ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ, മലയാള രാജ്യം...ഒരു പത്രപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍ തുടരുന്നു

രണ്ടാംഭാഗം
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ, മലയാള രാജ്യം...ഒരു പത്രപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍ തുടരുന്നു
Updated on

ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ

ചരിത്രത്തിൽ ആദ്യമായി ‘ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാർട്ടി’ അധികാരത്തിൽ വന്ന കാലമായിരുന്നു. അത്യപൂർവ്വമായ സംഭവം. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രി. സി. അച്യുതമേനോൻ ആഭ്യന്തരമന്ത്രി. കമ്യൂണിസ്റ്റ് സഹായാത്രികരായി അറിയപ്പെട്ടിരുന്ന വി.ആർ. കൃഷ്‌ണയ്യരും ഡോ. എ.ആർ. മേനോനും പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും ആ മന്ത്രിസഭയിൽ അംഗങ്ങളായി. അങ്ങനെ അക്ഷരാർത്ഥത്തിൽ ചരിത്രം തിരുത്തിയ ആ ഭരണകൂടം, കാർഷികപരിഷ്‌കരണത്തിലൂടെ പാട്ടക്കാരനു സ്വന്തം മണ്ണിൽ കാലൂന്നി നിൽക്കാനുള്ള അവകാശം ഉറപ്പാക്കിയതോടൊപ്പം സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ വേതന സ്ഥിരതയ്ക്ക് വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തു. സ്വാഭാവികമായും എസ്റ്റാബ്ലിഷ്‌മെന്റിനെ ആ നടപടികൾ അസ്വസ്ഥമാക്കി. നിക്ഷിപ്തതാല്പര്യക്കാർ എന്നു വിശേഷിപ്പിക്കപ്പെട്ട ഭൂവുടമകളും പള്ളിയും ജാതീയ സംഘടനകളും പതുക്കെ അതിനെതിരെ നീങ്ങിത്തുടങ്ങി. അവരുടെ നീക്കങ്ങളെ നിശിതമായി ചെറുത്ത കെ. ബാലകൃഷ്‌ണനും കൗമുദി ദിനപത്രവും കമ്യൂണിസ്റ്റ് മന്ത്രിസഭ നിലനിർത്തേണ്ടത്, ജനാധിപത്യാവകാശം അപഹരിക്കപ്പെടാതിരിക്കാൻ പൊരുതണമെന്നു വാദിച്ചു. ഒരു പടയാളിയുടെ ശൗര്യത്തോടെയായിരുന്നു, ബാലയണ്ണൻ രംഗത്തിറങ്ങിയത്. വിമോചനസമരമെന്ന് അറിയപ്പെട്ടു തുടങ്ങിയ ആ സമരത്തെ കേരളകൗമുദി ദിനപത്രം മാത്രമായിരുന്നു എതിർത്തത്.

പിന്നാക്ക വിഭാഗത്തിന്റെ അവകാശങ്ങൾ നിലനിർത്തുന്നതിനു വിമോചനസമരം വിജയിക്കാൻ അനുവദിക്കാവുന്നതല്ലെന്ന് ആ പത്രം നിലപാടെടുത്തു. വിമോചനസമരക്കാർ അക്കാലത്ത് ഉയർത്തിയ മുദ്രാവാക്യങ്ങളിലൊന്ന് ‘എണ്ണാമെങ്കിൽ എണ്ണിക്കോ, സുകുമാരാ’ എന്നതായിരുന്നു. ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്ന അവകാശമായിരുന്നു അതിനു പിന്നിൽ. കേരളകൗമുദിക്കു ധാർമ്മിക പിന്തുണയും സഹായവും നൽകാൻ കെ. ബാലകൃഷ്ണനും കൗമുദി ദിനപത്രവും മുൻകയ്യെടുത്തെങ്കിലും പണിമുടക്കി സമരം ചെയ്യുന്ന ചന്ദനത്തോപ്പിലെ കശുവണ്ടി തൊഴിലാളികൾക്കു നേരെ നടന്ന വെടിവെയ്‌പ് സ്ഥിതിഗതികളെ മാറ്റിമറിച്ചു. ആർ.എസ്.പിക്കാരായിരുന്നു കശുവണ്ടിത്തൊഴിലാളികൾ. ജീവിക്കാനുള്ള അവകാശത്തിനായി പൊരുതാനിറങ്ങിയ ആ തൊഴിലാളികളെ വെടിവെച്ചു നശിപ്പിക്കാനുള്ള നടപടിയെ എതിർക്കുന്നതിന്റെ ഭാഗമായാണ് കൗമുദി ദിനപത്രം വിമോചനസമര രംഗത്തെത്തിയത്.

