ആചാര സംരക്ഷണവും വിപ്ലവവും രസംകൊല്ലി: സിആര്‍ പരമേശ്വരന്‍ എഴുതുന്നു

മുത്തലാഖോ സതിയോ ബഹുഭാര്യത്വമോ പോലെയുള്ള അനാചാരമല്ല സ്ത്രീപ്രവേശനം
ആചാര സംരക്ഷണവും വിപ്ലവവും രസംകൊല്ലി: സിആര്‍ പരമേശ്വരന്‍ എഴുതുന്നു

കേരളം അഭിമുഖീകരിക്കുന്ന ഏക പ്രശ്‌നം അതാണെന്ന മട്ടില്‍ എല്ലാവരും ശബരിമലയെക്കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. കേരളത്തെ നശിപ്പിക്കുന്ന ഇടതു-വലതു കപടാവബോധങ്ങളെപ്പോലെ വീര്യമുള്ള ഒരു മയക്കുമരുന്നില്ല. എല്ലാ മയക്കുമരുന്നുകളേയുംപോലെ ചുമതലകളെ വിസ്മരിപ്പിച്ചുകൊണ്ട് അവ നമ്മുടെ വലിയ വലിയ സാമൂഹ്യനോവുകള്‍ ആറ്റുന്നു. ഇടതുകള്‍ വലതുകളുടെ ദൗര്‍ബ്ബല്യങ്ങളില്‍, അതിക്രമങ്ങളില്‍ ഒന്നുപോലും മറക്കാറില്ല. വലതുകള്‍ ഇടതുകളുടെ ദൗര്‍ബ്ബല്യങ്ങളില്‍, അതിക്രമങ്ങളില്‍ ഒന്നുപോലും മറക്കാറില്ല. വലതുകളും ഇടതുകളും താന്താങ്ങളുടെ ദൗര്‍ബ്ബല്യങ്ങളില്‍, അതിക്രമങ്ങളില്‍ ഏതെങ്കിലുമൊന്നുപോലും ഓര്‍ക്കാറില്ല. നമ്മള്‍ ഇടതുകളും വലതുകളും സൃഷ്ടിക്കുന്ന കുഴമറിഞ്ഞ ലോകത്തില്‍ ജീവിക്കുന്നു.

ഒരു നല്ല ശതമാനം മലയാളികള്‍ രണ്ടുമാസം മുന്‍പ് ഒരു പ്രളയക്കെടുതിയില്‍പ്പെട്ട് എല്ലാം നഷ്ടപ്പെട്ടവരായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രളയബാധിതരെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കേണ്ട ഭരണകൂടം അതിന്റെ ഊര്‍ജ്ജം മുഴുവന്‍ ശബരിമലയിലെ കഥയില്ലാത്ത ഒരു വിജയത്തിനും ദീര്‍ഘകാല വോട്ടുസമ്പാദന യത്‌നത്തിനും സമര്‍പ്പിച്ചിരിക്കുന്നു. എല്ലാ ജില്ലകളിലും നൂറുകണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോഴും കഴിയുന്നുണ്ടെന്നു പറയുന്നു. പ്രളയബാധിതര്‍  ആരെങ്കിലും പുനരധിവസിക്കപ്പെട്ടോ? കുട്ടനാട്ടിലെ എല്ലാ വീടുകളും വാസയോഗ്യമായോ? ഉരുള്‍പൊട്ടിയ ഇടങ്ങളിലെ, പേമാരിയിലും പ്രളയജലത്തിലും ഒലിച്ചുപോയ വീടുകളിലെ ആയിരക്കണക്കിനു മനുഷ്യര്‍ എങ്ങനെ ജീവിക്കുന്നു? ഇന്നു കേള്‍ക്കുന്നു, ആള്‍ക്കൂട്ടത്താല്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കേസ് വാദിക്കാന്‍ പണമില്ലെന്ന്. ഇത്തരം ചോദ്യങ്ങളും ഓര്‍മ്മപ്പെടുത്തലുകളും എല്ലാം ആചാരസംരക്ഷണവും ആചാരവിപ്ലവവും ആഘോഷിച്ചുകൊണ്ടിരിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തിനു രസംകൊല്ലികളാണ്. നമ്മുടെ ഇടയിലെ പരിണതപ്രജ്ഞര്‍പോലും വിസ്മൃതിയിലും നിര്‍വൃതിയിലുമാണ്. നവംബര്‍ ഒന്നിന് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം. നവംബര്‍ അഞ്ചിന് ശബരിമലയില്‍ ചിത്തിര ആട്ടവിശേഷം ഏകദിനം. വൃശ്ചികമൊന്നായാലല്ലേ, പൊടിപൂരം. അമിത്ഷായും പിണറായിയും നേരിട്ടെത്തി കളിക്കുന്ന ബഹുദിനം. അപ്പോഴേയ്ക്കും അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഉത്സവം കൊടിയേറും. അതു കഴിഞ്ഞാല്‍ എണ്ണാവുന്ന ദിവസങ്ങളല്ലേയുള്ളൂ 2019 മേയിലേക്ക്? പെടുക്കാനും കുളിക്കാനും കൂടി സമയമില്ലാതെ ചുരമാന്തി നില്‍ക്കുകയാണ് മലയാളി.

എന്നെ സംബന്ധിച്ചിടത്തോളം, ഇന്നത്തെ ശബരിമലയുടെ അസ്തിത്വവും പ്രാധാന്യവും ബിവറേജസ് കോര്‍പ്പറേഷന്‍ കഴിഞ്ഞാല്‍ ഏറ്റവും ലാഭകരമായ പൊതുമേഖല സ്ഥാപനം എന്ന നിലക്കാണ്. ബിവറേജസില്‍ സ്ത്രീകള്‍ക്ക് ഒരു പ്രത്യേക കൗണ്ടര്‍ തുറന്നാല്‍ ഉണ്ടാകുന്നതിലേറെ നവോത്ഥാനം പുഷ്പിക്കുകയോ സാമൂഹികവിപ്ലവം വരികയോ ശബരിമലയിലെ യുവതീപ്രവേശംകൊണ്ട് സംഭവിക്കുന്നില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. മാര്‍ക്‌സ് വിഭാവനം ചെയ്ത മാനവിക സ്വര്‍ഗ്ഗത്തിന്റെ ശകലങ്ങള്‍ ഇന്നുള്ളത് വലതുപക്ഷ-മുതലാളിത്തരാജ്യങ്ങളിലാണ്. താരതമ്യേന സമാധാനം നിലനില്‍ക്കുന്ന ആ രാജ്യങ്ങളില്‍ പലതിലും നാസ്തികരും മതകാര്യങ്ങളില്‍ ഉദാസീനരും ആയവരാണ് ഭൂരിപക്ഷം. ദേവാലയങ്ങളില്‍ പലതും ഹോട്ടലുകളും റിസോര്‍ട്ടുകളും ബാറുകളും ആയിക്കൊണ്ടിരിക്കുന്നു. സമാധാനം പുലരുമെങ്കില്‍, ദേവാലയങ്ങളായ ദേവാലയങ്ങള്‍ മുഴുവന്‍, കാനനക്ഷേത്രങ്ങളടക്കം യുവതികള്‍ക്ക് ഏതു നേരവും പ്രവേശിക്കാവുന്ന എക്കോ റിസോര്‍ട്ടുകള്‍ ആകുന്ന ദിവസമാണ് എന്റെ നടക്കാത്ത സ്വപ്നം.  

മതത്തിന്റെ കാര്യങ്ങളില്‍ മാത്രം ഞാന്‍ യുക്തിവാദികളോട്  സമീപസ്ഥമായ ഒരു നിലപാടിലാണ്. മുച്ചൂടും യുക്തിരഹിതമായ ഒരു ലോകത്ത് യുക്തിവാദം ഒരു യുക്തിരഹിതമായ ഏര്‍പ്പാടാണ്. ഇതറിയുന്നതുകൊണ്ട് മാത്രം,  ക്രിസ്തുവും ഗാന്ധിയും ബുദ്ധനും നാരായണഗുരുവും ടാഗോറും ടോള്‍സ്റ്റോയിയും ഡോസ്റ്റോവ്സ്‌കിയും കസാന്‍ദ്‌സാക്കിസും ആശാനും ഇടശ്ശേരിയും ഒക്കെ ഉള്‍പ്പെട്ടിരുന്ന, കാമുകീകാമുക സംയോഗത്തെക്കാള്‍ സ്വകാര്യമായ, ഒരു അനുഭൂതിമതത്തില്‍ ജീവിക്കുന്നതിന്റെ ആഡംബരം തല്‍ക്കാലം ഞാന്‍ അനുഭവിക്കുന്നുണ്ട് എന്നു പറയാം. തല്‍ക്കാലം മാത്രം. ലോകം മുഴുവന്‍ യുക്തിസഹമാകുകയും സ്ഥിതിസമത്വവും ലിംഗസമത്വവും സ്വാതന്ത്ര്യവും നിലവില്‍ വരികയും ചെയ്യുന്ന ദിവസം രാവിലെ ഞാന്‍ ഈ ആഡംബര മതത്തില്‍നിന്നു രാജിവയ്ക്കും. 

