
പെൺകുട്ടി വിളക്കുകാൽ ചാരിനിൽക്കുകയാണ്.
തലയിൽ അവൾ പൂ കൊരുത്തൊരു കുഞ്ഞു കിരീടം ചൂടിയിരുന്നു. ഇലകളും പൂക്കളും എഴുന്നു നിൽക്കുന്ന പിങ്കുനിറത്തിലുള്ള നേർത്തൊരു ചുറ്റമാണതിന്. മുട്ടറ്റം ഇറങ്ങിനിൽക്കുന്ന അവളുടെ ഒഴുക്കനുടുപ്പ്, അതിനകത്ത് നിറഞ്ഞുന്തിനിൽക്കുന്ന അവളുടെ വയറും ഭാവവും; കാണുന്നയാൾക്കറിയാം അവൾ ഗർഭിണിയാണെന്ന്.
പെൺകുട്ടി ഫോട്ടോസെഷനിലാണ്.
വിളക്കുകാലിൽ ചാരിനിൽക്കുന്ന പെൺകുട്ടിയെ നിരത്തിന്റെ എതിർവശത്തുനിന്ന് ഒരാൾ കാണുന്നുണ്ട്.
“ചരിഞ്ഞുള്ളൊരു നിൽപ്പ്... അലസമായി... അതെ, ഇടതുകൈ... പിറകോട്ട് പായിച്ച്... ഓ, തൊട്ടോളൂ... വിളക്കുകാലിനെ തൊട്ടോളൂ...”
അവളുടെ ഫോട്ടോ പകർത്തിക്കൊണ്ടിരുന്ന ക്യാമറാക്കാരൻ അവൾക്ക് നിർദ്ദേശം കൊടുക്കുന്നത് അയാൾക്ക് കേൾക്കാം.
അവളുടെ അങ്ങനൊരു നിൽപ്പിനെ അധികസമയം നോക്കാനാവില്ലെന്ന് അയാൾക്കറിയാവുന്നതാണ്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ചുഴിഞ്ഞുനോക്കുക എന്ന അരുതായ്ക അതിലുണ്ട്. അങ്ങനൊരു ആലോചനയിൽ അയാൾ അവിടം വിട്ട് മുന്നാക്കം നടന്നു.
അയാൾക്ക് അധികദൂരം പോകാനായില്ല. പെൺകുട്ടി ചാരിനിൽക്കുന്നതുപോലുള്ള മറ്റൊരു വിളക്കുകാലിൽ അയാൾ ചാരിനിന്നു. തെരുവ് ഓടിത്തീരുംവരെ അതിന്റെ ഇരുപുറങ്ങളിലുമായി വിളക്കുകാൽ ആവർത്തിക്കുന്നത് അയാൾ നോക്കി. അതിലെവിടെയും ചാരിനിൽക്കുന്ന മറ്റൊരാളെ അയാൾക്ക് കാണാനായില്ല. താൻ ചാരിനിൽക്കുന്ന വിളക്കുകാലിനെ പിറകോട്ട് കൈ പായിച്ച് അയാൾ തൊട്ടു. അതയാളുടെ വിരലുകളിലേക്ക് ഊറിക്കൂടിയ അതിന്റെ തണുപ്പിനെ പായിച്ചു. അതിന്റെ
പോയകാലത്തെ ഉടലിനെയാണ് താൻ തൊട്ടതെന്ന തോന്നലായിരുന്നു അയാൾക്കപ്പോൾ.
പഴയൊരു തെരുവ് അതിലെ വസ്തുക്കളേയും വ്യവസ്ഥകളേയും അതേപടി ഓർമ്മിച്ചെടുക്കുന്നു എന്ന സങ്കല്പത്തിൽ പുതുക്കിപ്പണിത തെരു വാണത്. അതിൽ നിരയായി പടുത്ത വിളക്കുകാലുകൾ; അതിന്റെ കാരിരുമ്പ് ചുരുക്കുടലും നിറവും പുരാതനമായത്. അതിന്റെ ചില്ലുവിളക്കിൽ എന്നോ മഞ്ഞച്ച് കത്തിയ വെളിച്ചം കൊണ്ടത് അതിനേയും തെരുവിനെയാകേയും പുരാതനപ്പെടുത്തുന്നു; തെരുവ് കാണാനെത്തുന്നവരെ താനിപ്പോൾ പുരാതന നഗരത്തിലെ തെരുവ്‌വിളക്കിന്റെ കീഴെയെന്ന് വിശ്വസിപ്പിക്കുന്നു.
അയാൾ വിളക്കുകാലിലെ ചാരിനിൽപ്പ് മാറി അതിന് അഭിമുഖമായി നിന്ന് വിരൽപ്പുറം കൊണ്ട് അതിനെ ഒന്ന് ഞോടി. ഒരിട കഴിഞ്ഞു വീണ്ടും ഞോടി. മൂന്നോ നാലോ തവണ അതയാൾ ആവർത്തിച്ചു. അതിനകത്തിരിക്കുന്ന ആരെയോ താൻ വിളിച്ചുവരുത്താൻ ശ്രമിക്കുകയാണെന്ന തോന്നലുണ്ടായി അയാൾക്ക്. അയാൾക്കപ്പോൾ തന്റെ ശ്രമത്തെപ്രതി ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവിടം വിട്ട് അയാൾ തിരികെ നടന്നു. തന്റെ വലതു കൈവിരൽപ്പുറം ഇടതു കൈവിരൽവെച്ച് തടവിക്കൊണ്ടാണ് അയാൾ നടന്നത്. വിളക്കുകാലിന്റെ കാരിരുമ്പ് കനം അയാളുടെ വിരൽസന്ധിയെ അപ്പോഴും വേദനപ്പെടുത്തി.
“എനിക്കവളെ അറിയാം!”
വിളക്കുകാലിൽ ചാരിനിൽക്കുന്ന ഗർഭിണിയായ പെൺകുട്ടിയുടെ അടുത്തേക്ക് നടക്കുന്നതിനിടെ അയാൾ തന്നോടായി പറഞ്ഞു.
