
മഹാഭാരതത്തിൽ വിവരിക്കുന്ന ചെറുതും വലുതുമായ കൂട്ടക്കൊലകളിൽ ഒന്നാണ് യമുനാതീരത്തെ ഖാണ്ഡവ വനത്തിൽ സംഭവിച്ചത്. സുഭദ്രാപഹരണ പർവ്വത്തിൽ ഒരു ഉപകഥയായാണ് അതിന്റെ വിവരണം നമ്മൾ വായിക്കുന്നത്. കൃഷ്‌ണന്റെ സഹോദരി സുഭദ്രയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു അർജുനൻ. പിന്നീട് കൃഷ്‌ണാർജ്ജുനന്മാർ കുടുംബസമേതം യമുനാതീരത്തെ വനത്തിൽ ക്രീഡക്കായി എത്തുന്നു. അപ്പോൾ ഒരു ബ്രാഹ്മണന്റെ രൂപത്തിൽ അവിടെ പ്രത്യക്ഷനായ അഗ്നിദേവൻ തനിക്കു ഒടുങ്ങാത്ത വിശപ്പുണ്ടെന്നും ഇന്ദ്രന്റെ സംരക്ഷണത്തിലുള്ള ഖാണ്ഡവ വനം ഭുജിക്കാനായി തന്നെ സഹായിക്കണമെന്നും അഭ്യർത്ഥിക്കുന്നു. മുന്‍പൊക്കെ അതിനു ശ്രമിച്ചപ്പോൾ ഇന്ദ്രൻ മഴ പെയ്യിച്ചതിനാൽ തന്റെ ആഗ്രഹം നടന്നില്ല. അതിനാൽ ഇരുവരും തന്നെ സഹായിക്കണം. അഗ്നിദേവന്റെ സഹായത്തോടെ വരുണനിൽനിന്നും കൃഷ്‌ണന് ചക്രായുധവും അർജുനന് ഗാണ്ഡീവവും കരഗതമാകുന്നതും ആ സന്ദർഭത്തിലാണ്.
ബ്രാഹ്മണരൂപനായ അഗ്നിദേവന് വനവും വന്യജീവികൾ അടക്കമുള്ള വനവിഭവങ്ങളും ആസ്വദിക്കണം എന്നു
തോന്നാൻ എന്താവാം കാരണം? ഒരു കാരണം മാത്രമേയുള്ളൂ: മടുപ്പ്. യജ്ഞങ്ങളിൽ സ്ഥിരമായി അഗ്നിക്കു ഹോമിക്കുന്നത് നെയ്യും മറ്റു ദ്രവ്യങ്ങളുമാണ്. വേദകാലത്തു രാജാക്കന്മാരുടെ മുഖ്യജോലികളിൽ ഒന്ന് യഥാസമയം യാഗങ്ങളും യജ്ഞങ്ങളും നടത്തി ബ്രാഹ്മണപ്രീതി നേടുകയെന്നുള്ളതായിരുന്നു. അതെല്ലാം തിന്നുതിന്നു മടുത്ത അഗ്നി അല്പം ചുട്ട ഇറച്ചിയും പച്ചക്കറിയും കൊതിച്ചാൽ കുറ്റം പറയാൻ കഴിയില്ല.
എന്നാൽ ഖാണ്ഡവ ദഹനം അതിലെ അന്തേവാസികളെ സംബന്ധിച്ച് ഒരു അശനിപാതം പോലെയാണ് വന്നത്. വനത്തിലെ വൃക്ഷങ്ങളും ചെടികളും അവിടെക്കഴിയുന്ന ഉരഗങ്ങളും പക്ഷിമൃഗാദികളും എല്ലാം കൊടുംതീയിൽ വെന്തെരിഞ്ഞു.
പതിനഞ്ചു ദിവസം നീണ്ടുനിന്ന ഖാണ്ഡവ ദഹനം കഴിഞ്ഞപ്പോൾ അവിടെ ആകെ അവശേഷിച്ചത് വെറും ആറുപേർ മാത്രം. നാഗരാജാവ് തക്ഷകന്റെ പുത്രൻ അശ്വസേനൻ, മഹാശില്പിയായ മയൻ എന്ന അസുരൻ, പിന്നെ നാലു ശാർങ്ഗ പക്ഷികളും. പിന്നാലെ വന്ന കുരുക്ഷേത്ര യുദ്ധത്തിന്റേയും മുപ്പത്താറു വർഷത്തിനു ശേഷം ദ്വാരകയിൽ യാദവവംശം തമ്മിൽ തല്ലി ഒടുങ്ങിയതിന്റേയും ഒരു മുൻകൂർ സൂചനയെന്ന രീതിയിലാണ് മഹാഭാരതം ഈ സംഭവം വർണ്ണിക്കുന്നത്.
ബ്രാഹ്മണിക കൃതികളിലെ ധര്‍മ്മതത്ത്വ ചിന്ത
മഹാസമുദ്രം പോലെ വിപുലമാണ് മഹാഭാരതം എന്ന ഇതിഹാസമെങ്കിലും അതിൽ വർണ്ണിക്കാതെ വിട്ടുകളയുന്ന പല ചിത്രങ്ങളും മിഴിവോടെ സമൂഹമനസ്സിൽ ഉയരുമെന്നു തീർച്ച. ഇത്രയും വലിയൊരു വനം നശിപ്പിക്കപ്പെട്ടപ്പോൾ അതിൽ വൃക്ഷലതാദികളും പക്ഷിമൃഗാദികളും മാത്രമാണോ വെന്തുനശിച്ചത്? അങ്ങനെയാവാൻ വഴിയില്ല എന്നു ശില്പിയായ മയന്റെ കഥയിൽനിന്നും നമുക്ക് വെളിവാകുന്നുണ്ട്. മയൻ അസുരനാണ്. സുരർ അല്ലാത്തവരാരോ അവർ അസുരർ. അതായത് വനങ്ങളിലും പരിസരങ്ങളിലും വസിച്ച സാധാരണ മനുഷ്യരെയാണ് ഈ സംഭവത്തിൽ കൊന്നൊടുക്കിയത്. ഇന്നത്തെക്കാലത്ത് വംശഹത്യ എന്നു നിസ്സംശയം വിവരിക്കാവുന്ന ഒരു ഹീനകൃത്യം.