മതവിശ്വാസമില്ലാത്ത ഞാനടക്കമുള്ളവര്‍ക്ക് ശബരിമലയെ സംബന്ധിച്ച ചരിത്രം, ഇതിഹാസം, നരവംശ ശാസ്ത്രം, സ്ത്രീശരീരശാസ്ത്രം എന്നിവയെക്കുറിച്ചുള്ള നിലക്കാത്ത വിവാദങ്ങളില്‍ പരിമിതമായ കാര്യമേ ഉള്ളൂ എന്നാണ് തോന്നുന്നത്. നൈഷ്ഠിക ബ്രഹ്മചാരി, ആര്‍ത്തവ ചര്‍ച്ച, മന്ത്രധ്യാനം, ശബരിമല ചരിത്രം എന്നിവയിലൊക്കെ വിശ്വാസികളല്ലാത്തവര്‍ എന്തു പറയാന്‍! മതവിശ്വാസികള്‍ രാഷ്ട്രീയമായും സാമൂഹികമായും മതപരമായും എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നു മാത്രമാണ് വിശ്വാസത്തിനു പുറത്തുള്ളവര്‍ ആശങ്കാകുലരാകേണ്ടത്. ഇപ്പോള്‍ അരങ്ങില്‍ കേള്‍ക്കുന്ന പലവിധ ഭ്രാന്തന്‍ ശബ്ദങ്ങളില്‍ 'അന്ധവിശ്വാസികളുടെ എണ്ണം കുറയട്ടെ' എന്നത് പ്രഖ്യാപിത നയമാക്കിയിട്ടുള്ള യുക്തിവാദികളുടേയും പുരോഗമനവാദികളുടേയും ശബ്ദങ്ങള്‍പോലും കേള്‍ക്കുന്നു: ''യുവതികള്‍ കേറട്ടെ, ദളിത പൂജാരികള്‍ വരട്ടെ'' എന്നൊക്കെ. സര്‍, ഒന്നുകില്‍ മതവും ദൈവവുമൊക്കെയുണ്ട്. അല്ലെങ്കില്‍ മതവും ദൈവവുമൊന്നുമില്ല. ഒന്നുകില്‍ ഗര്‍ഭം ഉണ്ട്. അല്ലെങ്കില്‍ ഗര്‍ഭമില്ല. അര്‍ദ്ധഗര്‍ഭം എന്നൊന്നില്ല. ''അന്ധവിശ്വാസത്തിന്റെ ഞങ്ങള്‍ തയ്യാറാക്കിയ പുതിയൊരു പാളിയിലേക്ക്, യുവതികളെ കടന്നുവരൂ'' എന്നു പറയുന്നതില്‍ കൂടുതല്‍ പുരോഗമനമൊന്നും ഇതിലില്ല. മതവിശ്വാസം ഇല്ലാത്ത പുരോഗമനവാദികള്‍ മതവിഷയങ്ങളുടെ തീവ്രപ്രചാരകരാവുന്നത് മകരവിളക്കും പേട്ടതുള്ളലും നെയ്യഭിഷേകവും പടിപൂജയും ഉള്‍പ്പെടുന്ന അന്ധവിശ്വാസങ്ങളുടെ പ്രയോക്താക്കളാവാന്‍ പുതുതായി കുറേപ്പേരെ ക്ഷണിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമല്ലേ? ഞാന്‍ പറയുന്നത്, പുരോഗമന വിശ്വാസികള്‍ ശബരിമല ആരാധകരുടെ കൂട്ടത്തിലേയ്ക്ക് പുരുഷന്മാരുടെ തുല്യ അളവില്‍ സ്ത്രീകളെ ചേര്‍ക്കുന്നതില്‍ ഒരല്‍പ്പം കുത്സിതരാഷ്ട്രീയമേ ഉള്ളൂ എന്നാണ്. പ്രളയദുരിതാശ്വാസമൊക്കെ മറന്ന് ഈ മാസം തന്നെ കരഗതമാക്കേണ്ട സാമൂഹിക പരിഷ്‌കാരമൊന്നും ഇതിലില്ല. 

ശബരിമലയെ ലാഭകരമായ ഒരു വ്യാപാരസ്ഥാപനമായാണ് സര്‍ക്കാര്‍ കാണുന്നത്. അവിടെയുള്ള പൗരോഹിത്യവും പ്രവര്‍ത്തിക്കുന്നത് ചൂഷണാധിഷ്ഠിതമായാണ്. പാരിസ്ഥിതികമായി വളരെ തകര്‍ന്ന ഒരു സ്ഥലമാണ് അവിടം. വികസനഭ്രാന്ത് ഇനിയുമിനിയും വനഭൂമി ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഭക്തിഭ്രാന്തിന്റെ സഹായമില്ലെങ്കില്‍, അവിടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പണ്ടേ തന്നെ വളരെ അപര്യാപ്തമായി അനുഭവപ്പെട്ടിരുന്നു. പ്രളയം അവിടെയുള്ള സൗകര്യങ്ങള്‍ പകുതിയും തകര്‍ത്തെറിഞ്ഞിരിക്കുന്നു. ഉള്ള സമയവും ഊര്‍ജ്ജവും പണവും ഉപയോഗിച്ച് അത് പുന:സ്ഥാപിക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടിയിരുന്നത്. വിധി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ അടുത്ത സീസണിലേക്ക് മാറ്റിവയ്ക്കാമായിരുന്നു. മനുഷ്യനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ തന്നെ ആളുകള്‍ അവിടെ സഹിക്കാന്‍ പോവുന്നു. ആ സഹനമിരിക്കെത്തന്നെ കോടിക്കണക്കിനു രൂപയുടെ ആത്മീയക്കച്ചവടം നടക്കുന്നു. ആജ്ഞാനുവര്‍ത്തികളിലൂടെ കാലാകാലങ്ങളിലെ സര്‍ക്കാരുകള്‍ അവിടെ നടത്തിയിട്ടുള്ള അഴിമതികളുടെ കഥകള്‍ക്ക് അന്തമില്ല. മറ്റു വമ്പന്‍ ദേവാലയങ്ങളില്‍ എന്നപോലെ വിശ്വാസം വിറ്റ് പൗരോഹിത്യം സമ്പാദിക്കുന്ന സമ്പാദ്യത്തിനും അതിരില്ല. ഇതുവരേയ്ക്കും സെക്കുലര്‍ കള്ളന്മാരും ആത്മീയ കള്ളന്മാരും സോദരത്വേന വാണിരുന്ന ഇടമാണിത്. ലാഭകരമായ ഭക്തിവ്യവസായത്തിന് രണ്ടു കൂട്ടരുടേയും കൂട്ടായ്മ വേണം. ഇപ്പോള്‍ പാര്‍ട്ടിയും ബോര്‍ഡും തന്ത്രിയും രാജാവും ഒക്കെ മുഴക്കുന്ന പരസ്പരമുള്ള പ്രസ്താവനകളുടെ അന്തര്‍ധാര ബ്ലാക്ക് മെയിലുകളുടേതു കൂടിയാണ്. ബ്ലാക്ക് മെയിലുകള്‍ പ്രധാനമായും സാമ്പത്തികാടിസ്ഥാനമുള്ളതാണ്. ഒരു വട്ടമാണ് ശബരിമലയില്‍ ഞാന്‍ പോയിട്ടുള്ളത്. 1980-ല്‍ ഒരു ഔദ്യോഗിക യാത്രയ്ക്കിടയില്‍ ഒരു സന്ധ്യയില്‍ പത്തനംതിട്ടയില്‍ ആകസ്മികമായി എത്തിപ്പെട്ടു. മകരവിളക്കുത്സവത്തിനു നടതുറക്കുന്ന നല്ല നിലാവുള്ള ആ രാത്രിയില്‍ ശബരിമലയില്‍ എത്തി. ഒരു തവണയൊക്കെ പോയി പരിചയിച്ചറിയേണ്ടുന്ന അനുഭവം എന്നു തോന്നി. പക്ഷേ, ഒരു മാസത്തോളമായി അന്നവിടെ ഔദ്യോഗിക ജോലിയില്‍ ഉണ്ടായിരുന്ന പരിചയക്കാരനായ ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ അക്കാലത്ത് പോലും അവിടെ ഉപയോഗിക്കാന്‍ കിട്ടുന്ന മലപൂരിതമായ  വെള്ളത്തെക്കുറിച്ചു പറഞ്ഞു. ഇന്ന് അവിടത്തെ പൊതുശുചിത്വ നിലവാരം അന്നത്തേതിലുമെത്രയോ താഴ്ന്ന നിലയിലാണ്. ശബരിമലയുടെ ആത്മീയപ്രസക്തിയെക്കുറിച്ച് ഉദാസീനനായ ഒരാള്‍ക്കുപോലും ചിന്തിക്കാനുള്ളത് ഇതുവരെ അവിടെ പ്രവേശിക്കാത്തവര്‍ പുതുതായി പ്രവേശിക്കുമ്പോള്‍ സംഭവിക്കാന്‍ പോവുന്ന അടിസ്ഥാന സൗകര്യങ്ങളുടെ നാഡീസ്തംഭനത്തെക്കുറിച്ചും അധിക പാരിസ്ഥിതിക നാശത്തെക്കുറിച്ചുമാണ്. പമ്പാജലം മലപൂരിതമാക്കാന്‍  കൂടുതല്‍ ആളുകള്‍. ആ വെള്ളം കുടിക്കാനും കുളിക്കാനും കൂടുതല്‍ ആളുകള്‍. 

