മുസ്ലിം ആണ്‍കുട്ടികള്‍ക്കു പഠിച്ചു മതിയായോ?

പെണ്‍കുട്ടികള്‍ വൈകിമാത്രം ഉന്നത വിദ്യാഭ്യാസരംഗത്ത് സാന്നിധ്യം അറിയിച്ച മുസ്ലിം സമുദായത്തില്‍ ആണ്‍കുട്ടികളുടെ ഈ തിരിച്ചുപോക്ക് സാമൂഹിക ഇടപെടലുകള്‍, വിവാഹം, ദാമ്പത്യം എന്നിവയെ ഉള്‍പ്പെടെ ബാധിച്ചുതുടങ്ങ
ഫാറൂഖ് കോളജ്, കോഴിക്കോട്‌
ഫാറൂഖ് കോളജ്, കോഴിക്കോട്‌

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ കഠിനാധ്വാനം ചെയ്തു വിജയിച്ച കേരളത്തിലെ മുസ്ലിം സമുദായത്തില്‍ ആണ്‍കുട്ടികള്‍ പാതിവഴിയില്‍ പഠനം അവസാനിപ്പിക്കുന്നു. ഒറ്റപ്പെട്ട ഉല്‍ക്കണ്ഠകളുടെ നിലവിട്ട് ഗൗരവമുള്ള സാമൂഹികപ്രശ്‌നമായി ഇത് മാറിയതോടെ പരിശോധനയും കണക്കെടുപ്പും പരിഹാരം തേടലും സജീവം. കേരള നവോത്ഥാനം നേരിടുന്ന തിരിച്ചടികളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇനിയും വരാത്ത ഈ പുതിയ വെല്ലുവിളി മറ്റു സമുദായങ്ങളേയും അലട്ടുന്നു എന്നാണ് കണ്ടെത്തല്‍. എന്നാല്‍, മുസ്ലിങ്ങളിലാണ് കൂടുതല്‍. പെണ്‍കുട്ടികള്‍ വൈകിമാത്രം ഉന്നത വിദ്യാഭ്യാസരംഗത്ത് സാന്നിധ്യം അറിയിച്ച മുസ്ലിം സമുദായത്തില്‍ ആണ്‍കുട്ടികളുടെ ഈ തിരിച്ചുപോക്ക് സാമൂഹിക ഇടപെടലുകള്‍, വിവാഹം, ദാമ്പത്യം എന്നിവയെ ഉള്‍പ്പെടെ ബാധിച്ചുതുടങ്ങി. കുടുംബങ്ങളിലും പ്രാദേശിക മഹല്ല് സമിതികളിലും സംഘടനകളിലും ചര്‍ച്ചയായതോടെ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) എന്ന സംഘടന മലബാറിലെ മൂന്നു ജില്ലകളില്‍ ഔദ്യോഗികമായും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അനൗപചാരികമായും വിവരശേഖരണം നടത്തി. സിജിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസ് സെന്റര്‍ ആണ് കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ സര്‍വ്വേ നടത്തിയത്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയാണ് ഇത്തരം സ്ഥിതിപരിശോധന നടന്ന മറ്റു സ്ഥലങ്ങളിലൊന്ന്. പ്ലസ് ടു വിജയിച്ച് ഉന്നത വിദ്യാഭ്യാസത്തിനു ചേരാന്‍ നില്‍ക്കുന്നവര്‍, പ്ലസ് ടു കഴിഞ്ഞ് പഠനം തുടരാത്തവര്‍, ബിരുദ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ എന്നീ മൂന്നു വിഭാഗങ്ങളിലാണ് സര്‍വ്വേ നടത്തിയത്. 'പാറ്റേണ്‍ ഓഫ് ഹയര്‍ എജുക്കേഷന്‍ ഇന്‍ കേരള' എന്ന വിഷയം കേന്ദ്രീകരിച്ച് 2016-ല്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2017-ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഏറ്റവും കാലികമായ സൂചനകള്‍ ഉള്‍പ്പെടുത്തി പുറത്തുവിടാന്‍ തയ്യാറെടുക്കുന്നതേയുള്ളു. എങ്കിലും വിവിധ മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളുള്‍പ്പെടെ ഈ സ്ഥിതി മറികടക്കാന്‍ ഇറങ്ങി പ്രവര്‍ത്തിച്ചു തുടങ്ങി. ഭരണനിര്‍വ്വഹണ രംഗത്ത് ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനും കൂടുതല്‍ മേഖലകളില്‍ സാമുദായിക സംവരണത്തിനും വേണ്ടി ഒരു വശത്ത് സമുദായ നേതൃത്വം വാദിക്കുന്നതിനിടെയാണ് ആണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം വേണ്ടെന്നുവയ്ക്കുന്ന പുതിയ പ്രതിസന്ധി. അതേസമയം, ഇത് ചൂണ്ടിക്കാട്ടി പെണ്‍വിദ്യാഭ്യാസം കൂടി നിരുത്സാഹപ്പെടുത്തുന്ന നിഷേധാത്മക പ്രവണതകളും തലപൊക്കിത്തുടങ്ങി.

പെട്ടെന്നു വേണം പണം

ലിംഗപരവും പ്രാദേശികവുമായ വ്യത്യാസങ്ങളെല്ലാം സര്‍വ്വേയില്‍ പ്രത്യേകം പരിഗണിച്ചതായി സിജി ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവിയുമായ ഡോ. സെഡ് എ അഷ്റഫ് പറയുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉന്നത വിദ്യാഭ്യാസത്തോടു കാണിക്കുന്ന താല്പര്യത്തിലെ വ്യത്യാസം പ്രകടമാണ്. കൂടുതല്‍ പഠിച്ചാല്‍ കൂടുതല്‍ നല്ല ജോലി കിട്ടും എന്നു വിശ്വസിക്കുന്ന പെണ്‍കുട്ടികളുടെ പകുതിപോലും ആണ്‍കുട്ടികള്‍ വിശ്വസിക്കുന്നില്ല. 83 ശതമാനം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസമുണ്ടെങ്കില്‍ മികച്ച ജോലി കിട്ടും എന്നു വിശ്വസിക്കുന്നു. പക്ഷേ, ആണ്‍കുട്ടികളില്‍ 38 ശതമാനം മാത്രമേ അങ്ങനെ വിശ്വസിക്കുന്നുള്ളു. അതുകൊണ്ട് അവര്‍ ഉന്നത വിദ്യാഭ്യാസത്തോട് മുഖംതിരിച്ചു നില്‍ക്കുകയും അത്രയ്‌ക്കൊന്നും വിദ്യാഭ്യാസം ആവശ്യമില്ലാത്ത പണസമ്പാദന മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ വിദ്യാഭ്യാസ നിലവാരമനുസരിച്ച് കുട്ടികളിലും ഉന്നത വിദ്യാഭ്യാസത്തോട് അനുകൂല മനോഭാവം കൂടുന്നു എന്നാണ് കണ്ടെത്തല്‍. വിദ്യാഭ്യാസപരമായി താഴ്ന്ന നിലവാരത്തിലുള്ള രക്ഷിതാക്കളുടെ മക്കളാണ് വിദ്യാഭ്യാസത്തില്‍ താല്പര്യക്കുറവു കാണിക്കുന്നത്. അതുപോലെ, സ്ഥിരവരുമാനമുള്ള രക്ഷിതാക്കളുടെ മക്കളും വിദ്യാഭ്യാസത്തോട് താല്പര്യം കാണിക്കുന്നു. ദിവസക്കൂലിക്കാര്‍, കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള രക്ഷിതാക്കളുടെ മക്കള്‍ക്കു വിദ്യാഭ്യാസത്തോട് താല്പര്യക്കുറവ് പ്രകടം. ക്രിസ്ത്യന്‍ സമുദായത്തിലും ഹിന്ദുക്കളിലെ വിവിധ സമുദായങ്ങളിലും ഉന്നത വിദ്യാഭ്യാസത്തോടുള്ള ആണ്‍കുട്ടികളുടെ താല്പര്യം താരതമ്യേന കൂടുതലാണ്. 
