ്ങിയ അറബിപ്പാട്ടിന്റെ വോള്യം അല്പം കൂട്ടി, അയാള്‍ നിശ്ശബ്ദമായി ചിരിച്ചു.
ഞാന്‍ സൗദിയില്‍നിന്ന് എത്യോപ്യ കാണാന്‍ വന്നതാണെന്നത് കൊണ്ടായിരിക്കണം, അറബിപ്പാട്ട് വെച്ചതെന്നു തോന്നി.
ആമിര്‍ എന്നു പേരുള്ള ഈ ഡ്രൈവറെപ്പോലെ നിരവധി എത്യോപ്യന്‍ മുഖങ്ങള്‍, സൗദി ജീവിതത്തില്‍ പരിചിതരും ചിലരൊക്കെ സുഹൃത്തുക്കളുമായി എനിക്കുണ്ട്. ജിദ്ദാ നഗരത്തിലെ പല കേന്ദ്രങ്ങളിലും എത്യോപ്യക്കാരും എരിത്രിയക്കാരും സമാധാനത്തോടെ ഒറ്റയായും കൂട്ടമായും ജീവിക്കുന്ന ഇടങ്ങളുമുണ്ട്. ഹബ്ഷി എന്നാണ് അറബിയില്‍ എത്യോപ്യക്കാരും എരിത്രിയക്കാരും അറിയപ്പെടുക. പ്രജ്ഞയുടെ അദൃശ്യപാളികളിലേക്ക് ബാങ്ക്വിളിയിലൂടെ ആദ്യമായി ആത്മീയോണര്‍വ്വിന്റെ സ്വരസ്‌നാനം നിര്‍വ്വഹിച്ച ഹസ്രത്ത് ബിലാല്‍ എത്യോപ്യക്കാരനായിരുന്നു. ഓരോ എത്യോപ്യക്കാരനും പിന്നീട് എത്യോപ്യയില്‍ നിന്ന് വിഭജിച്ചുപോയ എരിത്രിയക്കാരനും ബിലാലിന്റെ പേര് പറയുന്നത് ഏറെ അഭിമാനത്തോടെയാണ്. മക്കയില്‍ ജീവിച്ച് മരിച്ച ബിലാല്‍ ബിന്‍ റബാഹിന്റെ പിന്തുടര്‍ച്ചക്കാരായി ഏറെപ്പേരുണ്ട്, മക്കയിലും മദീനയിലും.
ഹബ്ഷി എന്ന അറബിനാമത്തില്‍ നിന്നാകണം, അബ്സീനിയ എന്ന പദമുണ്ടായത്. എത്യോപ്യക്കാരെ അബ്സീനിയക്കാര്‍ എന്നും വിളിക്കാറുണ്ട്. ഇറ്റാലിയന്‍ കോളനിയായിരുന്ന, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന എത്യോപ്യയുടെ എതിരില്ലാത്ത നേതാവ് എന്നറിയപ്പെടുന്ന ചക്രവര്‍ത്തി ഹെയ്ലി സലാസിയുടെ നാട്ടിലേയ്ക്കാണ് 2019-ലെ സമാധാന നൊബേല്‍ എത്തിയത് എന്നതും ചരിത്രത്തിന്റെ ചമല്‍ക്കാരമില്ലാത്തൊരു കൗതുകമാവണം. 1930-ല്‍ അഡിസ് അബാബയിലെ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ രാജ്യാധികാരത്തിന്റെ കിരീടം ചൂടിയ ഹെയ്ലി സലാസി കിംഗ് ഓഫ് കിംഗ്സ് (രാജാധിരാജന്‍) എന്നാണ് അറിയപ്പെട്ടത്. രാഷ്ട്രനേതാക്കളേറെയും പങ്കെടുത്ത ചടങ്ങില്‍ ഹെയ്ലി സലാസിക്ക് ലഭിച്ചത് കോടികള്‍ വിലമതിക്കുന്ന പാരിതോഷികങ്ങളായിരുന്നുവത്രേ. അന്ന് പങ്കെടുക്കാന്‍ കഴിയാതിരുന്ന അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പിനു പൂര്‍ണ്ണമായും സ്വര്‍ണ്ണത്തകിടില്‍ നിര്‍മ്മിച്ച ബൈബിളാണ് ഹെയ്ലി സലാസി സമ്മാനമായി കൊടുത്തയച്ചതെന്നതും ചരിത്രം. പക്ഷേ, അഞ്ചു വര്‍ഷമായപ്പോഴേയ്ക്കും അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു. മുസ്സോളിനിയും ഫാസിസവുമൊക്കെ ആഫ്രിക്കന്‍ ചരിത്രത്തിന്റെ പദസംഘാതങ്ങളിലേക്ക് പിച്ച വച്ചെത്തുകയായിരുന്നു. ഇറ്റാലോ-അബിസീനിയ യുദ്ധമെന്ന് രേഖപ്പെടുത്തപ്പെട്ട സംഘര്‍ഷം. 