അവിടെ എത്തിയ അയാൾ പെൺകുട്ടിയെ നേർക്കുനേർ കണ്ടു. അവളപ്പോൾ വിളക്കുകാലിൽ ചാരി ആയാസമില്ലാത്ത മറ്റൊരു പോസിലായിരുന്നു. നേരത്തെയുള്ള ഒഴുക്കനുടുപ്പിലായിരുന്നില്ല അവൾ. വെളുപ്പനൊരുടുപ്പിലായിരുന്നു. അതിന്റെ
മുട്ടറ്റ ഇറക്കം അവസാനിക്കുന്നിടത്ത് ചുറ്റും കനംവെച്ചൊരുക്കിയ ചെറുതായ ഞൊറിയുണ്ട്. അകംകാണുന്ന അതിൽ അവളുടെ ഉന്തിയ വയർ വലുതായി കാണാം. അതിൽ അവളുടെ വണ്ണിച്ച് നിൽക്കുന്ന പൊക്കിൾ കുടുക്ക് വ്യക്തമാണ്. അവളുടെ ചരിഞ്ഞുള്ള നിൽപ്പും ഭാവവും ഉണ്ടാക്കിയ ചിത്രം എന്താണ് പറയുന്നതെന്ന് അയാൾക്ക് നിരൂപിക്കാനായില്ല.
കഴിഞ്ഞ ദിവസം താൻ സ്വപ്നത്തിൽ കണ്ട പെൺകുട്ടിയാണ് അതെന്ന് അപ്പോൾ അയാൾക്ക് തീർച്ചപ്പെടുത്താനായി. സ്വപ്നത്തിലെ പെൺകുട്ടിക്ക് തന്റെ മകളുടെ അതേ രൂപമായിരുന്നു. ഗർഭിണിയായ അവൾ അതേപ്പോലൊരു വിളക്കുകാലിൽ ചാരിനിൽക്കുകയാണ്. പൂക്കളും ഇലകളും ചേർത്തുതുന്നിയ കുഞ്ഞനൊരു കിരീടം അവൾ തലയിൽ ചൂടിയിട്ടുണ്ട്.
സ്വപ്നത്തിലും അതുതന്നെയാണ് സംഭവിച്ചത്.
പുരാതനമെന്ന് സ്വയം ഓർക്കുന്ന തെരുവിലൂടെ അയാൾ നടക്കുകയായിരുന്നു. അവിടെ മൂന്നാമത്തെ വിളക്കുകാലിൽ ചാരിനിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നൊരു പെൺകുട്ടിയെ അയാൾ കാണുന്നു. അവൾ ഗർഭിണിയായിരുന്നു. തെല്ലിടെ അയാൾ അവളെ നോക്കിനിൽക്കുന്നു. ഒരു പെണ്ണിനെ അധികനേരം നോക്കുന്നതിലെ അരുതായ്കയിൽ അയാൾ അവളെ വിട്ട് മുന്നോട്ട് നടക്കുന്നു. അവളെ തനിക്കറിയാമെന്നും അവൾക്ക് തന്റെ മകളുടെ ഛായയാണെന്നും ഓർത്തെടുക്കാനായി അയാൾ അവിടെ കണ്ടൊരു വിളക്കുകാലിൽ ചാരിനിൽക്കുന്നു. അതിനോട് വർത്തമാനം പറയുകയും അതിന്റെമേൽ വിരൽപ്പുറംകൊണ്ട് ഞോടുകയും ചെയ്യുന്നു. താൻ അതിനകത്തു നിൽക്കുന്ന ആരെയോ മുട്ടിവിളിക്കുകയാണെന്ന തോന്നലിൽ അയാൾ ചിരിക്കുന്നു. ഞോടലിൽ കാരിരുമ്പുതൂൺ വിരൽപ്പുറത്തേല്പിച്ച വേദനയെ തടവിക്കൊണ്ട് അയാൾ തിരികെ നടക്കുന്നു. അവൾ തനിക്കറിയാവുന്ന, തന്റെ മകളുടെ ഛായയുള്ള പെൺകുട്ടിതന്നെയെന്ന് അയാൾക്ക് ഉറപ്പാക്കണം. അവിടെ എത്തിയ അയാൾ കാണുന്നത് നേരത്തേയുള്ള ഉടുപ്പുമാറി അവൾ വെളുപ്പനൊരു ഉടുപ്പണിഞ്ഞിരിക്കുന്നതാണ്. അവൾ മറ്റൊരിനം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. വെളുപ്പനുടുപ്പ് അവളുടെ അകം കാണിക്കുന്ന തരമായിരുന്നു. ഗർഭിണിയായ അവളുടെ രൂപം ഉടുപ്പിനകത്ത് അയാൾക്ക് വ്യക്തമാണ്.
അപ്പോൾ അയാൾ സ്വപ്നത്തിലേതുപോലെ താൻ നിൽക്കുന്നതിനടുത്ത് മറ്റൊരാളെ കാണുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഗർഭിണിയായ പെൺകുട്ടിയെ നോക്കിനിൽക്കുകയാണ് അയാൾ. അയാളുടെ അകത്തിരിക്കുന്ന മറ്റൊരാളെന്നപോലെ അയാൾ സംസാരിച്ചു തുടങ്ങുന്നു.
