
കണ്ണൂര് എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം സുപ്രീംകോടതി കൂടി തള്ളിയതോടെ നീതിയുടെ അടഞ്ഞ വാതിലിനു മുന്നില്‍ നിസ്സഹായരായി നില്‍ക്കുകയാണ് മഞ്ജുഷയും മക്കളുമുള്‍പ്പെടെ ആ കുടുംബം. അതു പക്ഷേ, സമ്പൂര്‍ണ നിസ്സഹായതയും നിരാശയുമല്ല. പൊരുതാനുറച്ചു തന്നെയാണവര്‍; അദ്ദേഹത്തിന്റെ മരണത്തിനു പിന്നിലെ സത്യങ്ങള്‍ വ്യക്തമാവുക എന്ന നീതിയല്ലാതെ മറ്റൊന്നുമല്ല ലക്ഷ്യം. നവീന്‍ ബാബു ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിലേയ്ക്ക് എത്തിച്ചതിനു പിന്നിലെ ഗൂഢാലോചനയും അതിലുള്‍പ്പെട്ടവരേയും നിയമത്തിനു മുന്നിലെത്തിക്കണം; കൊലപാതകമാണെങ്കില്‍ ആര് അല്ലെങ്കില്‍ ആരൊക്കെയാണ് ചെയ്തവരും ചെയ്യിച്ചവരും എന്ന് അറിയണം; അവര്‍ക്ക് ശിക്ഷ കിട്ടണം. പക്ഷേ, സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തിലേയ്ക്ക് തങ്ങള്‍ നീങ്ങിയതോടെ നേരത്തെ നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം എന്നു പറഞ്ഞുകൊണ്ടിരുന്ന സി.പി.എം നേതാക്കള്‍ നിശ്ശബ്ദരാവുകയാണ് ചെയ്തത്. പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. അതിലെ വേദനയും അമ്പരപ്പും അവര്‍ മറച്ചുവയ്ക്കുന്നുമില്ല. നവീന്‍ ബാബു ഗസറ്റഡ് ഓഫീസറാകുന്നതിനു മുന്‍പ് സജീവമായി പ്രവര്‍ത്തിച്ചിരുന്ന എന്‍.ജി.ഒ യൂണിയന്റെ കുപ്രചരണങ്ങളാണ് വിഷമിപ്പിച്ച മറ്റൊന്ന്. എങ്കിലും സ്‌നേഹവും കരുതലും നഷ്ടപ്പെടുത്തിയ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തേക്കാള്‍ വലുതല്ല ഇതൊന്നും. അതുകൊണ്ടുതന്നെ പതറിപ്പോകാതെ ഈ സാഹചര്യങ്ങളെ മറികടക്കാനുള്ള ശ്രമത്തിലുമാണ്.
മഞ്ജുഷയുമായുള്ള ഈ വര്‍ത്തമാനത്തില്‍ മക്കളും നവീന്‍ ബാബുവിന്റെ അനിയന്‍ അഡ്വക്കേറ്റ് പ്രവീണ്‍ ബാബുവും ഒപ്പമുണ്ടായിരുന്നു. നിയമപരമായ എല്ലാ ദൈനംദിന ഇടപെടലുകളിലുമുള്‍പ്പെടെ സഹോദരന്റെ കുടുംബത്തിനൊപ്പമുള്ള പ്രവീണ്‍ ബാബു, ഇതില്‍ പല ചോദ്യങ്ങളുടേയും മറുപടികളുടെ ഭാഗമായിട്ടുണ്ട്. നിരീക്ഷണങ്ങളിലും വിലയിരുത്തലുകളിലും അഭിപ്രായങ്ങളിലും കേസില്‍ മുന്നോട്ടുള്ള തീരുമാനങ്ങളിലുമുള്‍പ്പെടെ ഭിന്നാഭിപ്രായങ്ങളില്ലാത്തതുകൊണ്ട് വെവ്വേറെ എഴുതേണ്ടിവന്നിട്ടില്ല.
കേസില്‍ എന്താണ് അടുത്ത വഴിയും പ്രതീക്ഷയും?
ആലോചിച്ചു തീരുമാനിക്കുന്നതേയുള്ളൂ. നിലവിലെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. അതിന്റെ പകര്‍പ്പ് കിട്ടിയിട്ട് പോരായ്മകള്‍ എന്തൊക്കെയാണ് എന്നു പരിശോധിച്ച് അത് പരിഹരിക്കാനുള്ള നിയമപരമായ ഇടപെടലിനുള്ള സാധ്യത നോക്കും.
കൊലപാതകമാണ് എന്ന സംശയം ഉന്നയിച്ചാണല്ലോ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലും ഡിവിഷന്‍ ബെഞ്ചിലും സുപ്രീംകോടതിയിലും സി.ബി.ഐ അന്വേഷണാവശ്യം ഉന്നയിച്ചത്. മൂന്നും തള്ളിയ സാഹചര്യത്തില്‍, കൊലപാതകമാണ് എന്നു വിശ്വസിക്കാനുള്ള കാരണങ്ങളില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണോ?
പലപ്പോഴായി പറഞ്ഞ കാര്യങ്ങളാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പ്രസക്തിയുണ്ട്. ആദ്യം മുതല്‍ മരണത്തില്‍ സംശയമുണ്ടെങ്കിലും അത് ശക്തമാകുന്നത് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കണ്ടപ്പോഴാണ്. ഞങ്ങള്‍ എത്തുന്നതിനു മുന്‍പ് ധൃതിയിലാണ് അതെല്ലാം ചെയ്തത്. തലേന്നത്തെ യാത്രയയപ്പിനും മരണത്തിനും ഇടയില്‍ സംഭവിച്ചത് എന്താണ് എന്നതില്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നതായിരുന്നു ആ ധൃതി. അദ്ദേഹം ട്രെയിനില്‍ കയറി എന്ന് എനിക്ക് മെസ്സേജ് വന്നു, ആ വിശ്വാസത്തില്‍ ഞങ്ങളിരിക്കുന്നു. അതുകഴിഞ്ഞ് എന്തു സംഭവിച്ചു എന്നതാണ് ഞങ്ങള്‍ക്കറിയേണ്ടത്. അത് പൊലീസ് അന്വേഷിച്ചിട്ടില്ല.
