തന്നില്‍നിന്നു തന്നിലേക്കുള്ള അകലമാണ്
ഏറ്റവും വലിയ ദൂരമെന്ന്
ഒരഭയാര്‍ത്ഥിയെ
ആരും പഠിപ്പിക്കേണ്ടതില്ല.
താന്‍ താനായി മാറിയ
നാള്‍ തുടങ്ങിയ
അലച്ചിലാണ്
അന്നേ കിട്ടിത്തുടങ്ങിയതാണ്
വഴികളുടെ ഈ ധാരാളിത്തം...
ലക്ഷ്യമില്ലാത്തവന്റെ യാത്രയ്ക്ക്
തിടുക്കമില്ല
എന്ന ബോദ്ധ്യം,
പുറമേ ഓടുമ്പോഴും-
ഉള്ളില്‍ അയാളെ,
നിശ്ചലന്‍ ആക്കുന്നു.
മഴ പ്രളയവും കടല്‍ കടലേറ്റവും
മലനിരകള്‍ ഉരുള്‍പൊട്ടലും
മാത്രമാണയാള്‍ക്ക്...
സാന്ധ്യാകാശം - അയാളെ ഓര്‍മ്മിപ്പിക്കുക,
അഗ്‌നിപര്‍വ്വതങ്ങളെയാണ്.
ഭൂമിയിലെ ഓരോ
ചെറുചലനവും ഭൂകമ്പങ്ങളേയും...
ഓരോ പൊട്ടിച്ചിരിയും,
യുദ്ധത്തിന്റെ കേളികൊട്ടായാണ്,
അയാള്‍ അറിയുക...
ഓരോ സമൃദ്ധിയും,
ക്ഷാമത്തിന്റെ നാന്ദിയും...
ഒരു ദേശവും ദേശീയ ഗാനവും-
അയാളുടേതല്ല...
പരിസ്ഥിതിദിനവും പ്രണയദിനവും വായനദിനവും അയാള്‍ക്കില്ല...
സമയത്തിന്റെ
സൂചിത്താരപോലെ
നിയതമായ
ഒരു വഴിയും
അയാളുടേതല്ല...
എങ്ങോട്ടു നീങ്ങുമ്പോഴും,
അയാളുടെ മുന്നിലുണ്ട്
അദൃശ്യമായ ഒരു ചുവര്‍...
മുന്നോട്ടാഞ്ഞ് ആ മതില്‍ക്കെട്ടില്‍
തട്ടിനിന്നുപോകയാല്‍,
എങ്ങുമെത്തുന്നില്ല അയാള്‍...
ഏത് അത്തിമരക്കൊമ്പിലാണ്,
അയാളെ പേറുന്ന തന്റെ ഹൃദയം,
ദൈവം ഒളിപ്പിച്ചുവച്ചിരിക്കുന്നത്,
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