'മുന്നണി മാറ്റങ്ങള്‍ കേരള കോണ്‍ഗ്രസിന് അധികാര രാഷ്ട്രീയത്തിനുള്ള നീക്കുപോക്കുകള്‍ മാത്രമാണ്'

വിട്ടുവീഴ്ചയും സഹനവുമാണ് മുന്നണിരാഷ്ട്രീയത്തിന്റെ ശാപവും നേട്ടവും. അധികാരം പിടിക്കാനും അത് നിലനിര്‍ത്താനും സഹനങ്ങളും വിട്ടുവീഴ്ചകളും വേണ്ടിവരുമെന്നത് അധികാര രാഷ്ട്രീയത്തില്‍ സാധാരണമാണ്
ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ യോ​ഗം ചേർന്നപ്പോൾ
ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ യോ​ഗം ചേർന്നപ്പോൾ

ജോസഫിന്റെ അന്ത്യശാസനം ഫലിച്ചു! യു.ഡി.എഫ് ആ നീതി/അനീതി നടപ്പാക്കി! അനന്തരം, വലതുപക്ഷ മുന്നണിയില്‍നിന്ന് കെ.എം. മാണിയുടെ മകനും പാര്‍ട്ടിയും പുറത്ത്. തന്നെയല്ല, മാണിസാറിനെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്ന് ജോസ് പറയുന്നു. സെലക്ടീവ് ജസ്റ്റിസ് എന്നാല്‍ ഇന്‍ജെസ്റ്റിസ് ആണെന്ന് ആത്മാഭിമാനമുള്ളവര്‍ക്കറിയാം. അതുകൊണ്ട് തന്നെ ഇനി യു.ഡി.എഫിലേക്കില്ല, ചര്‍ച്ചയ്ക്കുമില്ല. അതാണ് ഇതെഴുതുന്നതു വരെ ജോസ് കെ. മാണിയുടെ നിലപാട്. ഏതായാലും ജോസഫിന് ജന്മദിന സമ്മാനം പോലെയാണ് ഈ പ്രഖ്യാപനം വന്നത്. ജൂണ്‍ 28-നായിരുന്നു പി.ജെ. ജോസഫിന്റെ 78-ാം ജന്മദിനം. കേരളത്തില്‍ ഇനി ഒരു കോണ്‍ഗ്രസ് മാത്രമേ കാണൂവെന്നാണ് ജോസഫിന്റെ പ്രവചനം. ബാക്കി നിലവിലുള്ള എട്ടു പാര്‍ട്ടികള്‍ തെറ്റിയും പിരിഞ്ഞും തങ്ങളിലേക്കെത്തുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. 

മാണി ജീവിച്ചിരുന്നപ്പോള്‍ത്തന്നെ പാര്‍ട്ടിയില്‍ അധികാരത്തര്‍ക്കവുമുണ്ടായിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പും രാജ്യസഭാസീറ്റിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളും പിന്നിട്ട് ആ തര്‍ക്കം ഏറ്റവുമൊടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയായി. മാണിയുടെ മരണത്തോടെയാണ് രണ്ട് വിഭാഗങ്ങളായി പ്രത്യക്ഷത്തില്‍ വേര്‍പിരിഞ്ഞത്. രണ്ടും രണ്ടുവഴിക്കാണെന്നറിഞ്ഞപ്പോള്‍ത്തന്നെ യു.ഡി.എഫ് ചര്‍ച്ച തുടങ്ങി. ആദ്യം വേവ്വേറെ ചര്‍ച്ച നടത്തി. ധാരണയുമുണ്ടാക്കി. അതു പ്രകാരമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തില്‍ ഒരു സമവായം ഉണ്ടാക്കിയത്. പ്രസിഡന്റ് സ്ഥാനത്തുനിന്നും ജോസ് കെ. മാണിയുടെ ആളെ മാറ്റി തന്റെ ആളെ വാഴിക്കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. അല്ലാത്തപക്ഷം മുന്നണി യോഗങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരുമെന്നുമൊക്കെ അദ്ദേഹം ഭീഷണി മുഴുക്കി. മുന്നണി ധാരണ പാലിക്കപ്പെടുന്നില്ലെങ്കില്‍ മുന്നണി തന്നെ എന്തിന് എന്നാണ് ഗതികെട്ടപ്പോള്‍ ജോസഫ് ചോദിച്ചത്. 

