മരണം മുതൽ പിറവി വരെ - ലയ ചന്ദ്രലേഖ എഴുതിയ കഥ

മരണം മുതൽ പിറവി വരെ - ലയ ചന്ദ്രലേഖ എഴുതിയ കഥ
Updated on

ഉയരെ ആകാശത്തിൽ ചിറകടിച്ച് പറന്നു നീങ്ങുന്ന ഒരു ചെറിയ പറവക്കൂട്ടം പോലെയായിരുന്നു സ്ത്രീയുടെ ഓർമ്മകൾ. ഏത് നിമിഷവും ദിശ തെറ്റിച്ച് കുറുകേ പറക്കാവുന്ന ഒരു കുരുത്തം കെട്ട പക്ഷി അതിലുണ്ടായിരുന്നു.

 സൂസന്ന തന്റെ പ്രതിബിംബത്തോട് പറഞ്ഞു - 

 “ഹേയ് ചലിക്കുന്ന വർണ്ണച്ചിത്രമേ…  ഇപ്പാഴുടലിന് യാതൊന്നും എഴുതാൻ കഴിയുന്നില്ലല്ലോ… നിരാലംബയായ നിന്റെ നിത്യാവകാശി അക്ഷരങ്ങളുടെ (തുറന്നിട്ട) രൂപക്കൂടുകളെ മറന്നുപോയെന്നാണോ?

 എഴുതാതെ എഴുതാതെ പിന്നിടുന്ന ഓരോ നിമിഷവും ഞാനിതാ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. ആയിരം ആത്മഹത്യകൾ. നൂറായിരം ആത്മഹത്യകൾ. അനേക കോടി ആത്മഹത്യകൾ. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഞാൻ മരിച്ചു വീണുകൊണ്ടേ ഇരിക്കുന്നു. മുന്നിലിരിക്കുന്ന ഈ നിറം മങ്ങിയതും ശൂന്യവുമായ വെളുത്ത കടലാസ് പ്രൊമിത്യൂസിന്റെ ശപിക്കപ്പെട്ട ഹൃദയം പോലെ എൻറെ അനന്തമായ മരണങ്ങളെ മാത്രം ഓർമ്മപ്പെടുത്തുന്നു. മരണത്തിന്റെ നിറം വെളുപ്പു കൂടെയാണ്. ഒറ്റക്കാലിൽ ഏകാഗ്രമായി ഇളകാതനങ്ങാതെ തപസ്സ് ചെയ്തുകൊണ്ട് തൻറെ ദുർബലയായ ഇരയെ തേടുകയാണത്. വേദനകൊണ്ട് ഞാൻ പിടയുന്നു. അവസാനത്തെ ഇറ്റ് വെള്ളത്തിൽ നിന്നും എൻറെ മുറിവേറ്റ തൊണ്ടയിലേക്ക് പ്രാണന്റെ കിതപ്പിനെ അവശതയോടെ വലിച്ചെടുക്കുന്നു. എൻറെ ചെകിളകൾ പൊഴിഞ്ഞടിയുന്നു. മരണം ആർത്തിയോടെ എന്നെ കൊത്തി വിഴുങ്ങുന്നു. മരിക്കാനായി മാത്രം എൻറെ വേർപെട്ട പ്രാണൻ വീണ്ടും ഗർഭ ജലത്തിൽ ഉരുവം കൊള്ളുന്നു. 

വയ്യാ... വേദനിക്കുന്നു.. ഒരു ദിവസത്തേക്കെങ്കിലും എനിക്ക് ജീവിച്ചിരിക്കാൻ കഴിഞ്ഞെങ്കിൽ... എങ്ങനെയാണ് ഞാൻ എഴുതേണ്ടത്…?”

 എന്തെന്നാൽ ഈ എഴുത്തുകാരി എന്തെങ്കിലും എഴുതിയിട്ട് മൂന്ന് വ്യാഴവട്ടത്തിലേറെ കഴിഞ്ഞിരിക്കുന്നു. ഈ നിർദ്ദിഷ്ട കാലമത്രയും യഥാവിധി അവയവങ്ങളുറച്ച ഒരു ചെറുവാചകം പോലും അവരുടെ മെല്ലിച്ച പേനയുടെ കൈകൂപ്പിയ യോനീദളങ്ങൾ പകുത്ത് പ്രകാശത്തിലേക്ക് കൺമിഴിച്ചില്ല. ഋതുമതിയായിട്ടും അവരൊരിക്കലുമൊരു അമ്മയായില്ല. അവർ ഗർഭം ധരിച്ചതെല്ലാം ചാപിള്ളകളെയായിരുന്നു. പുറംലോകം കാണും മുന്നേ അവയെല്ലാം അങ്ങേയറ്റം പരിതാപകരമായി പല ജ്യാമിതികളിൽ ചേതനയറ്റ് മലർന്ന് കിടന്നു. എഴുത്തുകാരിയുടെ മനസ്സ് പിറക്കാതെപോയ അനേകമനേകം ശപിക്കപ്പെട്ട വാക്കുകളുടെ ഭീമാകാരമായ ഒരു ശ്മശാന ഭൂമികയായിരുന്നു. അവരതിനു മീതേ കടലിൽ മുങ്ങിച്ചത്ത പിഴച്ച പെണ്ണിൻറെ ദാഹമടങ്ങാത്ത പ്രേതത്തെപ്പോലെ വിവശയായി സദാ അലഞ്ഞുനടന്നു.

