ഉന്മാദത്തിന്റെ സൂര്യകാന്തിപ്പൂവ്: ടിഎന്‍ ജോയിയെക്കുറിച്ച് ജോയ് മാത്യു എഴുതുന്നു

പതിനേഴു വയസ്സുകാരനായ ഒരു പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയുടെ കണ്ണുകളായിരുന്നു  എനിക്കപ്പോള്‍.
ഉന്മാദത്തിന്റെ സൂര്യകാന്തിപ്പൂവ്: ടിഎന്‍ ജോയിയെക്കുറിച്ച് ജോയ് മാത്യു എഴുതുന്നു

തിനേഴു വയസ്സുകാരനായ ഒരു പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയുടെ കണ്ണുകളായിരുന്നു  എനിക്കപ്പോള്‍.
എന്തിനേയും ഏതിനേയും നോക്കിക്കാണാനും ആഴത്തില്‍ അറിയാനുമുള്ള പതിനേഴുകാരന്റെ കണ്ണുകള്‍.
പള്ളിയും പട്ടക്കാരുമുള്ള ക്രിസ്ത്യന്‍ അന്തരീക്ഷത്തില്‍ വളര്‍ന്നു വരുമ്പോഴും ''ഇതാണോ ശരി? ഇതാണോ സത്യം?'' എന്നൊക്കെയുള്ള ഒരു അന്തമില്ലായ്മ ഇളംമനസ്സില്‍ത്തന്നെ ഉരുവം കൊണ്ടിരുന്നു. അതിനു കാരണക്കാരന്‍ എയര്‍ഫോഴ്‌സ് ഓഫീസറായിരിക്കെ അപകടത്തില്‍ രണ്ടു കണ്ണുകളും നഷ്ടപ്പെട്ട കുര്യന്‍ എന്ന എന്റെ അമ്മാവനായിരുന്നു.
ഇരുപത്തിയാറാം വയസ്സില്‍ ഒരു ബോംബ്  സ്ഫോടനത്തില്‍ ഇരുകണ്ണുകളും നഷ്ടപ്പെടുകയും പിന്നീടുള്ള  മുപ്പത്തിരണ്ട് വര്‍ഷം തമസ്സിന്‍ തടവിലായിരുന്നിട്ടും ക്രിസ്തുവിന്റെ കാരുണ്യവും സഹനവും സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ  ആ സന്ന്യാസവര്യന്‍ ആയിരുന്നു ഞങ്ങള്‍ കുട്ടികളുടെ ജീവിതവളര്‍ച്ചയില്‍ പ്രകാശം പരത്തിയിരുന്ന അത്ഭുത വൃക്ഷം. 

കാരുണ്യത്തിന്റേയും മനുഷ്യസ്‌നേഹത്തിന്റേയും ഈ വഴി എന്നിലെ  പതിനേഴുകാരനെ കൊണ്ടെത്തിച്ചത് സ്വാഭാവികമായും കമ്യൂണിസത്തില്‍ത്തന്നെ. ക്രിസ്തുവിന്റെ വഴിയും അതായിരുന്നല്ലോ എന്നാണ് പതിനേഴുകാരന്‍ ചിന്തിച്ചത്. അങ്ങനെയാകാം ലോകം നന്നാക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കൂടെ ചേരാനും ലോകത്തെ മാറ്റിമറിക്കാനും തീരുമാനിക്കുന്നത്(!) കാരണം മാനവികമായ ഒരു തത്ത്വശാസ്ത്രമായി കമ്യൂണിസം മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവിലാണ് പതിനേഴുകാരന്റെ കണ്ണുകള്‍ അങ്ങോട്ട് തിരിഞ്ഞത്. പക്ഷേ, കമ്യൂണിസത്തിന്റെ ലേബലിലുള്ള പാര്‍ട്ടികളും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളും തമ്മില്‍ വലിയ വ്യത്യാസമൊന്നും പതിനേഴുകാരന് കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ശരിയായ കമ്യൂണിസം   ഏതാണ് എന്നതായി ചിന്ത. കാരുണ്യത്തിലേക്കുള്ള പാത സാഹസികത കൂടി ഉള്‍ക്കൊള്ളുന്നതാണെന്ന്  തിരിച്ചറിഞ്ഞപ്പോള്‍ നക്സലൈറ്റ് ആകാതെ തരമില്ലാതായി. അടിയന്തരാവസ്ഥയ്ക്കുശേഷം അതിനേക്കാള്‍ നല്ലൊരു തെരഞ്ഞെടുക്കല്‍ വേറെ ഇല്ലായിരുന്നല്ലോ.