പെട്ടെന്നു ജോലി കിട്ടണം എന്നാണ് ആണ്‍കുട്ടികളില്‍ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നത്. ഹൈസ്‌കൂള്‍ കാലത്തുതന്നെ ഈ മനോഭാവം ഉണ്ടാകുന്നു. ഇടയ്ക്കു പഠനം നിര്‍ത്തി മൊബൈല്‍ ഫോണ്‍ കടകളിലും മറ്റും ജോലി ചെയ്യുന്ന യുവാക്കളെ സര്‍വ്വേയുടെ ഭാഗമായി സമീപിച്ചിരുന്നു. സര്‍വ്വേയാണ് എന്നു മനസ്സിലാക്കാത്ത വിധം നടത്തിയ സൗഹൃദ വര്‍ത്തമാനങ്ങളില്‍ അവര്‍ വെളിപ്പെടുത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. പ്ലസ് ടുവിന് 80 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചിട്ടും പഠനം തുടരാത്തവര്‍ അവരിലുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലേക്കു പോകാത്തതിനു കാരണമായി പറഞ്ഞത്, ഇപ്പോള്‍ മാസം 15000 രൂപ വരെയൊക്കെ കിട്ടുന്നുണ്ട്, പഠിക്കാന്‍ പോയിട്ടെന്തു കാര്യം എന്നാണ്. ബൈക്കുണ്ട്, നല്ല സ്മാര്‍ട്ട് ഫോണുണ്ട് എന്നതൊക്കെ അവര്‍ തെരഞ്ഞെടുത്ത വഴിയെ ന്യായീകരിക്കാന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. 20-21 വയസ്സുള്ള ആണ്‍കുട്ടികളുടെ മനോഭാവമാണിത്. കഴിഞ്ഞ അധ്യയനവര്‍ഷം തൊട്ടുമുന്‍പത്തെ വര്‍ഷങ്ങളെക്കാള്‍ ചെറിയ വ്യത്യാസം ഉണ്ടായെങ്കിലും പൊതുവേ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ ചേരുന്നതിനോട് ആണ്‍കുട്ടികള്‍ക്ക് താല്പര്യക്കുറവു തന്നെയാണ് തുടരുന്നത്. പ്രൊഫഷണല്‍ കോഴ്സുകളോട് കുറേപ്പേര്‍ക്കു താല്പര്യമുണ്ടെങ്കിലും ദീര്‍ഘകാലം പഠിക്കാനോ അതില്‍ മികച്ച വിജയം നേടാനോ ശ്രമിക്കുന്നവര്‍ കുറവ്. അതില്‍ത്തന്നെ രക്ഷിതാക്കളുടെ പ്രേരണയ്ക്കു വഴങ്ങിപ്പോകുന്നവര്‍ കൂടുതലാണ്. അതേസമയം, എന്‍ജിനീയറിംഗ് വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികളും ആ കോഴ്സിന്റെ ആകര്‍ഷണീയത പൊതുവേ കുറഞ്ഞതും തൊഴില്‍സാധ്യത കുത്തനെ ഇടിഞ്ഞതുമൊക്കെയാണ് കഴിഞ്ഞ വര്‍ഷം ചില ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഒന്നാം വര്‍ഷമായി ചേര്‍ന്ന ആണ്‍കുട്ടികളുടെ എണ്ണം കൂടാന്‍ കാരണം. ഇപ്പോഴും ആണ്‍കുട്ടികളില്‍ ഭൂരിപക്ഷത്തിനും ഉന്നത വിദ്യാഭ്യാസത്തിന്റെ മെച്ചത്തേയും സാധ്യതകളേയും കുറിച്ച് ശരിയായ ധാരണയില്ല. 
കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും മറ്റ് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നവരുടെ എണ്ണം സമീപകാലത്തു വര്‍ധിച്ചപ്പോഴും പെണ്‍കുട്ടികളാണ് മുന്നില്‍. കേന്ദ്ര സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന കുട്ടികള്‍ അവധിക്കാലത്തും മറ്റും നാട്ടിലെത്തുമ്പോള്‍ അവരിലൂടെ പുതിയ തലമുറയേയും ഉന്നത വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രചാരണ പരിപാടികള്‍ പലയിടത്തും നടക്കുന്നുണ്ട്. മലബാര്‍ മേഖലയിലാണ് ഇത് കൂടുതല്‍. പക്ഷേ, തെക്കന്‍ കേരളത്തില്‍ സ്വന്തം നിലയില്‍ത്തന്നെ ക്യൂസെറ്റ് (സെന്‍ട്രല്‍ യൂണിവേഴ്സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്) എഴുതി ജയിച്ച് പ്രവേശനം നേടുന്നവരുടെ എണ്ണം കൂടുതലാണ്. മുന്നില്‍ പെണ്‍കുട്ടികള്‍ തന്നെ.
ഉന്നത വിദ്യാഭ്യാസത്തില്‍ ക്രിസ്ത്യന്‍ സമുദായമാണ് ഏറ്റവും താല്പര്യം കാണിക്കുന്നത് എന്നാണ് സര്‍വ്വേ ഫലം. രണ്ടാമത് ഹിന്ദുക്കളിലെ വിവിധ സമുദായങ്ങളും മൂന്നാമത് മുസ്ലിങ്ങളും. ജനസംഖ്യാപരമായ വ്യത്യാസമല്ല ഉള്ളതെന്ന് ഇത് തെളിയിക്കുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെങ്കില്‍ ഒന്നാമത് ഹിന്ദുക്കളും രണ്ടാമത് മുസ്ലിങ്ങളുമാണ് കേരളത്തില്‍. ഇവര്‍ക്കു താഴെ മാത്രമാണ് ക്രിസ്ത്യാനികളുടെ എണ്ണം. എണ്ണമല്ല ഉന്നത വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കുന്നത്. എണ്ണത്തെ മറികടക്കുന്ന പഠനതാല്പര്യം തന്നെയാണ്. 