വിശ്വാസികളെ തെരുവിലിറക്കാനുള്ള ലളിതമാർഗമായിരുന്നു വിശ്വാസം അപകടത്തിലാണെന്ന പ്രചരണം. പൂന്തുറയിലും അങ്കമാലിയിലും നടന്ന വെടിവെയ്‌പ് ചോര ചിന്തുക കൂടി ചെയ്തതോടെ ക്രൈസ്തവസഭ പൂർണമായും വിമോചനസമരക്കാരായി. അതിനെ തുണയ്ക്കുന്നതിന്റെ ഭാഗമായി പത്രപ്രവർത്തനത്തോട് താൽകാലികമായി വിടപറഞ്ഞ കെ. ബാലകൃഷ്ണൻ തന്റെ വാഗ്‌മികത ഭരണകൂടത്തിനെതിരെ ഫലപ്രദമായി വിനിയോഗിച്ചു. സമരത്തിന്റെ ഗതിവിഗതികൾ നേരിൽ മനസ്സിലാക്കാനായി ഡൽഹിയിൽനിന്നും വന്ന ആർ.കെ. ഖാദിൽകറെപ്പോലുള്ള സീനിയർ കോൺഗ്രസ് നേതാക്കളും, വാഷിംഗ്ടണിന്റെ പ്രതിനിധിയും ബാലയണ്ണനെ സന്ദർശിച്ച് സംഭാഷണം നടത്തിപ്പോയി. സംസ്ഥാനത്തിന്റെ പൊതുക്രമസമാധാനാവസ്ഥ തകിടംമറിക്കുന്നതിൽ പ്രക്ഷോഭം വിജയിച്ചു. പൊലീസിന്റെ കർശനമായ നടപടി ഇതിനൊരു കാരണമായിരുന്നു. സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കാതെ, യാഥാർത്ഥ്യം ജനങ്ങളിലെത്തിക്കാനായി രാജിവയ്ക്കുന്നതാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രിയായ ഇ.എം.എസ് അഭിപ്രായപ്പെട്ടിരുന്നതായി അക്കാലത്ത് പരസ്യമായ രഹസ്യമായിരുന്നു. എന്നാൽ, ആഭ്യന്തരകാര്യങ്ങളുടെ ചുമതലക്കാരനായ അച്യുതമേനോൻ അതിനോട് യോജിച്ചില്ല. ഭരണച്ചുമതല നിർവ്വഹിക്കുവാൻ ബാദ്ധ്യസ്ഥരാണെന്ന നിലയ്ക്ക് മൃദുവും കർക്കശവുമായ നിലപാടുകൾ അപ്രസക്തമാണെന്ന വാദക്കാരനായിരുന്നു അച്യുതമേനോനെന്നു പലരും കരുതിയിരുന്നു.

അധികാരങ്ങളോ അതു നൽകുന്ന ആനുകൂല്യങ്ങളോ ഒരിക്കലും ഇ.എം.എസിനേയോ അച്യുതമേനോനേയോ ഭ്രമിപ്പിച്ചിരുന്നതേയില്ല. അധികാരവുമായി ദീർഘകാലം ഇടപെട്ടിരുന്നെങ്കിലും സ്വന്തമായൊരു വസതിപോലും ഇ.എം.എസിന് ഉണ്ടായിരുന്നില്ല. ശാന്തിനഗറിലെ (തിരുവനന്തപുരം) പത്താം നമ്പർ വസതിയിൽ കുടുംബസമേതം താമസിക്കുന്ന കാലം മുതൽക്കേ അടുത്തും അകലെയും നിന്ന് ഞാൻ അദ്ദേഹത്തെ അറിഞ്ഞിരുന്നു. കലാകൗമുദിക്കാലത്ത്, അദ്ദേഹം കയ്യയച്ച് സഹായിച്ചു. പലപ്പോഴും മുഖലേഖനം തയ്യാറാക്കാൻ കഴിയാതെ വരുമ്പോൾ കുറേ ചോദ്യങ്ങൾ എഴുതിത്തയ്യാറാക്കി നൽകുകയും അതിന് വ്യക്തമായി ഉത്തരം എഴുതിത്തരികയും ചെയ്യുന്നത് ഇ.എം.എസിനെ സന്തോഷിപ്പിച്ചിരുന്നു. കലാകൗമുദിക്കാണെങ്കിൽ അതൊരു വലിയ അംഗീകാരവുമായിരുന്നു. ഇടയ്ക്കുവച്ച് മൂത്തമകന്റെ അകാല വിയോഗം (സ്‌നേഹിതൻമാർക്കിടയിൽ അനിയൻ) മാനസികമായി തളർത്തിയെങ്കിലും, അതിനെ തരണം ചെയ്ത് പഴയതുപോലെ പ്രവർത്തനത്തിൽ മുങ്ങിത്താഴാനും അദ്ദേഹത്തിനു സാധിച്ചു. പലപ്പോഴും ഞാൻ അദ്ദേഹത്തെ വീട്ടിൽപോയി സന്ദർശിച്ചിരുന്നു. മുൻവശത്തെ ചാരുകസേരയിൽ വിശ്രമിക്കുന്നതിനിടയിൽ ചെന്നുകയറുന്ന എന്നെ കാണുന്ന നേരത്ത് ആ മുഖത്ത് പരിചയത്തിന്റെ അലകൾ വീശുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അക്കാലത്ത് ഇ.എം.എസിന്റെ പത്നി ഉമ അന്തർജ്ജനത്തിന്റെ ത്യാഗസുരഭിലമായ ജീവിതത്തെ ഉപജീവിച്ച് കേരളത്തിന്റെ അമ്മ എന്ന ശീർഷകത്തിൽ ഒരു കവർ ഫീച്ചർ സ്റ്റോറി കലാകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ലാളിത്യം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പല്ലുകൾ മുഴുവൻ ചീത്തയായെങ്കിലും അത് മാറ്റിവയ്ക്കാൻ പോലും യാതൊരു താല്പര്യവും അദ്ദേഹത്തിനില്ലായിരുന്നു.

