ഇല്ല ജലത്തരി
തുള്ളിയും.
ഇല്ലൊരു തുണ്ട്
വെളിച്ചവും.
കാട്ടുകിണറാഴത്തില്‍
ഇത്രയും താഴത്ത്,
രാവും പകലും
തെഴുക്കാത്ത മിഥ്യയില്‍,
വര്‍ഷങ്ങളിങ്ങനെ,
പോയി വരുമ്പൊഴും,
പാമ്പിനെക്കണ്ട്
വഴി പിഴക്കും പോലെ,
മമ്മികള്‍
സദ്യയ്ക്കിരിക്കുന്ന മാതിരി,
നമ്മള്‍ വെറുതെ
മടുക്കുന്നതിന്നിടെ,
പ്രേതങ്ങള്‍ പദ്യം
രചിക്കുന്ന വാദങ്ങള്‍,
പിശാച് ദൈവത്തിന്ന്
ദാനം നിവേദിച്ച
മുതലക്കരച്ചിലുകള്‍,
നാടുവിറ്റുണ്ണു
മോങ്കാരങ്ങളങ്ങിനെ.
ഇത്രയേറെപ്പക
ഇത്രയേറെ ഭ്രാന്ത്
ഇത്രയേറെച്ചീഞ്ഞ
ചക്രവാളക്കാഴ്ച.
സംഗീതമേയില്ല
പാട്ടില്ല,
ജഡവസ്തുവായ് ബുദ്ധി,
ആളുകളില്‍നിന്നു
മോടിയിറങ്ങിപ്പിരിയുന്ന
മായകള്‍,
ആരാണ് മിത്ര
മെന്നാളുകള്‍ വേണ്ടാതെ
ചിന്തിച്ചുകുഴയുന്ന
ശൂന്യ വായനശാല
കേട്ടുജ്വലിച്ച
ചോദ്യങ്ങളും ജീര്‍ണ്ണിച്ചു.
കണ്ടു കൊതിച്ച
കിനാക്കളും പാഴായി.
മുകളിലെത്താഴുകള്‍
ചോരയില്‍ പൂട്ടി; യാ
ത്താക്കോല് തീയിന്
നിക്ഷേപമായ് നല്‍കി,
വേഗം വരാമെന്ന്
സൗമനസ്യം കാട്ടി,
എപ്പോഴേ പോയൊരാ
കാവല്‍ പ്രഭുക്കളെ
കാത്തുനശിക്കുന്നതിനിടയ്
ക്കീവിധം,
തോല്‍വിപ്പുരാണത്തി
നെലിമഞ്ചയില്‍പ്പെടും,
നമ്മളും, നമ്മളും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