
എഴുപതുകളുടെ യൗവ്വനത്തില്‍ നക്സല്‍ പ്രസ്ഥാനത്തിലൂടെ സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങി. കഷ്ടപ്പെടുന്നവരേയും അവശതയനുഭവിക്കുന്നവരേയും സഹായിക്കണം എന്നതായിരുന്നു ജീവിതത്തെ മുന്നോട്ടു നയിച്ചത്. സായുധവിപ്ലവവും അതിലൂടെ നീതി ഉറപ്പായ ഒരു സമൂഹത്തിന്റെ കെട്ടിപ്പടുക്കലും എന്ന നക്സല്‍കാല സ്വപ്നത്തില്‍നിന്ന് പിന്നീട് ഗാന്ധിയന്‍ സമരരീതികളിലേക്ക് മാറി. ഒടുവില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കി. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്റെ ജീവിതം ഇങ്ങനെയാണ്.
തൊണ്ണൂറുകളുടെ അവസാനകാലം മുതല്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിനിറങ്ങിയ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇരകളുടെ നീതിക്കായി പോരാട്ടം തുടരുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ പല കാലങ്ങളില്‍ പലരും വന്നുപോയെങ്കിലും ഒരു സമരവും ലക്ഷ്യം കാണാതെ അവസാനിപ്പിക്കില്ല എന്ന ഉള്‍ക്കരുത്താണ് അദ്ദേഹത്തേയും അതുവഴി പോരാട്ടങ്ങളേയും മുന്നോട്ടു നയിച്ചത്. നക്സല്‍ കാലത്തിനു മുന്‍പ് ചെറുപ്പത്തില്‍ ആര്‍.എസ്.എസ് ശാഖയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, അത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണെന്ന് തിരിച്ചറിഞ്ഞതോടെ അതുപേക്ഷിച്ചു. പിന്നീടുള്ള നക്സല്‍ കാലം, ഗാന്ധിസത്തിലേക്കുള്ള മാറ്റം, ജെ.എസ്.എസ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനം, പാര്‍ലമെന്റിലേക്കുള്ള മത്സരം, എന്‍ഡോസള്‍ഫാന്‍ സമരം തുടങ്ങി അന്‍പത് വര്‍ഷത്തിലധികമായി തുടരുന്ന നിരന്തര സമരത്തിന്റെ ഓര്‍മകള്‍ എപ്പോഴെങ്കിലും എഴുതണമെന്ന് അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ''ആളാവുക, അറിയപ്പെടുക എന്നത് എന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ഇല്ലാതാവുന്നതോടെ എന്റെ ജീവിതവും തീരണം എന്നാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചത്''- ഇതാണ് അമ്പലത്തറയുടെ ന്യായീകരണം. നക്സല്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള രഹസ്യസ്വഭാവം എവിടെയൊ ബാക്കിയായതുപോലെ എന്നും തോന്നാം. പലപ്പോഴും സമരങ്ങളില്‍ മുന്നണിയിലുണ്ടാകുമെങ്കിലും ഫോട്ടോയിലോ വാര്‍ത്തയിലോ ഇടംപിടിക്കാറില്ല. കാലത്തിനും അനുഭവങ്ങള്‍ക്കുമനുസരിച്ച് കാഴ്ചപ്പാടുകളും ചിന്തകളും നവീകരിക്കപ്പെട്ടുകൊണ്ടിരുന്നു. ഏതുകാലത്തും നിരാലംബര്‍ക്കു വേണ്ടിയായിരുന്നു പ്രവര്‍ത്തനങ്ങള്‍. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികള്‍ക്കായി സ്‌നേഹവീട് എന്ന സ്ഥാപനം നടത്തുന്നതിനൊപ്പം അവരുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കൊപ്പം ഇപ്പോഴും അദ്ദേഹമുണ്ട്. നക്സല്‍കാല അനുഭവങ്ങളും എന്‍ഡോസള്‍ഫാന്‍ സമരവും തെരഞ്ഞെടുപ്പ് രാഷ്ട്രീയപ്രവേശവുമെല്ലാം അദ്ദേഹം പങ്കുവെയ്ക്കുന്നു.
അമ്പലത്തറയിലെ നക്സല്‍ കാലം
കാഞ്ഞങ്ങാട്ടുനിന്ന് പത്തുകിലോമീറ്ററപ്പുറം പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍പെട്ട സ്ഥലമാണ് അമ്പലത്തറ. സ്വന്തം കൃഷിയിടത്തില്‍ പണിയെടുത്ത് ജീവിച്ചവരായിരുന്നു കുഞ്ഞിക്കൃഷ്ണന്റെ കുടുംബം. ജന്മിത്തം ഉണ്ടായിരുന്ന കാലം കൂടിയാണ്. അഞ്ചേക്കറോളം കൃഷിഭൂമി കുടുംബത്തിന് സ്വന്തമായുണ്ടെങ്കിലും കുടിയാന്മാരായിരുന്നു. ഉണ്ടാക്കുന്ന നെല്ലില്‍നിന്ന് ഒരു വിഹിതം ജന്മിക്കും കൊടുക്കണം. ബാക്കികൊണ്ടാണ് പതിനൊന്നു മക്കളടങ്ങുന്ന കുടുംബം ജീവിച്ചത്. എങ്കിലും പട്ടിണിയില്ലാതെ കഴിഞ്ഞ കാലമായിരുന്നു. പെരിയ സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ അനീതികള്‍ എതിര്‍ക്കപ്പെടണമെന്നും ആരെയും ഉപദ്രവിക്കരുത് എന്നുമൊക്കെയുള്ള ജനാധിപത്യ ചിന്തകള്‍ വന്നുതുടങ്ങിയിരുന്നു. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഗാന്ധിയുടെ ആശയങ്ങളില്‍ താല്പര്യം തോന്നി ഗാന്ധിയനാവണം എന്ന് ചിന്തിച്ചു. ആളുകളെ സഹായിക്കണം, നന്മ ചെയ്യണം എന്നതായിരുന്നു മനസ്സില്‍ നിറയെ.
ആയിടയ്ക്ക് ഒരു ദിവസം പുഴയില്‍ വീണ കുട്ടികളെ കുറച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചേര്‍ന്നു രക്ഷിക്കുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പെട്ടു. കേരളത്തിനു പുറത്താണ് സംഭവം. അവരുടെ പ്രവൃത്തി അറിഞ്ഞ കുഞ്ഞിക്കൃഷ്ണന് അവരോട് ആരാധനയായി. അങ്ങനെ ആര്‍.എസ്.എസ് ആവാന്‍ തോന്നി. അതിന്റെ മതപരമായ കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. അങ്ങനെ ശാഖയില്‍ പോയിത്തുടങ്ങി. ഒരു ദിവസം ശാഖയില്‍ പോയി മടങ്ങിവരുമ്പോള്‍ കൃഷ്ണപിള്ള ദിനത്തിനുവേണ്ടി സുഹൃത്തുക്കള്‍ കൊടിതോരണങ്ങള്‍ കെട്ടുന്നത് കണ്ടു. അപ്പോള്‍ അതിനും ചേര്‍ന്നു. ഒന്നും അന്യമാണ് എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല അക്കാലത്ത്. കുറച്ചുകാലം ആര്‍.എസ്.എസ് ശാഖയില്‍ പോയെങ്കിലും മുസ്ലിം വിരുദ്ധത പറയുന്നു എന്ന തിരിച്ചറിവുണ്ടായതോടെ ശാഖയോട് സലാം പറഞ്ഞു.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. പഠനത്തില്‍ വലിയ താല്പര്യം തോന്നാതിരുന്നതിനാല്‍ കോഴ്സ് മുഴുമിപ്പിക്കാതെ കോളേജില്‍ നിന്നിറങ്ങി. നക്സല്‍ പ്രസ്ഥാനങ്ങളുടേയും സായുധസമരങ്ങളുടേയും കാലം കൂടിയായിരുന്നു അന്ന്. വര്‍ഗീസിന്റെ മരണം, അജിതയുടെ അറസ്റ്റ് ഒക്കെ വാര്‍ത്തകളായി അറിഞ്ഞിരുന്ന കാലം. ഇവരൊക്കെ പാവങ്ങള്‍ക്കുവേണ്ടിയും ആദിവാസികള്‍ക്കുവേണ്ടിയും പോരാടിയവരാണ് എന്ന ചിന്ത മനസ്സിലുണ്ട്. അങ്ങനെ നക്സല്‍ ആവണം എന്ന തീരുമാനത്തിലെത്തി. സമാനചിന്തയുള്ള കുറച്ച് സുഹൃത്തുക്കളും ഒപ്പംകൂടി. എന്താണ് നക്സല്‍ബാരിയെന്നോ നക്സലൈറ്റ് എന്നോ പോലും അറിയില്ല. ആരെങ്കിലും പറഞ്ഞിട്ടോ പ്രത്യയശാസ്ത്രങ്ങള്‍ ബോധ്യപ്പെട്ടിട്ടോ അല്ല നക്സല്‍ ആവാന്‍ തീരുമാനിക്കുന്നത്. പാവങ്ങളെ സഹായിക്കണം, അവരുടെ പക്ഷം നില്‍ക്കണം എന്നത് മാത്രമായിരുന്നു മനസ്സില്‍. മര്‍ദനമേല്‍ക്കേണ്ടിവരും, പൊലീസ് പിടിയിലാകും എന്നൊക്കെ ധാരണയുണ്ടായിരുന്നു. എന്തും നേരിടാന്‍ തയ്യാറായിരുന്നു. അങ്ങനെ ചോരകൊണ്ട് പ്രതിജ്ഞ എടുത്ത് ഒരു സാഹസിക ഗ്രൂപ്പ് അമ്പലത്തറയില്‍ പിറന്നു.