പെൺകുട്ടി ചെയ്യുന്നത് എന്തെന്ന് വിശദീകരിക്കുകയാണ് അയാൾ:
അവൾ ഗർഭിണിയായ പെണ്ണ്. അവളെ എനിക്കറിയാം. അവൾ കഴിഞ്ഞ ദിവസം എന്റെ സ്വപ്നത്തിൽ വന്ന പെണ്ണാണ്. അവളെ എന്റെ മകളെന്ന് പറയാനാകും. താൻ ഗർഭിണിയാണെന്ന ഫോട്ടോയാണ് അവൾ ആളെ വെച്ച് പകർത്തുന്നത്. അതിനവൾ ഏർപ്പാട് ചെയ്തത് മൂന്നു പേരടങ്ങിയ സംഘത്തെയാണ്. അവരാണ് അവൾക്കൊപ്പമുള്ളത്. പുരാതനമായൊരു തെരുവിൽ അവിടുത്തെ പരുക്കൻകല്ലു പടുത്ത നടപ്പാതയിലെ വിളക്കുകാലിനു കീഴെ നിൽക്കുന്ന തന്റെ ചിത്രങ്ങൾ; അതാണ് അവൾക്കു വേണ്ടത്. ആ ചിത്രങ്ങളിൽ തലയിൽ പൂക്കളും ഇലകളും കൊരുത്ത കിരീടം ചൂടി പലവിധ ഉടുപ്പുകളിലാണ് അവൾ പ്രത്യക്ഷമാവുക. അവൾ താനൊരു ചിത്രനാഗരിക എന്നു കരുതുന്നവളാണ്. ചിത്രനാഗരികർ അങ്ങനെയാണ്; അവർക്കു സകലതിനേയും ചിത്രണം ചെയ്യണം, ചിത്രമാക്കി മാറ്റണം. ചിത്രങ്ങൾ ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് എന്നത് അവൾക്കു മാത്രമേ അറിയു. അത് അവളുടേതു മാത്രമായ സ്വകാര്യമായൊരറിവാണ്. പകർപ്പും പകർപ്പുകളുടെ പകർപ്പുമായ പരകോടി ചിത്രങ്ങൾ നിറഞ്ഞൊരിടത്താണ് അവളുടെ ചിത്രങ്ങളും സൂക്ഷിക്കപ്പെടുക. ചിത്രങ്ങളെ സംബന്ധിച്ച് ‘സൂക്ഷിക്കുക’ എന്നത് അവിടെ അർത്ഥം കിട്ടാത്ത വാക്കാണ്. ‘ഇടുക’ എന്ന വാക്കാണ് അതിനു ചേരുക. അതിനാൽ അതിങ്ങനെ മാറ്റിപ്പറയാം: “പകർപ്പും പകർപ്പുകളുടെ പകർപ്പുമായ പരകോടി ചിത്രങ്ങൾ നിറഞ്ഞ, കണ്ടുതീർക്കാൻ അവസരം തികയാത്ത ഇടത്താണ് അവളുടെ ചിത്രങ്ങളും ഇട്ടുവെക്കുക.”
അത്രയും പറഞ്ഞ് അവസാനിപ്പിക്കെ സ്വപ്നത്തിലേതുപോലെ പെൺകുട്ടിയെ നോക്കിനിൽക്കുന്ന അയാൾ മാത്രം ബാക്കിയാകുന്നു. അപ്പോൾ അയാൾ വിളക്കുകാലിൽ ചാരി നിൽക്കുന്ന ഗർഭിണിയായ പെൺകുട്ടിയുടെ വയറിനകത്ത് വളരുന്നത് ഒരു കുറുനരിയാണെന്നു സങ്കല്പിക്കുന്നു. എന്നിട്ട് അയാൾ അതിനെ ഇങ്ങനെ പറയുന്നു: “അവളുടെ അകത്ത് വളരുന്നത് അന്ധനായൊരു കുറുനരി.”
കുറുനരിയെന്ന സങ്കല്പം അയാളിൽ വന്നുപെടാനിടയാക്കിയത് അയാളുടെ മകളുടേയും അവളുടെ കെട്ടിയവന്റേയും കുറുനരിയെന്നും കുറുക്കനെന്നുമുള്ള പരസ്പര ജന്തുവിളികളിൽനിന്നുമാണ്. അത് അവർ തമ്മിലെ പതിവാണ്. ജീവിതത്തിൽ അതുവരെയായി അവർ രണ്ടുപേരും തമ്മിൽ ആകെ സംസാരിച്ചതിനെ ഒതുക്കി എഴുതിയാൽ കിട്ടുന്നത് ഇത്രയുമാണ്:
“കുറുനരിയും കുറുക്കനും വേറെ...”
“പഠിപ്പിക്കുകയാണോ?”
“അതെ, പഠിപ്പിക്കുകയാണ്! വൺ ഈസ് എ ഫോക്സ് അദർ ഈസ് ജക്കാൾ.”
“യു ജക്കാൾ.”
“യു ഫോക്സ്.”
“കുറുക്കൻ നിന്റപ്പൻ.”
“നിന്റമ്മേട കുറുനരി...”
അവരുടെ ജീവിതത്തെ ജന്തുരൂപകങ്ങളിൽനിന്നും എടുത്തുമാറ്റാൻ ഒരിക്കലും അവർക്കാവില്ല. അവർ ജീവിതത്തിൽ കുറുക്കനും കുറുനരിയുമാണ്.
അവരെക്കുറിച്ച് അങ്ങനെയൊരു അറിവുണ്ടായത് വിവാഹ ഉടുപ്പുകൾ തരം നോക്കാൻ പോയിടത്തെ പെണ്ണിനാണ്. അവൾ അത് അയാളുടെ മകളോട് പറയുകയും ചെയ്തിരുന്നു: “നിങ്ങളുടെ വിധി നിങ്ങൾക്കു മാറ്റാനാവില്ല... ജൂപ്പിറ്ററോ വീനസോ... അല്ലെങ്കിൽ മെർക്കുറി... ആരുടെയെങ്കിലും ക്ഷീണിച്ചൊരു നോട്ടമെങ്കിലും മതിയായിരുന്നു... യു വുഡ് ഹാവ് അനദർ ഫെയ്റ്റ്, അനദർ ആനിമൽ... സൂക്ഷിക്കണം നിങ്ങളുടെ അകത്തുള്ള ജന്തുക്കൾ തിർത്തും ഇൻഡസിൽ, വൈൽഡ് ആന്റ് ഈവ്ൾ...”
അന്യാദൃശമായൊരു ഇടത്തായിരുന്നു അപ്പോൾ അവർ. ബ്രൈഡൽ പ്രീമിയം റൻഡൽ; ഉടുപ്പുകളുടെ, ജുവലുകളുടെ, സുഗന്ധലേപനങ്ങളുടെ അപാരശേഖരമാണവിടം. അയാളും മകളും അവിടെ ഉടുപ്പുകൾ തരം നോക്കാൻ എത്തിയതാണ്.