മെറിറ്റില്‍ മുന്നില്‍ പെണ്‍കുട്ടികള്‍

ഞങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരണം തേടി സമീപിച്ച പ്രധാന മുസ്ലിം വിദ്യാഭ്യാസ, വിദ്യാര്‍ത്ഥി സംഘടനാ, പണ്ഡിത നേതൃത്വങ്ങള്‍ക്ക് ഇത് പുതിയ അറിവല്ല. ചിലര്‍ പരിഹാര ശ്രമങ്ങള്‍ തുടങ്ങി; ചിലര്‍ അത് ആലോചിക്കുന്നു; മറ്റു ചിലര്‍ നിസ്സാരമായും കാണുന്നു. കേരളത്തിലെ മുസ്ലിം വിദ്യാഭ്യാസരംഗത്ത് നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയ ചരിത്രമുള്ള എം.ഇ.എസ് (മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി) തന്നെയാണ് ഇത് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചവരുടെ മുന്‍നിരയിലും. ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലെ പിന്നോട്ടു പോക്ക് സാമൂഹിക വ്യവസ്ഥിതിതന്നെ തകരാറിലാകുന്നതിലേക്കാണ് എത്തിച്ചേരുകയെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ പറയുന്നു. ''എല്ലാ സമുദായങ്ങളിലും ഈ പ്രശ്‌നമുണ്ട്; അല്ലെങ്കില്‍ ഒരു ഘട്ടത്തില്‍ അവര്‍ ഈ വിഷയം അഭിമുഖീകരിച്ചിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ നേരത്തേതന്നെ ഉന്നത വിദ്യാഭ്യാസരംഗത്തൊക്കെ ഉള്ളതുകൊണ്ട് ഈ പ്രശ്‌നം നേരത്തെ അവര്‍ക്കുണ്ടായി. മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ വൈകി ഉന്നത വിദ്യാഭ്യാസരംഗത്ത് എത്തിയതുകൊണ്ട് മുസ്ലിങ്ങള്‍ ഈ പ്രശ്‌നം ഇപ്പോള്‍ നേരിടുന്നു. ആണ്‍കുട്ടികളേയും പഠിപ്പിക്കുക മാത്രമാണ് പരിഹാരം.'' അദ്ദേഹം വിശദീകരിക്കുന്നു. ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു കമ്മിഷന്റെ മുന്നില്‍ എം.ഇ.എസ് വച്ച നിര്‍ദ്ദേശം ആണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്തണം എന്നാണ്. അതു നടക്കില്ലെന്ന് അവര്‍ അപ്പോള്‍ത്തന്നെ പറഞ്ഞതായും ഡോ. ഫസല്‍ ഗഫൂര്‍. 
സര്‍ക്കാരും സമുദായവും രക്ഷിതാക്കളും പഠനത്തിനു നല്‍കുന്ന മികച്ച സൗകര്യങ്ങള്‍ പെണ്‍കുട്ടികള്‍ നല്ലരീതിയില്‍ ഉപയോഗപ്പെടുത്തുന്നുവെന്നാണ് പാളയം ഇമാം വി.പി. സുഹൈബ് മൗലവി ചൂണ്ടിക്കാണിക്കുന്നത്. ''ആണ്‍കുട്ടികള്‍ അതില്‍ പിന്നിലാണ്. ജോലിയും പെണ്‍കുട്ടികള്‍ക്ക് കിട്ടുന്നു. ബിരുദവും പിജിയും മാത്രമല്ല, ജെ.ആര്‍.എഫും പി.എച്ച്.ഡിയും ഒക്കെയുള്ള നിരവധി പെണ്‍കുട്ടികളുണ്ട്. താല്‍ക്കാലിക ജോലികളിലേക്കു പോകുന്നതിനു പകരം പഠനരംഗത്ത് ആണ്‍കുട്ടികളെ കൂടുതല്‍ കൊണ്ടുവരികയാണ് പരിഹാരം. മെറിറ്റില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വലിയ അന്തരമാണുള്ളത്. അത് പരിഹരിക്കാന്‍ ആണ്‍കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്ന ഇടപെടലുകള്‍ ഉണ്ടാകണം.'' അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഇതിനു സമാനമാണ് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസക്കുതിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച വിജയഭേരി പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ടി. സലീം അക്കമിട്ടു നിരത്തുന്ന കാര്യങ്ങളും. ''കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ പത്താംക്ലാസ്സില്‍ 5700 എ പ്ലസ് ലഭിച്ചു. അതില്‍ ഏകദേശം നാലായിരത്തോളം പെണ്‍കുട്ടികളാണ്. സ്വാഭാവികമായും ബിരുദത്തിന് മെറിറ്റില്‍ കൂടുതല്‍ പ്രവേശനം ലഭിക്കുക പെണ്‍കുട്ടികള്‍ക്കായിരിക്കും. മലപ്പുറത്ത് വളരെക്കുറച്ച് ബിരുദ സീറ്റുകളേയുള്ളു. സ്വാഭാവികമായും പാരലല്‍ കോളേജുകളില്‍ പോകുകയോ പ്രവേശനം കിട്ടാതിരിക്കുകയോ ചെയ്യും. പണമില്ലാത്തവര്‍ക്ക് പഠിക്കാന്‍ പറ്റാതെയാകും. ആണ്‍കുട്ടികളില്‍ ഭൂരിഭാഗവും ചേരുന്നത് സ്വാശ്രയ സ്ഥാപനങ്ങളിലോ പാരലല്‍ കോളേജുകളിലോ ഓപ്പണ്‍ സ്ട്രീമിലോ ആണ്. അങ്ങനെയാകുമ്പോള്‍ അവര്‍ ഇടയ്ക്കു കൊഴിഞ്ഞുപോകുന്നു, ജോലിക്കു പോകുന്നു. നാട്ടില്‍ത്തന്നെ ചെറിയ ചെറിയ ജോലികള്‍ക്കൊക്കെ പോകുന്നവരാണ് കൂടുതലും. ഗള്‍ഫിലേക്കുള്ള ഒഴുക്ക് നിന്നു. തിരിച്ചുവരവാണ് ഇപ്പോള്‍. ഏതെങ്കിലും തൊഴിലില്‍ പ്രത്യേക നൈപുണ്യമില്ലാതെ ഗള്‍ഫിലേക്ക് പോയിട്ടു കാര്യവുമില്ല. ഗവണ്‍മെന്റ് കോളേജുകളില്‍ പ്രവേശനം കിട്ടിയാല്‍ കൊഴിഞ്ഞുപോക്ക് കുറവാണ്. എന്‍ജിനീയറിംഗ് കോളേജുകളിലാണ് കുറച്ചൊക്കെ ആണ്‍കുട്ടികള്‍ പോകുന്നത്. പക്ഷേ, അവിടെ വിജയശതമാനം മൊത്തത്തില്‍ കുറവാണ്. നാല് വര്‍ഷമെടുത്തു പഠനം പൂര്‍ത്തിയാക്കുമെങ്കിലും എല്ലാ വിഷയങ്ങളിലും ജയിക്കില്ല. ഒരു ഗുണവുമില്ലാത്ത സര്‍ട്ടിഫിക്കറ്റുമായോ സര്‍ട്ടിഫിക്കറ്റുതന്നെ ഇല്ലാതെയോ പഠനം അവിടെ അവസാനിക്കുന്നു.'' 
പെട്ടെന്നു പണമുണ്ടാക്കാനുള്ള ആഗ്രഹം ആണ്‍കുട്ടികളുടെ വിദ്യാഭ്യാസം തകര്‍ക്കുന്ന കാരണങ്ങളിലൊന്നാണ്. ഉന്നത വിദ്യാഭ്യാസം ചെയ്ത് അതിനു തുടര്‍ച്ചയായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണമുണ്ടാക്കുക എന്നു ചിന്തിക്കാന്‍ തയ്യാറല്ല- ടി. സലീം പറയുന്നു. ജില്ലയിലെ മൊത്തത്തിലുള്ള വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായാണ് 2001-2002 അധ്യയന വര്‍ഷത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി തുടങ്ങിയത്. ഇപ്പോഴും തുടരുന്നു. അനൗദ്യോഗികമായി ആണ്‍കൊഴിഞ്ഞുപോക്ക് വിജയഭേരിയുടേയും ചര്‍ച്ചയിലും പരിഗണനയിലുമുണ്ട്. ഉന്നതവിദ്യാഭ്യാസത്തിലേക്ക് ആണ്‍കുട്ടികളേയും കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തില്‍ പ്ലസ് ടു തലത്തില്‍ കൂടുതല്‍ പ്രചാരണപരിപാടികളൊക്കെ ആലോചിക്കുകയും നടപ്പാക്കിത്തുടങ്ങുകയും ചെയ്യുന്നു. വിജയഭേരി തുടങ്ങിയ കാലത്ത് പത്താംക്ലാസ്സില്‍പ്പോലും വിവാഹിതരായ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ഇന്നത് മാറി. വിവാഹപ്രായം ഉയര്‍ന്നു. അതനുസരിച്ച് അവര്‍ക്ക് പഠിക്കാനും അവസരം ലഭിക്കുന്നു. 
