നീതിബോധം കൈവിടുന്നോ നിയമപാലകര്‍?

നീതിബോധം കൈവിടുന്നോ നിയമപാലകര്‍?
Updated on

ചാലക്കുടിക്കടുത്ത് കാനയില്‍ കുറുമാലിപ്പുഴയുടെ ഒഴുക്കുവെള്ളത്തില്‍ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് നിര്‍മിച്ച നിയമവിരുദ്ധ തടയണയില്‍ കഴുത്ത് കുരുങ്ങി തൃശൂര്‍ മറ്റത്തൂരിലെ വി.എം. നസീബ് എന്ന യുവാവിനു ദാരുണാന്ത്യമുണ്ടായത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25-നാണ്. നസീബിന്റെ വൃദ്ധമാതാവും ഭാര്യ ജംസീനയും രണ്ടു കുഞ്ഞുങ്ങളും ആറേഴു മാസമായി നീതി തേടുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണം, ആകെയുണ്ടായിരുന്ന ആശ്രയമറ്റുപോയതിനു പരിഹാരവും വേണം. പക്ഷേ, കിട്ടുന്നത് അപമാനവും അവഹേളനങ്ങളും നീതിക്കു കാവലാകേണ്ടവരുടെ വേദനിപ്പിക്കുന്ന 'കണ്ടെത്തലുകളും.' ജംസീനയുടെ വീട് തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലെത്തന്നെ ചൊക്കന റബ്ബര്‍ പ്ലാന്റേഷന്‍സിനടുത്തുള്ള നായാട്ടുകുണ്ടിലാണ്. അബുദാബിയില്‍ ഡ്രൈവര്‍ ജോലി ചെയ്തിരുന്ന നസീബ് നാട്ടില്‍ വരുമ്പോളൊക്കെ ഇവിടെയും കുറച്ചു ദിവസം താമസിക്കാറുണ്ട്. കഴിഞ്ഞ വരവിലും അങ്ങനെയുണ്ടായി. ആ ദിവസവും മക്കളുമായി കുളിക്കാന്‍ പോയതാണ്. ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ നസീബിനു കഴിഞ്ഞെങ്കിലും തിരിച്ചുകയറാന്‍ കഴിയാത്തവിധം തടയണയുടെ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങിപ്പോയി. പാവപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവനും അയാളെ സ്‌നേഹിച്ചും ആശ്രയിച്ചും ജീവിച്ച കുടുംബത്തിന്റെ തണലുമാണ് നിമിഷങ്ങള്‍കൊണ്ട് നഷ്ടമായത്. എന്നാല്‍, നസീബും മക്കളും തങ്ങളുടെ സ്ഥലത്ത് അതിക്രമിച്ചു കയറി അപകടത്തില്‍പ്പെട്ടു എന്നാണ് ഹാരിസണ്‍സ് മാനേജ്മെന്റിന്റെ വാദം. ഈ പച്ചക്കള്ളം അതേപടി അംഗീകരിച്ചാണ് വനം വകുപ്പിന്റേയും പൊലീസിന്റേയും തുടര്‍ നീക്കങ്ങളുണ്ടായത്. അതിനെതിരെ ജംസീനയും മക്കളും പൊലീസിന്റെ താഴേത്തട്ട് മുതല്‍ ഡി.ജി.പി വരെയും എം.എല്‍.എ മുതല്‍ മുഖ്യമന്ത്രി വരെയുള്ള രാഷ്ട്രീയ, ഭരണ നേതൃത്വത്തേയും കണ്ട് നിവേദനം കൊടുത്തു. പക്ഷേ, ഫലമുണ്ടാകുന്നില്ല. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ സമര്‍പ്പിച്ച പരാതിക്ക് ചാലക്കുടി ഡി.വൈ.എസ്.പി നല്‍കിയ വിശദീകരണത്തില്‍ പറയുന്നത് പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് എന്നാണ്; അതുകൊണ്ടുതന്നെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണം എന്ന ജംസീനയുടെ ആവശ്യത്തില്‍ കഴമ്പില്ല എന്നു പറയുകയും ചെയ്യുന്നു. ജംസീനയേയും വെള്ളിക്കുളങ്ങര സ്റ്റേഷനിലെ ഹൗസ് ഓഫീസറേയും കൂടാതെ, സത്യമറിയാന്‍ ഡി.വൈ.എസ്.പിയുടെ ടീം വിവരങ്ങള്‍ തിരക്കിയ മറ്റു രണ്ടു പേരെക്കൂടി ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, മറ്റേത് ഹാരിസണ്‍സ് മലയാളം മാനേജര്‍. രണ്ടുപേരും സംസാരിക്കുന്നത് ഒരേ സ്വരത്തില്‍, ഉന്നയിക്കുന്നത് ഒരേ വാദങ്ങള്‍. അതു വിശ്വസിച്ചാല്‍ നസീബ് മരണത്തിലേയ്ക്ക് സ്വയം ചെന്നു കയറിക്കൊടുത്തു എന്നു കണ്ണുമടച്ചു വിശ്വസിക്കേണ്ടിവരും. പക്ഷേ, ജംസീനയും നാട്ടുകാരുടെ ആക്ഷന്‍ കമ്മിറ്റിയും കൃത്യമായ ഒരു മറുപക്ഷം പറയുന്നുണ്ട്. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരുമുള്‍പ്പെട്ട ആക്ഷന്‍ കമ്മിറ്റിയെ ഡി.വൈ.എസ്.പി കേട്ടതേയില്ല. നസീബിന്റെ ഭാര്യ പിന്നെ ഇതല്ലാതെ വേറെന്തു പറയാന്‍ എന്ന ഭാവം റിപ്പോര്‍ട്ടിലുടനീളമുണ്ടുതാനും.

