സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് വിചാരണക്കോടതിയില്‍ മറച്ചുവച്ചു; പൊലീസിനെതിരെ നടപടിയെടുക്കണം; ദിലീപ് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് വിചാരണക്കോടതിയില്‍നിന്നു മറച്ചുവച്ചെന്നു നടന്‍ ദിലീപ്
സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് വിചാരണക്കോടതിയില്‍ മറച്ചുവച്ചു; പൊലീസിനെതിരെ നടപടിയെടുക്കണം; ദിലീപ് സുപ്രീംകോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് വിചാരണക്കോടതിയില്‍നിന്നു മറച്ചുവച്ചെന്നു നടന്‍ ദിലീപ്. ഈ ആരോപണമുന്നയിച്ച് പൊലീസിനെതിരേ ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അടിയന്തരഹര്‍ജി ഇന്നു പരിഗണിക്കും. കേസില്‍ സുപ്രീം കോടതിയിലെ ഹര്‍ജി തീരുമാനമാകുന്നതുവരെ ദിലീപിനെതിരേ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. സുപ്രീം കോടതി ഇതംഗീകരിച്ചെങ്കിലും വിചാരണക്കോടതിയില്‍ വാദം നടന്നപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം  അറിയിച്ചില്ലെന്നാണ് ദിലീപിന്റെ പരാതി. 

സംഭവത്തിന്റെ തെളിവായ വീഡിയോ ദൃശ്യം  ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരമാണ് പ്രോസിക്യൂട്ടര്‍ കേസെടുപ്പിച്ചത്. എന്നാല്‍, അന്വേഷണോദ്യോഗസ്ഥന്‍ സുപ്രീം കോടതിയില്‍ നടന്ന കാര്യങ്ങള്‍ പ്രോസിക്യൂട്ടറെ അറിയിച്ചില്ല. വിചാരണ ആരംഭിച്ചാല്‍ 10 ദിവസത്തിനകം കുറ്റം ചുമത്തേണ്ടിവരും. ഇതു സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനു വിരുദ്ധമാണ്. വീഴ്ചയ്ക്ക് ഉത്തരവാദിയായ  പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്നും സുപ്രീം കോടതിയിലെ ഹര്‍ജി തീര്‍പ്പാകുന്നതുവരെ വിചാരണ നീട്ടിവയ്ക്കണമെന്നുമാണു ദിലീപിന്റെ ആവശ്യം.

കുറ്റം ചുമത്തുന്നത് നീട്ടാമെന്ന സര്‍ക്കാര്‍ നിലപാട്  സുപ്രീം കോടതിയെ അറിയിച്ചെങ്കിലും രേഖപ്പെടുത്തിയില്ലെന്നാണു പൊലീസിന്റെ വാദം. വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ വിചാരണക്കോടതിക്കു മുന്നോട്ടുപോകാം. ആറുമാസത്തിനകം വിചാരണ തീര്‍ക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും  പോലീസ് സുപ്രീം കോടതിയെ അറിയിക്കും. അന്വേഷണോദ്യോഗസ്ഥനോട് ഇന്ന് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com