ഞാന്‍ ശബരിമലവിധിയെ അനുകൂലിക്കുന്നത് ഒരൊറ്റ കാരണംകൊണ്ട് മാത്രമാണ്: വിധി നടപ്പാകുന്നത് പ്രക്ഷോഭംകൊണ്ട് തടസ്സപ്പെട്ടാല്‍ പത്തുപതിനഞ്ചു കോടി സ്ത്രീകള്‍ക്ക് ജീവല്‍പ്രധാനമായ ഏക സിവില്‍ കോഡ് പാസ്സാകുന്നതിനേയും നടപ്പാക്കുന്നതിനേയും എതിര്‍ക്കുന്ന അധിക്ഷേപകര്‍ക്ക് ഇടങ്കോലിടാന്‍ അത് ഒരവസരമാകും. ആ ഒരു ഘടകം ഒഴിച്ച് നിര്‍ത്തിയാല്‍, ഇന്ത്യയിലെ നാനാജാതി-മതസ്ഥര്‍ പിന്തുടരുന്ന ഏതാണ്ട് മുപ്പത്തിമുക്കോടി അനാചാരങ്ങളില്‍ ഏറ്റവും മുന്‍ഗണന ലഭിക്കേണ്ടതല്ല ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം. ഏത് അനാചാര നിര്‍മ്മാര്‍ജ്ജന ചിന്തയിലും അനുപാതബോധവും ആപേക്ഷികതയും പ്രവര്‍ത്തിക്കണം. ഈ വിധി വരുന്ന ദിവസം വരെ ഇപ്പോള്‍ പ്രവേശനം ആവശ്യപ്പെടുന്ന സ്ത്രീകളില്‍ ഒരാളും ഇത് ഒരു പൊള്ളുന്ന ആവശ്യമോ പ്രശ്‌നമോ ആയി തിരിച്ചറിഞ്ഞിരുന്നില്ല. ഇത് സതിയോ നരബലിയോ മുത്തലാഖോ ബഹുഭാര്യാത്വമോ ഖാപ് പഞ്ചായത്തോ സ്ത്രീധനമോ അമിത മദ്യപാനമോ പോലുള്ള സത്വര നിര്‍മ്മാര്‍ജ്ജനം ആവശ്യപ്പെടുന്ന ഒരു അനാചാരമല്ല. ഇന്ത്യയിലെ കോടതികളില്‍ മൂന്നര കോടിയോളം കേസുകള്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇന്നു രാവിലെ മുതല്‍ ഒരു കുറ്റകൃത്യവും നിയമലംഘനവും നടക്കുന്നില്ല, പുതിയ കേസുകള്‍ ഒന്നും ഉണ്ടാകുന്നില്ല എന്നു തന്നെയിരിക്കട്ടെ. എന്നാല്‍പ്പോലും ഇപ്പോള്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ മുഴുവന്‍ വിധി വരാന്‍ 320 വര്‍ഷമെടുക്കും! അത്രയ്ക്കുണ്ട് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ പ്രയോഗക്ഷമതയും പവിത്രതയും. 

ഈ പൊതുതാല്‍പ്പര്യ ഹര്‍ജിയിലും വിധിയിലും വിധി നടത്തിപ്പിലും ഒരുപാട് ആകസ്മിതകളുണ്ടായി. ഈ ഹര്‍ജി സമര്‍പ്പിച്ചത് കേരളത്തിന്റേയും ശബരിമലയുടേയും ക്ഷിതിതല യാഥാര്‍ത്ഥ്യം മനസ്സിലാകാത്ത,  നാഗരികതയും വിദ്യാഭ്യാസ യോഗ്യതയും മാത്രം കൈമുതലായുള്ള കുറച്ച് നാഗരിക കൗതുകങ്ങള്‍ ആണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. കേരളത്തിലെ ശബരിമലഭക്തിയുടെ അടിസ്ഥാന യാഥാര്‍ത്ഥ്യം കോടതിയും ഗ്രഹിച്ചു എന്നു തോന്നുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട ആകസ്മികത കേരളത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതിലും വച്ച് ഏറ്റവും അനുദാരനായ ഒരു ഭരണാധികാരിയാണ് വിധി നടപ്പാക്കാന്‍ നിയുക്തനായിട്ടുള്ളത് എന്നതാണ്. 

ഏറ്റവും വലിയ അസംബന്ധം ലിംഗസമത്വം ഉറപ്പാക്കുന്ന വിധിയുടെ ഗുണഭോക്താക്കള്‍ ആരാണോ ആ സ്ത്രീകളില്‍ 95 ശതമാനവും  ''ഈ പരിഷ്‌കാരം വേണ്ടേ'' എന്നു പറഞ്ഞു തെരുവിലാണ് എന്നതാണ്. ഈ വസ്തുനിഷ്ഠതയെ അംഗീകരിക്കാതെ എന്തു പുരോഗമനം? അവരുടെ തൊണ്ടയിലേയ്ക്ക് അവര്‍ക്ക് വേണ്ടാത്ത പരിഷ്‌കാരം ഭരണകൂടം കുത്തിയിറക്കുകയാണ്. കേരളത്തില്‍ ശബരിമലദര്‍ശനം ഉല്‍ക്കടമായി ആഗ്രഹിക്കുന്ന സ്ത്രീകള്‍ മൂന്നു വിഭാഗത്തില്‍പ്പെട്ടവരാണ്: ഒന്ന്, തുലാമാസ പൂജയ്ക്ക് സി.പി.എം അവതരിപ്പിച്ച നാലഞ്ച് സ്ത്രീകളിലൂടെ പ്രതിനിധീകരിക്കപ്പെട്ട ആക്ടിവിസ്റ്റുകള്‍. രണ്ട്, വീണ്ടുവിചാരത്തിന്റെ ബാദ്ധ്യതയില്ലാത്ത, വിവിധ സാമൂഹ്യപാളികളില്‍പ്പെടുന്ന സി.പി.എമ്മിന്റെ സ്വന്തം അടിമസ്ത്രീകള്‍. മൂന്ന്, ഹര്‍ജി സമര്‍പ്പിക്കപ്പെട്ടവരുടെ വിഭാഗത്തില്‍പ്പെടുന്ന അഭ്യസ്തവിദ്യരായ മുന്‍പറഞ്ഞ നാഗരിക കൗതുകങ്ങള്‍. മൂന്നാമത്തെ വിഭാഗത്തില്‍ ആധികാരികത (authenticity) ഉള്ളവരുമുണ്ട് എന്നത് അംഗീകരിക്കുന്നു. പക്ഷേ, അവരെ ശബരിമലയിലേയ്ക്ക് നയിക്കുന്നത് ഭക്തിയല്ല, ലിംഗനീതിതത്ത്വം തെളിയിക്കാനുള്ള ഒരു ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ വ്യഗ്രതയാണ്. ജീവിതത്തില്‍ പുരുഷാധിപത്യം നടമാടുന്ന നൂറിടങ്ങളില്‍ ലിംഗനീതി സ്ഥാപിച്ചെടുക്കുന്ന കാര്യത്തില്‍ ഇക്കൂട്ടര്‍ക്ക് തോല്‍വിയോട് തോല്‍വിയാണ്; എങ്കില്‍, തങ്ങളുടെ ശക്തിക്കൊത്ത് ഭേദ്യമായ (vulnerable) ഒരിടത്തുനിന്ന് അപൂര്‍വ്വ വിജയം നേടാമെന്ന ആശയാണ് അവര്‍ക്കിപ്പോഴുള്ളത്. എന്നാല്‍,   അവരില്‍ ഇപ്പോള്‍ സാമാന്യബോധവും വസ്തുനിഷ്ഠതാബോധവും അനുപാതബോധവും പ്രവര്‍ത്തിക്കുന്നുണ്ട് എന്നു തോന്നുന്നില്ല.
 