നസീബിന്റെ മരണത്തോടെ നിരാലംബമായിത്തീര്‍ന്ന കുടുംബത്തിനു ജീവിക്കാന്‍ സര്‍ക്കാരില്‍നിന്നും കമ്പനിയില്‍നിന്നും അര്‍ഹമായ പരിഹാരം ഉണ്ടാകണമെന്നാണ് കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രിക്ക് ജംസീന നല്‍കിയ നിവേദനത്തിലെ ആവശ്യം. നടന്നത് എന്താണ് എന്നതിന്റെ നേര്‍ച്ചിത്രമുണ്ട് ആ നിവേദനത്തില്‍. നുണപറഞ്ഞ് ഇണയുടെ വിയോഗത്തിന്റെ കാര്യകാരണങ്ങള്‍ സ്ഥാപിച്ചെടുക്കേണ്ടതില്ലാത്ത ഒരു യുവതിയുടെ സത്യവാങ്ങ്മൂലം തന്നെയാകുന്നു അത്. എന്നിട്ടെന്തുണ്ടായി എന്ന് അന്വേഷിക്കുമ്പോള്‍ ഒന്നുമുണ്ടായില്ല എന്ന സത്യം മുന്നില്‍ വന്നുനില്‍ക്കുന്നു. പണവും അധികാരകേന്ദ്രങ്ങളില്‍ സ്വാധീനവും ഉള്ളവര്‍ക്കു മാത്രം നീതി ലഭിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ നീതി അര്‍ഹിക്കുന്നവര്‍ കൈകാലിട്ടടിച്ചു നിലവിളിക്കേണ്ടിവരുന്ന സ്ഥിതി. ''ചാലക്കുടി താലൂക്ക് മറ്റത്തൂര്‍ വില്ലേജില്‍ പി.ഒ. പാഡി വലിയകത്ത് വീട്ടില്‍ നസീബ് ഭാര്യ ജംസീന'' എന്ന വിലാസക്കാരി വാതിലുകള്‍ മുട്ടിക്കൊണ്ടേയിരിക്കുകയാണ്.