എങ്ങനെയാണ് നാളിത്രയും അവർക്ക് കൊടും ഭയത്തിന്റെ ഇരുചക്ര വാഹനമേറി വാക്കുകളുടെ വാ പിളർന്നതും ശൂന്യവുമായ മരണക്കിണറിനുള്ളിലേക്ക് സ്വയം ഭോജനമാകാതെ, ഇപ്രകാരം വിറങ്ങലിച്ചതെങ്കിലും സ്വന്തം ഭൗതിക ശരീരം കാത്തുവെയ്ക്കാൻ കഴിഞ്ഞത്? (മറ്റൊന്ന്, എനിയ്ക്ക് തോന്നുന്നത്, എഴുത്തില്ലായ്മ യഥാർത്ഥത്തിൽ വാക്കുകളുടെ പൊള്ളയായ ശൂന്യത തന്നെ ആവണമെന്നില്ല. കുത്തിയൊഴുകുന്ന അക്ഷരങ്ങളുടെ അതിപ്രസരത്തിലും ഒരാൾ സമ്പൂർണ മൗനിയാകാനുള്ള സാധ്യത വളരെ പ്രത്യക്ഷമാണെന്നിരിക്കെ!)

 ആരാണ് എഴുത്തുകാർ? അതൊരു തുറസ്സായ സംവാദ വിഷയം തന്നെ. എഴുതുന്നവർ എന്നതിനും വായിക്കപ്പെടുന്നവർ എന്നതിനും വ്യത്യസ്തമായ രണ്ട് അർത്ഥതലങ്ങൾ ആയതിനാൽ സൂസന്നയെ മേൽപ്പറഞ്ഞതിൽ ഒന്നാം വിഭാഗം മാത്രം ഉൾക്കൊള്ളുന്നു എന്ന് ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കാരണം അവരുടെ ഒരു വരി പോലും നാളിത്രയും മറ്റാരും വായിച്ചിട്ടില്ല. അവർ ഏറെയുമെഴുതിയത് ഡയറിക്കുറിപ്പുകളായിരുന്നു. അങ്ങേയറ്റം സ്വകാര്യമായവ. എങ്കിലും സൂസന്ന പ്രഗത്ഭമതിയായ ഒരെഴുത്തുകാരി തന്നെയാണെന്ന് ഞാൻ പറയും. (നിങ്ങളുടെ ഊഹം ശരിയാണ്. അവർ പോലുമറിയാത്ത അവരുടെ ഒരേയൊരു വായനക്കാരിയാണ് ഞാൻ.)

പല തവണയായി സൂസന്നയുടെ കറികൾക്കും മെഴുക്കുപുരട്ടികൾക്കും ഉപ്പ് കൂടിത്തുടങ്ങിയതോടെയാണ് ഈനാശുവും ശ്രദ്ധിച്ചു തുടങ്ങുന്നത്. അവൾക്ക് പായസത്തിൽ രുചിയ്ക്കുവേണ്ടി ഒരു നുള്ള് ഉപ്പിടുന്ന ശീലമുണ്ട്. പക്ഷേ ഇത്തവണത്തെ അടപ്രഥമൻ ഒരു കവിൾ ഇറക്കാതെ മട്ടുപ്പാവിലെ ബയോ കമ്പോസ്റ്റിന് കുരുതി കൊടുക്കേണ്ടി വന്നു. ബ്ലഡ്പ്രഷർ വേരിയേഷൻ കാരണം രുചിയുടെ കണക്കുകൂട്ടലിൽ പാകപ്പിഴ വരുന്നതാവാമെന്ന് കരുതി. ചെക്കപ്പെല്ലാം കഴിഞ്ഞപ്പോൾ എല്ലാം നോർമൽ. 

പിന്നീട് താഴെ ഇടവഴിയിലൂടെ പോകുന്ന ജനങ്ങൾ, മൂന്നാം നിലയിൽ ഓൺ ചെയ്തിട്ട മോട്ടർ കരകവിഞ്ഞ് തലവഴിയൊഴുകുന്നെന്ന് തെറിവിളിക്കാൻ തുടങ്ങിയപ്പോഴും കുളിച്ച് തല തോർത്തിക്കഴിഞ്ഞപാടെ  ‘ഞാനൊന്ന് കുളിച്ചിട്ട് വരാം’ എന്നും പറഞ്ഞ് സൂസന്ന കുളിമുറിയിലേക്ക് ഓടിക്കയറിയപ്പോഴും സംശയങ്ങളുടെ കൂണുകൾ മുളച്ചുപൊന്തി. മുളച്ചതെല്ലാം വിഷക്കൂണുകളാണെന്ന് നഗരത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റ് ലവലേശം സംശയമന്യേ സ്ഥിരീകരിച്ചു. അൽഷൈമേഴ്‌സ് മൂന്നാം ഘട്ടമാണ്. 

പതിയെപ്പതിയെ താൻ കാഴ്ചയുടെ പരിധിയിലുള്ള ഏതോ ശൂന്യാകാശത്തേക്ക് - എല്ലാ നിറങ്ങളും കൂടിക്കലർന്ന് കറുത്തത് - യാത്രയാവുകയാണെന്ന് സൂസന്നയ്ക്ക് മനസ്സിലായി. അതോർക്കുമ്പോഴെല്ലാം അവർ അടിവേരുറച്ച വൃക്ഷം കണക്കെ സദാ ആകാശത്തേക്ക് കൺനട്ടിരുന്നു. തുറന്നിട്ട മാറാല തിങ്ങിയ ജാലകത്തിന്റെ പിറകിൽ നിന്ന് അട്ടത്തേക്ക് ഉറ്റുനോക്കി സൂസന്ന എന്തെല്ലാമോ ജൽപനം ചെയ്യുന്നതിന് ഈനാശു വേദനയോടെ സാക്ഷ്യപ്പെട്ടു. ഇരവുപകലെന്നില്ലാതെ അയാൾ അവളുടെ നിഷ്ഠയില്ലാത്ത ഓർമ്മകൾക്ക് പാറാവുകാരനായി. 

