'ജീവന്റെ' രാഷ്ട്രീയം; കര്‍ഷക സമരം ലോകത്തോട് പറയുന്നത്

ആഗോള കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ആദ്യത്തെ ബഹുജന രാഷ്ട്രീയ പ്രക്ഷോഭമായിരിക്കും കര്‍ഷക സമരം
'ജീവന്റെ' രാഷ്ട്രീയം; കര്‍ഷക സമരം ലോകത്തോട് പറയുന്നത്

ഗോള കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ആദ്യത്തെ ബഹുജന രാഷ്ട്രീയ പ്രക്ഷോഭമായിരിക്കും കര്‍ഷക സമരം. അതേസമയം കൊറോണാ പ്രതിസന്ധിയുടെ മറവില്‍ ഒരു അതീത ഭരണകൂടമായി (transcendental state) മാറിയ കോര്‍പ്പറേറ്റ്-സൗഹൃദ-ഹിന്ദുത്വ-സര്‍വ്വാധിപത്യ വാഴ്ചയെ ഉപരോധം ചെയ്യുന്ന, ആദ്യത്തെ സുശക്തമായ ജനകീയ സമരവും. ബഹു തലങ്ങളിലും ദിശകളിലും പടര്‍ന്നുകത്തുന്ന ഒരു മഹാ പ്രക്ഷോഭം.

കര്‍ഷക പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തെപ്പറ്റി ഭാരത് കിസാന്‍ യൂണിയന്‍ (ഏക്താ ഉഗ്രഹാന്‍) പ്രസിഡന്റ് ജോഗീന്ദര്‍ ഉഗ്രഹാന്‍ പറയുന്നത് ശ്രദ്ധിക്കുക: ''ഞങ്ങളുടെ പ്രസ്ഥാനം രാഷ്ട്രീയമല്ല എന്നു പറയുമ്പോള്‍ ഒരു രാഷ്ട്രീയകക്ഷികളുമായി ഞങ്ങള്‍ ബന്ധിതരല്ല എന്നത്രേ അര്‍ത്ഥമാക്കുന്നത്. എന്നാല്‍, കാര്‍ഷികമേഖലയുടെ കോര്‍പ്പറേറ്റുവല്‍ക്കരണത്തെ എതിര്‍ക്കുന്നു എന്ന അര്‍ത്ഥത്തില്‍ തികച്ചും 'രാഷ്ട്രീയപരം' ആണ് ഈ സമരം.'' (Wire, December 11, 2020)

ജീവിതമോ മരണമോ എന്ന ചോദ്യത്തെ വാഴ്‌വിന്റേയും രാഷ്ട്രീയത്തിന്റേയും പ്രകൃതിയുടേയും സംസ്‌കൃതിയുടേയും സാമൂഹികതയുടേയും സമ്പദ്വ്യവസ്ഥയുടേയും സ്ഥൂലവും സൂക്ഷ്മവുമായ തലങ്ങളില്‍ നേരിടുന്ന ഒരു രാഷ്ട്രീയ സംരംഭമായി വേണം കര്‍ഷകപ്രക്ഷോഭത്തെ കാണാന്‍. ജീവിതം അല്ലെങ്കില്‍ മരണം എന്ന പോംവഴിയെ 'വിജയം' അല്ലെങ്കില്‍ മരണം എന്ന രാഷ്ട്രീയപരവും സത്വശാസ്ത്രപരവുമായ(ontological) നിര്‍ണ്ണയനത്തിലേക്ക് രൂപാന്തരീകരണം ചെയ്യുന്നു ഈ രാഷ്ട്രീയം. ജീവിതമോ (ശുഷ്‌കമായ അതിജീവനം-ജ്യോര്‍ജ്ജിയോ അഗംബന്‍ പറയുന്ന 'bare life') മരണമോ എന്ന ചോദ്യത്തിലടങ്ങിയ ദ്വന്ദ്വവൈപരീത്യത്തെ അതിവര്‍ത്തിച്ചുകൊണ്ട് മൂല്യതലത്തിലേക്ക്, ഈ സമസ്യയെ പരാവര്‍ത്തനം ചെയ്യുന്നു എന്നതാണ് 'വിജയിക്കും അല്ലെങ്കില്‍ മരിക്കും' എന്ന കര്‍ഷക നേതാക്കളുടെ രാഷ്ട്രീയ പ്രസ്താവത്തെ വിധിനിര്‍ണ്ണായകമാക്കുന്നത്. 'വെറും' ജീവിതത്തെയല്ല പൂര്‍ണ്ണ ജീവിതത്തെയാണ് 'വിജയിക്കും' എന്ന മൂല്യപ്രസ്താവം പ്രതിജ്ഞാപനം ചെയ്യുന്നത്. 