ഏട്ടിലെ നിയമം ചിറ പൊളിക്കില്ല

നസീബിന് 38 വയസ്സേ ഉണ്ടായിരുന്നുള്ളു. 73 വയസ്സുള്ള ഉമ്മാ ലൈല, സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മകന്‍, മകള്‍ എന്നിവര്‍ കൂടിയാണ് അനാഥരായി മാറിയത്. നാട്ടില്‍ വന്ന് രണ്ടാഴ്ചയായപ്പോഴായിരുന്നു അപകടം. കാലങ്ങളായി നാട്ടുകാര്‍ കുളിക്കുന്നത് കുറുമാലിപ്പുഴയിലെ ചൊക്കന ഭാഗത്താണ്. രണ്ടു കരകളേയും ബന്ധിപ്പിച്ച് ഹാരിസണ്‍സ് മലയാളം പുഴയില്‍ 'കൈവച്ചത്' നാല് വര്‍ഷം മുന്‍പ്. റബര്‍ മരങ്ങള്‍ മുറിക്കാന്‍ കരാറെടുത്തയാള്‍ക്ക് തടി കയറ്റിക്കൊണ്ടുപോകാന്‍ ചിറ കെട്ടിയായിരുന്നു തുടക്കം. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ അത് ബാധിക്കുന്നുവെന്ന പരാതി ഉണ്ടായി. പരിഹാരമെന്ന നിലയില്‍ ഒഴുക്ക് തടസ്സപ്പെടാതെ വെള്ളം ക്രമീകരിച്ച് ഒഴുകിപ്പോകാന്‍ എന്ന പേരില്‍ ഒന്നര മീറ്റര്‍ വ്യാസമുള്ള കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ചു. എന്നാല്‍, പൈപ്പുകളുടെ ദ്വാരത്തില്‍ തടികളും കല്ലുകളും അടിഞ്ഞ് പുറത്തേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടു. ഇതോടെ, പൈപ്പുകള്‍ പുറത്തുനിന്നു കാണാന്‍ കഴിയാതായി. വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് അടിയിലെന്താണുള്ളതെന്ന് മനസ്സിലാക്കാന്‍ കഴിയില്ല; ജനവാസകേന്ദ്രത്തിലെ പുഴയില്‍ ചിറ കെട്ടിയിട്ട് അവിടെയൊരു അപകട സൂചനാബോര്‍ഡ് പോലും സ്ഥാപിക്കാന്‍ പ്ലാന്റേഷന്‍ അധികൃതരോ വനം ഉദ്യോഗസ്ഥരോ തയ്യാറായുമില്ല. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം നിലനില്‍ക്കുന്നുമുണ്ടായിരുന്നു. ഇതൊന്നും നസീബ് അറിഞ്ഞില്ല.

വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് പുഴയുടെ പ്ലാന്റേഷന്‍ മേഖലയിലെ സ്ഥലം. എന്നാല്‍, വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ചിറയും പൈപ്പുകളും സ്ഥാപിച്ചത്. രേഖാമൂലമുള്ള അനുമതിയുണ്ടായിരുന്നില്ലെങ്കിലും വനം ഉദ്യോഗസ്ഥരുടെ അറിവും സമ്മതവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന സൂചനകള്‍ അതിശക്തമാണ്. അതിന് അവര്‍ക്ക് പ്രതിഫലം കിട്ടിയോ എന്നുകൂടിയാണ് പുറത്തുവരാനിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഏതുവിധവും അന്വേഷണം ഒതുക്കി ഈ വിഷയം തന്നെ ഇല്ലാതാക്കാന്‍ അവര്‍ ശ്രമിക്കുന്നത്. വനം ഉദ്യോഗസ്ഥരുടെ കുറ്റകരമായ മൗനത്തിനാണ് നസീബിന്റെ മരണംകൊണ്ട് വില നല്‍കേണ്ടി വന്നത്. ഇതു പറയാന്‍ കാരണമുണ്ട്; ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് (ഡി.എഫ്.ഒ) വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസര്‍ നേരത്തേ ഒരു റിപ്പോര്‍ട്ട് അയച്ചിരുന്നു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാത്ത ചിറ എന്നാണ് സ്വകാര്യ എസ്റ്റേറ്റ് പുഴയില്‍ നടത്തിയ നിര്‍മാണത്തെക്കുറിച്ച് അതില്‍ പറയുന്നത്. കണ്‍മുന്നില്‍ നടന്ന നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനത്തോട് അവര്‍ കണ്ണടയ്ക്കുകയായിരുന്നു എന്നതിന് ആ റിപ്പോര്‍ട്ടു തന്നെ സാക്ഷി. പുഴയ്ക്കു കുറുകെ നിര്‍മിച്ച ചിറ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും പുഴവെള്ളം മലിനമാകുന്നുവെന്ന കാര്യവും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ചിറ പൊളിക്കണമെന്ന് 2024 ഫെബ്രുവരി 19-ന് ഡി.എഫ്.ഒ ഹാരിസണ്‍സ് മലയാളത്തിന് അയച്ച കത്തിലും റേഞ്ച് ഓഫീസറുടെ കത്തിലും ആവശ്യപ്പെട്ടിരുന്നു എന്നാണ് വിശദീകരണം. അങ്ങനെയൊരു ഗുരുതരമായ നിയമലംഘനം ബോധ്യപ്പെടുകയും പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ട് പിന്നീടെന്തു ചെയ്തു എന്ന ചോദ്യത്തിനു തൃപ്തികരമല്ല പൊലീസിന്റേയും വനം ഉദ്യോഗസ്ഥരുടേയും മറുപടി. അതിലുണ്ട് ഒത്തുകളിയുടേയും അതിനു പിന്നിലെ അഴിമതിയുടേയും വഴികള്‍. ചിറ പൊളിച്ചുനീക്കാന്‍ എസ്റ്റേറ്റുടമയ്ക്ക് നിര്‍ദേശം കൊടുത്ത് കയ്യുംകെട്ടി നില്‍ക്കുന്നതിനുപകരം അത് ഒട്ടും വൈകാതെ പൊളിച്ചുനീക്കാനുള്ള ഉത്തരവാദിത്വം നിര്‍വഹിച്ചില്ല. 2021 സെപ്റ്റംബറില്‍ വനം ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ സ്ഥാപിച്ച തടയണ പൊളിക്കാന്‍ തയ്യാറായത് 2024 നവംബര്‍ 14-നു മാത്രമാണ്; അതായത് നസീബ് മരിച്ച് രണ്ടര മാസത്തിനു ശേഷം.

