വി.ആര്‍.സന്തോഷിന്റെ കവിത ഗ്രാംഷിയുടെ ഉറക്കം

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
വി.ആര്‍.സന്തോഷിന്റെ കവിത ഗ്രാംഷിയുടെ ഉറക്കം
Updated on

ണരുമ്പോള്‍ ആന്റോണിയോ ഗ്രാംഷിക്കടുത്ത്

അംബേദ്കര്‍ ഇരിക്കുന്നുണ്ടായിരുന്നു

കൊത്തുവേലകളുടെ വിചാരങ്ങളില്ലാതെ

ഇഞ്ചുകളുടെ അകലത്തില്‍

-മനുഷ്യര്‍ ശൂന്യതയുടെ ഏകകമാണോ?

അന്യായം ചെയ്യുന്ന ചിന്ത

അധികാരം സ്ഥാപിക്കാറുണ്ടോ?


=മനുഷ്യര്‍ ആശയങ്ങളെ വളവുകളിലേക്കു വളക്കുന്നു

നിവര്‍ത്താനാവാത്തവിധം

എന്നിട്ട് ഗോപുരങ്ങള്‍ക്കടുത്ത്

ഹിംസാലയങ്ങള്‍ ഒരുക്കുന്നു


-എന്റെ അനുഭവം

നനഞ്ഞ ചാക്കില്‍ ഇരിക്കുമ്പോള്‍

തണുപ്പ് നെറുകയില്‍

ജാതിയായി തൊടുന്നതാണ്

ഹിമവണ്ടി വലിക്കാന്‍ ആളില്ലാതെ

അതില്‍ കിടന്നു മരവിക്കുന്നതാണ്

മരവിപ്പിന്റെ ഭാഷയാണ് ഞാന്‍


=ചായയിലെ കുമിളകളെ തൊട്ടുനോക്കൂ

അവ ചായയില്‍ ലയിക്കുന്നു

കുമിളകളായിരുന്നെങ്കില്‍

അവയുടെ രുചി അറിയാമായിരുന്നു

രുചി അനുഭവത്തെ മായ്‌ചുകളയുമ്പോള്‍

അനുഭവം എനിക്ക് ഇരുട്ടറയായിത്തീരുന്നു

അധികാരം എനിക്കുമേലാകുമ്പോള്‍

അധികാരത്തെ മാറ്റുന്നു

അതാണ് ഞാന്‍ കാണുന്ന മാറ്റം

-അധികാരമില്ലാത്തവര്‍ കുതിര്‍ന്ന്

ഒരു ദിവസം മണ്ണില്‍നിന്നുയരുമോ?

ജാതിയുടെ വല അദൃശ്യതയില്‍

ദൃശ്യമാകുമ്പോള്‍ രുചിയും അനുഭവവും ഒന്നാകുകയല്ലേ?

ഒഴിഞ്ഞ കപ്പ് 108 വാര അകലെയല്ലേ ഇപ്പോഴും?

ദ്വന്ദ്വങ്ങളുടെ ആകുലത

അതൊരിക്കലും വിഭജനങ്ങളെ മറികടക്കുന്നില്ല

അതെപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കും

ആനയും പാപ്പാനും പോലെ


=പാപ്പാന്‍ ഞാനുള്‍പ്പെടെ അല്ലേ?

ആന സഞ്ചരിക്കുന്നതു പാപ്പാനു വേണ്ടിയാണോ

രണ്ടിനും ഇടയില്‍ സുദീര്‍ഘമായ വ്യവസ്ഥാദൂരമില്ലേ

ആനപ്പുറത്ത് പാപ്പാന്‍ ഇരിക്കുന്നതല്ലേയുള്ളൂ

ആന അംശദേശങ്ങളില്‍ രാജാവല്ലേ

പാപ്പാനോ?