എന്തുകൊണ്ട് സാധാരണ മനുഷ്യരേയും മൂകജീവികളേയും ഇങ്ങനെ നിഷ്‌കരുണം കൊന്നൊടുക്കി എന്നൊരു ധർമ്മതത്ത്വ ചിന്ത ബ്രാഹ്മണിക കൃതികളിൽ കണ്ടെന്നുവരില്ല. ചില ചോദ്യങ്ങൾ അപ്പോഴും സമൂഹമനസ്സിൽ അലയടിക്കും. അതിന്റെ തെളിവ് നമുക്കു കിട്ടുന്നത് മഹാഭാരതം ലിഖിതരൂപം പ്രാപിക്കുന്ന അതേകാലത്തു കൊത്തിവെയ്ക്കപ്പെട്ട അശോകശാസനങ്ങളിലാണ്. അശോകൻ അഹിംസയെ മഹാധർമ്മമായി കൊണ്ടാടുന്നു. ഖാണ്ഡവ ദഹനം നേരിട്ടുകണ്ടു അതിന്റെ ഭയാനകത തിരിച്ചറിഞ്ഞ വ്യക്തിയെപ്പോലെയാണ് തന്റെ ഭരണത്തിന്റെ അന്ത്യകാലത്ത് - ഭരണത്തിന്റെ ഇരുപത്താറാം വർഷത്തിൽ (ബി.സി.ഇ 242) - അശോകൻ ഇപ്രകാരം കുറിക്കുന്നത്: “എന്റെ ഭരണത്തിന്റെ ഇരുപത്താറാം വർഷത്തിൽ ഇനിപ്പറയുന്ന പക്ഷിമൃഗാദികളെ കൊല്ലുന്നത് ഞാൻ വിലക്കുന്നു... ഗർഭിണികളും കുഞ്ഞുങ്ങൾക്ക് പാലു കൊടുക്കുന്നവരുമായ ആടുകൾ, പന്നികൾ എന്നിവയേയും ആറുമാസം പ്രായമാകാത്ത മൃഗങ്ങളേയും അറുക്കുന്നത് നിരോധിക്കുന്നു. കോഴികളെ വന്ധ്യംകരിക്കാൻ പാടില്ല. ചെറുപ്രാണികൾ അടങ്ങിയ പതിരു കത്തിക്കരുത്. കാരണമില്ലാതെ വനങ്ങൾ ദഹിപ്പിക്കരുത്. മൃഗാവശിഷ്ടങ്ങൾ മൃഗങ്ങൾക്കു ഭക്ഷണമായി നൽകരുത്.”
ഇത്തരം നിബന്ധനകൾ തന്റെ പ്രജകൾക്കു മാത്രമല്ല, തനിക്കും ബാധകമാണെന്നും ചക്രവർത്തി വ്യക്തമാക്കുന്നു. മറ്റൊരു ലിഖിതത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്: “ദേവന്മാർക്കു പ്രിയനായ ചക്രവർത്തിയുടെ കൊട്ടാര അടുക്കളയിൽ ഒരുകാലത്ത് ലക്ഷക്കണക്കിനു ജീവികളെ അറുത്തിരുന്നു. എന്നാൽ, ഈ ധർമ്മപ്രബോധന ലിഖിതം തയ്യാറാക്കുന്ന അവസരത്തിൽ വെറും മൂന്നു ജീവികളെ മാത്രമാണ് അടുക്കള ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്: രണ്ടു മയിലുകളും ഒരു വേട്ടമൃഗവും. മൃഗം പലപ്പോഴും ഒഴിവാക്കപ്പെടുന്നുമുണ്ട്. ഭാവിയിൽ കശാപ്പ് പൂർണ്ണമായും ഒഴിവാക്കപ്പെടും.”
ഇതൊരു ബദൽ പരിപ്രേക്ഷ്യമാണ്. എന്താണ് ധർമ്മം, എന്താണ് നീതി എന്നതിനെപ്പറ്റി പ്രാചീന ഭാരതത്തിൽ പല ചിന്തകളും ഉയർന്നുവന്നിരുന്നു. മഹാഭാരതത്തിൽ തന്നെ അത്തരം വിപരീത ദർശനങ്ങളുടെ സൂചനകൾ കാണാം. ഖാണ്ഡ വദഹനത്തിലെ കൃഷ്‌ണന്റെ ലോകവീക്ഷണത്തിൽനിന്നും തുലോം വ്യത്യസ്തമായ ലോകവീക്ഷണമാണ് അശോകൻ കാണിച്ചുതരുന്നത്. ഇന്ത്യയുടെ പാരമ്പര്യങ്ങൾ തിരയുമ്പോൾ ഇത്തരം വൈജാത്യങ്ങളുടെ നേരെ ഒരിക്കലും കണ്ണടയ്ക്കാനാവില്ല. അതൊരിക്കലും ഏകമുഖമോ ഏകസ്വരമോ ആയിരുന്നില്ല.
ജംബുദ്വീപം എന്ന് ആദ്യകാലത്ത് വർണ്ണിക്കപ്പെട്ട വിശാലമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആര്യവംശ വ്യാപനം നടക്കുന്നത് വംശഹത്യകളുടെ ചോരപ്പുഴകൾ താണ്ടിക്കൊണ്ടാണ്. പഞ്ചനദീതട പ്രദേശങ്ങളിൽനിന്നും കിഴക്ക് ഗംഗാ-യമുനാ തടങ്ങളിലേക്കും തെക്കൻ ദേശങ്ങളിലേക്കുമുള്ള അവരുടെ യാത്രയിലെ അത്തരം കഥകൾ ഇതിഹാസപുരാണങ്ങളിൽ തിരസ്‌കരണിക്കപ്പുറം മറഞ്ഞുനിൽക്കുന്നുണ്ട്. ഭയാനകമായ മനുഷ്യഹത്യയുടെ ദൃശ്യങ്ങൾ അവിടെയുണ്ട്. ഇരകളുടെ ഗദ്ഗദങ്ങളും തേങ്ങലുകളും കാലത്തെ അതിജീവിച്ച് ഇന്നും ദിഗന്തങ്ങളിൽ പ്രതിധ്വനിക്കുന്നുണ്ട്.
മാധവ് ഗാഡ്ഗിലും രാമചന്ദ്ര ഗുഹയും ചേർന്ന് എഴുതിയ വിണ്ടുകീറിയ ഭൂമി: ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രം എന്ന ഗ്രന്ഥത്തിൽ ഖാണ്ഡവ ദഹനത്തെ പുതിയ പ്രദേശങ്ങളിലേക്കുള്ള ആര്യന്മാരുടെ മുന്നേറ്റത്തിന്റെ ഭാഗമായാണ് വിവരിക്കുന്നത്. വനവിഭവങ്ങൾ ശേഖരിച്ചും നായാടിയും കഴിഞ്ഞുകൂടിയ പ്രാദേശിക ജനതകളെ മുച്ചൂടും നിഷ്‌കാസനം ചെയ്തുകൊണ്ടാണ് ആര്യന്മാരുടെ കടന്നുകയറ്റം സംഭവിക്കുന്നത്. ആഫ്രിക്കയിൽ യൂറോപ്യൻ അധിനിവേശത്തിന്റെ കഥ വിവരിക്കുന്ന ചിന്വാ അച്ചേബെ, ഇരുമ്പ് കുതിരപ്പുറത്തു സഞ്ചരിക്കുന്ന വെള്ളപ്പാതിരിമാരെപ്പറ്റി പറയുന്നുണ്ട്. അവരെപ്പോലെ, ആര്യാവർത്തത്തിലും അധിനിവേശത്തിന്റെ പതാകാവാഹകരായി എത്തുന്നത് ബ്രാഹ്മണരാണ്. അവർ വിദൂര വനങ്ങളിൽ ആശ്രമങ്ങൾ കെട്ടിപ്പടുത്തു. ആശ്രമവാസികൾക്കു ശല്യമായി അനുഭവപ്പെട്ട പ്രദേശവാസികളെ നിർമ്മാർജനം ചെയ്യു ന്ന ജോലിയാണ് ക്ഷത്രിയ യോദ്ധാക്കൾ ചെയ്തുവന്നത്. ഇങ്ങനെ സംസ്‌കൃത സമൂഹത്തിനു പുറത്തു ജീവിച്ച കൂട്ടരെ നിഷാദർ, അസുരർ, ദസ്യുക്കൾ, പഞ്ചമർ എന്നിങ്ങനെ പല പേരുകളിലാണ് വൈദികസാഹിത്യം വിവരിക്കുന്നത്.