ഒരുനാൾ അക്ഷരങ്ങളെ മറന്നുപോകുന്നത് സൂസന്ന ഭയപ്പെട്ടു. അവൾക്ക് ലോകത്ത് ഏറ്റവും പ്രിയം അക്ഷരങ്ങളെ ആയിരുന്നു. നിറങ്ങളില്ലാത്ത ലോകത്തേക്ക് എടുത്തെറിയപ്പെടും മുൻപ് വിളറിയതെങ്കിലും മനോഹരമായ തന്റെ പദങ്ങൾ കൊണ്ട് ഒരു അമൂർത്ത ചിത്രം കോറിയിടണമെന്ന് സൂസന്നയ്ക്ക് തോന്നി. അവൾക്ക് മാത്രം മനസ്സിലാവുന്നത്. മറ്റൊരർത്ഥത്തിൽ, ആർക്ക് വേണമെങ്കിലും എങ്ങനെ വേണമെങ്കിലും സ്വയേച്ഛയോടെ വ്യാഖ്യാനിക്കാവുന്നത്. (പക്ഷേ അവളുടെ ഈ എഴുത്തും മറ്റാരും കാണാനിടയില്ല എന്നിരിക്കെ ഇത്തരം ഒരു വിദൂരസാധ്യതയെപ്പറ്റി വളരെ ചിന്തിക്കേണ്ടതില്ല.) അങ്ങനെയാണ് മുപ്പത്തിയേഴ് നെടുങ്കൻ വർഷങ്ങൾക്കും, നീണ്ട ആലോചനകൾക്കും ശേഷം മറ്റാരുമറിയാതെ സൂസന്ന എന്ന എഴുത്തുകാരി തൻറെ അലസിപ്പോയ കുഞ്ഞുങ്ങളിലൊന്നിന്റെ ചിതറിയ അസ്ഥികൂടത്തിന്മേൽ ഇപ്രകാരം ഉണങ്ങിയ മാംസം കൂട്ടിത്തുന്നാൻ തുടങ്ങിയത്: 

 നിന്‍റെ വേശ്യ


പ്രിയപ്പെട്ടവനേ..

 നിനക്കു സുഖമാണോ?

ആ ചോദ്യത്തിന് അർത്ഥമേതുമില്ലെന്ന് എനിക്കറിയാഞ്ഞിട്ടല്ല. സുഖമില്ലാതിരിക്കാൻ എന്താണ്?! എങ്കിലും വെറുതേ... അങ്ങനെയാണല്ലോ ഒരു കത്ത് തുടങ്ങേണ്ടത്. വിരസമായ ചില ആവർത്തനങ്ങൾ. അതുകൊണ്ടുമാത്രം… വെറുതേ... ഒരാവർത്തനം.

ഞാനിവിടെ കൂടുതൽ ഏകാകിയായിരിക്കുന്നു. ഏകാന്തതയ്ക്ക് ഒരു രൂപമുണ്ടെങ്കിൽ എന്തായിരിക്കുമത്? ഒരു ഗ്രാമത്തെയാണോ നഗരത്തെയാണോ അതുൾക്കൊള്ളുന്നത്? ഉരുകിയൊലിച്ചും തണുത്തുറഞ്ഞും മധുരിച്ചും ചവർത്തും പറന്നുയർന്നും ആഴക്കയത്തിൽ മുങ്ങിത്താണും ചിലപ്പോൾ നീന്തിത്തുടിച്ചും പൂപോൽ വിരിഞ്ഞും മെഴുകുപോൽ ഉരുകിയും വിഹരിക്കുന്നു അത്. ഏകാന്തത ഇന്ദ്രജാലക്കാരിയായ ഒരു ബഹുരൂപിയാണ്.

ഈയിടെയായി ഞാൻ വല്ലാതെ ഫിലോസഫിക്കലാവുന്നെന്നാണ്  പാവം എൻറെ  കാമുകന്മാർ പറയുന്നത്. നിനക്കും തോന്നുന്നുണ്ടോ അങ്ങനെ? ഞാനെപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നല്ലോ. ഒരു നിമിഷം…

…അത്… സുന്ദരനായ എന്‍റെ കാമുകൻ വന്ന് (പേര് ഞാൻ പറയുന്നില്ല. അതിലെന്തിരിക്കുന്നു. പ്രത്യേകിച്ചും നിനക്കറിയാം - എൻറെ ജീവിതത്തിൽ!) നെയ്റോസ്റ്റിന്‍റെ ചൂടുള്ള ഒരു ചെറിയ കഷണം വായിൽ വെച്ചുതന്നിട്ട് പോയതാണ്. ഞാൻ എഴുതുന്നത് കണ്ട് അവൻ ഒളികണ്ണിട്ടുനോക്കി. "നീയിതെന്താണ് കവിതയെഴുതുന്നോ?" എന്ന്! എനിയ്ക്ക് ചിരി വരുന്നു.

'നീയിതെന്താണ്…' - അല്ലാ… പേരിനു മാത്രമല്ലാ… പ്രായത്തിനും വർഷങ്ങൾക്കുമൊന്നും കഴമ്പില്ലാതെയായിരിക്കുന്നു. വേഴ്ചയ്ക്കിടയിൽ എൻറെ നരച്ച തലനാരുകളിലൊന്ന് അവരിലൊരാൾ ആദ്യമായി കണ്ടെടുക്കുന്ന ആ നിമിഷത്തെ ഇടയ്ക്കിടെ ഞാനിപ്പോഴും സ്വപ്നം കാണാറുണ്ട്. (ഞാൻ അങ്ങേയറ്റം ശ്രദ്ധാലുവാണ്.) ദുഃസ്വപ്നം എന്നാണോ പറയേണ്ടത്? അറിയില്ലാ. പക്ഷേ അതോർക്കുമ്പോൾ ചിലപ്പോഴൊന്നും തുടർന്നെനിയ്ക്ക് ഉറങ്ങാനേ കഴിയാറില്ലാ…

എൻറെ രാജകുമാരാ... ഒരു സ്ത്രീയെ ഭോഗിക്കേണ്ടതെങ്ങനെയെന്ന് ഞാനാണവനെ പഠിപ്പിച്ചത്. സത്യം! അവനൊരു കൊച്ചുകുട്ടിയായിരുന്നു. ഞങ്ങളാദ്യമായി പരിചയപ്പെട്ട അന്ന് ഞാനെന്‍റെ ഇരുകൈകളും നീട്ടി അവനെ വാരിയെടുത്ത്… പറഞ്ഞില്ലേ, അവനൊരു കൊച്ചുകുട്ടിയായിരുന്നു.