ചെ കഫെയുടെ അകത്താണത്. ചെ കഫെയുടെ തന്നെ ഇതര സംരംഭം. മേയറുടെ മകൾ റൊവിനായാണ് അതിന്റെ ഉടമ. അതിന്റെ പേര് പലപ്പോഴും വിവാദത്തിനു വഴിപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ചിലർ അങ്ങനെ ചെയ്യുന്നത്. അവർ ചെ കഫെ എന്ന അതിന്റെ പേരിനെ അപലപിക്കും. അപ്പോഴൊക്കെ റൊവിനാ മറഞ്ഞിരുന്ന് അതിനു മറുപടി എഴുതും. “അത് ഞങ്ങളുടെ ചെ. ചെ കഫെയുടെ സ്വന്തം ചെ.” എന്നായിരിക്കും അത്.
ചെ കഫെയിലെ ബ്രൈഡൽ പ്രീമിയം റൻഡൽ മേലിൽ ആർക്കും ഒഴിവാക്കാനാവില്ല എന്ന ബ്രൈഡൽ റൻഡലിന്റെ തത്വം ശരിയായതാണ്. ആളുകൾ ഒഴിവാക്കാനാവാതെ അതിനെ ആശ്രയിക്കുന്നു. വിവാഹ ഉടുപ്പുകളും ജുവലുകളും വാടകയ്ക്ക് എടുക്കുന്നു. അപൂർവ്വ ബ്രാന്റുകളും തരങ്ങളും; ഒന്നല്ലാതെ മറ്റൊന്നില്ലാത്തത്. ചിലതരം നുണപറച്ചിലുകളും പ്രേരണകളും ഒഴിവാക്കിയാൽ സംഗതി ശരിയായിരുന്നു. അനുഗ്രഹീതമായ വിവാഹംപോലെ അനുഗ്രഹീതമായ വിവാഹ ഉടുപ്പുകളുടെ ശേഖരമായിരുന്നു ബ്രൈഡൽ റൻഡൽ. ഉറപ്പുറ്റൊരു കുടുംബജീവിതത്തിനു തുടക്കമിടുന്നത്.
ചെ കഫെയുടെ ലോബിയിൽ നിൽക്കുമ്പോൾ അയാൾ മേയറുടെ മകൾ റൊവിനായെ കാണുന്നു. പ്രച്ഛന്നയായ അവൾ അയാളെ കണ്ടെങ്കിലും കാണാതെ പോകുകയാണ്. അവൾ നടപ്പിൽ കഫെയ്ക്കകത്ത് എവിടയോ മറഞ്ഞപ്പോൾ അയാൾക്കു തടയാനാവാത്തവിധം മേയറെക്കുറിച്ചുള്ള ആലോചന വരുന്നു. “നല്ലൊരു ഇടതു മേയർ” എന്നു പറഞ്ഞാണ് അയാൾ അപ്പോൾ മേയറെ ഓർമ്മിച്ചത്. ശബ്ദംവെച്ചല്ല അയാൾ “നല്ലൊരു ഇടതു മേയർ” എന്നു പറഞ്ഞത് എങ്കിലും അടുത്തുണ്ടായിരുന്ന മകൾ അപ്പോൾ അയാളോട് അതേക്കുറിച്ചു ചോദിക്കുന്നു:
“എന്തോ പറഞ്ഞോ?”
“ഇല്ല, ചിന്തിച്ചതാണ്... മേയറുടെ ഓർമ്മയിൽ!”
ഒരുകാലത്ത് മേയറുടെ വീട്ടിലെ സന്ദർശനങ്ങളിലെല്ലാം അയാൾ റൊവിനായെ കാണുകയും സംസാരിക്കുകയും പതിവായിരുന്നു. അവൾ മുതിർന്ന കുട്ടിയായ സമയത്തായിരുന്നു അത്. അന്ന് അവൾ തലയിൽ വെയ്ക്കുന്ന മുയൽചെവിയുള്ള ഹെയർബാന്റ്, കൊണ്ടുനടക്കുന്ന തീരെ ചെറിയ വായനാപുസ്തകങ്ങൾ; അതൊക്കെ അയാളെ കൗതുകപ്പെടുത്തിയിരുന്നു. റൊവിനാ അയാളെ കടന്നുപോയപ്പോൾ അവളുടെ പ്രച്ഛന്നതയിലും അവളെ തിരിച്ചറിയാൻ സഹായിച്ചത് അവളുടെ അന്നത്തേതുപോലുള്ള മുയൽചെവി ഹെയർബാന്റും കൈപ്പിടിയിലെ കുഞ്ഞു പുസ്തകവുമായിരുന്നു.
അയാളുടെ സ്വപ്നത്തിൽ മേയറും മകളും ചെ കഫെയും സാധാരണയിൽ കവിഞ്ഞ തിളക്കത്തിലാണ് പ്രത്യക്ഷമായത്.
അവർ, അയാളും മകളും അവിടെ, ബ്രൈഡൽ റൻഡലിന് അകത്തെ ഇരുപ്പുമുറിയിലാണ്. ആവശ്യവുമായി വരുന്നവരോട് ചേർന്നിരുന്നു സംസാരിക്കാവുന്ന പാകത്തിലാണ് അതിന്റെ ഒരുക്ക്. തൊട്ട് ചീത്തയാക്കരുതെന്നു തോന്നിക്കുംവിധം വെടിപ്പും മിനുപ്പും അത്രകണ്ട് അധികമാണവിടെ. മേൽനോട്ടക്കാരി അയാളുടെ മകളോട് ജനനത്തീയതി ആവശ്യപ്പെടുന്നു. അതെന്തിനാണ് എന്നു ചോദിക്കുന്നതിനു മുന്നേ അവൾ അത് എന്തിനാണെന്നു പറയുന്നു:
“ചേർന്ന ഉടുപ്പുകളും ജുവലുകളും മണങ്ങളും കണ്ടെത്താൻ അത് ആവശ്യമാണ്. രണ്ടു പേരുടേയും വേണം... വരൂ, കാണിക്കാം.”