സംസ്ഥാനത്തെ പ്രധാനപ്പെട്ട മിക്‌സഡ് കോളേജുകളിലൊക്കെ ബഹുഭൂരിപക്ഷം പെണ്‍കുട്ടികളാണ് എന്നത് പുതിയ കാര്യമല്ല. അതിപ്പോള്‍ കൂടിക്കൂടി വരുന്നു. മലബാറിലെ മുസ്ലിം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ലായി മാറിയ കോഴിക്കോട് ഫറൂഖ് കോളേജിലും മറ്റും 85 മുതല്‍ 90 ശതമാനം വരെ പെണ്‍കുട്ടികളാണ്. മിക്ക ഗവണ്‍മെന്റ് കോളേജുകളിലേയും സ്ഥിതി ഇതാണ്. 
രക്ഷിതാക്കളുടെ പ്രതികരണങ്ങളുടേയും അധ്യാപകരുടെ നിരീക്ഷണങ്ങളുടേയും പൊതുസ്വഭാവം ഇങ്ങനെ: ''പെണ്‍കുട്ടികള്‍ പത്താംക്ലാസ്സിലാണെങ്കിലും പ്ലസ് ടു തലത്തിലാണെങ്കിലും നന്നായി പഠിക്കുന്നു. അവര്‍ പഠനത്തില്‍ കേന്ദ്രീകരിക്കുന്നു. ആണ്‍കുട്ടികള്‍ ബഹുഭൂരിപക്ഷവും അത് ചെയ്യുന്നില്ല. പെണ്‍കുട്ടികള്‍ നേരത്തെ പക്വത കൈവരിക്കുന്നതും ആണ്‍കുട്ടികള്‍ കുറച്ചുകൂടി കഴിഞ്ഞുമാത്രം പക്വത നേടുന്നതും ഇതുമായി ബന്ധമുണ്ട്. ആണ്‍കുട്ടികള്‍ കൗമാരപ്രായത്തില്‍ വിദ്യാഭ്യാസത്തെ സമീപിക്കുന്നത് ഗൗരവത്തിലല്ല. സമുദായ വ്യത്യാസമില്ലാതെ ഈ പ്രശ്‌നമുണ്ട്. പക്ഷേ, മുസ്ലിം പെണ്‍കുട്ടികള്‍ മറ്റു സമുദായത്തിലുള്ളവരെക്കാള്‍ വൈകിമാത്രം കൂടുതല്‍ പഠിക്കുന്നതിലേക്ക് എത്തിയതുകൊണ്ട് ആ സമുദായത്തിലെ ആണ്‍കുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പ്രത്യേകം ചര്‍ച്ചയാകുന്നു.''

ലക്ഷ്യം തെറ്റുമ്പോള്‍

പഠനത്തിനൊപ്പം ജോലിചെയ്തു പണം സമ്പാദിക്കുന്നതിന്റെ നല്ല വശം തിരിച്ചടിക്കുന്നതിന്റെ ഉദാഹരണത്തിലേക്കാണ് സിജി ടാലന്റ് നെര്‍ച്ചറിംഗ് സെന്റ് ഡയറക്ടറും പ്രമുഖ വ്യക്തിത്വ വികാസ പരിശീലകനുമായ എ.പി. നിസാം ചൂണ്ടുന്നത്. ''ചെറിയ ജോലികളൊക്കെ ചെയ്ത് പഠനത്തിനൊപ്പം കുറച്ചു പണമൊക്കെ ഉണ്ടാക്കുന്നത് സന്തോഷമായി കാണുന്ന വീട്ടുകാരുമുണ്ട്. ആഗോള പശ്ചാത്തലത്തില്‍ നോക്കിയാല്‍ അത് ശരിയാണ്; പഠനത്തിനൊപ്പം കുട്ടികള്‍ ജോലിയും ചെയ്യുന്നത് വികസിത രാജ്യങ്ങളില്‍ സാധാരണമാണ്. പക്ഷേ, പഠനം ഉപേക്ഷിച്ച് പാര്‍ട്ട് ടൈം ജോലികളിലേക്ക് പോകുന്നവര്‍ വികസിത രാജ്യങ്ങളില്‍ ഇല്ല. ഇവിടെ വിദ്യാര്‍ത്ഥി മുന്‍പ് ജോലി ചെയ്തിരുന്നില്ല. വളരെ അപൂര്‍വ്വമായി, തീരെ സാമ്പത്തിക സ്ഥിതിയില്ലാത്ത കുടുംബങ്ങളിലെ ചില കുട്ടികള്‍ മാത്രമാണ് അങ്ങനെ ചെയ്തിരുന്നത്. ആ രീതിയില്‍നിന്നു മാറിക്കഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസം പാര്‍ട്ട് ടൈം ആവുകയും ജോലി മുഴുവന്‍ സമയമാവുകയും ചെയ്തു. ദിവസക്കൂലിക്ക് ജോലി ചെയ്യുമ്പോള്‍ അന്നന്ന് പണം കിട്ടുന്നത് ആകര്‍ഷണമായി.'' നിരവധി കൗണ്‍സലിംഗ് അനുഭവങ്ങളില്‍നിന്ന് അദ്ദേഹം വരച്ചുകാട്ടുന്ന ചിത്രം ശ്രദ്ധേയമാണ്: ''കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ചെറുപട്ടണങ്ങളില്‍പ്പോലും വ്യാപകമായി മാറിയ കൊച്ചുകൊച്ചു റെഡിമെയ്ഡ് തുണിക്കടകള്‍ ഈ പ്രവണതയുടെ ഭാഗമാണ്. അവ നടത്തുന്നവരും അവയുടെ ഗുണഭോക്താക്കളും ഏകദേശം ഒരേ പ്രായത്തിലുള്ളവരായിരിക്കും. ഇവരുടെ സംരംഭകത്വം മിക്കപ്പോഴും ആ ചെറിയ പരിധിക്ക് അപ്പുറം പോകുന്നില്ല. ആളുകളുടെ ക്രയശേഷി വര്‍ധിച്ചതിന്റെ മെച്ചം തങ്ങളുടെ കച്ചവടത്തിന് എക്കാലവും ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. മികച്ച വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് സംരംഭകത്വ ശേഷി വികസിപ്പിക്കുന്നതിലുമുണ്ട് പരിമിതി. വളരെക്കുറച്ചു പേര്‍ മാത്രമാണ് അതില്‍നിന്നു വലിയ സംരംഭകരായി വിജയിക്കുന്നത്. ബഹുഭൂരിപക്ഷവും കുറച്ചുകഴിഞ്ഞ് കടം കയറി, കട നിര്‍ത്തേണ്ടിവരുന്നു. പിന്നെ, ഇവിടെയോ പുറത്തെവിടെയെങ്കിലുമോ വളരെ സാധാരണമായ എന്തെങ്കിലും ജോലികള്‍ ചെയ്തു മുന്നോട്ടു പോകുന്നു.'' കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന വലിയ മുന്നേറ്റത്തിന്റെ യാതൊരു പങ്കും ഇവര്‍ക്ക് കിട്ടുന്നില്ല എന്നതും അത് ഇവര്‍ക്ക് അനുഭവിക്കാനോ ആസ്വദിക്കാനോ പറ്റുന്നില്ല എന്നതും വലിയ ദുരന്തമായിത്തന്നെയാണ് അദ്ദേഹം താക്കീത് ചെയ്യുന്നത്. 