മോൻസ് ജോസഫ്, ബെന്നി ബെഹനാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോഷി അ​ഗസ്റ്റിൻ എന്നിവർ
മോൻസ് ജോസഫ്, ബെന്നി ബെഹനാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോഷി അ​ഗസ്റ്റിൻ എന്നിവർ

സമവായമെന്നാല്‍ വാക്ക് ധാരണ മാത്രം. എന്നാല്‍, ആ വാക്കാലുള്ള ധാരണ പോലുമില്ലെന്നാണ് ജോസ് വിഭാഗം ഇതുവരെ പറഞ്ഞിരുന്നത്. എഴുതിയുറപ്പിച്ച ധാരണയുണ്ടെങ്കില്‍ അത് കാണിക്കട്ടെയെന്ന് ജോസ് കെ. മാണി വെല്ലുവിളിക്കുകയും ചെയ്തു. കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് ജോസ് കെ. മാണി വിഭാഗത്തിന്റെ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്ന് നീക്കം ചെയ്യണമെന്നായിരുന്നു ജോസഫ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, അതിലും വലുതാണ് ഇപ്പോഴുണ്ടായ നടപടി. കുറച്ചു നാളത്തേക്കെങ്കിലും സമവായ ചര്‍ച്ചകളിലായിരിക്കും കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയഭാവി. അതുകൊണ്ടുതന്നെ ഏതെങ്കിലും രീതിയില്‍ അനുരഞ്ജന സാധ്യത തേടാനാകും പാര്‍ട്ടിയിലൂടേയും കോണ്‍ഗ്രസ്സിന്റേയും ശ്രമം. ജോസഫ് വിഭാഗത്തിന് ജില്ലാ പഞ്ചായത്തില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയാണുള്ളത്. അതുകൊണ്ട് സ്വന്തം നിലയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ല. ഏതെങ്കിലും ഒരു പ്രധാന പാര്‍ട്ടിയുടെ പിന്തുണ വേണം. കോണ്‍ഗ്രസ് അതിനു തയ്യാറായില്ലെങ്കില്‍ സി.പി.എം ജോസഫിനെ സഹായിച്ച് അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. അതില്‍നിന്ന് ജോസഫിനെ പിന്തിരിപ്പിക്കാനുള്ള നടപടിയാണ് ഇപ്പോഴുണ്ടായത്. 

2017-ല്‍ സി.പി.എമ്മിന്റെ സഹായത്തോടെയാണ് കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയതും ഭരിച്ചതും. മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മുമായി കൈകോര്‍ക്കാന്‍ കെ.എം. മാണി തീരുമാനിച്ചത്. സഖറിയാസ് കുതിരവേലി ജയിച്ചപ്പോള്‍ അന്ന് പരാജയപ്പെട്ടത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സണ്ണി പാമ്പാടി തോറ്റു. അന്ന് മാണി ഗ്രൂപ്പ് യു.ഡി.എഫ് വിട്ട സമയമായിരുന്നു. മുന്നണി വിട്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിതി തുടരാമെന്നായിരുന്നു കോണ്‍ഗ്രസ്- മാണി ധാരണ. അതിനിടയിലാണ് സി.പി.എമ്മുമായി ധാരണയിലെത്തി മാണി ഗ്രൂപ്പ് അട്ടിമറിച്ചത്. മാണി വിഭാഗം വീണ്ടും കോണ്‍ഗ്രസ് മുന്നണിയിലെത്തിയതോടെ കുതിരവേലി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ഇനിയിപ്പോള്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തീരുമാനമായാല്‍പ്പോലും ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് അതൊരു ശാശ്വത പരിഹാരവുമല്ല. ജോസും ജോസഫും പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. യു.ഡി.എഫിന് വിനാശവും വരുത്താം. അതാണ് പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്. 