'അസാധ്യ'ത്തിന്റെ രാഷ്ട്രീയം, 'നവനവീനം' എന്നിങ്ങനെ നാം നിര്‍വ്വചിച്ച ഈ കര്‍ഷക പ്രക്ഷോഭത്തെ അതിന്റെ പൂര്‍ണ്ണ വിവക്ഷകളോടെ അടയാളപ്പെടുത്താന്‍ മറ്റൊരു പേരു കൂടി ഇവിടെ നിര്‍ദ്ദേശിക്കുന്നു: 'ജീവന്റെ' രാഷ്ട്രീയം. ബയോ-നൈതിക രാഷ്ട്രീയവും (bio-political and ethical) ജന്തു രാഷ്ട്രീയവും (zoe-political) പരിസ്ഥിതി രാഷ്ട്രീയവും ഒന്നിക്കുന്ന രാഷ്ട്രീയത്തിന്റെ രാഷ്ട്രീയം. മാനവികാനന്തരവും(post-human), മതേതരാനന്തരവും(post-secular) ദേശീയാനന്തരവും (post-nationalist) രാഷ്ട്രീയാനന്തരവും(post-political) എന്നു പറയാവുന്ന നവരാഷ്ട്രീയം. ഭൗതികവും ആത്മീയവും ജൈവവും അജൈവവും മാനവികവും അമാനവികവും അതിമാനവികവും എല്ലാം ഇതില്‍ ഒന്നിക്കുന്നു. രാഷ്ട്രീയ ജീവിതവും (bios) ജന്തു ജീവിതവും (zoe-അഗംബന്‍ പറയുന്ന ശുഷ്‌ക്ക ജീവിതമല്ല, ദെല്യൂസ് പറയുന്ന പൂര്‍ണ്ണ ജീവിതം) പ്രകൃതിജീവിതവും ഒന്നിക്കുന്ന ജീവന്റേയും ജീവനായ മൂല്യത്തെ, ജീവല്‍ നൈതികതയെ രാഷ്ട്രീയത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന 'ഭാവി'യുടെ രാഷ്ട്രീയം. 

പൂര്‍ണ്ണജീവിതം അല്ലെങ്കില്‍ മരണം 

നിയോലിബറല്‍, കോര്‍പ്പറേറ്റ് രാഷ്ട്രീയ നയത്തിന്റെ ഫലമായി ദാരിദ്ര്യത്തിലും കടക്കെണിയിലും പെട്ട് ആത്മഹത്യ ആത്മാവിഷ്‌കാരമായി മാറിയ കര്‍ഷകവംശത്തിന്റെ രാഷ്ട്രീയപരമായ ജീവിതോത്ഥാനത്തെയാണ് കര്‍ഷക സമരം അടയാളപ്പെടുത്തുന്നത്. കര്‍ഷകര്‍ ഉയര്‍ത്തുന്ന 'ജയിക്കും അല്ലെങ്കില്‍ മരിക്കും' എന്ന മുദ്രാവാക്യത്തില്‍ മുഴങ്ങുന്നത് പൂര്‍ണ്ണവും സ്വതന്ത്രവും സമൃദ്ധവുമായ ജീവിതത്തിന്റെ രാഷ്ട്രീയ പ്രതിജ്ഞാപനമാണ്. ദില്ലി അതിര്‍ത്തിയിലെ സമരപ്പന്തലുകളില്‍ കൊടും ശൈത്യത്തേയും ബയോ-ഭരണ ഭീകരതകളേയും നേരിട്ടുകൊണ്ട് സമരം ചെയ്യുന്ന കൃഷിക്കാരും (അവിടെ കൊഴിഞ്ഞുവീണ 200-ഓളം വരുന്ന കൃഷിക്കാരുള്‍പ്പെടെ) ഭരണകൂടത്തിന്റെ പ്രതിനിധികളുമായി നടന്ന ചര്‍ച്ചകളില്‍ കര്‍ഷക നേതാക്കളും സമരക്കാരെ ഒഴിപ്പിക്കാന്‍ വന്ന പൊലീസിനെ നേരിടുന്ന സന്ദര്‍ഭത്തില്‍ കര്‍ഷക നേതാവായ രാകേഷ് ടിക്കായത്തും ഉയര്‍ത്തിപ്പിടിച്ച ഈ മുദ്രാവാക്യം, ആത്മഹത്യയില്‍നിന്ന്, മരണത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന്, ജീവിതത്തിന്റെ രാഷ്ട്രീയത്തിലേക്ക് ഉയിര്‍ത്തെണീക്കുന്ന കര്‍ഷകന്റെ സഞ്ജീവനമന്ത്രമാണ്. ജീവിതമോ മരണമോ എന്നതല്ല പൂര്‍ണ്ണജീവിതം അല്ലെങ്കില്‍ മരണം എന്ന മൂല്യപ്രതിജ്ഞാപനമാണിത്. മൂല്യരഹിതവും അസ്വതന്ത്രവും അഭിശപ്തവുമായ വെറും അതിജീവനമല്ല, ജീവന്റേയും ജീവനായ മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പൂര്‍ണ്ണജീവനത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം. ഈ മുദ്രാവാക്യം ആത്മഹത്യയിലമര്‍ന്ന കര്‍ഷകന്റെ മാത്രമല്ല, ആത്മനാശം നേരിടുന്ന ഇന്ത്യന്‍ ജനതയുടെ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തന്നെ ജീവാരോഹണത്തെ ഉദീരണം ചെയ്യുന്ന മൃത്യുഞ്ജയമന്ത്രമാണ്. ജീവിതോന്മുഖമായ ഒരു പുതിയ നൈതികതയെ, മൂല്യരാഷ്ട്രീയത്തെ, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവില്‍ പ്രതിഷ്ഠാപനം ചെയ്യുകയാണ് കര്‍ഷകന്റെ ഈ മുദ്രാവാക്യം. 

