ഒരു ഫോണ്‍കോളിനപ്പുറത്ത് എന്നും വസീം ഉണ്ടായിരുന്നു എന്നു പറയും ഗാംഗുലി...

ഒരു ഫോണ്‍കോളിനപ്പുറത്ത് എന്നും വസീം ഉണ്ടായിരുന്നു എന്നു പറയും ഗാംഗുലി...
Updated on

ദ്യപാനമില്ല, പുകവലിയില്ല; പിന്നെ എന്ത് പേസ് ബൗളര്‍ ആണെടോ?'' പൊട്ടിച്ചിരിച്ചു കൊണ്ട് വസീം ചോദിച്ചു.

പുതുതായി ടീമില്‍ എത്തിയ സഹീര്‍ ഖാനുമായി വസീം അക്രത്തെ കാണാന്‍ പോയ അനുഭവം വിവരിക്കുകയാണ് സൗരവ് ഗാംഗുലി.

''മദ്യപിക്കുമോ?'' ഗൗരവത്തില്‍ വസീമിന്റെ ചോദ്യം.

''ഇല്ല.''

''പുകവലിക്കുമോ?'' അടുത്ത ചോദ്യം വന്നു.

വളരെ സീനിയര്‍ ആയ ആളാണ് മുന്നില്‍, പേസ് ബൗളിങ് തന്ത്രങ്ങളുടെ ഷോപ്പിങ് മാള്‍. സ്വാഭാവികമായും സഹീറിന്റെ ഉത്തരം അതുതന്നെ.

''ഇല്ല.''

അപ്പോഴായിരുന്നു സഹീറിനെപ്പോലും പൊട്ടിച്ചിരിപ്പിച്ചുകൊണ്ടുള്ള കമന്റ്.

ഒരിന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ ബൗളറേയുംകൊണ്ട് ഉപദേശം തേടി പാകിസ്താന്‍ താരത്തിനടുത്ത് പോവുമോ? ഇന്ത്യ പാകിസ്താനിലും പാകിസ്താന്‍ ഇന്ത്യയിലും ക്രിക്കറ്റ് കളിക്കാത്ത, അതിന്റെ പേരില്‍ ചാംപ്യന്‍സ് ട്രോഫിപോലൊരു ടൂര്‍ണമെന്റ് മൂന്നാം വേദിയിലേയ്ക്ക് മാറ്റേണ്ടിവന്ന കാലത്തുനിന്നു നോക്കുമ്പോള്‍ അതിശയം തോന്നും. ക്രിക്കറ്റ് പക്ഷേ, അങ്ങനെയൊക്കെയായിരുന്നു. സഹീര്‍ ഖാനെ മാത്രമല്ല, ഇര്‍ഫാന്‍ പഠാനെ കൂട്ടിയും വസീമിനെ കാണാന്‍ പോയിട്ടുണ്ട്, ഗാംഗുലി. ക്യാപ്റ്റനായിരുന്ന കാലത്ത് വസീം അക്രത്തെ ഇന്ത്യന്‍ ബൗളിങ് കോച്ചായി നിയമിക്കണമെന്നുണ്ടായിരുന്നു ഗാംഗുലിക്ക്. അതു നടക്കാതായപ്പോഴാണ് ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ഈ സന്ദര്‍ശനങ്ങള്‍. സഹായിക്കാന്‍ ഒരു ഫോണ്‍കോളിനപ്പുറത്ത് എന്നും വസീം ഉണ്ടായിരുന്നു എന്നു പറയും, ഗാംഗുലി.

സൗരവ് ഗാംഗുലിയുടെ ആത്മകഥ 'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫി'ല്‍ ഒരധ്യായം മുഴുവന്‍ പാകിസ്താനാണ്. വസീം അക്രം മാത്രമല്ല, ഇമ്രാനും മിയാന്‍ദാദും ഷോയബ് അക്തറും സഹീര്‍ അബ്ബാസുമെല്ലാം മിഴിവോടെ തിളങ്ങിനില്‍ക്കുകയാണതില്‍. പേസ് ബൗളിങ്ങിനെ നേരിടുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍, ബോഡി പൊസിഷനിങ്ങില്‍ ചെറിയൊരു വ്യത്യാസം വരുത്താന്‍ ഉപദേശിച്ചത് സെഡ് ഭായി എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന സഹീര്‍ അബ്ബാസ് ആയിരുന്നു എന്ന് ഓര്‍ത്തെടുക്കുന്നുണ്ട് ഗാംഗുലി. പിന്നീട് പിറന്ന ഒരുപാട് ഇന്നിങ്സുകള്‍ക്ക് ആ പാക് സ്‌നേഹത്തിനോട് എന്നന്നേയ്ക്കും കടപ്പെട്ടിരിക്കുന്നുവെന്നും.

ഇന്ത്യ-പാക് ക്രിക്കറ്റ് എന്നാല്‍, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായി മാറിയ കാലം തന്നെയായിരുന്നു അതും. രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും ആരാധകരും ഉണ്ടാക്കുന്ന സമ്മര്‍ദ്ദം ഇന്നത്തേതുപോലെത്തന്നെ. എല്ലാത്തിനേയും ഒഴിവാക്കുക, ലോകവുമായുള്ള ബന്ധം അറുത്തുമാറ്റി ഒറ്റത്തുരുത്തിലെന്നപോലെ കഴിയുക. പുറംലോകത്തിന്റെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍, ഇങ്ങനെയൊരു തന്ത്രമാണ് എടുത്തിരുന്നതെന്നു പറയുന്നുണ്ട്, ഗാംഗുലി. പത്രങ്ങള്‍ വായിക്കാതിരിക്കുക, ടെലിവിഷന്‍ ചാനലുകള്‍ കാണാതിരിക്കുക, ടെലിഫോണ്‍പോലും എടുക്കാതിരിക്കുക. എല്ലാം ഒഴിവാക്കാം, പക്ഷേ, മുറിയിലേയ്ക്ക് ഭക്ഷണവുമായി വരുന്നവരേയും മുഷിഞ്ഞ തുണിയെടുക്കാന്‍ എത്തുന്നവരേയും എന്തുചെയ്യും? അവര്‍ പിറ്റേന്നത്തെ കളിയെക്കുറിച്ച് ഒന്നും ചോദിക്കില്ലായിരിക്കും, പക്ഷേ, ചിലപ്പോള്‍ ഒരു ഓള്‍ ദ ബെസ്റ്റ് പറഞ്ഞേക്കും. അതുമതി, അതുവരെയുണ്ടാക്കി വെച്ച ബാലന്‍സ് തെറ്റിപ്പോകാന്‍. അതുകൊണ്ട് റൂം ബോയി വരുമ്പോള്‍, അല്ലെങ്കില്‍ ലോണ്‍ട്രിയില്‍നിന്ന് ആളു വരുമ്പോള്‍ വാഷ്‌റൂമില്‍ കയറുക. അവിടെ വെച്ചിട്ട് പൊയ്‌ക്കോളൂ എന്നോ എടുത്തോളൂ എന്നുമൊക്കെ വിളിച്ചുപറയുക! ഒരാള്‍ക്കും മുഖം കൊടുക്കാതെ ഒറ്റയ്ക്കാവുക. വലിയ യുദ്ധങ്ങള്‍ക്കിറങ്ങും മുന്‍പ് ഇത്തരം ചില ചെറിയ തയ്യാറെടുപ്പുകളും വേണ്ടി വരും. അങ്ങനെയുള്ള യുദ്ധകാലത്തു തന്നെയായിരുന്നു എതിരാളികളുമായുള്ള ഈ ഹൃദയ ബന്ധവും.

പാക് കളിക്കാര്‍ മാത്രമല്ല, പാകിസ്താന്‍ എന്ന നാട് സമ്മാനിച്ച ഹൃദ്യമായ ഒരനുഭവവും പങ്കുവയ്ക്കുന്നുണ്ട് ആത്മകഥയില്‍ ഗാംഗുലി. 2004-ലെ ഇന്ത്യയുടെ പാക് പര്യടനകാലം. അടല്‍ ബിഹാരി വാജ്പേയിയുടെ ക്രിക്കറ്റ് നയതന്ത്രത്തിന്റെ ഭാഗമായിരുന്നു അത്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നന്നാവാന്‍ ജനങ്ങള്‍ തമ്മില്‍ സമ്പര്‍ക്കമുണ്ടാവണം, ക്രിക്കറ്റിലൂടെ അതിനു കഴിയും. അത്രയും രാഷ്ട്രീയ പ്രാധാന്യമുള്ള പര്യടനത്തില്‍ ചെറിയൊരു അനിഷ്ടസംഭവംപോലും വലിയ പ്രത്യാഘാതമുണ്ടാക്കും എന്നതുകൊണ്ട് കര്‍ശന സുരക്ഷയിലായിരുന്നു ടീമിന്റെ താമസവും യാത്രയുമെല്ലാം. ലാഹോറിലെ പേള്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍ ഏതാണ്ടൊരു കോട്ടപോലെ തോന്നിച്ചു. അത്രയ്ക്ക് ബന്തവസ്സ്. പക്ഷേ, പട്ടാള യൂണിഫോമുകളുടെ നിര്‍ജ്ജീവമായ സുരക്ഷയില്‍ എത്രനേരം നമുക്കു തുടരാനാകും? അതും പാകിസ്താനെ അവരുടെ മണ്ണില്‍ പോയി തോല്‍പ്പിച്ച, ചരിത്രം പിറന്നൊരു രാത്രിയില്‍? പുറത്ത് ജീവിതം നിറഞ്ഞൊഴുകുന്ന തെരുവുകളുടെ ആഹ്ലാദമാണ്, കൊല്‍ക്കത്തയില്‍നിന്നു കളി കാണാനായി വന്ന കൂട്ടുകാര്‍ അതിലേയ്ക്കു ഇറങ്ങുകയാണ്. ''ഞാനും വരുന്നു'' കൂടുതല്‍ ഒന്നും ആലോചിക്കാതെ അവരോട് പറഞ്ഞു. അന്നു ഫീല്‍ഡിങ്ങിനിടെ, ഒരു ക്യാച്ച് എടുക്കാനുള്ള ശ്രമത്തില്‍ ഗ്രൗണ്ടില്‍ വീണു പരിക്കേറ്റിരുന്നു. മൂന്നാഴ്ച വിശ്രമം വേണമെന്നാണ് ഡോക്ടറുടെ ഉപദേശം. പക്ഷേ, ആ രാത്രി, അതിന്റെ പ്രലോഭനം വലുതായിരുന്നു. പിന്‍വാതിലിലൂടെ ആരുടേയും ശ്രദ്ധയില്‍പ്പെടാതെ പുറത്തുകടന്നു. സുരക്ഷാ പ്രോട്ടോക്കോളിന്റെ ലംഘനമാണ് പക്ഷേ, ഇടയ്‌ക്കൊക്കെ ഇങ്ങനെയും വേണമല്ലോ!

ഗവാല്‍മണ്ടി ലാഹോറിലെ പ്രസിദ്ധമായ ഫൂഡ് സ്ട്രീറ്റാണ്. കബാബും തന്തൂരിയും അങ്ങനെയങ്ങനെ തനത് പാക് വിഭവങ്ങള്‍കൊണ്ട് സമൃദ്ധമായ ഒരിടം. അത് ആസ്വദിക്കാനെത്തുന്ന ജനക്കൂട്ടം. അതു ശരിക്കും തിരക്കുപിടിച്ച ഒരു തെരുവാണ്. അവിടെയാണ് പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ ഒന്നുമില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്റെ നൈറ്റ് ഔട്ട്; അതും ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ച ഒരു രാത്രിയില്‍!

''മുഖം പാതിമറയുന്ന വിധത്തില്‍ ഞാന്‍ തൊപ്പി വച്ചിരുന്നു. അതുകൊണ്ട് ഒറ്റനോട്ടത്തില്‍ പലര്‍ക്കും എന്നെ മനസ്സിലായില്ല. ചിലരെല്ലാം സംശയംകൊണ്ട് തിരിഞ്ഞുനോക്കി, തിരിഞ്ഞുനോക്കി പോവുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ തിരിച്ചുവന്നു ചോദിച്ചു: ''സൗരവ് ഗാംഗുലിയല്ലേ?'' ഞാന്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ നിന്നു. ''ഏത് ഗാംഗുലി?'' അയാള്‍ സംശയിക്കുന്ന മുഖത്തോടെ തന്നെ പിന്തിരിഞ്ഞു. ''താങ്കള്‍ ഗാംഗുലിയെപ്പോലെത്തന്നെയുണ്ട്, ഞാന്‍ കരുതി...'' വേറൊരാള്‍ വന്നു: ''സര്‍, താങ്കളെന്താ ഇവിടെ? ഹൊ! എന്തൊരു കളിയായിരുന്നു നിങ്ങളുടെ ടീം ഇന്ന് കളിച്ചത്, ഗംഭീരം'' -അയാള്‍ വാക്കുകളുടെ കൂടു തുറന്നു വിട്ടപ്പോഴും ഞാന്‍ ഒന്നും മനസ്സിലാവാത്ത മട്ടില്‍ നോക്കി. ''അയ്യോ, ഗാംഗുലി അല്ലേ! ഞാന്‍ കരുതി...'' അയാളും പിന്തിരിഞ്ഞു. ഞങ്ങള്‍ ചിരി പൊട്ടാതിരിക്കാന്‍ പാടുപെടുകയായിരുന്നു. ഇതു കൊള്ളാമല്ലോ എന്നു ഞങ്ങള്‍ക്കുതന്നെ തോന്നിത്തുടങ്ങി. എന്റെ അഭിനയം നന്നാവുന്നുണ്ടെന്ന് കൂട്ടുകാരും സമ്മതിച്ചു. ഞങ്ങള്‍ ഭക്ഷണം കഴിച്ചു തീരാറായിരുന്നു. അപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്.''

''സൗരവ്, സൗരവ്...''

ആ തിരക്കിനിടയില്‍നിന്ന് ആരോ പേര് ചൊല്ലി വിളിക്കുന്നു!

ഗാംഗുലിക്കൊപ്പം വസീംഅക്രം
ഗാംഗുലിക്കൊപ്പം വസീംഅക്രം

തിരിഞ്ഞുനോക്കി, കുറച്ചപ്പുറത്ത് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ഇരിക്കുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദുമായി സംസാരിച്ചിരിക്കുകയാണ് രാജ്ദീപ്. രണ്ടോ മൂന്നോ കസേരകള്‍ക്കപ്പുറം തന്നെ കണ്ടപ്പോള്‍ വിളിച്ചതാണ്. പെട്ടെന്ന് ഉള്ളില്‍ അപായമണി മുഴങ്ങി. അഭിനയമെല്ലാം ഇതാ പൊളിഞ്ഞുവീണിരിക്കുന്നു. ആദ്യം അടുത്തുണ്ടായിരുന്നവര്‍ ചുറ്റുംകൂടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ തെരുവിലുണ്ടെന്ന വാര്‍ത്ത അതിവേഗം പടര്‍ന്നു. ആളുകള്‍ കൂടാന്‍ തുടങ്ങി. ആള്‍ക്കൂട്ടമാണ്; അതെങ്ങനെ പ്രതികരിക്കുമെന്നൊന്നും പ്രവചിക്കാന്‍ പറ്റില്ല. ധൃതിയില്‍ ഭക്ഷണത്തിന്റെ പണം കൊടുത്ത് പുറത്തിറങ്ങാനൊരുങ്ങി. കടക്കാരന്‍ പക്ഷേ, പണം വാങ്ങാന്‍ കൂട്ടാക്കിയില്ല. ''എന്തൊരു കളിയാണ് നിങ്ങള്‍ കളിച്ചത്! നിങ്ങളെപ്പോലൊരു ആള്‍ വേണം പാകിസ്താനെ നയിക്കാന്‍, ആക്രമിച്ചു കളിക്കുന്നയാള്‍'' -അയാള്‍ വര്‍ത്തമാനത്തിലാണ്. ആളുകളാണെങ്കില്‍ കൂടിക്കൂടി വരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ക്കൊക്കെ പേടിയായിത്തുടങ്ങി. രവിശങ്കര്‍ പ്രസാദിന്റെ സുരക്ഷാജീവനക്കാര്‍ ഉണ്ടായിരുന്നു. അവര്‍ ചെറിയൊരു സുരക്ഷാവലയം തീര്‍ത്തു. ഇതിനിടയില്‍ എവിടെനിന്നോ എത്തിയ കുറച്ചു പൊലീസുകാര്‍ സുരക്ഷിതമായി എല്ലാവരേയും കാറിലെത്തിച്ചു. എങ്ങനേയും എത്രയും വേഗം തിരികെ ഹോട്ടലില്‍ എത്താനായി പിന്നെ ശ്രമം. അതിവേഗം കാറോടിച്ച് പോരുമ്പോള്‍ ബൈക്കില്‍ ഒരാള്‍ പിന്തുടര്‍ന്നെത്തി. വിന്‍ഡോ താഴ്ത്താന്‍ അയാള്‍ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ചിലപ്പോള്‍ ഉപദ്രവിക്കാനാവാം, അയാളൊരു അക്രമി ആയിരിക്കാം. കൂടെയുണ്ടായിരുന്നവരുടെ മുന്നറിയിപ്പ് അവഗണിച്ച് ചില്ലു താഴ്ത്തിയപ്പോള്‍ അയാളുടെ ശബ്ദം കേട്ടു: ''എന്തൊരു കളിയാണ് നിങ്ങള്‍ കളിച്ചത്; പാകിസ്താനു വേണ്ടത് നിങ്ങളെപ്പോലൊരു നായകനാണ്'' കൈനീട്ടി ഒന്നു തൊട്ടിട്ട് അയാള്‍ വണ്ടിയോടിച്ചു പോയി.

പിറ്റേന്ന്, രാത്രിയിലെ സാഹസികമായ ഔട്ടിങ്ങിനെപ്പറ്റി ടീം മാനേജരോട് കുമ്പസാരം നടത്തി തിരികെ മുറിയിലെത്തിയപ്പോള്‍ ഫോണ്‍ ശബ്ദിച്ചു. പാക് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നാണ്. പ്രസിഡന്റിനു സംസാരിക്കണം, വിളിച്ചയാള്‍ പറഞ്ഞു. പാകിസ്താന്‍ പ്രസിഡന്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനോട് എന്തു സംസാരിക്കാനാണ്? സംശയിച്ചുനില്‍ക്കുമ്പോള്‍ അപ്പുറത്തുനിന്ന് പര്‍വേസ് മുഷറഫിന്റെ ശബ്ദം കേട്ടു. ''അടുത്ത തവണ പുറത്തുപോവണമെന്നു തോന്നുമ്പോള്‍ നേരത്തേ പറയണം, വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാം. ദയവു ചെയ്ത് സാഹസികത ഒഴിവാക്കൂ'' വസീം അക്രത്തിന്റെ മാരകമായ ഇന്‍കട്ടര്‍ നേരിട്ടപ്പോള്‍പോലും ഇത്ര ഭീതി തോന്നിയിട്ടില്ലെന്ന്, പാതി കളിയായും പാതി കാര്യമായുമുള്ള വാചകത്തില്‍ പാക് അധ്യായം എഴുതി നിര്‍ത്തുന്നു, സൗരവ് ഗാംഗുലി.

''ടീം ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യട്ടെ, അതിലല്ല കാര്യം. മടങ്ങിവരുമ്പോള്‍ നിങ്ങള്‍ പാക് ജനതയുടെ ഹൃദയം കവര്‍ന്നിരിക്കണം'' പര്യടനത്തിനു തിരിക്കും മുന്‍പുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വാജ്പേയി പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുക്കുന്നുണ്ട്, ഇന്ത്യ-പാക് ക്രിക്കറ്റ് വൈരത്തെക്കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി*യില്‍, വീരേന്ദര്‍ സേവാഗ്. അത് അങ്ങനെ തന്നെയാവണം സംഭവിച്ചിട്ടുണ്ടാവുകയെന്ന് അടിവരയിടുകയാണ് ഗാംഗുലി. വൈരത്തിന്റെ പിന്നാമ്പുറത്ത്, അതിര്‍ത്തികളെ ഗൗനിക്കാതെ, ഹൃദയബന്ധങ്ങളുടെ അദൃശ്യമായ സംഝോതാ എക്‌സ്പ്രസ്സുകള്‍ പിന്നെയും എത്രയെത്രയോ കടന്നുപോയിരിക്കണം!?

...............................................

*The greatest rivalry, India vs Pakistan

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com