എവിടെയാണ് നിർത്തിയത്? മറന്നുപോയി. അടുക്കും ചിട്ടയുമില്ലാതെ... തടഞ്ഞുനിർത്താൻ കഴിയാതെ… എൻറെ ആർത്തവരക്തം പോലെ മുറതെറ്റിത്തുടങ്ങിയ ചുവന്ന വാക്കുകൾ... എഴുതിയതിലേക്ക് വീണ്ടും മടങ്ങിച്ചെല്ലാനോ വിട്ടുപോയിടം പൂരിപ്പിക്കാനോ കഴിയാത്തവിധം... എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു…

വേശ്യകൾ എഴുതരുതെന്ന് ആരാണ് പറഞ്ഞത്? കുട്ടിക്കാലത്ത് ചെറിയ തോതിൽ ഞാൻ കവിതകളെഴുതുമായിരുന്നു. ആരും (ആകാശവും) കാണാതെ വിലങ്ങനെ വരകളുള്ള നോട്ടുപുസ്തകത്തിന്‍റെ പേജുകളിൽ അവയെ അമൂല്യമായി കാത്തുവെച്ചു. ആ കറുത്ത വിലങ്ങൻ വരകളായിരുന്നു എൻറെ കവിതകളുടെ അയനപരിധി. പിന്നീട് അമ്മ മരിച്ചപ്പോൾ (മരിച്ചപ്പോൾ?) ചിതയോടൊപ്പം, എൻറെ സ്വപ്നങ്ങൾക്കൊപ്പം, അതും എരിഞ്ഞില്ലാതെയായി. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ അത്യാനന്ദത്തിന്‍റെ ഗിരിശൃംഗങ്ങളില്‍ നിന്നുകൊണ്ട് ഞാന്‍ ഡയറിക്കുറിപ്പുകള്‍ എഴുതി. സുന്ദരമായ പുലര്‍കാലസ്വപ്നങ്ങളിലെ അർത്ഥരഹിതമായ ജല്പനങ്ങള്‍ മാത്രമാണ് എന്‍റെ യാഥാര്‍ത്ഥ്യങ്ങളും എന്ന് മനസ്സിലാക്കിയ നാളിൽ അതും അവസാനിച്ചു. വീണ്ടും മാറി ചിന്തിക്കുന്നത് നീ വന്നതു മുതൽക്കാണ്. വീണ്ടുമെന്‍റെ തുടക്കം നമ്മുടെ ഈ കത്തുകളിലൂടെയാണ്.

എഴുതിത്തുടങ്ങിയ രാത്രിയിൽ സൂസന്ന വിചിത്രമായൊരു സ്വപ്നം കണ്ടു. അവളുടെ സ്വപ്നത്തിൽ ഈനാശു മരിച്ചുപോയിരുന്നു. ആ ദിവസത്തിന് എന്തെങ്കിലും പ്രത്യേകത ഉള്ളതായോ യാതൊന്നും നഷ്ടപ്പെട്ടതായോ തോന്നാത്തതിനാൽ അവളപ്പോഴും നഗര ചത്വരത്തിലൂടെ ഒരു തവിട്ടു നിറമുള്ള കിഴവിപ്പൂച്ചയെപ്പോലെ ഉദാസീനയായി നടക്കുകയായിരുന്നു. ഹൈപ്പർ മാർക്കറ്റുകളുടെ ചില്ലുകൂടിലൂടെ പ്രദർശിപ്പിക്കപ്പെട്ട അതിമനോഹരങ്ങളായ ഫ്രോക്കുകളും ലഹങ്കകളും നോക്കി അവൾ നിന്നു. അവ അണിഞ്ഞുകൊണ്ട് സ്വയമൊരു ഭാഗ്യദേവതയെപ്പോലെ ആൾക്കൂട്ടത്തിനു നടുവിലെ ഏറ്റവും വിരൂപമായ പാതയിലൂടെ മെലിഞ്ഞ താളത്തിൽ നടന്നുവന്നു.

ഒറ്റയ്ക്ക് ഏറ്റവും സംതൃപ്തിയോടെ തലപൊക്കിയാണ് സൂസന്ന നടന്നിരുന്നത്. ആരും അവളെ ഗൗനിച്ചിരുന്നില്ല. (സത്യത്തിൽ അത് തന്നെയായിരുന്നു അവളുടെ ആവശ്യവും.) അവരെല്ലാം അതിഗൗരവമായ മറ്റേതോ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിക്കയായിരുന്നു. സൂസന്നയ്ക്ക് ചിരിവന്നു. അവൾ നടന്നുകൊണ്ടേയിരുന്നു. എങ്ങോട്ടാണ് നടന്നിരുന്നത്? പാത അവസാനിക്കുന്നുണ്ടായിരുന്നില്ല. അവസാനിക്കണമെന്ന് അവൾക്ക് തെല്ലും ആഗ്രഹമുണ്ടായിരുന്നതായും തോന്നിയില്ല. ഒരിടത്തുവെച്ച് ചുറ്റിലുമുള്ള ആളുകളെല്ലാം നൂലുപോലെ നേർത്ത് പാടേ മാഞ്ഞുപോയി. ഇപ്പോൾ സൂസന്ന തീർത്തും ഒറ്റയ്ക്കാണ്. അവൾ അത്യാനന്ദവതിയായി.

അതിശയകരമായ കാര്യമെന്താണെന്നു വെച്ചാൽ അപ്പോഴും അവൾക്ക് അയാളെ കാണാനേ തോന്നിയിരുന്നില്ല എന്നതാണ്. മാത്രമല്ല എന്തോ കാരണം കൊണ്ട് അവൾ അൽപ്പം സന്തോഷവതി കൂടെയായിരുന്നു! അത് മനസ്സിലാക്കിയപ്പോൾ സ്വപ്നത്തിൽ സൂസന്നയ്ക്ക് നീറിപ്പുകഞ്ഞു. എന്തുകൊണ്ടാണ് ഈനാശു മരിച്ചുപോയ ഈ ദൗർഭാഗ്യകരമായ ദിവസത്തിൽ തനിയ്ക്ക് ഇത്രമേൽ നിസ്സംഗയായിരിക്കാൻ കഴിയുന്നത്?!