ഗ്രൂപ്പ് ഉണ്ടായെങ്കിലും എന്തുചെയ്യണം എന്നൊന്നും ആര്‍ക്കും നിശ്ചയമില്ല. നക്സല്‍ ആവാന്‍ മാവോയുടെ പുസ്തകങ്ങളെങ്കിലും വായിക്കണം എന്ന ചിന്ത എല്ലാവരിലും ഉണ്ടായി. അതുവരെ മാവോയുടേയോ മാര്‍ക്സിന്റേയോ ഏംഗല്‍സിന്റേയോ ഒന്നും പുസ്തകങ്ങള്‍ കൂട്ടത്തിലാരും കണ്ടിട്ടില്ല. അമ്പലത്തറയില്‍ പുസ്തകങ്ങളൊന്നും ലഭ്യമല്ല. പുസ്തകത്തിനുവേണ്ടിയുള്ള അലച്ചിലായിരുന്നു പിന്നീട്. അങ്ങനെ സുഹൃത്തായ സി.പി.എം പ്രവര്‍ത്തകന്‍ അമ്പുവേട്ടന്‍ (എഴുത്തുകാരന്‍ വി.എം. മൃദുലിന്റെ അച്ഛന്‍) വഴി കരിവെള്ളൂര്‍ ബാലന്‍ എന്നയാളെ പരിചയപ്പെട്ടു. കരിവെള്ളൂര്‍ ബാലന്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നു. നാടകങ്ങളില്‍ മേക്കപ്പ്മാനുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഭാനുമതിയും നാടകനടിയായിരുന്നു. കരിവെള്ളൂരിലെത്തി ബാലനെ കണ്ട് കാര്യം പറഞ്ഞു. സാധു ബീഡിയില്‍ ജോലി ചെയ്യുന്ന കൃഷ്ണനെ പുസ്തകത്തിന്റെ കാര്യങ്ങള്‍ക്കായി അദ്ദേഹം ഏല്പിച്ചു.
അദ്ദേഹത്തിന്റെ വീട്ടില്‍ വര്‍ഗീസ് വന്നു താമസിച്ചിട്ടുണ്ട് എന്നൊക്കെ കേട്ടപ്പോള്‍ ആവേശമായി. ആര്‍ട്ടിസ്റ്റ് വിനോദ് അമ്പലത്തറയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണനുമൊത്ത് കരിവെള്ളൂരില്‍ കൃഷ്ണനെ കാണാന്‍ പോയി. പക്ഷേ, കൃഷ്ണന്റെ നീക്കങ്ങള്‍ വളരെ രഹസ്യമായിരുന്നു. പേടിയും ഉണ്ട്. അതീവ രഹസ്യമായാണ് കൃഷ്ണന്‍ കുഞ്ഞിക്കൃഷ്ണനും കൂട്ടര്‍ക്കും പുസ്തകങ്ങള്‍ കൈമാറിയത്. കുറേ ദൂരം നടന്ന് ആളുകളൊന്നുമില്ലാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള്‍ അരയില്‍ ഒളിപ്പിച്ചുവെച്ച പുസ്തകം എടുത്തുകൊടുത്തു. എന്തോ ഒരു ഗൂഢാലോചന നടക്കുന്നു എന്ന മട്ടിലാണ് ഓരോ ചലനവും. ഇത് എന്തിനാണ് ഇത്രയും രഹസ്യസ്വഭാവം എന്ന് കുഞ്ഞിക്കൃഷ്ണന് അന്നേ തോന്നിയിരുന്നു. എന്നാലും പുറത്തുപറയാതെ പുസ്തകം കൊണ്ടുപോയി വായിച്ചു. 'സ്ട്രീറ്റ്' എന്ന പുസ്തകമായിരുന്നു അത്. അദ്ദേഹത്തിന്റെ പേടിയും രഹസ്യസ്വഭാവവും ഒക്കെ കാരണം ആ ബന്ധം അധികം നീണ്ടുനിന്നില്ല.
ആയിടയ്ക്കാണ് നക്സല്‍ പ്രവര്‍ത്തകനായ കണ്ണൂരിലെ രാജനുമായി ബന്ധപ്പെടുന്നത്. അദ്ദേഹം അമ്പലത്തറയിലെത്തി നക്സലിസത്തെക്കുറിച്ചുള്ള പ്രാഥമികമായ വിവരങ്ങള്‍ പറഞ്ഞുകൊടുത്തത്. വായിക്കാനും ധാരാളം പുസ്തകങ്ങള്‍ നല്‍കി. നക്സല്‍ബാരിയെക്കുറിച്ചുള്ള ചാരുമജുംദാറിന്റെ ലേഖനങ്ങളൊക്കെ കുഞ്ഞിക്കൃഷ്ണന്‍ വായിക്കുന്നത് ആ സമയത്താണ്. എഡ്ഗര്‍ സ്‌നോയുടെ 'റെഡ്സ്റ്റാര്‍ ഓവര്‍ ചൈന', മാക്സിംഗോര്‍ക്കിയുടെ അമ്മ, ഇന്‍ക്വിലാബ് മാഗസിന്‍ അങ്ങനെ വായന വിപുലമായി. ആ സമയത്ത് കടുത്ത ആത്മീയവാദി കൂടിയായിരുന്നു കുഞ്ഞിക്കൃഷ്ണന്‍. നക്സല്‍ ആവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെത്തന്നെ ശബരിമലയിലും പോയിരുന്നു.
നക്സലിസത്തോടു ചേര്‍ന്നുനടക്കുമ്പോഴും മാനസികമായി യോജിക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ അതിലുണ്ടെന്ന് കുഞ്ഞിക്കൃഷ്ണനു തോന്നിയിരുന്നു. അതിലൊന്നായിരുന്നു നേരത്തെ പറഞ്ഞ രഹസ്വസ്വഭാവം. ഇത്രയും ഒളിഞ്ഞിരിക്കേണ്ട കാര്യമുണ്ടോ എന്ന ചിന്ത. മറ്റൊന്ന് ഉന്മൂലനം ചെയ്യുക എന്ന ആശയമായിരുന്നു. ജന്മിമാരെ അല്ലെങ്കില്‍ വര്‍ഗശത്രുക്കളെ ഉന്മൂലനം ചെയ്ത് പ്രാദേശിക രാഷ്ട്രീയ അധികാരം സ്ഥാപിക്കുക എന്ന ആശയത്തോട് ചേര്‍ന്നുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ''ഒരാളെ കൊല്ലുക എന്നതിനോട് മാനസികമായി യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. നേര്‍ക്കു നേര്‍ ആക്രമിക്കാന്‍ വരുന്ന ഒരാളോട് ഏറ്റുമുട്ടുന്നതുപോലെയല്ല ഒരാളെ തെരഞ്ഞെടുത്ത് കരുതിക്കൂട്ടി ചെയ്യുന്നത്''- അദ്ദേഹം പറയുന്നു.
