'ഓതിയതും കര'- സിദ്ധാര്‍ത്ഥ്  എസ്. എഴുതിയ കവിത

By സിദ്ധാര്‍ത്ഥ്  എസ്  |   Published: 01st June 2023 06:00 PM  |  

Last Updated: 01st June 2023 06:00 PM  |   A+A-   |  

poem_1

 

ടിവിരിപ്പായ മണ്‍തട്ടില്‍
ഉറവയില്ലാ കുമിളക്കുത്തുകള്‍
കണ്ടതും
തറ്റവും അടിയും വാരിപ്പിടിച്ച്
ഓളക്കാലുംകൊണ്ട് പാഞ്ഞ
കാനാമ്പുഴയെ ഓര്‍ക്കുമ്പോള്‍
നനവറിയാത്ത കരയുടെ കണ്ണില്‍
തീത്തുള്ളി പൊടിയും.

വെള്ളമില്ലാത്ത കര
ഒരിക്കല്‍ വെള്ളമുണ്ടായ കരയോടൊട്ടിയ
സംഭവമറിഞ്ഞു.
കുതിരാനും കുഴയാനും
നീരില്ലാതെയെന്ത് രതിയെന്ന്
കരകള്‍ പാടി.

പുഴയോടോടിയെത്താത്ത
മീനുകള്‍
മലര്‍ന്നുകിടന്ന് തുപ്പിയിട്ടും
ഒഴുക്കിന്റെ കൊതിമണം
കിട്ടാത്ത കൊക്കുകള്‍
ചെതുമ്പില് തൊട്ടതേയില്ല.

പുഴ പാഞ്ഞ വഴിയെല്ലാം
കരയാണ്.
പുഴ പോയ വഴിയറിയാത്തതും
കരയ്ക്കാണ്.

പുഴയുടെ ഓരോ തിരിവിലും
കണ്ണടച്ച മനുഷ്യരുണ്ടെന്നാണ്
കരയാദ്യം ഓതിയത്.

ഒരു തിരിവ്
രണ്ടുപേര്‍ കെട്ടിപ്പിടിക്കുന്നു.
അടുത്ത തിരിവ്
രണ്ടുപേര്‍ കെട്ടിപ്പിടിക്കുന്നു.
കാനാമ്പുഴ ഒഴുകിയൊടുങ്ങിയ
മുക്കുവരെ
കരയും കെട്ടിപ്പിടിച്ചു.

ഓതാനില്ലാത്തത്
ഓടിത്തീര്‍ന്ന നിലത്തെക്കുറിച്ചാണ്.
അതൊരു കുഴിയായിരിക്കാം.
കരയോട് പറ്റാത്ത കുഴി
കര കാലുനീട്ടാത്ത കുഴി
എരിവ് പൊടിഞ്ഞ
കരയിലെ കുഴി.

ഒടുവിലോതിയത്
കാനാമ്പുഴയുടെ മണം.
നീട്ടിവലിക്കുമ്പോള്‍
മുറുക്കിയതിന്റെ മണം.
വലിച്ചുവിടുമ്പോള്‍ രണ്ട് മണം.
ചുണ്ടുകള്‍ കൊത്തിവലിച്ചതിനാല്‍
ചോര.

കുഴി മൂടുമ്പോള്‍ മണം ഓതിയില്ല
പിന്നെയും കരയോതി.
കര പറയുമ്പോള്‍
തെറിച്ച തുപ്പലില്‍
കാനാമ്പുഴയുണ്ടെന്ന്
ആരും അറിഞ്ഞതേയില്ല.