അവൾ തന്റെയും തന്നെ കെട്ടാൻ പോകുന്നവന്റേയും ജനനത്തീയതി മേൽനോട്ടക്കാരിക്ക് കൈമാറുകയും അവളെ പിൻതുടരുകയും ചെയ്യുന്നു. മേൽനോട്ടക്കാരി അവരെ മറ്റൊരു മുറിയിലേയ്ക്കാണ്
കൊണ്ടുപോയത്. അവൾ അവിടെ അവരുടെ ജനനത്തീയതി അക്കോപകരണത്തിലിട്ട് വിശകലന സജ്ജമാക്കുന്നു. പിന്നെ അവരുടെ അറിവിലേയ്ക്കായി അതു കാണിക്കാനും വിവരിക്കാനും തയ്യാറാവുന്നു.
ഗോളങ്ങളുടെ നിൽപ്പ്, ഗതി, ചരിവളവ് എന്നൊക്കെ പറയുന്നു അവൾ. ചിഹ്നങ്ങളും അക്കങ്ങളും രേഖാവരപ്പുകളും അകമ്പടിയുണ്ട്. അവളുടെ പറച്ചിലിലും കാഴ്ചയിലും അവർക്ക് അപ്പോൾ നക്ഷത്രങ്ങളും ആകാശഗോളങ്ങളും സ്വന്തമാകുന്നു. കുട്ടിക്കളിയിലേതുപോലെ അവർ രണ്ടുപേരും അവയെ എടുത്തു പെരുമാറുന്നു. അതിന്റെ പിന്നണിസംഗീതം ഒരു ചരടായി അവരെ പ്രപഞ്ചത്തോട് വരിയുന്നു. അയാൾ അപ്പോൾ മകളുടെ ചെവിയിൽ വാചേർത്ത് എന്തോ പറയാൻ തുടങ്ങുന്നു. അപ്പോഴേക്കും അയാളതു മറക്കുന്നു. അവൾ അപ്പോൾ മറുപടിയായി അയാളുടെ ചെവിയിൽ വാചേർത്ത് എന്തോ തിരികെ പറയാനോങ്ങുന്നു. പറഞ്ഞുതുടങ്ങുന്നിടത്ത് അവൾ അതു മറന്നുപോകുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും രണ്ടുപേരും പരസ്പരം എന്തോ പറഞ്ഞതായി കരുതുന്നു. അത് എന്താണെന്ന് അറിയുന്നത് മേൽനോട്ടക്കാരിയെ കേൾക്കുന്നതിനുവേണ്ടി അവർ പിന്നേയ്ക്ക് മാറ്റിവെയ്ക്കുന്നു.
“ഞങ്ങൾ സ്ട്രിക്ക്റ്റിലി ടോളമിയെ പിന്തുടരുന്നു... ഞങ്ങളുടെ ടോളമി... ഹൊറസ്‌കോപ്പിക് ആസ്‌ട്രോളജിയുടേയും അരിസ്റ്റോട്ടലിയൻ ഫിലോസഫിയുടേയും മ്യൂസിക്കോളജിയുടേയും ഒരു കോമ്പിനേഷനാണ്...”
പ്രൊജക്റ്റർ പൂട്ടിവെയ്ക്കുന്നതിനിടെയാണ് അവളുടെ സംസാരം.
അതൊരു കാര്യമാത്രമായ ക്ലാസ്സായിരുന്നു. നക്ഷത്രങ്ങളും ആകാശഗോളങ്ങളും സംഗീതവും സ്വന്തമാക്കിയെടുക്കാനാവുന്ന പഠിപ്പുകൾ നിറഞ്ഞത്. അതൊക്കെ വിവരിക്കുമ്പോൾ മേൽനോട്ടക്കാരിക്ക് ഏതോ പക്ഷിയുടെ സമയംതെറ്റിയുള്ള കൂവലിന്റെ ശബ്ദവും മഴ നനഞ്ഞ നടപ്പുമാണ് ഉള്ളതെന്ന് അയാൾക്കു തോന്നി.
മുറിയിൽനിന്നും പുറത്തിറങ്ങിയിട്ടും അവൾ സംസാരം തുടർന്നു:
“നിങ്ങൾക്കു ചേരുക പിഗനെറ്റ്... അത് ഏറെ ഉചിതമായത്... അല്ലെങ്കിൽ ഡയോർ... പിഗനെറ്റ് സ്വിസ്, ഡയോർ ഫ്രെഞ്ച്... അവരുടെ തന്നെ ജുവൽസ്, ഫ്രാഗ്രൻസ്... രണ്ടും അടുത്തടുത്ത റേഞ്ച്... റന്റ് റിലേറ്റവിലി കുറച്ചധികം വരും... പിന്നെ റഡ്‌ഫേണുണ്ട്... ഇംഗ്ലീഷാണത്... മോഡറേറ്റ് റേറ്റ്... അത് ഒപ്പിക്കാമെന്നേയുള്ളൂ... അതിന് ജുവൽസ് ഇല്ല... ജുവൽസ് ആദ്യത്തെ ഏതെങ്കിലും ഒന്നിൽനിന്നും ഓപ്ട് ചെയ്യാം... ഫ്രാഗ്രൻസും അതെ... അതൊരു അനുഗ്രഹമാകും... പിന്നെ... നിങ്ങളുടെ രണ്ടുപേരുടേയും വിധി... അതു നിങ്ങൾക്കു മാറ്റാനാവില്ല... ജൂപ്പിറ്ററോ വീനസോ... അല്ലെങ്കിൽ മെർക്കുറി... ആരുടെയെങ്കിലും ക്ഷീണിച്ചൊരു നോട്ടമെങ്കിലും മതിയായിരുന്നു... യു പീപ്പ്ൾ വുഡ് ഹാവ് അനദർ ഫെയ്റ്റ്, അനദർ ആനിമൽ... സൂക്ഷിക്കണം നിങ്ങളുടെ അകത്തുള്ള ജന്തു തിർത്തും ഇൻഡസിൽ, വൈൽഡ് ആന്റ് ഈവ്ൾ... ഉടുപ്പിനതാകും... നിങ്ങളുടെ രണ്ടുപേരുടേയും അകത്തെ ജന്തുവിനെ ഏറ്റെടുക്കാൻ...