എങ്കിലും പാര്‍ട്ടി അച്ചടക്കത്തിന് വിധേയനായി പാര്‍ട്ടിയുടെ തീരുമാനത്തിനു വഴങ്ങി അതിലേക്ക് ഒരു പരീക്ഷണം നടത്തി നോക്കാന്‍ കുഞ്ഞിക്കൃഷ്ണന്‍ തീരുമാനിച്ചു. അന്ന് കൃഷിയൊക്കെ ഉണ്ടായിരുന്നതിനാല്‍ വീട്ടില്‍ തോക്ക് ഉണ്ടായിരുന്നു. ഒരു ബന്ധുവായിരുന്നു അത് കൂടുതല്‍ ഉപയോഗിച്ചിരുന്നത്. പഠിക്കാന്‍ വേണ്ടി അത് വാങ്ങിക്കൊണ്ടുവന്നു. അതില്‍ മരുന്ന് നിറച്ച് ആദ്യം വെടിവെച്ചത് അണ്ണാനെയായിരുന്നു. വെടികൊണ്ട് അണ്ണാന്‍ താഴെ വീണപ്പോള്‍ കുഞ്ഞിക്കൃഷ്ണന്‍ ബേജാറിലായി. ഇനിയൊരിക്കലും ഇത് ഉപയോഗിക്കാന്‍ പറ്റരുതേ എന്ന് മനസ്സില്‍ വിചാരിക്കുകയും ചെയ്തു. സായുധസമരം എന്നു പറയുമ്പോഴും ആരെയും ഉപദ്രവിക്കാനുള്ള ഒരു മനസ്സും ഉണ്ടായിരുന്നില്ല.
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത കാലമായിരുന്നു അത്. പലയിടങ്ങളിലും പോയി ചെറിയ ചെറിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കി. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കയ്യൂരില്‍ വലിയ ഒരു രഹസ്യഗ്രൂപ്പ് അക്കാലത്ത് ഉണ്ടാക്കിയിരുന്നു. പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു ഭൂരിഭാഗവും. പിന്നീട് പാര്‍ട്ടി നേതാക്കള്‍ ഇത് തിരിച്ചറിഞ്ഞപ്പോള്‍ നിര്‍ബ്ബന്ധപൂര്‍വം അവരെല്ലാം തിരിച്ച് സി.പി.എമ്മിലേക്കു തന്നെ പോവുകയും ചെയ്തു.
ഗ്രൂപ്പുകള്‍ ഉണ്ടാവുകയും വായനയും ചര്‍ച്ചകളും ഉണ്ടാകുന്നുണ്ടെങ്കിലും മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പ്രാദേശിക രാഷ്ട്രീയ അധികാരം സ്ഥാപിക്കുന്നതിന് എതിരെ നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യലാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അമ്പലത്തറയിലും അങ്ങനെയൊരു ശത്രുവിനെ അന്വേഷിച്ചു. ഒടുവില്‍ ഒരു ജന്മിയെ കണ്ടെത്തിയെങ്കിലും പ്രാദേശികമായി അയാള്‍ ആര്‍ക്കും ശത്രുവല്ലായിരുന്നു. ശത്രുവല്ലാത്ത ഒരാളെ എങ്ങനെ ഉന്മൂലനം ചെയ്യും, അങ്ങനെ അത് നടന്നില്ല.
1975 കാലമാണ്. പട്ടിണിയുടെ കാലം കൂടിയാണ്. നെല്ല് പുറത്തേക്കുവില്‍ക്കുന്ന ഒരു ജന്മിയെ കണ്ടെത്തി. സി.പി.എം അന്ന് പ്രാദേശികമായി എതിരായിരുന്നില്ല. കൂടെ നില്‍ക്കുന്നവരായിരുന്നു. അങ്ങനെ ജന്മിയുടെ വീട്ടില്‍നിന്ന് ഒരു ലോഡ് നെല്ല് കയറ്റിപ്പോകുമ്പോള്‍ വഴിയില്‍ തടഞ്ഞു. നെല്ലെടുക്കാന്‍ തുടങ്ങിയപ്പോഴാണ് രണ്ടഭിപ്രായം വന്നത്. ഇതു വാങ്ങിക്കൊണ്ടുപോകുന്ന നെല്ലാണ്. അപ്പോള്‍ അവരെയല്ലേ ബുദ്ധിമുട്ടിക്കുന്നത് എന്ന അഭിപ്രായം ഉയര്‍ന്നു. ജന്മിയുടെ നെല്ല് അല്ലേ എടുക്കേണ്ടിയിരുന്നത് എന്നാണ് വാദം. ഒടുവില്‍ പത്ത് ചാക്ക് നെല്ല് മാത്രം എടുക്കാന്‍ തീരുമാനിച്ചു. അതും സൗജന്യമായല്ല, വിലകൊടുക്കാം. അങ്ങനെ എടുത്ത നെല്ല് വിറ്റ് അതിന്റെ പൈസ അവര്‍ക്കു തന്നെ കൊടുത്തു. ഒരു രൂപ 12 പൈസയാണ് അന്ന് ഒരു കിലോ നെല്ലിന്. ആ പ്രവൃത്തി പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കിയില്ല. അമ്പലത്തറയില്‍ അക്കാലത്ത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ആക്ഷനായിരുന്നു അത്.
തോക്ക്, ബോംബ്, ജയില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കണ്ണൂരിലെ നക്സല്‍ നേതാവായിരുന്ന രാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നെ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ബാവക്ക എന്ന അമീറലിയാണ് കാസര്‍കോടെത്തിയത്. നക്സല്‍ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവായിരുന്നു അമീറലി. കണ്ണൂര്‍ക്കാരനാണ്. അമീറലിയും താവം ചന്ദ്രനുമായിരുന്നു 'അമ്പലത്തറ ഗ്രൂപ്പി'ന് പിന്നീട് വഴികാട്ടിയായത്. അമീറലിയാണ് കുഞ്ഞിക്കൃഷ്ണനടക്കമുള്ളവരെ ബോംബ് കെട്ടാനൊക്കെ പഠിപ്പിച്ചത്. രാജനെ അറസ്റ്റ് ചെയ്തതോടെ കാസര്‍കോട്ടെ ഗ്രൂപ്പില്‍നിന്ന് പലരും വഴിപിരിഞ്ഞിരുന്നു. ആളുകള്‍ കുറഞ്ഞ് പിന്നീടത് ചെറിയൊരു ഗ്രൂപ്പായി.
എപ്പോഴായാലും പൊലീസ് പിടിയിലാകുമെന്ന് കുഞ്ഞിക്കൃഷ്ണന് ഉറപ്പായിരുന്നു. ഒന്നും ചെയ്യാതെ ജയിലില്‍ പോകാന്‍ വയ്യ, എന്തെങ്കിലും ചെയ്തിട്ട് പോണം എന്ന തന്റെ ആഗ്രഹം അമീറലിയോട് പറഞ്ഞു. അങ്ങനെ അദ്ദേഹം ഒരു ദിവസം കണ്ണൂര്‍ താഴെ ചൊവ്വ ശ്രീകൃഷ്ണ ടാക്കീസിന്റെയടുത്ത് വന്ന് നില്‍ക്കാന്‍ പറഞ്ഞു.
കുറേനേരം കാത്തുനിന്നിട്ടും അമീറലി വന്നില്ല. തിരിച്ചു വന്നു. പിന്നീടാണ് അമീറലി ട്രെയിനില്‍വെച്ച് പൊലീസ് പിടിയിലായത് അറിഞ്ഞത്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തു എന്ന പേരിലാണ് പിടിച്ചത്. അദ്ദേഹത്തിന്റെ കയ്യില്‍ റിവോള്‍വര്‍ ഉണ്ടായിരുന്നു. ആ റിവോള്‍വര്‍ അമ്പലത്തറയില്‍നിന്ന് കുഞ്ഞിക്കൃഷ്ണന്‍ കൈമാറിയതായിരുന്നു. അമ്പലത്തറയില്‍നിന്ന് ഉണ്ടാക്കിയെങ്കിലും അവിടെ ഉപയോഗമില്ലാത്തതിനാല്‍ അമീറലിക്ക് കൊടുത്തതായിരുന്നു. ബോംബുണ്ടാക്കാന്‍ ശേഖരിച്ച രാസപദാര്‍ത്ഥങ്ങള്‍ അതുപോലെ കുറേക്കാലം അമ്പലത്തറയില്‍ സൂക്ഷിച്ചെങ്കിലും ഉപയോഗമില്ലാത്തതിനാല്‍ പിന്നീട് കണ്ണൂരിലെ ഒരു പ്രവര്‍ത്തകന് കൈമാറിയിരുന്നു. അമീറലിയില്‍നിന്ന് പക്ഷേ, തോക്ക് പിടിച്ചെടുക്കാന്‍ അന്ന് പൊലീസിന് കഴിഞ്ഞിരുന്നില്ല. പുറത്തൊരു ടോയ്ലറ്റില്‍ അദ്ദേഹം അത് ഒളിപ്പിച്ചിരുന്നു. അറസ്റ്റ് ചെയ്തത് അമീറലിയെ ആണെന്നുപോലും പൊലീസിന് മനസ്സിലായില്ല എന്നതായിരുന്നു സത്യം. അദ്ദേഹം പുറത്തിറങ്ങിയപ്പോഴാണ് പൊലീസിന് അത് മനസ്സിലായത് എന്നാണ് പറയപ്പെടുന്നത്.