പതിനാറു മുതല്‍ ഇരുപത് വയസ്സുവരെയുള്ള കാലം ഏതൊരാള്‍ക്കും ഒരു പരീക്ഷണകാലമാണ്... എങ്ങോട്ടു തിരിയണം, എന്താവണം, എങ്ങനെ വഴിതെറ്റണം, എങ്ങനെ വഴി തെറ്റാതെ പോകണം? അല്ലെങ്കില്‍ ഏതു വഴി തെരഞ്ഞെടുക്കണം എന്ന ഈ സംത്രാസവേളയില്‍ പതിനേഴുകാരന്  ഒരു  ഗുരുനാഥനെ കിട്ടി, മധു മാസ്റ്റര്‍! അടിയന്തരാവസ്ഥയുടെ പീഡനക്കഥകളിലൂടെ പതിനേഴു വയസ്സുകാരന്റെ കണ്ണിലെ ഹീറോ ആയിരുന്നു മാഷ്. പോരാത്തതിന് അദ്ദേഹം നാടകക്കാരനുമാണ്. ആദ്യത്തെ കൂടിക്കാഴ്ചയില്‍ത്തന്നെ പതിനേഴുവയസ്സുകാരന്റെ കണ്ണിലെ അതുവരെയുണ്ടായിരുന്ന നാടകത്തിലെ  കരട് അദ്ദേഹം എടുത്തുകളഞ്ഞു. എന്നിലെ നടനെ, നാടകക്കാരനെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം ഗുരുവായി. ദിക്കറിയാതെ അലഞ്ഞിരുന്ന പതിനേഴുകാരന്റെ കണ്ണുകളെ അദ്ദേഹം വായനയുടെ പുതിയ ലോകത്തേക്ക്  പറിച്ച് നട്ടു. മാക്സിം ഗോര്‍ക്കിയും ഷോളോക്കോവും ടര്‍ജെനീവും ടോള്‍സ്റ്റോയിയും  ചെക്കോവും ദസ്തെയ്വ്‌സ്‌കിയും നെരൂദയും ബ്രെഹ്ത്തും  ടാഗോറും സി.ജെ. തോമസും സി.എന്‍. ശ്രീകണ്ഠന്‍ നായരും...ഇവരുടെയൊക്കെ വാക്കുകളുടെ ജ്വാലയിലൂടെ  കടന്നുപോയപ്പോള്‍  കോളേജ് നാടകമത്സരത്തിലേക്ക് തട്ടിക്കൂട്ട് നാടകങ്ങള്‍ എഴുതിയുണ്ടാക്കുന്ന, അതിലെ മികച്ച നടന്‍ എന്ന പേരുകേള്‍പ്പിക്കുന്ന  എന്റെ അജ്ഞതയുടെ  ചിറകുകള്‍ കരിഞ്ഞുപോയി. 
മധു മാഷുടെ  'പടയണി' നാടകം കണ്ടതോടെ  ഇനി മറ്റൊരു ഗുരു വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. 
പവിത്രന്‍ എന്ന ചങ്ങാതി അപ്പോള്‍ വഴികാട്ടിയായി. അങ്ങനെ മധു മാസ്റ്ററുടെ 'ചുടലക്കളം'  നാടകത്തില്‍ ശ്രീബുദ്ധന്റെ  വേഷം ധരിച്ചു പതിനേഴുകാരന്‍ അരങ്ങിലെത്തി.

പിന്നെയാണ് മാക്സിം ഗോര്‍ക്കിയുടെ 'അമ്മ'യിലെ പാവേലാകുന്നത്. കൂടെ അഭിനയിക്കുന്നവരൊക്കെ പ്രഗത്ഭന്മാര്‍. ഏറ്റവും പ്രായം കുറഞ്ഞയാള്‍ പതിനേഴുകാരനായ ഞാന്‍ മാത്രം. കോളേജ് ക്ലാസ്സ് കട്ട് ചെയ്തു കേരളത്തിലങ്ങോളമിങ്ങോളം ജനകീയ സാംസ്‌കാരിക വേദി രൂപീകരണത്തിനു കാരണമായ 'അമ്മ' നാടകവുമായി അലച്ചിലായി പിന്നീട്.
പതിനേഴുകാരന്റെ കണ്ണില്‍ വസന്തത്തിന്റെ ഇടിമുഴങ്ങിയതിനു ശേഷമുള്ള ലോകമാണുണ്ടായിരുന്നത്.

വിപ്ലവം അടുത്തെത്തി, അതിനാല്‍ എല്ലാവരും എസ്റ്റാബ്ലിഷ്മെന്റുകളോട് എതിരായിരിക്കണം, എല്ലാവര്‍ക്കും കത്തുന്ന ചിന്തകള്‍ ഉള്ളിലുണ്ടെന്ന ഭാവം കൊണ്ടുനടക്കണം. രണ്ടാള്‍ കണ്ടുമുട്ടിയാല്‍ വിപ്ലവത്തിന്റെ സൈദ്ധാന്തിക  പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങണം. അഞ്ചു മിനിറ്റ്  വെറുതെയിരിക്കാനോ തമാശപറയാനോ പൊട്ടിച്ചിരിക്കാനോ പ്രണയിക്കാനോ ആരെയും കിട്ടില്ല. അതൊന്നും പാടില്ലതാനും. തമാശ പറയുന്നെങ്കില്‍ അത് വര്‍ഗ്ഗപരമായതും പ്രത്യയശാസ്ത്രപരമായ നിലപാടില്‍ നിന്നുകൊണ്ടുള്ള തമാശകള്‍ ആയിരിക്കുകയും വേണം.  (അങ്ങനെയും  തമാശകളുണ്ടോ എന്നത് തമാശയായി ഇപ്പോള്‍ ആരും ചോദിക്കരുത്; ഞാന്‍ ചിരിച്ചുപോകും) ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന വിപ്ലവത്തിന് കാതോര്‍ത്ത്, കുളിക്കാതേയും പല്ലു തേക്കാതേയും വസ്ത്രം മാറാതേയും മദ്യപിക്കാതെയും നേരംവണ്ണം ഭക്ഷണം കഴിക്കാതേയും എന്നാല്‍ പുസ്തകങ്ങളും മാസികകളും വായിച്ചും എല്ലാവരും  ഒരുങ്ങിയിരുന്നു. ചാര്‍മിനാര്‍ അല്ലെങ്കില്‍ ദിനേശ് ബീഡിയെങ്കിലും  വലിച്ചില്ലെങ്കില്‍ ചിന്തകള്‍ പുകഞ്ഞു പുറത്ത് വരാത്ത അവസ്ഥയുമായി പൊരുത്തപ്പെടാന്‍ പതിനേഴുകാരനും ശീലിച്ചു.
അങ്ങനെയുള്ള ഒരു സംഘത്തോടൊപ്പം ഒരു വാനില്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ നാടകവുമായി സഞ്ചരിച്ച് ജനങ്ങളെ വിപ്ലവസജ്ജരാക്കുകയായിരുന്നു ലക്ഷ്യം. ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ഗ്ഗപരമായ വേര്‍തിരിവും പ്രകടമായിരുന്നു അക്കാലത്ത്. ദരിദ്രരായിരുന്നു നാടകത്തിന്റെ സംഘാടകരും ഞങ്ങള്‍ നാടകക്കാരും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, പോരാത്തതിന് രഹസ്യപ്പൊലീസിന്റെ നിരീക്ഷണങ്ങളും.
വിപ്ലവത്തിനുവേണ്ടിയുള്ള ചില്ലറ സഹനങ്ങളായി മാത്രമേ ഇതിനെയൊക്കെ കാണാവൂ എന്ന് മുതിര്‍ന്ന സഖാക്കള്‍ പറയും. പക്ഷേ, പതിനേഴുകാരന് നല്ല വിശപ്പായിരുന്നു. താമസം, ഭക്ഷണം എന്നിവകള്‍ അതാത് സ്ഥലത്തെ സംഘാടകരുടെ വീടുകളിലോ സ്‌കൂള്‍ കെട്ടിടങ്ങളിലോ ഏര്‍പ്പാട് ചെയ്യുകയാണ് പതിവ്. അങ്ങനെയുള്ള  ഒരു യാത്രയില്‍ അന്നത്തെ മുഴുവന്‍ വിപ്ലവകാരികളുടേയും ഹീറോ ആയ, പൊലീസിനെ വെട്ടിച്ച് നിരന്തരം യാത്ര ചെയ്തു പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്ന 'പ്രപഞ്ചവും മനുഷ്യനും' എന്ന ദാര്‍ശനിക കൃതി എഴുതിയ സാക്ഷാല്‍ കെ. വേണുവിന്റെ പുല്ലൂറ്റ് എന്ന സ്ഥലത്ത് ഞങ്ങള്‍ 'അമ്മ' നാടകം കളിക്കാനെത്തി. അദ്ദേഹം ഒളിവിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ക്ക് ഉച്ചഭക്ഷണവും വിശ്രമവും ഒരുക്കിയിരുന്നത്. ഭക്ഷണം കഴിഞ്ഞാല്‍  ചര്‍ച്ചകളോ വാദപ്രതിവാദങ്ങളോ ആണ് കഴിച്ച ഭക്ഷണം ദഹിപ്പിക്കാനുള്ള  മാര്‍ഗ്ഗമായി എല്ലാവരും കണ്ടിരുന്നത്. ആര്‍ക്കാണ് ചര്‍ച്ചകളില്‍  കൂടുതല്‍ ബുദ്ധി എന്ന് തെളിയിക്കാനായി ചിലരെങ്കിലും പരസ്പരം  മത്സരിച്ച കാര്യവും ഇപ്പോഴോര്‍ക്കുമ്പോള്‍  ചിരിവരും.