ഈ വിധി നടപ്പാകുന്നതില്‍ ഏറ്റവും വേദനിക്കുന്നത് സ്വമേധയാ തെരുവില്‍ ഇറങ്ങിയ കേരളത്തിലെ ഹിന്ദു സ്ത്രീകളാണ്. ഇവരുടെ പ്രബുദ്ധതാ നിലവാരം രാജസ്ഥാനിലെ സാമാന്യ വിദ്യാഭ്യാസമില്ലാത്ത 'സതി' പ്രക്ഷോഭകരുടേതിനു സമാനമെന്നു പറയുന്നത് ബാലിശമാണ്. നമ്മുടെ കണ്ണില്‍ അവരുടേത് അന്ധവിശ്വാസങ്ങള്‍ ആയിരിക്കാം. അതെ, വെറും കല്പിത യാഥാര്‍ഥ്യങ്ങള്‍ (imagined realities). പക്ഷേ, നമ്മുടെ നിത്യജീവിതത്തിലെ സെക്കുലര്‍ അനുഷ്ഠാനങ്ങളും കമ്യൂണിസ്റ്റ് മതമടക്കമുള്ള എല്ലാ മതങ്ങളിലേയും അന്ധവിശ്വാസങ്ങളുമൊക്കെ പറഞ്ഞുവരുമ്പോള്‍, കല്‍പ്പിത യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമല്ലേ? കുറച്ചുകൂടി മുന്തിയ ശ്രേണികളില്‍ ഉള്ളവ എന്ന വ്യത്യാസം മാത്രമല്ലേ അവയ്ക്കുള്ളൂ? ഈ വീട്ടമ്മമാര്‍ അവഗണിക്കപ്പെടേണ്ടവരോ അവരുടെ പരാതികള്‍ ട്രോളിയകറ്റപ്പെടേണ്ടതാണെന്നോ ഞാന്‍ കരുതുന്നില്ല. യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ് സമീപനം ഈ സ്ത്രീകളുടെ ശബ്ദങ്ങള്‍ കൂടി കേള്‍ക്കുക എന്നതാണ്. ''മതം ആത്മാവില്ലാത്ത ചുറ്റുപാടുകളുടെ ആത്മാവാണ് എന്നതുപോലെ തന്നെ മതം പീഡിതനായ ജീവിയുടെ തേങ്ങലാണ്, ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്'' എന്നു പറഞ്ഞ മാര്‍ക്‌സ് അനുതപിച്ച വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ തന്നെയാണ് അവര്‍. ''മതപരമായ സംതപ്തത ഒരേ സമയം യഥാര്‍ത്ഥ സംതപ്തതയുടെ പ്രകാശനവും യഥാര്‍ത്ഥ സംതപ്തതയോടുള്ള പ്രതിഷേധവുമാണെ''ന്ന മാര്‍ക്‌സിയന്‍ ഉള്‍ക്കാഴ്ച തിരിച്ചറിയാന്‍ കണ്ണൂരിലെ പ്രാകൃത മാര്‍ക്‌സിസ്റ്റുകളുടെ സംവേദനക്ഷമതക്കാവില്ല. അതിനു നിങ്ങള്‍ക്ക് ചോറ്റാനിക്കരയില്‍ മകം തൊഴലിനു നട തുറക്കുമ്പോള്‍, നോമ്പുതുറക്കുശേഷം നിസ്‌കരിക്കുമ്പോള്‍, വേളാങ്കണ്ണിയില്‍ മുട്ടുകുത്തുമ്പോള്‍ ആ പാവം സ്ത്രീകളുടെ കണ്ണുകളില്‍ കാണുന്ന, എത്രയോ നൂറ്റാണ്ടുകളിലെ കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-റാഷണലിസ്റ്റ് പ്രയോഗങ്ങള്‍ക്ക് ശമിപ്പിക്കാനാകാത്ത നീറ്റല്‍ മനസ്സിലാവണം. കേരളത്തിലെ ഭക്തകളില്‍ മഹാഭൂരിപക്ഷം വരുന്ന ഈ സ്ത്രീകള്‍ സുപ്രീംകോടതി വിചാരണയുടെ എല്ലാ ഘട്ടത്തിലും അദൃശ്യരായിരുന്നു. അവര്‍ ഒരിക്കലും പ്രതിനിധീകരിക്കപ്പെട്ടില്ല. വിചാരണയുടെ നീണ്ട വര്‍ഷങ്ങളിലും പ്രക്രിയകളിലും മലയാളി ഹിന്ദുവിന്റെ ഐതിഹാസികമായ വ്യവസായ ബുദ്ധിയില്ലായ്മയും ഉദാസീനതയും ഈ സ്ത്രീകളെ ചതിച്ചുവെന്നു വേണം കരുതാന്‍. ആദ്യ ദിവസം അവര്‍ പരപ്രേരണയില്ലാതെ തെരുവില്‍ ഇറങ്ങിയപ്പോഴാണ് നമ്മള്‍ ഇവരെ ശ്രദ്ധിക്കുന്നത്.

മറ്റു ജഡ്ജിമാരുടെ വിധി സാങ്കേതികത്തികവുള്ളതാകാമെങ്കിലും  ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടേതാണ് കൂടുതല്‍ യാഥാര്‍ത്ഥ്യബോധവും മനുഷ്യസ്പര്‍ശവും ഉള്ള വിധി. അതെന്തുമാകട്ടെ, അനിവാര്യമായ അനന്തരഫലങ്ങളോടെ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അച്യുതമേനോനെ പോലെയോ ആന്റണിയെ പോലെയോ പി.കെ.വിയെ പോലെയോ വിവേകമുള്ള ഒരു മുഖ്യമന്ത്രി മനസ്സര്‍പ്പിക്കേണ്ട ജോലിയായി വിധി നടപ്പിലാക്കലിനെ വളരെ ഗൗരവമായും മാനുഷികമായും എടുത്തേനെ. അടിയന്തരമായുള്ള വിധി നടപ്പിലാക്കല്‍ അനിവാര്യവും അപരിഹാര്യവും ആണോ എന്ന് അവര്‍ പരിശോധിക്കുമായിരുന്നു. അപരിഹാര്യം ആണെന്നു കണ്ടാല്‍ ജസ്റ്റിസ് കെമാല്‍ പാഷയോ നിയമപണ്ഡിതനായ എന്‍.ആര്‍. മാധവമേനോനോ ശശി തരൂരോ  നിര്‍ദ്ദേശിച്ചതുപോലെ സമവായത്തിന്റേയും സാന്ത്വനത്തിന്റേയും വഴിയില്‍ ആകാവുന്നത്ര ദൂരം അവര്‍ സഞ്ചരിക്കുമായിരുന്നു. സി.പി. രാമസ്വാമിഅയ്യരും കെ. കരുണാകരനും കൗടില്യവും ബുദ്ധിശക്തിയും തികഞ്ഞ ഏകാധിപതികളായിരുന്നു. അവയില്‍ ഒന്നുമാത്രം പ്രവര്‍ത്തിക്കുന്ന ഏകാധിപത്യങ്ങളുടെ കെടുതിയാണ് നാമിപ്പോള്‍ കാണുന്നത്. തുലാമാസപൂജയ്ക്ക് നടതുറക്കാന്‍ രണ്ടാഴ്ചയിലേറെ സമയമുള്ളപ്പോഴാണ് ''നാളെ തന്നെ വിധി നടപ്പാക്കും'' എന്നു മുഖ്യമന്ത്രി പറയുന്നത്! നട ഒന്നു തുറന്നിട്ട് വേണ്ടേ വിധി നടപ്പാക്കാന്‍? ഈ അതിവിശപ്പ് സാമൂഹ്യ ധ്രുവീകരണത്തിനുള്ള അത്യാകാംക്ഷയില്‍ കുറഞ്ഞ ഒന്നുമല്ല. അക്രാമകമായി ആദ്യ ആഴ്ച തന്നെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഒരു അതിവര്‍ഷത്തെ ഘോരപ്രളയമാക്കിയത് സര്‍ക്കാരാണെന്നു ധാരാളം അഭിജ്ഞര്‍ പറയുന്നുണ്ട്. അതേ നിലവാരത്തിലുള്ള കൃത്യവിലോപവും കുകര്‍മ്മവുമാണ് ശബരിമലവിഷയത്തിലും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. പ്രളയത്തില്‍ പെട്ടവരെ സഹായിക്കുന്നതിനു പകരം, ഒരു നിസ്സാര പ്രശ്‌നത്തെ ആകാവുന്നത്ര സങ്കീര്‍ണ്ണമാക്കി, രാജ്യഭാരത്തിന്റെ മുഴുവന്‍ ശ്രദ്ധയും പൊലീസ് രാജില്‍ അര്‍പ്പിച്ച് പരിഹാരം കാണാമെന്നാണ് അധികാരികള്‍ കരുതുന്നത്.

സംഘപരിവാറും കോണ്‍ഗ്രസ്സും എല്ലാ ഘട്ടത്തിലും ഈ കേസിന്റെ വിധിയെക്കുറിച്ച് ഉദാസീനരായിരുന്നു. മിക്കവാറും പരപ്രേരണയില്ലാതെ തന്നെ വിധിയാല്‍ ബാധിതരായ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ മാത്രമാണ് ഈ അവസരത്തിന്റെ സാധ്യതയേയും വെല്ലുവിളിയേയും അവര്‍ തിരിച്ചറിയുന്നത്. കേരളത്തെ ജാതീയമായി ധ്രുവീകരിച്ച് തെരഞ്ഞെടുപ്പു നേട്ടം കൊയ്യാന്‍ ആദ്യം മുതലേ ജാഗരൂകരായിരുന്നത് സി.പി.എം മാത്രമാണ്. വിവിധ മതങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പിന്റെ ചരിത്രമേ അവര്‍ക്കുള്ളൂ. ഭരണഘടനാലംഘനത്തിന്റേയും നിയമവാഴ്ച തകര്‍ക്കുന്നതിന്റേയും കാര്യത്തില്‍ സംഘപരിവാറിനോടും ശിവസേനയോടും മാത്രമേ അവരെ തുലനം ചെയ്യാനാവൂ. കണക്കെടുത്താല്‍, പൊതുമുതല്‍ തകര്‍ക്കുന്നതു വഴി കഴിഞ്ഞ 70 വര്‍ഷമായി സംസ്ഥാന സമ്പത്തിന്റെ അഞ്ചിലൊരു ഭാഗമെങ്കിലും ഈ പാര്‍ട്ടിയും അതിന്റെ സന്താനങ്ങളും നശിപ്പിച്ചിട്ടുണ്ടാവും. എന്നിട്ടും മുഖ്യമന്ത്രി സുപ്രീംകോടതി വിധിയേയും ഭരണഘടനാബാധ്യതയേയും നിയമവാഴ്ചയേയും കുറിച്ച് നിരന്തരം ഗദ്ഗദകണ്ഠനാവുന്നു. ഭക്തജനസമരം ഏറിയപങ്കും സമാധാനപരമായിരുന്നെങ്കിലും ഒരു ഘട്ടത്തില്‍ സംഘപരിവാറിന്റെ താലിബാനി ഡി.എന്‍.എയെ താന്‍ ആഗ്രഹിച്ചവിധം പ്രകോപിപ്പിക്കാന്‍ യഥാസമയം അദ്ദേഹത്തിനായി. സംഘപരിവാറിന്റെ പരമേശ്വര്‍ജിയെക്കാളും മാരാര്‍ജിയെക്കാളും ശ്രദ്ധയോടെ സംഘപരിവാറിനെ കേരളത്തില്‍ വളര്‍ത്തിയത് സി.പി.എം ആണെന്ന ആവര്‍ത്തിത സത്യം ഒരിക്കല്‍ക്കൂടി നിറവായി. 