ബാങ്കിലെ ഉദ്യോഗം രാജിവെച്ച് നക്സല്‍ പ്രസ്ഥാനത്തിലേക്ക് വന്ന കണ്ണൂരിലെ ചന്ദ്രന്‍ ആയിടയ്ക്ക് അമ്പലത്തറയിലെത്തി. ആ സമയമാകുമ്പോഴേക്കും അമ്പലത്തറയിലെ ഗ്രൂപ്പ് പലവഴിയായിരുന്നു. സഹപ്രവര്‍ത്തകനായിരുന്ന കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ അദ്ദേഹത്തിന് താമസമൊരുക്കി. ആ സമയത്തുതന്നെ തൊട്ടടുത്തുള്ള കടയില്‍ പൊലീസ് വന്ന് കുഞ്ഞിക്കൃഷ്ണനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. ചന്ദ്രന്‍ താമസിക്കുന്നത് നാട്ടുകാരില്‍ ചിലര്‍ക്കും സംശയമുണ്ടാക്കി. അങ്ങനെ കുഞ്ഞിക്കൃഷ്ണനും ചന്ദ്രനും മറ്റൊരു സുഹൃത്തും കൂടി കര്‍ണാടക അതിര്‍ത്തി ഗ്രാമമായ പാണത്തൂരിലേക്ക് പോയി. അവിടെ എസ്റ്റേറ്റില്‍ ജോലി ചെയ്തു. രണ്ട് രൂപയായിരുന്നു ഒരു ദിവസത്തെ കൂലി. ഭക്ഷണം കിട്ടും. കുറച്ച് ദിവസം കഴിഞ്ഞ് നാട്ടിലേക്കുതന്നെ തിരിച്ചെത്തി. ചന്ദ്രന്‍ കണ്ണൂരിലേക്കും പോയി. പക്ഷേ, അവിടെവെച്ച് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റ് വിവരമൊന്നും അമ്പലത്തറയില്‍ അറിഞ്ഞിരുന്നില്ല.
ഒരു ദിവസം കുഞ്ഞിക്കൃഷ്ണനും കൂട്ടുകാരും വോളിബോള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പൊലീസ് വണ്ടി വന്നു ഗ്രൗണ്ടിന് അരികില്‍ നിര്‍ത്തി. അടുത്തേക്ക് വിളിച്ചു. കെ. കരുണാകരന്റെ അനിയന്‍ ദാമോദര മാരാരായിരുന്നു എസ്.ഐ. അദ്ദേഹം വണ്ടിയിലുള്ള ആളെ ചൂണ്ടി ഇയാളെ അറിയുമോ എന്ന് കുഞ്ഞിക്കൃഷ്ണനോട് ചോദിച്ചു. ചന്ദ്രനായിരുന്നു അത്. തലയില്‍ മുണ്ടിട്ട് പൊലീസ് ജീപ്പില്‍ ഇരുത്തിയിട്ടുണ്ടായിരുന്നു.
അങ്ങനെ നേരെ വീട്ടിലേക്ക് കൊണ്ടുവന്നു. ബോംബിനെക്കുറിച്ചായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. കണ്ണൂര്‍ ഏച്ചൂരിലുള്ള ദാമുവിന്റെ കയ്യില്‍നിന്ന് പൊലീസുകാര്‍ അപ്പോഴേക്കും അമ്പലത്തറയില്‍നിന്നും കൊടുത്തുവിട്ട ബോംബ് നിര്‍മാണവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. വീട്ടില്‍ പൊലീസ് പരിശോധന നടത്തിയപ്പോള്‍ തോക്കില്‍ നിറയ്ക്കുന്ന വെടിമരുന്നും കണ്ടെടുത്തു. അതോടെ തോക്കിനെക്കുറിച്ച് അന്വേഷിച്ചു. തോക്കും വീട്ടില്‍ ഉണ്ടായിരുന്നു. അത് പിറ്റേന്ന് സ്റ്റേഷനില്‍ ഹാജരാക്കാന്‍ അച്ഛനോട് പറഞ്ഞു.
സുഹൃത്തായ കുഞ്ഞിക്കണ്ണനേയും അതേസമയം തന്നെ പൊലീസ് പിടിച്ചു. അങ്ങനെ മൂന്നുപേരേയും കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അടിതുടങ്ങി. അമീറലിയും താവം ചന്ദ്രനും എവിടെയുണ്ട് എന്ന് ചോദിച്ചായിരുന്നു അടി. അന്ന് ഇരുപത്തിയഞ്ച് വയസ്സായിരുന്നു കുഞ്ഞിക്കൃഷ്ണന്റെ പ്രായം. പിന്നീട് തളിപ്പറമ്പിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് രാത്രി കണ്ണൂര്‍ ക്രൈംബ്രാഞ്ചിന്റെ ക്യാമ്പിലേക്ക് മാറ്റി. ഒരു പഴയ കെട്ടിടമായിരുന്നു അത്. തൊട്ടടുത്ത മുറിയില്‍നിന്ന് രാവിലെ പ്രാവിന്റെ കുറുകല്‍പോലെ ഒരു ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് കുഞ്ഞിക്കൃഷ്ണനെ അപ്പുറത്തെ മുറിയിലേക്ക് വിളിപ്പിച്ചു. ബെഞ്ചില്‍ കിടത്തി. കയ്യും കാലും കെട്ടി. വലിയ ഉലക്കപോലുള്ള ദണ്ഡ്‌കൊണ്ട് ഉരുട്ടലായിരുന്നു പിന്നീട്. ശരീരം അരഞ്ഞരഞ്ഞ് പോകുന്നതുപോലെ. എത്ര കരയില്ല എന്നു വിചാരിച്ചാലും വേദനകൊണ്ട് വലിയ ശബ്ദത്തില്‍ കരഞ്ഞുപോകും. അപ്പോള്‍ വായില്‍ തുണിതിരുകും. പ്രാവിന്റെ കുറുകല്‍പോലെ കേട്ടത് ഉരുട്ടലിന് ഇരയായ ആളുടെ ശബ്ദമായിരുന്നു എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. രണ്ടാം ദിവസവും ഉരുട്ടല്‍ തുടര്‍ന്നു. ഈച്ച വന്നിരുന്നാല്‍ പോലും വേദനിക്കുന്ന ശരീരത്തിലാണ് വീണ്ടും ഉരുട്ടല്‍.
ഉരുട്ടലിനെ അതിജീവിക്കാന്‍ എല്ലാവര്‍ക്കും പറ്റില്ല-കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു. അത്ര കഠിനമാണ് ആ ശിക്ഷാമുറ. തുടര്‍ച്ചയായി നാലുദിവസം ഉരുട്ടല്‍ തുടര്‍ന്നു. പക്ഷേ, അവരുടെ ചോദ്യത്തിനൊന്നും ഉത്തരം അറിയാത്തതുകൊണ്ട് പറയാനും കഴിഞ്ഞില്ല. 51 ദിവസം ആ ക്യാമ്പില്‍ തന്നെ തുടര്‍ന്നു. 46 ദിവസവും ക്രൂരമര്‍ദനമായിരുന്നു. വിശപ്പായിരുന്നു മറ്റൊന്ന്. അര തവി കഞ്ഞിയാണ് കിട്ടുന്നത്. ഒരു ദിവസം മൂത്രം ഒഴിക്കാന്‍ പോവുന്ന വഴിയില്‍ ചാക്കില്‍നിന്ന് കുറച്ച് അരി വാരിയെടുത്ത് കുഞ്ഞിക്കൃഷ്ണന്‍ മടിയില്‍ വെച്ചു. മുറിയിലെത്തി എല്ലാവര്‍ക്കും വീതിച്ചുകൊടുത്തു. ചവച്ചുതിന്നാല്‍ ശബ്ദം കേള്‍ക്കും. മിഠായി തിന്നുംപോലെ വായിലിട്ട് പതുക്കെ അരച്ചുതിന്ന് വിശപ്പ് മാറ്റി. 58 പേര്‍ അന്ന് ക്യാമ്പിലുണ്ടായിരുന്നു. അന്‍പത്തിയൊന്നാമത്തെ ദിവസം ജയിലിലേക്ക് മാറ്റി. അപ്പോഴേക്കും ശരീരം ശോഷിച്ച് കോലമായിരുന്നു. ജയിലിലെത്തിയപ്പോഴാണ് ഭക്ഷണം കിട്ടാന്‍ തുടങ്ങിയത്. അന്ന് പ്രസ്ഥാനത്തിലെ മിക്കവാറും ആളുകള്‍ ജയിലിലുണ്ട്. കെ. വേണു, രാവുണ്ണി എല്ലാം വേറെ സെല്ലുകളിലുണ്ട്. രണ്ടുമാസം ജയിലില്‍ കഴിഞ്ഞു. അപ്പോഴേക്കും അടിയന്തരാവസ്ഥ പിന്‍വലിച്ചു. അങ്ങനെ ജയിലിനു പുറത്തേക്ക്. 51 ദിവസം ക്യാമ്പില്‍ കഴിഞ്ഞപ്പോള്‍ പുറത്തേക്ക് ഒരു വിവരവും ഇല്ലാത്തതിനാല്‍ 'ആളുപോയി' എന്നാണ് വീട്ടുകാരും നാട്ടുകാരും കരുതിയത്. ആരോട് അന്വേഷിച്ചിട്ടും വിവരമൊന്നും ഇല്ല. ജയിലില്‍ എത്തിയപ്പോഴാണ് വീട്ടുകാര്‍ക്ക് ആശ്വാസമായത്.