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുണ്ടായ പോരിലാണ് അഞ്ചു പതിറ്റാണ്ടുകാലം മാണിക്കൊപ്പം മാത്രം നിന്ന പാലാ ജോസിന് കൈവിട്ടത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എല്‍.ഡി.എഫിന്റെ മാണി സി. കാപ്പനെ മറികടക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിനു കഴിഞ്ഞിരുന്നില്ല. 54 വര്‍ഷത്തെ അടിമത്തം അവസാനിച്ചെന്നാണ് മാണി സി. കാപ്പന്‍ ജനവിധിക്കുശേഷം പറഞ്ഞത്. സ്വന്തം ബൂത്തില്‍ പോലും ലീഡുണ്ടാക്കാന്‍ ജോസിനോ യു.ഡി.എഫിനോ കഴിഞ്ഞില്ല. ഈ രാഷ്ട്രീയപാഠം പക്ഷേ കോണ്‍ഗ്രസ് ഉള്‍ക്കൊണ്ടിരുന്നു. അതാണ് അവസാനം വരെ അനുരജ്ഞന ശ്രമം തുടര്‍ന്നത്. എന്നാല്‍, രാഷ്ട്രീയസാഹചര്യം വ്യത്യസ്തമാണ്. സാധ്യതകളുടെ ഭാവിയാണ് ഇനി വരാനിരിക്കുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും ഇരുവിഭാഗത്തിന്റേയും രാഷ്ട്രീയസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. രണ്ടിലയുടെ ഉടമസ്ഥാവകാശം ആര്‍ക്ക് എന്നുള്ളതും പ്രശ്നമാണ്. ഇരുവിഭാഗങ്ങളും ഇടതുമുന്നണിയിലേക്ക് ഒരു പാലമിട്ടിട്ടുണ്ട്. ബി.ജെ.പിയാണ് മറ്റൊരു സാധ്യത. ഇരുവിഭാഗത്തേയും ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. രണ്ടില ആര്‍ക്കു കിട്ടും എന്നതും വലിയ പ്രശ്നം തന്നെ. രണ്ടിലയുടെ കാര്യത്തില്‍ ഒരു തീരുമാനം വരുന്നതോടുകൂടി നിലവിലെ പോര് കൂടുതല്‍ രൂക്ഷമാകും.

വിട്ടുവീഴ്ചയും സഹനവുമാണ് മുന്നണിരാഷ്ട്രീയത്തിന്റെ ശാപവും നേട്ടവും. അധികാരം പിടിക്കാനും അത് നിലനിര്‍ത്താനും സഹനങ്ങളും വിട്ടുവീഴ്ചകളും വേണ്ടിവരുമെന്നത് അധികാര രാഷ്ട്രീയത്തില്‍ സാധാരണമായിട്ടുണ്ട്. ജോസ് കെ. മാണി ഒന്നുകില്‍ വിട്ടുവീഴ്ച ചെയ്ത് യു.ഡി.എഫില്‍ പുന:പ്രവേശനത്തിന് ഒരുങ്ങണം. സി.പി.എം താല്പര്യമെടുത്താലും സി.പി.ഐ ജോസ് കെ. മാണിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാണ്. സി.പി.ഐയുടെ എതിര്‍പ്പിനെ മറികടന്നൊരു തീരുമാനവും എല്‍.ഡി.എഫില്‍നിന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പുകളിലെ നീക്കുപോക്കുകള്‍ക്കപ്പുറം എന്‍.ഡി.എയിലേക്ക് പോയാല്‍ രാഷ്ട്രീയഭാവിയില്ലെന്ന ബോധ്യവും ജോസിനുണ്ടാകും. എന്നിരുന്നാലും എന്‍.ഡി.എ മുന്നണിയിലേക്ക് ചേക്കേറിയ പി.സി. തോമസും പി.സി. ജോര്‍ജും ചെയ്ത പതിനെട്ടാമത്തെ അടവ് ജോസ് കെ. മാണിയും പയറ്റിക്കൂടെന്നില്ല. 