മുന്‍പ് പറഞ്ഞപോലെ, സംഘപരിവാറിനും സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും ഇത് അപൂര്‍വ്വാവസരമാണ്. കേരളത്തിലെ ബി.ജെ.പി നേതൃത്വം ജന്മവശാല്‍ തന്നെ തീര്‍ത്തും സംഘടനാസാമര്‍ത്ഥ്യം ഇല്ലാത്തവരുടേതാണ്. അമിത്ഷായുടേയോ പിണറായി വിജയന്റേയോ പത്തിലൊരംശം സംഘാടനപാടവം അവരിലാര്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എണ്‍പതുകള്‍ ആദ്യം മുതലേ തന്നെ അവര്‍ മലയാളി ഹിന്ദുക്കളെ ഫലപ്രദമാം വിധം രാഷ്ട്രീയമായി സംഘടിപ്പിച്ച് അധികാരത്തിനു സമീപമെത്തുമായിരുന്നു. അതിനു രണ്ടു ദശകങ്ങള്‍ മുന്‍പ് മുതലുള്ള പാഷണ്ഡത വിട്ട് ഹിന്ദുക്കള്‍ കൂട്ടത്തോടെ ക്ഷേത്രാരാധകര്‍ ആയ കാലമായിരുന്നു എണ്‍പതുകള്‍. ഒരു ഈര്‍ക്കിലി പാര്‍ട്ടി പ്രകടിപ്പിക്കുന്ന പ്രതിഭപോലും സംഘാടനകാര്യത്തില്‍ ബി.ജെ.പിക്ക് ഈ ദശകങ്ങളില്‍ പ്രകടിപ്പിക്കാനായില്ല. എന്നാല്‍, കോടതിവിധി ഇന്നവര്‍ക്ക് വലിയൊരവസരം നല്‍കിയിരിക്കുന്നു. ഇത്രയ്ക്കധികം ബഹുജന പിന്തുണ അവര്‍ക്ക് ഇതിനു മുന്‍പൊരിക്കലും സമാഹരിക്കാനായിട്ടില്ല. എന്നാല്‍, ഏറെക്കുറെ സമാധാനപരമായി തുടര്‍ന്ന പ്രതിരോധം, മുന്‍പ് പറഞ്ഞപോലെ, അവരുടെ താലിബാനി മുഖം വെളിവാക്കിയാണ് അവസാനിച്ചത്. സ്ത്രീ പത്രപ്രവര്‍ത്തകരും ആരാധനയ്ക്ക് വന്ന സ്ത്രീകളും വരെ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു. നമ്മുടെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശാരീരികാക്രമണം ഭയന്നു മലമുകളില്‍നിന്നു പലായനം ചെയ്യേണ്ടിവന്നത് ആപല്‍ക്കരമായ ഒരു ദുര്‍നിമിത്തമായാണ് ഞാന്‍ കാണുന്നത്.

ഇതെഴുതുമ്പോള്‍ കളി പാതിവഴിപോലും ആയിട്ടില്ല. സംഘപരിവാറിന്റെ ഹിന്ദു ക്രോഡീകരണം എന്ന ആപത്ത് ഒഴിച്ചുനിര്‍ത്തിയാല്‍ ദൂരവ്യാപകഫലമുള്ള വിപത്തായി എനിക്കു തോന്നുന്നത് പിണറായി വിജയന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജാതിധ്രുവീകരണമാണ്. ഇന്ത്യന്‍ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ രാഷ്ട്രീയ വിവേകത്തിന്റെ കാര്യത്തില്‍ സഞ്ജയ് ഗാന്ധി കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും ആദരവുള്ള ആളാണ് പിണറായി വിജയന്‍. അക്കാര്യത്തില്‍ അദ്ദേഹം വളരെ ഉയരത്തിലുള്ള ഒരു ദീപസ്തംഭമാണ്; ദിശാസൂചിയുമാണ്. അദ്ദേഹം ചൂണ്ടുന്ന ദിശയ്‌ക്കെതിരെ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് ധാര്‍മ്മികതയുടെ പാതയില്‍ നിശ്ചയമായും എത്താം. അദ്ദേഹം മതേതരത്വത്തെക്കുറിച്ചു പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും നിരങ്കുശമായ രീതിയില്‍ ന്യൂനപക്ഷ പ്രീണനം അല്ല, ന്യൂനപക്ഷ നേതൃപ്രീണനം നടത്തുന്ന നേതാക്കളില്‍ പ്രധാനപ്പെട്ട ഒരാളാണദ്ദേഹം. സംഘപരിവാറിനെക്കുറിച്ചുള്ള ഇടതു വിമര്‍ശനങ്ങള്‍ ഭൂരിഭാഗവും ശരിയാണ്. അതുപോലെ തന്നെ ശരിയാണ്, സംഘപരിവാര്‍ ഇടതുപക്ഷത്തെക്കുറിച്ച് ഉന്നയിക്കുന്ന ന്യൂനപക്ഷ പ്രീണനാരോപണങ്ങളില്‍ മിക്കതും. പിണറായിയുടെ 'എന്തു പിഴച്ചു, ആ കുരിശ്' എന്ന പാപ്പാത്തിചോലയിലെ തകര്‍ന്ന കുരിശിന്‍കീഴിലെ പ്രസംഗം വൈകാരികതയുടെ കാര്യത്തില്‍ ചര്‍ച്ചിലിന്റേയും ഡിഗോളിന്റേയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റേയും പ്രസംഗങ്ങളോളം തന്നെ പ്രഗത്ഭമാണ്.

നരേന്ദ്ര മോദി ഇന്ത്യയില്‍  മതധ്രുവീകരണം നടത്തിക്കൊണ്ടിരിക്കുന്ന അതേ വിധത്തിലും വേഗത്തിലും ആണ് പിണറായിയുടെ ജാതിധ്രുവീകരണവും. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെ ഉണ്ടാകുന്നത് നമ്മുടെ നവോത്ഥാനത്തിന്റെ നവോത്ഥാനമല്ല, അതിന്റെ മരണമണിമുഴക്കമാണ്. ഇത് ഏറെ നോവിക്കുക നവസ്റ്റാലിനിസത്തിന്റെ കീഴില്‍ ശബ്ദിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെയാണ്. സവര്‍ണ്ണചരിത്രം നിസ്സംശയമായും കൊടിയ കുടിലതകളുടേയും ക്രൂരതകളുടേയും ചൂഷണങ്ങളുടേതും കൂടിയാണ്. എന്നാല്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ക്ക് അറിയാം സവര്‍ണ്ണജാതര്‍ കൂടിയില്ലാതെ കേരളത്തിന് നവോത്ഥാന ചരിത്രമില്ലെന്ന്. അവര്‍ക്കറിയാം അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പോലെ തന്നെ ത്യാഗോജ്ജ്വലമായിരുന്നു സവര്‍ണ്ണരായി ജനിച്ച ആയിരക്കണക്കിനു നേതാക്കളുടേയും അണികളുടേയും അപവര്‍ഗ്ഗീകരണവും അപവര്‍ണ്ണീകരണവും. കേരളത്തില്‍ കമ്യൂണിസത്തിന്റെ ബീജാവാപം എങ്ങനെയാണ്? ആദ്യമായി കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് സംഘടന രൂപീകരിക്കപ്പെടുന്നത് 1931-ല്‍ പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ ആണ്. കമ്യൂണിസ്റ്റ് ലീഗ് എന്ന ആ രഹസ്യസംഘടനയിലെ ഏഴില്‍ ഏഴംഗങ്ങളും സവര്‍ണ്ണരായിരുന്നു. 1937-ല്‍ കോഴിക്കോട് ചേര്‍ന്ന നിര്‍ണ്ണായക സംഘാടനത്തില്‍ ഉണ്ടായിരുന്ന ഇ.എം.എസ്സും ഘാട്ടെയും ഉള്‍പ്പെടെയുള്ള അഞ്ചംഗങ്ങളും സവര്‍ണ്ണരായിരുന്നില്ലേ? 1939-ല്‍ പിണറായിയില്‍ ഉണ്ടായ പാര്‍ട്ടിയുടെ ഔപചാരികമായ സമാരംഭത്തിനു നേതൃത്വം നല്‍കിയത് ഇ.എം.എസ്സും കൃഷ്ണപിള്ളയും കെ. ദാമോദരനും എന്‍.ഇ. ബലറാമും പി.എസ്. നമ്പൂതിരിയും എന്‍.സി. ശേഖറും ആണ്. വിമോചനത്തിന്റെ വിത്തുകള്‍ മുളച്ച ഇടങ്ങളില്‍ പിന്നീട് അന്തകവിത്തുകളാണ് മുളച്ചത് എന്നത് വിധിവൈപരീത്യം.