ജയിലില്‍ പോകുന്നതിനു മുന്‍പ് ഉണ്ടായിരുന്ന പ്രണയം ജാതിപ്രശ്‌നം കാരണം പരാജയപ്പെട്ടിരുന്നു. ജയിലില്‍നിന്ന് വന്ന ശേഷം ബീഡിത്തൊഴിലാളിയായ രോഹിണിയെ കല്യാണം കഴിച്ചു. കുടുംബവും കുട്ടികളുമായ ശേഷവും പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നില്ല. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന പലരും സി.പി.എമ്മിലേക്ക് പോയി.
1978-ലാണ് കരിവെള്ളൂരില്‍ ഒരു യോഗത്തില്‍വെച്ച് കെ. വേണുവിനെ കാണുന്നത്. പ്രവര്‍ത്തനം വീണ്ടും സജീവമായി തുടര്‍ന്നു. പരസ്യമായ പ്രവര്‍ത്തനങ്ങളിലേക്ക് ആ സമയമാകുമ്പോഴേക്കും പാര്‍ട്ടി മാറിത്തുടങ്ങിയിരുന്നു. ജനകീയ സാംസ്‌കാരികവേദി ഉണ്ടാവുന്നതും ജനകീയ വിചാരണകള്‍ തുടങ്ങുന്നതും ആ സമയത്താണ്. വലിയ തോതില്‍ ജനകീയ പിന്തുണ നേടാനും കഴിഞ്ഞു. 1980-ല്‍ വയനാട്ടില്‍ മഠത്തില്‍ മത്തായിയുടെ മരണത്തോടെ പൊലീസ് വീണ്ടും തിരിച്ചടിക്കാന്‍ തുടങ്ങി. നായനാരുടെ ഭരണകാലമാണ്. അന്ന് സഖാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കുഞ്ഞിക്കൃഷ്ണനടക്കം നാലുപേര്‍ കാസര്‍കോട് പ്രകടനം നടത്തി. കരിവെള്ളൂര്‍ സമരനായകന്‍ എ.വി. കുഞ്ഞമ്പുവിന്റെ മകന്‍ ബാലചന്ദ്രനും ഉണ്ടായിരുന്നു. ഒരു ദിവസം കുഞ്ഞിക്കൃഷ്ണനടക്കം പതിനാറ് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടു. പിന്നീട് ജാമ്യത്തിലിറങ്ങി.
ജനകീയ വിചാരണയുമായി ബന്ധപ്പെട്ടും ഒരിക്കല്‍ അറസ്റ്റ് വരിക്കേണ്ടിവന്നു. അറസ്റ്റ് ചോദിച്ചുവാങ്ങിയതുപോലെയാണെന്ന് അദ്ദേഹം പറയുന്നു: ''തലശ്ശേരിയില്‍ ഒരു ഡോക്ടറെ വിചാരണ ചെയ്തിരുന്നു. അതിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്തില്ല. ആയിടയ്ക്കാണ് ഞങ്ങള്‍ ജില്ലാകമ്മിറ്റി ചേര്‍ന്നത്. അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഞങ്ങളത്ര ചെറിയ പ്രസ്ഥാനമല്ലല്ലോ എന്നായിരുന്നു ചിന്ത. തലശ്ശേരിയിലെ സഖാക്കള്‍ക്ക് പിന്തുണയര്‍പ്പിച്ച് പ്രകടനം നടത്താന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങളാണ് വിചാരണ ചെയ്തത് എന്ന മുദ്രാവാക്യമുയര്‍ത്തി പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ പ്രകടനം നടത്തി. അപ്പോള്‍പിന്നെ പൊലീസുകാര്‍ക്ക് നിവൃത്തിയില്ലാതെ അറസ്റ്റുചെയ്യേണ്ടിവന്നു. വെറുതെ ഒരാവശ്യവുമില്ലാതെ ജയിലില്‍ കിടക്കേണ്ടിയും വന്നു.''
തുടരുന്ന എന്‍ഡോസള്‍ഫാന്‍ സമരം
എണ്‍പതുകള്‍ക്കു ശേഷം സംഘടനാപരമായി വലിയ തിരിച്ചടികളുടെ കാലമായിരുന്നു. സംഘടനാശേഷി പിന്നാക്കമായി. പാര്‍ട്ടിയില്‍ തന്നെ ആശയക്കുഴപ്പങ്ങളുണ്ടായി. 1985 ആവുമ്പോഴേക്കും അത് പിളര്‍പ്പിന്റെ വക്കിലെത്തി. 1987-ല്‍ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) പിളര്‍ന്ന് സി.പി.ഐ (എം.എല്‍) റെഡ് ഫ്‌ലാഗ് കൂടി ഉണ്ടായി. സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും സംഘടനാപരമായി പിന്നാക്കമായി. സി.ആര്‍.സി, സി.പി.ഐ.(എം.എല്‍.) 1991-ല്‍ പിരിച്ചുവിട്ടു. പിന്നീട് കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായി. കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കുഞ്ഞിക്കൃഷ്ണന്‍ അംഗമായിരുന്നെങ്കിലും അധികകാലം തുടര്‍ന്നില്ല. പിന്നീട് അതിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നും പൂര്‍ണമായി വിട്ടുനിന്നു.
എന്നാല്‍, സാമൂഹ്യപ്രവര്‍ത്തനത്തില്‍നിന്നും മാറിനില്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. അങ്ങനെയാണ് പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം വീണ്ടും സമൂഹത്തില്‍ സജീവമാകുന്നത്. നക്സല്‍ പ്രസ്ഥാനത്തിലുള്ളപ്പോള്‍ തന്നെ നാട്ടിലെ പാരിസ്ഥിതിക വിഷയങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു. പെരിങ്ങോം ആണവനിലയത്തിനെതിരായ സമരം, കാക്കടവ് പദ്ധതിക്കെതിരായ സമരം എന്നിവയിലെല്ലാം പങ്കെടുത്തിരുന്നു. കാക്കടവ് പദ്ധതിക്കെതിരെ സി.പി.ഐ.(എം.എല്‍)ന്റെ പ്രവര്‍ത്തനസമയത്ത് തന്നെയായിരുന്നു സമരത്തനിറങ്ങിയത്. കുഞ്ഞിക്കൃഷ്ണനും സുഹൃത്തുക്കളായ ബാലചന്ദ്രനും ബാബു പനയാലും ഇ.ടി. രാധാകൃഷ്ണനുമടങ്ങുന്ന നാല്‍വര്‍ സംഘം നക്സല്‍ബാരി സിന്ദാബാദ് എന്ന മുദ്രാവാക്യവും വിളിച്ചാണ് എണ്‍പതുകളില്‍ കാക്കടവില്‍ പ്രതിഷേധം നടത്തിയത്. ആ നാട്ടിലെ ജനങ്ങളെല്ലാം ആ പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു.