അത്രയും കേട്ടുകഴിഞ്ഞപ്പോൾ അവളിൽ മഴനനഞ്ഞ പക്ഷിയെയല്ല അതികായകയായൊരു മൃഗശിക്ഷകയെയാണ് താൻ കണ്ടതും കേട്ടതുമെന്ന് അയാൾ കരുതുന്നു. അപ്പോൾ ജന്തുക്കളുടെ കൂടിക്കുഴഞ്ഞ ആദിമ മണം അയാളെ പൊതിയുന്നു. അവൾ കൊണ്ടുനടക്കുന്ന അനേകം ജന്തുക്കൾ; തുടലോ കെട്ടോ ഇല്ലാത്തവ, മെരുങ്ങാത്തവ, കാടത്തം മാറാത്തവ; അവയെ അയാൾ കാണുന്നു. അവയിൽ ഒന്നിന്റെ പുറത്തേറിയാണ് അവളുടെ അപ്പോഴത്തെ നില. അവൾ അയാളേയും അവൾക്കൊപ്പം കയറ്റുന്നു. പുരാതനമെന്നു കാണുന്ന തെരുവിലേക്കാണ് അവൾ അയാളെ കൊണ്ടുപോകുന്നത്. യാത്രയിൽ അവൾ മറ്റുള്ളവരുടെ കാഴ്ചയിൽനിന്നും ജന്തുക്കളെ ആകെയും മറച്ചുപിടിക്കുന്നു. കഥയിലേതുപോലെ ഇല്ലാവിമാനത്തിൽ സഞ്ചരിക്കുന്നവരായി അവരെ ആളുകൾ കാണുന്നു. അവർ അതിനെ ആഗ്രഹിക്കുകയും തങ്ങൾക്ക് അങ്ങനൊന്ന് ഇല്ലല്ലോ എന്ന് അസൂയ്യവെയ്ക്കുകയും ചെയ്യുന്നു. ഒരു തെരുവിൽനിന്ന് മറ്റൊരു തെരുവിലേക്ക്, എല്ലാം ഒന്നിനൊന്ന് പുരാതനമായവ. കാലങ്ങളിൽനിന്നും കാലങ്ങളിലേക്ക് തുറക്കുന്നവ. ഒടുവിലൊന്നിൽ, ഇറങ്ങേണ്ടുന്ന ഇടം എത്തിയന്ന് അറിയിച്ച് അവൾ അയാളെ ഉപേക്ഷിക്കുന്നു.
അയാൾ അവിടെ വിളക്കുകാലിൽ ചാരിനിൽക്കുന്ന പെൺകുട്ടിയെ നിരത്തിന്റെ എതിർവശത്തുനിന്നു നോക്കിനിൽക്കുന്ന ആളാവുന്നു.
അയാളുടെ സ്വപ്നത്തിൽ അതിങ്ങനെയാണ് അയാൾ കാണുന്നത്:
പുരാതനമെന്ന് സ്വയം ഓർക്കുന്ന ആ തെരുവിലൂടെ അയാൾ നടക്കുകയായിരുന്നു. അവിടെ മൂന്നാമത്തെ വിളക്കുകാലിൽ ചാരിനിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നൊരു പെൺകുട്ടിയെ അയാൾ കാണുന്നു. അവൾ ഗർഭിണിയായിരുന്നു. തെല്ലിടെ അയാൾ അവളെ നോക്കിനിൽക്കുന്നു. ഒരു പെണ്ണിനെ അധികനേരം നോക്കുന്നത് അരുതായ്കയാണെന്ന കരുതലിൽ അയാൾ അവളെ വിട്ട് മുന്നോട്ട് നടക്കുന്നു. അവളെ തനിക്കറിയാമെന്നും അവൾക്ക് തന്റെ മകളുടെ ഛായയാണെന്നും ഓർത്തെടുക്കാനായി അയാൾ അവിടെ കണ്ടൊരു വിളക്കുകാലിൽ ചാരിനിൽക്കുന്നു. അവൾ തനിക്കറിയാവുന്ന, തന്റെ മകളുടെ ഛായയുള്ള പെൺകുട്ടിതന്നെയെന്ന് ചിന്തിക്കുന്നു. അയാൾക്കത് ഉറപ്പാക്കണം. അതിനായി അയാൾ തിരികെ നടക്കുന്നു. അവിടെ എത്തിയ അയാൾ കാണുന്നത് നേരത്തേയുള്ള ഉടുപ്പുമാറി അവൾ വെളുപ്പനൊരു ഉടുപ്പണിഞ്ഞിരിക്കുന്നതാണ്. അവൾ മറ്റൊരിനം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. വെളുപ്പനുടുപ്പ് അവളുടെ അകം കാണിക്കുന്ന തരമായിരുന്നു. അതിൽ അവളുടെ ശരീരവടിവ് അയാൾക്ക് വ്യക്തമായി കാണാം. അവൾ തന്റെ മകൾതന്നെയെന്ന് അയാൾ ഉറപ്പിക്കുന്നു. അപ്പോൾ അയാൾ വിളക്കുകാലിൽ ചാരിനിൽക്കുന്ന അവളുടെ അകത്ത് വളരുന്നത് ഒരു കുറുനരി എന്നു സങ്കല്പിക്കുന്നു. എന്നിട്ട് അയാൾ അതിനെ ഇങ്ങനെ പറയുന്നു: “അവളുടെ അകത്ത് വളരുന്നത് അന്ധനായൊരു കുറുനരി.” അപ്പോൾ അയാൾക്കു മുന്നിൽ ഒരു പ്രസവമുറിയുടെ സന്നാഹങ്ങൾ ഒരുങ്ങുന്നതാണ് കാണുന്നത്. തന്റെ മുന്നിൽ വസ്ത്രലേശമില്ലാതെ നിൽക്കുന്ന ഗർഭിണിയുടെ കാഴ്ചയിൽ അയാൾക്കു സങ്കോചവും ഉൾഭയവും തോന്നിത്തുടങ്ങുന്നു. അപ്പോഴേയ്ക്കും രണ്ടുപേർ തന്റെ അടുത്തു നിൽക്കുന്നതായി അയാൾ അറിയുന്നു. ഇരുവശത്തും നിൽക്കുന്ന അവരെ അയാൾ തന്നെപ്പോലൊരു നോക്കുകാരനായി കരുതുന്നു. അടുത്ത നിമിഷം തന്നെ അതൊരു വിലകുറഞ്ഞ വിചാരമാണെന്ന് അയാൾ തിരുത്തുന്നു. അയാളുടെ അവരെക്കുറിച്ചുള്ള വിലയിരുത്തൽ അവസാനിക്കുമുന്നേ അതിലൊരാൾ വലതുകൈകൊണ്ട് അയാളുടെ അരക്കെട്ടിനു ചുറ്റുന്നു. കൈചുറ്റിയുള്ള ആയലിൽ അയാൾ അവർക്ക് ഇടയിൽപ്പെടുന്നു. ഇരുവശത്തുമായി നിന്ന് അവർ അയാളെ അവർക്കൊപ്പം നടത്തിച്ചു കൊണ്ടുപോകുന്നു. നടപ്പിൽ അവരിൽ ആരും ഒന്നും സംസാരിക്കുന്നില്ല. ഗൗരവതരമായ ആലോചനയിൽ നിശ്ശബ്ദരായി നടക്കുന്ന മൂന്ന് കൂട്ടുകാരെപ്പോലെയാണ് അവരെ തെരുവിലുള്ളവർ കണ്ടത്. തെരുവ് അവസാനിക്കുന്നിടത്തെ പൊലീസ് പോസ്റ്റിലേയ്ക്കാണ് അവർ എത്തിയത്. അവിടെ എത്തിയപ്പോഴാണ് താൻ പൊലീസിൽ അകപ്പെട്ടതായി അയാൾക്ക് അറിയാനാവുന്നത്.