ജോസ് കെ മാണി അണികൾക്കൊപ്പം
ജോസ് കെ മാണി അണികൾക്കൊപ്പം

പിളര്‍പ്പും പുറത്താക്കലും

2010-ല്‍ ജോസഫ്ഗ്രൂപ്പ് എല്ലാ പിണക്കവും മറന്ന് മാണി ഗ്രൂപ്പില്‍ ലയിച്ച് യു.ഡി.എഫിലെത്തിയപ്പോള്‍ ആ ലയനത്തിന്റെ എല്ലാ ഗുണദോഷഫലങ്ങളും മാണി അനുഭവിച്ചോണം എന്നാണ് കോണ്‍ഗ്രസ് വച്ച നിബന്ധന. എന്നാല്‍, ആ നിബന്ധന കോണ്‍ഗ്രസ് പിന്‍വലിച്ചെങ്കിലും അതിന്റെ ബാധ്യത അനുഭവിക്കേണ്ടിവന്നത് ജോസ് കെ. മാണിക്കാണ്. വളരുന്തോറും പിളരും... അതാണ് കേരള കോണ്‍ഗ്രസ്സുകാരുടെ പാര്‍ട്ടി തത്ത്വം. കോണ്‍ഗ്രസ്സില്‍നിന്ന് പിളര്‍ന്നാണ് പാര്‍ട്ടിയുടെ ചരിത്രം തുടങ്ങിയത്. തിരുനക്കര മൈതാനത്താണ് രണ്ടരദശാബ്ദത്തെ വൈരം മറന്ന് അന്ന് മാണിയും ജോസഫും ആശ്ലേഷിച്ചത്. പത്തു വര്‍ഷം മുന്‍പ്, 23 വര്‍ഷത്തെ ശത്രുത വെടിഞ്ഞാണ് ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസ്സില്‍ ലയിച്ച് പാര്‍ട്ടി ഒന്നായത്. ഈ മൈതാനിയില്‍ത്തന്നെയാണ് മന്നത്ത് പത്മനാഭന്‍ കര്‍ഷകപ്പാര്‍ട്ടിയെന്ന വിശേഷണത്തോടെ കേരളാ കോണ്‍ഗ്രസ്സിന്റെ പതാക ഉയര്‍ത്തിയതും. മുന്നണികള്‍ മാറിച്ചവിട്ടാതിരിക്കാനും പിളരാതിരിക്കാനും ആ പാര്‍ട്ടിക്ക് പിന്നീട് കഴിഞ്ഞില്ല. ചരിത്രം കോണ്‍ഗ്രസ്സില്‍നിന്നുതന്നെ തുടങ്ങണം. 1963-ലെ ഡിസംബറില്‍ തൃശൂര്‍ ലൂര്‍ദ്മാതാ പള്ളിയിലെ പെരുന്നാള്‍ ദിവസം അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോയുടെ വാഹനമിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുന്നു. അപകടത്തെക്കുറിച്ചല്ല, കാറിനുള്ളില്‍ കൂളിങ് ഗ്ലാസ്സ് ധരിച്ചൊരു സ്ത്രീ കൂടി ഉണ്ടായിരുന്നെന്നാണ് പിന്നാലെ പ്രചരിച്ചത്. വഴിയില്‍ ലിഫ്റ്റ് ചോദിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ പത്മം മേനോന്‍ ആയിരുന്നു ഇതെന്ന ചാക്കോയുടെ വിശദീകരണമാകട്ടെ, കോണ്‍ഗ്രസ്സുകാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ചാക്കോയുടെ രാജി ആവശ്യം ഉയര്‍ന്നു. ചാക്കോ രാജിവെയ്ക്കുകയും ചെയ്തു. രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്ന അക്കാലത്ത് ആഭ്യന്തരമന്ത്രിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറായതുമില്ല. 1964 ഫെബ്രുവരി 14-ന് രാജിവെച്ച ചാക്കോ കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ജയിച്ചതുമില്ല. അതോടെ രാഷ്ട്രീയം തന്നെ മതിയാക്കി അഭിഭാഷകനായി. ആറുമാസത്തിനകം മരിക്കുകയും ചെയ്തു. 