വനവാസി സമൂഹങ്ങളെ മുച്ചൂടും ഉന്മൂലനം ചെയ്യുന്ന ഈ നാഗരിക സംസ്‌കാര വികാസ പ്രക്രിയയ്ക്ക് ഇന്ത്യൻ ചരിത്രത്തിലും പാരമ്പര്യങ്ങളിലും ധാരാളം ഉദാഹരണങ്ങളുണ്ട്. മാത്രമല്ല, ഈ ഹിംസാത്മക പ്രക്രിയ സഹസ്രാബ്ദങ്ങളോളം നിലനിന്നതിന്റെ ഉദാഹരണമാണ് നമ്മുടെ നായാട്ടു പാരമ്പര്യങ്ങൾ. കൊളോണിയൽ കാലത്ത് അഭിജാതരുടെ മുഖ്യവിനോദമായി പരിഗണിക്കപ്പെട്ട നായാട്ട് ഓർമ്മിപ്പിക്കുന്നത് ഖാണ്ഡവ ദഹനകാലം മുതൽ വരേണ്യർ നടത്തിവന്ന സംഘടിത ഹിംസയുടെ നൈരന്തര്യമാണ്. കൊളോണിയൽ ഭരണകൂടം ഇതേ ഹിംസാത്മക നയങ്ങൾ അക്ഷരംപ്രതി പകർത്തുകയാണ് ചെയ്തത് എന്നതിന്റെ തെളിവാണ് ഇന്ത്യയിൽ ആദിവാസി സമൂഹത്തിനു വനങ്ങളിൽ നിലനിന്ന പാരമ്പര്യ അവകാശങ്ങളെ ഹനിച്ചുകൊണ്ട് വനങ്ങളെ സർക്കാർ സമ്പത്തായി മാറ്റിക്കൊണ്ടുള്ള അവരുടെ ഉത്തരവുകൾ. സമീപകാലത്ത് ഇന്ത്യ വനാവകാശനിയമം നടപ്പിൽ വരുത്തിയെങ്കിലും ആദിവാസി സമൂഹങ്ങളുടെ നേരെ നടന്ന ചരിത്രപരമായ അനീതി പരിഹരിക്കുന്നതിൽ ഇന്നും രാജ്യം വിജയിച്ചിട്ടില്ല.
മഹാഭാരതം ആദ്യപർവ്വത്തിലും കാളിദാസൻ തന്റെ ശാകുന്തളം കൃതിയിലും വിവരിക്കുന്ന ദുഷ്യന്തന്റെ കഥയിലും അടവികളിലെ മനുഷ്യരുടെ മേലുള്ള അഭിജാതരുടെ കടന്നുകയറ്റം വ്യക്തമായി കാണാനാവും. ആര്യസമൂഹത്തിലെ ചന്ദ്രവംശത്തിൽ പിറന്ന രാജാവാണ് ദുഷ്യന്തൻ. അദ്ദേഹം വനത്തിൽ നായാട്ടിനായി എത്തിയ സന്ദർഭത്തിലാണ് അവിടെ കണ്വാശ്രമത്തിൽ കഴിയുന്ന ശകുന്തളയെ കാണുന്നത്. ആരാണ് ശകുന്തള എന്നതിനു മഹാഭാരതം നൽകുന്ന ഉത്തരം വിശ്വാമിത്ര മഹർഷിക്ക് അപ്‌സരസ്സായ മേനകയിൽ ജനിച്ച പുത്രി എന്നാണ്. “അമ്മ ഉപേക്ഷിച്ച കുട്ടിയെ മഹർഷി എടുത്തുവളർത്തുകയായിരുന്നു. ചന്ദ്രവംശത്തിലെ മഹാരാജാവിനു പട്ടമഹിഷിയായി വരുന്ന ശകുന്തളയ്ക്ക് അങ്ങനെ ഒരു അഭൗമപാരമ്പര്യം ഇതിഹാസം ചാർത്തിക്കൊടുക്കുന്നുവെങ്കിലും അവൾ യഥാർത്ഥത്തിൽ അടവിക അഥവാ വനവാസി സമൂഹത്തിലെ ഒരു പെൺകുട്ടിയായിരുന്നു എന്നതിനു ധാരാളം സാഹചര്യത്തെളിവുകൾ ഉണ്ടെന്നാണ് റോമിലാ ഥാപ്പർ ശകുന്തളയെ സംബന്ധിച്ച പഠനത്തിൽ വ്യക്തമാക്കുന്നത്.
കാലഗണന പ്രകാരം ബി.സി.ഇ നാലാം നൂറ്റാണ്ടിലാണ് മഹാഭാരതത്തിന്റെ ആദ്യരൂപം പ്രത്യക്ഷപ്പെട്ടതെങ്കിലും അതിന്റെ സമകാലപാഠം രൂപപ്പെടുന്നത് ഏതാണ്ട് 800 വർഷങ്ങൾക്കു ശേഷം സി.ഇ. നാലാം നൂറ്റാണ്ടിലാണ് എന്നു പൊതുവിൽ സങ്കല്പിക്കപ്പെടുന്നു. അതിനാൽ ഈ വിശാലമായ കാലഘട്ടത്തിലെ ചരിത്രപരമായ വികസനങ്ങളുമായും വെല്ലുവിളികളുമായും അത് പ്രതികരിക്കുകയും അതിന് അനുസൃതമായി വ്യത്യസ്ത പാഠങ്ങൾ അതിൽ ഉൾച്ചേർന്നു വരികയും ചെയ്തിട്ടുണ്ട്. ‘മഹാഭാരതം: ഒരു സ്വതന്ത്ര സോഫ്‌റ്റ്‌വെയർ’ എന്ന പുസ്തകത്തിൽ കെ.സി. നാരായണൻ പ്രധാനമായും ഉന്നയിക്കുന്ന വാദം ഇതാണ്. ചരിത്രത്തിലെ വ്യത്യസ്ത കാലങ്ങളോടുള്ള അതിന്റെ പ്രതികരണത്തിന്റെ ഒരു സവിശേഷതയായി കാണാവുന്ന കാര്യം പലപ്പോഴും ഒരു പാഠവും അതിനു കടകവിരുദ്ധമായ മറുപാഠവും അതിൽത്തന്നെ കാണാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആധുനിക കാലത്ത് ഐ.ടി. മേഖലയിലെ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പ്രസ്ഥാനം എങ്ങനെയാണോ പ്രവർത്തിക്കുന്നത്, അതിനെ സാംസ്‌കാരിക തലത്തിൽ പ്രയോഗിക്കുന്ന ഇതിഹാസമാണ് മഹാഭാരതം എന്നാണ് അദ്ദേഹത്തിന്റെ വാദം.