ഇതൊക്കെയാണെങ്കിലും  എല്ലാത്തിലും- മണ്ടത്തരം പറയുന്നതിലടക്കം- നൂറു ശതമാനം ആത്മാര്‍ത്ഥത എല്ലാവരിലുമുണ്ടായിരുന്നു എന്നത് പതിനേഴുകാരന് നന്നായി ബോധിച്ചു. അങ്ങനെ ചര്‍ച്ചകളുടേയും വാദപ്രതിവാദങ്ങളുടേയും ബീഡിപ്പുകയുടേയും സമ്മിശ്രതയില്‍ പതിനേഴുകാരന്റെ കാതുകളില്‍ ഒരു സിനിമാപ്പാട്ട് വന്നുവീഴുന്നു. ''താമസമെന്തേ വരുവാന്‍...'' പതിനേഴുകാരന്‍ അന്തംവിട്ടു. സിനിമാപാട്ട് വിപ്ലവകാരികള്‍ക്ക് അലര്‍ജിയോ പുച്ഛമോ ആയിരിക്കണം എന്നാണ് പഠിച്ചുവെച്ചിരിക്കുന്നത്. ആര്‍ക്കാണ് ഇത്ര ധൈര്യം? അപ്പോള്‍ എല്ലാവരും അടക്കിപ്പിടിച്ച സ്വരത്തില്‍ പറയുന്നുണ്ടായിരുന്നു. ''ജോയ് വന്നിട്ടുണ്ട്''...ജോയിയോ? ഞാനല്ലാതെ ഇനിയും ഒരു ജോയിയോ? പതിനേഴുകാരന്റെ കണ്ണുകള്‍ പുറത്തെ വരാന്തയിലിട്ടിരിക്കുന്ന കസേരയിലേക്ക്  നീണ്ടു ചെന്നു. നല്ല വീതിയുള്ള കരയുള്ള വെള്ള മുണ്ടുടുത്ത്, കള്ളികളുള്ള ഡിസൈനോടുകൂടിയ  തേച്ച് വൃത്തിയാക്കിയ ഷര്‍ട്ടിന്റെ  കൈകള്‍ പാതി തെറുത്ത് വെച്ച്, വൃത്തിയായി ക്ഷൗരം ചെയ്തു കട്ടിമീശ വെച്ച്, ചുരുളന്‍മുടി മുന്നിലേക്ക് വീണുകിടക്കുന്ന നെറ്റിയും ഉന്മാദവും കനിവും ഒളിച്ചുകളി നടത്തുന്ന വലിയ കണ്ണുകളോടുകൂടിയ ഒരു സുന്ദരരൂപം. അതാണ് പതിനേഴുകാരന്റെ കണ്ണില്‍പ്പതിഞ്ഞ  നക്സലൈറ്റ്  പ്രസ്ഥാനത്തിലെ ആദ്യത്തെ വൃത്തിയും വെടിപ്പുമുള്ള മനുഷ്യരൂപം - ടീയെന്‍ ജോയ്. 

