'ആഴക്കിണര്‍'- ശാന്തന്‍ എഴുതിയ കവിത

ഭൂമിയില്‍ കിടന്ന് ചെവി മണ്ണില്‍ വെച്ചുആഴത്തില്‍ ജലശബ്ദമുണ്ടോ?മരങ്ങളോട് ചോദിച്ചുവേരുകളെങ്ങാന്‍ നനവ് തൊട്ടോ?സൂര്യനോട് ചോദിച്ചുകിരണമെങ്ങാന്‍ ഈര്‍പ്പമേറ്റോ?
'ആഴക്കിണര്‍'- ശാന്തന്‍ എഴുതിയ കവിത

(സമര്‍പ്പണം : കസാഖിസ്ഥാന്‍ സംവിധായകന്‍ ജനാബിക് ജെറ്റിറുവോഫിന്)

ഭൂമിയില്‍ കിടന്ന് ചെവി മണ്ണില്‍ വെച്ചു
ആഴത്തില്‍ ജലശബ്ദമുണ്ടോ?
മരങ്ങളോട് ചോദിച്ചു
വേരുകളെങ്ങാന്‍ നനവ് തൊട്ടോ?
സൂര്യനോട് ചോദിച്ചു
കിരണമെങ്ങാന്‍ ഈര്‍പ്പമേറ്റോ?
മേഘങ്ങളോട് ചോദിച്ചു
മഴയായ് ഭൂമിയിലാഴ്ന്നപ്പോള്‍
ഒഴുക്കു കണ്ടോ?
ഉറങ്ങി ഉണര്‍ന്നവരോട് ചോദിച്ചു
സ്വപ്നത്തിലെങ്ങാന്‍ നനവു കണ്ടോ?
കടലിനോട് ചോദിച്ചു
തിരകളെങ്ങാന്‍ ഉറവതൊട്ടോ?
മനസ്സിന്‍ പാതാളക്കരണ്ടിയിട്ട് നോക്കി
ഭൂമിയുടെ നനഹൃദയത്തെ

ജലംതേനാണ്
കയ്യില്‍തേനും പേറിയുള്ള
യാത്രയാണ് ജീവിതം
അത് തുളുമ്പും
തറയില്‍ വീണാല്‍ തേനും വിഷവും
ഒരുപോലെ

ഏകാന്തമായ കുഴികുത്തല്‍
ആഴങ്ങളിലെ ഇരുട്ട്
സ്വപ്നങ്ങളുടെ കയറില്‍ തൂങ്ങി
ആഴക്കിണറിലേക്ക് പോകുന്നവന്‍
പാതിജീവിതം കിണറിലൊടുക്കുന്നവന്‍
അവന്റെ സ്വപ്നങ്ങളും തത്രപ്പാടുമാണ് കിണര്‍  
ഉറവ കണ്ടാല്‍ അവന്‍ അകലെ.
ദാഹജലം കുടിക്കുന്നവരാരും
കിണറുവെട്ടുകാരനെ ഓര്‍ക്കുന്നില്ല
അത് പ്രഭുവിന് സ്മാരകം

കിണര്‍വെട്ടുകാരനെ അവഹേളിച്ചവന്റെ
കിണര്‍വറ്റി
ജനങ്ങള്‍ പലായനം ചെയ്തു.

ദൈവമേ രക്ഷിക്കണേ,
എന്റെ കൈകള്‍ അശുദ്ധമായി
അത് വരണ്ടു, അതില്‍ നനവില്ല
എന്റെ സ്വപ്നങ്ങള്‍ ഉറവതേടുന്നില്ല
എന്നെ നേരുള്ളവനാക്കണേ.

അദ്ധ്വാനം വില്‍ക്കാം
ജലം വില്‍ക്കാനുള്ളതല്ല
അത് വിറ്റാല്‍ പ്രകൃതി കലമ്പും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com