പിഴ: ഉമേഷ്ബാബു കെസി എഴുതിയ കവിത

അതിധീരനായിരുന്നഎഴുത്തുകാരന്റെ മരണക്കിടക്കയിലേക്ക്രണ്ടു കറുത്ത ഫലകങ്ങള്‍ വന്നെത്തി.
പിഴ: ഉമേഷ്ബാബു കെസി എഴുതിയ കവിത

1
അതിധീരനായിരുന്ന
എഴുത്തുകാരന്റെ മരണക്കിടക്കയിലേക്ക്
രണ്ടു കറുത്ത ഫലകങ്ങള്‍ വന്നെത്തി.
ഒന്നില്‍ അക്കാദമി എന്നും
മറ്റതില്‍ അഭിനന്ദനങ്ങള്‍ എന്നും
എഴുതിയിരുന്നത്,
പക്ഷേ, അയാള്‍ക്ക്
വായിക്കേണ്ടിവന്നില്ല.

2
ഒരട്ടി രാമായണവും പേറി
ഏത് വായിക്കുമെന്ന സംശയവുമായി
അനുയായി നേതാവിനടുത്തെത്തി.
വടിവാളേന്തിയ രാമന്റെ
ധാര്‍ഷ്ട്യരൂപമുള്ളതുതന്നെ എടുത്തുനല്‍കാന്‍
നേതാവ് അമാന്തിച്ചില്ല.

3
നിനക്ക് അസഹിഷ്ണുതയെന്ന് ഞാനും
എനിക്ക് അസഹിഷ്ണുതയെന്ന് നീയും
അവനാണ് അസഹിഷ്ണുതയെന്ന് നാം രണ്ടുപേരും
പറഞ്ഞ് പറഞ്ഞ് പറഞ്ഞ്,
അസഹിഷ്ണുതയെത്തന്നെ
ദൈവമാക്കി മാറ്റിയ നാം,
നാടിനേയും ദൈവത്തിന്റേതാക്കി.

4
ഫെയ്‌സ്ബുക്കിലിരുന്ന്
കുടിക്കാന്‍ പ്രേരിപ്പിച്ചുവന്നവര്‍ക്കെതിരെ,
നാടെങ്ങും നടന്ന്
കുടിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നവര്‍ കേസെടുത്തു.
കുടിയന്മാരെല്ലാം
എപ്പോഴുമെന്നപോലെ അപ്പോഴും
കുടിച്ചു കുന്തംമറിഞ്ഞുകൊണ്ടിരുന്നു.

5
പ്രതിപുരുഷന്മാരെല്ലാം
സ്ത്രീപീഡനം പതിവാക്കിയതോടെ,
വിശ്വാസത്തിന്റെ ചുമതല,
ദൈവം നേരിട്ടേറ്റെടുത്തു.
പക്ഷേ,
ഖജനാവിന്റെ താക്കോല്‍ മാത്രം
അദ്ദേഹത്തിനു കിട്ടിയില്ല.

6
ഫണ്ട് കുന്നുകൂടിയതോടെ
പാര്‍ട്ടികള്‍ അതില്‍ മുങ്ങി
ഇങ്ങനെ കൂനയായതില്‍ പിന്നെ
അവയൊന്നും തന്നെ
ഇടത്തുമായില്ല,
വലത്തുമായില്ല.

7
നിങ്ങളാണ് കൊലയാളികള്‍
അല്ല;
നിങ്ങളാണ് കൊലയാളികള്‍
എന്നിങ്ങനെ,
തര്‍ക്കം മൂത്തുമൂത്തു വന്നപ്പോള്‍,
വടിവാളുകളുടെ നീണ്ട നിരകള്‍
എഴുന്നേറ്റുനിന്നു പറഞ്ഞു:
അല്ല; അത് ഞങ്ങളാണ്.

8
എല്ലാ ജാതികളും
എല്ലാ മതങ്ങളും
പുതിയ കുപ്പായങ്ങളിട്ട്
തെരുവിലിറങ്ങുന്നത് കണ്ടപ്പോള്‍,
ആളുകള്‍ക്ക് മനസ്സിലായി,
-തെരഞ്ഞെടുപ്പ് വരുന്നു.

9
കവികളെ തട്ടി നടക്കാന്‍ വയ്യ
എന്നു പറയുന്നവരേ
ഒരു സംശയം,
അത്ര സ്വതന്ത്രമായി
ആര് നടക്കുന്നുണ്ട്,
ഇവിടെ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com