2
പതിനേഴുകാരന്‍ പിന്നീട് കേട്ടറിയുകയായിരുന്നു ടീയെന്‍ ജോയ് എന്ന വ്യക്തിയെപ്പറ്റി. അടിയന്തരാവസ്ഥക്കാലത്ത് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കെ. വേണുവടക്കമുള്ള നേതാക്കള്‍ ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ പുനഃസംഘടനാ പ്രവര്‍ത്തനം നിര്‍വ്വഹിച്ചത് ജോയിയായിരുന്നു. പൊലീസ് പീഡനം പിടിച്ച്‌നില്‍ക്കാനാവില്ലെന്നു തുറന്നു പറഞ്ഞു സംഘടന വിട്ടുപോവുകയായിരുന്നത്രേ അദ്ദേഹം. ജനകീയ സാംസ്‌കാരിക വേദി എന്ന സംഘടന പിറന്നപ്പോഴും സജീവമായിരുന്നപ്പോഴും ജോയിയെ ആ വഴിക്കൊന്നും കണ്ടിരുന്നില്ല എന്ന് ഞാനോര്‍ക്കട്ടെ. എന്നിരുന്നാലും പാര്‍ട്ടിപ്രവര്‍ത്തകരും അല്ലാത്തവരുമൊക്കെയായി തന്റെ  അന്വേഷണാത്മകമായ ജീവിതവുമായി അദ്ദേഹം കൊടുങ്ങല്ലൂരില്‍ തങ്ങി. അവിടെ അദ്ദേഹം ഒരു പൂച്ചെടി നട്ടു, സൂര്യകാന്തി.


സൂര്യകാന്തി ഒരു പുസ്തകശാലയാണ്. അക്കാലങ്ങളില്‍ റെഡ് സ്റ്റാര്‍, റെഡ് ഗാര്‍ഡ്‌സ്, കോമ്രേഡ് തുടങ്ങിയ പേരുകളിലാണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ബുക്ക് സ്റ്റാളും മറ്റും തുടങ്ങുക, അല്ലെങ്കില്‍ ഏതെങ്കിലും രക്തസാക്ഷിയുടെ പേരിനോട് ചേര്‍ത്ത്. അവിടെയാണ് തീര്‍ത്തും റൊമാന്റിക്കായ ഒരു നാമത്തോടെ ജോയി ബുക്ക് സ്റ്റാള്‍  തുടങ്ങുന്നത്. കൊടുങ്ങല്ലൂര്‍ ഒ.കെ. ബില്‍ഡിങ്ങിലെ  മുകളിലെ മുറിയില്‍ വാരിക്കോരിയിട്ട പുസ്തകങ്ങള്‍ക്കിടയ്ക്ക്  ഒരു കാന്‍വാസ് കസേരയില്‍ ജോയിയുണ്ടാകും. പുസ്തകങ്ങളെക്കാള്‍ കൂടുതല്‍  സന്ദര്‍ശകരെക്കൊണ്ടാണ്  അവിടെ നിറഞ്ഞിരിക്കുക, എന്നാല്‍, ഒറ്റയ്ക്ക് ഇരിക്കണമെന്ന് തോന്നിയാല്‍ സന്ദര്‍ശകരെ ഓടിച്ച് വിടാനും ജോയിക്ക് മടിയുണ്ടായിരുന്നില്ല. ന്യൂ ലെഫ്റ്റ് മാഗസിന്‍, മന്ത്ലി റിവ്യൂ പ്രസ്സ് തുടങ്ങിയവ വരുത്തി വായിക്കുന്ന കേരളത്തിലെ ചുരുക്കം ചിലരില്‍ ഒരാള്‍ ജോയിയായിരുന്നു. അല്‍ത്തൂസറും ഗ്രാംഷിയും ലൂക്കാച്ചും അഡോര്‍ണോയും തുടങ്ങി പലരും സൂര്യകാന്തിയിലൂടെ  കയറിയിറങ്ങി. 
ലോകത്തിലെവിടെയും നടക്കുന്ന മാര്‍ക്സിസ്റ്റ് പഠനങ്ങള്‍, പരീക്ഷണങ്ങള്‍ അതേ വേഗതയില്‍ കേരളത്തില്‍ എത്തിയത് ജോയിയുടെ കൈകളിലൂടെ ആയിരിക്കും. ജനകീയ സാംസ്‌കാരികവേദി പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു ഉണര്‍വായി ഉയര്‍ന്നുവന്ന കാലത്തും ജോയി പുസ്തകങ്ങള്‍ വായിച്ചും പഠിക്കാന്‍ ശ്രമിച്ചും സൂര്യകാന്തിയില്‍ത്തന്നെയിരുന്നു: എല്ലാം നിരീക്ഷിച്ചുകൊണ്ട്.

4
 
ഒരു രാഷ്ട്രീയ അനിവാര്യതയായി ജനകീയ സാംസ്‌കാരിക വേദി നിലംപരിശാകുകയും ചെറുപ്പക്കാര്‍ ഛിന്നഭിന്നമായിപ്പോവുകയും ചെയ്ത വര്‍ഷങ്ങളായിരുന്നു പിന്നീട്. എന്നാല്‍, അപ്പോഴും  തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്തവരുടെ ഒരു സംഘം തങ്ങളുടെ സൈദ്ധാന്തിക അജ്ഞതയുടെ കാരണങ്ങള്‍ അന്വേഷിക്കാനുള്ള ആത്മാര്‍ത്ഥ പരിശ്രമത്തില്‍ത്തന്നെയായിരുന്നു. വിശ്വാസികള്‍ ഗുരുവായൂരും മലയാറ്റൂരും പോകുന്നതുപോലെ വിപ്ലവപ്രവര്‍ത്തകര്‍ തങ്ങളുടെ സൈദ്ധാന്തിക സംശയങ്ങള്‍ തീര്‍ക്കാന്‍ കൊടുങ്ങല്ലൂരിലേക്കാണ് വന്നുപൊയ്ക്കൊണ്ടിരുന്നത്. അപ്പോഴേക്കും പാര്‍ട്ടി വിട്ടുവന്ന ഭാസുരേന്ദ്ര ബാബു പാര്‍ട്ടി നല്‍കിയ ജോണി എന്ന പേര് ഉപേക്ഷിച്ച് ഭാസുരേന്ദ്ര ബാബു എന്ന സ്വന്തം പേരില്‍ത്തന്നെ പ്രത്യക്ഷനായി, കൂടെ നിത്യ ചൈതന്യയതിയെ വിട്ടുവന്ന മൈത്രേയനും. ആലപ്പുഴയിലെ ചീങ്ങോലിയില്‍ മൈത്രേയന്റെ വീട് ആസ്ഥാനമാക്കി സൈദ്ധാന്തിക  പഠനങ്ങള്‍ക്കായി ഗ്രാംഷി  ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങുകയായി പിന്നീട്. സച്ചിദാനന്ദന്‍ എഡിറ്ററായി 'ഉത്തരം' എന്ന ത്രൈമാസികയും അതിന്റെ ഭാഗമായി ഇറങ്ങിത്തുടങ്ങി.
അപ്പോഴേക്കും പതിനേഴുകാരന്റെ കണ്ണുകള്‍ ഇരുപത്തിരണ്ടുകാരന്റെ വളര്‍ച്ചയിലേക്കെത്തിയിരുന്നു.