1935-ല്‍ ഇറ്റാലിയന്‍ ഇംപീരിയലിസത്തിന്റെ നുകം എത്യോപ്യയുടെ കഴുത്തില്‍ വീണു. (ജിദ്ദയിലെ എന്റെ സുഹൃത്ത് സൗദി കോള്‍ഡ് സ്റ്റോറേജ് മാനേജരായ എത്യോപ്യക്കാരന്‍ ഇബ്രാഹിം നന്നായി ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നത് കണ്ട് ആദ്യകാലങ്ങളില്‍ എനിക്ക് അദ്ഭുതമായിരുന്നു. ഇന്ത്യക്കാരനാണ് ഇബ്രാഹിമിനെ അഡിസ് അബാബയില്‍ ഇംഗ്ലീഷ് പഠിപ്പിച്ചത്. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകനായ എന്റെ മറ്റൊരു സുഹൃത്ത് എറണാകുളത്തുകാരനായ മരിയാ ദാസാകട്ടെ, മനോഹരമായി എത്യോപ്യയുടെ മാതൃഭാഷ- അംഹാറിക് സംസാരിക്കുന്നു! ഏറെക്കാലം മരിയാദാസ് എത്യോപ്യയില്‍ അധ്യാപകനായിരുന്നു).
പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും നന്നായി അംഹാറിക് ഭാഷ കൈകാര്യം ചെയ്തിരുന്നയാളാണ്. ഏറെക്കാലം എത്യോപ്യയില്‍ അധ്യാപകനായിരുന്നു അദ്ദേഹം. ഹെയ്ലി സലാസിക്ക് ഏറെ വാത്സല്യമായിരുന്നു പൗലോസ് മാര്‍ ഗ്രിഗോറിയോസിന്. ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശമനുസരിച്ച് തിരുമേനി എത്യോപ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയായി ഏറെനാള്‍ സേവനമനുഷ്ഠിച്ചു. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍, ഒക്കല്‍ഹോമ എന്നിവിടങ്ങളിലേയ്ക്ക് അദ്ദേഹത്തെ തുടര്‍പഠനത്തിനയച്ചത് ഹെയ്ലി സലാസിയായിരുന്നു. ഡെന്‍വര്‍ യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയായിരുന്നു പൗലോസ് മാര്‍ ഗ്രിഗോറിയോസ്.
ഇറ്റലി-എത്യോപ്യന്‍ യുദ്ധത്തില്‍ ഇറ്റലിയുടെ രാസായുധപ്രയോഗത്തിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധിച്ചു. ഇറ്റലി വിട്ടുപോയെങ്കിലും ദാരിദ്ര്യവും ക്ലേശവും ആ രാജ്യത്തെ ചൂഴ്ന്നുനിന്നു. ഹെയ്ലി സലാസിയുടെ ക്രൂരത പത്തി വിടര്‍ത്തി. വിമതശബ്ദമുയര്‍ത്തിയവരെ അദ്ദേഹം അതിനിഷ്ഠുരമായി അടിച്ചമര്‍ത്തി. ഹരാരി വിഭാഗക്കാരായ എത്യോപ്യന്‍ ജനങ്ങളെ സൈന്യം കൂട്ടക്കൊല ചെയ്തു. പത്ത് ലക്ഷം അനുയായികളുടെ-റസ്റ്റഫാരി പ്രസ്ഥാനം- നേതാവ് എന്നു സ്വയം വാഴ്ത്തിയ ഹെയ്ലി സലാസി, സ്വയം മിശിഹയായി കൊണ്ടാടപ്പെടുകയായിരുന്നു. മുപ്പതുകളില്‍ ജമൈക്കയില്‍ നിന്നായിരുന്നു റസ്റ്റഫാരി മൂവ്മെന്റ് ഉരുള്‍പൊട്ടി എത്യോപ്യയിലേക്കെത്തിയത്. ലോകസമാധാനമെന്നത് ഏട്ടിലെ പശുവായി. 1973 ആയപ്പോഴേക്ക് എത്യോപ്യ കൊടുംപട്ടിണിയിലായി. നൈജീരിയയില്‍നിന്നു വേറിട്ടുപോയ ബയാഫ്ര കഴിഞ്ഞാല്‍ വിശപ്പ് കൊണ്ട് മനുഷ്യര്‍ മരിച്ചുവീഴുന്ന രാജ്യമായി മാറി എത്യോപ്യ. ഹെയ്ലി സലാസിയുടെ രാജാധിപത്യത്തിന്റെ ഹംസഗാനം മുഴങ്ങുകയായിരുന്നു. വിശന്ന് പൊരിഞ്ഞ മനുഷ്യരുടെ പോരാട്ടത്തിനു മുന്നില്‍ ഹെയ്ലി സലാസിക്ക് പിടിച്ചുനില്‍ക്കാനായില്ല. ചരിത്രത്തിലെ എല്ലാ ഏകാധിപതികളേയും പോലെ സലാസിയും ദുരന്തപൂര്‍ണ്ണമായി അവസാനിക്കുകയായിരുന്നു.