പിണറായിയുടെ ഈയിടത്തെ പൊതുപ്രസംഗങ്ങളെ അനുകരിച്ച് പിന്നീടുണ്ടായത് സവര്‍ണ്ണനിന്ദയുടെ ഒഴുക്കാണ്. സവര്‍ണ്ണ സ്ത്രീ ചാരിത്ര്യ ചര്‍ച്ചകളില്‍, 'ചാരിത്ര്യം' എന്ന വാക്കിനെ 24 മണിക്കൂറും  അപനിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സ്ത്രീവാദികളും പുരോഗമനവാദികളും കൂടി പങ്കെടുത്തുകൊണ്ടിരിക്കുന്നു. 'ചാരിത്ര്യം' എന്നതൊക്കെ ഹോര്‍മോണുകളല്ലേ സര്‍ നിയന്ത്രിക്കുന്നത്? ഹോര്‍മോണുകള്‍ക്ക് ഇന്ന സമുദായം എന്നൊക്കെയുണ്ടോ? വളരെ കാലം മുന്‍പ്, കോവിലനുമായി ഒരു സുഹൃദ്‌സംഘം സംസാരിക്കുമ്പോള്‍ കൂട്ടത്തിലൊരാള്‍ ഏതോ ഒരു സമുദായത്തിന്റെ ചാരിത്ര്യ മാഹാത്മ്യം വിളമ്പി. കോവിലന്‍ പറഞ്ഞത് ''പടിഞ്ഞാറ് തുറന്നു മലന്നു കിടക്കുന്ന കടല്‍ത്തീരവും കിഴക്ക് ധാരാളം ചുരങ്ങളും ഉള്ള ഒരു ദേശത്ത് എല്ലാരും പിഴച്ചുപെറ്റവരുടെ പിന്മുറക്കാര്‍ തന്നെ'' എന്നാണ്. ഈ ചാരിത്ര്യ ചര്‍ച്ച തുടരാവുന്നതേ ഉള്ളൂ. പക്ഷേ, അത് ക്ലാസ്സ്മുറികളില്‍, കളിസ്ഥലങ്ങളില്‍, വായനശാലയില്‍, ക്ലബ്ബുകളില്‍, ഹോസ്റ്റലുകളില്‍, തൊഴിലിടങ്ങളില്‍, പാര്‍ട്ടി പ്രവര്‍ത്തനത്തില്‍, പത്രമാഫീസില്‍, മദ്യശാലയില്‍ ഒക്കെ ഒരു പ്രഖ്യാപനങ്ങളുമില്ലാതെ ഞങ്ങളുടെ തലമുറ നിശ്ശബ്ദമായി ജീവിച്ച മതേതരത്വത്തേയും ജാതിവിരുദ്ധതയേയും അപമാനിക്കുന്നതിനു തുല്യമാവും.

പിണറായി വിജയന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ദ്രോഹം ശബരിമല പ്രശ്‌നം ഉപയോഗിച്ച് കേരളത്തിലെ എല്ലാ 'പുരോഗമനവാദികളേ'യും തന്റെ സ്റ്റാലിനിസ്റ്റ് സേനയിലെ കാലാളുകള്‍ ആക്കി എന്നതാണ്. ശബരിമല പ്രശ്‌നത്തെ സി.പി.എം കൈകാര്യം ചെയ്ത വിധത്തെക്കുറിച്ച് 'പുരോഗനവാദി'കളില്‍ ആര്‍ക്കും എതിരഭിപ്രായമില്ലാതായി. പിണറായിയുടെ പിന്നില്‍ അങ്ങനെ അണിനിരക്കുന്നവര്‍, മോദിയുടെ പിന്നില്‍ അണിനിരക്കുന്നവരെപ്പോലെ തന്നെ നൂറുകണക്കിനു നരഹത്യകളെ, അഴിമതികളെ, വമ്പിച്ച ഭരണപരാജയങ്ങളെ, സ്വജനപക്ഷപാതങ്ങളെ, നിരന്തരമായ വര്‍ഗ്ഗീയ ധ്രുവീകരണ ശ്രമങ്ങളെ, സാമ്പത്തിക ധൂര്‍ത്തിനെ ഈ നവോത്ഥാനാഘോഷങ്ങളില്‍പ്പെട്ട് മറന്നുപോകുന്നു. പഴയ കഥകള്‍ പോട്ടെ, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിര്‍ദ്ദിഷ്ടമായ ഏതു സമയത്തും ഒരു പൊലീസ് കൊലപാതകമോ പാര്‍ട്ടിക്കാരന്റേയോ അനുഭാവിയുടേയോ സ്ത്രീ പീഡനമോ വന്‍ അഴിമതിയോ ഞെട്ടിക്കുന്ന സ്വജനപക്ഷപാതമോ വാര്‍ത്തയിലുണ്ടാകും. സാധാരണ നിലയിലുള്ള അഴിമതിയും സ്വജനപക്ഷപാതവും പാര്‍ട്ടി ശരീരത്തിന്റെ ദൈനംദിന കോശപ്രവര്‍ത്തനം പോലെയോ ശ്വാസോച്ഛ്വാസം പോലെയോ അദ്ഭുതം തോന്നിപ്പിക്കാത്ത വിധം സാമാന്യമാണ്. സ്ത്രീ തുല്യതയുടേയും സ്ത്രീ ക്ഷേമത്തിന്റേയും ചരിത്ര പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ നാരായണഗുരുവിനും അയ്യന്‍കാളിക്കും ശേഷം കേരളത്തില്‍ ഉണ്ടായ നവോത്ഥാന നായകന്റെ മേശപ്പുറത്ത് സി.പി.എമ്മിന്റെ ഖാപ് പഞ്ചായത്ത് രക്ഷിച്ചെടുത്ത രണ്ട് സ്ത്രീ പീഡകരായ എം.എല്‍.എമാരുടേയും ഒരു യുവനേതാവിന്റേയും ഫയലുകളുണ്ട്. പല മന്ത്രിമാരേയും എം.എല്‍.എ.മാരേയും കുറിച്ചുള്ള ഒരുകെട്ട് സ്വജനപക്ഷപാതാരോപണങ്ങളുണ്ട്. ഇടതു മദ്യനയം ആത്യന്തികമായി അടിസ്ഥാനവര്‍ഗ്ഗ സ്ത്രീകളുടെ ദുരന്തമാണ്. ആ നയത്തിന്റെ വിജയവൈജയന്തി ആകുമായിരുന്ന, കയ്യോടെ പിടിക്കപ്പെട്ട ബ്രുവറി അഴിമതിയുടെ ഫയലുകളും ആ മേശപ്പുറത്ത് ഉണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്കും പൊലീസുകാര്‍ക്കും പാര്‍ട്ടിയുടെ ധനികബന്ധുക്കള്‍ക്കും ഭരണഘടനയോ നീതിന്യായവ്യവസ്ഥയോ ശിക്ഷകളോ ഇല്ല. ഏറിയാല്‍, ഖാപ് പഞ്ചായത്തില്‍ ഒന്നു ചര്‍ച്ച ചെയ്യും. അത്രമാത്രം.