ഇക്കാര്യങ്ങള്‍ കോടതികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലേ? നിലവിലെ അന്വേഷണത്തില്‍ എന്തെങ്കിലും പിഴവ് ചൂണ്ടിക്കാണിക്കാന്‍ ഹര്‍ജിക്കാരിക്ക് കഴിയുന്നില്ല എന്നാണ് സുപ്രീംകോടതി പരാമര്‍ശം?
പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ കൃത്യമായി ഞങ്ങള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ആത്മഹത്യയാണെങ്കില്‍പ്പോലും അതിലേയ്ക്ക് എത്തിച്ചതിലെ യഥാര്‍ത്ഥ പ്രതികളാര് എന്നതിലേയ്ക്ക് അന്വേഷണം എത്തുന്നില്ല. അതാണ് ഞങ്ങള്‍ പറയുന്നത്. ഒരൊറ്റ പ്രതിയിലേയ്ക്ക് മാത്രമായി അന്വേഷണം മനപ്പൂര്‍വം ചുരുക്കുന്നു. പ്രതികളാക്കപ്പെടാത്ത മറ്റുള്ളവരിലേയ്ക്ക് അന്വേഷണം എത്തുന്നുമില്ല. പ്രശാന്ത് എന്നയാളെ പ്രതിയാക്കിയില്ല. പ്രശാന്തില്‍നിന്നാണ് തുടങ്ങിയത്. പക്ഷേ, പ്രശാന്തിന്റെ പങ്ക് കേട്ടുകേള്‍വി മാത്രമാണെന്നു വന്നിരിക്കുകയാണ്. പൊലീസിന്റെ അന്വേഷണപുരോഗതി അവിടെയാണ് എത്തിയത്.
അയാളുടെ ഫോണ്‍വിളി രേഖകള്‍ വേണ്ടവിധം ശേഖരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ആ ഭാഗം അവര്‍ മനപ്പൂര്‍വം വിട്ടുകളഞ്ഞു. ഇതേ കാലയളവില്‍ ഒരു പടക്കക്കടയ്ക്കുള്ള അനുമതിക്കായിത്തന്നെ നവീന്‍ ബാബുവിനെ സമീപിച്ച മറ്റൊരാളും പ്രശാന്തും തമ്മിലുള്ള ഫോണ്‍ സംഭാഷണം ടി.വി ചാനലുകള്‍ പുറത്തുവിട്ടിരുന്നല്ലോ. അയാള്‍ കൃത്യമായി പറയുന്നുണ്ട്, നവീന്‍ ബാബു സര്‍ അങ്ങനെയൊരാളല്ല എന്നും കൈക്കൂലിക്കാരനല്ല എന്നും. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലായിരുന്നു പടക്കക്കടയ്ക്കുള്ള അപേക്ഷ. അയാള്‍ പൊലീസിനോട് സ്വന്തം അനുഭവം പറയാന്‍ തയ്യാറുമായിരുന്നു. പക്ഷേ, പൊലീസ് അയാളെ കേള്‍ക്കാന്‍ തയ്യാറായിട്ടില്ല. പി.പി. ദിവ്യയെ മാത്രം പ്രതിയാക്കി, അവരെ രക്ഷപ്പെടുത്താനുള്ള പഴുതുകളിട്ട്, മറ്റു ഗൂഢാലോചനക്കാരിലേയ്ക്ക് പോകാതെ ഒരു കണ്‍ക്ലൂഷനില്‍ എത്താനാണ് പൊലീസ് തുടക്കം മുതല്‍ ശ്രമിച്ചത്. പൊതുജനാഭിപ്രായം ശക്തമായി ഉയര്‍ന്നതുകൊണ്ടു മാത്രമാണ് അത്രയുമെങ്കിലും എത്തിയത്. അല്ലെങ്കില്‍ അതുപോലും ഉണ്ടാകില്ലായിരുന്നു.
ആത്മഹത്യാ പ്രേരണയാണോ കൊലപാതകമാണോ ഏറ്റവും ശക്തമായി സംശയിക്കുന്നത്?
ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന പല കാര്യങ്ങളുമുണ്ട്. അടിവസ്ത്രത്തില്‍ കണ്ട രക്തം ഉള്‍പ്പെടെ, കൊലപാതകമാണ് എന്ന സംശയമുണ്ടാക്കുന്ന പലതും ശരീരത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, അതൊന്നും വേണ്ടവിധം നോക്കിയിട്ടില്ല. വളരെ കെയര്‍ലെസ്സ് ആയിട്ടാണ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ ചെല്ലുന്നതിനു മുന്‍പേ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടവും ചെയ്തു എന്നതു മുതല്‍ സംശയകരമാണല്ലോ. അത് കോടതിയില്‍ ഞങ്ങള്‍ പറഞ്ഞു. പക്ഷേ, എത്രയും വേഗം മൃതദേഹം കിട്ടണം എന്നു ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എന്ന ഇല്ലാത്ത കാര്യമാണ് അവര്‍ പറഞ്ഞത്. പ്രവീണ്‍ ബാബുവിന്റെ ഫോണില്‍ വന്ന കോള്‍ പ്രവീണല്ല എടുത്തത്. ആകെ സങ്കടത്തിലും വേവലാതിയുമായിരുന്നതുകൊണ്ട് കൂടെപ്പോയ ബന്ധുവാണ് എടുത്തിരുന്നത്. സഹോദരന്‍ എന്ന നിലയില്‍ ഇന്‍ക്വസ്റ്റിനു മുന്‍പ് അനുമതി ചോദിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, ആ കോളിനു മുന്‍പുതന്നെ അവര്‍ ഇന്‍ക്വസ്റ്റ് തുടങ്ങി; തീരാറായി. ആ സമയത്താണ് അനിയന് ആദ്യവിളി വരുന്നത്. അതും കോടതിയില്‍ പറഞ്ഞിരുന്നു. ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനു മുന്‍പ് മരിച്ചയാളുടെ ബന്ധുക്കളുടെ അനുമതി വേണ്ട എന്ന ഒരു ഗവണ്‍മെന്റ് ഓര്‍ഡര്‍ നിലവിലുണ്ട് എന്നാണ് പിന്നീട് പറഞ്ഞത്. പക്ഷേ, മരിച്ച് നിശ്ചിത മണിക്കൂറുകളില്‍ കൂടുതലായിക്കഴിഞ്ഞാല്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ ഇന്‍ക്വസ്റ്റ് തുടങ്ങാം എന്ന ആ ഉത്തരവ് ഒരു പ്രത്യേക കേസിലേയ്ക്ക് മാത്രമുള്ളതായിരിക്കാം എന്നാണ് മനസ്സിലാകുന്നത്.