മരിച്ചിട്ടും നാല് ദിവസങ്ങളായി ഈനാശുവിന്റെ മൃതദേഹം അടക്കം ചെയ്തിട്ടില്ല. തൊട്ടുമുന്നേ പ്രാണൻ വെടിഞ്ഞ ഇളം ചൂടോടെ അതിനെ ഇപ്പോഴും വീടിന്റെ അതിഥി മുറിയിൽ അന്തസ്സായി പ്രദർശിപ്പിച്ചിരിക്കുന്നു. നാലാം നാൾ സൂസന്ന അയാളുടെ ശരീരത്തിനടുക്കലെത്തിയപ്പോൾ വെറുപ്പോടെയും നിന്ദയോടെയും അനേകം കണ്ണുകളും നാവുകളും അവളെ എതിരേറ്റു. 

ആളുകൾ പരേതനെയോർത്ത് പൊട്ടിക്കരയുന്നുണ്ടായിരുന്നു. അവരിൽ ഭൂരിഭാഗം പേർക്കും അയാളെ അറിയുമായിരുന്നില്ല.

അവളയാളുടെ ശാന്തമായ കിടപ്പ് നോക്കി. ഓമനത്തമുള്ള അയാളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീര് പോലും പുറത്തേക്ക് വന്നില്ല. പകരം മനസ്സിന് വല്ലാത്ത ഒരു ഭാരക്കുറവ് അനുഭവപ്പെട്ടു. താനയാളെ ഒരിക്കലും സ്നേഹിച്ചിരുന്നതേയില്ലെന്ന് ആ നിമിഷത്തിൽ അവൾക്കുറപ്പായി. സൂസന്നയുടെ മനഃസാക്ഷി വെറുപ്പോടെ മുറുമുറുത്തു: “നശിച്ചവളേ... എന്തൊരു വഞ്ചകിയായ സ്ത്രീയാണ് നീ! ഒരു പാവം മനുഷ്യനെ മനസ്സിൽ പ്രതിഷ്ഠിച്ച് അയാൾ മരിച്ചുപോകാനായി നാളിത്രയും പകയോടെ കാത്തിരിക്കയായിരുന്നുവല്ലേ? കൊടും രാക്ഷസി!" 

അതേ നിമിഷത്തിൽത്തന്നെ സുദീർഘമായി പൊട്ടിച്ചിരിക്കണമെന്നു തോന്നിയ രസികൻ ചിന്തയെ സൂസന്ന പ്രയാസപ്പെട്ട് മെരുക്കി നിർത്തി.

ആളുകൾ അയാളെ വെള്ളത്തുണി കൊണ്ട് മൂടി. സൂക്ഷ്മതയോടെ വിലകൂടിയ ശവപ്പെട്ടിയിലേക്ക് മാറ്റി. ആദ്യമായി കാണുന്ന മനോഹരമായ ഒരു ദൃശ്യകലയെന്ന പോലെ സൂസന്ന അവയെല്ലാം കൗതുകത്തോടെ നോക്കി നിന്നു. അവരയാളെ ചുമലിലേക്ക് എടുത്തു വെച്ചു. നിറകണ്ണുകളോടെ നടന്നു തുടങ്ങി. അവൾ കൂടെപ്പോയില്ല. അപ്പോഴാണ്... അപ്പോഴാണ്... അപ്പോഴാണ്... പതിയെ ശവപ്പെട്ടിയുടെ കവാടം തുറന്നു കൊണ്ട് മേലാസകലം പൊതിഞ്ഞ വെളുത്ത കോട്ടൺതുണി വകഞ്ഞു മാറ്റി ഈനാശു തല ഉയർത്തി സൂസന്നയെ നോക്കിയത്. അവൾക്ക് ഞെട്ടലൊന്നും ഉണ്ടായില്ല. താൻ ആ മനുഷ്യനെ തെല്ലും സ്നേഹിച്ചിരുന്നില്ല എന്ന് ഇതിനോടകം അയാളും സംഗ്രഹിച്ചിരിക്കണം. പാവം. അതയാളെ എത്രമാത്രം വേദനിപ്പിച്ചിരിക്കും! ഒരുമിച്ച് പങ്കിട്ട നിമിഷങ്ങൾ, കണ്ട സ്വപ്‌നങ്ങൾ, കൊച്ചു പരിഭവങ്ങൾ, സന്തോഷങ്ങൾ...  സൂസന്ന അയാളുടെ കണ്ണുകളിലേക്ക് നോക്കി. അതിൽ വിഷാദമോ ദേഷ്യമോ പരിഭവമോ അതോ നിസ്സംഗതയോ എന്ന് അവൾക്ക് മനസ്സിലായില്ല. ഒരുപക്ഷേ അവൾക്കത് മനസ്സിലാക്കേണ്ടിയിരുന്നതുമില്ല. അവൾ സ്നേഹാലുവായി ഓടിച്ചെന്നില്ല. അയാളാവട്ടെ, വിരഹ ദുഃഖത്താൽ പൊട്ടിക്കരഞ്ഞില്ല. അവർ ഇരുവരും പക്ഷേ ഒരിക്കൽപ്പോലും കണ്ണുകൾ ചിമ്മിയിരുന്നതേയില്ല. ഇപ്പോൾ ആളുകൾ അയാളെയും കൊണ്ട് സൂസന്നയിൽ നിന്നും വിദൂരത്തിൽ എത്തിയിരിക്കുന്നു. അയാൾ അവസാനമായി അവളെ നോക്കി. അവൾ അയാളെയും. അപ്പോൾ സൂസന്ന പോലും അറിയാതെ സ്വന്തം കൈകൾ സാവധാനത്തിൽ വായുവിൽ ഉയർന്നു. ഒരു യാത്രാ മൊഴി പോലെ മൃദുലമായി അത് വിലങ്ങനെ വീശിക്കൊണ്ടിരുന്നു. ചുണ്ടിന്റെ ഒരു കോണിൽ ഈനാശു ഒന്ന് നേർത്ത് പുഞ്ചിരിച്ചപോലെ തോന്നി. സൂസന്നയും പുഞ്ചിരിച്ചു. തങ്ങൾക്ക് മാത്രം കാണാനായി. നേർത്ത്... വളരെ വളരെ നേർത്ത്... പിന്നീടതും അലിഞ്ഞ് ഇല്ലാതെയായി…