അധികാരത്തോട് വിടപറഞ്ഞ്, ട്രാൻസ്‌പോർട്ട് ബസിൽ നാട്ടിലേക്കു മടങ്ങുന്ന അച്യുതമേനോന്റെ ചിത്രം മനസ്സിൽ മായാതെ പതിഞ്ഞുകിടക്കുന്നു ഇപ്പോഴും. അവിശ്വസനീയമായിരുന്നു ആ കാഴ്ച. സ്വന്തമായൊരു കാറുപോലുമില്ലാതെ. ജീവിതാനുഭവങ്ങൾ, വള്ളിപുള്ളി വ്യത്യാസമില്ലാതെ രേഖപ്പെടുത്തുന്നതിൽ സവിശേഷമായ ശുഷ്‌കാന്തി അദ്ദേഹം പുലർത്തി. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി.എൻ. ജയചന്ദ്രൻ ആ കുറിപ്പുകൾ പകർത്തി അച്യുതമേനോന്റെ ഡയറിക്കുറിപ്പുകൾ എന്ന ശീർഷകത്തിൽ കലാകൗമുദിയിൽ പ്രസിദ്ധീകരിക്കാൻ തന്നപ്പോൾ അതൊരു വലിയ സംഭവമാകുമെന്ന എന്റെ മോഹം ചീട്ടുകൊട്ടാരം പോലെ തകർന്നുപോയി. എന്‍ജിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന രാജനെ അറസ്റ്റ് ചെയ്ത് നക്‌സലൈറ്റ് എന്ന കുറ്റം ചുമത്തി അടിച്ചുകൊന്ന സംഭവം നടക്കുമ്പോൾ അച്യുതമേനോനായിരുന്നു ഭരണാധികാരി. ഡയറിക്കുറിപ്പിൽ ആ സംഭവം പരാമർശിക്കപ്പെടുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ അതേപ്പറ്റി ‘കമാന്ന്’ അദ്ദേഹം എഴുതിയിരുന്നില്ല. ലേഖനങ്ങൾക്ക് കിട്ടിയിരുന്ന ചെറിയ പ്രതിഫലത്തുക ഉപയോഗിച്ച്, വീട്ടുസാധനങ്ങൾ വാങ്ങിയതിനെപ്പറ്റി വിശദമായി എഴുതിയ അച്യുതമേനോൻ രാജൻ സംഭവം, ബോധപൂർവ്വം തമസ്‌കരിച്ചതാണോ? ആർക്കും അതിനു മറുപടിയില്ലായിരുന്നു. രാജന്റെ അപമൃത്യുവിന് ഉത്തരവാദിയാണെന്നു വ്യാപകമായി ആരോപണം ഉയർന്നുവെങ്കിലും മൗനത്തിന്റെ വാല്‌മീകത്തിൽനിന്നും അദ്ദേഹം പുറത്തുവന്നില്ല. തന്റെ നിഷ്‌കളങ്കത, പ്രസ്താവന പുറപ്പെടുവിച്ച് തെളിയിക്കേണ്ടതല്ലെന്ന വിശ്വാസക്കാരനായിരുന്നു ‘വിരൽതുമ്പുവരെ മാന്യത’ പുലർത്തിയിരുന്ന അദ്ദേഹം. ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് പലവട്ടം ഞാൻ കത്തെഴുതിയിരുന്നു. മറുപടി എഴുതാൻ അദ്ദേഹം വിസമ്മതിച്ചു. ഒടുവിൽ വർഷങ്ങൾക്കുശേഷം തിരുവനന്തപുരത്തിനോട് വിടപറഞ്ഞ് തൃശൂരിലേക്ക് മടങ്ങുന്നതിനെപ്പറ്റി എഴുതിയ ഒരു കത്തിൽ, രാജൻ സംഭവത്തിൽ തനിക്കുള്ള മനസ്താപത്തെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചിരുന്നു. കൂടുതൽ, അത് അദ്ദേഹം വിശദീകരിച്ചില്ല.

കേരളം കണ്ട പ്രഗല്‍ഭനായ ഭരണാധികാരി അച്ചുതമേനോനാണെന്നു പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല. ലളിതമായി ജീവിക്കുകയും ഉന്നതമായ ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കാതിരിക്കുകയും ചെയ്ത അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്നു. ഒരിക്കല്‍ അദ്ദേഹമെഴുതിയ ലേഖനത്തിനുള്ള പ്രതിഫലവുമായി അദ്ദേഹത്തെ പോയിക്കണ്ടത് ഞാന്‍ ഓര്‍മ്മിച്ചിരുന്നു. ഹൃദ്യമായിരുന്നു സ്വീകരണം. കാര്യം പറഞ്ഞപ്പോള്‍ മിസ്സിസ്സിനെ വിളിച്ച് അത് സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. തീര്‍ന്നു സംഭാഷണം. മിതവചസ്സ് എന്നു പറയുന്നത് നിരര്‍ത്ഥകമല്ലെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് എത്ര ശരി. ഭരണാധികാരിയെന്ന നിലയ്ക്ക് അച്ചുതമേനോനെ കേരളം ഒരിക്കലും മറക്കരുത്. ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ പോലെ ആഗോളപ്രശസ്തമായ സ്ഥാപനങ്ങള്‍ (സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസ്, സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ്, പീച്ചിയിലെ വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്), കോഴിക്കോട് സ്ഥാപിച്ച വാട്ടര്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ദേഹത്തിന്റെ നാമധേയത്തെ ശാശ്വതമാക്കുന്നതാണ്. അധികാരത്തിനായി രാഷ്ട്രീയം കളിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അധികാരത്തെ തേടി ചെന്നതുമില്ല. അടുപ്പവും അകല്‍ച്ചയും ഒരുപോലെ സൂക്ഷിച്ചിരുന്ന മാന്യന്‍; സൗമ്യശീതളമായ വ്യക്തിത്വം.