പുല്‍പ്പറ്റ മലയില്‍വച്ച് ഹൃദയാഘാതമുണ്ടായി പി.ടി. ചാക്കോ മരിച്ച് രണ്ടുമാസം കഴിഞ്ഞ് ഒക്ടോബര്‍ എട്ടിന് കേരള കോണ്‍ഗ്രസ് രൂപീകരിക്കുമ്പോഴും മാണിസാര്‍ അതിന്റെ ഭാഗമായിരുന്നില്ലെന്നതാണ് ചരിത്രം. ആദ്യ ചെയര്‍മാന്‍ കെ.എം. ജോര്‍ജ് സാറായിരുന്നു. സത്യം പറയാന്‍ ആ ഓര്‍മ്മകളുമായി ഇന്നുമൊരാള്‍ ജീവിക്കുന്നുണ്ട്. അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആര്‍. ബാലകൃഷ്ണപിള്ള. പാലായിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിച്ച മാണി ആ സീറ്റിനായി ചരടുവലികള്‍ നടത്തുകയായിരുന്നു അപ്പോള്‍. കോണ്‍ഗ്രസ് വിമതരായ പതിനഞ്ച് പേരുടെ വോട്ടോടെ ശങ്കര്‍ സര്‍ക്കാര്‍ വീണു. ഒരു മാസം കഴിഞ്ഞ് കേരളാ കോണ്‍ഗ്രസ് പിറക്കുകയും ചെയ്തു. ഇങ്ങനെ മരണം വരെ കോണ്‍ഗ്രസ്സുകാരനായ, ഒടുവില്‍ കോണ്‍ഗ്രസ്സുകാരുടെ തന്നെ ചതിയില്‍ മനംനൊന്ത് ഹൃദയംപൊട്ടി മരിച്ച ചാക്കോയുടെ പേരിലാണ് ആദ്യമായി കേരളാ കോണ്‍ഗ്രസ് ഉണ്ടാകുന്നത്. നാലുമാസത്തിനുശേഷം 1965-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 54 മണ്ഡലങ്ങളില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് 23 സീറ്റുകളില്‍ വിജയിച്ചു. പിന്നീടുള്ള ആറുദശാബ്ദം പത്തോളം പിളര്‍പ്പുകളാണ് കേരളാ കോണ്‍ഗ്രസ്സിലുണ്ടായത്. പലരും പല പാര്‍ട്ടികളിലൂടെയും മുന്നണികളിലൂടെയും ഒരു റൗണ്ട് കറങ്ങി തിരിച്ചെത്തി. ആദ്യം പിളര്‍ന്നത് കോഴഞ്ചേരിക്കടുത്തെ ചരല്‍ക്കുന്നില്‍ വച്ച് കെ.എം. ജോര്‍ജ്, കെ.എം. മാണി ഗ്രൂപ്പുകളായിരുന്നു. പാര്‍ട്ടി ചെയര്‍മാനും മന്ത്രിപദവിയും ഒന്നിച്ച് വഹിക്കാന്‍ പാടില്ലെന്ന സിദ്ധാന്തം അന്ന് ആദ്യമായി മാണി ഉന്നയിച്ചു. അടിയന്തരാവസ്ഥക്കാലത്തെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ കെ.എം. ജോര്‍ജ് മന്ത്രിയാകുന്നത് തടയാനായിരുന്നു ഈ നീക്കം. പകരം മന്ത്രിമാരായത് മാണിയും പിള്ളയും. കരുനീക്കങ്ങള്‍ക്കൊടുവില്‍ പിള്ളയ്ക്ക് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം നല്‍കി മന്ത്രിസ്ഥാനം ജോര്‍ജ് ഏറ്റെടുത്തു. എന്നാല്‍, അധികകാലം മന്ത്രിപദവിയില്‍ തുടരാന്‍ കഴിയാതെ ജോര്‍ജ് മരിച്ചു.

പകരം മന്ത്രിയായി പിള്ള നിര്‍ദ്ദേശിച്ചത് എം.സി. ചാക്കോയെ. മാണിയാകട്ടെ, ഇ. ജോണ്‍ ജേക്കബിനേയും. ഭിന്നതകളെത്തുടര്‍ന്ന് ആദ്യ പിളര്‍പ്പ്. കേരളാ കോണ്‍ഗ്രസ് (ബി)യുടെ ജനനം അങ്ങനെയാണ്. രണ്ടാം പിളര്‍പ്പ് രണ്ടുവര്‍ഷത്തിനുശേഷം 1979-ല്‍. ജോസഫുമായി തെറ്റിപ്പിരിഞ്ഞ മാണി സ്വന്തം പേരില്‍ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു. 14 എം.എല്‍.എമാരുള്ള പാര്‍ട്ടിയുടെ ചെയര്‍മാനും മാണിസാര്‍ തന്നെ. ചരല്‍ക്കുന്നില്‍ നടന്ന കെ.എസ്.സി ക്യാമ്പില്‍ കെ.എം. മാണിക്കു മാത്രം ജയ് വിളിച്ചതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തോമസ് കുതിരവട്ടമായിരുന്നു മാണിയുടെ അനുയായികളെ നയിച്ചത്. പ്രത്യക്ഷത്തില്‍ പാര്‍ട്ടി പിളര്‍ക്കാന്‍ മറ്റുചില രാഷ്ട്രീയ കാരണങ്ങളുമുണ്ടായിരുന്നു. 1977-ലെ കരുണാകരന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസ്സിന് മൂന്ന് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. കെ.എം. മാണി, കെ. നാരായണക്കുറുപ്പ്, ഇ. ജോണ്‍ ജേക്കബ് എന്നിവര്‍. പാലായിലെ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കെ.എം. മാണിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. ഇതിനിടയില്‍ രാജന്‍ കേസിലെ ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് കരുണാകരന്‍ രാജിവെയ്ക്കുകയും ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തു. കെ.എം. മാണിക്കു പകരം പി.ജെ. ജോസഫ് ആഭ്യന്തരമന്ത്രിയായി. കേസ് ജയിച്ച് മാണി തിരിച്ചെത്തിയപ്പോള്‍ പി.ജെ. ജോസഫ് മന്ത്രിസ്ഥാനം ഒഴിഞ്ഞുകൊടുത്തു. പക്ഷേ, പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ജോസഫ് ആവശ്യപ്പെട്ടെങ്കിലും മാണി വിട്ടുകൊടുത്തില്ല. 1979-ല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജോസഫ് തോല്‍ക്കുകയും മാണിയുടെ പിന്തുണയില്‍ വി.ടി. സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് പിളര്‍പ്പുണ്ടായത്. 