ജോയ് പഴയപോലെ വൃത്തിയിലും വെടിപ്പിലും അവിടെ പ്രത്യക്ഷനായി. അതിഭീകരന്മാരായ സൈദ്ധാന്തികര്‍ സിദ്ധാന്തം വെച്ച് രാഷ്ട്രീയം പാകം ചെയ്യുമ്പോള്‍ ഞാനും എന്നെപ്പോലെ കൗമാര കുതൂഹലരായ മറ്റു ചിലരും മുറ്റത്തെ ഊഞ്ഞാലില്‍ ആടുകയോ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കിടയ്ക്കിരുന്നു  തലവേദന മാറുവാനായി നെറ്റിയില്‍ ടൈഗര്‍ ബാം പുരട്ടുകയോ ചെയ്തുകൊണ്ടിരുന്നു.
നിരവധി ഗള്‍ഫ് സുഹൃത്തുക്കള്‍ ഉണ്ടായിരുന്ന ജോയിയാണ് ടൈഗര്‍ ബാം കൊണ്ടുവരാറുണ്ടായിരുന്നത്.
ദിനേശ് ബീഡിയുടെമേല്‍  ടൈഗര്‍ ബാം  പുരട്ടി വലിച്ചാല്‍ കിട്ടുന്ന ആനന്ദം അവിടുന്നാണ് കണ്ടുപിടിക്കപ്പെട്ടത്. പ്രസന്നവദനനായ മൈത്രേയന്റെ ആതിഥേയത്വം നല്‍കിയ വെളിവില്‍ വിപ്ലവകാരികള്‍ പലരും തങ്ങളുടെ പ്രണയികളെക്കൂടി ചീങ്ങോലിയിലേക്ക് കൂട്ടി. അതോടെ സൈദ്ധാന്തിക മരവിപ്പുകള്‍ക്കുമേല്‍ മഴപെയ്യുകയായി. ജോയിയെ അടുത്ത് പരിചയപ്പെടുന്നത് ഈ ചീങ്ങോലി യാത്രകളിലാണ്. ജോയിയുടെ മാനറിസങ്ങളും മറ്റും നേരിട്ട് കണ്ടപ്പോഴാണ് കോഴിക്കോട്ടെ മറ്റൊരു സഖാവിനെ ഓര്‍മ്മവന്നത്. അത്രമാത്രം ജോയ് ബാധ അയാള്‍ക്ക് കിട്ടിയിരുന്നു, എനിക്കും ചില സമയങ്ങളില്‍ ജോയി ബാധ ഉള്ളതായി ജോയിയെ അറിയുന്നവര്‍ പറയാറുണ്ട്. ഗ്രാംഷി ഇന്‍സ്റ്റിറ്റിയൂട്ടിലെ സൈദ്ധാന്തിക ചര്‍ച്ചകളില്‍ സജീവമായി ഇടപെടുബോള്‍ ടീയെന്‍ ജോയ് വേറൊരു ആളാണ്; ഒരവസാന വാക്കാണ്. 