ഫ്ലോറിയുടെ മൃതദേഹം

വിമോചനസമര പ്രക്ഷോഭത്തിനെതിരെ പൂന്തുറയിൽ നടന്ന വെടിവെയ്‌പിൽ ഫ്ലോറി എന്നു പേരുള്ള ഒരു മത്സ്യബന്ധന തൊഴിലാളി കൊല്ലപ്പെട്ടു. ദാരുണമായ ആ രംഗത്തിന്റെ ഫോട്ടോ കൗമുദി ദിനപത്രം പ്രസിദ്ധീകരിച്ചു. ലോകമൊട്ടാകെയുള്ള വാർത്താ ഏജൻസികളെ ആകർഷിച്ചതായിരുന്നു ആ സംഭവം. വിമോചനസമരത്തിന്റെ ആത്യന്തിക ലക്ഷ്യത്തോട് ഞാനുൾപ്പെടെയുള്ള കൗമുദിക്കാർ യോജിച്ചിരുന്നില്ല. ഒരു മഹാപരീക്ഷണമാണ് കമ്യൂണിസ്റ്റ് പാർട്ടി നടത്തുന്നതെന്നും അതു വിജയിച്ചാൽ മറ്റ് സ്റ്റേറ്റുകൾ അതിനെ അനുകരിക്കുമെന്നും വിശ്വാസികൾ കണക്കുകൂട്ടിയിരുന്നു. അതിനെ പക്ഷേ, ഞെരിച്ചുകൊല്ലുകയാണ് കേന്ദ്രഭരണം ചെയ്തത്. വിജയരാഘവൻ അതിൽനിന്നു വേറിട്ടുനിന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയോട് പൊരുത്തപ്പെടാൻ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. കൈനിക്കര പത്മനാഭപിള്ളയുമൊത്ത്, റെഡ് ഇന്റർലൂഡ് എന്ന ഗ്രന്ഥം രചിക്കുന്നതിലായിരുന്നു അദ്ദേഹത്തെ അത് എത്തിച്ചത്. ആ ഗ്രന്ഥനിർമ്മാണത്തിന്റെ പിന്നിൽ സി.ഐ.എ എന്ന അമേരിക്കയുടെ ചാരഏജൻസിയുടെ കരങ്ങളുള്ളതായി ആരോപണമുയർന്നുവന്നു. പ്രത്യക്ഷത്തില്‍ സംശയത്തിന്റെ നിഴല്‍പോലും വീഴാതെ അവര്‍ അണിയറയില്‍ സജീവമായിരുന്നു. വിമോചനസമരത്തിന്റെ വിജയസമാപനം കുറിക്കുന്നതായിരുന്നു മന്നത്ത് പത്മനാഭൻ യാത്രചെയ്ത ഹംസരഥയാത്ര. അങ്കമാലി കല്ലറയില്‍ തൊട്ട് സത്യം ചെയ്ത് വിശ്വാസികളും ആ യാത്രയില്‍ പങ്കാളികളായി. എൻ.എസ്.എസിന്റെ ഹെഡ്ക്വാർട്ടേഴ്‌സായ പെരുന്നയിൽനിന്ന് തലസ്ഥാനത്ത് ഹംസരഥയാത്ര എത്തിയതോടൊപ്പം വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിനെ പിരിച്ചുവിട്ട് കേന്ദ്രഭരണകൂടം അധികാരമേറ്റെടുത്തു. കോൺഗ്രസ് പ്രസിഡന്റായിരുന്ന ഇന്ദിരാഗാന്ധി ആ നടപടിക്കെതിരായിരുന്നു. എന്നാൽ നെഹ്‌റു പ്രധാനമന്ത്രിയായ കേന്ദ്രമന്ത്രിസഭയിലെ വല്ലഭായ് പന്ത് ഉൾപ്പെടെ അതിശക്തർ കേന്ദ്രഭരണത്തിന്റെ ഇടപെടലിനായി പരിശ്രമിച്ചവരാണ്.

ആയിടയ്ക്കായിരുന്നു, സാഹിത്യത്തോടുള്ള അഭിനിവേശം ചലച്ചിത്രങ്ങളിലേക്ക് എന്നെ ആകര്‍ഷിച്ചത്. തിരുവനന്തപുരത്തെ ശ്രീകുമാര്‍ തിയേറ്ററില്‍, ഹോളിവുഡ് ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ചിരുന്നു. വാന്‍ഗോയുടെ ജീവിതം ‘ലോസ്റ്റ് ഫാര്‍ ലൈഫ്’ എന്ന പേരില്‍ കിര്‍ക് ഡഗ്ലസായിരുന്ന വാന്‍ഗോ, അവിടെ പ്രദര്‍ശിപ്പിച്ചതുപോലെ ലോട്ടറക്കിന്റെ ജീവിതമായ മുവാന്‍ റൂഷ്. അതേപേരില്‍ അവ നോവലുകളായി പ്രസിദ്ധീകരിച്ചിരുന്നു. അവരില്‍നിന്ന് ഇംപ്രഷനിസ്റ്റ് ചലച്ചിത്രകാരന്മാരിലേക്ക് ഞാനെത്തി. പോള്‍ ഗോയിയും സെസ്സനും റെന്‍വാറും മട്ടീസിയും പിക്കാസ്സോയും എത്രയെത്ര അത്ഭുതങ്ങള്‍. അവരുടെ ജീവിതം കടുത്ത വെല്ലുവിളിയായിരുന്നു. ചലച്ചിത്രരചനയിലൂടെ അവര്‍ അതിനെ നേരിട്ട കഥ, അസാധാരണമായിരുന്നു. ആര്‍തര്‍ മിയറും ജോണ്‍ സ്റ്റൈന്‍ പോള്‍ ബെക്കും എഴുതിയ നോവലുകളിലെത്തിയത് ഹോളിവുഡ് ചലച്ചിത്രങ്ങളിലൂടെയായിരുന്നു. സ്റ്റൈന്‍ ബെക്കിന്റെ ‘ഈസ്റ്റ് ഓഫ് ഈഡന്‍’ എന്ന നോവലില്‍ അഭിനയിച്ച ജോണ്‍ ഡീന്‍ എന്ന യുവാവിന്റെ അപൂര്‍വ്വമായ അഭിനയചാതുര്യം, പോള്‍ ജ്യൂസ്, ഫ്രെഡറിക് മാര്‍ച്ച്, ലോറന്‍സ് ഒളീവിയര്‍, ജോണ്‍ ഗീല്‍ഗഡ്, വീവിയന്‍ ലീ, റീത്താ ഹേവര്‍ത്ത്, സൂസന്‍ ഹേവര്‍ത്ത് തുടങ്ങിയ നടീനടന്മാര്‍ അഭിനയിച്ച മികച്ച ചലച്ചിത്രങ്ങള്‍, അക്കാലത്ത് നല്ലൊരു ആസ്വാദക സമൂഹത്തെ ആകര്‍ഷിച്ചിരുന്നു. അതില്‍നിന്നെല്ലാം ചലച്ചിത്ര സംസ്കാരം അമൂല്യമായിരുന്നുവെന്ന് പിന്നീട് എനിക്ക് അനുഭവപ്പെട്ടിരുന്നു. അതിന് സമാന്തരമായ ഇറ്റാലിയന്‍ നിയോറിയലിസത്തിന്റെ വിശിഷ്ട മാതൃകയായി ബൈസൈക്കിള്‍ തീവ്സും ഫ്രാന്‍സില്‍നിന്നും എത്തിയ ഗൊദാര്‍ദ്, ട്രുഫെ ചലച്ചിത്രങ്ങളും നിയോക്ലാസ്സിക്കുകളും വെല്ലുവിളിച്ച ഹിച്ച്കോക്കിന്റെ ചലച്ചിത്രങ്ങളും ചലച്ചിത്രമേഖല അതിരുകളില്ലാത്ത സമുദ്രമായി പരന്നുകിടക്കുന്നത് അനുഭവിച്ചറിയാന്‍ എനിക്ക് സാധിച്ചു.