1987-ല്‍ ഭാരത് ബീഡി കമ്പനിക്കെതിരെ സമരം നടത്തി. പാര്‍ട്ടിയുടെ ലേബലില്ലാതെ മെയ്ദിന തൊഴിലാളികേന്ദ്രം ഏറ്റെടുത്ത സമരമായിരുന്നു അത്. കാഞ്ഞങ്ങാട് ടൗണില്‍ കുഞ്ഞിക്കൃഷ്ണന്‍ നിരാഹാരമിരുന്നു. പൂട്ടിയ കമ്പനി തുറന്ന് തൊഴിലാളികളെ സംരക്ഷിക്കണം എന്നതായിരുന്നു ആവശ്യം. വലിയ ജനപങ്കാളിത്തം നേടിയ സമരമായിരുന്നു. പത്തുദിവസം പന്തലില്‍ നിരാഹാരമിരുന്നു. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. അവിടെയും നിരാഹാരം തുടര്‍ന്നു, അഞ്ച് ദിവസം. അതിനിടയില്‍ കമ്പനി തുറന്നു. നിരാഹാരം കിടന്നതുകൊണ്ടാണ് കമ്പനി തുറന്നത് എന്ന് എനിക്ക് തോന്നിയിട്ടില്ല എന്ന് കുഞ്ഞിക്കൃഷ്ണന്‍ അതേക്കുറിച്ച് ഫലിതോക്തിയോടെ ഓര്‍ക്കുന്നു: ''വേണമെങ്കില്‍ അങ്ങനെ പറയാം. പക്ഷേ, എനിക്കങ്ങനെ തോന്നിയിട്ടില്ല. മറ്റെന്തോ കാരണംകൊണ്ട് കമ്പനി തുറന്നു. ഇതും അതിനൊരു കാരണമായിട്ടുണ്ടാകാം''- അദ്ദേഹം പറയുന്നു.
കോഴിക്കോട് മാവൂരില്‍ ഗ്രോവാസുവും മൊയിന്‍ബാപ്പുവും നിരാഹാരസമരം നടത്തുമ്പോള്‍ കാഞ്ഞങ്ങാടുനിന്ന് കാല്‍നടയായി കുഞ്ഞിക്കൃഷ്ണനടക്കം 16 പേര്‍ പോയിരുന്നു. നീലേശ്വരം തമ്പാനായിരുന്നു നേതൃത്വം. പിന്നീട് വീണ്ടും 1998-ല്‍ മാവൂരിലെത്തി കാല്‍നടയായിത്തന്നെ. ഇത്തവണ ചാലിയാര്‍ മലിനീകരണത്തിനെതിരെ നടന്നുവന്നിരുന്ന സമരത്തെ പിന്തുണച്ചായിരുന്നു. ജില്ലാ പരിസ്ഥിതിസമിതി നേതൃത്വം വഹിച്ച ജാഥയില്‍ കുഞ്ഞിക്കൃഷ്ണന്റെ മകള്‍ എട്ടാം ക്ലാസ്സുകാരി സന്ധ്യയും ഒപ്പമുണ്ടായിരുന്നു. സന്ധ്യയാണ് അന്ന് ജാഥയില്‍ അനൗണ്‍സ്മെന്റ്.
ഇത്തരം പാരിസ്ഥിതിക ഇടപെടലിന്റെ തുടര്‍ച്ചയാണ് 1998-ല്‍ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട വലിയ സമരത്തിലേക്ക് എത്തുന്നത്. ''ഞങ്ങളുടെ കൂടെയുണ്ടായിരുന്ന വിജയന്‍മാഷ് ട്രഷറിയില്‍ പോയപ്പോഴാണ് ലീലാകുമാരിയമ്മയെ കാണുന്നതും വിവരങ്ങള്‍ അറിയുന്നതും. മാഷ് ഞങ്ങളുമായി ഇക്കാര്യം പങ്കുവെച്ചു. പരിസ്ഥിതി പ്രവത്തകരായ കല്ല്യാശേരിയിലെ ശിവപ്രസാദ് മാഷ്, പത്മനാഭന്‍ മാഷ്, മോഹന്‍കുമാര്‍ മാഷ് എന്നിവരടക്കം ലീലാകുമാരിയമ്മയേയും പങ്കെടുപ്പിച്ച് പെരിയയില്‍ ഞങ്ങളൊരു മീറ്റിംഗ് വെച്ചു. അവിടെനിന്നാണ് എന്‍ഡോസള്‍ഫാന്‍ സമരത്തിലേക്ക് ഞങ്ങളെത്തുന്നത്''- അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു.
ഒരു സ്വയം വിമര്‍ശനം കൂടി ഇക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ മീങ്ങോത്താണ് വീടെങ്കിലും എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരന്തരം കാണുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് അക്കാലത്ത് മറ്റൊന്നും ചിന്തിച്ചിരുന്നില്ല. തൊട്ടടുത്ത ചാലിലൂടെ മീനുകളൊക്കെ ചത്തുപൊങ്ങുന്നത് കാണുന്നുണ്ടെങ്കിലും അത് മറ്റെന്തോ കാരണമായിരിക്കാം എന്ന് വിചാരിച്ച നാളുകളായിരുന്നു. അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ സംസാരിച്ച് നടന്നിട്ടും വിപ്ലവത്തെക്കുറിച്ച് തലനാരിഴകീറി ചര്‍ച്ച ചെയ്യുമ്പോഴും കണ്‍മുന്നിലുണ്ടായ ഭരണകൂടഭീകരത തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന സ്വയംവിമര്‍ശനം പിന്നീടുള്ള സമരത്തിന് ശക്തികൂട്ടി. അങ്ങനെ ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ സമരം ഏറ്റെടുത്തു.
അതിനുമുന്‍പ് തന്നെ എന്‍മകജെയില്‍ ശ്രീപദ്രെ, വാണിനഗറിലെ ഡോ. വൈ.എസ്. മോഹന്‍കുമാര്‍, കൃഷി ആഫീസിലെ ജീവനക്കാരിയായ ലീലാകുമാരിയമ്മ, ബോവിക്കാനം പുഞ്ചിരിക്ലബ്ബ്, അങ്ങനെ വ്യക്തികളും ചില സംഘടനകളും എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിനെയെല്ലാം ഏകോപിപ്പിക്കാനും സമരം ശക്തമാക്കാനും ജില്ലാ പരിസ്ഥിതി സമിതിയിലൂടെ കഴിഞ്ഞു. അങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി എന്ന കൂട്ടായ്മ രൂപീകരിക്കുന്നത്. കുഞ്ഞമ്പു മാഷ് ചെയര്‍മാനും അനില്‍ കണ്‍വീനറുമായി കീടനാശിനി വിരുദ്ധസമരസമിതി എന്നതായിരുന്നു പെരിയയില്‍വെച്ച് ആദ്യം രൂപീകരിച്ചത്. അതിനുശേഷമാണ് 2000-ല്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരസമിതിയിലേക്ക് മാറിയത്.
എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രചാരണങ്ങളായിരുന്നു ആദ്യഘട്ടത്തില്‍. പിന്നീട് അമ്പലത്തറ സ്‌കൂളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആളുണ്ടാവുമോ എന്ന സംശയം ഉയര്‍ന്നു. നാട്ടുകാര്‍ ഭൂരിഭാഗവും പാര്‍ട്ടിക്കാരാണ്. പാര്‍ട്ടി അന്ന് സമരത്തിന് എതിരുമായിരുന്നു. അങ്ങനെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വി.എസ്. അച്യുതാനന്ദനാണ് അന്ന് പ്രതിപക്ഷ നേതാവ്. അദ്ദേഹം പാര്‍ട്ടിയില്‍ ഇടഞ്ഞുനില്‍ക്കുന്ന സമയം കൂടിയാണ്. വി.എസിനെ കൂടി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. 2004 ആഗസ്റ്റ് ഏഴിന് നാരായണന്‍ പെരിയ ചെയര്‍മാനും പി.വി. സുധീര്‍കുമാര്‍ കണ്‍വീനറുമായ എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. സമരസമിതി വിചാരിച്ചതില്‍നിന്ന് വ്യത്യസ്തമായി എല്ലാ രാഷ്ട്രീയ നേതാക്കളും അതില്‍ പങ്കെടുത്തു. വി.എസ് ഉദ്ഘാടനവും ചെയ്തു.
ആ മാര്‍ച്ചോടെയാണ് എന്‍ഡോസള്‍ഫാന്‍ സമരം വലിയ ഒരു മൂവ്‌മെന്റായി മാറുന്നത്. പിന്നീട് കോടതിവിധിയും വലിയ മാധ്യമ ശ്രദ്ധയും ഉണ്ടായതോടെ കൂടുതല്‍ പഠനങ്ങള്‍ക്കായി വിവിധ സംഘടനകളും കാസര്‍കോട്ടെത്തി. മനുഷ്യാവകാശകമ്മിഷനും ഇടപെട്ടു. 2011-ല്‍ എം.എ. റഹ്മാന്‍ മാഷിന്റെയൊക്കെ നേതൃത്വത്തില്‍ ഒപ്പുമരമടക്കമുള്ള വലിയ സമരങ്ങളും നടന്നു. ഡി.വൈ.എഫ്.ഐയുടെ ഹര്‍ജിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവും വന്നു.