-മനുഷ്യര്‍ കാര്യകാരണങ്ങള്‍ അയുക്തികമായുപയോഗിക്കുന്നു

ചിലരെ അകറ്റി നിര്‍ത്താന്‍

ചിലര്‍ ചിലരല്ല

അവര്‍ എല്ലാവര്‍ക്കുമൊപ്പമാണെങ്കിലും

പറയുമ്പോള്‍ ഒപ്പമായിരിക്കും

പ്രവൃത്തിയില്‍ അതായിരിക്കില്ല

അനേകങ്ങളില്‍ ഒപ്പം യാന്ത്രികമായിരിക്കും

നൂല്‍ചുറ്റുള്ള അതിന്റെ ഘടന

ഉപേക്ഷിക്കാന്‍ ആര്‍ക്കു കഴിയും?


=താങ്കളുടെ ചോദ്യം

ചോദ്യമായി മാത്രം കാണുന്നില്ല

യാഥാര്‍ത്ഥ്യമാണത്

അത് താങ്കള്‍ക്കൊപ്പമുണ്ട്

പക്ഷേ, എന്നെ വരിഞ്ഞിരിക്കുന്നത്

അയഥാര്‍ത്ഥമായ ഒരു സമൂഹമാണ്

-ആള്‍ക്കൂട്ടമല്ലേ അത്?

ആള്‍ക്കൂട്ടത്തെ തടയാന്‍ ഒരു ധാന്യത്തരിമതി

പാത്രത്തിലതു വെന്തു പൊങ്ങിയാല്‍ വിശപ്പകറ്റാമല്ലോ

വിശപ്പകന്നാല്‍ വിധി തന്നെ അകലില്ലേ?

=ഇതില്‍പ്പരം തോന്നലിന് എന്തൊക്കെ പറയാം

ഒരു കാര്യം ശരിയാണ്

വിശപ്പ്

അത് ഒരിക്കലും അകലില്ല

അത് മനുഷ്യനൊപ്പം വികസിക്കുന്നു


-ഞാനെനിക്കു ചുറ്റും നോക്കുന്നത്

വിശപ്പുള്ളപ്പോളാണ്

എനിക്കു ചുറ്റുമുള്ളവരും

അതു ചെയ്യുന്നു

ഞങ്ങള്‍ പരസ്പരം നോക്കി

വിശപ്പിനെ നിര്‍മ്മിക്കുന്നു

വിശന്നുകൊണ്ടുള്ള ആ നിര്‍മ്മാണത്തില്‍

താങ്കള്‍ ദ്വന്ദ്വങ്ങള്‍ കാണുന്നു


=അല്ല

ഞാന്‍ താങ്കളെയാണു കാണുന്നത്

താങ്കളുടെ നിശ്ശബ്ദത

തുല്യതയ്ക്കുവേണ്ടിയുള്ള നിലപാട്

തിളച്ചുമറിയുന്ന രോഷം

എല്ലായിടത്തേക്കും നോക്കി ഞെട്ടുന്നത്

അപ്പോള്‍

ആന്റോണിയോ ഗ്രാംഷിയെ നോക്കി

അംബേദ്കര്‍ പറഞ്ഞു:

കലപ്പയും കോരികയുമായി

പോകുന്നവരില്‍ ഒരാളാണു ഞാന്‍

ഗ്രാംഷി വായിക്കാനായി തുറന്ന

ഹെഗ്‌ലിന്റെ പുസ്തകം അടച്ചുവെച്ച്

അംബേദ്കറെ കണ്ണീരിന്റെ ഗൗച്ചകൊണ്ടു

കോപ്പി ചെയ്ത്

ഉറക്കത്തിലേക്കുതന്നെ തിരിച്ചുപോയി

എന്താണുണര്‍വ്വെന്നറിയാന്‍

*ആന്റോണിയോ ഗ്രാംഷി - അംബേദ്കര്‍ ഒരു സാങ്കല്പിക സംവാദം

വി.ആര്‍.സന്തോഷിന്റെ കവിത ഗ്രാംഷിയുടെ ഉറക്കം
വി.ബി. ഷൈജു എഴുതിയ കവിത ആലിപ്പഴം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com