കോസംബി മുതല്‍ ഡോണിഗര്‍ വരെ
ഇന്ത്യൻ ചരിത്രത്തിന്റേയും സമൂഹവികാസത്തിന്റേയും പശ്ചാത്തലത്തിൽ മഹാഭാരതത്തെ പരിശോധിച്ച ഡി.ഡി. കോസംബി മുതൽ വെൻഡി ഡോണിഗർ വരെയുള്ള പണ്ഡിതർ ഇക്കാര്യം നേരത്തേത്തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. വൈദികബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കാലാകാലങ്ങളിൽ ഉയർന്നുവന്ന ബദൽ പ്രസ്ഥാനങ്ങളെപ്പോലും അത് കാലാന്തരത്തിൽ ആഗിരണം ചെയ്യുകയും അവയെ വിശാലവും ബഹുസ്വരവുമായ ഒരു ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമാക്കി പരിവർത്തിപ്പിക്കുകയും ചെയ്യുകയുണ്ടായി. എന്നാൽ, എന്താണോ ഇന്ത്യൻ വരേണ്യരുടെ പാരമ്പര്യം - അതായതു ചാതുർവർണ്യത്തിൽ അടിയുറച്ച സമൂഹസങ്കല്പം - അതിനെ ഒരിക്കലും ശിഥിലീകരിക്കുന്ന ഒരു പ്രവണതയായല്ല, മറിച്ച് അവയെ കൂടുതൽ ശക്തവും ദൃഢവും ആക്കുന്ന തരത്തിലുള്ള ആഗിരണ പ്രക്രിയയാണ് എക്കാലത്തും നടന്നുവന്നിട്ടുള്ളത്.
ബുദ്ധന്റെ അനുയായികൾ മുതൽ ആധുനിക കാലത്ത് അംബേദ്കർ വരെയുള്ളവരുടെ അനുഭവങ്ങൾ അതാണ് ചൂണ്ടിക്കാണിക്കുന്നത്. ബ്രാഹ്മണ പാരമ്പര്യങ്ങൾക്ക് ബദൽ എന്ന നിലയിലാണ് ശ്രമ ണ-ആജീവക ദർശനങ്ങൾ വന്നതെങ്കിലും പിൽക്കാലത്ത് അവയും വിശാലമായ ഭാരതീയ പാരമ്പര്യങ്ങളുടെ ഭാഗമായി കൂട്ടിച്ചേർക്കപ്പെടുകയുണ്ടായി. ഒരുകാലത്ത് പഞ്ചമർ എന്ന പേരിൽ ചാതുർവർണ്യ വ്യവസ്ഥയ്ക്ക് പുറത്തു നിർത്തപ്പെട്ടിരുന്ന ആദിവാസി-പിന്നാക്ക-ദളിത് സമൂഹങ്ങളെ ഹിന്ദു സമൂഹത്തിന്റെ ഭാഗമാക്കി ആഗിരണം ചെയ്ത സമീപകാല അനുഭവങ്ങൾ അതിന്റെ ഉദാഹരണമാണ്. അത് ബ്രാഹ്മണാധിപത്യത്തെ ശക്തിപ്പെടുത്തുകയും കീഴാളരെ കൂടുതൽ ദുർബലരാക്കുകയുമാണ് ചെയ്തത്. ഗാന്ധിജിയും അംബേദ്കറും തമ്മിലുള്ള ഭിന്നതയുടെ അടിത്തറ ഇന്ത്യൻ ദളിത് സമൂഹത്തെ പ്രതിനിധാനം ചെയ്യാനുള്ള അവകാശം ആർക്കാണ് എന്നുള്ളതായിരുന്നു. 1930-ൽ ലണ്ടനിൽ ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയിലെ അവശസമുദായ പ്രതിനിധികളായി അംബേദ്കറും മദിരാശിയിലെ ആദിദ്രാവിഡ നേതാവ് ആർ. ശ്രീനി വാസനും പങ്കെടുത്തിരുന്നു. എന്നാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഗാന്ധിജിയും അതിൽനിന്നും വിട്ടുനിന്നു. പിറ്റേവർഷം കോൺഗ്രസ്സിന്റെ ഏക പ്രതിനിധിയായി പങ്കെടുത്ത ഗാന്ധിജി ഇന്ത്യയിലെ ഹിന്ദുസമൂഹത്തെ പൂർണ്ണമായും പ്രതിനിധീകരിക്കാനുള്ള അവകാശം തനിക്കു മാത്രമാണ് എന്നു വാദിച്ചു. അംബേദ്കർ അത് അംഗീകരിച്ചില്ല. അതിന്റെ പേരിലാണ് ഇരുവരും തമ്മിലുള്ള ഭിന്നതകൾ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഒരിക്കൽ പോലും അതിനു പരിഹാരം ഉണ്ടായിട്ടുമില്ല. അതിന്റെ ഏറ്റവും ഭയാനകവും ഹിംസാത്മകവുമായ രൂപം പ്രത്യക്ഷപ്പെടുന്നത് 1932-ൽ പൂനാ കരാർ എന്ന പേരിൽ ഗാന്ധിജിയുമായി സന്ധി ചെയ്യാൻ അംബേദ്കർ നിർബന്ധിതനായ ഘട്ടത്തിലാണ്. മുസ്‌ലിങ്ങൾക്ക് നൽകപ്പെട്ടപോലെ അവശസമുദായങ്ങൾക്കും വാഗ്ദാനം ചെയ്യപ്പെട്ട പ്രത്യേക സംവരണമണ്ഡലങ്ങൾ എന്ന അവകാശം ഉപേക്ഷിക്കാൻ അംബേദ്കർ നിർബന്ധിതനായി. മരണം വരെയുള്ള ഉപവാസം പ്രഖ്യാ പിച്ചുകൊണ്ട് ഗാന്ധിജി അദ്ദേഹത്തെ അതിനായി നിർബന്ധിക്കുകയായിരുന്നു. ഗാന്ധിജി യെർവാദ ജയിലിൽ നിരാഹാരമിരുന്നപ്പോൾ പുറത്ത് തെരുവുകളിൽ അംബേ ദ്കറുടെ ചോരയ്ക്കായി ഗാന്ധിശിഷ്യന്മാർ ഉറഞ്ഞുതുള്ളി.
ഇതൊരു ചതിയായിത്തന്നെയാണ് അംബേദ്കർ കണക്കാക്കിയത്. അദ്ദേഹം ഒരിക്കലും ഗാന്ധിയോടു ക്ഷമിച്ചില്ല എന്നതിന് തെളിവ് രണ്ടു പതിറ്റാണ്ടു കഴിഞ്ഞ് തന്റെ അവസാന നാളുകളിലൊന്നിൽ അംബേദ്കർ ബി.ബി.സിയുമായി നടത്തിയ അഭിമുഖസംഭാഷണത്തിലെ ചില പരാമർശങ്ങളാണ്. “ഒരു പ്രതിയോഗി എന്ന നിലയിൽ മിസ്റ്റർ ഗാന്ധിയെ ഏറ്റവും നന്നായി മനസ്സിലാക്കിയ വ്യക്തി താനാണെന്ന്” അംബേദ്കർ അതിൽ പറയുന്നു. മറ്റുള്ളവർ അദ്ദേഹത്തെ മഹാത്മാവായി ആദരിച്ചു; എന്നാൽ തനിക്കു മുന്‍പിൽ അദ്ദേഹം വെളിവാക്കിയത് സ്വന്തം ദംഷ്ട്ര കളാണ് എന്നാണ് അംബേ ദ്കർ തുറന്നുപറയുന്നത്. ഗാന്ധിജി രക്തസാക്ഷിയായി ഏഴുവർഷം കഴിഞ്ഞ് 1955-ൽ നൽകിയ ഈ അഭിമുഖത്തിൽ അംബേദ്കർ ഗാന്ധിജിയെക്കുറിച്ചു പറയുന്ന കാര്യങ്ങൾ വാസ്തവത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നത് എം.കെ. ഗാന്ധി എന്ന വ്യക്തിയെയല്ല, മറിച്ച് അദ്ദേഹം എന്നും മാറോടണച്ചു പിടിച്ച ചാതുർവർണ്യമൂല്യങ്ങളെയാണ്. ഈ സംഭാഷണം കഴിഞ്ഞ് ഒരു വർഷത്തിനകം അംബേദ്കറും നിഷ്‌ക്രമിച്ചു.