1982-ല്‍ ഈ മൂന്നു ഗ്രൂപ്പുകളും യു.ഡി.എഫിന്റെ ഭാഗമായി. 1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണിയും ജോസഫും വീണ്ടും യോജിച്ചു. അന്നാണ് വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സെന്ന പരാമര്‍ശം മാണി നടത്തുന്നത്. 1985-ല്‍ പിള്ളയും മാണിയും ജോസഫും ലയിച്ചു. നാലു മന്ത്രിമാരും 25 എം.എല്‍.എമാരുമായി യു.ഡി.എഫില്‍ തുടര്‍ന്നു. 1987-ലാണ് പിന്നെയും പിളര്‍പ്പുണ്ടാകുന്നത്. ചരല്‍ക്കുന്ന് സമ്മേളനത്തില്‍ സത്യത്തിന് ഒരടിക്കുറിപ്പ് എന്ന ലഘുലേഖ അവതരിപ്പിച്ചാണ് ജോസഫ് മാണിക്കെതിരേ തിരിഞ്ഞത്. അന്നുവരെ ജോസഫിനൊപ്പം നിന്ന ടി.എം. ജേക്കബ് മാണിക്കൊപ്പം ചേര്‍ന്നു. പിള്ള ജോസഫിനൊപ്പവും. 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപക്ഷവും കാലുവാരി. ആ തെരഞ്ഞെടുപ്പില്‍ മാണിക്ക് നാലും ജോസഫിന് അഞ്ചും എം.എല്‍.എമാരാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റിനെച്ചൊല്ലിയുള്ള കലഹത്തിനൊടുവില്‍ ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയിലേക്ക് പോയി. പി.സി. ജോര്‍ജും കെ.സി. ജോസഫും ഒപ്പം പോയി. മുപ്പതു വര്‍ഷത്തിനുശേഷം, മറ്റൊരു ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും പിളര്‍പ്പിന്റെ സാഹചര്യമൊരുങ്ങുകയാണ്.

മാണിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് 1993-ല്‍ ടി.എം. ജേക്കബിന്റെ നേതൃത്വത്തില്‍ മറ്റൊരു കേരളാ കോണ്‍ഗ്രസ് പിറവിയെടുത്തു. ജോണി നെല്ലൂരും മാത്യു സ്റ്റീഫനും പി.എം. മാത്യുവുമായിരുന്നു അന്നത്തെ ജേക്കബ് വിഭാഗത്തിന്റെ നേതാക്കള്‍. ഇതില്‍ പലരും മാണിസാറിന്റെ പാര്‍ട്ടിയിലേക്ക് മടങ്ങിച്ചെല്ലുകയും ചെയ്തു. ആദ്യം മുതല്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്ന ജേക്കബ് വിഭാഗം കെ. കരുണാകരന്റെ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ്സില്‍ ലയിച്ചു. 2006-ല്‍ യു.ഡി.എഫുമായി സഖ്യമുണ്ടാക്കി മത്സരിച്ചു. എന്നാല്‍ കെ. മുരളീധരനുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ടി.എം. ജേക്കബ് പുറത്തുവരികയും സ്വന്തം കക്ഷി വിപുലപ്പെടുത്തുകയും ചെയ്തു. ജേക്കബിന്റെ മരണശേഷം മകന്‍ അനൂപ് ജേക്കബും ജോണി നെല്ലൂരുമാണ് പാര്‍ട്ടിയെ നയിക്കുന്നത്. നിലവില്‍ യു.ഡി.എഫ് പക്ഷത്താണ് ഇവര്‍. ഇതിനിടയില്‍ ഗ്രൂപ്പുകളിലെല്ലാം അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് കേരള കോണ്‍ഗ്രസ് ബിയില്‍നിന്ന് ജോസഫ് എം. പുതുശ്ശേരി രാജിവച്ച് മാണിയോടൊപ്പം ചേര്‍ന്നത്. പിന്നാലെ പിള്ളയും മാണിയില്‍നിന്നകന്നു. കലഹമുണ്ടെങ്കിലും എല്ലാവരും യു.ഡി.എഫില്‍ തന്നെ തുടര്‍ന്നു. 2001-ല്‍ പി.സി. തോമസ് മാണിയുമായി തെറ്റി പാര്‍ട്ടിയുണ്ടാക്കി. ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരിലുള്ള പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നു. മൂവാറ്റുപുഴയില്‍ ജയിച്ച പി.സി. തോമസ് കേന്ദ്രമന്ത്രിയായി. എന്നാല്‍, ഈ വിജയം സുപ്രീംകോടതി റദ്ദാക്കി. എതിര്‍ സ്ഥാനാര്‍ത്ഥി ഇസ്മയില്‍ ജയിച്ചു. അന്ന് തോറ്റത് മാണിയുടെ മകന്‍ ജോസ് കെ. മാണി കൂടിയായിരുന്നു. പിന്നീട് ജോസഫിനൊപ്പം നിന്ന പി.സി. തോമസ് അവിടം വിടാന്‍ കാരണം മറ്റൊരു ലയനമായിരുന്നു. മാണിയുമായി ലയിക്കാന്‍ ജോസഫ് തീരുമാനമെടുത്തതോടെ ലയനവിരുദ്ധ ഗ്രൂപ്പെന്ന പേരില്‍ (വി. സുരേന്ദ്രന്‍ പിള്ളയടക്കം) പി.സി. തോമസ് ജോസഫ് വിഭാഗത്തില്‍നിന്നു മാറി. ഒടുവില്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് പി.ടി. ചാക്കോയുടെ മകനായ പി.സി. തോമസ്.

പിന്നീടങ്ങോട്ട് പിളര്‍പ്പുകളുടെ ഒഴുക്കായിരുന്നു. 2003-ല്‍ പി.സി. ജോര്‍ജ് ജോസഫ് ഗ്രൂപ്പില്‍നിന്നു വിട്ട് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ രൂപീകരിച്ചു. പി.സി. ജോര്‍ജിന്റേയും ടി.എസ്. ജോണിന്റേയും നേതൃത്വത്തിലാണ് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ രൂപീകരിക്കുന്നത്. ഇടതുപക്ഷത്തിനൊപ്പം നിലനിന്നിരുന്ന പി.സി. ജോസഫ് ഗ്രൂപ്പിന് ഒപ്പമായിരുന്നു ആദ്യം പി.സി. ജോര്‍ജ്. 2003-ലെ വി.എസിന്റെ മതികെട്ടാന്‍ മലകയറ്റത്തെ തുടര്‍ന്നാണ് പി.സി. ജോര്‍ജ് ഇടയുന്നത്. തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ എന്ന പാര്‍ട്ടി രൂപീകരിച്ചത്. പിന്നീട് ജോര്‍ജ് പാര്‍ട്ടി പിരിച്ചുവിട്ട് മാണിയോടൊപ്പം ചേര്‍ന്നു. 2007 മുതല്‍ മാണിയും പിള്ളയും ജോര്‍ജും ലയനശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. 