അവിടെ അവർ അയാൾക്കു കസേര കൊടുക്കുന്നു. അവർക്ക് ഇരുവർക്കും അഭിമുഖമായി അയാൾ ഇരിക്കുന്നു. അടുത്തിടപഴകുന്ന ആളോടെന്നപോലെയാണ് അവർ അയാളോട് സംസാരിച്ചത്.
“മറ്റുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് ഉറ്റുനോക്കുന്നത് കുറ്റകരമാണെന്ന് അറിയില്ലേ?”
അതിലൊരാൾ അയാളോട് ചോദിക്കുന്നു.
ചോദ്യത്തിന് അറിയാം എന്നോ അറിയില്ല എന്നോ അയാൾക്ക് ഉത്തരം പറയാനാവുന്നില്ല. അയാളുടെ ഉത്തരമില്ലായ്കയിൽ അയാൾ അതേക്കുറിച്ച് അറിവില്ലാത്തയാളാണെന്നു കരുതുകയും അതു കടലാസിൽ കുറിപ്പായി എഴുതുകയും ചെയ്യുന്നു.
“പെൺകുട്ടി അനുവാദം വാങ്ങിയാണ് ഫോട്ടോ പിടിക്കുന്നത്. നിങ്ങൾക്കതിൽ കാര്യമില്ല.”
“അവർ അറിയപ്പെടുന്ന ആളാണ് എന്നത് നിങ്ങൾക്ക് എത്രകണ്ട് അറിയാമായിരുന്നു?”
“അതെന്റെ മകളാണ്!”
അയാളുടെ ഉത്തരം അവരിൽ പ്രത്യേകമായ ചലനമൊന്നും ഉണ്ടാക്കിയില്ല. അവർ നിയമത്തിന്റെ വഴി തുടർന്നു.
“അവർ നിങ്ങളുടെ ആരുമായിക്കൊള്ളട്ടെ...”
“അതെ, നിങ്ങളുടെ ചെയ്തി നിയമത്തിനെതിരാണ്...”
“അതെന്റെ മകളാണ്” എന്നു പറഞ്ഞതിൽ പിന്നെ അയാൾ തീർത്തും നിശ്ശബ്ദനാകുന്നു.
അയാളിൽ തുടങ്ങിയ നിശ്ശബ്ദത അവരിലേക്കും പടരുന്നു.
അത് അവർക്കിടയിൽ നീണ്ടൊരു ഇടവേളയായി മാറുന്നു.
അയാൾ അപ്പോൾ ചിന്തിച്ചത് ഫോട്ടോസെഷനുശേഷം തെരുവിൽനിന്നും മകൾ തന്നെ കാണാനായി അവിടേയ്ക്ക് എത്തുന്നതും തന്നെ വിടുവിക്കുന്നതുമാണ്. അതയാൾ തന്നെ ചോദ്യം ചെയ്യുന്നവരോട് പറയുന്നു; മകളെ കാര്യങ്ങൾ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അങ്ങനെയൊരു സംഭവത്തിൽ അവസാനിക്കുന്ന അയാളുടെ സ്വപ്നം അതിന്റെ മുഴുവൻ രൂപത്തിൽ ഇങ്ങനെയാണ്:
പുരാതനമെന്നു സ്വയം ഓർക്കുന്ന തെരുവിലൂടെ അയാൾ നടക്കുകയായിരുന്നു. അവിടെ മൂന്നാമത്തെ വിളക്കുകാലിൽ ചാരിനിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നൊരു പെൺകുട്ടിയെ അയാൾ കാണുന്നു. അവൾ ഗർഭിണിയായിരുന്നു. തെല്ലിടെ അയാൾ അവളെ നോക്കിനിൽക്കുന്നു. ഒരു പെണ്ണിനെ അധികനേരം നോക്കുന്നതിലെ അരുതായ്ക തികട്ടിവന്ന അയാൾ അവളെ വിട്ട് മുന്നോട്ട് നടക്കുന്നു. അവളെ തനിക്കറിയാമെന്നും അവൾക്ക് തന്റെ മകളുടെ ഛായയാണെന്നും ഓർത്തെടുക്കാനായി അയാൾ അവിടെ കണ്ടൊരു വിളക്കുകാലിൽ ചാരിനിൽക്കുന്നു. അവൾ തനിക്കറിയാവുന്ന, തന്റെ മകളുടെ ഛായയുള്ള പെൺകുട്ടിതന്നെയെന്ന് ചിന്തിക്കുന്നു. അയാൾക്കത് ഉറപ്പാക്കണം. അതിനായി അയാൾ തിരികെ നടക്കുന്നു. അവിടെ എത്തിയ അയാൾ കാണുന്നത് നേരത്തെയുള്ള ഉടുപ്പുമാറി അവൾ വെളുപ്പനൊരു ഉടുപ്പണിഞ്ഞ് മറ്റൊരിനം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ്. വെളുപ്പനുടുപ്പ് അവളുടെ അകം കാണിക്കുന്ന തരമായിരുന്നു. വ്യക്തതയ്ക്കുവേണ്ടി