പത്രപ്രവര്‍ത്തകന്‍ സെന്‍സര്‍ ഓഫീസറല്ല

സെന്‍കുമാര്‍ പറഞ്ഞത് മലയാളം വാരിക പ്രസിദ്ധപ്പെടുത്തിയത് കുറ്റമാണെങ്കില്‍, അതെല്ലാം അതേപടി മറ്റു സകല പ്രസിദ്ധീകരണങ്ങളും പുനഃപ്രസിദ്ധീകരിച്ചതും കുറ്റമല്ലേ? 
പത്രപ്രവര്‍ത്തകന്‍ സെന്‍സര്‍ ഓഫീസറല്ല

സെന്‍കുമാര്‍ പറഞ്ഞത് മലയാളം വാരിക പ്രസിദ്ധപ്പെടുത്തിയത് കുറ്റമാണെങ്കില്‍, അതെല്ലാം അതേപടി മറ്റു സകല പ്രസിദ്ധീകരണങ്ങളും പുനഃപ്രസിദ്ധീകരിച്ചതും കുറ്റമല്ലേ? എങ്കില്‍, പാര്‍ട്ടി പത്രങ്ങള്‍ ഉള്‍പ്പെടെ സകല പ്രസിദ്ധീകരണങ്ങള്‍ക്കും എതിരേയും വരട്ടെ കേസ്. ടിപി സെന്‍കുമാറുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സമകാലിക മലയാളത്തിനെതിരായ പൊലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ എന്‍പി രാജേന്ദ്രന്‍ എഴുതുന്നു

ചില്ലറ വിവാദങ്ങള്‍ സൃഷ്ടിക്കും എന്നതിനപ്പുറം ഗൗരവമുള്ള അഭിപ്രായങ്ങളൊന്നുമല്ല സെന്‍കുമാര്‍ അഭിമുഖത്തില്‍ ഉന്നയിച്ചിട്ടുള്ളത്. അതേസമയം, അഭിമുഖത്തോടുള്ള സര്‍ക്കാരിന്റെ പ്രതികരണമാണ് വളരെ ഗൗരവമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്. ജനാധിപത്യ രാജ്യത്തില്‍ പൗരനു പറയാന്‍ ഭരണഘടനാപരമായി അവകാശമുള്ള പ്രശ്‌നങ്ങളും അഭിപ്രായങ്ങളും മാത്രമാണ് അഭിമുഖത്തില്‍ സെന്‍കുമാര്‍ ഉയര്‍ത്തിയിരുന്നത്. ശരിയും ന്യായവുമായ അഭിപ്രായങ്ങള്‍ മാത്രമേ ഒരാള്‍ ഉന്നയിക്കാവൂ എന്ന് ഏതു ഭരണഘടനയിലാണുള്ളത്? തെറ്റായ കാര്യങ്ങള്‍ പറഞ്ഞാല്‍ അതിനെ ചോദ്യം ചെയ്യാം, വിമര്‍ശിക്കാം, ശരി എന്ത് എന്നു മറുപടി പറയാം. അതാണ് ജനാധിപത്യപരമായ സംവാദം. മണ്ടത്തരം പറയുന്നതും കുറ്റമല്ല, ക്രിമിനല്‍ കുറ്റമേ അല്ല. 


കേരളത്തില്‍ സാമുദായിക സ്പര്‍ദ്ധയുണ്ടാക്കി എന്നും മറ്റുമുള്ള കുറ്റങ്ങള്‍ ഉന്നയിച്ച് സെന്‍കുമാറിന് എതിരേയും അത്തരം പരാമര്‍ശങ്ങള്‍ പ്രസിദ്ധപ്പെടുത്തി എന്നതിനു സമകാലിക മലയാളത്തിനു എതിരേയും കേസ് എടുത്ത ഗവണ്‍മെന്റ് നടപടിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. മുസ്‌ലിം മതതീവ്രവാദത്തെപ്പറ്റിയും ജനസംഖ്യാവര്‍ദ്ധനയെക്കുറിച്ചും ലവ് ജിഹാദിനെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങളിലൊന്നും പുതുമയില്ല, അവയൊന്നും ആരിലും ഞെട്ടലുണ്ടാക്കുകയുമില്ല. അതെല്ലാം കാലങ്ങളായി ഇവിടെ സംഘപരിവാറുകാര്‍ പറഞ്ഞുനടക്കുന്ന കാര്യങ്ങളാണ്. സെന്‍കുമാറിനെപ്പോലെ, കേരള പൊലീസിന്റെ തലപ്പത്ത് ഇരുന്ന ഒരാള്‍ ഇങ്ങനെ പറഞ്ഞതേ ഞെട്ടലുളവാക്കൂ. അതു പൊതുപ്രവര്‍ത്തകരും നിരീക്ഷകരും പ്രകടിപ്പിച്ചിട്ടുമുണ്ട്. സെന്‍കുമാറിന്റെ തെറ്റായ വീക്ഷണത്തെ ചോദ്യം ചെയ്യുന്ന നിരവധി ലേഖനങ്ങളും കുറിപ്പുകളും മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ക്കൂടിയെല്ലാം സെന്‍കുമാറിന്റെ അറിവില്ലായ്മയും വര്‍ഗ്ഗീയ മനോഭാവവും തുറന്നു കാട്ടപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ കേരളത്തില്‍ ചെറു പരിഹാസച്ചിരിക്കപ്പുറം വര്‍ഗ്ഗീയ സംഘര്‍ഷമോ സമുദായ സ്പര്‍ദ്ധയോ ഉളവാക്കിയുമില്ല. 