2010-ല്‍ നടന്ന വിശാല ലയനത്തില്‍ പി.ജെ. ജോസഫ് ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമായി. കെ.എം. മാണി ചെയര്‍മാനും പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനും പി.സി. ജോര്‍ജ് വൈസ് ചെയര്‍മാനുമായാണ് പുതിയ കേരള കോണ്‍ഗ്രസ് എം. നിലവില്‍വന്നു. ടി.എസ്. ജോണ്‍ ഇതില്‍ ഉന്നതാധികാര സമിതി അംഗമായിരുന്നു. കേരളാ കോണ്‍ഗ്രസ്സുകളുടെ ഏറ്റവും വലിയ ലയനമായിരുന്നു ഇത്. അധികാരത്തിലേറിയ യു.ഡി.എഫിന്റെ ഭാഗമായി ഇവര്‍ നിലകൊണ്ടു. എന്നാല്‍, അധികം കഴിയും മുന്‍പേ ബാര്‍ക്കോഴ വിഷയത്തില്‍ മാണി ഗ്രൂപ്പുമായി പി.സി. ജോര്‍ജ് തെറ്റി. പിന്നീട് കേരള കോണ്‍ഗ്രസ് സെക്യുലര്‍ വീണ്ടും സജീവമാക്കാന്‍ നോക്കി. എന്നാല്‍ ജോര്‍ജുമായി അകന്ന ടി.എസ്. ജോണ്‍ പിന്നീട് കേരളാ കോണ്‍ഗ്രസ് സെക്യുലറുമായി കെ.എം. മാണിക്കൊപ്പം നിന്നു. 

കേരള കോൺ​ഗ്രസ് (എം) ചെയർമാൻ കെഎം മാണി, വർക്കിങ് ചെയർമാൻ പിജെ ജോസഫ്, വൈസ് ചെയർമാൻ ജോസ് കെ മാണി എന്നിവർ പാർട്ടി സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം (2019 മാർച്ച്) മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ/ ഫയൽ ചിത്രം
കേരള കോൺ​ഗ്രസ് (എം) ചെയർമാൻ കെഎം മാണി, വർക്കിങ് ചെയർമാൻ പിജെ ജോസഫ്, വൈസ് ചെയർമാൻ ജോസ് കെ മാണി എന്നിവർ പാർട്ടി സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം (2019 മാർച്ച്) മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ/ ഫയൽ ചിത്രം

പി.സി. ജോര്‍ജാകട്ടെ, 2017-ല്‍ കേരള ജനപക്ഷം എന്ന പാര്‍ട്ടി രൂപീകരിച്ചു. ഇതിനിടയില്‍ സ്ഥാപക ചെയര്‍മാന്‍ കെ.എം. ജോര്‍ജിന്റെ മകനും മുന്‍ എം.പിയുമായ ഫ്രാന്‍സിസ് ജോര്‍ജ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സുമായി എല്‍.ഡി.എഫിലെത്തി. 2010-ലെ ലയനത്തിനു മുന്‍പ് ജോസഫ് ഗ്രൂപ്പിനൊപ്പമായിരുന്നു ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ചെങ്കിലും എല്ലാ സീറ്റിലും പരാജയപ്പെട്ടു. 

2014-ല്‍ മാണിയില്‍നിന്ന് പിളര്‍ന്ന കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് പിന്നെ പിളര്‍ന്നത് മൂന്നായാണ്. നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന കുരുവിള മാത്യുവിന്റെ നേതൃത്വത്തിലുള്ള വിഭാഗവും എന്‍.ഡി.എക്കൊപ്പമാണ്.  പിന്നീട് നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ നാഷണലിസ്റ്റ് പാര്‍ട്ടി ബി.ജെ.പിയില്‍ ലയിച്ചു. പ്രൊഫ. പ്രകാശ് കുര്യാക്കോസിന്റെ നേതൃത്വത്തിലും ഈ പാര്‍ട്ടിയുണ്ട്. ലയനവിരുദ്ധരെന്നറിയപ്പെട്ട ഗ്രൂപ്പില്‍ പി.സി. തോമസിനെ കൂടാതെ സ്‌കറിയ തോമസ്, സുരേന്ദ്രന്‍ പിള്ള എന്നിവരാണുണ്ടായിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മൂന്നു ഗ്രൂപ്പുകള്‍. ഇതില്‍ സുരേന്ദ്രന്‍ പിള്ള ആദ്യം പി.സി. തോമസിനൊപ്പവും പിന്നീട് സ്‌കറിയ തോമസിനൊപ്പവുമായിരുന്നു. വീരേന്ദ്രകുമാറിന്റെ ജനതാദളിനൊപ്പം യു.ഡി.എഫിലേക്ക് പോയ സുരേന്ദ്രന്‍ പിള്ള നിലവില്‍ ഇടതുമുന്നണിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com