ജനരോഷത്തിനു മുന്നില്‍ അടിയറവ് പറയേണ്ടിവന്ന ഈ രാജാധിരാജന്‍, തെരുവ് യാചകനേക്കാള്‍ ദൈന്യമായി 1975 ഓഗസ്റ്റ് 27-ന് 83-ാം വയസ്സില്‍ സ്വയംഹത്യയുടെ കുരുക്ക് മുറുകി ഒടുങ്ങിപ്പോയി. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഒരു രാജ്യത്തിന്റെ മുടിചൂടാമന്നന്‍, അയാളുടെ നൃശംസതയ്ക്കൊപ്പം മണ്ണടിയുകയായിരുന്നു.
സോവ്യറ്റ് യൂണിയന്റെ ആശ്രിത രാജ്യമായി എത്യോപ്യ കഴിയുന്നതിനിടെ വംശീയ കലാപങ്ങളുടെ കുരുതിക്കാറ്റടിച്ച് രാജ്യം വീണ്ടും ഛിന്നഭിന്നമായി. സൈനികനായിരുന്ന മെംഗിസ്റ്റു ഹെയ്ലി മരിയം അധികാരമേറ്റതോടെ അയല്‍രാജ്യമായ എരിത്രിയയുമായുള്ള സംഘട്ടനം അതിന്റെ പരകോടിയിലെത്തി. വംശീയ ലഹളയുടെ ബാക്കിപത്രമായി ഏകദേശം 80,000 മനുഷ്യര്‍ക്ക് ജീവഹാനി നേരിട്ടു. 29 ലക്ഷം പേര്‍ വീടില്ലാത്തവരായി മാറി. അതിര്‍ത്തി കടന്ന് രക്ഷപ്പെടുന്നതിനിടെ അഭയാര്‍ത്ഥികളൊഴുകിപ്പോയി. ചെങ്കടലില്‍ വീണ് കുഞ്ഞുങ്ങളുള്‍പ്പെടെ നിരവധി പേര്‍ മരിച്ചു.
പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കൂച്ചുവിലങ്ങ്. കലയ്ക്കും കവിതയ്ക്കും കൊലയറയൊരുക്കി. നൂറുകണക്കിനു സ്വദേശികളും വിദേശികളുമായ മാധ്യമ പ്രവര്‍ത്തകരെ ജയിലിലടച്ചു. എണ്‍പതോളം വംശീയ ഗ്രൂപ്പുകളുടെ ചേരിപ്പോരില്‍ രാജ്യം അതിദയനീയമായി ആടിയുലഞ്ഞു. പ്രധാന ഗ്രൂപ്പുകളായ ഒറോമിയ, അംഹാറ സംഘട്ടനമാണ് വന്‍തോതിലുള്ള വംശഹത്യയുടെ വക്കിലെത്തിച്ചത്. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പക്ഷേ, ജനം പകവീട്ടി.