സഹപ്രവര്‍ത്തകരും കളക്ടറും ആ സമയത്ത് പെരുമാറിയ രീതികളിലെ വ്യത്യാസം എങ്ങനെയാണ് അനുഭവപ്പെട്ടത്?
യഥാര്‍ത്ഥത്തില്‍ കളക്ടറെ പൊലീസ് ചോദ്യം ചെയ്യേണ്ടതാണ്. കളക്ടര്‍ മൊഴി മാറ്റിപ്പറഞ്ഞത് വ്യക്തമാണല്ലോ. പക്ഷേ, കളക്ടറെ ചോദ്യം ചെയ്യുന്ന ലെവലിലേയ്ക്ക് ഒരു ഘട്ടത്തിലും അന്വേഷണം പോയിട്ടില്ല. ലാന്റ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ. ഗീത ഐ.എ.എസ്സിന് കളക്ടര്‍ കൊടുത്ത മൊഴിയും വാക്കാലല്ല. ദിവ്യയ്ക്ക് ജാമ്യം കിട്ടുന്നതില്‍പ്പോലും കളക്ടറുടെ മൊഴി ഗുണം ചെയ്തു. ആദ്യം കോടതി ജാമ്യം നിഷേധിച്ചല്ലോ. പിന്നീട് ജാമ്യം നല്‍കുന്നതില്‍ കളക്ടറുടെ മൊഴി വലിയ ഘടകമായി മാറി. യാത്രയയപ്പ് ചടങ്ങ് നടക്കുന്നതിനിടെ ദിവ്യ അപ്രതീക്ഷിതമായി വന്നതാണ് എന്ന് ആദ്യം പറഞ്ഞു. ചടങ്ങിന്റെ സമയം വിളിച്ച് ചോദിച്ചിരുന്നു എന്നു പിന്നീട് പറഞ്ഞു. തെറ്റുപറ്റിപ്പോയി എന്ന് നവീന്‍ ബാബു കളക്ടറുടെ ചേംബറില്‍ ചെന്നു പറഞ്ഞു എന്നു പ്രചരിപ്പിച്ചു. നടക്കാത്ത ഒരു കാര്യം, നവീന്‍ ബാബു കളക്ടറോട് പറയാത്ത ഒരു കാര്യം അദ്ദേഹം പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയായി പ്രചരിച്ചു. അത് കോടതിയിലും എത്തി.
നവീന്‍ ബാബുവുമായുള്ള ബന്ധത്തെക്കുറിച്ച് വളരെ വൈകാരികമായ ഒരു കത്ത് തുടക്കത്തില്‍ മഞ്ജുഷയ്ക്ക് കളക്ടര്‍ തന്നിരുന്നില്ലേ. അതിന്റെയൊരു സ്വഭാവവും പശ്ചാത്തലവും എന്താണ്?
ആ കത്ത് തന്നെ പ്ലാന്‍ഡ് ആയിരുന്നു എന്നാണ് മനസ്സിലാകുന്നത്. അതില്‍ കളക്ടര്‍ ഒപ്പിട്ടിരുന്നില്ല. പിന്നെ, ഇവര്‍ (അനിയനും ബന്ധുക്കളും മറ്റും) അദ്ദേഹത്തിന്റെ മരണ വിവരമറിഞ്ഞ് ചെല്ലുമ്പോള്‍ അദ്ദേഹം മുന്‍പ് ജോലി ചെയ്തിരുന്ന കാസര്‍കോട്ടെ കളക്ടറും ഈ കളക്ടറും കൂടി കാത്തിരിക്കുകയായിരുന്നു. ചേംബറിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി സംസാരിച്ചു. പക്ഷേ, തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായി ഒരു കാര്യവും അപ്പോള്‍ പറഞ്ഞില്ല. വളരെ മാന്യനായ ഒരാളായിരുന്നു എന്നും പറഞ്ഞു. മാത്രമല്ല, എനിക്കു വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു, തെറ്റ് പറ്റിപ്പോയി എന്നു സ്വന്തം തെറ്റ് ഏറ്റുപറയുകയാണ് ചെയ്തത്. അതുകഴിഞ്ഞ് മൃതദേഹത്തിന്റെ കൂടെ ഇവിടെ വരെ അനുഗമിച്ചു. പത്തനംതിട്ടയില്‍ വന്ന് ഗസ്റ്റ് ഹൗസില്‍ താമസിച്ചു. സംസ്‌കാരച്ചടങ്ങിന് ഇവിടെ വരാനായിരുന്നു അത്. സംസ്‌കാര സമയം അറിയാനും വന്നോട്ടെ എന്നു ചോദിക്കാനും അനിയനെ വിളിച്ചു. അങ്ങനെ എന്നോട് ചോദിച്ചപ്പോള്‍ ''ഇവിടെ കയറ്റില്ല'' എന്നു ഞാന്‍ പറഞ്ഞു. കളക്ടറുടെ പെരുമാറ്റരീതികളെക്കുറിച്ച് കേട്ടിരുന്നു. സഹപ്രവര്‍ത്തകരോട് വളരെ മോശമായി പെരുമാറുന്ന ആളാണ് കളക്ടര്‍. എന്റെ ഭര്‍ത്താവിന് ഒരു അവധി ചോദിക്കാന്‍പോലും മടിയായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടില്‍ വന്നു വൈകിട്ടത്തെ ട്രെയിനില്‍ തിരികെ പോയ ദിവസങ്ങളുണ്ട്. മാത്രമല്ല, ആ യാത്രയയപ്പ് യോഗത്തില്‍ ഈ സ്ത്രീ സംസാരിക്കുമ്പോഴത്തെ കളക്ടറുടെ ബോഡിലാംഗ്വേജും ഒട്ടും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല. കുനിഞ്ഞിരുന്നു ചിരിക്കുകയായിരുന്നല്ലോ. അതുകൊണ്ടാണ് വരണ്ടാന്ന് തീര്‍ത്തുപറഞ്ഞത്. അനുവദിക്കാതിരുന്നപ്പോള്‍ ഒരു ദിവസം കൂടി തങ്ങിയിട്ട് തിരുവല്ല സബ്കളക്ടറുടെ കയ്യില്‍ കത്ത് ടൈപ്പ് ചെയ്ത് കൊടുത്തുവിടുകയായിരുന്നു.