 മലയാളരാജ്യം ദിനപത്രത്തിന്റെ സ്ഥാപകന്‍ കെ.ജി. ശങ്കര്‍
മലയാളരാജ്യം ദിനപത്രത്തിന്റെ സ്ഥാപകന്‍ കെ.ജി. ശങ്കര്‍

മലയാളരാജ്യത്തിൽ

‘ഇരുട്ടിന്റെ ആത്മാവ്’ പോലുള്ള ഒന്നാന്തരം ചലച്ചിത്രങ്ങൾ നിർമ്മിച്ച മാധവൻകുട്ടിയിലൂടെയാണ് ഞാൻ മലയാളരാജ്യത്തിലെത്തുന്നത്. ഒരുമിച്ചു പഠിച്ച കൂട്ടുകാരനായിരുന്ന, പിൽകാലത്ത് പ്രശസ്ത ഫോട്ടോഗ്രാഫറായ ശിവൻ, മാധവൻകുട്ടിയുടെ സ്‌നേഹിതനായിരുന്നു. കൗമുദി ദിനപത്രത്തിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു തുടങ്ങിയപ്പോൾ, തൊഴിലില്ലാത്ത അവസ്ഥയിലെത്തിയാൽ ഞാൻ വിഷമത്തിലാകുമെന്ന് ശിവനറിയാമായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, കൊല്ലത്തു ചെന്ന് മാധവൻകുട്ടിയെ കണ്ടു. പ്രസിദ്ധമായ മലയാളരാജ്യം ആഴ്ചപ്പതിപ്പിന്റെ ഭരണം അദ്ദേഹത്തിനായിരുന്നു.

ഗാന്ധിജിയുടെ അനുയായിയായ കെ.ജി. ശങ്കർ വാർദ്ധയിൽനിന്നു നാട്ടിൽ മടങ്ങിയെത്തി സ്വാതന്ത്ര്യസമര പ്രവർത്തനത്തിന്റെ ഭാഗമായാണ് മലയാളരാജ്യം ദിനപത്രം തുടങ്ങുന്നത്. കശുവണ്ടി നഗരമെന്ന് അറിയപ്പെട്ടിരുന്ന കൊല്ലത്തെ പുരാതന കുടുംബമായ ഉണ്ണിച്ചെക്കം വീട്ടുകാരായിരുന്നു ആ പത്രത്തിന്റെ ഉടമകൾ. കൊല്ലത്തെ കശുവണ്ടി വ്യവസായവുമായി ബന്ധമില്ലാത്ത അപൂർവ്വം കുടുംബങ്ങളിലൊന്നായിരുന്നു അവർ. പ്രമുഖ കശുവണ്ടി വ്യവസായിയായ വെണ്ടർ കൃഷ്‌ണപിള്ളയുമായി ബന്ധപ്പെട്ട ഒരു കഥ അക്കാലത്ത് പ്രചരിച്ചിരുന്നു. മുനിസിപ്പൽ കൗൺസിൽ അംഗമാകാനുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ വെണ്ടർ കൃഷ്‌ണപിള്ള തന്നെ അനുകൂലിക്കുന്നവരെ തിരിച്ചറിയാനായി, വോട്ടെടുപ്പിന്റെ തലേന്ന് ഒരു സദ്യസൽക്കാരം നടത്തി. അതിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച് എല്ലാവരും മടങ്ങിയപ്പോൾ, അവർ ഭക്ഷിച്ച നേന്ത്രപ്പഴത്തിന്റെ കണക്കെടുത്തു. അതിന്റെ അടിസ്ഥാനത്തിൽ ബഹുഭൂരിപക്ഷ പിന്തുണ അദ്ദേഹം ഉറപ്പാക്കിയെങ്കിലും ഫലം നേരെ വിപരീതമായിരുന്നു, എന്നതായിരുന്നു ആ കഥ.

