
ശാന്തിദായകര്‍ ഭാഗ്യവാന്മാര്‍' എന്നാണ് ഗിരിപ്രഭാഷണത്തില്‍ യേശു പറയുന്നത്. എന്നാല്‍, യുദ്ധകാലത്തെ സമാധാനവാദം അപകടകരമാണ്. 20-ാം നൂറ്റാണ്ടിലെ മഹാനായ ദാര്‍ശനികനായിരുന്നു 1950-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ബര്‍ട്രാന്റ് റസല്‍. ഒന്നാം ലോകമഹായുദ്ധകാലത്ത് 'ശാന്തിവാദം' പ്രചരിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനു ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ മുന്നേറ്റത്തില്‍ ശാന്തിവാദം ഉപേക്ഷിച്ച് ആണവ നിരായുധീകരണത്തിന്റെ പ്രചാരകനായി മാറിയ റസല്‍ 89-ാമത്തെ വയസില്‍ നിസ്സഹകരണ പ്രസ്ഥാനത്തിനു ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും ജയിലിലായി.
യുദ്ധത്തില്‍ എപ്പോഴും നമ്മളാണ് ശരി. അടിക്ക് തിരിച്ചടി; ആക്രമണത്തിനു പ്രത്യാക്രമണം എന്നതാണ് സ്വീകാര്യമായ നയം. കുറ്റത്തിന് ആനുപാതികമായിരിക്കണം ശിക്ഷ എന്നു പറയുമ്പോലെ പ്രസക്തമാണ് അടിക്ക് ആനുപാതികമായിരിക്കണം തിരിച്ചടി. പക്ഷേ, എണ്ണിയും കണക്കുകൂട്ടിയും ചെയ്യാവുന്നതല്ല യുദ്ധം. അതിനു കൃത്യസമയവും പറയാനാവില്ല. പേള്‍ ഹാര്‍ബറിലെ ആക്രമണത്തിന് അമേരിക്ക കണക്ക്തീര്‍ത്തത് നാലാം വര്‍ഷമാണ്. തീര്‍ത്തപ്പോള്‍ അല്പം കൂടിപ്പോയി. 2403 അമേരിക്കന്‍ നാവികരാണ് പേള്‍ ഹാര്‍ബറില്‍ കൊല്ലപ്പെട്ടത്. യുദ്ധം കഴിഞ്ഞ് എല്ലാവരും പിരിയുന്ന നേരത്താണ് ബാക്കിവെച്ചിരുന്ന കണക്കിനെക്കുറിച്ച് അമേരിക്ക ഓര്‍ത്തത്. ഹിരോഷിമയിലും നാഗസാക്കിയിലുമായി വീഴ്ത്തിയ അണുബോംബുകള്‍ 2,10,000 പേരുടെ ജീവനെടുത്തു.
എന്താണ് തങ്ങള്‍ക്ക് സംഭവിച്ചതെന്നോ എന്തിനാണ് അത് സംഭവിക്കുന്നതെന്നോ അറിയാതെയായിരുന്നു യുദ്ധദേവതയുടെ ബലിപീഠത്തില്‍ അവരുടെ ദഹനബലി. യുദ്ധം നടക്കുമ്പോള്‍ സിവിലിയന്‍ സമൂഹത്തെ ഒഴിവാക്കുകയെന്നത് അന്താരാഷ്ട്രാനിയമത്തിലെ വ്യവസ്ഥയും മാനവികതയുടെ മര്യാദയുമാണ്. സൈന്യങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടേണ്ടത്. ആലോചിച്ചാല്‍ ആ സൈനികരും നിരപരാധികളല്ലേ? അവര്‍ക്കുവേണ്ടിയും അവരുടെ ഗ്രാമങ്ങളില്‍ സ്ത്രീകളും കുട്ടികളും കാത്തിരിക്കുന്നു. അങ്ങനെ ആലോചിച്ചുപോയാല്‍ ബര്‍ട്രാന്റ് റസലിനൊപ്പം നമ്മളും ശാന്തിവാദികളാകും. യുദ്ധകാലത്ത് ജയിലിലാകുന്നതിനു പര്യാപ്തമാണ് ഇത്തരം ആലോചനകള്‍.