കോടതി വിധിക്കെതിരെ തെരുവില്‍ ഇറങ്ങിയവര്‍ അന്ധവിശ്വാസികള്‍ ആയിരിക്കാം. എന്നാല്‍, കോടതിവിധി ഉടനെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന പുരോഗമനവാദികളില്‍ നല്ലൊരു പങ്കും അന്ധവിശ്വാസികളാണെന്നു  തന്നെയല്ല, കപടനാട്യക്കാരും കൂടി ആണ്. ഭരണഘടനയും നിയമവാഴ്ചയും കോടതികളും മറ്റു ഭരണഘടനാ സ്ഥാപനങ്ങളും ഇന്ത്യയില്‍ അന്യൂനമായി നിലനില്‍ക്കുന്നു എന്ന വിശ്വാസം തന്നെ ഒരു അന്ധവിശ്വാസമാണ്. കമ്യൂണിസത്തിന്റെ നിത്യപ്രസക്തിയും അപ്രമാദിത്വവും മറ്റൊരു അന്ധവിശ്വാസമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇടതുപക്ഷമാണെന്നത് വേറൊരു അന്ധവിശ്വാസമാണ്. കേരളത്തിലെ പുരോഗമന വാദികള്‍ക്കിടയിലെ മതാനാചാരങ്ങളെക്കുറിച്ചുള്ള ഇരട്ടത്താപ്പ് പുതിയതല്ല. ഉദാഹരണത്തിന് അവരില്‍ ഏറിയ പങ്കും എക്കാലത്തും  അഭിപ്രായപ്പെട്ടിട്ടുള്ളത് മുസ്ലിം സമൂഹത്തിലെ മുത്തലാഖ് പോലുള്ള നിരവധി അനാചാരങ്ങള്‍ ഉയര്‍ത്തുന്ന ലിംഗനീതി പ്രശ്‌നങ്ങള്‍ സമൂഹത്തിനുള്ളിലെ ക്രമിക പരിണാമസമ്മര്‍ദ്ദംകൊണ്ട് അതിനുള്ളില്‍ത്തന്നെ  പരിഹരിക്കപ്പെടേണ്ടതാണ് എന്നാണ്. സര്‍ക്കാരോ ഇതര മതക്കാരോ ഇടപെടേണ്ട എന്നാണ്. ബൃന്ദ കാരാട്ടിനെപ്പോലുള്ള  സ്ത്രീനേതാക്കള്‍ വിമതാഭിപ്രായം പുലര്‍ത്തുമ്പോള്‍, പിണറായിയും കോടിയേരിയും അവരുടെ പതിനായിരക്കണക്കിന് ഉള്ള കേരളത്തിലെ അനുയായികളും ഇക്കാര്യത്തില്‍ ഇസ്ലാമിലെ പൗരോഹിത്യത്തിന്റേയും പ്രതിലോമശക്തികളുടേയും  അനുഭാവികളാണ്. എന്തിന്, അധികാരത്തിലില്ലാത്ത മാവോയിസ്റ്റുകളും ആം ആദ്മി പാര്‍ട്ടിക്കാരും പോലും യാഥാസ്ഥിതിക ഇസ്ലാമിക പക്ഷത്താണ്. ഹിന്ദുക്കളെ ഒഴിച്ചുള്ള അന്യസമുദായങ്ങളെക്കുറിച്ചു പറയുമ്പോള്‍ തീവ്ര സ്വത്വവാദം ഉന്നയിക്കുകയും നാനാത്വഘോഷണം നടത്തുകയും നവോത്ഥാന സങ്കല്‍പ്പങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന  ഉത്തരാധുനികര്‍ ആണ്  ഏറ്റവും വലിയ ഇരട്ടത്താപ്പുകാര്‍. എല്ലാവരും ആഗ്രഹിക്കുന്നത് ഒന്നുതന്നെ. കേരളത്തിലെ മതപരിഷ്‌കാരാവശ്യങ്ങള്‍ക്ക് ഇന്ന് ഒരു സന്തുലിതത്വവുമില്ല. മുസ്ലിം-ക്രിസ്ത്യന്‍ ആചാര-നിയമപരിഷ്‌കാരങ്ങള്‍ക്കുവേണ്ടി അവയിലെ ന്യൂനപക്ഷം കരഞ്ഞുവിളിച്ചാലും അത് കേരളത്തിലെ പുരോഗമനവാദികളെ ചലിപ്പിക്കാറില്ല. വിവാഹമോചനം, ബഹുഭാര്യാത്വം, സ്ത്രീ സ്വത്തവകാശം, അറബിക്കല്യാണം, സ്ത്രീ ചേലാകര്‍മ്മം, ക്രമേണ കൂടുതല്‍ കൂടുതല്‍ നീതിരഹിതമായ തടവറകളാകുന്ന കന്യാസ്ത്രീ മഠങ്ങള്‍ എന്നിവയൊന്നും ദൃഢമായ സെമിറ്റിക് അടിത്തറ, കൂടുതല്‍ ശക്തവും നിര്‍ണ്ണായകവും ആയ രാഷ്ടീയ-സാമ്പത്തിക സാഹചര്യം, ഇപ്പോള്‍ ലാഭകരമെന്നു പരസ്പരം കണ്ടെത്തിയിട്ടുള്ള സി.പി.എം ബാന്ധവം എന്നിവ മൂലം പൊതുവേ നമ്മുടെ ബുദ്ധിജീവികളുടെ ഭാവനയെ ഉത്തേജിപ്പിക്കാറില്ല. അത്തരം ഒരു മനോഭാവം മലയാളിയുടെ പൊതുബോധത്തില്‍ത്തന്നെ ഉണ്ട്. നാലഞ്ചു കൊല്ലം മുന്‍പ് ഒരു ഹിന്ദു ആള്‍ദൈവസ്ഥാപനത്തിലെ പഴക്കം ചെന്ന ലൈംഗികപീഡനാരോപണം അന്തര്‍ദ്ദേശീയതലത്തിലേയ്ക്കുപോലും എത്തിച്ച് ആഘോഷിച്ചു. എന്നാല്‍, ഇന്നു സോളാര്‍ ലൈംഗികാരോപണങ്ങളുടെ കൂട്ടത്തില്‍ ബഹുമാന്യമായ ഒരു പൗരോഹിത്യ-രാഷ്ട്രീയ കുടുംബത്തിലെ ഒരു അംഗം കൂടി ഉണ്ടെന്നു തിരിച്ചറിയാന്‍പോലും സ്ഥിരം പ്രക്ഷോഭകര്‍ മാത്രമല്ല, മലയാളി പൊതുബോധംപോലും വിസമ്മതിക്കുന്നു. ഷുഹൈബ് വധക്കേസിലും സീറോ-മലബാര്‍ ഭൂമിവില്‍പ്പന കേസിലും ജസ്റ്റിസ് കെമാല്‍ പാഷയുടെ സിംഗിള്‍ ബഞ്ച് വിധികള്‍ തിരുത്തി രാഷ്ട്രീയ-മത നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ ഓരോ വിധി ചീഫ് ജസ്റ്റിസിന്റേതായി ഉണ്ടായി. സി.പി.എം ഏതാണ്ട് ഒരാഴ്ചയ്ക്കകം തന്നെ, പ്രകടമായ വര്‍ഗ്ഗീയ-രാഷ്ട്രീയ ആഴങ്ങളോടെ, അദ്ദേഹത്തെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി പുനര്‍നിയമനം കൊടുത്തു. 'വരമ്പത്തു കൂലി' എന്ന പ്രശസ്ത മാര്‍ക്‌സിസ്റ്റ് പ്രയോഗത്തിന് അങ്ങനേയും ഒരു വ്യത്യസ്ത മാനം ഉണ്ടായി. നമ്മുടെ ബുദ്ധിജീവി തൊടിയില്‍ ഒരു ഇലപോലും അന്നു ചലിച്ചില്ല. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീവാദികളില്‍നിന്ന് ഒരു പ്രതിഷേധം ഉണ്ടായത് കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയതിനുശേഷമാണ്. പ്രമുഖര്‍ ഒപ്പിട്ട ആ ആദ്യപ്രസ്താവന, ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രിയെ നോവിക്കാതിരിക്കാന്‍ ഒരു പ്രാര്‍ത്ഥന പോലെ ആവതും ശ്രദ്ധിച്ചായിരുന്നു. ന്യൂനപക്ഷ മതങ്ങളിലെ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ഇടതുപക്ഷ-സ്ത്രീവാദ വാദമുഖങ്ങള്‍ കേരളത്തില്‍ വളരെ വികലമാണ്. മുത്തലാഖിനേയോ ഏക സിവില്‍ കോഡിനേയോ അവര്‍ വിലയിരുത്തുന്ന മാനദണ്ഡം അവ എട്ടു കോടി വരുന്ന മുസ്ലിം സ്ത്രീകളെ എങ്ങനെ ബാധിക്കും എന്നതല്ല, മറിച്ച് അവ മുസ്ലിം പൗരോഹിത്യത്തിനു ദോഷകരവും സംഘപരിവാറിന് പരോക്ഷമായി ഗുണകരവും ആകുമോ എന്നുമാത്രം നോക്കിയാണ്. അതായത്, സംഘപരിവാര്‍ ആ ചന്ദ്രതാരം നിലനില്‍ക്കുകയാണെങ്കില്‍ ആ സ്ത്രീകള്‍ക്ക് ആ വിമോചനം ഒരിക്കലും വേണ്ട എന്നാണ് അവരുടെ അഭിപ്രായം!