 

 

പുതിയ വിശേഷമുള്ളത്, ഇവിടെയടുത്ത് ഒരു മാർവാരി കുടുംബം താമസിക്കാനെത്തിയിരിക്കുന്നു. അടുത്തെന്നു പറഞ്ഞാൽ, എൻറെയീ ജനാലയിലൂടെ നോക്കിയാൽ ആ സ്ത്രീയെ കാണാം. എള്ളിന്റെ എണ്ണപോലെ കറുത്ത് മെലിഞ്ഞ കൈത്തണ്ടകളിൽ നിറയെ ചുവപ്പും മഞ്ഞയും ഇടകലർന്ന കുപ്പിവളകൾ കിലുക്കിക്കൊണ്ട് അവൾ എന്തെല്ലാമോ പാചകം ചെയ്യുന്നത് കൗതുകത്തോടെ (തെല്ലൊരസൂയയോടെയും?) ഞാൻ നോക്കിയിരിക്കും. അതൊരു രസമാണ്. ശകുന്തള എന്നാണ് അവളുടെ പേരെന്ന് ഈയിടെയാണ് ഞാൻ മനസ്സിലാക്കിയത്. എൻറെ അതിഥികളിലാരോ ഒരാൾ പറഞ്ഞുള്ള അറിവാണ്. അയാളെങ്ങിനെയാണറിഞ്ഞത്?!

പാചകം ചെയ്യുമ്പോൾ ശകുന്തളയുടെ രണ്ടാൺകുട്ടികൾ - ഏഴോ എട്ടോ വയസ്സുണ്ടാവും അവർക്ക് - ചുറ്റിലും നിന്ന് അവളുടെ കൈയനക്കങ്ങൾ സാകൂതം നിരീക്ഷിച്ചുകൊണ്ടിരിക്കും. ഒക്കത്ത് രണ്ട് വയസ്സോളം വരുന്ന ഒരു പെൺകുഞ്ഞിനെ അവളടക്കിപ്പിടിച്ചിരിക്കും. ഈ കാഴ്ച കാണുമ്പോഴെല്ലാം എൻറെ അടിവയറ്റിൽ നിന്നും അജ്ഞാതമായ ഒരു വേദന ഉയരും. ഞാൻ നിന്നെയോർക്കും…

സൂസന്ന മുന്നിലെ ഫൈബർ പ്ളേറ്റിൽ ചുവപ്പ് പടർത്തിക്കിടന്ന ബാർബിക്യൂ ചിക്കൻ പിസയിലെ തെറിച്ച കഷണം ആർത്തിയോടെ എടുത്ത് വായിലേക്കിട്ടു ചവച്ചു.  മുൻപ് നൂറോ അതിലേറെത്തവണയോ അത് കഴിച്ചതിന്റെ രുചികരമായ സ്വാദ് ഓർത്തെടുത്തു. അത്ഭുതകരമായ കാര്യം, അവൾ അത്തരമൊരു പിസ ആദ്യമായി കഴിക്കുകയായിരുന്നു. താനൊരു വെജിറ്റേറിയൻ ആണെന്ന കാര്യം അവൾ മറന്നുപോയിരുന്നു!

 അവർ വ്യാപാരത്തിനായി എത്തിയതാണ്. അതും ഇവിടെ, ഈ ചുറ്റുവട്ടത്തിൽ. എന്തോ അബദ്ധം പറ്റിയതെന്നു തീർച്ച. കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് അവൾക്കെന്നെപ്പറ്റി കൃത്യമായി മനസ്സിലാവുന്നത്. അതുവരെയും എൻറെ നേർക്കവളെറിഞ്ഞു തന്നിരുന്ന ദുർബലമായ നോട്ടങ്ങൾ, കുഞ്ഞു പുഞ്ചിരികൾ- പാതി വിരിഞ്ഞ ഒരു പൂമൊട്ടിനെ ഓർമ്മപ്പെടുത്തുന്നത് - പെട്ടെന്നില്ലാതായപ്പോൾ ഞാനതൂഹിച്ചു. പ്രതീക്ഷിച്ചിരുന്നതാണ്. രാത്രികാലങ്ങളിലെ എൻറെ സന്ദർശകർ, ഇവിടെനിന്നുയരുന്ന അടക്കിപ്പിടിച്ച ശീൽക്കാരങ്ങൾ... പാവം. വല്ലാതെ പേടിച്ചിരിക്കണം. ഞാൻ പുറത്തുണ്ടാവുന്ന സമയങ്ങളിലെല്ലാം ഭർത്താവിനെ മാർവാരിയിൽ എന്തോ പറഞ്ഞ് അവൾ ധൃതിപ്പെട്ട് അകത്തേക്ക് കൂട്ടിക്കൊണ്ടുപോകും ഇപ്പോൾ. എന്തോ ചീത്ത വാക്കാണെന്ന് ഞാനൂഹിക്കുന്നു. ചീത്തവാക്ക്! ഞാനങ്ങനെ പറഞ്ഞുകൂട അല്ലേ? വേശ്യകൾക്കെവിടെയാണ് നല്ലതും ചീത്തയും?1

