
ഒരിക്കലും തിരിച്ചുവരാത്ത മകനെ തേടിയലയുന്ന, കാത്തിരിക്കുന്ന ഒരച്ഛന്റെ വിങ്ങലായിരുന്നു 'പിറവി'. ഹതാശമായ ആ കാത്തിരിപ്പിനെ വാക്കുകളിലൂടെ വരച്ചിട്ട എസ്. ജയചന്ദ്രന്‍ നായരുടെ കഥയ്ക്ക് ചലച്ചിത്രഭാഷ്യമൊരുക്കിയത് ഷാജി എന്‍. കരുണായിരുന്നു. ഷാജിയുടെ ആദ്യ സംവിധാന സംരംഭം. മനുഷ്യരുടെ വേദനയ്ക്ക് ഭാഷയോ അതിരുകളോ ഇല്ലെന്ന് മലയാള സിനിമയെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു അത്. എഴുപതിലധികം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച 'പിറവി' 31 രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. അതോടെ, ലോകസിനിമയില്‍ അദ്ദേഹം ഒരു മേല്‍വിലാസമായി മാറി. സ്നേഹവും സങ്കടവും ഹതാശയും പ്രണയവും മനുഷ്യത്വവുമൊക്കെ പറഞ്ഞ സിനിമകളെത്താന്‍ വലിയ ഇടവേളകളുണ്ടായി. എന്നിട്ടും ഓരോ സിനിമയും ചരിത്രമെഴുതി.
വൈധവ്യത്തിന്റെ നഷ്ടസ്വപ്നങ്ങളും ബാല്യത്തിന്റെ സങ്കടവും പറഞ്ഞ ചിത്രമായിരുന്നു 'സ്വം'. കളിയരങ്ങില്‍ ആട്ടവിളക്കിനു മുന്നിലും ജീവിതത്തിലും കുഞ്ഞുക്കുട്ടന്‍ ആടിത്തീര്‍ത്ത ഉള്‍സങ്കടങ്ങളും ആനന്ദങ്ങളും തന്മയത്വത്തോടെ വരച്ചിട്ടിരുന്നു 'വാനപ്രസ്ഥ'ത്തില്‍. ജന്മം മുഴുവന്‍ വിലാപവുമായി അലയാന്‍ വയ്യെന്ന് പറയുന്ന കുഞ്ഞുകുട്ടന്‍ പറയുന്ന ഒരു വാചകത്തില്‍ ആ സിനിമയുടെ ജീവനുണ്ട്, വേദനയുണ്ട്. അച്ഛനു മുന്നില്‍ ജീവിതം യാചിച്ചുനിന്ന മകന് സ്വന്തം പുത്രന്റെ നിഴലുപോലും കാണാന്‍ കിട്ടാത്ത വിധി എന്നാണ് ആ വിലാപം. ഒരു വശത്ത് സ്‌നേഹത്തിനായി കേഴുന്ന ജീവിതം, വേഷത്തില്‍നിന്ന് പുറത്തുകടക്കാനാവാതെ കഥാപാത്രമായും മോഹന്‍ലാല്‍ മാറിയ 'വാനപ്രസ്ഥം' മലയാള സിനിമയിലെ എണ്ണം പറഞ്ഞ ക്ലാസ്സിക്കുകളിലൊന്നായി കണക്കാക്കാം.