പതിനേഴു വയസ്സുകാരന്‍ ഇരുപത്തിമൂന്നിലേക്ക് പ്രവേശിക്കുമ്പോള്‍ തൊഴിലപേക്ഷകള്‍ അയക്കുകയായിരുന്നു പ്രധാന പണി. അപ്പോഴാണ് അമ്മ പെന്‍ഷനാവുന്നത്. പള്ളിയില്‍പ്പോകാനും മറ്റുമായി എല്ലാവരും കാര്‍ വാങ്ങിക്കുമ്പോള്‍  'അമ്മ' ഒരു ഓട്ടോറിക്ഷയാണ് വാങ്ങിയത്. അമ്മയുടെ ശിഷ്യനായ  ദിനേശന് ഒരു തൊഴിലുമാകുമല്ലോ എന്നാണ് അമ്മ കരുതിയത്. പക്ഷേ, ശരിക്കും തൊഴിലായത് എനിക്കാണ്. തൊഴിലാളിവര്‍ഗ്ഗ സ്പിരിറ്റ് നിലനിര്‍ത്തേണ്ടതുകൊണ്ടും വട്ടച്ചെലവിനു വീട്ടുകാരെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാനും രാത്രികാലങ്ങളില്‍ ഞാനാണ് ഓട്ടോ ഓടിക്കുക. ചിലപ്പോള്‍ സൊഹൈബ് എന്ന സഖാവും ഓടിക്കും. മറ്റു ചിലപ്പോള്‍ എന്റെ സഹോദരങ്ങളും ഓടിക്കും. വിപ്ലവം  കയ്യൊഴിഞ്ഞെങ്കിലും വിപ്ലവത്തെ കയ്യൊഴിയാന്‍  കൂട്ടാക്കാത്ത ഒരു സംഘം അപ്പോഴും നിരന്തരം യാത്രകളും സമാഗമങ്ങളും ചര്‍ച്ചകളും വിപ്ലവ സാധ്യതകളും  നടത്തിപ്പോരുന്നുണ്ടായിരുന്നു. കോഴിക്കോടെത്തിയാല്‍ ഇവര്‍ക്കൊക്കെ സഞ്ചരിക്കാന്‍ എന്റെ ഓട്ടോറിക്ഷ റെഡിയായിരുന്നു. സച്ചിദാനന്ദനും ബി. രാജീവനും  തുടങ്ങി  നിരവധി പേര്‍ക്ക് ഞാന്‍ സാരഥിയായി. ഇടക്ക്  ജോയിയും വരും. അങ്ങനെയുള്ള ഏതോ ഒരു ദിവസം രാത്രി മുഴുവന്‍ ഞാന്‍  വേറെ ഓട്ടം ഒന്നും പോയില്ല. ഞങ്ങള്‍ കോഴിക്കോട് നഗരം മുഴുവന്‍ ചുറ്റി, ഒടുവില്‍ കടപ്പുറത്തെ മണലില്‍ മലര്‍ന്നു കിടന്നു. അടുത്തകാലത്തൊന്നും ഉദിക്കാന്‍ സാദ്ധ്യതയില്ലാത്ത വിപ്ലവ നക്ഷത്രത്തെ കടലിനു മുകളില്‍  തിരഞ്ഞു  നേരം വെളുപ്പിച്ചു. കൂട്ടിനു ജോയിക്ക് ഇഷ്ടമുള്ള സിനിമാപ്പാട്ടുകളും പാടി. 
എന്റെ ഓര്‍മ്മകളിലെ തിളങ്ങുന്ന ഒരു ജോയി സ്മരണ അതാണ്.


സൈദ്ധാന്തിക പഠനമാണ് വിപ്ലവത്തിനു മുന്നേ വേണ്ടതെന്ന തിരിച്ചറിവില്‍ ജോലിയുണ്ടായിരുന്നവരെല്ലാം തിരിച്ചു ജോലിയില്‍ തിരിച്ചു കയറി. തൊഴില്‍രഹിതനായ ഞാന്‍  എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ മാവോ സേതൂങ് ചിന്ത അജയ്യമാണെന്ന്  അപ്പോഴും വിശ്വസിക്കുന്ന  യാക്കൂബിനേയും കൂട്ടി  കോഴിക്കോട് ബോധി  ബുക്സ് എന്നൊരു ബുക്ക് സ്റ്റാളും ലെന്‍ഡിങ് ലൈബ്രറിയും ആരംഭിച്ചു. ആകെയുണ്ടായിരുന്ന മുതല്‍മുടക്ക് മന്ദാകിനി എന്ന മാ തന്ന പതിനയ്യായിരവും എന്റെ അമ്മ തന്ന മറ്റൊരു പതിനയ്യായിരവും. അപ്പോഴാണ് കൊടുങ്ങല്ലൂരിലെ 'സൂര്യകാന്തി' നിര്‍ത്തുന്ന കാര്യവും  അവിടെച്ചെന്ന്  ജോയിയെ കണ്ടാല്‍ അവിടത്തെ പുസ്തകങ്ങള്‍ തരുമെന്നും സഖാവ് സേതു പറയുന്നതും. അത് വലിയ പ്രതീക്ഷയായി. സൂര്യകാന്തിയില്‍ നിറയെ മികച്ച പുസ്തകങ്ങള്‍ ഉള്ളതാണല്ലോ. എന്റെ സുഹൃത്ത് മുരളി (നടന്‍ മുരളീമേനോന്‍) അന്ന് തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഉണ്ട്. അവനേയും കൂട്ടി കൊടുങ്ങല്ലൂര്‍ എത്തി. ജോയി സൂര്യകാന്തിയൊക്കെ നിര്‍ത്തി തറവാട് വീട്ടില്‍ ആണെന്ന് അറിഞ്ഞു  ഞങ്ങള്‍ ഓട്ടോ പിടിച്ച് അവിടെയെത്തി. ജോയി സന്തോഷപൂര്‍വ്വം നാല് വലിയ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഞങ്ങളെ ഏല്പിച്ചു. മുരളിക്കു ജോയിയെപ്പറ്റി ഞാന്‍  കൊടുത്ത ചിത്രം ആള്‍ വിപ്ലവകാരിയും അതിഭയങ്കര സൈദ്ധാന്തികനും ആയിരുന്നു എന്നാണല്ലോ. അതിനാല്‍ മുരളി വളരെ ബലം പിടിച്ചും മര്യാദ രാമനായും നിന്നു. എന്നാല്‍  ബസ് വരുവോളം കൊടുങ്ങല്ലൂര്‍ മൈതാനത്തിലിരുന്നു ജോയി പഴയ മലയാളം പാട്ടുകള്‍ മൂളുവാന്‍ തുടങ്ങിയതോടെ മുരളിക്ക് ആദ്യം അമ്പരപ്പും പിന്നെ ആവേശവുമായി. അവന്‍  മിമിക്രിയും മോണോ ആക്ടുമായി ജോയിയെ രസിപ്പിച്ചു. ആയിടക്കിറങ്ങിയ മലയാള സിനിമകളെക്കുറിച്ചായി പിന്നീട് ഞങ്ങളുടെ വര്‍ത്തമാനം.