ഇടയ്ക്ക് ഹൈക്കോടതിയിലെ അഭിഭാഷകനെ മാറ്റേണ്ടിവന്നല്ലോ. ക്രൈംബ്രാഞ്ച് അന്വേഷണം മതി എന്നു സ്വന്തം നിലയില്‍ വക്കീല്‍ പറയുന്ന സാഹചര്യം ഉണ്ടായത് എങ്ങനെയാണ്?
സീനിയര്‍ അഡ്വക്കേറ്റിനെ വയ്ക്കണം എന്ന അഭിപ്രായമാണ് അടുത്ത ബന്ധുക്കളൊക്കെ പറഞ്ഞത്. രാമന്‍ പിള്ള, രാംകുമാര്‍, വിജയഭാനു, ശ്രീകുമാര്‍ ഈ പേരുകളാണ് പൊതുവെ വന്നത്. എല്ലാവരും തിരക്കുള്ളവരാണ്. എങ്കിലും ശ്രീകുമാര്‍ വക്കീലിനെ സമീപിച്ചു. അദ്ദേഹം ഏറ്റെടുത്തു. അനിയനും വക്കീലായതുകൊണ്ട് അദ്ദേഹത്തിന്റെ ജൂനിയര്‍ സജു വഹാബ് ഹര്‍ജി ഡ്രാഫ്റ്റ് ചെയ്തതൊക്കെ വളരെ നന്നായിത്തന്നെയാണ് എന്നു മനസ്സിലാക്കാനും സാധിച്ചു. ഡ്രാഫ്റ്റ് ചെയ്യുന്ന ജൂനിയര്‍ തലേദിവസം കാര്യങ്ങള്‍ ബ്രീഫ് ചെയ്യുന്നതുപ്രകാരം പിറ്റേന്ന് കോടതിയില്‍ സീനിയര്‍ വാദിക്കുകയാണ് ചെയ്യുക. കോടതി പലതും ചോദിക്കുമ്പോള്‍ അദ്ദേഹത്തിന് ആന്‍സറില്ല. ക്രൈംബ്രാഞ്ച് അന്വേഷണമായാലും മതി എന്ന് നിലപാട് പറഞ്ഞത് കോടതി ചോദിച്ചിട്ടല്ല, ഞങ്ങള്‍ ചുമതലപ്പെടുത്തിയിട്ടുമല്ല. മാറ്റിപ്പറയണം എന്ന് അഡ്വ. ശ്രീകുമാറിനോടു തന്നെ പ്രവീണ്‍ ബാബു നേരിട്ടും പറഞ്ഞു. അദ്ദേഹം എത്രയോ വര്‍ഷം സി.ബി.ഐയുടെ അഭിഭാഷകനായിരുന്ന ആളാണ്, ഇതിനെക്കുറിച്ച് അറിവില്ലാതെ പറയില്ലല്ലോ. കേരള പൊലീസിന്റെ തന്നെ വേറൊരു വിഭാഗം അന്വേഷിക്കുന്നതുകൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കു പ്രതീക്ഷയില്ല. അതുകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യം ഉന്നയിക്കുക എന്ന ആലോചനയേ ഉണ്ടായിട്ടുമില്ല. കക്ഷിയുമായുള്ള കമ്യൂണിക്കേഷനിലുണ്ടായ പ്രശ്‌നമാണ് എന്ന് അദ്ദേഹത്തിനു പിറ്റേ ദിവസം കോടതിയില്‍ മെന്‍ഷന്‍ ചെയ്തു് വേണമെങ്കില്‍ പറയാമായിരുന്നു. അങ്ങനെ പറയാം എന്നു സമ്മതിച്ചിട്ട് പിറ്റേ ദിവസം രാവിലെ പ്രവീണ്‍ ബാബുവിനോട് അദ്ദേഹം പറഞ്ഞത് എന്നെക്കൊണ്ടു പറ്റില്ല എന്നാണ്. എന്തായാലും മാറ്റിപ്പറയാന്‍ പറ്റില്ല എന്നാണ് ആവര്‍ത്തിച്ചത്. എങ്കില്‍ വക്കാലത്ത് ഒഴിഞ്ഞേക്കൂ എന്ന് ആവശ്യപ്പെട്ടത് അപ്പോഴാണ്. അങ്ങനെയാണ് രാംകുമാര്‍ സാറിനെ ഏല്പിച്ചത്. അദ്ദേഹം കേസ് പഠിച്ച് രണ്ടര മണിക്കൂര്‍ വാദിച്ചു. എല്ലാം കോടതി കേട്ടു. നമുക്കു വലിയ പ്രതീക്ഷയായിരുന്നു സി.ബി.ഐക്ക് വിടാന്‍ വിധിക്കുമെന്ന്.
പൊലീസ് അന്വേഷണം നേര്‍വഴിക്കാകുമെന്ന് ഏതെങ്കിലും ഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്നോ?