''പെണ്‍കുട്ടികള്‍ സാമാന്യം നന്നായി പഠിക്കുന്നുണ്ട്; അവര്‍ക്ക് വലിയ ലക്ഷ്യങ്ങളുമുണ്ട്. പക്ഷേ, പ്ലസ് ടു കഴിഞ്ഞ ആണ്‍കുട്ടി നേരേ പോകുന്നത് പണമുണ്ടാക്കാനാണ്. ഈ പ്രവണത വ്യാപകമാണ്. കയ്യില്‍ സ്വന്തമായി പണം വേണം. പെണ്‍കുട്ടികള്‍ പിതാവിനോട് പണം വാങ്ങിയാണ് ജോലി കിട്ടുന്നതു വരെയോ അല്ലെങ്കില്‍ വിവാഹം വരെയോ കാര്യങ്ങള്‍ നടത്തുന്നത്. പക്ഷേ, ആണ്‍കുട്ടിക്ക് അത് കുറച്ചിലായി തോന്നുന്നു. വിദ്യാഭ്യാസം അവിടെ സ്തംഭിക്കുന്നു'' മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗം എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്വിമ തഹ്ലിയ പറയുന്നു.
ദീര്‍ഘകാല വിദ്യാഭ്യാസത്തില്‍ പൊതുവേ ചെറുപ്പക്കാര്‍ക്ക് താല്‍പ്പര്യമില്ലെന്നും ബിസിനസും മറ്റും നടത്തി പണമുണ്ടാക്കുന്നതിലാണു താല്പര്യമെന്നും ഇ.കെ. വിഭാഗം സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ വിദ്യാര്‍ത്ഥി വിഭാഗം എസ്.കെ.എസ്.എസ്.എഫ് (സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍) സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സമ്മതിക്കുന്നു. പക്ഷേ, അത് വിദ്യാഭ്യാസത്തോടുള്ള വിമുഖതയല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ''പണമുണ്ടാക്കാനുള്ള വഴികള്‍ തേടുന്നുവെന്നേയുള്ളു. മുസ്ലിങ്ങള്‍ക്കിടയില്‍ മാത്രമായുള്ള കാര്യമല്ല അത്, സമൂഹത്തില്‍ പൊതുവേയുള്ളത് ഇവരേയും സ്വാധീനിക്കുന്നു'' അദ്ദേഹം പറയുന്നു.
സെഡ്.എ. അഷ്റഫ് പ്രാദേശിക അസന്തുലിതാവസ്ഥയുമായി ചേര്‍ത്തുകൂടി ഇതിനെ വിലയിരുത്തുന്നു. ''ഗവണ്‍മെന്റ്, എയ്ഡഡ് സ്ഥാപനങ്ങള്‍ മുഖേനയുള്ള ഉന്നത വിദ്യാഭ്യാസ അവസരങ്ങളില്‍ മലബാര്‍ ഇപ്പോഴും പിന്നില്‍ത്തന്നെയാണ്. മലപ്പുറം ജില്ലയാണ് ഏറ്റവും പിറകില്‍. മലബാറില്‍ കോളേജുകളുടേയും കോഴ്സുകളുടേയും എണ്ണം കുറവാണ്. അത് എല്ലാ സമുദായങ്ങളേയും ബാധിക്കുന്ന പ്രാദേശിക അന്തരമാണ്. മലബാറില്‍ മുസ്ലിം സമുദായം കൂടുതലുള്ളതുകൊണ്ട് പ്രാദേശിക അസന്തുലിതാവസ്ഥ മുസ്ലിം സമുദായത്തെ കൂടുതല്‍ ബാധിക്കുന്നു. അതേസമയം, മുസ്ലിം സമുദായം കേരളവ്യാപകമായി ആണ്‍കുട്ടികളുടെ പിന്നോട്ടു പോക്കില്‍ പൊതുസ്വഭാവം കാണിക്കുന്നു'' അദ്ദേഹത്തിന്റെ വിശദീകരണം.
''പെണ്‍കുട്ടികള്‍ക്ക് പഠനവും വായനയും വീട്ടുകാര്യങ്ങളുമൊക്കെ നോക്കിയാല്‍ മതി. ആണ്‍കുട്ടികള്‍ പുറത്തും ഇടപെടുന്നവരാണ്. അതുകൊണ്ടാണ് പെണ്‍കുട്ടികള്‍ പഠനത്തില്‍ കൂടുതല്‍ മികവ് കാട്ടുന്നത്'' എന്നും എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിക്ക് അഭിപ്രായമുണ്ട്. ''അതേസമയം, അവരുടെ പഠനത്തിന്റെ ഫലപ്രാപ്തി എന്താണെന്നുകൂടി നോക്കണം. ഉദാഹരണത്തിന്, നിരവധി പെണ്‍കുട്ടികള്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ് ഇറങ്ങുന്നുണ്ട്. അവരുടെ ആ സര്‍ട്ടിഫിക്കേറ്റുകൊണ്ട് അവര്‍ക്കോ സമൂഹത്തിനോ പ്രത്യേകിച്ചു ഗുണമൊന്നുമില്ല. സംവിധാനത്തില്‍ത്തന്നെ ആവശ്യമായ മാറ്റങ്ങള്‍ വരണം. എന്തൊക്കെ തുല്യത പറഞ്ഞാലും ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒരേപോലുള്ള വിദ്യാഭ്യാസം മതിയോ എന്നു ചിന്തിക്കണം. അങ്ങനത്തെ ഫലമാണ് നമുക്ക് ഇപ്പോഴത്തെ സംവിധാനത്തില്‍നിന്നു ലഭിക്കുന്നത്'' എന്നും സത്താര്‍ പന്തല്ലൂര്‍. 