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും കാസര്‍കോട് ഇരകളും അവരുടെ പ്രശ്‌നങ്ങളും ബാക്കിയായിരുന്നു. അതുവരെയുണ്ടായിരുന്ന സമരങ്ങളില്‍നിന്ന് മാറി ദുരിതമനുഭവിക്കുന്നവരുടെ ഒരു കൂട്ടായ്മ ഉണ്ടാവേണ്ടതുണ്ട് എന്ന ആലോചനയില്‍ നിന്നാണ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്റെ നേതൃത്വത്തില്‍ 2012-ല്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി രൂപീകരിക്കുന്നത്. ആദ്യകാലത്ത് എന്‍ഡോസള്‍ഫാന്‍ സമരങ്ങളില്‍ സജീവമായിരുന്ന പലരും നിരോധനത്തോടെ പതുക്കെ സമരങ്ങളില്‍നിന്ന് അപ്പോഴേക്കും മാറിത്തുടങ്ങിയിരുന്നു. ഇരകളുടെ മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങ് വേണം എന്ന് ചിന്തിച്ച് ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ നടത്തുകയും നിയമപോരാട്ടത്തിലേര്‍പ്പെടുകയും ചെയ്യുന്ന അപൂര്‍വം മനുഷ്യര്‍ ഇപ്പോഴും കാസര്‍കോടുണ്ട്. അതിലൊരാളാണ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണനും. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആരംഭം മുതല്‍ അതിന്റെ സെക്രട്ടറിയാണ് അദ്ദേഹം. അംബികാസുതന്‍ മാങ്ങാടായിരുന്നു ആദ്യത്തെ പ്രസിഡന്റ്. എന്‍ഡോസള്‍ഫാന്‍ ഇരകൂടിയായ മുനീസ അമ്പലത്തറയാണ് ഇപ്പോഴത്തെ പ്രസിഡന്റ്.
സംഘടന രൂപീകരിച്ചതിനുശേഷം നാലര മാസത്തോളം കാസര്‍കോട് കളക്ടറേറ്റിനു മുന്നില്‍ ഇരകളുടെ അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ട് സമരം നടത്തി.
ശോഭന നീലേശ്വരമായിരുന്നു സമരസമിതി പ്രസിഡന്റ്. അവിടുന്നിങ്ങോട്ട് സമരങ്ങളും ചര്‍ച്ചകളും അതിന്റെ ഭാഗമായുള്ള യാത്രകളും തന്നെയാണ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്റെ ഓരോ ദിവസവും. അര്‍ഹമായ നഷ്ടപരിഹാരവും ചികിത്സയും ഉറപ്പാക്കാനുള്ള പോരാട്ടം ഇപ്പോഴും തുടരുന്നു.
സഫിയയുടെ നീതിക്കായി
എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ നടക്കുന്നതിനിടയില്‍ തന്നെയായിരുന്നു 2007-ല്‍ സഫിയ എന്ന പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ സമരം. കുടകില്‍നിന്ന് ജോലിക്കായി കാസര്‍കോട്ടെ കരാറുകാരനായ ഹംസ എന്ന ആളുടെ വീട്ടില്‍ കൊണ്ടുവന്ന സഫിയയെ പിന്നീട് കാണാതായി എന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. വളരെ ദരിദ്രമായ കുടുംബത്തില്‍നിന്നുള്ള 13 വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു സഫിയ. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സഫിയയുടെ ഉമ്മയെ പങ്കെടുപ്പിച്ചുകൊണ്ടാണ് കാസര്‍കോട് ബസ്സ്റ്റാന്റില്‍ സമരം സംഘടിപ്പിച്ചത്. ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണനും കണ്‍വീനര്‍ വി.കെ.പി. മുഹമ്മദും ആയിരുന്നു.
വിജയലക്ഷ്മി എന്ന വനിതാപ്രവര്‍ത്തകയും കൂടെയുണ്ടായി. വലിയ സാമ്പത്തികശേഷിയുള്ള ഒരാളോട് സാമ്പത്തികമായി സമൂഹത്തിലെ ഏറ്റവും താഴെനില്‍ക്കുന്ന ഒരു സ്ത്രീ നടത്തിയ പോരാട്ടം കൂടിയായിരുന്നു അത്. കാസര്‍കോട്ടെ സാഹചര്യത്തില്‍ സമരത്തിന്റെ ഭാവി എന്താകുമെന്നോ എങ്ങനെ മുന്നോട്ടുപോകുമെന്നോ അറിയാതെ തുടങ്ങിയതാണെങ്കിലും നീതി നേടിയെടുക്കണം എന്ന മനസ്സുറപ്പ് അന്ന് കുഞ്ഞിക്കൃഷ്ണനുണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നും നീതികിട്ടാത്ത ഒരു സാഹചര്യത്തിലാണ് കുഞ്ഞിക്കൃഷ്ണന്‍ ഈ വിഷയത്തില്‍ ഇടപെട്ടതും അവര്‍ക്കായി പോരാട്ടത്തിനിറങ്ങിയതും. പക്ഷേ, വിചാരിച്ചതിലും കൂടുതല്‍ പിന്തുണ സമരത്തിനുണ്ടായി.
സുബൈര്‍ പടുപ്പ് നേതൃത്വം നല്‍കിയിരുന്ന പി.ഡി.പി. കാസര്‍കോട് ജില്ലാഘടകത്തിന്റെ പിന്തുണ തുടക്കത്തില്‍തന്നെ സമരത്തിന് കിട്ടിയിരുന്നു. അബ്ദുള്‍ നാസര്‍ മദനി നേരിട്ട് സമരപ്പന്തലില്‍ എത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സഹകരിച്ചു. പെണ്‍കുട്ടിയെ കാണാതായി ഒന്നരവര്‍ഷത്തിനു ശേഷമായിരുന്നു ആ സമരം. അന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു. അദ്ദേഹം കാസര്‍കോടെത്തിയപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറാന്‍ നിര്‍ദേശിച്ചു. ഏത് ഏജന്‍സി അന്വേഷിച്ചാലും സഫിയയെ കണ്ടെത്താതെ സമരം നിര്‍ത്തില്ല എന്നതായിരുന്നു ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. പത്ത് മാസത്തോളം ആ സമരം നീണ്ടുനിന്നു. പക്ഷേ, സഫിയ കൊല്ലപ്പെട്ടു എന്ന വിവരമാണ് ഒടുവില്‍ കിട്ടിയത്. ഗോവയില്‍ ഹംസയുടെ കണ്‍സ്ട്രക്ഷന്‍ നടക്കുന്ന സ്ഥലത്തെ കിണറിലിട്ട് മൂടുകയായിരുന്നു മൃതദേഹം. ഡി.വൈ.എസ്.പി. സന്തോഷ്‌കുമാറിനായിരുന്നു അന്വേഷണ ചുമതല. ഫോറന്‍സിക് സര്‍ജന്‍ ഷേര്‍ളി വാസുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. തലയോട്ടിയും എല്ലിന്‍ കഷണങ്ങളുമാണ് കിട്ടിയത്. സഫിയയുടെ വാപ്പയും കുഞ്ഞിക്കൃഷ്ണനും മറ്റുള്ളവരും ഗോവയില്‍ ഒപ്പം പോയിരുന്നു. ചെന്നൈയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കും ഒപ്പം പോയി. ഹംസയെ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് ഹൈക്കോടതി അത് ജീവപര്യന്തമാക്കി. ലക്ഷ്യം കാണാതെ പിന്മാറില്ല എന്ന ഇച്ഛാശക്തിയാണ് ആ കേസ് തെളിയിക്കാന്‍ സാധിച്ചത്. ''ഏത് സമരത്തിനും നമ്മുടെ ഊര്‍ജം മുഴുവന്‍ കൊടുക്കാന്‍ പറ്റണം. അങ്ങനെ ചെയ്താലേ അതിന്റെ റിസല്‍ട്ട് ഉണ്ടാക്കാന്‍ കഴിയൂ''- ഇതാണ് കുഞ്ഞിക്കൃഷ്ണന്റെ ജീവിതവാക്യം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്
നക്സല്‍ പ്രസ്ഥാനത്തില്‍നിന്ന് പോന്ന ശേഷം വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചങ്കിലും പല സമരങ്ങളും ഏറ്റെടുത്ത് നടത്തിയെങ്കിലും അതിന്റെയെല്ലാം ഭാരവാഹിത്വത്തില്‍നിന്ന് അദ്ദേഹം പലപ്പോഴും മാറിനിന്നു. അതിന് അദ്ദേഹത്തിന് ഒരു കാരണവുണ്ടായിരുന്നു. ''നക്സല്‍ എന്ന ബ്രാന്റ് ഉള്ളതിനാല്‍ എങ്ങനെ വേണമെങ്കിലും സംഘടനയേയും അതിന്റെ സമരത്തേയും ഉദ്ദേശ്യത്തേയും മാറ്റി ചിത്രീകരിക്കാന്‍ കഴിയും'' എന്നതുതന്നെയായിരുന്നു. കൂടെയുള്ളവര്‍ക്ക് അത് ബുദ്ധിമുട്ടാവുന്ന സാഹചര്യം ഉണ്ടാവും. ''നക്സലൈറ്റ് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നത് അത് എനിക്കു തന്ന ഊര്‍ജത്തിലും ധൈര്യത്തിലുമാണ്. മറ്റുള്ളവര്‍ക്കുവേണ്ടി എന്റെ ജീവന്‍ കൊടുക്കുക എന്ന മനസ്സ് കിട്ടുന്നത് അതില്‍നിന്നാണ്. ആദ്യകാലത്ത് ആളുകളെ സഹായിക്കണം എന്ന ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്. എന്നെ ഇപ്പോഴത്തെ ഞാനായി നിലനിര്‍ത്താന്‍ ശേഷി ഉണ്ടായത് നക്സല്‍ പ്രസ്ഥാനത്തില്‍നിന്നുണ്ടായ ഗുണമാണ്. അത് മോശമാണ് എന്ന അഭിപ്രായം എനിക്കിപ്പോഴുമില്ല. പക്ഷേ, ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ എനിക്കെതിരെ ഇത് പ്രയോഗിക്കപ്പെടുന്നുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ സമരത്തില്‍പോലും എന്നെക്കുറിച്ച് അങ്ങനെയൊരു ഭാഷ ഉപയോഗിക്കാന്‍ നോക്കിയവരുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയതിന്റെ ഒരു കാരണവും ഈ നക്സല്‍ മുഖം പോകണം എന്നതുകൊണ്ടുകൂടിയാണ്''- അദ്ദേഹം പറയുന്നു. ജെ.എസ്.എസിന്റെ രൂപീകരണ കാലത്ത് കുറച്ചുകാലം അതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് കുഞ്ഞിക്കൃഷ്ണന്‍.