കേരള പൊലീസ് ആദ്യമേതന്നെ തീരുമാനമെടുത്തിട്ടാണ് അന്വേഷിച്ചത്, ആത്മഹത്യയേ ആകാവൂ എന്ന തീരുമാനം. കേസ് ആ വഴിക്കു തന്നെയാണ് അവര്‍ കൊണ്ടുപോയത്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഒരു അന്വേഷണസംവിധാനത്തില്‍നിന്നും ഞങ്ങള്‍ക്കു നീതി കിട്ടില്ല എന്നുറപ്പാണ്. അതിപ്പോള്‍, ക്രൈംബ്രാഞ്ച് ആയാലും വ്യത്യാസമൊന്നുമില്ല. അവര്‍ക്ക് സ്വാധീനിക്കാന്‍ സാധിക്കും. അവര്‍ക്കെതിരെ അന്വേഷണം പോകില്ല. യഥാര്‍ത്ഥത്തില്‍ പൊലീസ് അന്വേഷിച്ചിട്ടേയില്ലല്ലോ. തയ്യാറാക്കിവെച്ചിരിക്കുന്ന രീതിയില്‍ത്തന്നെയാണ് നീങ്ങിയത്. ഞങ്ങള്‍ പറഞ്ഞതിനുശേഷമാണ് അവര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതുതന്നെ. അതിനുമുന്‍പ് അതു ചെയ്തില്ല. ഇന്നയിന്ന സി.സി.ടി.വി നോക്കണം, ഇന്നയിന്ന ആളുകളുടെ ഫോണ്‍കോള്‍ വിവരങ്ങളെടുക്കണം എന്ന് കണ്ണൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഞങ്ങള്‍ അപേക്ഷ ഇട്ട ശേഷമാണ് പൊലീസ് അതു ചെയ്തത്. ആദ്യഘട്ടത്തില്‍ത്തന്നെ മൊഴികൊടുത്ത ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞതായി രേഖപ്പെടുത്തിയത് തൂങ്ങിമരിച്ചു എന്നാണ്. പോസ്റ്റുമോര്‍ട്ടംപോലും കഴിയുന്നതിനു മുന്‍പ് എങ്ങനെയാണത് പറയുക? ആത്മഹത്യയാണെന്നു സംശയിക്കുന്നു എന്നോ മരിച്ച നിലയില്‍ കാണപ്പെട്ടു എന്നോ പറയുന്നതിനു പകരം തൂങ്ങിമരിച്ചു എന്ന ഉറപ്പ് ഇവര്‍ക്കെങ്ങനെയാണ് ഉണ്ടായത്. എങ്ങനെ മൊഴി എടുക്കണമെന്നും എങ്ങനെ പറയിക്കണമെന്നും തീരുമാനിക്കാന്‍ രാവിലെ അവര്‍ക്കു കുറച്ചു സമയം കിട്ടി എന്നാണ് മനസ്സിലാകുന്നത്. എങ്ങനെയാണ് എല്ലാവരും ഇങ്ങനെ ഒരേപ്പോലെ മൊഴി നല്‍കുന്നത്? അതേസമയം തന്നെ, വാതില്‍ തുറന്നു കയറി എന്നും തുറന്നുകിടക്കുന്ന വാതിലില്‍ക്കൂടി കയറി എന്നുമുള്ള വ്യത്യസ്ത മൊഴികളെങ്ങനെ വന്നു? ഞങ്ങളെത്തുന്നതിനു മുന്‍പേ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും ചെയ്യാന്‍ അവര്‍ക്കെന്തിനായിരുന്നു ധൃതി? സംശയകരമായ ധൃതിയാണല്ലോ അത്.
പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റി, പാര്‍ട്ടിയില്‍ ബ്രാഞ്ചിലേയ്ക്ക് തരംതാഴ്ത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ ശേഷം അറസ്റ്റുമുണ്ടായി. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് എന്ന വാദം ഇവിടെ ശരിയാകുകയാണ് എന്നും കരുതാമല്ലോ?
കുടുംബത്തിന് ആദ്യം സംശയമില്ലായിരുന്നു എന്നും മാധ്യമവാര്‍ത്തകളുടേയും യുറ്റിയൂബ് ചാനലുകള്‍ ഉണ്ടാക്കിയ സ്റ്റോറികളുടേയും അടിസ്ഥാനത്തിലാണ് കുടുംബം സംശയം ഉന്നയിക്കുന്നത് എന്നുമാണ് ഇവര്‍ ആദ്യം കോടതിയില്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ ഈ കാര്യത്തില്‍ അനാവശ്യമായ ഒരു ഇടപെടലും നടത്തിയിട്ടില്ല. നീതി നടപ്പാകണം എന്നേ മാധ്യമങ്ങള്‍ കരുതിയിട്ടുള്ളൂ.
അനാവശ്യ കഥകളിലേയ്‌ക്കൊന്നും മാധ്യമങ്ങള്‍ പോയില്ല. ചില യുറ്റിയൂബ് ചാനലുകള്‍ ചില വാര്‍ത്തകളൊക്കെ ക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചു എന്നല്ലാതെ പ്രധാന മാധ്യമങ്ങളൊക്കെ ഫാക്ച്വല്‍ റിപ്പോര്‍ട്ടിംഗ് ആണ് നടത്തിയത്. ഞാന്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴൊക്കെ ഞാന്‍ നിര്‍ത്തിയിടത്ത് അവരും നിര്‍ത്തിയതല്ലാതെ കുടുംബത്തിന്റെ സെന്റിമെന്റ്‌സ് മനസ്സിലാക്കാതെ അധികമായ ഒരു ചോദ്യം കൊണ്ടുപോലും വിഷമിപ്പിച്ചിട്ടില്ല. നീതിക്കുവേണ്ടിയുള്ള ഇടപെടലാണ് ഞങ്ങള്‍ അന്നുമിന്നും നടത്തുന്നത്.
അത് മാധ്യമങ്ങള്‍ ശരിയായി മനസ്സിലാക്കി. പ്രശാന്തിന്റെ ഒപ്പ് രണ്ടിടത്തും രണ്ടാണെന്നും പേരു പോലും രണ്ടിടത്തും രണ്ടായാണ് എഴുതിയിരിക്കുന്നത് എന്നുമൊക്കെ പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണല്ലോ. കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരും പത്തനംതിട്ടയിലെ മാധ്യമപ്രവര്‍ത്തകരുമൊക്കെ ഇക്കാര്യത്തില്‍ നീതിബോധത്തോടെയാണ് പെരുമാറിയത്.
നവീന്‍ ബാബുവിന്റെ മരണശേഷം പ്രചരിച്ച പ്രശാന്തിന്റെ പരാതി, ആ പരാതിയിലേയും പെട്രോള്‍ പമ്പിനു സ്ഥലം ലീസിനെടുത്ത കരാറിലേയും പേരുകളിലെ വ്യത്യാസം, ഇങ്ങനെ പ്രത്യക്ഷത്തില്‍ സംശയിക്കപ്പെടാവുന്ന പലതുമുണ്ടായിട്ടും അയാളിലേയ്ക്ക് അന്വേഷണം എത്തുന്നില്ല?
പ്രശാന്ത് മുഖ്യമന്ത്രിക്ക് അയച്ചത് എന്ന പേരില്‍ പ്രചരിച്ച പരാതി ഒരു ഘട്ടത്തിലും പൊലീസ് പരിശോധിച്ചില്ല, കണക്കിലെടുത്തുമില്ല. മരണത്തിനുശേഷം തയ്യാറാക്കിയ കത്താണത്. അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ല എന്നാണ് പിന്നീട് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
ജോയിന്റ് കൗണ്‍സിലിനുവേണ്ടി നവീന്‍ ബാബു പണം വാങ്ങി എന്നു പ്രചരിപ്പിക്കപ്പെടുകയാണല്ലോ. അതിനോട് എന്താണ് പ്രതികരണം?