പൊതുവായി വര്‍ഗ്ഗീയത വളരുന്നതിനെക്കുറിച്ചോ ഭൂരിപക്ഷ വര്‍ഗ്ഗീയത, ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട സൗഭാഗ്യമായ ബഹുസ്വരതയ്ക്കു ഹാനിയുണ്ടാക്കുന്നതിനെക്കുറിച്ചോ സെന്‍കുമാറിനു യാതൊന്നും പറയാനുണ്ടായിരുന്നില്ല. ഇന്ത്യയൊട്ടാകെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പടരുന്ന അരക്ഷിതത്ത്വ ബോധമോ ഭീതിയോ സെന്‍കുമാറിനു സ്വാഭാവികമായും വിഷയമല്ല. ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കു പ്രോത്സാഹനവും പ്രേരണയുമാകുംവിധം കേരളത്തിലും മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദം പെരുകുന്നുണ്ട്. സംഘപരിവാര്‍ പക്ഷത്തുനില്‍ക്കുന്നവര്‍ക്ക് മുസ്‌ലിം വര്‍ഗ്ഗീയതയെക്കുറിച്ചേ പറയാനുള്ളൂ. മതേതരത്വ പക്ഷത്തു നില്‍ക്കുന്നു എന്നു അവകാശപ്പെടുന്ന വേറെ പലരാകട്ടെ, ഹിന്ദുത്വ  വര്‍ഗ്ഗീയതയെക്കുറിച്ചേ വേവലാതിപ്പെടാറുള്ളൂ. രണ്ടും ശരിയായ രീതിയല്ല.
യഥാര്‍ത്ഥ മതേതരത്വ പക്ഷത്തുനിന്നുകൊണ്ടല്ലാതെ വര്‍ഗ്ഗീയതയെ നേരിടാനാവില്ല. ഒരു വര്‍ഗ്ഗീയത അല്ല മറ്റൊരു വര്‍ഗ്ഗീയതയ്ക്കുള്ള മറുമരുന്ന്. 


സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ സമകാലിക മലയാളം വാരികയുടെ പത്രപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ദുരുദ്ദേശ്യത്തിന്റേയും ബുദ്ധിശൂന്യതയുടേയും മകുടോദാഹരണമാണ്. പത്രപ്രവര്‍ത്തകന്‍ സെന്‍സര്‍ ഓഫീസറല്ല. സംസ്ഥാന പൊലീസ് സര്‍വ്വീസില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ച ഒരാള്‍ സംസ്ഥാനത്തെ ചില പ്രശ്‌നങ്ങളുമായും സംഭവങ്ങളുമായും ബന്ധപ്പെട്ട് നടത്തിയ വിമര്‍ശനങ്ങള്‍ അതേപടി പ്രസിദ്ധപ്പെടുത്താനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണ്. മുന്‍ ഡി.ജി.പിക്കായാലും സാധാരണ പൊലീസുകാര്‍ക്കായാലും ലഭിക്കുന്ന അതേ ഭരണഘടനാവകാശമാണ് പത്രപ്രവര്‍ത്തകനും ലഭിക്കുന്നത്.

പ്രത്യക്ഷത്തില്‍ത്തന്നെ നിയമലംഘനമാണെന്നുറപ്പുള്ള അപകീര്‍ത്തിയോ രാജ്യദ്രോഹമോ അശ്‌ളീലമോ ആക്രമണാഹ്വാനമോ ഉള്ള പരാമര്‍ശങ്ങള്‍ മാത്രേമ പത്രാധിപര്‍ വെട്ടിക്കളയേണ്ടതുള്ളൂ. സെന്‍കുമാര്‍ കേരളത്തിലെ മുസ്‌ലിങ്ങളെ പാകിസ്താനിലേക്ക് ഓടിക്കണമെന്നൊന്നും പറഞ്ഞിട്ടില്ല, അങ്ങനെ പത്രങ്ങള്‍ എഴുതിയിട്ടുമില്ല. അങ്ങനെ രാവും പകലും പറയാറുള്ള വര്‍ഗ്ഗീയവാദി നേതാക്കള്‍ കേരളത്തില്‍ എത്രയോ ഉണ്ട്. അവര്‍ക്കെതിരെ, അതു പ്രസിദ്ധപ്പെടുത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ പെറ്റിക്കേസെങ്കിലും എടുത്തിട്ടുണ്ടോ എന്നെങ്കിലും? 


സെന്‍കുമാര്‍ പറഞ്ഞത് മലയാളം വാരിക പ്രസിദ്ധപ്പെടുത്തിയതു കുറ്റമാണെങ്കില്‍, അതെല്ലാം അതേപടി മറ്റു സകല പ്രസിദ്ധീകരണങ്ങളും പുനഃപ്രസിദ്ധീകരിച്ചതും കുറ്റമല്ലേ? എങ്കില്‍, പാര്‍ട്ടി പത്രങ്ങള്‍ ഉള്‍പ്പെടെ സകല പ്രസിദ്ധീകരണങ്ങള്‍ക്കും എതിരേയും വരട്ടെ കേസ്. അതാണ് ന്യായം. അതിനു ധൈര്യമുണ്ടോ സര്‍ക്കാരിന്? 

(മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററും കേരള മീഡിയ അക്കാദമി ചെയര്‍മാനുമായിരുന്നു ലേഖകന്‍)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com