എനിക്ക് ചിരിയാണ് വരിക. അപ്പോഴെല്ലാം അവളുടെ ദുഷ്യന്തനെ (മേഘ് രാജ് എന്നോ മറ്റോ ആണ് അയാളുടെ ശരിയായ പേര്. രൂപം മാറലുകൾ, ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള സ്വാഭാവികമായ പ്രയാണവും, മേഘങ്ങൾക്ക് എത്ര  ആയാസരഹിതമാണെന്നത് എന്നെ കുറച്ചൊക്കെ സന്തോഷിപ്പിക്കുന്നുണ്ട്. നോക്കൂ, എത്ര ദുഷ്ടയാണു ഞാൻ!) അയാൾ പോലുമറിയാതെ എന്നിലേക്കാവാഹിക്കുന്നതും പിന്നീടൊരിക്കൽ എൻറെ ഉമ്മറപ്പടിമേൽ മുദ്രാമോതിരവുമായി വന്നുനിന്ന് അവൾ കരഞ്ഞു നിലവിളിക്കുന്നതും വെറുതേയെങ്കിലും ഞാൻ പകൽക്കിനാവ് കാണാറുണ്ട്. ഈയിടെയായി എനിക്കതൊരു വിനോദോപാധി കൂടെയായിരിക്കുന്നു. ഏതൊരു പെണ്ണിനെക്കൊണ്ടും, സുബോധം വെടിഞ്ഞ് തട്ടിയെടുക്കാൻ പ്രേരിപ്പിക്കും വിധം ആജാനുബാഹുവായൊരു സുന്ദരനാണയാൾ എന്നു ഞാൻ പറഞ്ഞാൽ നീ അസൂയപ്പെടുമോ..? പക്ഷേ വേണ്ട… ശകുന്തളയുടെ ആ കറുത്ത് മെലിഞ്ഞ കൈകളുടെ പെണ്ണത്തമാണ് എനിക്കതിലുമേറെയിഷ്ടം.

“പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് പരിണമിക്കുന്ന ഒരു ജീവിയുടെ യഥാർത്ഥ സ്വത്വം എന്താണ്? ഇഴയുകയോ പറക്കുകയോ അതിന്റെ ധർമ്മം?” സൂസന്ന ചോദിച്ചു. ഈനാശുവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അയാൾ വളരെയൊന്നും പഠിച്ചിരുന്നില്ല. അക്ഷരത്തെറ്റുകൾ നിറഞ്ഞ ജീവിതമായിരുന്നു അയാളുടേത്. ‘ഈനാശു’ എന്ന പേര് എത്ര തവണ പറഞ്ഞു കൊടുത്തിട്ടും 'ഇനശു' എന്ന് തന്നെയാണ് അയാളിപ്പോഴും എഴുതുന്നത്. 

"ഏതോ ഒരു തണുപ്പാൻ കാലത്ത് നിനച്ചിരിക്കാതണയുന്ന മറവിയുടെ കനത്ത കമ്പളം കരുണാർദ്രമായി എന്നെയമർത്തിപ്പുണരുമ്പോൾ…. അപ്പോഴേക്കും നിങ്ങളും എനിയ്ക്ക് അന്യനായിക്കാണും. അന്നും എന്നെ സ്നേഹിക്കുമോ ഈനാശു...?"  സൂസന്ന വീണ്ടും ചോദിക്കുന്നു.

എത്രാമത്തേതാണ് ഈ കത്ത്? നിനക്കോർമ്മയുണ്ടോ? എണ്ണമിട്ടു വിളിക്കാൻ കഴിയാത്ത വലിയൊരു കാക്കത്തൊള്ളായിരം! കാക്കത്തൊള്ളായിരം- കുട്ടികളങ്ങനെയല്ലേ പറയുക? ഇരുപത് വിരലുകളുമെണ്ണി വീണ്ടുമെണ്ണി തെറ്റിച്ച് ഒടുക്കം നിശ്ചയമില്ലാതെയാകുമ്പോൾ, കാക്കത്തൊള്ളായിരം!

എൻറെ രാജകുമാരാ… നിനക്കെഴുതുമ്പോൾ മാത്രമാണ് ഞാൻ ഞാനായി ജീവിക്കുന്നത്. അതുകൊണ്ട് മാത്രമാണ് ഒരിക്കലെങ്കിലും നിന്‍റെ മറുപടിക്കായി, നീ വരുമെന്ന പ്രതീക്ഷയിൽ, ഞാനിനിയുമിനിയും, ഇങ്ങനെ…

എന്നോടുള്ള നിന്‍റെ പ്രണയത്തേക്കുറിച്ച്, അതിന്റെ ആഴത്തേക്കുറിച്ച് മറ്റാരാണറിയുക? കണ്ണുകൾ നിറയുന്നതെന്തിനെന്നാണ് ഞാനിപ്പോഴോർക്കുന്നത്. ഇത്തവണ സത്യമായും നീ വരും! മനസ്സങ്ങനെ തന്നെ പറയുന്നു; വരുമെന്ന്…

ഇന്നോളമെന്നെ തേടിയെത്തിയ ഓരോ പുരുഷനും ഓരോ വീട് പോലെ തോന്നിക്കുന്നു. വലുതും ചെറുതും ഇടുങ്ങിയതും വിശാലവുമായ വീടുകൾ. ഒറ്റമുറിക്കുടിലുകൾ, കൊട്ടാരസമാനമായവ… ഒരിക്കലും വീട് എനിയ്ക്ക് അഭയമോ ചില്ലയോ ആയിരുന്നില്ല. ഞാനതിനെ ഉടുപ്പ് പോലെ എടുത്തണിയുകയാണ് ചെയ്തത്. ഒരു വീടും എന്നെയല്ല, ഞാൻ വീടിനെയാണ് ഉൾക്കൊണ്ടത്. അനേകം വീടുകളെ. 