കണ്ണിനു കണ്ണ് എന്ന പ്രമാണം മോശ നല്‍കിയത് പ്രത്യാക്രമണം ആക്രമണത്തിന് ആനുപാതികമാകുന്നതിനുവേണ്ടിയാണ്. കണ്ണെടുത്താല്‍ പകരം തലയെടുക്കുക എന്നതായിരുന്നു ഹാമുറാബിയുടെ ശിക്ഷാവിധി. ജനങ്ങള്‍ക്കുവേണ്ടി ഒരാള്‍ മരിക്കുന്നത് യുക്തമാണെന്ന് യഹൂദരെ ഉപദേശിച്ചത് കയ്യഫാസാണ്. പിടിക്കേണ്ട ഒരാള്‍ക്കുപകരം ഒരു കൂട്ടത്തെ സമ്പൂര്‍ണമായും നിഗ്രഹിക്കരുതെന്ന പാഠം ആ ഉപദേശത്തില്‍നിന്നു വായിച്ചെടുക്കാം. കൃത്യതയുള്ള സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ കാലത്ത് ഉത്തരവാദിയായ തലമാത്രം കണ്ടെത്തി ഛേദിക്കാം. ഉസാമ ബിന്‍ ലാദന്റെ കാര്യത്തില്‍ അത് വിജയകരമായി നടപ്പാക്കി.
ലോകം എപ്പോഴും യുദ്ധാവസ്ഥയിലാണ്. നീണ്ട യുദ്ധങ്ങള്‍ ജീവിതത്തിന്റെ ഭാഗവും യാഥാര്‍ത്ഥ്യവുമായി മാറുന്നു. അങ്ങനെയൊന്നായിരുന്നു വിയറ്റ്നാമില്‍ നടന്നത്. ജയിച്ചതാരെന്നോ തോറ്റതാരെന്നോ നിശ്ചയമില്ലാതെയായിരുന്നു അതിന്റെ പര്യവസാനം. വിയറ്റ്നാമുകളെ അവയുടെ പാട്ടിനു വിട്ടിട്ട് അമേരിക്കയുടെ അപമാനകരമായ പിന്മാറ്റം നടന്നിട്ട് 50 വര്‍ഷമായി. 20 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ മരണസംഖ്യ ലക്ഷക്കണക്കിലാണ് പറയുന്നത്. വിയറ്റ്നാമുകാര്‍ മരിച്ചതും കൊന്നതും അവരുടെ രാജ്യത്തിനുവേണ്ടിയാണ്. വിദൂരവും അപരിചിതവുമായ ദേശത്ത് 58,000 അമേരിക്കക്കാര്‍ അവരെ ബാധിക്കാത്ത കാര്യങ്ങളുടെ പേരില്‍ ജീവന്‍ നഷ്ടപ്പെടുത്തിയത് എന്തിനുവേണ്ടിയായിരുന്നു? വാഷിങ്ടണിലെ സ്മാരകശിലയില്‍ ആ നഷ്ടയൗവ്വനങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ജീവത്യാഗത്തിനുള്ള പരിഹാരമാകുമോ? പട പേടിച്ചല്ല, പടയുടെ ധാര്‍മികതയില്‍ സംശയിച്ച് പടയ്ക്ക് പോകാതിരുന്നവരുണ്ട്. ബോക്‌സര്‍ മുഹമ്മദലിയാണ് അവരില്‍ പ്രധാനി. തനിക്ക് പ്രത്യേകിച്ചൊരു വിരോധവുമില്ലാത്ത ആളുകളെ ആകാശത്ത് പറക്കുന്ന വിമാനത്തിന്റെ സുരക്ഷിതത്വത്തിലിരുന്ന് ബോംബിട്ട് കൊല്ലുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് ഇടിക്കൂട്ടില്‍ എതിരാളിയെ ഇടിച്ചുതെറിപ്പിക്കുന്ന മുഹമ്മദലി ചോദിച്ചു. ബര്‍ട്രാന്റ് റസലിനെപ്പോലെ അദ്ദേഹത്തിനും ജയിലില്‍ ഇടം കിട്ടി. സുപ്രീംകോടതി ഇടപെട്ടതുകൊണ്ട് ജയിലില്‍ കയറേണ്ടിവന്നില്ല.