എന്റെ ഭര്‍ത്താവ് നൂറു ശതമാനം സത്യസന്ധനാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഈ പ്രചരണത്തിനു പിന്നാലെ പോകാത്തത്. പണം വാങ്ങിയതിന് എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ കൊണ്ടുവരണ്ടേ? പലതരത്തില്‍ അവര്‍ അന്വേഷിച്ചല്ലോ. വിജിലന്‍സ് അന്വേഷണം നടത്തി, അദ്ദേഹം ഒപ്പിട്ട ഫയലുകളൊക്കെ പരിശോധിച്ചു, കഴിയാവുന്ന വിധമൊക്കെ ശ്രമിച്ചു. റാന്നിയില്‍ തഹസീല്‍ദാര്‍ ആയി ജോലി ചെയ്തിരുന്നു. ഒരൊറ്റ പാറമടയ്ക്ക് വഴിവിട്ട് അനുമതി കൊടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ല. സാധാരണ ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല, പ്രകൃതിസ്‌നേഹിയും നീതിബോധമുള്ള ആളുമൊക്കെയായിരുന്നു. സര്‍വീസില്‍ ഇന്നുവരെ നിയമവിരുദ്ധമായി പണം വാങ്ങാത്ത, കൈക്കൂലിക്കാരനല്ലാത്ത ഒരുദ്യോഗസ്ഥന്‍ സര്‍വീസ് അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോള്‍ അങ്ങനെ വാങ്ങും എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പരിചയക്കാര്‍ക്കാണെങ്കിലും അല്ലാത്തവര്‍ക്കാണെങ്കിലും അങ്ങോട്ട് ഉപകാരം ചെയ്തിട്ടേയുള്ളൂ.
ആദ്യഘട്ടത്തില്‍ നവീന്‍ ബാബുവിനെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞ മുന്‍ പത്തനംതിട്ട കളക്ടര്‍ പി.ബി. നൂഹ്, ദിവ്യ എസ്. അയ്യര്‍, ഹരി കിഷോര്‍ തുടങ്ങി പലരും പിന്നീട് നിശ്ശബ്ദരായി. അവരൊക്കെ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായതുകൊണ്ടാകാം. പക്ഷേ, റവന്യൂമന്ത്രി കെ. രാജനും സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി. ഉദയഭാനുവും നല്‍കിയ പിന്തുണ പെട്ടെന്നങ്ങ് നിലച്ചു പോയതെന്തുകൊണ്ടാണ്?
അദ്ദേഹത്തോട് ഒപ്പം ജോലി ചെയ്തിട്ടുള്ള സഹപ്രവര്‍ത്തകര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും നേരിട്ടറിവുള്ള കാര്യങ്ങള്‍ പറയാന്‍ ഒരു റഫറന്‍സ് ആവശ്യമില്ല. അദ്ദേഹത്തെ നേരിട്ട് അറിയുന്ന ബഹു. റവന്യുമന്ത്രിയും ഐ.എ.എസ് ഉദ്യോഗസ്ഥരും പത്തനംതിട്ട ജില്ലാ ഘടകവും നേരിട്ട് അറിവുള്ള കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍നിന്ന് അവരൊക്കെ പിന്നോട്ട് പോയിട്ടുള്ളതായി അറിവില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട്, നീതി ഉറപ്പാക്കണമെന്നും അന്വേഷണത്തില്‍ അവിശ്വാസമുണ്ടെന്നും പറയാത്തതെന്താണ്?
അങ്ങനെ ആലോചിച്ചിട്ടില്ല. മുഖ്യമന്ത്രി ഇതൊക്കെ അറിഞ്ഞുകൊണ്ടിരിക്കുകയല്ലേ; പിന്നെ പ്രത്യേകിച്ച് കണ്ടു പറയേണ്ട കാര്യമില്ലല്ലോ. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും പി.പി. ദിവ്യയെ സംരക്ഷിക്കില്ല എന്നുമൊക്കെയാണ് പറഞ്ഞത്. പക്ഷേ, അതില്‍ വലിയ പ്രതീക്ഷയൊന്നുമില്ല. പാര്‍ട്ടി സെക്രട്ടറിയും പത്തനംതിട്ടയില്‍ വന്നു പറഞ്ഞത് കുടുംബത്തിനൊപ്പമാണ് എന്നാണ്. പക്ഷേ, ഇങ്ങനെ ഇവര്‍ പറയുന്നതിനപ്പുറം പ്രായോഗികമായി ഞങ്ങളുടെ അനുഭവം ഒരുകാര്യത്തിലും ഒപ്പമില്ല എന്നുതന്നെയാണ്. ഞങ്ങളുടെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയാണല്ലോ. സര്‍ക്കാരിന്റെ എതിര്‍പ്പാണല്ലോ പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുന്നത്. ഞാന്‍ എന്‍.ജി.ഒ യൂണിയന്‍ അംഗമായിരുന്നു. പിന്നീട് കെ.ജി.ഒ.എയില്‍ അംഗമായി. അദ്ദേഹത്തിന്റെ അനിയന്‍ ഒരു പാര്‍ട്ടിയിലുമില്ല. അമ്മ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിന്തുണയില്‍ സ്വതന്ത്രയായി മത്സരിച്ചാണ് ജയിച്ചത്. അമ്മയും അച്ഛനും അദ്ധ്യാപകരായിരുന്നു, കെ.എസ്.ടി.എ അംഗങ്ങളുമായിരുന്നു. അമ്മ പിന്നെ ജോലി രാജിവെച്ചു. അച്ഛന്‍ പാര്‍ട്ടി മെമ്പറല്ലായിരുന്നെങ്കിലും ഉറച്ച പാര്‍ട്ടിക്കാരനായിരുന്നു. ഞങ്ങളെല്ലാവരും പാര്‍ട്ടി അനുഭാവികളായിരുന്നു. നവീന്‍ ബാബു എന്‍.ജി.ഒ യൂണിയന്റെ ബ്രാഞ്ച് പ്രസിഡന്റായിരുന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിലുമൊക്കെയുണ്ടായിരുന്നു. സര്‍വീസില്‍ കയറിയ കാലം മുതല്‍ എന്‍.ജി.ഒ യൂണിയന്റെ ഒപ്പം നിന്നു പ്രവര്‍ത്തിച്ച ആളായിരുന്നു എന്നിട്ടും ഒരു ആപത്തു വന്നപ്പോള്‍ കൂടെ നില്‍ക്കാന്‍ ആരും ഉണ്ടായില്ല.
സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തിലേയ്ക്ക് വന്നതോടെ ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നു?
ഞങ്ങള്‍ കുടുംബത്തിനൊപ്പമാണ് എന്ന് ആദ്യം പറഞ്ഞത് പാര്‍ട്ടി സെക്രട്ടറിയാണ്. പിന്നീട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയതോടെ എല്ലാവരുമങ്ങ് മാറി. സി.ബി.ഐ അന്വേഷണക്കാര്യത്തില്‍ കോടതിവിധി വരുന്നതിനുമുന്‍പ് തന്നെ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു, സി.ബി.ഐ അന്വേഷണം ആവശ്യമില്ല എന്ന്. സി.ബി.ഐ വരരുതെന്ന് പൂര്‍ണമായിട്ടും അവര്‍ക്ക് ആഗ്രഹമുണ്ട്. ഇപ്പോഴേതായാലും പൊലീസ് അന്വേഷണം കഴിഞ്ഞു. കുറ്റപത്രവും കൊടുത്തു. അതിലെ പിഴവുകള്‍ നോക്കണം. എന്നിട്ടു വേണം നിയമപരമായ ഇടപെടലുകള്‍ ഏതുവിധമാണ് കഴിയുക എന്നു നോക്കാന്‍. നിയമപരമായി സാധ്യമായ ഏത് ഇടപെടലും നടത്തും. സി.ബി.ഐ അന്വേഷണം എന്ന വഴി അടഞ്ഞു. മനസ്സിലാക്കേണ്ട കാര്യം, ഞങ്ങള്‍ എല്ലാം അന്വേഷിക്കുന്നുണ്ട് എന്നു പ്രോസിക്യൂഷന്‍ പറയുമ്പോള്‍ എണ്ണമിട്ട് ഇന്നയിന്നത് എന്നു പറയുന്നില്ല എന്നതാണ്. എല്ലാ സി.സി.ടി.വിയും നോക്കി, എല്ലാ ഫോണ്‍കോളുകളും പരിശോധിച്ചു, എല്ലാവരുടേയും സി.ഡി.ആര്‍ എടുത്തിട്ടുണ്ട് എന്ന തരത്തിലാണ് കോടതിയില്‍ പറയുന്നത്. ഗൂഢാലോചനാ സാധ്യത അന്വേഷിക്കാത്തതും പ്രശാന്തിനെ പ്രതിയാക്കാത്തതുമുള്‍പ്പെടെയുള്ള പിഴവുകള്‍ ഞങ്ങള്‍ പറഞ്ഞു. അനിയന്റെ ഒരു പരാതിയില്‍ മാത്രം അയാള്‍ക്കെതിരെ കേസെടുക്കാമായിരുന്നു. കാരണം ഇത് കോഗ്നിസബ്ള്‍ ഒഫന്‍സാണ്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമായിരുന്നു. പ്രശാന്തിന്റെ കോള്‍ റെക്കോഡ്‌സ് എടുക്കണമെന്നു ഞങ്ങള്‍ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ കൊടുത്തപ്പോള്‍ കോടതി അയാളുടെ അനുമതി ചോദിച്ചു. കാരണം അയാള്‍ പ്രതിയല്ല. പ്രതിയല്ലാത്ത ആളുടെ കോള്‍ വിവരങ്ങളെടുക്കാന്‍ അയാളുടെ അനുമതി വേണം. കോടതി കളക്ടറുടേയും പ്രശാന്തിന്റേയും അനുമതി രേഖാമൂലം ചോദിച്ചു. പ്രശാന്ത് വന്നുമില്ല. പ്രശാന്ത് വളരെ സംശയിക്കത്തക്ക ആളാണ്. പ്രശാന്തിനെ രക്ഷിക്കുക വഴി അവര്‍ക്കു സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്. അയാളുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളുമുണ്ട്. പിന്നെ, 2024 ഓഗസ്റ്റില്‍ പത്തനംതിട്ടയിലേയ്ക്ക് മാറ്റമായതായിരുന്നു. അന്ന് എ.ഡി.എമ്മിനെ മാറ്റണ്ട, കാര്യക്ഷമമായി ജോലിചെയ്യുന്ന ആളാണ് എന്ന കാരണത്താല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു ട്രാന്‍സ്ഫര്‍ തടഞ്ഞു. പിന്നീട് ഒക്ടോബര്‍ നാലിനു പത്തനംതിട്ടയിലേയ്ക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. അപ്പോള്‍ ഇത്രയും കാര്യക്ഷമമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഈ ഓഫീസില്‍ ഇല്ല എന്നും പകരക്കാരന്‍ വരാതെ വിടില്ല എന്നും കണ്ണൂര്‍ കളക്ടര്‍ ശാഠ്യം പിടിച്ചു. അതു കാരണം ഒക്ടോബര്‍ 14-നു മാത്രമാണ് അവിടെനിന്നു വിടുതല്‍ ചെയ്തത്. ആ സ്ത്രീയുടെ പ്രസംഗം വ്യക്തിപരമായി മാറിയപ്പോള്‍ കളക്ടര്‍ക്ക് ഇടപെടാമായിരുന്നു. അല്ലെങ്കില്‍ റെക്കോഡ് ചെയ്യുന്നത് വിലക്കാമായിരുന്നു. അതൊന്നും ചെയ്തില്ല. അവര്‍ ആ പ്രസംഗത്തില്‍ത്തന്നെ പറയുന്നുണ്ട്, മുന്‍പത്തെ എ.ഡി.എമ്മിനെ എല്ലാക്കാര്യത്തിലും ഞങ്ങള്‍ വിളിച്ചുകൊണ്ടിരുന്നതാണ്, എന്ന്. എന്നുവെച്ചാല്‍ അധികാരപരിധിക്കു പുറത്തുള്ള കാര്യത്തില്‍ അവര്‍ ഇടപെടാറുണ്ടായിരുന്നു.