2014-ലാണ് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. മത്സരിക്കണം എന്നാവശ്യപ്പെട്ട് ആം ആദ്മി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചു. ആദ്യം മത്സരത്തിന് തയ്യാറായിരുന്നില്ല. ആ സമയത്ത് സാറാ ജോസഫ്, എം.എന്‍. കാരശ്ശേരി തുടങ്ങി നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ആം ആദ്മിയുമായി സഹകരിച്ചിരുന്നു. സാറാ ജോസഫും മത്സരത്തിനുണ്ടായി. മത്സരിച്ചാല്‍ എന്‍ഡോസള്‍ഫാന്‍ വിഷയം നിങ്ങള്‍ക്ക് പറയാമല്ലോ എന്ന സാറാ ജോസഫിന്റെ വാക്കുകളാണ് ആ തീരുമാനത്തിലേക്കെത്തിച്ചത്.
''പുതിയ ഒരു രാഷ്ട്രീയത്തിന്റെ ഭാഗമാവുക എന്നതുകൂടിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് വ്യക്തിപരമായി എനിക്ക് പറ്റാത്ത ഒരു വേഷമാണ് എന്ന തോന്നല്‍ ഉണ്ടായിരുന്നു. അധികാര രാഷ്ട്രീയത്തോടുള്ള മോഹമായിരുന്നില്ല ആ മത്സരം. കേരളം പോലെയുള്ള ഒരു സ്ഥലത്ത് ആം ആദ്മി പോലുള്ള രാഷ്ട്രീയത്തിന് വേരുറക്കാന്‍ എളുപ്പമല്ല എന്നതും അറിയാമായിരുന്നു. അയ്യായിരത്തിനടുത്ത് വോട്ടാണ് നേടിയത്. അതില്‍ കൂടുതല്‍ കിട്ടേണ്ടതായിരുന്നു. തോല്‍ക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാതിരിക്കുക എന്നതും ആളുകള്‍ ചിന്തിക്കുമല്ലോ. പക്ഷേ, ആ കിട്ടിയ 5000 വോട്ട് ഉറച്ച വോട്ടുകളായിരുന്നു.''
സ്‌നേഹമൊഴുകുന്ന സ്‌നേഹവീട്
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിക്കുവേണ്ടി സമരങ്ങള്‍ നടത്തുമ്പോള്‍ തന്നെയാണ് ഇരകളായ കുഞ്ഞുങ്ങള്‍ക്ക് അഭയം നല്‍കാന്‍ ഒരു സ്ഥാപനം എന്നത് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ യാഥാര്‍ത്ഥ്യമാക്കിയത്. കുട്ടികള്‍ക്ക് മതിയായ ചികിത്സയോ പഠനസഹായങ്ങളോ പുനരധിവാസമോ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നില്ല എന്നതാണ് ഇത്തരം ആശയത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകളുള്ള വീടുകളില്‍ അവരെ നോക്കാന്‍ മുഴുവന്‍ സമയവും ആളുണ്ടാവണം. അവര്‍ക്ക് തൊഴിലെടുക്കാനോ മറ്റൊരിടത്തേക്ക് പോകാനോ കഴിയില്ല. പുനരധിവാസകേന്ദ്രം എന്നത് വര്‍ഷങ്ങളായുള്ള ആവശ്യവുമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മുന്നോട്ടുള്ള ജീവിതത്തിന് ഭാവനാത്മകമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകൂടം പരാജയമാണ്. ആയിടത്താണ് ഒരു സാധാരണ മനുഷ്യന്‍ വിചാരിച്ചാലും ചിലതെല്ലാം സാധിക്കും എന്ന് സ്‌നേഹവീട്ടിലൂടെ കുഞ്ഞിക്കൃഷ്ണന്‍ കാണിക്കുന്നത്.
അമ്പലത്തറയിലെ സ്‌നേഹവീട് ഇന്ന് എന്‍ഡോസള്‍ഫാന്‍ ബാധിതരായ നൂറോളം കുട്ടികളുടെ അഭയകേന്ദ്രമാണ്. ശരീരം തളര്‍ന്ന് വര്‍ഷങ്ങളോളം കിടപ്പിലായി ഒടുവില്‍ മരിച്ചുപോയ ശീലാബതിയുടെ അമ്മ ചോദിച്ച ചോദ്യമാണ് കുഞ്ഞിക്കൃഷ്ണനെ ഇങ്ങനെയൊരു സ്ഥാപനം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ഞാന്‍ മരിച്ചാല്‍ എന്റെ മകളെ ആര് നോക്കും എന്നായിരുന്നു ആ അമ്മ അന്ന് ചോദിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരുന്നാല്‍ ഇരകള്‍ മരിച്ചുതീര്‍ന്നേക്കാം എന്ന ചിന്തയാണ് മൂന്നു കുട്ടികളുമായി 2014-ല്‍ സ്‌നേഹവീട് തുടങ്ങാന്‍ കാരണമായത്. മുനീസ അമ്പലത്തറയാണ് സ്നേഹവീടിന്റെ അഡ്മിനിസ്ട്രേറ്റര്‍.
ഇന്ന് സ്വന്തം സ്ഥലവും കെട്ടിടവുമായി ഒട്ടേറെ പേരുടെ ജീവിതത്തില്‍ സ്‌നേഹം നിറയ്ക്കുന്നു ഈ സ്ഥാപനം. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, സ്പെഷ്യല്‍ എജ്യുക്കേഷന്‍, ഒക്യൂപ്പേഷണല്‍ തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, വൊക്കേഷണല്‍ ട്രെയിനിങ്, അഡള്‍ട്സ് കെയര്‍, പാലിയേറ്റീവ് പരിചരണം എല്ലാം കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ടിവിടെ. ഇരുപതോളം ജീവനക്കാരും സ്‌നേഹവീട്ടിലുണ്ട്.
തണല്‍ വടകര, സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബന്‍, സുരേഷ് ഗോപി, സംവിധായകന്‍ ഡോ. ബിജു, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഹരിഹരന്‍ മുംബൈ, ദയ ചാരിറ്റബിള്‍ ട്രസ്റ്റ് പാലക്കാട്, കസ്തൂര്‍ബാ മഹിളാസമാജം, കെ.എം.സി.സി, നന്മ കുവൈത്ത് തുടങ്ങി നിരവധി പേരുടെ സഹായത്തോടെയും സഹകരണത്തോടെയുമാണ് കെട്ടിടവും മറ്റ് സൗകര്യങ്ങളും പൂര്‍ത്തിയാക്കിയത്. നന്മ വറ്റാത്ത കുറേ മനുഷ്യരുടെ സഹായത്താലാണ് സ്‌നേഹവീടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ജീവിതം ഒരുപാട് പേരിലേക്ക് സ്‌നേഹമായി പടരുന്നത് അമ്പലത്തറയില്‍ കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