നാടകീയമായ ആക്രമണ പ്രത്യാക്രമണങ്ങളുടെ വേദിയായിരുന്നു പശ്ചിമേഷ്യ. ഇപ്പോള്‍ ഗാസ വിലാപത്തിന്റെ നാടാണ്. ഫ്രാന്‍സീസ് പാപ്പയുടെ അവസാനത്തെ പ്രാര്‍ത്ഥന ഗാസയ്ക്കുവേണ്ടിയായിരുന്നു. ഗാസാനിവാസികളെ പട്ടിണിയിലാക്കുകയെന്നതാണ് ഇസ്രയേലിന്റെ യുദ്ധതന്ത്രം. പട്ടിണി യുദ്ധതന്ത്രമാക്കുന്നത് യുദ്ധക്കുറ്റമാണ്. നദീജലത്തിന്റെ ഒഴുക്കു തടഞ്ഞ് ഒരു ജനതയെയാകെ ദാഹാര്‍ത്തരാക്കുന്നതിലും ഇതേ പ്രശ്‌നമുണ്ട്. ഭാവിയിലെ യുദ്ധങ്ങള്‍ ജലത്തിനുവേണ്ടിയായിരിക്കുമെന്ന് കുറേക്കാലമായി കേള്‍ക്കുന്നു. അവയില്‍ ആദ്യത്തേതാകാം സിന്ധു നദീജലത്തിനുവേണ്ടിയുള്ളത്. വെള്ളം എപ്രകാരം ഭീഷണിയാകുമെന്ന് മുല്ലപ്പെരിയാറിന്റെ പശ്ചാത്തലത്തില്‍ അറിയുന്നവരാണ് നമ്മള്‍ കേരളീയര്‍.
അടുത്ത യുദ്ധം എവ്വിധമായിരിക്കുമെന്ന ചോദ്യത്തിന് അറിയില്ലെന്നാണ് ഐന്‍സ്റ്റീന്‍ ഉത്തരം നല്‍കിയത്. അതിനടുത്ത യുദ്ധം അമ്പും വില്ലും ഉപയോഗിച്ചായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ, ലോകത്തിന്റെ പോക്ക് അങ്ങോട്ടല്ല. സൈബര്‍ലോകത്ത് നടക്കുന്ന കംപ്യൂട്ടര്‍ യുദ്ധങ്ങളിലേയ്ക്ക് ലോകം നീങ്ങുന്നുവെന്നു കരുതി. പക്ഷേ, യുദ്ധം ഇപ്പോഴും പരമ്പരാഗത രീതിയില്‍ത്തന്നെയാണ്. മറ്റെവിടെയുമെന്നപോലെ സൈന്യത്തിലും കംപ്യൂട്ടറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിക്കുന്നുണ്ടാവാം. പക്ഷേ, അതിര്‍ത്തി കാക്കുന്ന സൈനികര്‍ മുഖാമുഖം നിന്നും പതിയിരുന്നുമാണ് വെടിയുതിര്‍ക്കുന്നത്. ആറ്റംബോംബ് എന്നൊക്കെ ഇടയ്ക്കിടെ പറയുന്നത് വെറും വീമ്പ് പറച്ചിലാണ്. അതു പറയാനുള്ളതാണ്? പ്രയോഗിക്കാനുള്ളതല്ല. ഇനിയുള്ള കാലത്തും യുദ്ധം വിധവകളേയും അനാഥരേയും അഭയാര്‍ത്ഥികളേയും സൃഷ്ടിക്കും.