മലയാളരാജ്യത്തിന്റെ മാനേജിംഗ് ഡയറക്ടർ ചന്ദ്രശേഖരൻ നായരായിരുന്നു. അമേരിക്കയിൽ ഉപരിപഠനാനന്തരം മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ അനുജൻ ബാലകൃഷ്‌ണൻ നായരായിരുന്നു അദ്ദേഹത്തിന്റെ സഹായി. ഭരണകൂടവുമായി പൂർണമായും പൊരുത്തപ്പെട്ടു മാത്രമായിരുന്നു ആ ദിനപത്രം പ്രവർത്തിച്ചത്. ട്രാൻസ്‌പോർട്ട് ബസ് ടിക്കറ്റുകൾ പ്രിന്റ് ചെയ്യുന്ന കരാർ അവർക്കായിരുന്നു. വലിയ വരുമാനസ്രോതസ്സായിരുന്ന അതിനെ അപകടപ്പെടുത്തുന്ന നടപടികൾക്കെതിരെ അവർ ജാഗരൂകരായിരുന്നു. വ്യാജനാമത്തിൽ എം.കെ.കെ. നായർ മഹാഭാരത കഥ കുട്ടികൾക്കായി ആ വാരികയിൽ എഴുതിയിരുന്നു. അതിന്റെ പ്രസിദ്ധീകരണവുമായി ആലുവയിലേക്കുള്ള യാത്രാമദ്ധ്യേ മലയാളരാജ്യം ഓഫീസ് സന്ദർശിക്കുമ്പോഴായിരുന്നു അദ്ദേഹവുമായി ഞാൻ പരിചയപ്പെടുന്നത്. മതത്തിലും ജാതിയിലും അമിതമായി വിശ്വസിച്ചിരുന്നില്ലെങ്കിലും, സ്വന്തം സമുദായമായ നായൻമാരുമായി അദ്ദേഹം വൈകാരികമായ മമത പുലർത്തിയിരുന്നു. ഭിലായ് സ്റ്റീൽ പ്ലാന്റിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന കാലത്ത്, കേരളത്തിൽനിന്നും തന്നെ കാണാനെത്തുന്നവർ തന്റെ സമുദായക്കാരാണെങ്കിൽ ജോലി നിശ്ചയമായിരുന്നു. അക്കാര്യം ഓർമ്മിപ്പിച്ചതായിരുന്നു, ഫാക്ടിന്റെ പബ്ലിക്ക് റിലേഷൻസ് വകുപ്പിലേക്കുള്ള അദ്ദേഹത്തിന്റെ ക്ഷണം. പത്രപ്രവർത്തനം സ്വയം തിരഞ്ഞെടുക്കുകയും അതിലൂടെ ‘ജീവിതസാഫല്യ’ത്തിലെത്താൻ കഴിയുമെന്ന് വ്യാമോഹിക്കുകയും ചെയ്തിരുന്ന എന്നെ അത്തരം ക്ഷണങ്ങളൊന്നും ആകർഷിച്ചിരുന്നില്ല. സോഷ്യലിസ്റ്റ് പ്രവർത്തനവുമായി ബോംബെയിലായിരുന്ന അപ്പുഅണ്ണൻ എന്ന് ഞങ്ങൾ വിശേഷിപ്പിച്ചിരുന്ന എം.എൻ.വി. നായർ കൗമുദി പത്രത്തിന്റെ മാനേജരായത് ശ്രീകണ്ഠൻ ചേട്ടന്റെ നിർബ്ബന്ധത്തിലായിരുന്നു. കൗമുദി ദിനപത്രം അവസാനിക്കാറായപ്പോൾ, ബോംബെയിൽ തന്നോടൊപ്പം വന്നാൽ മെച്ചപ്പെട്ട ഒരു ജോലി ഏർപ്പാടാക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചത് ഞാനൊരിക്കലും മറന്നിരുന്നില്ല.

മധ്യവയസ്സിൽ കെ.ജി. ശങ്കർ നിര്യാതനായതോടെ, സ്ഥാപനത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്ത കെ.ജി. പരമേശ്വരൻപിള്ള ഭരണകൂടത്തിന്റെ അടുത്ത ഇഷ്ടക്കാരനായിരുന്നു. ആ അടുപ്പം, സി.പിയുടെ പ്രത്യേക പരിഗണനയിൽ അദ്ദേഹത്തെ കൊണ്ടെത്തിച്ചു. ക്രൈസ്തവ സമുദായം സാമ്പത്തികമായി ഉന്നതശ്രേണിയിലെത്തുന്നതുമായി പൊരുത്തപ്പെടാനാവാതെ ആ സമുദായത്തെ സാമ്പത്തികമായി ദുർബ്ബലമാക്കാൻ നടത്തിയ പരിശ്രമങ്ങളിലൊന്നായിരുന്നു പാലാ സെൻട്രൽ ബാങ്കിനെ തകര്‍ത്ത നടപടി. സി.പിയുടെ അടുത്ത അനുചരനായ ചിദംബരമായിരുന്നു അതിനുവേണ്ടുന്ന അസ്ത്രങ്ങൾ ഒരുക്കിയത്. മദ്രാസിൽ മൈലാപ്പൂർ കേന്ദ്രമാക്കി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുന്നതിലേക്ക് വഴിവെച്ചു. ബാങ്കിന്റെ പതനം ഒഴിവാക്കാൻ ‘റണ്ണി’നെ അതിജീവിക്കാനുള്ള സാമ്പത്തിക ഭദ്രത ആ ബാങ്കിനുണ്ടായിരുന്നുവെങ്കിലും മറ്റു നടപടികൾ തുടർന്നതിന്റെ ഫലമായി ഒടുവിൽ അതു തകർന്നു. ആ സംഭവങ്ങൾക്ക് മലയാളരാജ്യവും അതിന്റെ മേധാവികളും ഒത്താശ ചെയ്തിരുന്നതായി അക്കാലത്ത് പലരും വിശ്വസിച്ചു. രാജ്യസഭാ പ്രവീൺ എന്ന ബഹുമതിക്കായി മലയാളരാജ്യത്തിന്റെ ഉടമ കെ.ജി. പരമേശ്വരൻപിള്ള അർഹനായത്, ആ സേവനത്തിനുള്ള പ്രതിഫലമായിരുന്നുവത്രെ. ഗംഗയണ്ണൻ എന്ന് ഞങ്ങൾ അഭിസംബോധന ചെയ്തിരുന്ന വി. ഗംഗാധരൻ സ്പീക്കറായപ്പോൾ, മലയാളരാജ്യത്തിന്റെ ബന്ധുകൂടിയായ അദ്ദേഹം മുഖപ്രസംഗമെഴുത്തുകാരൻ എന്ന പദവി ഉപേക്ഷിച്ചു. അതിനുമുന്‍പ് സി.വി. കുഞ്ഞുരാമൻ ആയിരുന്നു മുഖപ്രസംഗമെഴുത്തുകാരൻ. ‘ഇരുമ്പുലക്ക’ പ്രയോഗത്തിന്റെ കാലം. മലയാളരാജ്യത്തിൽ എഴുതിയിരുന്ന മുഖപ്രസംഗങ്ങളെ നിശിതമായി കീറിമുറിച്ച് കേരളകൗമുദിയിൽ അദ്ദേഹം മുഖപ്രസംഗമെഴുതിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനുള്ള മറുപടിയായിരുന്നു, അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം.

സ്വാതന്ത്ര്യസമര പ്രവർത്തനത്തെ ഫലപ്രദമായി സഹായിക്കാൻ വാർത്താമാധ്യമം അനിവാര്യമാണെന്ന യാഥാർത്ഥ്യം മലയാളരാജ്യത്തിന്റെ സ്ഥാപനത്തിൽ കെ.ജി. ശങ്കറെ എത്തിച്ചു. വിപുലമായ വായനാശീലം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ആയിരക്കണക്കിനു പുസ്തകങ്ങൾ ഓഫീസിൽ അദ്ദേഹം സൂക്ഷിച്ചിരുന്നു. പുതിയ ഭരണാധികാരികൾ അത് വിലയ്ക്ക് നൽകി, സ്ഥലം വൃത്തിയാക്കി. അങ്ങനെ വാങ്ങിയ മിനു മസാനിയുടേയും ഡി.എഫ്. കാരകയുടേയും പുസ്തകങ്ങൾ ഞാൻ സൂക്ഷിച്ചു. മലയാളരാജ്യത്തിൽ പ്രവർത്തിക്കുന്ന സമയത്താണ് നെഹ്‌റു അന്തരിച്ചത്. അത് സംബന്ധിച്ച വാർത്തകൾ പി.ടി.ഐയുടെ ടിക്കറിലൂടെ വന്നുകൊണ്ടിരുന്നത്, ബാലകൃഷ്ണൻ നായർ എടുത്തുകൊണ്ടുപോയി. മദ്യത്തിന്റെ സ്വാധീനത്തിലായിരുന്നു അപ്പോൾ അദ്ദേഹം. അത് നഷ്ടപ്പെട്ടെങ്കിലും, അതറിഞ്ഞ പി.ടി.ഐയുടെ മാനേജർ ഫയൽകോപ്പി തന്ന് രക്ഷിച്ചത് നന്ദിയോടെ ഞാൻ എപ്പോഴും ഓർമ്മിച്ചിരുന്നു.

ഗംഗാധരയണ്ണന്റെ സഹോദരനായ ഗോപിനാഥൻ നായർ (ബ്രഹ്മചര്യക്കാരനായ അദ്ദേഹം മാംസനിബദ്ധമല്ലാത്ത ജീവിതം തിരഞ്ഞെടുത്ത് അത് ഉറപ്പിക്കാനായി വേപ്പിന്റെ ഇലയും കാഞ്ഞിരക്കുരുവും പതിവാക്കിയിരുന്നു), അദ്ദേഹത്തിനു പുറമെ, ഗോപാലപിള്ള, ഭാനുദേവൻപിള്ള എന്നിവരടങ്ങുന്ന പത്രാധിപസമിതിയിൽ അംഗമായ ഞാൻ ഏതാണ്ട് നാല് വർഷം കൊല്ലക്കാരനായി ജീവിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനയുഗം, എ.എ. റഹീമിന്റെ പ്രഭാതം, ആർ. ശങ്കറിന്റെ ദിനമണി. അവരിൽ ഒന്നാം നിരക്കാരനായ മലയാളരാജ്യത്തെ വായനക്കാർ പൂർണമായി വിശ്വസിച്ചു. ഗോപി കുഴൂർ, വി.ബി.സി. നായർ എന്നിവർ പത്രാധിപസമിതി അംഗങ്ങളാകുന്നത് പിൽകാലത്താണ്.

ഐ.എൻ.എക്കാരനായിരുന്ന വാസവനായിരുന്നു കൊല്ലത്തെ റിപ്പോർട്ടർ. ജീവിതത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച അദ്ദേഹമാണ്, ഐ.എൻ.എയിൽ സഹപ്രവർത്തകനായ ജി.കെ. പിള്ളയെ എനിക്ക് പരിചയപ്പെടുത്തിയത്. ബർമ്മയിൽ അരയ്ക്കാൻ യുദ്ധമുന്നണിയിൽ വച്ച് തടവുകാരനാക്കപ്പെട്ട അദ്ദേഹം കടന്നുവന്ന കഠിനയാതനകളെപ്പറ്റി പറയുമ്പോൾ നിശ്ശബ്ദനായി അത് കേട്ടിരിക്കാൻ കഴിയില്ലായിരുന്നു. അനുഭവിച്ച ക്ലേശങ്ങൾ, പിന്നിട്ട യാതനകൾ, വാക്കുകൾകൊണ്ട് വിവരിക്കാനാവില്ല. നാടിന്റെ സ്വാതന്ത്ര്യത്തിനായി അത്രയെങ്കിലും വിഷമങ്ങൾ നേരിടാനായല്ലോയെന്ന ചാരിതാർത്ഥ്യമായിരുന്നു അദ്ദേഹത്തിന്. മൊബൈൽ കാലമെത്തിയിരുന്നില്ല അപ്പോൾ. ഫോൺ റിസീവർ വൃത്തിയായി സൂക്ഷിക്കുന്നതിനായി, അതിന്റെ ഇരുവശത്തും സ്പിരിറ്റിൽ നനച്ച ഒരു കഷണം തുണി വെയ്ക്കുന്ന പുതിയൊരു വിദ്യ വാസവൻ നടപ്പാക്കിയിരുന്നു. അതിന്റെ പ്രചരണത്തിനായി രണ്ടു മൂന്നു വനിതകളെ വര്‍ക്കലക്കാരനായ അദ്ദേഹം വോളണ്ടിയർമാരായി കണ്ടെത്തി. ആ വിദ്യ ഉപയോഗിക്കുന്നതിന് ചെറിയ ഒരു തുക പ്രതിഫലമായി അദ്ദേഹം വാങ്ങി.