അവശസമുദായങ്ങളുടെ സംവരണ വിഷയത്തിൽ ഇത്രയും കർക്കശമായ ഒരു നിലപാടു സ്വീകരിക്കാൻ ഗാന്ധിജിയെ യഥാർത്ഥത്തിൽ പ്രേരിപ്പിച്ചതെന്ത് എന്ന കാര്യം ഇന്നും ചർച്ചാവിഷയമാണ്. ഹരിജനങ്ങൾ എന്ന് ഗാന്ധിജി വിളിച്ച ഇന്ത്യയിലെ അസ്‌പൃശ്യ ജനതയും ജനസംഖ്യയിൽ അന്ന് നാലിലൊന്നു വന്ന മുസ് ലിങ്ങളും തമ്മിലുള്ള ഒരു രാഷ്ട്രീയസഖ്യം ഭാവി ഇന്ത്യയിൽ സവർണ്ണ സമൂഹങ്ങളെ അധികാരത്തിൽനിന്നും പുറംതള്ളും എന്നദ്ദേഹം ഭയപ്പെട്ടു എന്നതാണ് യഥാർത്ഥ കാരണം എന്ന് പ്രമുഖ ചരിത്രകാരനായ പെറി ആൻഡേഴ്‌സൺ ‘ഇന്ത്യൻ ഐഡിയോളജി’ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരമൊരു ഭീതി അടിസ്ഥാനരഹിതമല്ല എന്ന കാര്യം ബ്രിട്ടീഷ് ഇന്ത്യയിലെ അധികാര പങ്കാളിത്തത്തിന്റെ ചരിത്രം തന്നെ സൂചിപ്പിക്കുന്നുണ്ട്. 1940-കളിൽ ബംഗാളിൽ അത്തരമൊരു സഖ്യം അധികാരത്തിൽ വന്നു. മുസ്‌ലിംലീഗ് നേതാവ് എസ്.എച്ച്. സുഹ്രവർദിയുടെ നേതൃത്വത്തിൽ അധികാരമേറ്റ മന്ത്രിസഭയിലെ മുഖ്യപങ്കാളികൾ നാമശൂദ്ര സമുദായ നേതാവ് ജോഗേന്ദ്രനാഥ് മണ്ഡൽ അടക്കമുള്ള ദളിത് നേതാക്കളായിരുന്നു. വിഭജനത്തിനു ശേഷം മണ്ഡൽ പാകിസ്താനിൽ പോയി അവിടെ മന്ത്രിയായി. പക്ഷേ, ജിന്നയുടെ കാലശേഷം പാകിസ്താൻ ഇസ്‌ലാമിക പാത സ്വീകരിച്ചു; ജോഗേന്ദ്ര മണ്ഡൽ ഇന്ത്യയിലേക്കു തിരിച്ചുവരികയും ചെയ്തു.
ഇന്ത്യയിലെ ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ ദ്വിമുഖ സ്വഭാവത്തെ വിശദീകരിക്കുന്ന ഇത്തരം അനുഭവങ്ങൾ അധ:കൃത-അവർണ സമൂഹങ്ങളെ സംബന്ധിച്ച് അത്യധികം പ്രാധാന്യമുള്ളതാണ്. അതിന്റെ ചരിത്രപരമായ ഓർമ്മകൾ വിവിധ സമൂഹങ്ങൾ ഇന്നും നിലനിർത്തുന്നുമുണ്ട്. മുഖ്യധാരാ സംസ്‌കൃതിയുടെ പതാകാവാഹകരായി നിലനിന്ന ഇന്ത്യൻ ഇതിഹാസങ്ങൾ പോലും ഒരു പരിധിവരെ അത്തരം ഓർമ്മകളെ പ്രച്ഛന്നമായ വിധത്തിലെങ്കിലും പരിപാലിക്കുന്നുണ്ട് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഉദാഹരണത്തിന്, മഹാഭാരതത്തിലെ യുധിഷ്ഠിരൻ കലിംഗയുദ്ധാനന്തരം അത്യന്തം വ്യഥിതനായ അശോകനെ ഓർമ്മിപ്പിക്കുന്ന കഥാപാത്രമാണ് എന്ന ഡോണിഗറുടെ വിലയിരുത്തൽ തന്നെ അങ്ങേയറ്റം ആകർഷിച്ച ഒരു നിഗമനമാണെന്ന് കെ.സി. നാരായണൻ പറയുന്നുണ്ട്. യുദ്ധത്തിന്റെ ആത്യന്തികമായ വിപരീത സ്വഭാവം - അതിന്റെ ഫലശൂന്യത - അശോക ചക്രവർത്തി അനുഭവിച്ചത് അദ്ദേഹം തന്നെ കലിംഗശാസനത്തിൽ ആലേഖനം ചെയ്തു വെച്ചിട്ടുണ്ട്. യുദ്ധാനന്തരം ധർമപുത്രനും ഇതേ നൈഷ്‌ഫല്യ ബോധത്താൽ വ്യഥിതനായി ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതായി മഹാഭാരതം പറയുന്നു.
വിയോജക ചിന്തകളേയും പ്രസ്ഥാനങ്ങളേയും നേരിട്ട് എതിർത്തോ കാലാന്തരത്തിൽ കൗശലപൂർവ്വം ആഗിരണം ചെയ്തോ അപ്രസക്തമാക്കുന്ന പ്രവണത ബ്രാഹ്മണ്യത്തിന്റെ അപ്രമാദിത്വം എന്നും നിലനിർത്തിയ ഒരു ഘടകമാണ്. വൈദിക സമൂഹക്രമത്തെ ചോദ്യംചെയ്ത് ഇന്ത്യയിൽ ഉയർന്നുവന്ന ജൈന-ബൗദ്ധ-ആജീവക പാരമ്പര്യങ്ങളുടെ പിൽക്കാല ചരിത്രം അതാണ് തെളിയിക്കുന്നത്.
