

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം നന്ദാവനത്തുള്ള ഫളാറ്റില്‍ നിന്ന് കൊച്ചി സിറ്റി പൊലീസാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. കലാപാഹ്വാനം നടത്തിയതിന്റെ പേരിലാണ് അറസ്റ്റ്.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ രക്തമിറ്റിച്ച് നട അടപ്പിക്കാന്‍ നിരവധിപ്പേര്‍ തയ്യാറായി നിന്നിരുന്നുവെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രസ്താവന. ഈ പ്രസ്താവനയിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം എറണാകുളം സെന്‍ട്രൽ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്.
എറണാകുളം പ്രസ്‌ക്ലബില്‍ വെച്ചാണ് രാഹുല്‍ ഈശ്വര്‍ വിവാദ പ്രസ്താവന നടത്തിയത്. എന്നാൽ പിന്നീട് രാഹുൽ ഈ പരാമർശം മാറ്റിപ്പറഞ്ഞിരുന്നു. ഇരുപതോളംപേര്‍ രക്തമിറ്റിച്ച് നടയടക്കാന്‍ നിന്നിരുന്നുവെന്നും അവരോട് താന്‍ വേണ്ടെന്ന് പറഞ്ഞു പിന്തിരിപ്പിക്കുകയാണ് ചെയ്തതെന്നും ആ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു എന്നുമാണ് പിന്നീട് രാഹുൽ പറഞ്ഞത്. പമ്പയിലും സന്നിധാനത്തും വിശ്വാസികളെ തടഞ്ഞതിന് അറസ്റ്റിലായ രാഹുൽ ഈശ്വർ ഒരാഴ്ചയോളം ജയിലിൽ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിനുപിന്നാലെയാണ് വീണ്ടും അറസ്റ്റിലാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates