ജീവന് ഭീഷണി നേരിടുന്നത് 20 ലക്ഷം പേര്‍; വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാരിന് കഴിയാത്തത് എന്തുകൊണ്ട്?

ജീവന് ഭീഷണി നേരിടുന്നത് 20 ലക്ഷം പേര്‍; വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാരിന് കഴിയാത്തത് എന്തുകൊണ്ട്?
Updated on

യനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലന്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതാണ്. വരുന്നവഴി കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. മുള്ളന്‍കൊല്ലിയില്‍നിന്ന് ബാവലിയിലേയ്ക്ക് കാട് മുറിച്ചുകടക്കുമ്പോഴാണ് കുട്ട സ്വദേശി വിഷ്ണുവിന്റെ ജീവന്‍ കാട്ടാന എടുത്തത്. ഫെബ്രുവരി പത്തിന് നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു. അതേ ദിവസം തന്നെ ഇടുക്കി പെരുവന്താനത്ത് സോഫിയ ഇസ്മായിലും കാട്ടാന ആക്രമണത്തില്‍ മരിച്ചു. ഒന്നര മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ ഏഴു പേരാണ് മരിച്ചത്.

മലയോര മേഖലയിലെ 35 ലക്ഷത്തോളം ജനങ്ങളുടെ സങ്കടങ്ങളും ദുരിതങ്ങളും തിരിച്ചറിഞ്ഞാണ് ജനുവരി 25-ന് ഇരിക്കൂറിലെ കരുവഞ്ചാലില്‍നിന്നും യു.ഡി.എഫ് മലയോര സമരയാത്ര ആരംഭിച്ചത്. ഫെബ്രുവരി അഞ്ചിന് പാറശാലയിലെ അമ്പൂരിയില്‍ അവസാനിച്ച ഈ യാത്രയിലൂടെ മലയോര ജനതയുടെ ഭീതിയും ദൈന്യതയും എത്രമാത്രമാണെന്നു നേരിട്ട് ബോധ്യപ്പെട്ടു. കാര്‍ഷികമേഖല പൂര്‍ണ്ണമായും തകര്‍ന്നു. വന്യജീവി ആക്രമണവും ഭൂപ്രശ്‌നങ്ങളും ജനങ്ങളെ ദുരിതത്തിലാക്കി. കേരളത്തിലെ വനാതിര്‍ത്തി മേഖലകളില്‍ ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ജനതയ്ക്കു ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നു. എല്ലാ അര്‍ത്ഥത്തിലും അവര്‍ ജീവന്‍ പണയപ്പെടുത്തി ജീവിക്കുന്നവരാണ്.

മലയോര സമരജാഥ രാഷ്ട്രീയ ജാഥയായിരുന്നില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കൊണ്ടുവന്നത് മലയോര ജനതയുടേയും തീരപ്രദേശത്തുള്ളവരുടേയും പ്രശ്‌നങ്ങളാണ്. മലയോര വിഷയത്തില്‍ ആറ് അടിയന്തിര പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. ഇതുകൂടാതെ നിരവധി ശ്രദ്ധക്ഷണിക്കലുകളും സബ്മിഷനുകളും ചോദ്യങ്ങളും. എന്നിട്ടും ഒരു തീരുമാനവും ഉണ്ടായില്ല. വന്യജീവി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടും വന്യജീവി ആക്രമണം കുറഞ്ഞെന്ന് ഗവര്‍ണറെക്കൊണ്ട് നിയമസഭയില്‍ പറയിച്ചു. ആയിരത്തിലധികം പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. എണ്ണായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഇതുകൂടാതെയാണ് ഭൂപ്രശ്‌നം. കൃഷിയിടങ്ങള്‍ വീണ്ടും വനങ്ങളാക്കുന്നു. ഈ വിഷയങ്ങള്‍ പൊതുശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്ന് പരിഹരിക്കുന്നതിനുവേണ്ടിയാണ് യാത്ര സംഘടിപ്പിച്ചത്. യാത്ര പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ വിവാദമായ വനനിയമ ഭേദഗതി പിന്‍വലിച്ചു. അത് സമരജാഥയുടെ ആദ്യ വിജയമായിരുന്നു.

reduce wildlife conflict; Rapid response teams will be appointed
വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ നടപടി; സംസ്ഥാനത്ത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെ നിയമിക്കുംCenter-Center-Kochi

സംഘര്‍ഷവും ഭീതിയും

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വയനാട് ചാലിഗദ്ദ പനച്ചിയില്‍ അജീഷിനെ ആന ചവിട്ടിക്കൊലപ്പെടുത്തിയത്. ''ഇനി ഒരു കുട്ടിക്കും ഈ ഗതി വരരുതെന്നാണ്'' ആ വീട്ടില്‍ പോയപ്പോള്‍ അജീഷിന്റെ മകള്‍ എന്നോട് പറഞ്ഞത്. എന്നാല്‍ അജീഷുമാര്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. കാര്‍ഷികമേഖലയിലെ തകര്‍ച്ച, വിലയിടിവ്, ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു പുറമെയാണ് വന്യജീവികളുടെ ഭീഷണിയും. മലയോര ജനതയുടെ ഭീതിയും സങ്കടവും നിസ്സഹായാവസ്ഥയും നിയമസഭയിലും പുറത്തും നിരവധി തവണ യു.ഡി.എഫ് ഉന്നയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നത് മലയോര മേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വനാതിര്‍ത്തികളില്‍ മാത്രമല്ല, നാട്ടിന്‍പുറത്തേയ്ക്ക് കൂടി വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകുകയാണ്. എന്നിട്ടും സര്‍ക്കാര്‍ നിസ്സംഗരായി നില്‍ക്കുകയാണ്. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാനോ ജനങ്ങളെ അതില്‍നിന്നും രക്ഷിക്കാനോ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2023 അവസാനം വരെ 69 കോടി രൂപയുടെ കൃഷിനാശമാണ് ഈ മേഖലയിലുണ്ടായത്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനവും വനമാണ്. ഇതാകട്ടെ, ദേശീയ ശരാശരിയെക്കാള്‍ കൂടുതലും. ഈ സാഹചര്യത്തിലും കൃഷിയിടങ്ങള്‍ ബലമായി പിടിച്ചെടുത്ത് വനമാക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 30 ലക്ഷത്തോളം ജനങ്ങളാണ് വനാതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്നത്. അവരുടെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുകയാണ്. വന്യജീവികളെ സംരക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്റെ കടമയെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക പരിശോധിച്ചാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അലംഭാവം എത്രത്തോളമാണെന്നു വ്യക്തമാകും. 2018-'19-ല്‍ 6.28 കോടി രൂപ ചെലവിട്ടപ്പോള്‍ 2023-'24-ല്‍ 3.1 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 48.85 കോടിയില്‍ 48 ശതമാനംപോലും ചെലവഴിച്ചില്ല. എന്തു ചോദിച്ചാലും സോളാര്‍ വേലി, ആന പ്രതിരോധ കിടങ്ങുകള്‍, ആന പ്രതിരോധ മതിലുകള്‍, ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് എന്നിവ നിര്‍മ്മിച്ചെന്നാണ് വനംമന്ത്രി പറയുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി ക്രാഷ് ഗാര്‍ഡ് വേലിക്കും കല്‍മതിലിലും റെയില്‍ വേലിക്കും ചുറ്റുമതിലിനും ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. ചാലക്കുടി, വാഴച്ചാല്‍, മലയാറ്റൂര്‍ വനം ഡിവിഷനുകളില്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ 13.5 കോടി രൂപ നബാര്‍ഡ് 2023-ല്‍ അനുവദിച്ചു. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് നിര്‍മ്മാണം ആരംഭിക്കാന്‍ ഇതുവരെ സര്‍ക്കാരിനു സാധിച്ചിട്ടില്ല.

മലയോര മേഖലയില്‍ സംഘര്‍ഷവും ഭീതിയും നിലനില്‍ക്കുന്നതിനിടയിലാണ് വനംനിയമ ഭേദഗതി നടപ്പാക്കാനും ഈ സര്‍ക്കാര്‍ ശ്രമം നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കി മലയോര ജനതയെ കൂടുതല്‍ ദുരിതത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പിന്‍വലിക്കപ്പെട്ട നിയമഭേദഗതിയിലെ ഓരോ വ്യവസ്ഥകളേയും കഴിഞ്ഞ ദിവസവും വനംമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചു. അവസരം കിട്ടിയാല്‍ വനംനിയമ ഭേദഗതി കൊണ്ടുവരുമെന്ന നിലപാടാണ് സര്‍ക്കാരിന് ഇപ്പോഴുമുള്ളത്. ഏതു സാഹചര്യത്തിലായാലും ഈ ഭേദഗതി ബില്‍ പാസ്സാക്കാന്‍ അനുവദിക്കില്ല. വനാവകാശ നിയമത്തിന്റെത്തന്നെ അന്തസ്സത്തയ്ക്ക് എതിരായ നിയമഭേദഗതിയുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നപ്പോഴാണ് യു.ഡി.എഫ് ശക്തമായി എതിര്‍ത്തത്. പ്രതിപക്ഷ പ്രതിഷേധവും ജനരോഷവും ഭയന്നാണ് വനനിയമ ഭേദഗതി പിന്‍വലിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായത്. ബഫര്‍സോണിന്റെ പേരിലും സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. വനാതിര്‍ത്തി തന്നെയാണ് ബഫര്‍സോണ്‍ എന്ന് തമിഴ്നാട് പറഞ്ഞിട്ടും അത്തരമൊരു തീരുമാനം എടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല. ജനങ്ങള്‍ അനുഭവിക്കട്ടെയെന്ന നിലപാടാണ്.

Tiger Attack
പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണംഎക്സ്പ്രസ് ഇല്ലസ്ട്രേഷൻ

സര്‍ക്കാരിന്റെ നിസംഗത

വന്യജീവി ആക്രമണങ്ങളില്‍ മരണമടയുന്നവരുടേയും പരിക്കേല്‍ക്കുന്നവരുടേയും കുടുംബങ്ങള്‍ക്കു നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതുണ്ട്. ജീവന്‍ നഷ്ടമാകുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനും കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായും ഏറ്റെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം. പരിക്കേറ്റവരുടെ സ്വകാര്യ ആശുപത്രിയിലേത് അടക്കമുള്ള ചികിത്സാച്ചെലവുകളും ഏറ്റെടുക്കണം. 2016 മുതല്‍ വിവിധ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനും കൃഷിയും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ട 3611 പേരുടെ നഷ്ടപരിഹാരം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.

ആനയും പുലിയും കടുവയും ഇറങ്ങിയാല്‍ ഞങ്ങള്‍ എന്തുചെയ്യാനാണെന്ന സര്‍ക്കാരിന്റെ നിസ്സംഗത അംഗീകരിക്കാനാകില്ല. വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേയ്ക്ക് കടക്കാതിരിക്കാന്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആധുനിക മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുന്നുണ്ട്. കേരളത്തോട് ചേര്‍ന്നുകിടക്കുന്ന വാല്‍പ്പാറയില്‍ ഇത്തരത്തില്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കാടിനുള്ളിലാണ് വന്യജീവികളുടെ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റാണ്. പ്ലാന്റേഷനിലും വയലിലുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനാവകാശ നിയമപ്രകാരം കാട്ടിനുള്ളില്‍ ആദിവാസികള്‍ താമസിക്കുന്നുണ്ട്. അല്ലാതെ അതിക്രമിച്ച് കാട്ടിലേയ്ക്ക് കയറിയവരെയല്ല വന്യജീവികള്‍ കൊലപ്പെടുത്തിയത്.

വനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും യൂക്കാലിപ്റ്റസ് ഉള്‍പ്പെടെയുള്ളവയുടെ പ്ലാന്റേഷനുകള്‍ ഉണ്ടാക്കിയതോടെ വന്യജീവികള്‍ക്ക് ആഹാരവും ജലവും കിട്ടാത്ത അവസ്ഥയുണ്ടായി. ഇത് ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാട്ടിലേയ്ക്ക് ഇറങ്ങുന്നതിനു കാരണമായിട്ടുണ്ട്. വെള്ളം കൂടുതലായി ഉപയോഗിക്കുന്ന ഇത്തരം സസ്യങ്ങള്‍ ജലദൗര്‍ലഭ്യം അടക്കം ഉണ്ടാക്കുന്നു. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. കാടിനുള്ളില്‍ വെള്ളമില്ലാത്തതു കൊണ്ടാണ് ആന ഇറങ്ങുന്നതെന്നാണ് മന്ത്രിയും പറയുന്നത്. അങ്ങനെയെങ്കില്‍ വെള്ളവും ഭക്ഷണവും കാട്ടിനുള്ളില്‍ നല്‍കാന്‍ സംവിധാനം ഒരുക്കണം. ആന കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിലെ കാടുകളില്‍ വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള സംവിധാനം മറ്റു സംസ്ഥാനങ്ങളിലുണ്ട്. നേരത്തെ കേരളവും അങ്ങനെ ചെയ്തിട്ടുണ്ട്. ആനകള്‍ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.

എന്തുകൊണ്ടാണ് വയനാട്ടില്‍ കടുവ ഇറങ്ങുന്നത്? നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയുടെ മാനദണ്ഡം അനുസരിച്ച് ഒരു കടുവയ്ക്ക് 20 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലം വേണം. എന്നാല്‍, വയനാട് വന്യജീവി സങ്കേതത്തിന്റെ വിസ്തീര്‍ണ്ണം 344 സ്‌ക്വയര്‍ കിലോമീറ്ററാണ്. ഇത്രയും വിസ്തീര്‍ണ്ണമുള്ള വന്യജീവി സങ്കേതത്തിന് 20 കടുവകളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. എന്നാല്‍, 154 കടുവകളാണ് വയനാട്ടിലുള്ളത്. ഒരു കടുവയുടെ ആധിപത്യ പ്രദേശത്തേയ്ക്ക് പുതിയ കടുവ എത്തിയാല്‍ പരസ്പരം ആക്രമിക്കുകയും കരുത്തന്‍ അതിജീവിക്കുകയും ദുര്‍ബ്ബലന്‍ നാട്ടിലേയ്ക്ക് ഇറങ്ങുകയും ചെയ്യും. ഇതൊക്കെ മനസ്സിലാക്കി ശാസ്ത്രീയമായ പരിഹാരങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്.

രാഷ്ട്രീയത്തിനും അപ്പുറം ഒരു ജനപഥത്തിന്റെ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു യാത്ര നടത്തിയത്. മലയോരത്തെ ജനങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും മാത്രമല്ല, നിങ്ങളുടെ ഓരോ പ്രതിസന്ധിയിലും ഞങ്ങള്‍ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പകരാന്‍ കൂടിയായിരുന്നു മലയോര സമരയാത്ര. നിസ്സംഗരായ ഒരു ഭരണകൂടത്തെ തിരുത്തിക്കുകതന്നെ ചെയ്യും. മലയോര ജനതയുടെ സങ്കടങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതുവരെ യു.ഡി.എഫ് ഒപ്പമുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഐക്യ ജനാധിപത്യ മുന്നണി കൊടുങ്കാറ്റുപോലെ തിരിച്ചുവരുമ്പോള്‍ ഇതിനെല്ലാം പരിഹാരമുണ്ടാക്കും. മലയോര മേഖല മാത്രമല്ല, തീരദേശ, കാര്‍ഷിക മേഖലകളിലെ പ്രശ്‌നങ്ങളും ഇതേ മാതൃകയില്‍ പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്. മലയോരം കഴിഞ്ഞ് ഇനി കടലോരത്തേയ്ക്കാണ് സമരപോരാട്ടങ്ങളുടെ തുടര്‍ച്ചയുണ്ടാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com