മലയാളരാജ്യത്തിൽ നിന്നുള്ള വരുമാനം തികയാതെ വന്ന സാഹചര്യത്തിൽ ടെലിഫോൺ വൃത്തിയാക്കൽ വിദ്യ നടപ്പായതോടെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലായി അദ്ദേഹം. ദിനപത്രങ്ങൾക്കു പുറമെ കുങ്കുമം, മലയാളനാട് എന്നിവയായിരുന്നു കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്നത്. ആനുകാലികങ്ങളായ അവയിൽ എസ്.കെ. നായരുടെ മലയാളനാട് ആധുനിക മലയാള സാഹിത്യത്തിന്റെ വളർച്ചയിൽ അതിപ്രധാനമായ പങ്ക് നിർവ്വഹിച്ചു. മാവേലിക്കരക്കാരനായിരുന്ന അദ്ദേഹം കോമേഴ്‌സ് ലക്ചററായിരുന്നപ്പോഴാണ്, കൊല്ലത്തെ പ്രമുഖനായ ഒരു കശുവണ്ടി കമ്പനി ഉടമയുടെ ജാമാതാവായത്. അളവറ്റ സമ്പത്തിന്റെ ഉടമയായ അദ്ദേഹം തനിക്ക് കൈവന്ന സൗഭാഗ്യം മലയാളനാടിന്റെ പ്രസിദ്ധീകരണത്തിനുവേണ്ടിയും വിനിയോഗിച്ചു. വിവാദം സൃഷ്ടിച്ച മാധവിക്കുട്ടിയുടെ ആത്മകഥയായി വിശേഷിപ്പിക്കപ്പെടുന്ന ‘എന്റെ കഥ’ മലയാളനാട്ടിലാണ് പ്രസിദ്ധീകരിച്ചത്. അതിനിടയിൽ ചലച്ചിത്രരംഗത്തെത്തിയ എസ്.കെ. നായർ നിർമ്മിച്ച ‘ചെമ്പരത്തി’ എന്ന ചലച്ചിത്രം അക്കാലത്ത് ഒരുപാട് ചർച്ചാവിഷയമായ മികച്ച ചലച്ചിത്രമായിരുന്നു. തന്റെ പരിചയത്തിലുള്ള എല്ലാവരേയും കലവറ കൂടാതെ സഹായിക്കുന്നത് അദ്ദേഹം ഒരു വിശ്വാസപ്രമാണമാക്കി.

വൈക്കം ചന്ദ്രശേഖരന്‍ നായര്‍
വൈക്കം ചന്ദ്രശേഖരന്‍ നായര്‍

ലോക്‌സഭാംഗമായിരുന്ന വി.പി. നായർ രാഷ്ട്രീയ ജീവിതത്തോട് വിടപറഞ്ഞ ശേഷം കൊല്ലം കേന്ദ്രമാക്കി ‘കേരളശബ്ദം’ എന്ന പേരിൽ ഒരു വാരിക പ്രസിദ്ധീകരിച്ചു. അതിന്റെ പ്രവർത്തനത്തിൽ പങ്കാളിയാകാൻ അദ്ദേഹം എന്നെ ക്ഷണിച്ചെങ്കിലും മലയാളരാജ്യം ഞാനുപേക്ഷിച്ചില്ല. അദ്ദേഹത്തില്‍ ആ പ്രസിദ്ധീകരണം ഒരു പ്രമുഖ കച്ചവടക്കാരന്‍ സ്വന്തമാക്കി. കൊല്ലം വിട്ട് വി.പി. നായര്‍ ശാസ്താംകോട്ടയില്‍ പാര്‍പ്പുറപ്പിച്ചു. വൈക്കം ചന്ദ്രശേഖരൻനായർ പത്രാധിപരായ ജനയുഗം ആഴ്ചപ്പതിപ്പ് അക്കാലത്ത് വായനാസമൂഹത്തെ ഗാഢമായി ആകർഷിച്ച പ്രസിദ്ധീകരണമായിരുന്നു. ബിമൽ മിത്രയുടെ ‘വിലയ്ക്കുവാങ്ങാം’, യശ്പാലിന്റെ ‘കോംമ്രേഡ്’ തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ച ആ വാരിക മലയാളികളുടെ സാഹിത്യാസ്വാദനത്തെ ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. കടപ്പാക്കടയിലെ ജനയുഗം ഓഫീസിനു മുന്‍പിലുള്ള ഒരു കെട്ടിടത്തിലായിരുന്നു വൈക്കം താമസിച്ചിരുന്നത്. തൊട്ടടുത്ത് ദേവരാജൻ മാസ്റ്റർ. കതകുകളും ജനലകളും അടച്ചിട്ടിരുന്ന ആ കെട്ടിടത്തിൽനിന്ന് ഹാർമോണിയത്തിന്റെ ശബ്ദം രാപകലില്ലാതെ ഒഴുകിവന്നിരുന്നു.

ആദ്യകാലത്ത് ഒ.എൻ.വിയും ദേവരാജനുമായിരുന്നു കമ്യൂണിസ്റ്റ് പൊതുയോഗങ്ങളിലെ ആരംഭഗാനം ആലപിച്ചിരുന്നത്. പരുക്കൻ ശബ്ദത്തിൽ മുഴങ്ങിയിരുന്ന ആ വിപ്ലവഗാനങ്ങൾ കണ്ണും കാതും കൂർപ്പിച്ച് യോഗത്തിൽ പങ്കെടുക്കാനെത്തിയവർ കേട്ടിരുന്നു. അവിടെനിന്ന് തുടങ്ങിയ ദേവരാജൻ മാസ്റ്റർ കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ വളർന്ന് ചലച്ചിത്രഗാനരംഗത്ത് ചക്രവർത്തിയായി ഉയർന്നു.(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com