എന്നാല്‍, കാന്തപുരം വിഭാഗം സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ വിദ്യാര്‍ത്ഥി വിഭാഗം എസ്.എസ്.എഫ് (സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍) സംസ്ഥാന സെക്രട്ടറി സി.എന്‍. ജാഫര്‍ പെണ്‍വിദ്യാഭ്യാസത്തെ തള്ളിപ്പറയുകയോ ആണ്‍കുട്ടികള്‍ ഇടയ്ക്ക് പഠനം അവസാനിപ്പിക്കുന്നതിനെ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. ''ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പോകുന്നതിനു പകരം ഐ.ടി.ഐകളിലും മറ്റുമുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കു കുറേപ്പേര്‍ പോകുന്നുണ്ട്. അതാണു നല്ലത് എന്നു കുറേപ്പേര്‍ ചിന്തിക്കുന്നു. അതുപോലെ ന്യൂജനറേഷന്‍ കോഴ്സുകളിലേക്കും പോകുന്നു. മറുഭാഗത്ത്, വലിയൊരു വിഭാഗം കുട്ടികള്‍ തൊഴിലിടങ്ങളിലേക്കും പോകുന്നു. പ്ലസ് ടുവിനു ശേഷം തൊഴിലെടുക്കുക എന്നൊരു പ്രവണത രൂപപ്പെട്ടു വന്നിട്ടുണ്ട്. ദീര്‍ഘകാലം പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായി കരുതുന്നതായിരിക്കും ഒരു ഘടകം'' ജാഫര്‍ പറയുന്നു. ആണ്‍കുട്ടികളുടെ രീതികളില്‍ മൊത്തത്തില്‍ ഉണ്ടാകുന്ന മാറ്റവുമായി ഇതിനു ബന്ധമുണ്ട് എന്നും ജാഫര്‍ വിലയിരുത്തുന്നു. ''കുടുംബത്തിന്, രക്ഷിതാക്കള്‍ക്ക്, അധ്യാപകര്‍ക്ക് ഇവര്‍ക്കാര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത തലമുറയായി മാറിപ്പോകുന്നുണ്ടല്ലോ. അവരെ രൂപപ്പെടുത്തുന്നതില്‍ ഇവര്‍ക്കാര്‍ക്കും പങ്കില്ലാത്ത സ്ഥിതി. സ്വാഭാവികമായും അവര്‍ അവര്‍ക്ക് ഇഷ്ടമുള്ളതു തേടിപ്പോകുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഇതു സംഭവിക്കുന്നത്. അതിന്റെയൊരു പ്രത്യാഘാതം കൂടിയായാണ് ഇതു മനസ്സിലാക്കേണ്ടത്.'' താഴെത്തട്ട് മുതല്‍ത്തന്നെ കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കുന്ന ബോധനിലവാരത്തിലേക്ക് കൊണ്ടുവരികയാണ് പരിഹാരമായി എസ്.എസ്.എഫ് കാണുന്നത്. അതിന്റെ ഭാഗമായി, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും എങ്ങനെ പഠിക്കണം എന്ന ബോധവല്‍ക്കരണത്തിനും വേണ്ടി പഠനോത്സവം എന്ന പേരില്‍ പദ്ധതി തുടങ്ങി. എല്ലാ ഗ്രാമങ്ങളിലും വിദ്യാഭ്യാസ ക്ലിനിക്കുകള്‍ സ്ഥാപിക്കുന്ന വിസ്ഡം ഹബ് പദ്ധതിക്കു തുടക്കം കുറിച്ചു. സമൂഹത്തിലെ എല്ലാ വിദ്യാര്‍ത്ഥികളേയും ഒരുപോലെ വിദ്യാഭ്യാസത്തിലേക്കു കൊണ്ടുവരിക, അവര്‍ക്കു വേണ്ട ഇടം കണ്ടെത്തിക്കൊടുക്കുക എന്നതാണ് ലക്ഷ്യം. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നതില്‍ എങ്ങനെ നല്ല മാര്‍ക്ക് നേടാം, എങ്ങനെ പഠിക്കാം, എങ്ങനെ പരീക്ഷയ്ക്ക് തയ്യാറാകാം എന്നതാണ് പരിശീലന രീതി. സമാനമായ ശ്രമങ്ങള്‍ പല തലങ്ങളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റും നടക്കുന്നു. 
നിരവധി പതിറ്റാണ്ടുകളായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് പെണ്‍കുട്ടികളെ വിദ്യാഭ്യാസപരമായി ഉയരത്തില്‍ എത്തിക്കാന്‍ സാധിച്ചത് എന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെബീര്‍ ഷാജഹാന്‍ ഓര്‍മ്മിപ്പിക്കുന്നു. ''മറ്റു പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ഈ കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സമുദായ സംഘടനകളും ഒരേ നിലപാടിലായിരുന്നു. അങ്ങനെയാണ് പെണ്‍കുട്ടികളെ ശാക്തീകരിച്ചത്. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കുറവില്ല, മുസ്ലിങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കുറവില്ല. പക്ഷേ, മാതാപിതാക്കള്‍ പെണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനു വിടാന്‍ കാണിക്കുന്ന ആവേശം ആണ്‍കുട്ടികളുടെ കാര്യത്തില്‍ കാണിക്കാത്ത സ്ഥിതിയുണ്ട്. അവര്‍ പണമുണ്ടാക്കട്ടെ എന്നാണ് ചിന്ത. മതസംഘടനകളും മഹല്ലുകളും താഴേത്തട്ടു മുതല്‍ കുട്ടികളെ വിദ്യാഭ്യാസരംഗത്ത് പരമാവധി ഉയരത്തില്‍ എത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണം. എം.എസ്.എഫ് വളരെ ശ്രദ്ധയോടെ സംവാദങ്ങളും ബോധവല്‍ക്കരണവും നടത്തും.'' ആണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ പിന്നോട്ടു പോകുന്നത് ക്രമേണ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നോക്കാവസ്ഥയെക്കൂടി ദോഷകരമായി ബാധിക്കും എന്ന വലിയ തിരിച്ചുപോക്കിലേക്ക് ഫാത്വിമ തഹ്ലിയയും ശ്രദ്ധ ക്ഷണിക്കുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ വര്‍ദ്ധിച്ചതുകൊണ്ടാണ് ആണ്‍കുട്ടികള്‍ കുറഞ്ഞിട്ടുണ്ടെന്നു തോന്നുന്നത് എന്നാണ് ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി വിഭാഗം എസ്.ഐ.ഒ (സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍) വിലയിരുത്തുന്നത്. ''മുസ്ലിം ആണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് പിന്നോട്ടു പോകുന്നുവെന്ന് പറയാന്‍ കഴിയില്ല. ആര്‍ട്ട്സ് ആന്റ് സയന്‍സ് വിഷയങ്ങളില്‍ താല്പര്യം കാണിക്കുന്നില്ലെങ്കിലും തൊഴിലധിഷ്ഠിതമായി കോഴ്സുകള്‍ക്ക് പോകുന്നു. സിഎയ്ക്കും മറ്റും നിരവധിപ്പേര്‍ പോകുന്നു. കോളേജുകളില്‍ത്തന്നെ കൊമേഴ്സ് എടുക്കുന്നത് കൂടുതലും ആണ്‍കുട്ടികളാണ്.'' എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറയുന്നു. കേരളത്തിനു പുറത്തുപോകുന്നതിലും ആണ്‍കുട്ടികളാണ് കൂടുതല്‍ എന്ന വാദവും സുഹൈബ് ഉന്നയിക്കുന്നു. അതേസമയം, പ്ലസ് ടുവിന് നല്ല മാര്‍ക്ക് വാങ്ങുന്നതും അതുകൊണ്ടുതന്നെ ബിരുദത്തിനും തുടര്‍ന്ന് പിജിക്കും മെറിറ്റില്‍ കൂടുതല്‍ പ്രവേശനം നേടുന്നതും പെണ്‍കുട്ടികളാണ് എന്നത് നിഷേധിക്കുന്നുമില്ല. 