ചാതുർവർണ്യ വ്യവസ്ഥയുടെ മുഖ്യകേന്ദ്രമായി നിലനിന്ന ഗംഗാ-യമുനാ തടങ്ങൾക്കു പുറത്തുള്ള ജനതതികളിൽനിന്നാണ് വിയോജകചിന്തകൾ പലതും രൂപംകൊണ്ടതെന്ന കാര്യം ശ്രദ്ധേയമാണ്. ബി.സി.ഇ ആറാം നൂറ്റാണ്ടിൽ നേപ്പാളിലെ ലുംബിനി എന്ന പ്രദേശത്താണ് ശാക്യമുനി ബുദ്ധന്റെ ജനനം. ജൈന മഹാവീരൻ ഏതാണ്ട് അതേകാലത്ത് ബീഹാറിലെ വൈശാലിയിലാണ് ജനിച്ചുവളർന്നത്. ബൗദ്ധ-ജൈന ചിന്തകൾക്ക് തുടക്കത്തിൽ പ്രാമു ഖ്യം ലഭിച്ച പ്രദേശവും ഈ മധ്യദേശങ്ങൾ തന്നെ. പിന്നീട് ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ ചക്രവർത്തി അശോകൻ ബൗദ്ധ ധർമ്മത്തിൽ അഭയം പ്രാപിച്ച ശേഷമാണ് ബുദ്ധമതം ഇന്ത്യയിലും സമീപരാജ്യങ്ങളിലും വേരോട്ടം നടത്തിയത്. അശോകനുശേഷം മൗര്യഭരണം ക്ഷയിച്ചതോടെയാണ് ചാതുർവർണ്യത്തെ അംഗീകരിക്കുന്ന ഹിന്ദു രാജവംശങ്ങൾ വീണ്ടും ഉയർന്നുവരുന്നത്.
വേദകാലം മുതൽ ആധിപത്യം വഹിച്ച സാമൂഹിക സംവിധാനത്തേയും ആശയമണ്ഡലത്തേയും വെല്ലുവിളിച്ചുകൊണ്ട് മൗര്യഭരണത്തിൽ എന്തുകൊണ്ട് ബൗദ്ധധർമ്മം പോലുള്ള വിയോജകചിന്തകൾ ശക്തി പ്രാപിച്ചു എന്നതിനുള്ള ഉത്തരം ഇന്ത്യയുടെ ചരിത്രപരമായ അനുഭവങ്ങളിലാണ് തേടേണ്ടത്. രാജ്യസംരക്ഷണം ക്ഷത്രിയധർമ്മമായി വിശ്വസിക്കപ്പെട്ടുവെങ്കിലും അലക്‌സാണ്ടർ അടക്കമുള്ള വൈദേശിക ശക്തികളിൽനിന്നും ഈ പ്രദേശത്തെ രക്ഷിക്കുന്നതിൽ അവർ പരാജയപ്പെട്ടു. വ്യവസ്ഥാപിത സമൂഹക്രമത്തിൽ അതുണ്ടാക്കിയ ആഘാതം
ചെറുതല്ല. ഈ അവസ്ഥയിലാണ് വടക്കുപടിഞ്ഞാറ് ഗാന്ധാര പ്രദേശത്തെ മോരോ മലനിരകളിൽനിന്നുള്ള ചന്ദ്രഗുപ്തൻ - ഗ്രീക്ക് രേഖകളിൽ അദ്ദേഹം ശശിഗുപ്തൻ എന്നാണ് അറിയപ്പെട്ടത് - ഒരു സൈനികവ്യൂഹം കെട്ടിപ്പടുക്കുകയും നന്ദവംശത്തിന്റെ ഭരണം അവസാനിപ്പിച്ച് മഗധയുടെ ഭരണം കയ്യേൽക്കുകയും ചെയ്യുന്നത്. ചന്ദ്രഗുപ്തൻ യൗവ്വനകാലത്ത് ഗ്രീക്കുകാരുമായി അടുത്ത ബന്ധം പുലർത്തിയ സേനാനായകനായിരുന്നു. മഗധയിൽ അധികാരം പിടിച്ച ശേഷം അദ്ദേഹം ഗ്രീക്കുകാരുമായി വിവാഹബന്ധവും സ്ഥാപിച്ചു. പിൽക്കാലത്ത് ജൈന മഹാവീരന്റെ അനുയായിയായി മാറിയ അദ്ദേഹം കർണാടകയിലെ ശ്രാവണബലഗോളയിലാണ് തന്റെ ജീവിതാന്ത്യകാലം ചെലവഴിച്ചത്.
അദ്ദേഹത്തിന്റെ പൗത്രനായി ജനിച്ച അശോകൻ വ്യത്യസ്തമായ പാരമ്പര്യങ്ങളേയും ചിന്തകളേയും ദർശനങ്ങളേയും പുൽകുന്ന ഒരു ബഹുസ്വര പശ്ചാത്തലത്തിൽനിന്നാണ് വരുന്നത്. ഇത് അദ്ദേഹത്തിന്റെ സ്വഭാവ രൂപവല്‍കരണത്തെ സ്വാധീനിച്ച ഒരു മുഖ്യഘടകമായി പ്രമുഖ പണ്ഡിതൻ പാട്രിക് ഒലിവെൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അശോകന്റെ മാതാമഹി യവനദേശത്തുനിന്നും വന്ന ഒരു മഹതിയായിരുന്നു. ഗ്രീസ് ആകട്ടെ, അക്കാലത്തെ പ്രമുഖമായ സംസ്‌കാരങ്ങളിലൊന്നും. അവരുടെ ഇതിഹാസകാവ്യങ്ങൾ ഇലിയഡും ഒഡിസ്സിയും മഗധയിലെ കൊട്ടാരവാസികൾക്കും പരിചിതമായിരിക്കാൻ സാധ്യതയുണ്ട്. കാരണം വിവാഹബന്ധം വഴി ഒരു രാജകുമാരി അന്യദേശങ്ങളിലേക്കു പോകുമ്പോൾ പ്രബലമായ ഒരു അനുചരവൃന്ദവും കൂടെപ്പോകുന്ന പതിവുണ്ട്. അങ്ങനെ പാടലീപുത്രത്തിലെത്തിയ ഗ്രീക്ക് അംബാസഡറാണ് മെഗസ്തനീസ്. അദ്ദേഹം ഇന്ത്യയെക്കുറിച്ചു രചിച്ച ഗ്രന്ഥം പിൽക്കാലത്ത് അപ്രത്യക്ഷമായെങ്കിലും അതിലെ പല നിരീക്ഷണങ്ങളും മറ്റു കൃതികൾ വഴി നമുക്ക് ലഭ്യമായിട്ടുണ്ട്. അതിനാൽ മൗര്യ രാജധാനിയിൽ അശോകൻ വളർന്നുവന്ന നാളുകളിൽ ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിക്കുന്ന ദർശനങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളും ശക്തമായ സാന്നിധ്യമായി നിലനിന്നു എന്നുവേണം കരുതാൻ. സോക്രട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും തങ്ങളുടെ അദൃശ്യമെങ്കിലും ശക്തമായ സ്വാധീനം പുലർത്തിയ ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് അശോകൻ തന്റെ ബാല്യകാലം ചെലവിടുന്നത്. യൗവ്വനത്തിൽ മഗധയുടെ രാജപ്രതിനിധിയായി അശോകൻ തക്ഷശിലയിൽ പ്രവർത്തിച്ച കാലത്ത് ഗ്രീക്ക് ബന്ധങ്ങൾ കൂടുതൽ ദൃഢമാവുകയും ചെയ്തിരിക്കണം.