ഭൂരിപക്ഷമതം ആപാദചൂഡം പരിഷ്‌കരിക്കപ്പെട്ട് ശുഭ്രശോഭയോടെ നിലനില്‍ക്കണമെന്നും ന്യൂനപക്ഷ മതപരിഷ്‌കാരങ്ങള്‍ക്ക് നമ്മുടെ രാഷ്ട്രീയ ബന്ധുക്കളായ പുരോഹിതന്മാര്‍ അനുവദിക്കുന്നത് വരെ കാക്കാം എന്നും ഉള്ള നിലപാട് എന്തൊരു ഏങ്കോണിച്ച സമൂഹത്തെയാണ് ഉണ്ടാക്കുക. എല്ലാ ഉല്‍പ്പതിഷ്ണുത്വത്തിന്റേയും പരമാവധിയായി കാണപ്പെടാറുള്ള  ഈ നാഗരിക ഫെമിനിസ്റ്റ് കുലസ്ത്രീകള്‍ പിണറായി വിജയന്റെ വ്യവഹാരോല്‍സുകതയുമായും പൊലീസ് രാജുമായും ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡുകളുമായും എത്ര പെട്ടെന്നാണ് പൊരുത്തപ്പെട്ടത്. ചുരുങ്ങിയത്, ഇനിയും നട്ടെല്ല് പണയംവയ്ക്കാതെ അവശേഷിക്കുന്ന ഇടത് വ്യക്തിത്വങ്ങള്‍, RMP, SUCI, CPI(ML) തുടങ്ങിയ അധികാരത്തില്‍ വരാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, കോണ്‍ഗ്രസ്സിലേയും യൂത്ത് ലീഗിലേയും ചെറുപ്പക്കാര്‍-ഇവരെങ്കിലും കേരളത്തിലെ ഇടതുപക്ഷ കപടാവബോധത്തിന്റെ കുത്തൊഴുക്കിനാല്‍ വിജയിച്ചുകൊണ്ടിരിക്കുന്ന ഈ കാപട്യത്തിനെ തിരിച്ചറിയണം.
സാമൂഹ്യമാധ്യമങ്ങളിലും പുറത്തുമായി എനിക്കുള്ള പ്രബുദ്ധരായ പത്തിരുപത് സ്ത്രീ സുഹൃത്തുക്കളുടെ മൂല്യബോധം എന്നെ അമ്പരപ്പിക്കുന്നു. ഇവരൊക്കെ അടിയുറച്ച സ്ത്രീവാദികളും പ്രസ്താവങ്ങളില്‍ ഒക്കെ വലിയ മാനുഷികതയുള്ളവരും ആണ്. അതേസമയം, അവര്‍ക്ക് കേരളത്തിലെ ഏറ്റവും വലിയ സ്ത്രീവിരുദ്ധ-മനുഷ്യവിരുദ്ധ സംഘടനയോട് കടുത്ത അഭിനിവേശവുമാണ്. അതില്‍ ചിലര്‍ സി.പി.എം കൊടുത്തിട്ടുള്ള അപ്പക്കഷണങ്ങളുടെ ഗുണഭോക്താക്കള്‍ ആണെന്നതോ മിക്കവരും എസ്.എഫ്.ഐ നല്‍കുന്ന ഗതകാല സുഖസ്മരണകളില്‍ മുഴുകുന്നവര്‍ ആണെന്നതോ ആശയക്കുഴപ്പത്തെ ലഘൂകരിക്കുന്നില്ല. മിക്കവാറും ഇവര്‍ക്ക്, രണ്ടു മണിക്കൂര്‍ വിചാരണ ചെയ്യപ്പെട്ട്, പട്ടാപ്പകല്‍ നിരവധിപേര്‍ കണ്ടുനില്‍ക്കെ കശാപ്പുചെയ്യപ്പെട്ട ഷുക്കൂര്‍, കണ്ടംതുണ്ടം വെട്ടി കൊലപ്പെടുത്തപ്പെട്ട ഷഫീക് എന്നീ ഇരുപതുകാരുടെ പ്രായത്തിലുള്ള ആണ്‍മക്കള്‍ ഉണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്. എന്നിട്ടുപോലും, ഇവര്‍ക്ക് പിണറായിയോട് ഉള്ള അയുക്തികമായ ആരാധന, സിനിമാനടന്‍ ജയനോട് എണ്‍പതുകളിലെ കോളേജ് കുമാരിമാര്‍ക്ക്  ഉണ്ടായിരുന്ന ആരാധനയോട് തുല്യമാണ്. ഇക്കൂട്ടര്‍ സ്ത്രീവാദികളുമാണത്രേ. വിനീത കോട്ടായിയോടോ ചിത്രലേഖയോടോ കെ.കെ. രമയോടോ കോഴിക്കോട്ടെ ഗര്‍ഭം കലക്കപ്പെട്ട സിബ്ബിയോടോ പ്രാകൃതമായ ഖാപ് പഞ്ചായത്തിനാല്‍ അടിച്ചമര്‍ത്തപ്പെടുന്ന DYFIയിലെ യുവതികളോടോ പാര്‍ട്ടി ചെയ്തിട്ടുള്ള പാതകങ്ങള്‍ ഓര്‍ത്താല്‍ പെണ്ണൊരുത്തി ഈ സ്ത്രീവിരുദ്ധ പാര്‍ട്ടിയുടെ ഏഴയല്‍പ്പക്കത്ത് പോകില്ല. എന്നിട്ടും, ശബരിമല എന്ന വോട്ടു സമ്പാദനയത്‌നത്തിന്റെ ഭാഗമായുള്ള ഹീനമായ ജാതീയ ധ്രുവീകരണം നടത്തുന്നവരില്‍നിന്നു നവോത്ഥാന നായകരെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരില്‍ ഈ സ്ത്രീ സുഹൃത്തുക്കളുമുണ്ട്. എന്‍.എസ്. മാധവനെ പോലെ, ഈ സ്ത്രീകളും പിണറായി വിജയന് ശരിക്കും രണ്ടു ഹൃദയങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കുന്നവരാണ്.  മുന്‍പ് സൂചിപ്പിച്ച പാര്‍ട്ടി നേതൃത്വത്തിന്റെ നരഹത്യകളെ, അഴിമതികളെ, വമ്പിച്ച ഭരണപരാജയങ്ങളെ, സ്വജനപക്ഷപാതങ്ങളെ, നിരന്തരമായ വര്‍ഗ്ഗീയ ധ്രുവീകരണ ശ്രമങ്ങളെ, സാമ്പത്തികധൂര്‍ത്തിനെക്കുറിച്ച് ഈ സ്ത്രീ സുഹൃത്തുക്കളോട് പറഞ്ഞുനോക്കൂ. അവര്‍ അതേക്കുറിച്ച് ഒന്നും അറിയാത്തവരെപ്പോലെ ''എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ!'' എന്നു തങ്ങളുടെ ഓമനയെക്കുറിച്ചു പാടി നില്‍ക്കുകയ് ഉള്ളൂ.

സര്‍ക്കാര്‍ നവകേരള നിര്‍മ്മാണത്തെക്കുറിച്ചു പറയുന്നു. ഞാന്‍ ഉറപ്പിച്ചു പറയാം. ഒന്നും നടക്കില്ല. അല്ലെങ്കില്‍, പ്രളയത്തിന്റെ ആഘാതം ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ വെളിവുള്ളവര്‍ ആരെങ്കിലും പത്തു വോട്ട് കിട്ടാന്‍ ഇത്ര ദാരുണമായ ധ്രുവീകരണത്തിനും ശിഥിലീകരണത്തിനും മുതിരുമോ? ജനങ്ങളില്‍ നമ്മെപ്പോലെ കെല്‍പ്പുള്ളവര്‍ ഇഴഞ്ഞിഴഞ്ഞ് പ്രളയാനന്തര ജീവിതങ്ങള്‍ ആകുംവിധം കരുപ്പിടിപ്പിക്കാന്‍ നോക്കും. ബാക്കിയുള്ളവര്‍ ഇപ്പോഴേ പ്രാന്തവല്‍ക്കരിക്കപ്പെട്ട ലക്ഷക്കണക്കിനുള്ളവരുടെ കൂട്ടത്തിലേക്ക് ചേര്‍ക്കപ്പെടും. സഖാക്കള്‍ വിധ്വംസകതയ്ക്കും അഴിമതിക്കുമല്ലാതെ, സല്‍ഭരണത്തിനു പരിശീലനം ലഭിച്ചവരല്ല. ആകെയുണ്ടാകാവുന്ന നിര്‍മ്മാണം ഇത്രയുമാണ്: കേരളം സ്വര്‍ഗ്ഗമാക്കാന്‍ സസ്യ, ശ്യാമള, സുഫല, സുജല, സുഭദ്ര,  സുതാര്യ, സുരത എന്നിങ്ങനെ കുറേ സംസ്‌കൃത പേരിട്ട പദ്ധതികള്‍ അവതരിപ്പിക്കും. കരാറുകാരന്റേയും രാഷ്ട്രീയക്കാരന്റേയും ഉദ്യോഗസ്ഥ മേധാവിയുടേയും വിഹിതം കഴിഞ്ഞ് ബാക്കിയുള്ളത് അല്‍പ്പായുസ്സായ കെട്ടിടങ്ങളിലും റോഡുകളിലും നിക്ഷേപിക്കപ്പെടും. കുറേ പ്രേതഭവനങ്ങളും തുരുമ്പിച്ച യന്ത്രഭാഗങ്ങളും ബാക്കിയാകും.

എന്റെ ഒരു മദ്യപ സുഹൃത്ത് തന്റെ ഒരു സ്വപ്നത്തെക്കുറിച്ച് ഇന്നലെ എന്നോട് പറഞ്ഞു: നാലു പ്രളയങ്ങള്‍ കൂടി വന്നാലെ എല്ലാം നശിപ്പിക്കുന്ന മലയാളിയുടെ കക്ഷിരാഷ്ട്രീയ ഭ്രാന്തും മാരകമായ കപടാവബോധങ്ങളും കഴുകിയൊലിച്ചു പോകൂ. ഭക്ഷണത്തിനുപോലും വക ഇല്ലാതെ ഇവര്‍ തെണ്ടണം. ആളുകള്‍ തല്ലിക്കൊല്ലുമോ എന്നു ഭയന്നു വോട്ടുതെണ്ടികള്‍ വീട്ടിനുള്ളില്‍ത്തന്നെ കഴിയണം. നാലു യുവതികള്‍ എങ്കിലും വന്നെങ്കില്‍ എന്ന് ആശിച്ച് ദേവസ്വം ബോര്‍ഡും തന്ത്രിമാരും പൂജാരിമാരും ശബരിമലയിലെ കട തുറന്ന് ഈച്ചയാട്ടിയിരിക്കണം. ആരും വരുന്നില്ലെന്നു കണ്ട് പഴയ സുവര്‍ണ്ണകാലങ്ങളെ ഓര്‍ത്ത് നെടുവീര്‍പ്പിട്ട് കടപൂട്ടിയിറങ്ങണം. ഒരൊറ്റ കാലവര്‍ഷം കൊണ്ട്  കോണ്‍ക്രീറ്റ് പാതകളും അമ്പലക്കള്ളന്മാരുടെ എടുപ്പുകളും കാട് മൂടണം. അവിടത്തെ ഒരു പ്രത്യേക നിലാവും വെയിലുമൊക്കെ ആസ്വദിച്ച് പൊന്നമ്പലവാസന്‍ നൂറ്റാണ്ടുകളില്‍ ആദ്യമായി സ്വസ്ഥതയെന്തെന്നറിയണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com