പിരിയുന്ന ബന്ധങ്ങള്‍

വിദ്യാഭ്യാസപരമായ അസന്തുലിതാവസ്ഥ കുടുംബജീവിതത്തെ ബാധിക്കുന്നുവെന്ന് ഈ വിഷയത്തില്‍ പ്രതികരിച്ചവരില്‍ ബഹുഭൂരിപക്ഷവും സമ്മതിക്കുന്നു. അതാകട്ടെ, അനുഭവത്തില്‍നിന്നുള്ള തിരിച്ചറിവാണുതാനും. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള പെണ്‍കുട്ടി കുറഞ്ഞ വിദ്യാഭ്യാസമുള്ളയാളെ വിവാഹം ചെയ്യാന്‍ മടിക്കുന്നത് സ്വാഭാവികം. അത്തരം വിവാഹങ്ങള്‍ നടന്നാലും പിന്നീട് പ്രശ്‌നമുണ്ടാകുന്നു. പൊതുരംഗത്തുള്ള പലരും കുറച്ചുകാലമായി മനസ്സിലാക്കിത്തുടങ്ങിയ കാര്യം തന്നെയാണിതെന്ന് ഫാത്വിമ തഹ്ലിയ. ഈയിടെ നേരിട്ട് അനുഭവമുണ്ടായ മൂന്നു വിവാഹമോചന കേസുകളുടെ പൊതുസ്വഭാവം ഇതുമായി ബന്ധപ്പെട്ടതാണെന്ന് അഭിഭാഷക കൂടിയായ ഫാത്വിമ തഹ്ലിയ പറയുന്നു. ''പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസമുള്ളവരും കൊള്ളാവുന്ന തസ്തികകളില്‍ ജോലിചെയ്യുന്നവരുമാണ്. അവര്‍ക്ക് യാത്രചെയ്യേണ്ടിവരും, ഒരുപാട് ഫോണ്‍വിളികള്‍ വേണ്ടിവരും. അതൊക്കെ ജോലിയുടെ ഭാഗവുമാണ്. ഇപ്പോള്‍ മൂന്നു പേര്‍ക്കും ഭര്‍ത്താവുമായി യോജിച്ചു പോകാന്‍ കഴിയാത്ത സ്ഥിതി വന്നിരിക്കുന്നു. മൂന്നു ഭര്‍ത്താക്കന്മാരും വിദ്യാഭ്യാസം കുറഞ്ഞവര്‍. ഇവരുടെ തൊഴിലിന്റെ സ്വഭാവം മനസ്സിലാക്കാന്‍ ഭര്‍ത്താക്കന്മാര്‍ക്ക് സാധിക്കുന്നില്ല. വിവിധ സമുദായങ്ങളില്‍ ഇതേ പ്രശ്‌നം ഏറിയും കുറഞ്ഞും നിലനില്‍ക്കുന്നു എന്നു മനസ്സിലാക്കാന്‍ സഹായിച്ച കേസുകളാണിവ. കുടുംബക്കോടതികളില്‍ പോയാല്‍ ഈ അസന്തുലിതാവസ്ഥയുടെ തെളിവുകള്‍ എത്ര വേണമെങ്കിലും കാണാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാകാന്‍ പോകുന്നത്'' അവര്‍ പറയുന്നു.
''ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ക്ക് വരനെ കിട്ടാന്‍ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ വിവാഹമോചന നിരക്ക് കുത്തനേ കൂടി. പൊരുത്തമില്ലായ്മ. എം.ഇ.എസിന്റെ എയ്ഡഡ് കോളേജില്‍ അധ്യാപികയായി നിയമിക്കുന്നതിന് പി.എച്ച്ഡി ഉള്ള ഒരു പെണ്‍കുട്ടി വന്നപ്പോള്‍ ഭര്‍ത്താവിന്റെ ജോലി എന്താണെന്നു ചോദിച്ചു. മത്സ്യക്കച്ചവടമാണെന്നു ഭര്‍ത്താവ് പറഞ്ഞു. ഫിഷ് എക്‌സ്പോര്‍ട്ടിംഗ് എന്ന് പിന്നീട് വിശദീകരിച്ചു. അതായത് മുസ്ലിം ആണ്‍കുട്ടിക്ക് എങ്ങനെയെങ്കിലും നാല് കാശുണ്ടാക്കിയാല്‍ മതി. പഠിത്തമൊക്കെ പെണ്‍കുട്ടികളായിക്കോട്ടെ.'' ഡോ. ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍. ''പക്ഷേ, കല്യാണം ചെയ്തു പോയിക്കഴിയുമ്പോള്‍ നേരെ വിപരീതമാകും കാര്യങ്ങള്‍. ഈഗോ പ്രശ്‌നമുണ്ടാകുന്നു. പണത്തിന്റെ കുറവുകൊണ്ടല്ല വിദ്യാഭ്യാസത്തിന്റെ കൂടുതല്‍കൊണ്ടാണ് പെണ്‍കുട്ടി പീഡനം നേരിടേണ്ടിവരുന്നത്. മുസ്ലിം സമുദായത്തില്‍ പുരുഷമേധാവിത്വ മനോഭാവം കൂടുതലുണ്ട്. അതും ഇതും കൂടി ഏറ്റുമുട്ടുന്നു. ജോലിക്കു പോകുമ്പോള്‍ മറ്റു പുരുഷന്മാരുമായി ഇടപഴകേണ്ടിവരും. ഡോക്ടറാണ് പെണ്‍കുട്ടിയെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ നിര്‍ബന്ധമായും രാത്രി ഡ്യൂട്ടിയുണ്ടാകും. പ്രസവം, പരീക്ഷ, ഹൗസ് സര്‍ജന്‍സി തുടങ്ങിയ ഘട്ടങ്ങളിലൊക്കെ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്ത ഭര്‍ത്താവ് മൂലം ബുദ്ധിമുട്ടേണ്ടിവരുന്നു. അതേസമയം, അവളുടെ പണം വേണംതാനും. വിദ്യാഭ്യാസത്തിലെ അസന്തുലിതാവസ്ഥ ദാമ്പത്യത്തില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു'' എന്നും ഡോ. ഫസല്‍ ഗഫൂര്‍.
കേരളം പൊതുവേ പുരുഷമേധാവിത്വ സമൂഹമായതുകൊണ്ട് പുരുഷന്റെ വിദ്യാഭ്യാസക്കുറവും സ്ത്രീയുടെ ഉന്നത വിദ്യാഭ്യാസവും പരസ്പരം ചേര്‍ന്നുപോകാത്ത പ്രശ്‌നം സജീവമാണെന്ന് എ.പി. നിസാമും പറയുന്നു: ''യൂറോപ്പിലും മറ്റും ഓരോ വ്യക്തിയും പരസ്പരം വ്യക്തിത്വത്തിന്റെ മൗലികത അംഗീകരിക്കുന്നു, അവിടെ ലിംഗതുല്യതയും കൂടുതലാണ്. ഇവിടെ ലിംഗതുല്യത വളരെക്കുറവും പരസ്പരം വ്യക്തിത്വത്തിന്റെ മൗലികത അംഗീകരിക്കാനുള്ള മടിയുംകൂടി വരുമ്പോള്‍ വലിയ പ്രശ്‌നമായി മാറും. അത് കാണാനിരിക്കുന്നതേയുള്ളു. ഗള്‍ഫുകാര്‍ പണംകൊണ്ട് ഇത് കുറേയൊക്കെ മറികടന്നിരുന്നു. നാട്ടില്‍ നില്‍ക്കുന്നവര്‍ക്ക് അത് അത്രയ്ക്കങ്ങ് സാധിക്കുന്നില്ല. ഗള്‍ഫിലെ പിരിച്ചുവിടലിനൊപ്പം ഇവിടെ ഉന്നത വിദ്യാഭ്യാസമില്ലാത്ത ഒരു സമൂഹം വളര്‍ന്നുവരുന്നത് വലിയ പ്രയാസമുണ്ടാക്കും. ഇവര്‍ കുടുംബത്തിന്റേയും സമൂഹത്തിന്റേയും നേതൃത്വത്തിലേക്ക് വരുമ്പോഴാണ് ഈ പ്രയാസം നേരിട്ട് അനുഭവിക്കാന്‍ പോകുന്നത്.''
ആണ്‍കുട്ടികള്‍ വിദ്യാഭ്യാസം കുറഞ്ഞവരും പെണ്‍കുട്ടികള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാവുകയും ചെയ്യുമ്പോള്‍ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്ന നിരവധി അനുഭവങ്ങളുണ്ടെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി പറയുന്നു. ''ഉന്നത വിദ്യാഭ്യാസം പെണ്‍കുട്ടികളുടെ ബോധനിലവാരത്തേയും സ്വാതന്ത്ര്യബോധത്തേയും സ്വാധീനിക്കുന്നു. കുടുംബത്തില്‍ ഒത്തുപോകുന്നതിനു പകരം ഒരാള്‍ മേലെ ഒരാള്‍ താഴെ എന്ന തരത്തിലുള്ള അധീശ മനോഭാവം അവര്‍ അംഗീകരിക്കണമെന്നില്ല'' അദ്ദേഹം വ്യക്തമാക്കുന്നു. 