നസീബിന്റെ മരണശേഷം വെള്ളിക്കുളങ്ങര പൊലീസാണ് അപായസൂചനാ ബോര്‍ഡ് വെച്ചത്. ചിറ നിര്‍മിച്ചതും നിയമവിരുദ്ധം, പൊളിക്കാന്‍ നിര്‍ദേശിച്ചത് അതിന്റെ തുടര്‍ച്ച. പക്ഷേ, പുഴയും പരിസ്ഥിതിയും സംരക്ഷിക്കുന്ന നിയമങ്ങളോടുള്ള ഈ നിഷേധാത്മക സമീപനം നസീബിന്റെ മരണശേഷവും തുടരുകയാണ് ചെയ്തത്. ചിറ പൊളിക്കുന്നതിനുപകരം, അതുമൂലം മരിച്ച ആള്‍ക്കെതിരെ നുണ പ്രചരിപ്പിക്കുക എന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനം. അതാണ് നസീബും മക്കളും അതിക്രമിച്ചു കയറി എന്ന കള്ളപ്രചാരണത്തിലൂടെ സംഭവിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ ആവശ്യത്തോട് മുഖം തിരിക്കുകയും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാതിരിക്കുകയും ചെയ്യുന്ന പൊലീസിന്റെ സമീപനം അംഗീകരിക്കാതിരിക്കാനുള്ള നീതിബോധമാണ് സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടത്. ലോക്കല്‍ പൊലീസില്‍നിന്നു സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണം നടക്കാത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് സംസ്ഥാന പൊലീസ് മേധാവിക്ക് ജംസീന നല്‍കിയ നിവേദനത്തിനും ഫലമുണ്ടായില്ല. വനം ഉദ്യോഗസ്ഥരുടെ വീഴ്ചയും സ്വകാര്യ എസ്റ്റേറ്റുടമയ്ക്കുവേണ്ടി അവര്‍ നിലകൊള്ളുന്നതും അതിലും ചൂണ്ടിക്കാണിച്ചിരുന്നു. അപായസൂചനാ ബോര്‍ഡ് സ്ഥാപിച്ചിരുന്നു എന്ന എസ്റ്റേറ്റ് മാനേജരുടെ വാദത്തിന് എതിരെ, യാഥാര്‍ത്ഥ്യമെന്തെന്നു വിശദീകരിക്കുന്ന പ്രദേശത്തെ ജനപ്രതിനിധികളുടെ ഉള്‍പ്പെടെ പ്രതികരണവും അതില്‍ ചേര്‍ത്തിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുല്‍സു അസീസ്, പ്രദേശവാസികളായ രാജു കെ.വി., മുഹമ്മദലി മാട്ടുമ്മല്‍ എന്നിവര്‍ പറഞ്ഞത് ഒരു അപകടസൂചനാ ബോര്‍ഡും ഉണ്ടായിരുന്നില്ല എന്നാണ്. ലോക്കല്‍ പൊലീസ് റിപ്പോര്‍ട്ടും അപായസൂചനാ ബോര്‍ഡ് ഉണ്ടായിരുന്നില്ല എന്നാണ്. ഹാരിസണ്‍സ് മലയാളത്തിന്റെ വീഴ്ചകളും നിയമവിരുദ്ധ നടപടികളും അക്കമിട്ട് നിരത്തി അഡ്വ. ആര്‍. മുരളീധരന്‍ മുഖേന കമ്പനി എം.ഡിക്ക് ആക്ഷന്‍ കമ്മിറ്റി നോട്ടീസ് അയച്ചു. അതിനോട് പോസിറ്റീവ് ആയല്ല ഹാരിസണ്‍സ് മലയാളം പ്രതികരിച്ചത്. അവര്‍ ചെയ്ത അനീതിയുടേയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും രേഖ തന്നെയാണ് നോട്ടീസ്. അതിനു തുടര്‍ച്ചയായി നഷ്ടപരിഹാരക്കേസിലേയ്ക്കു നീങ്ങുകയാണ് ആക്ഷന്‍ കമ്മിറ്റി. അതിനുമുന്‍പുതന്നെ നരഹത്യയ്ക്കു കേസെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.

നീതിക്ക് മറ്റു പേരുകളില്ല

കുറ്റക്കാരെ സംരക്ഷിക്കുന്ന ചാലക്കുടി ഡി.വൈ.എസ്.പിയുടെ വിശദീകരണത്തോട് മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലിലെ ഉന്നത ഉദ്യോഗസ്ഥരും നിസ്സഹായതയാണ് പ്രകടിപ്പിച്ചത്. അങ്ങനെയൊരു റിപ്പോര്‍ട്ട് പൊലീസില്‍നിന്നു വന്ന സാഹചര്യത്തില്‍ ഇനിയെന്തു ചെയ്യാന്‍ പറ്റും എന്ന കൈമലര്‍ത്തല്‍. ഇതോടെ, സര്‍ക്കാരില്‍നിന്നു നീതി കിട്ടില്ലെന്ന് ഉറപ്പായി.

പിന്നെ കോടതിയാണ് പ്രതീക്ഷ. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയുടെ കത്തുകൂടി വാങ്ങി അതിനൊപ്പമാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ജംസീനയ്‌ക്കൊപ്പം പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ജോയി കൈതാരത്ത്, അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സാങ്കേതിക വിദ്യാഭ്യാസ വിദഗ്ദ്ധനും മനുഷ്യാവകാശ സംരക്ഷണകേന്ദ്രം വൈസ് ചെയര്‍മാനുമായ കെ.ബി. വേണുഗോപാല്‍ നായര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. മാത്രമല്ല, എം.എല്‍.എ ഇക്കാര്യം മുഖ്യമന്ത്രിയോടു നേരിട്ടു സംസാരിക്കുകയും ചെയ്തിരുന്നു. അതേത്തുടര്‍ന്ന് താല്‍ക്കാലികാശ്വാസം എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ഒരു ലക്ഷം രൂപ അനുവദിച്ചു. അത്രതന്നെ.