ആത്മഹത്യയുടേയോ ബലിയുടേയോ മരണ രാഷ്ട്രീയത്തെയല്ല സമ്പൂര്‍ണ്ണ ജീവന (absolute living)ത്തിന്റെ 'ജീവ' രാഷ്ട്രീയത്തെയാണ് ഇത് പ്രതിജ്ഞാപനം ചെയ്യുന്നത്. ജീവിതത്തിന്റെ  നിറവേറലിന്റെ ഭാഗമായി സംഭവിക്കുന്ന മരണത്തെ അത് സ്വാഗതം ചെയ്യുന്നു എന്നുമാത്രം. ജീവന്‍, ജീവിതം എന്ന സങ്കല്പം മാനവികമോ വ്യക്തിപരമോ ആയ പരിധികള്‍ക്കുള്ളിലല്ല ഇവിടെ നിര്‍വ്വചിക്കപ്പെടുന്നത്. മാനവ-അമാനവ, സസ്യ, തൃണ, മൃഗ, പ്രാണി, പക്ഷി, വൃക്ഷങ്ങളും അവയുടെയെല്ലാം ആവാസവ്യവസ്ഥയായ ഭൂമിയും നദിയും സമുദ്രവും കുന്നും മലകളും ദ്രവ്യ-വായു മണ്ഡലങ്ങളെല്ലാം തന്നെ ഈ നവജീവ നിര്‍വ്വചനത്തില്‍പ്പെടും. മണ്ണിനേയും വിണ്ണിനേയും ഇണക്കി, പ്രകൃതിയേയും സംസ്‌കൃതിയേയും വിളക്കി, ജീവന്റെ വിത്ത് വിതച്ചും വിളയിച്ചും അന്നത്തിന്റെ നിര്‍മ്മാതാക്കളും ദാതാക്കളുമായി വര്‍ത്തിക്കുന്ന കര്‍ഷക കര്‍ത്തൃത്വമാണ് യഥാര്‍ത്ഥത്തില്‍ ബയോ രാഷ്ട്രീയ തൊഴിലാളികള്‍. അതോടൊപ്പം തന്നെ നിരവധി ജീവജാലങ്ങള്‍ വസിക്കുന്ന വയലുകളേയും കൃഷിസ്ഥലങ്ങളേയും പരിപാലിച്ചുകൊണ്ട് ജീവമണ്ഡലത്തിന്റെ സംരക്ഷകരായി, പ്രകൃതിയുമായി സംരചനയിലേര്‍പ്പെടുന്ന കര്‍ഷകര്‍ ജന്തുരാഷ്ട്രീയത്തിന്റേയും(zoe-politics) പരിസ്ഥിതി രാഷ്ട്രീയത്തിന്റേയും (പരിമിതമായ രീതിയിലാണെങ്കില്‍പ്പോലും) പ്രയോക്താക്കളും കൂടിയാണ്. ബൗദ്ധികത്തൊഴിലാളികളെ ബയോരാഷ്ട്രീയ കര്‍ത്തൃത്വങ്ങളായി നിര്‍വ്വചിക്കുന്ന അന്തോണിയോ നെഗ്രിപോലും പ്രകൃതിയും സംസ്‌കൃതിയും തമ്മിലുള്ള സംരചനയിലൂടെ ജീവനെ നട്ടുവളര്‍ത്തുകയും വിളയിക്കുകയും ജീവിമണ്ഡലത്തെ പരിപാലിക്കുകയും ചെയ്യുന്ന കര്‍ഷക വൃത്തിയുടെ സര്‍ഗ്ഗാത്മകവും വിപ്ലവകരവും ആയ 'ജീവ' രാഷ്ട്രീയ പ്രസക്തിയെ വേണ്ടവണ്ണം തിരിച്ചറിഞ്ഞില്ല. 