അയാൾ അവളെ ഉറ്റുനോക്കുന്നു. അവൾ തന്റെ മകൾതന്നെയെന്ന് ഉറപ്പിക്കുന്നു. അപ്പോൾ അയാൾ ഗർഭിണിയായ അവളുടെ അകത്ത് വളരുന്നത് ഒരു കുറുനരി എന്നു സങ്കല്പിക്കുന്നു. സങ്കല്പത്തിലിരിക്കെ അയാൾ പൊലീസിൽ അകപ്പെടുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് ഉറ്റുനോക്കി എന്ന അപരാധത്തിനാണ് അത്. ചോദ്യം ചെയ്യുന്ന അവസരത്തിൽ അയാളുടെ ഉത്തരമില്ലായ്ക പൊലീസിനെ അയാൾ അതേക്കുറിച്ച് അറിവില്ലാത്തയാളാണെന്ന നിഗമനത്തിലെത്തിക്കുന്നു. അയാളുടെ അഭ്യർത്ഥന മാനിച്ച് അവർ മകളെ വിവരമറിയിക്കുന്നു. വിവരമറിഞ്ഞ മകൾ ഫോട്ടോ സെഷനുശേഷം പൊലീസ് പോസ്റ്റിലേയ്ക്കു വരുന്നു. പരാതിയില്ലെന്നു പറഞ്ഞ് അയാളെ വിടുവിക്കുന്നതിനാണ് അത്. അവിടെ അവൾ ചോരക്കുഞ്ഞിനേയും എടുത്താണ് വരുന്നത്. അവളെ കണ്ടപാടെ അയാൾക്ക് ഓർമ്മവരുന്നത് ‘അവളുടെ അകത്ത് വളരുന്നത് അന്ധനായൊരു കുറുനരി’ എന്നു താൻ സങ്കല്പിച്ചതും വിളിച്ചുപറഞ്ഞതുമാണ്. അയാൾ എഴുന്നേറ്റ് നിന്ന് അവളുടെ കുഞ്ഞിനെ നോക്കുന്നു. അവൾ അതിനെ പേറുന്നത് അത്രയൊന്നും വിലയോ ഗൗരവമോ കാണിക്കേണ്ടതില്ലാത്ത കൈവശ വസ്തുവെപ്പോലാണ്. കാഴ്ചയിൽ അതൊരു കുറുനരിയെന്ന് അയാൾ തിരിച്ചറിയുന്നു. അപ്പോൾ തന്റെ അറംപറ്റുന്ന വാക്കുകളിൽ ഇല്ലാത്ത കണ്ണുകളുമായി ജനിച്ചെന്നു കരുതുന്ന അതിന്റെ മുഖത്തേയ്ക്ക് നോക്കാതിരിക്കാൻ അയാൾ ആവത് ശ്രമിക്കുന്നു. അയാളുടെ ശ്രമത്തിനിടെ അവൾ കുഞ്ഞിനെ അയാൾക്കു കൊടുക്കുന്നു. അപ്പോൾ അവൾ അയാൾക്കു മാത്രം കേൾക്കാനായി ഇങ്ങനെ പറയുന്നു:
“നിങ്ങൾ എന്റെ അപ്പനല്ലെന്ന് എനിക്ക് നേരത്തെ അറിയാം!”
“എനിക്കുമത് അറിയാത്തതല്ല.”
തെല്ലിട കഴിഞ്ഞ് അയാൾ താൻ പറഞ്ഞതിനോട് ഇതുകൂടി ചേർത്തുപറയുന്നു:
“...നിന്റെ നുണപറച്ചിലിലാണ് എന്റെ ലോകം!”
അവളോട് അങ്ങനെ പറഞ്ഞതിൽപ്പിന്നെ അയാൾ തന്റെ കൈകളിലിരിക്കുന്ന കുഞ്ഞിന്റെ മുഖത്തേയ്ക്ക് നോക്കുന്നു. പക്ഷേ, അയാൾക്ക് അതിനു കഴിയുന്നില്ല. തുടർന്ന് അവളുടെ അടുത്തേയ്ക്ക് മാറിനിൽക്കുന്ന അയാൾ കുഞ്ഞിനെ അടക്കിപ്പിടിക്കുന്നു; അതിനെ നോക്കാതിരിക്കാൻ ക്ലേശിക്കുന്നു.
അപ്പോൾ അയാൾ തന്റെ അടുത്തുനിൽക്കുന്ന അവളിൽനിന്നും ഇത്രയും കേൾക്കുന്നു:
“അന്ന് അപ്പൻ പറഞ്ഞ കാര്യം ഞാനിപ്പോൾ ഓർക്കുന്നു!”
അവിടെ എല്ലാവർക്കും കേൾക്കാൻ മതിയായ ഉച്ചത്തിലാണ് അവൾ അതു പറഞ്ഞത്.
അതുകേൾക്കെ, അയാളിൽ ചെ കഫെയിലെ റൻഡലിൽവെച്ച് തന്റെ ചെവിക്കടുത്ത് വാചേർത്ത് മറുപടി പറയാൻ ഓങ്ങിനിൽക്കുന്ന മകളുടെ രൂപം തെളിയുന്നു.
അതിന്റെ ഓർമ്മയിൽ അയാൾ ഉത്തരവാദിത്വമുള്ള ഒരപ്പനെപ്പോലെ അവളോട് സമ്മതമായി ഇങ്ങനെ പറയുന്നു:
“ഞാനും...”
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