''അമ്പലനടയിലെ അരയാല്‍ത്തറയില്‍
ഒരുപിടി മുല്ലപ്പൂക്കള്‍ കിടന്നു
അനുപമസുന്ദരധവളിമ തൂകി
മുഗ്ദ്ധമനോഹരമന്ദസ്മിതമായ്
വെണ്‍മുകില്‍ തന്നുടെ വെള്ളിയലുക്കുകള്‍
പൊട്ടിച്ചര്‍ച്ചന ചെയ്തതുപോലെ ...''*
ഹായ്, ഹായ്!
കല്പനയുടെ
സ്വപ്നത്തോണിയില്‍
ചാഞ്ഞിരുന്നു
അങ്ങനെത്തന്നെ എഴുതിക്കോളൂ!
ഇല്ലില്ല ... ഇനി വയ്യ ...
ഇപ്പോള്‍
അമ്പലനടയിലല്ല
അമ്പലത്തിനകത്ത്
ശ്രീകോവിലിനു മുന്നിലാണ്
മുല്ലപ്പൂക്കള്‍ ഞെരിഞ്ഞുടയുന്നത്.**
താഴികക്കുടങ്ങള്‍
എപ്പോഴുമെന്നപോലെ
സ്വര്‍ണ്ണപ്പല്ലു കാട്ടി
സ്വര്‍ഗ്ഗംനോക്കി
നിവര്‍ന്നു നില്‍ക്കുന്നു.
കളഭച്ചാര്‍ത്തില്‍
കണ്‍പീലികളൊട്ടിപ്പോയി
അന്ധനായ ദൈവം മാത്രം
ഇരുട്ടില്‍ തപ്പിത്തടഞ്ഞു
നിസ്സഹായനായി നെഞ്ചു തടവുന്നു
രാത്രിയില്‍ വിരിയുന്ന
ഓരോ പൂവിന്റെ
വെണ്‍നിനവുകള്‍ക്കും
താക്കോല്‍ കൊടുത്തുകൊണ്ടിരുന്ന
ദൈവം ഇപ്പോഴാണറിഞ്ഞത്,
നിലാവുദിക്കുന്നില്ല-
കുറുനരികള്‍ ഓരിയിടുന്നില്ല-
കുറ്റിച്ചുടാന്‍ കൂവുന്നില്ല-
ഭ്രാന്തന്മാരുടെ തുടലൊച്ചകള്‍ മാത്രം.
ദൈവം ഇപ്പോഴാണ് തിരിച്ചറിഞ്ഞത്:
ആര്‍ക്കും മനസ്സിലാകാതെ,
ഒരു ഞെരക്കംപോലും കേള്‍പ്പിക്കാതെ,
ഏതു കുഞ്ഞുപൂവിനെയും
എന്റെ തിരുനടയില്‍വെച്ചു
ഞെരിച്ചുടയ്ക്കാം.
*1967-ല്‍ എഴുതിയ സ്വന്തം കവിതയില്‍നിന്ന്.
**കഠ്വാ സംഭവം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