കലിംഗ യുദ്ധത്തിനു ശേഷം താൻ ബൗദ്ധാനുയായിയായി മാറിയെന്ന് അശോകൻ ഒരു ശാസനത്തിൽ പറയുന്നുണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ധർമ്മശാസനങ്ങൾ സ്ഥാപിച്ച അദ്ദേഹം ധർമ്മമാർഗ്ഗത്തിൽ ചരിക്കാൻ ജനങ്ങളെ നിരന്തരം ആഹ്വാനം ചെയ്യുന്നു. ലോകചരിത്രത്തിൽ തന്നെ, “എനിക്കു തെറ്റുപറ്റി, ഞാൻ ഖേദിക്കുന്നു” എന്നു തുറന്നുപറയാനുള്ള ആർജവം കാട്ടിയ ആദ്യത്തെ (ഒരുപക്ഷേ, അവസാനത്തേയും) ഭരണാധികാരിയാണ് അശോകൻ എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കി നിർത്തുന്നത് എന്ന് ഒലിവെൽ ചൂണ്ടിക്കാട്ടുന്നു.
മായിക്കപ്പെടുന്ന ബൗദ്ധസാന്നിദ്ധ്യങ്ങള്‍
വിശ്വഗുരുവായി ഇന്ത്യയെ അഭിഷേകം ചെയ്ത യഥാർത്ഥ മുഹൂർത്തവും അതുതന്നെയാണ്. അശോകന്റെ കാലം മുതൽ ഇന്ത്യയുടെ സ്വാധീനം ശ്രീലങ്കയും മധ്യ-ദക്ഷിണപൂർവ-പശ്ചിമേഷ്യൻ രാജ്യങ്ങളും ചൈനയും ഗ്രീസും അടക്കം അന്നത്തെ ലോകമെങ്ങും വ്യാപിച്ച ചരിത്രമാണ് വില്യം ഡാറിംപിൾ സുവർണപാത: പ്രാചീന ഇന്ത്യ എങ്ങനെ ലോകത്തെ മാറ്റിമറിച്ചു എന്ന പുസ്തകത്തിൽ വിവരിക്കുന്നത്. സാഹസികമായി ഇന്ത്യയിലെത്തി ദീർഘകാലം ഇവിടെ പഠനങ്ങളിൽ മുഴുകി ചൈനയിൽ തിരിച്ചെത്തി അവിടെ ബൗദ്ധസ്വാധീനം വ്യാപിപ്പിച്ച ഹുയാങ് സാങ് അടക്കമുള്ള പണ്ഡിതരുടെ പ്രവർത്തനങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്. ഹുയാങ് സാങും അതിനുമുന്‍പ് ഇന്ത്യ സന്ദർശിച്ച ഫാഹിയാനും നൽകിയ വിവരണങ്ങളാണ് നൂറ്റാണ്ടുകൾക്കു ശേഷം പത്തൊന്‍പതാം നൂറ്റാണ്ടിൽ പ്രാചീന ബൗദ്ധസ്മാരകങ്ങൾ തേടിപ്പോയ ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റുകൾക്കു വഴികാട്ടിയായത് എന്നതും
ശ്രദ്ധേയമാണ്. മൗര്യവാഴ്ചയുടെ തകർച്ചയ്ക്കു ശേഷം പുഷ്യമിത്ര സുംഗന്റെ കാലത്ത് ഉത്തരേന്ത്യയിൽ ബ്രാഹ്മണാധികാരം പുനഃസ്ഥാപിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും ബൗദ്ധ-ശ്രമ ണ പാരമ്പര്യങ്ങൾ പൂർണ്ണമായും അപ്രത്യക്ഷമായില്ല. തപസ്വിയായ ശാക്യമുനിക്കു തണലേകിയ ബോധിവൃക്ഷം തന്റെ രാജ്ഞി ടിസ്സരക്ഷിതയുടെ ആഭിചാരപ്രയോഗം മൂലം നശിക്കുന്ന കാഴ്ചകണ്ട് മോഹാലസ്യപ്പെടുന്ന അശോകന്റെ ദൃശ്യം സാഞ്ചിയിലെ സ്മാരകത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. തടിച്ച് അല്പം കുള്ളനായ, വീർത്ത തലയുള്ള വ്യക്തിയായാണ് അതിൽ അശോകനെ ചിത്രീകരിക്കുന്നത്. പിന്നീട് പൂജകളും ശുശ്രൂഷയും നടത്തി ചക്രവർത്തി പുണ്യവൃക്ഷത്തെ സംരക്ഷിക്കുന്നു.
അശോകൻ തന്റെ പുത്രൻ മഹീന്ദനേയും പുത്രി സംഘമിത്രയേയും ബൗദ്ധപ്രചാരണത്തിനായി ലങ്കയിലേക്ക് അയച്ച ചരിത്രം നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ദീപവംശം എന്ന ശ്രീലങ്കൻ കൃതിയിൽ വിവരിക്കുന്നുണ്ട്. അശോകലിഖിതങ്ങളിൽ താമ്രപർണി എന്നാണ് ലങ്കയെ വിവരിക്കുന്നത്. ബൗദ്ധവിശ്വാസിയായി മാറിയ ലങ്കയിലെ രാജാവ് അശോകനിൽനിന്നും ഒരു സമ്മാനം ചോദിച്ചുവെന്നും ദ്വീപ രാഷ്ട്രത്തിൽ നട്ടുവളർത്താനായി പവിത്രമായ ബോധിവൃക്ഷത്തിൽനിന്നുള്ള ഒരു ശിഖരം ആയിരുന്നു അദ്ദേഹം ആവശ്യപ്പെട്ടതെന്നും ദീപവംശം പറയുന്നു. വൃക്ഷത്തൈ കയ്യിലെടുത്തു സമുദ്രത്തിൽ ഇറങ്ങിയാണ് അശോക ചക്രവർത്തി അത് മഹീന്ദനെ ഏല്പിക്കുന്നത്. ബോധ് ഗയയിലെ ബോധിവൃക്ഷം പിന്നീട് പൂർണ്ണമായും ഉണങ്ങിപ്പോയി. അലക്‌സാണ്ടർ കണ്ണിങ്ഹാം എന്ന ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റ് പത്തൊന്‍പതാം നൂറ്റാണ്ടിൽ അതേ സ്ഥാനത്ത് കുഴിയെടുത്തു നട്ട വൃക്ഷമാണ് ഇന്ന് അവിടെ നിലനിൽക്കുന്നത്. അതായത് ബുദ്ധസ്പർശമുള്ള ഒരേയൊരു ബോധിവൃക്ഷം ഇന്ന് ഇന്ത്യയിലല്ല, മറിച്ച് ശ്രീലങ്കയിലാണ് നിലനിൽക്കുന്നത്.