കെ.ജി. ജോര്‍ജിന്റെ 'യവനിക' സിനിമയിലെ ഒരു നടനുണ്ട്, അയാളായിരിക്കും(മമ്മൂട്ടി) ഇനി നായകനായി വരാന്‍ പോകുന്നത് തുടങ്ങിയ പ്രവചനങ്ങള്‍വരെ ജോയി നടത്തിക്കളഞ്ഞു. തിരിച്ചുവരുമ്പോള്‍ മുരളി എന്നോട് പറഞ്ഞു: ''നീ വെറുതെ അയാളെപ്പറ്റി ഇല്ലാത്തത് പറഞ്ഞുണ്ടാക്കിയതാ അല്ലെ, അയാള്‍  നക്സലൈറ്റ് ഒന്നുമല്ല, സിനിമയൊക്കെ കാണുന്ന, പാട്ടൊക്കെ പാടുന്ന  നല്ല രസികന്‍ കക്ഷിയാണ്.'' ശരിയാണ് അക്കാലത്തെ 'വിപ്ലവകാരികളെ' പരിചയപ്പെട്ടാലേ അറിയൂ മുരളിയൊക്കെ കണ്ടിരുന്ന മുരടന്മാരില്‍നിന്നും എത്ര വ്യത്യസ്തനായിരുന്നു ടീയെന്‍ ജോയിയെന്ന്.

ഇതിന്റെ ക്ലൈമാക്സ് ഇതൊന്നുമല്ല. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍നിന്നും തലച്ചുമടായും അല്ലാതേയും നാലു പെട്ടി  പുസ്തകം ഞാന്‍ തനിയെ  ബോധിയില്‍ എത്തിച്ചു (മുരളി നേരെ തൃശൂര്‍ക്ക്  പോയിരുന്നു). പെട്ടി പൊട്ടിച്ചപ്പോള്‍ ഇതാകിടക്കുന്നു ഒരേ  പുസ്തകത്തിന്റെതന്നെ  രണ്ടായിരത്തോളം കോപ്പികള്‍. പുസ്തകത്തിന്റെ പേര് 'മാവോ സേതുങ്ങിന്റെ സാമ്പത്തിക ചിന്തകള്‍.' പുസ്തകം അച്ചടിച്ച് കഴിഞ്ഞപ്പോഴേക്ക് കേരളത്തില്‍ വിപ്ലവം  പിരിച്ചുവിട്ടിരുന്നല്ലോ. അതോടെ  പുസ്തകം ആര്‍ക്കും വേണ്ടാതായി! ഇനിയും മാവോ ചിന്ത കൈവിടാത്ത യാക്കൂബും  വിപ്ലവത്തിനു സാധ്യതയുണ്ടെന്നു വിശ്വസിക്കുന്ന നിങ്ങളും  എടുത്തുകൊള്ളുവിന്‍ ഇതെല്ലാം എന്നായിരിക്കാം ജോയി മനസ്സില്‍ കരുതിയിരുന്നത്. ബോധി ബുക്സ് എന്ന സ്ഥാപനം പതിനെട്ട് വര്‍ഷം കഴിഞ്ഞ്  അടച്ചുപൂട്ടുന്നതുവരെ ഈ പുസ്തകങ്ങള്‍ ഒരു ഒഴിയാബാധയായി ബോധിയില്‍ പൊടിപിടിച്ചു കിടന്നു.

ടിയെന്‍ ജോയിക്ക് അന്താഭിവാദനം അര്‍പ്പിക്കുന്ന ജോയ് മാത്യു
ടിയെന്‍ ജോയിക്ക് അന്താഭിവാദനം അര്‍പ്പിക്കുന്ന ജോയ് മാത്യു

7
ബോധിക്കാലങ്ങളില്‍ വല്ലപ്പോഴും കോഴിക്കോട് വന്നുപോകുന്ന ഒരാളായി ജോയി. വിപ്ലവം പിരിച്ചുവിട്ട് വിപ്ലവകാരികള്‍ ജോലിയിലേക്കും കൂലിയിലേക്കും മടങ്ങി, വിവാഹം കഴിക്കാനും വീട് വെക്കാനും തിരക്കുപിടിച്ച് ഓടിത്തുടങ്ങി. ജോയി അപ്പോഴേക്കും പുരുഷന്മാര്‍ സുന്ദരന്മാര്‍ ആകാത്തതാണ് പ്രശ്‌നം എന്ന് മനസ്സിലാക്കി ആണ്‍ ബ്യൂട്ടീഷ്യനായി കുറച്ചുകാലം.
സ്വാഭാവികമായും ജോയിക്ക് വട്ടാണെന്നു പറയാന്‍ ആര്‍ക്കും ധൈര്യം ഉണ്ടാവില്ല എന്ന് ജോയിക്കും അറിയാം. പിന്നെ  സംഗീതമായി ഭ്രമം, പുല്ലാങ്കുഴല്‍ വായിക്കുന്ന യാദവനായും ഗസല്‍ ഉപാസകനായും ജോയി മാറി. അതോടൊപ്പം സാന്ത്വന ചികിത്സാ പ്രചാരകനായി, ഇതിന്റെയൊക്കെ ഇടയില്‍ അടിയന്തരാവസ്ഥയിലെ തടവുകാര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളമൊട്ടുക്ക് ജയില്‍മോചിതരായ കുറെ ആളുകളേയുംകൊണ്ട് പ്രചാരണ യാത്ര ചെയ്തു. അങ്ങനെ കൂടുംകുടിയുമില്ലാതെ തന്റെ സ്വാതന്ത്ര്യം ആവോളം ആഘോഷിച്ച്  ജീവിച്ചുകൊണ്ടിരുന്നു.