കൊറോണയുടെ മറവില്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സാമൂഹ്യബന്ധങ്ങളും കൂടിച്ചേരലുകളും റദ്ദാക്കപ്പെട്ട ഒരു കാലത്ത്, ഭരണകൂട ഭീകരത ബയോഭീകരതയുമായി ഇണചേര്‍ന്നുകൊണ്ട് അപവാദഭരണകൂട നിര്‍വ്വചനത്തിനുമപ്പുറം(അഗംബന്‍) പരമഭീകരമായ ഒരു അതീത ഭരണകൂടത്തിന് (Transcend ental state) ജന്മം നല്‍കുന്ന നീച സന്ധിയില്‍, പാര്‍ലമെന്ററി ജനാധിപത്യ സംവിധാനങ്ങളെല്ലാം തന്നെ അനുദിനം തച്ചുടയ്ക്കപ്പെടുന്ന, സര്‍വ്വ രാഷ്ട്രീയ പ്രതിരോധങ്ങളും തകര്‍ന്നുവീഴുന്ന സന്ദര്‍ഭത്തില്‍, അധികാരത്തിന്റെ സിരാകേന്ദ്രമായ തലസ്ഥാന നഗരിയെ ഉപരോധിച്ചുകൊണ്ട് പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ തുടങ്ങിവച്ച സമരം സൂചിപ്പിക്കുന്നതെന്താണ്? സംഘടിത തൊഴിലാളിവര്‍ഗ്ഗവും വിദ്യാര്‍ത്ഥി യുവജനനിരകളും രാഷ്ട്രീയകക്ഷികളും പൗരാവകാശ പ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിരോധ പ്രസ്ഥാനങ്ങളൊക്കെയും തകര്‍ന്നുവീണുകഴിഞ്ഞ ഈ പ്രതിസന്ധി നേരങ്ങളില്‍ ജനാധിപത്യത്തിന്റെ അന്തിമസംരക്ഷകരായി, ഫാസിസത്തിനും കോര്‍പ്പറേറ്റ് ശക്തികള്‍ക്കുമെതിരെ ശക്തമായ ചെറുത്തുനില്‍പ്പിനു നേതൃത്വം കൊടുക്കാന്‍ കര്‍ഷക സംഘടനകള്‍ക്കു കഴിയുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ജനകീയ വിമോചന-വിപ്ലവ പ്രസ്ഥാനത്തിന്റെ മുന്നണി ശക്തിയാണ് കര്‍ഷക കര്‍ത്തൃത്വം എന്നത്രേ. സംഘടിത തൊഴിലാളിവര്‍ഗ്ഗത്തെ വിപ്ലവത്തിന്റെ മുഖ്യചാലകശക്തിയായി നിര്‍വ്വചിക്കുന്ന സാമ്പ്രദായിക മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളേയും ബയോ രാഷ്ട്രീയ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ ബൗദ്ധികത്തൊഴിലാളികളെ പ്രതിഷ്ഠിക്കുന്ന നെഗ്രിയുടെ സങ്കല്പങ്ങളേയും തിരുത്തിക്കുറിക്കുന്നു ഇന്ത്യന്‍ കര്‍ഷകരുടെ മഹാപ്രക്ഷോഭം. ഇന്ത്യയുടെ ആത്മാവ് കൃഷിക്കാരിലാണ് സ്ഥിതിചെയ്യുന്നതെന്ന ഗാന്ധിയന്‍ ഉള്‍ക്കാഴ്ചയെ ഒരിക്കല്‍ക്കൂടി പ്രബലപ്പെടുത്തുന്നു ഇത്. മാത്രമല്ല, നവവിമോചന രാഷ്ട്രീയത്തിന്റെ ഹൃദയവും മസ്തിഷ്‌ക്കവുമാണ് കര്‍ഷക കര്‍ത്തൃത്വമെന്ന് ഈ സമരസംഭവം ലോകത്തോട് വിളിച്ചുപറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com