അവരുടെ സ്വാധീനം അന്വേഷണത്തെ ബാധിക്കും എന്നു ഞങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു. കണ്ണൂര്‍ ജില്ല വിട്ട് പുറത്തുപോകരുത് എന്ന ഉപാധി അന്ന് കോടതി വെച്ചു. യഥാര്‍ത്ഥത്തില്‍ കണ്ണൂര് ജില്ലയില്‍ അവര്‍ കയറരുത് എന്ന ഉപാധിയാണ് വേണ്ടിയിരുന്നതെന്ന് ആ സമയത്ത് പലരും പറയാറുണ്ടായിരുന്നു. കാരണം, അവര്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്ന സ്ഥലം കണ്ണൂരാണ്, എല്ലാ സാക്ഷികളും അവിടെയാണ്.
കളക്ടറേയും പ്രശാന്തിനേയും പ്രധാനമായും സംരക്ഷിക്കുന്നത് കേസ് ഒന്നുമല്ലാതാക്കാനാണ് എന്നാണോ?
പ്രശാന്ത് ആരുടേയോ ബിനാമിയാണ്. ആ ദിശയിലേയ്ക്ക് ഒരു അന്വേഷണം പൊലീസ് കൊണ്ടുപോയിട്ടില്ല. കൊണ്ടുപോകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. തുടക്കം മുതല്‍ത്തന്നെ അങ്ങനെയാണത്. പ്രശാന്തിനെ അന്വേഷണപരിധിയില്‍ കൊണ്ടുവരികയും കളക്ടറെ മാറ്റിനിര്‍ത്തി അന്വേഷിക്കുകയും ചെയ്തിരുന്നെങ്കില്‍ അല്പമെങ്കിലും നേരായി അന്വേഷണം പോകുന്നതായി തോന്നിയേനെ. പമ്പ് മാത്രമാണോ മറ്റു വല്ലതുമുണ്ടോ എന്നു വ്യക്തമാകുമായിരുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥനോട് പലരുടേയും ദേഷ്യമുണ്ടാകാം. അങ്ങോട്ടൊന്നും പോയിട്ടില്ല അന്വേഷണം. രക്തക്കറയുടെ കാര്യത്തിലേയ്‌ക്കൊന്നും പോകാനേ അവര്‍ തയ്യാറായില്ല. അപ്പോള്‍ നമുക്കു ന്യായമായും സംശയം വരും, ഇത് സൂയിസൈഡ് അല്ല എന്ന്. നമ്മുടെ ആളാണെന്നു പറഞ്ഞ് അവിടെ കൊണ്ടുവന്ന് പോസ്റ്റ് ചെയ്തതാണ് അവര്‍. കാസര്‍കോട്ടുനിന്നു നാട്ടിലേയ്ക്ക് കിട്ടും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അവിടെ പോസ്റ്റ് ചെയ്തത്. മറ്റു പാര്‍ട്ടിക്കാരുള്‍പ്പെടെ ആര് പറഞ്ഞാലും നിയമത്തിനുള്ളില്‍നിന്നു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കും.
കളക്ടറെ ശരിക്കും അവര്‍ പ്രൊട്ടക്റ്റ് ചെയ്തു നിര്‍ത്തിയിരിക്കുകയാണ്. ഇതൊക്കെയാണ്; ഇവരെയൊക്കെ ഇങ്ങനെ സംരക്ഷിക്കുന്നു എന്നുള്ളതാണ് അതിലെ സംശയങ്ങള്‍.
മറ്റു പാര്‍ട്ടികളുടെയൊക്കെ ഭാഗത്തുനിന്നുള്ള ഇടപെടലുകള്‍ എങ്ങനെയാണ്?
ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നേതാക്കളും കേന്ദ്രത്തിലേയും സംസ്ഥാനത്തേയും മിക്ക നേതാക്കളും മന്ത്രിമാരും ഗവര്‍ണര്‍മാരും തുടക്കത്തില്‍ വന്നു ആശ്വസിപ്പിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ഈയിടെയും ധര്‍ണ നടത്തിയിരുന്നു. സി.പി.ഐയും യു.ഡി.എഫും ബി.ജെ.പിയും കൂടെത്തന്നെ നില്‍ക്കുന്നുണ്ട്.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തല്ലോ. അതില്‍ എല്ലാ സംശയങ്ങളും പറഞ്ഞിരുന്നോ?
അവര്‍ എന്റേയും മക്കളുടേയും അനിയന്റേയുമൊക്കെ മൊഴിയെടുത്തു. നവീന്‍ ബാബുവിനു കടബാധ്യത വല്ലതുമുണ്ടോ വേറെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നൊക്കെയാണ് മുഖ്യമായും ചോദിച്ചത്. മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഇതു സംഭവിച്ചത് എന്ന രീതിയിലാണ് അന്വേഷണം പോയത്. അദ്ദേഹത്തിന്റെ കോള്‍ ഹിസ്റ്ററി എടുത്ത് പലരേയും വിളിച്ചു. എന്നാല്‍, പ്രതികളാക്കപ്പെടേണ്ടവരുടെ വിളികളുടെ കാര്യത്തില്‍ ആ താല്പപ്പര്യം ഉണ്ടായുമില്ല. അവര്‍ക്ക് നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കണം. എന്നാലേ പി.പി. ദിവ്യയേയും കൂട്ടരേയും രക്ഷിക്കാന്‍ കഴിയുകയുള്ളൂ.
ഈ കുടുംബത്തിന്റെ നഷ്ടത്തിനു താരതമ്യമില്ല. അതേസമയം, സമാനമായ വിവിധ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന, പോയ നിരവധിയാളുകളെ നമ്മള്‍ കാണുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍. അങ്ങനെയുള്ള ആളുകളുടെ സംഘര്‍ഷങ്ങളും പോരാട്ടവും ഇപ്പോള്‍ കൂടുതലായി മനസ്സിലാക്കാന്‍ കഴിഞ്ഞ കാലം കൂടിയാണോ ഈ ആറ് മാസം?
അതെ, നമ്മുടെ അനുഭവം മറ്റുപല സ്ത്രീകളുടേയും കുടുംബങ്ങളുടേയും ഇതുപോലെയുള്ള സ്ട്രഗ്ള്‍സ് കൂടുതലായി മനസ്സിലാക്കാന്‍ ഇടയാക്കുന്നുണ്ട്. അത് നീതിക്കുവേണ്ടി നിലകൊള്ളുമ്പോള്‍ വലിയ ആത്മധൈര്യം തരുന്നുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