അതിനിടയില്‍ മതമോ പേരോ എന്തോ ഒന്നു ജോയി മാറ്റി. അതെന്താണെന്നുള്ളത് ഇപ്പോഴും തീരുമാനമായിട്ടില്ല. അതിന്റെ അസംബന്ധാത്മക ഭംഗി അനുഭവിക്കാനായത്  ജോയിയുടെ ശവമടക്കിനാണ്.
നാട്ടില്‍ ഗതിപിടിക്കാതെ  ഗള്‍ഫിലേക്ക് നാടുവിട്ട എന്നെത്തേടി ജോയിയുടെ മെസ്സേജ് വരും. ബാങ്ക്  അക്കൗണ്ട് ഡീറ്റൈയില്‍സ്  മാത്രമേ അതില്‍ കാണൂ. അതില്‍നിന്നും നമ്മള്‍ മനസ്സിലാക്കണം ജോയിക്ക് പണം ആവശ്യമുണ്ടെന്ന്.  
പണം ആവശ്യമുള്ളപ്പോഴൊക്കെ ബാങ്ക് അക്കൗണ്ട് അയച്ചുതന്ന്  പണം ആവശ്യപ്പെടുന്നതിന് ജോയിക്ക് മടിയൊന്നുമുണ്ടായിരുന്നില്ല, കൊടുക്കാന്‍ പക്ഷേ, എനിക്ക് മടിയുണ്ടായിരുന്നു. കാരണം, ഞാന്‍ ജോലിയെടുത്താണല്ലോ ജീവിക്കുന്നത് എന്ന ചിന്തയാവാം. അത് ഇപ്പോഴും അങ്ങനെതന്നെ.
എന്നാല്‍, ജോയി അതിനും സൈദ്ധാന്തികമായ ഒരു ന്യായീകരണം കണ്ടെത്തിയിരുന്നു. താനൊരു അഭിമാനിയായ യാചകന്‍ (me a proud Beggar) ആണെന്നും ഈ സമൂഹത്തില്‍ യാചകര്‍ക്കും ഇടമുണ്ടെന്ന് ജോയി സ്ഥാപിച്ചുകളയും.

ഇടക്കൊക്കെ ഞാന്‍ പിണങ്ങുകയും ചൂടാവുകയുമൊക്കെ ചെയ്യുമെങ്കിലും എന്നോടുള്ള ജോയിയുടെ സ്‌നേഹത്തിനും കരുതലിനും ഒരു കുറവുമുണ്ടായിരുന്നില്ല. ഈയടുത്ത കാലത്ത് നടന്ന കന്യാസ്ത്രീ സമരത്തെ അനുകൂലിച്ച് ഞാനും സുഹൃത്തുക്കളും കോഴിക്കോട്  നടത്തിയ പ്രതിഷേധത്തിന് പൊലീസ് കേസെടുത്തപ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തകരെക്കൊണ്ട്  പ്രസ്താവന ഇറക്കുന്നതിന്   ജോയിയായിരുന്നു മുന്‍കയ്യെടുത്തത്. ഏതെല്ലാം വഴിയിലൂടെ സഞ്ചരിച്ചാലും കൊടുങ്ങല്ലൂരിന്റെ മണ്ണിലേക്ക് തന്നെയായിരുന്നു ജോയിയെന്ന സൂര്യകാന്തിച്ചെടിയുടെ വേരോട്ടം.
അതുകൊണ്ടാണ് കൊടുങ്ങല്ലൂരിലെ ജനങ്ങളുടെ ഏതു പ്രശ്‌നങ്ങളിലും ജോയി ഇടപെട്ടുകൊണ്ടിരുന്നത്.

അവസാനമായി ഞങ്ങള്‍ തമ്മില്‍ കണ്ടത് കൊടുങ്ങല്ലൂരില്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു.
സദസ്സില്‍ മുന്‍വരിയില്‍ത്തന്നെ ജോയിയുണ്ടായിരുന്നത് എനിക്ക് ഒരേ സമയം വിറയലും ആത്മവിശ്വാസവും നല്‍കി.
കൊടുങ്ങല്ലൂരിന്റെ കഥാകൃത്തും സുഹൃത്തുമായ റഫീക്കിന്റെ  മാതൃഭൂമിയില്‍ വന്ന കഥയില്‍ ജോയിയുണ്ടായിരുന്നു.
കഥ വായിച്ചു തീരുമ്പോഴേക്കും ജോയി മരിച്ച വാര്‍ത്തയാണ് വന്നത്. കൊടുങ്ങല്ലൂരിലെ സാന്ത്വന കേന്ദ്രത്തില്‍ കിടത്തി ചലനമറ്റ ജോയിയെ കാണാനാവാതെ മാറിനിന്നപ്പോള്‍ പല വഴിക്കു പിരിഞ്ഞുപോയവരെങ്കിലും പഴയ പതിനേഴുകാരന്റെ വിപ്ലവകാലത്തെ  സഖാക്കള്‍ അടുത്തെത്തി.
പ്രേംപ്രസാദും യാക്കൂബും കവി സെബാസ്റ്റ്യനും  പി.സി. ജോസ്സിയും കെ.പി. രമേശനും... പി.സി. ജോസി ചോദിച്ചു, ടീയെന്‍ ജോയി സഖാവിനു ലാല്‍ സലാം പറയേണ്ടേ?

സംശയമെന്ത്? ഞങ്ങളറിയാതെ ഞങ്ങളുടെ മുഷ്ടികള്‍ മുകളിലേക്കുയര്‍ന്നു, എന്നോ മറന്ന മുദ്രാവാക്യങ്ങള്‍ കണ്ഠനാളത്തിലൂടെ പുറത്തേക്കിരമ്പി. 'ലാല്‍ സലാം സഖാവേ'  എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. ചില സൂര്യകാന്തിപ്പൂക്കള്‍ അങ്ങനെയാണ്. കെട്ടിയിടപ്പെട്ട കാരുണ്യമായും കെട്ടഴിഞ്ഞ ഉന്മാദമായും നമുക്ക് ചുറ്റും അതിന്റെ പ്രഭ പ്രസരിപ്പിച്ചുകൊണ്ടിരിക്കും.

(പുസ്തകപ്രസാധക സംഘം പ്രസിദ്ധീകരിക്കുന്ന 'ടീയെന്‍ ജോയ്- ഓര്‍മ്മപ്പുസ്തകം' എന്ന പുസ്തകത്തില്‍നിന്നും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com