അതുകഴിഞ്ഞ് ഒരുദശകം പിന്നിട്ടപ്പോഴാണ് കുട്ടിസ്രാങ്ക് എത്തുന്നത്. കലാമൂല്യമുള്ള ലോകസിനിമകളും സാഹിത്യവും നിത്യശീലമായ മലയാളിക്ക് സ്ഥലകാലങ്ങളുടെ അതിര്‍ത്തി ലംഘിക്കുന്ന സങ്കേതങ്ങള്‍ അപരിചിതമല്ലല്ലോ. ഫാന്റസിയേയും യാഥാര്‍ത്ഥ്യത്തേയും ഇഴചേര്‍ക്കുന്ന മാജിക്കല്‍ റിയലിസങ്ങളും ഇവിടെ പുതുമയല്ലായിരുന്നു. പക്ഷേ, ഇത്രയും വലിയ പശ്ചാത്തലത്തില്‍ ഈ സങ്കേതങ്ങളെയെല്ലാം ചേര്‍ക്കുകയും ചരിത്രത്തെ പല അടരുകളിലായി സൂക്ഷ്മമായി പ്ലെയ്‌സ് ചെയ്യുകയും ചെയ്ത ചലച്ചിത്രം ഇതാദ്യമായിരിക്കണം. സ്ഥലകാലപ്പൊരുത്തമോ സ്ഥിരതയോ ഇല്ലാത്ത മൂന്ന് ചരിതങ്ങളായിരുന്നു ഇതിവൃത്തം. കലാകാരന്‍മാരുടെ വ്യക്തിജീവിതം എന്ന പരിചിതമായ വിഷയം തന്നെയായിരുന്നു സ്വപാനത്തിന്റേതും. മുന്‍കാല സിനിമകളില്‍നിന്ന് വിഭിന്നമായിരുന്നു 'ഓള്'. വിഭ്രാത്മകതയുടെ തിരശ്ശീലയില്‍ ഒരു പ്രണയകഥ പറയാനായിരുന്നു ശ്രമം.
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ഏഴു ചിത്രങ്ങളില്‍ ഏറെയും ചര്‍ച്ച ചെയ്യപ്പെട്ടത് 'പിറവി'യും 'വാനപ്രസ്ഥ'വുമായിരുന്നു. അടിയന്തരാവസ്ഥയും രാജന്റെ തിരോധാനവും ഈച്ചരവാര്യരുടെ ജീവിതപോരാട്ടവുമൊക്കെ പിറവിയുടെ ഉള്‍ക്കരുത്തായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതുപോലെ പിറവി, അതൊരു നല്ല തുടക്കമായിരുന്നു.
കൊല്ലം കണ്ടച്ചിറയില്‍ വ്യവസായിയായ എന്‍. കരുണാകരന്റേയും ചന്ദ്രമതിയുടേയും മകനായാണ് ഷാജിയുടെ ജനനം. 11 വയസ്സുളളപ്പോള്‍ കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ബിരുദമെടുത്തു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഛായാഗ്രഹണത്തില്‍ സ്വര്‍ണമെഡല്‍ നേടി. 'ജെനസിസ്' എന്ന ഡിപ്ലോമ ചിത്രത്തിനാണ് അദ്ദേഹം ആദ്യമായി ക്യാമറ ചലിപ്പിച്ചത്. ഇതിന് നിരവധി അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്തു. മലയാളത്തില്‍ നവതരംഗ സിനിമകള്‍ പിറവിയെടുത്ത കാലത്ത് അരവിന്ദന്റെ ക്യാമറാമാനായിട്ടായിരുന്നു ചലച്ചിത്രരംഗപ്രവേശം. 1977-ല്‍ 'കാഞ്ചനസീത'യാണ് ആദ്യ ചിത്രം. തമ്പിന്റേയും ചിദംബരത്തിന്റേയും ക്യാമറ അദ്ദേഹമായിരുന്നു.
മലയാളസിനിമയില്‍ നവതരംഗം സൃഷ്ടിച്ച സംവിധായക പ്രതിഭകള്‍ ഒട്ടേറെ പേരുണ്ട്. അടൂരില്‍ തുടങ്ങുന്ന ആ പട്ടികയില്‍ ഏറ്റവും ഭാഗ്യമുള്ളയാള്‍ കൂടിയാണ് ഷാജി. അരവിന്ദനും അടൂരിനും ശേഷം ഏറ്റവുമധികം സ്വീകാര്യത ലഭിച്ച ആര്‍ട്ട് ഹൗസ് സംവിധായകനാണ് അദ്ദേഹം. പ്രതിഭാധനരായ പലര്‍ക്കും വേണ്ടത്ര പുരസ്‌കാരങ്ങളോ സ്വീകാര്യതയോ കിട്ടിയില്ല. എന്നാല്‍ ദേശീയ-സംസ്ഥാന-അന്തര്‍ദേശീയ തലത്തില്‍ ഷാജി എന്‍. കരുണ്‍ വാഴ്ത്തപ്പെടുകയും അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