എത്യോപ്യന്‍ പീപ്പിള്‍സ് റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രന്റ് (ഇ.പി.ആര്‍.ഡി.എഫ്) എന്ന മുന്നണിക്ക് വന്‍ ഭൂരിപക്ഷം. സ്ഥിരമായി ജിംനേഷ്യത്തില്‍ പോകാറുള്ള, ശരീരസൗന്ദര്യത്തില്‍ ശ്രദ്ധാലുവായ അബി അഹമ്മദ് എത്യോപ്യന്‍ രഹസ്യപ്പോലീസിലെ സുന്ദരനായ സൈബര്‍ വിദഗ്ദ്ധനുമായിരുന്നു. സാമ്പത്തിക പരിഷ്‌കരണത്തെക്കുറിച്ചും നിയോ ലിബറല്‍ കാഴ്ചപ്പാടുകളെക്കുറിച്ചും അവഗാഹമുള്ള രാഷ്ട്രതന്ത്രജ്ഞന്‍. എത്യോപ്യന്‍ പ്രതിരോധസേനയില്‍ വെച്ചു കണ്ടുമുട്ടിയ, എത്യോപ്യയിലെ സുഖവാസകേന്ദ്രമായ ഗോണ്ടാര്‍ മേഖലയിലുള്ള സിനാഷ് തായാച്യുവാണ് അബി അഹമ്മദിന്റെ ജീവിതസഖി. ഇരുവരും എത്യോപ്യയുടെ ഭൂപടം മാറ്റിയെഴുതാന്‍ നിശ്ചയിച്ചു. ആരുടെ മുന്‍പിലും ശിരസ്സ് കുനിക്കാന്‍ തയ്യാറായി. രാജ്യതാല്പര്യത്തിനുവേണ്ടി മര്‍ക്കടമുഷ്ടി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് മുന്‍ഗാമികളെ അദ്ദേഹം സ്വന്തം പ്രവര്‍ത്തനത്തിലൂടെ തിരുത്തുകയായിരുന്നു.
ഒറോമ വിഭാഗക്കാരനായ അബി അഹമ്മദിന്റെ പാര്‍ട്ടിയുള്‍പ്പെടുന്ന ഈ മുന്നണി 180-ല്‍ 108 സീറ്റ് കരസ്ഥമാക്കി. ഹെയ്ലി മിരിയത്തിനെതിരെ ആള്‍ക്കൂട്ടം ആര്‍ത്തിരമ്പി. പാര്‍ട്ടി ചെയര്‍മാനും പ്രധാനമന്ത്രിയുമായി അബി അഹമ്മദ് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥ പിന്‍വലിച്ചു. നിരോധിക്കപ്പെട്ട ടെലിവിഷന്‍ ചാനലുകളും വെബ്സൈറ്റുകളും വീണ്ടും തുറന്നു. ഇരുളിലാണ്ട എത്യോപ്യയിലേക്ക് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പ്രസരിക്കുകയായിരുന്നു. ഭീകരവിരുദ്ധ നിയമത്തിന്റെ മറവില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ രാഷ്ട്രീയ നേതാക്കളേയും വിട്ടയക്കുകയും ഭീകരവിരുദ്ധ നിയമത്തില്‍ ഉദാരമായ ഭേദഗതി വരുത്തുകയും ചെയ്തു. പ്രതിയോഗികളെ വക വരുത്താനുള്ളതല്ല ഇത്തരം നിയമങ്ങളെന്ന് അബി അഹമ്മദ് അഭിപ്രായപ്പെട്ടു.
എരിത്രിയയുമായുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാന ചര്‍ച്ചയ്ക്കുമായി അബി അഹമ്മദ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16-ന് സൗദിയിലെ ജിദ്ദയിലെത്തുകയും സൗദി ഭരണാധികാരികള്‍ മുന്‍കൈയെടുത്ത് ഇരുരാജ്യങ്ങളുടേയും തലവന്മാരെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി സമാധാനക്കരാര്‍ ഒപ്പിടുവിക്കുകയും ചെയ്തു.
1993-ല്‍ ഗറില്ലാ യുദ്ധത്തിലൂടെ എത്യോപ്യയില്‍നിന്നു സ്വാതന്ത്ര്യം നേടി പുറത്ത് പോയ എരിത്രിയയിലും ഇനി സമാധാനത്തിന്റെ കാറ്റ് വീശാന്‍ പോകുന്നു. എത്യോപ്യയുടേയും എരിത്രിയയുടേയും മാത്രമല്ല, ആഫ്രിക്കയുടേയും പശ്ചിമേഷ്യയുടേയും ചരിത്രത്തില്‍, ശാന്തിയുടെ പുതിയ അധ്യായം ഇതോടെ തുറക്കപ്പെടുകയായിരുന്നു. എരിത്രിയന്‍ പ്രസിഡന്റ് അഫ്വെര്‍ക്കിയും എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദുമാണ് സമാധാനദൂതരായി മാറിയത്. രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ച ചരിത്രപ്രധാനമായ കരാറിന്റെ മുഖ്യശില്പിയെന്ന നിലയ്ക്കാണ് അബി അഹമ്മദിനെത്തേടി സമാധാനത്തിനുള്ള നൊബേല്‍ ഇക്കൊല്ലമെത്തിയത്. 2002-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന അതിര്‍ത്തി സംബന്ധിച്ച ആര്‍ബിട്രേഷന്‍ നിയമം നിരുപാധികം അംഗീകരിക്കുകയായിരുന്നു. പക്ഷേ, അപ്പോഴും രാഷ്ട്രീയ പ്രതിയോഗികളും സമാധാനത്തിന്റെ ശത്രുക്കളും അടങ്ങിയിരുന്നില്ല. 2018 ജൂണില്‍ നടന്ന റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍നിന്ന് പ്രധാനമന്ത്രി അബി അഹമ്മദ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ തലേ വര്‍ഷവും വധശ്രമത്തില്‍നിന്നു ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെടുകയായിരുന്നു അബി.
മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് എന്നു സ്വയം അവകാശവാദമുന്നയിക്കുന്ന മുന്‍ പ്രധാനമന്ത്രി മെംഗിസ്റ്റു ഹെയ്ലെ മരിയത്തെ നേരിടാന്‍ എരിത്രിയക്കാരുടെ മാതൃഭാഷയായ ടിക്രീഞ്ഞ്യ പഠിച്ചുകൊണ്ടാണ് അബി അഹമ്മദ് അവിടത്തെ ജനങ്ങളോട് സംവദിച്ചത്. അധികാരമേറ്റ ഉടന്‍ ചെങ്കടല്‍ത്തീരത്തിന്റെ പ്രവേശനമാര്‍ഗ്ഗത്തിലുള്ള ആയിരം കിലോമീറ്റര്‍ തര്‍ക്കസ്ഥലം സംബന്ധിച്ച് എരിത്രിയയുമായി സമാധാന ഉടമ്പടി ഒപ്പ്വെച്ചത് എരിത്രിയക്കാരേയും സന്തുഷ്ടരാക്കി. നല്ല അയല്‍ക്കാരനാവുകയെന്നതാണ് നല്ല വിശ്വാസിയുടെ അടയാളമെന്ന് അബി അഹമ്മദ് പ്രസംഗിച്ചു. തന്റെ മന്ത്രിസഭയില്‍ പാതിയിലേറെ വനിതകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇതൊക്കെയാണെങ്കിലും നിരവധി വെല്ലുവിളികള്‍ അബി അഹമ്മദിനെ കാത്തിരിക്കുന്നു. നൂറു ദശലക്ഷം ജനങ്ങള്‍ വസിക്കുന്ന ഒരു രാജ്യത്തിന്റെ രാഷ്ട്രീയ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുകയെന്നത് തന്നെയാണ് ആദ്യ വെല്ലുവിളി. പ്രതിപക്ഷത്തുള്ള ഹെയ്ലി മറിയം ദേസാലന്റേയും അനുയായികളുടേയും എതിര്‍പ്പുകളെ മറികടക്കുകയും വേണം. സ്വന്തം പാര്‍ട്ടിക്കകത്തെ പ്രതിയോഗികളേയും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വലിയ ജയം നേടുകയുമാണ് രണ്ടാമത്തെ വെല്ലുവിളി. വംശീയത പടര്‍ന്ന് വീണ്ടും വഷളാകുന്ന അവസ്ഥയെ അതിദ്രുതം പ്രതിരോധിക്കുകയെന്ന ഉത്തരവാദിത്വവും പ്രധാനമന്ത്രിയുടെ ചുമലില്‍ത്തന്നെ.
മനുഷ്യാവകാശ ലംഘനത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനു നിരവധി തവണ തടവറയിലകപ്പെട്ട, പെന്‍ പിന്റര്‍ പുരസ്‌കാരം ലഭിച്ച എത്യോപ്യന്‍ കവി ലെംസിസെ, അബി അഹമ്മദിനെക്കുറിച്ച് എഴുതി: ശബ്ദമില്ലാത്ത ലക്ഷങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന ജനനേതാവായി ഉയരട്ടെ, അബ്സീനിയയുടെ പുത്രന്‍ അബി.
നോര്‍വീജിയന്‍ നൊബേല്‍ സമിതി ചെയര്‍മാന്‍ ബെറിറ്റ് റെയ്സ് ആന്‍ഡേഴ്സന്റെ വാക്കുകള്‍: ജനാധിപത്യത്തിന്റെ ശുദ്ധവായു എത്യോപ്യയിലേക്ക് വീശിത്തുടങ്ങി. പക്ഷേ, ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. സമാധാനത്തിന്റേയും ജനാധിപത്യപരമായ വികാസത്തിന്റേയും പാതയിലൂടെ. എത്യോപ്യക്ക് അതിനു സാധിക്കട്ടെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