വിദ്യാഭ്യാസ രംഗത്തെ ലിംഗപരമായ അസന്തുലിതാവസ്ഥ കുടുംബജീവിതത്തിലും വിവാഹമോചന നിരക്കിലുമൊക്കെ പ്രതിഫലിക്കുന്നതിനെക്കുറിച്ചു തന്നെയാണ് എല്ലാവരും അടിവരയിടുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ച് വരന്മാരെ കിട്ടാതെ വരുന്നു. അതില്‍നിന്നുണ്ടാകുന്ന മറ്റൊരു കുഴപ്പം ഷെബീര്‍ ഷാജഹാന്‍ പറയുന്നത് ഇങ്ങനെ: ''പെണ്‍കുട്ടികളെ എന്തിനാണ് ഇത്രയുമൊക്കെ പഠിപ്പിക്കുന്നത് എന്ന പഴയ ചിന്താഗതിയിലേക്ക് ചില മാതാപിതാക്കളെങ്കിലും തിരിച്ചുപോകുന്നു. ദന്ത ഡോക്ടറായ പെണ്‍കുട്ടിക്ക് വരനെ തേടിയിട്ട് പറ്റിയ ആളെ കിട്ടാതെവന്നപ്പോള്‍ സമ്പന്ന കുടുംബത്തിലെ വിദ്യാഭ്യാസം കുറഞ്ഞ യുവാവിനെ പരിഗണിച്ച ഒരു അനുഭവം ഈയിടെ നേരിട്ടു കണ്ടു. അന്വേഷിക്കുമ്പോള്‍ ആ യുവാവിന്റെ പശ്ചാത്തലം അത്ര നന്നല്ല. അത് ചൂണ്ടിക്കാണിച്ചപ്പോള്‍ രക്ഷിതാക്കളുടെ നിസ്സഹായമായ പ്രതികരണം പെണ്‍കുട്ടിയുടെ യോഗ്യതയ്ക്കനുസരിച്ച് 'പയ്യനെ' കിട്ടുന്നില്ല എന്നാണ്. ഇത് ഒറ്റപ്പെട്ട അനുഭവമല്ല.''
ഭര്‍ത്താവിനു തന്നെക്കാള്‍ വിദ്യാഭ്യാസം കുറവാണെന്നത് പ്രശ്‌നമാക്കാതിരിക്കുകയും അക്കാദമിക യോഗ്യതയെക്കാള്‍ സ്‌നേഹത്തിനും പരസ്പരം മനസ്സിലാക്കലിനുമാണ് പ്രാധാന്യം എന്നു കരുതുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍പോലും ഭര്‍ത്താവിനെ സമൂഹത്തില്‍ അവതരിപ്പിക്കേണ്ടിവരുമ്പോള്‍ മടിക്കുന്ന അനുഭവങ്ങളുണ്ട് എന്ന് ഫാമിലി കൗണ്‍സിലറും ഈരാറ്റുപേട്ട നൂറുല്‍ ഇസ്ലാം വിമന്‍സ് കോളേജ് പ്രിന്‍സിപ്പലുമായ അന്‍ഷാദ് അതിരമ്പുഴ പറയുന്നു: ''വിദ്യാഭ്യാസകാലത്തെ സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതിനു മുന്‍പത്തേക്കാള്‍ പ്രാധാന്യം നല്‍കുന്ന പെണ്‍കുട്ടികള്‍ കൂട്ടുകാരികളുടെ കുടുംബങ്ങളുമായുള്ള ഒത്തുചേരലുകളില്‍ ഭര്‍ത്താവിന്റെ വിദ്യാഭ്യാസക്കുറവിന്റെ പേരില്‍ അസ്വസ്ഥയാകുന്ന അനുഭവങ്ങള്‍. കൂട്ടുകാരിയുടെ ഭര്‍ത്താവിന്റെ ഉന്നത വിദ്യാഭ്യാസവുമായാണ് അവിടെ താരതമ്യം. മാത്രമല്ല, ഉന്നത വിദ്യാഭ്യാസമുള്ള മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹബന്ധം കിട്ടാത്ത അനുഭവങ്ങളും ഏറെയാണ്. ഈ സ്ഥിതി മൂലം പഠനത്തിനിടയില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു.'' പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ തുടര്‍ പഠനം അനുവദിക്കുമെന്ന് ഉറപ്പുള്ള വരനെ കണ്ടെത്തുകയോ ചെയ്യണമെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കളോടു പറയേണ്ടി വന്ന അനുഭവങ്ങളുണ്ടെന്നും അന്‍ഷാദ് മറുവശത്ത്, അധികം വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ താല്പര്യമില്ല എന്ന് പറയുന്നവരുടെ എണ്ണം കൂടിവരുന്നു. ആണ്‍കുട്ടിയുടെ പഠിപ്പുകുറവുതന്നെ കാരണം. അവര്‍ക്ക് 'യോജിച്ചു' പോകാന്‍ കഴിയുന്നവര്‍ മതി. 
ഉന്നത വിദ്യാഭ്യാസത്തില്‍നിന്ന് ആണ്‍കുട്ടികള്‍ പിന്നോട്ടുപോകുന്നതു നിരുല്‍സാഹപ്പെടുത്തി പാളയം ഇമാം ചൂണ്ടിക്കാട്ടുന്നതു ശ്രദ്ധേയമാണ്: ''ആണ്‍കുട്ടികള്‍ പഠനം പാതിവഴിക്കു നിര്‍ത്തുമ്പോള്‍ ഉപജീവനത്തിനു വ്യത്യസ്ത മേഖലകള്‍ കാണുന്നുണ്ട്. പക്ഷേ, വിദ്യാഭ്യാസത്തെ മറികടന്ന് ഏതെങ്കിലും രംഗത്ത് അതിജയിച്ചു കയറാന്‍ പറ്റുമെന്നു തോന്നുന്നില്ല. താല്‍ക്കാലിക പുരോഗതി മാത്രമാണുണ്ടാവുക. അവര്‍ വിദ്യാഭ്യാസം മാറ്റിവച്ച് പോകുന്ന ജോലികള്‍ക്കൊക്കെ ഒരു പ്രായമുണ്ട്. അതിനപ്പുറം അതൊന്നും ചെയ്യാന്‍ കഴിയില്ല. മുപ്പതുകളില്‍നിന്ന് നാല്‍പ്പതുകളിലേക്ക് എത്തുമ്പോള്‍ സ്ഥിതി മാറും. മാത്രമല്ല, അത്തരം ജോലികളുടെ നിലനില്‍പ്പും പ്രശ്‌നമാണ്.'' 
ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളില്‍ നിരവധിപ്പേര്‍ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നമുണ്ടാകാതിരിക്കാന്‍ ജോലിക്കു പോകാതിരിക്കുന്നു. ''അതുകൂടി മനസ്സിലാക്കുമ്പോഴാണ് ചിത്രം പൂര്‍ത്തിയാവുക. പഠിച്ചതിനു ശേഷം അവര്‍ എന്തു ചെയ്യുന്നു, എവിടെപ്പോകുന്നു, വീട്ടില്‍ വെറുതേ ഇരിക്കാനാണോ ഇത്രയും പണം മുടക്കി ഉന്നത വിദ്യാഭ്യാസം നേടിയത്? ഉന്നത പഠനശേഷമുള്ള ഈ വേറുതേയിരിപ്പ് അവരോടും സമൂഹത്തോടും കാണിക്കുന്ന അനീതി കൂടിയായി മാറുന്നു'' ഡോ. പി.എ. ഫസല്‍ ഗഫൂര്‍ ഓര്‍മ്മിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com