നസീബിന്റെ മരണത്തിന് ഉത്തരവാദികളാരെന്ന് കണ്ടെത്തുകയും അവര്‍ ശിക്ഷിക്കപ്പെടുകയും വേണമെന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഡ്വ. ആര്‍. മുരളീധരന്‍ പറഞ്ഞു. ജംസീന തന്നെയാണ് ഹര്‍ജി സമര്‍പ്പിക്കുക. നസീബിനെ ആശ്രയിച്ചു ജീവിച്ച കുടുംബത്തെ അനാഥമാക്കുകയും അതിനിടയാക്കിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തവരെ സംരക്ഷിക്കുകയാണ് പൊലീസ് എന്നു കാര്യകാരണസഹിതം കോടതിയെ ബോധ്യപ്പെടുത്താനാണ് ശ്രമം. ഒന്നരക്കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. 28 വര്‍ഷം കൂടി നസീബിന് അതേ സ്ഥാപനത്തിലോ മറ്റെവിടെയെങ്കിലുമോ ആയി അബുദാബിയില്‍ത്തന്നെ ജോലി ചെയ്യാന്‍ കഴിയുമായിരുന്നു. 80,000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുകയായിരുന്നു നിലവിലെ ശമ്പളം. അതിലെ കാലാനുസൃത വര്‍ദ്ധനവ് കണക്കാക്കാതിരുന്നാല്‍പ്പോലും 20 വര്‍ഷം മാത്രമെങ്കിലും നസീബിന് ഉണ്ടാകുന്ന നീക്കിയിരിപ്പ് എന്ന നിലയിലാണ് ഇത്. പൊലീസ് അന്വേഷണം നീതിപൂര്‍വമല്ല എന്നു വ്യക്തമായതോടെ നിയമസഹായം അഭ്യര്‍ത്ഥിച്ച് അഴിമതിവിരുദ്ധ, മനുഷ്യാവകാശ സംരക്ഷണകേന്ദ്രം എന്ന സംഘടനയ്ക്ക് ജംസീന കത്ത് കൊടുത്തിരുന്നു. അതേത്തുടര്‍ന്ന് സംഘടന ഈ വിഷയത്തില്‍ നടത്തിയ ഇടപെടലുകളില്‍ നീതിക്കൊപ്പം നില്‍ക്കുന്ന നിരവധി അഭിഭാഷകരുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും പിന്തുണയുണ്ട്. ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് പ്രാദേശികമായി കിട്ടുന്നത്.

കഴിഞ്ഞ നവംബര്‍ 15-ന് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം മുതല്‍ ഈ പിന്തുണയുണ്ട്. സുന്നീ യുവജനസംഘം പ്രവര്‍ത്തകനായിരുന്നു നസീബ്. ഫാ. ജോണ്‍ കവലക്കാട് ആണ് പൊതുയോഗം ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പ്രധാന പാര്‍ട്ടികളുടേയും പ്രാദേശിക നേതാക്കള്‍ ആക്ഷന്‍ കമ്മിറ്റിയുമായി സഹകരിക്കുന്നു. ഡി.സി.സി സെക്രട്ടറി ടി.എം. ചന്ദ്രന്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ. രാജന്‍, ബി.ജെ.പി നേതാവ് അഡ്വ. കെ.ജെ. ജയന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കെ.ജെ., മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ട്രഷറര്‍ വി.കെ. കാസിം, സാമൂഹിക പ്രവര്‍ത്തകരായ ശശി ആര്യാടന്‍, ജോബിള്‍ വടാശേരി തുടങ്ങിയവരൊക്കെ മുഴുവന്‍ സമയവും ഇതിന്റെ ഭാഗമാണ്. നസീബിന്റെ കുടുംബത്തിനു നീതി എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവയ്ക്കുന്ന കൂട്ടായ്മ, മാറുന്ന കേരളത്തിന് ഒരു മാതൃക കൂടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com