അസ്‌പൃശ്യത ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
ബുദ്ധമതത്തിന്റെ കാര്യവും അപ്രകാരം തന്നെ. ബൗദ്ധ മതവും പാരമ്പര്യങ്ങളും അതിന്റെ ജന്മനാട്ടിൽ എന്നോ ഉണങ്ങിക്കരിഞ്ഞുപോയി. അതിനുള്ള പ്രധാന കാരണം ബ്രാഹ്മണാധിപത്യം തിരിച്ചുവന്ന കാലത്തെ ഭരണനടപടികളായിരിക്കണം. ബൗദ്ധരെ തുരത്താൻ ആയുധപ്രയോഗം വ്യാപകമായി നടന്നുവോ എന്ന കാര്യത്തിൽ തർക്കമുണ്ട്. എന്തായാലും മുസ്‌ലിം കാലത്തിനു മുന്‍പുതന്നെ ബുദ്ധമതം ഇവിടെ ക്ഷയിച്ചുകഴിഞ്ഞിരുന്നു. മുസ്‌ലിം കടന്നാക്രമണങ്ങളും അവയുടെ തകർച്ചയ്ക്ക് വേഗം കൂട്ടി എന്നതു സത്യമാണ്. ഉദാഹരണത്തിന്, പന്ത്രണ്ടാം നൂറ്റാണ്ടിൽ ഭക്തിയാർ ഖിൽജിയുടെ സൈന്യം നളന്ദ സർവകലാശാലയുടെ നാശത്തിൽ പങ്കാളികളായി. അവിടെ നിലനിന്ന മഹാഗ്രന്ഥാലയം അന്നാണ് ചുട്ടുകരിക്കപ്പെട്ടത്. ബൗദ്ധവിഹാരങ്ങൾ പലതും അതിനകം ഹൈന്ദവ ആരാധനാകേന്ദ്രങ്ങളായി പരിവർത്തിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മറവിയിൽപ്പെട്ട ബൗദ്ധവിഹാരങ്ങളേയും അശോക സ്മാരകങ്ങളേയും ബ്രിട്ടീഷ് ഭരണകാലത്ത് ഒരുപറ്റം ഇന്തോളജിസ്റ്റുകൾ വീണ്ടെടുത്ത കഥ പറയുന്ന അശോക: ഇന്ത്യയുടെ വിസ്‌മൃത ചക്രവർത്തിയെ തേടി എന്ന പുസ്തകത്തിൽ ചാൾസ് അല്ലൻ പറയുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ നാലതിരുകളിൽ സ്ഥിതിചെയ്യുന്ന നാല് പ്രധാന ക്ഷേത്രങ്ങളെങ്കിലും ഒരു കാലത്ത് ബൗദ്ധസങ്കേതങ്ങൾ ആയിരുന്നുവെന്നാണ്. ഹിമാചലിലെ ഗഡ്വാൾക്ഷേത്രം, പുരിയിലെ ജഗന്നാഥക്ഷേത്രം, ശബരിമലയിലെ അയ്യപ്പക്ഷേത്രം, മഹാരാഷ്ട്രയിലെ പന്തർപുർ വിത്ത ളക്ഷേത്രം എന്നിവയാണ് പൂർവകാല ബൗദ്ധപാരമ്പര്യം പേറുന്നവയായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ഒരു മഹാസംസ്‌കൃതിയുടെ മൂവായിരത്തിലേറെ വർഷങ്ങൾ നീണ്ട ചരിത്രപ്രവാഹത്തിലെ അനിവാര്യമായ ചുഴികളും മലരികളും കലക്കങ്ങളും മാത്രമായി ഈ സംഭവവികാസങ്ങളെ വിശദീകരിക്കാനാവുമോ? പ്രയാസമാണ്. കാരണം ഇന്ത്യയെ ഒരു മഹാസംസ്‌കൃതിയാക്കി മാറ്റിയ ചരിത്രഘടകങ്ങളിൽ തന്നെയാണ് അതിനെ അപ്രസക്തമാക്കി മാറ്റുന്ന നിഷേധ പ്രവണതകളും പ്രത്യക്ഷമാകുന്നത്. അതിൽ പ്രധാനം, ചാതുർവർണ്യം അതിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായി കാണുന്ന ശ്രേണീ ബദ്ധമായ സാമൂഹിക വ്യവസ്ഥയുടെ ആധിപത്യമാണ്; അതിനെ അരക്കിട്ടുറപ്പിക്കുന്ന ജാതിവിഭജനമാണ്. ഈ സംവിധാനത്തിലാണ് കീഴാള സമൂഹങ്ങളെ അപ്പാടെ പടിക്കുപുറത്തു നിർത്തുന്ന അസ്‌പൃശ്യതയുടെ പ്രയോഗം രാജ്യത്തെ വരിഞ്ഞുമുറുക്കിയത്. അതിനു നൈതികമായ അടിത്തറ നൽകുന്നതും ഇതേ നീതിശാസ്ത്രങ്ങൾ തന്നെ. ഭഗവത്ഗീതയിൽ വർണാശ്രമ ധർമ്മത്തിനു നീതീകരണം നൽകുന്നത് ഭഗവാൻ കൃഷ്‌ണന്റെ വാക്കുകളിലൂടെ തന്നെയാണ്. കുടിലമായ ഈ പാരമ്പര്യം ഇന്നും നിലനിൽക്കുന്നുണ്ട്. അതിനു ഭരണകൂട പിന്തുണയുമുണ്ട്. ധർമ്മനീതി പുലർത്തുന്നതിനായി അധർമ്മം പോലും സ്വീകാര്യമാണ് എന്ന രീതിയിൽ നൈതികതയെ തലകുത്തി നിർത്തുന്ന രാജനീതി വ്യാഖ്യാനം ഇന്നും സംഘപരിവാറും പ്രചരിപ്പിക്കുന്നത് കൃഷ്‌ണനീതി എന്ന് അതിനെ നീതിമത്കരിച്ചുകൊണ്ടാണ്. എന്നാൽ, താർക്കിക യുക്തിയല്ല നൈതികതയുടെ യുക്തി. ധർമ്മത്തെ പുലർത്താനുള്ള വഴിയായി അധർമ്മം ഒരിക്കലും അംഗീകരിക്കപ്പെടുകയില്ല.
അതിനാൽ ഇന്ത്യ ലോകരംഗത്ത് അതിന്റെ സമുന്നത സ്ഥാനം വീണ്ടും ഉറപ്പിക്കാൻ തുനിയുന്ന ഈ അവസരത്തിൽ രാജ്യം പിന്തുടരുന്ന ധർമ്മനീതിയെ സംബന്ധിച്ച ഒരു പുനരാലോചന അനിവാര്യമാണ്. ശംബൂകന്റേയും ഏകലവ്യന്റേയും കഥകൾ പൂർണ്ണമായും മായ്‌ച്ചുകളയാതെ നിലനിർത്തിയ മനീഷികളെ ആദരിക്കുന്ന സന്ദർഭത്തിൽ തന്നെ എന്തുകൊണ്ട് അവർ അസ്‌പൃശ്യതയിൽ കഴിയേണ്ടിവന്നു എന്ന ചോദ്യവും ഉയരണം. ചന്ദ്രവംശ ചക്രവർത്തി ഭരതന്റെ മാതാവ് ആദിവാസി പാരമ്പര്യത്തിൽനിന്നും വന്ന നമ്മുടെ സംസ്‌കൃതിയിൽ ആദിവാസികൾ എന്തുകൊണ്ട് തെരുവോരങ്ങളിലും ചേരികളിലും കഴിയേണ്ട അവസ്ഥയിലായി? അത്തരം പുനരാലോചനകളിലൂടെ മാത്രമേ വിശ്വഗുരു എന്ന പദവിയെക്കുറിച്ച് ആലോചിക്കാൻ പോലും ഇന്ത്യയ്ക്കു സാധിക്കുകയുള്ളൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