സമാധാനകാലത്ത് യുദ്ധത്തെക്കുറിച്ച് നടക്കുന്ന ആത്മീയ ചര്‍ച്ചകളില്‍ ഞാന്‍ റസലിനെപ്പോലെ ശാന്തിവാദിയാകും. സമാധാനത്തിനുവേണ്ടി ഫ്രാന്‍സീസ് പാപ്പയ്‌ക്കൊപ്പം പ്രാര്‍ത്ഥിക്കും. എന്നാല്‍, യുദ്ധത്തിന്റെ ഇടിമുഴങ്ങിത്തുടങ്ങിയാല്‍ മനസ്സില്‍ പീലികള്‍ വിടരും. സമാധാനത്തെക്കുറിച്ച് പറയുമ്പോഴും ഒരു നല്ല യുദ്ധം ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്? 1965-ലെ യുദ്ധത്തില്‍ കൊച്ചി നാവികത്താവളം ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന അനുമാനത്തില്‍ ബ്ലാക്ഔട്ട് ഏര്‍പ്പെടുത്തി. സൈറണ്‍ മുഴങ്ങുമ്പോള്‍ വിളക്കുകള്‍ സമ്പൂര്‍ണമായും അണയ്ക്കണം. അതുമാത്രമാണ് എന്റെ യുദ്ധാനുഭവം. 1971 ഡിസംബറിലാണ് ശരിക്കും ഒരു യുദ്ധം ആസ്വദിച്ചത്. പടിഞ്ഞാറന്‍ മേഖലയില്‍ നമ്മുടെ വ്യോമസേന പാകിസ്താനെ തുരത്തിയോടിച്ചപ്പോള്‍ 1000 കിലോമീറ്റര്‍ അകലെ കിഴക്കന്‍ മേഖലയില്‍ ജനങ്ങള്‍ക്കൊപ്പം കരസൈനികര്‍ നാല് ദിശകളില്‍നിന്നു നദികള്‍ കുറുകെക്കടന്ന് ധാക്കയിലേയ്ക്ക് കുതിക്കുകയായിരുന്നു. പാകിസ്താനില്‍ കടന്നുള്ള ഇന്ത്യയുടെ യുദ്ധമായിരുന്നു അത്. പത്രങ്ങളുടെ ഒന്നാം പേജുകള്‍ സമ്പന്നമാക്കിക്കൊണ്ട് ദിവസവും നഗരങ്ങള്‍ വീഴുകയായിരുന്നു. ലഫ്ടനന്റ് ജനറല്‍ എ.എ.കെ. നിയാസി എന്ന പേര് ഇപ്പോഴും ഓര്‍ക്കുന്നു. പൂര്‍വ പാകിസ്താനില്‍ 90,000 പാക് സൈനികരുമായി ഇന്ത്യന്‍ സൈന്യത്തിനു കീഴടങ്ങിയ നിര്‍ഭാഗ്യവാനാണ് അദ്ദേഹം.
അയല്‍പ്പക്കത്തെ അസൗകര്യമാണ് ആത്മഹത്യാപരമായ പ്രവണതകളില്‍ കഴിയുന്ന പാകിസ്താന്‍. വീടാണെങ്കില്‍ അയല്‍പ്പക്കം മാറാം. രാജ്യമാകുമ്പോള്‍ അതു കഴിയില്ല. അതിര്‍ത്തിയിലെ നിതാന്തശല്യത്തിന്, അയല്‍ക്കാരനായാലും അയല്‍രാജ്യമായാലും വല്ലപ്പോഴും നല്‍കുന്ന കനത്ത ഓരോ അടി നല്ലതാണ്. കരുത്ത് കാണിക്കുമ്പോള്‍ മര്യാദ പാലിക്കുന്നതിനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. നയതന്ത്ര മര്യാദകള്‍ക്കപ്പുറം ജനീവ കരാറുകളിലൂടെയും മറ്റും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള നിയമങ്ങളും നമുക്കു ബാധകമാണ്. സര്‍വോപരി ഒരിക്കല്‍ അവര്‍ ഇന്ത്യക്കാര്‍ ആയിരുന്നുവെന്ന സാഹോദര്യത്തിന്റെ ചരിത്രപാഠം അവരെ ഓര്‍മിപ്പിക്കാന്‍കൂടി നമുക്കു കഴിയണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.