ഉടുപുടവകൾ പാമ്പുറ പോലെ എൻറെ തൊലിയോട് ഒട്ടിക്കിടന്നിരുന്നില്ല. വളരെ അയഞ്ഞതായിരുന്നു അവ (ഞാനതിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു.) ഏത് നിമിഷവും അനായാസേന ഊരിയെറിയപ്പെടാൻ പാകത്തിലുള്ള തികഞ്ഞ അരക്ഷിതാവസ്ഥ അവയെ സദാ ചുറ്റിപ്പറ്റി നിന്നു.

നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ? തൊള്ളായിരത്തി എഴുപത്തി ഒൻപത് ഫെബ്രുവരിയിലെന്നാണ് ഓർമ്മ - ഒരു ഒൻപത് വയസുണ്ടാവും അന്നെനിക്ക് – ക്ലാസ് മുറിക്ക് പുറത്ത് പൊരിവെയിൽ കത്തിനിൽക്കുന്ന സമയം - കുട്ടികൾ ഓരോരുത്തരോടും “വലുതാവുമ്പോ ആരാവണം..?” എന്ന് ഈശ്വരിട്ടീച്ചർ ചോദിച്ചപ്പോ ഞാൻ പറഞ്ഞത് "തേബ്ടിച്ചിയാവണം" എന്നായിരുന്നു. തേവിടിശ്ശി! ആ വാക്ക് ശരിയായി ഉച്ചരിക്കാൻ പോലും അന്നെനിക്കറിവില്ലായിരുന്നു. ടീച്ചർ  അന്നെന്നെ പൊതിരെ തല്ലി. എല്ലാവരുടേയും മുന്നിൽ വെച്ച് ഒരു നീളൻ പുളിവാറലുകൊണ്ട്. എന്‍റെ കണങ്കാലുകൾ രണ്ടും ചോര വാർക്കുവോളവും. നീറിപ്പുകയുമ്പോഴും എൻറെ കുഞ്ഞുമനസ്സ് ചികഞ്ഞത് കാരണമായിരുന്നു. വാക്കുകളിലെ കണ്ടെത്താൻ കഴിയാത്ത തെറ്റ്.  ഓ… ഉരഞ്ഞു പുകയുന്നു ഇപ്പോഴും…

സൂസന്ന നോക്കുമ്പോൾ മെയിൻ സ്റ്റേഷനിലേക്ക് നിർത്തിയിടുന്നതിനായി വേഗതകുറച്ച് ഓടിക്കൊണ്ടിരിക്കുന്ന ഒരു കറുത്ത നീളൻ തീവണ്ടി പോലെ മേഘങ്ങൾ ഒഴുകി നീങ്ങുന്നു. അങ്ങനെ നോക്കി നോക്കി നിൽക്കെ അപ്രതീക്ഷിതമായി തീവണ്ടി അപകടത്തിൽ പെട്ടു. ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുന്നേ തന്നെ കൊടുങ്കാറ്റ് പോലെ എന്തോ ഒന്ന് അതിൻറെ എണ്ണമറ്റ ബോഗികളെ നാലുപാടും ചിന്നിച്ചിതറിച്ചു. പതിയെപ്പതിയെ അവയവങ്ങളും യാത്രക്കാരും പൂർണമായി നഷ്ടപ്പെട്ട് ആ വാഹനം പാടേ പൊടിഞ്ഞ് മാഞ്ഞുപോയി. ആകാശത്ത് ഒരു മരണം സംഭവിച്ചിരിക്കുന്നു! അങ്ങനെയൊരു തീവണ്ടി അവിടെ ഉണ്ടായിരുന്നതേയില്ല എന്ന ഭാവത്തിൽ വാനം സൗമ്യമായി ചിരിച്ചു നിൽക്കുന്നു. ചിതറിയ മേഘങ്ങളുടെ പാതിയിൽ നിന്ന് പതിയേ ഒരു താമര വിരിയുന്നു. കുതിരപ്പുറത്തേറി ധീരനായ യോദ്ധാവ് കുതിച്ചു പായുന്നു. പിന്നെ ക്രമേണ അവയും ഇല്ലാതായി നവീന രൂപങ്ങൾ. നോക്കൂ, മരിച്ച മേഘങ്ങളൊക്കെയും മറുപടി പിറന്നുകൊണ്ടിരിക്കുന്നു. ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപം കൈക്കൊള്ളുന്നു. മനുഷ്യൻ മണ്ണാവുന്ന പോലെ. മണ്ണ് വേരിൽ ചേരുന്ന പോലെ. വേര് ഇലകളിൽ തുടിപ്പാവുന്ന പോലെ. ഇലകൾ പൂക്കളിൽ, പൂക്കൾ തേനീച്ചകളിൽ, തേനീച്ച തേനിൽ, തേൻ നമ്മിൽ, നാം.......

നിലയ്ക്കാതെ തുടരുന്ന ജനനമരണങ്ങളുടെ വൃത്താകാരമായ വലിയ കാൻവാസ്. ജീവിതത്തിന്റെ നശ്വരതയെയും നൈരന്തര്യത്തെയും പ്രവചനാതീതതയെയും പറ്റി ആകാശത്തോളം അനായാസമായി പഠിപ്പിച്ചുതരുന്ന മറ്റെന്തുണ്ട് ലോകത്തിൽ? അവസാനമില്ലാതെ വെളുത്തും ചുവന്നും നീലിച്ചും കറുത്തിരുണ്ടും രാത്രി പകലായും പകൽ രാത്രിയായും അത് നമ്മെ ജീവിതത്തിന്റെ അടിസ്ഥാന തത്വം അഭ്യസിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആകാശം നോക്കുമ്പോൾ ഒരു മനുഷ്യൻ അവൻറെ ഉള്ളിലേക്ക് തന്നെ നോക്കിക്കൊണ്ട് ക്ഷണികമായ സ്വന്തം ജീവിതത്തെ അറിയുന്നു. മാറ്റത്തെക്കുറിച്ചുള്ള ഈ അവബോധം തന്നെയാണ് ഏറ്റവും സമ്പന്നമായ അറിവ്. ആകാശം പഠിപ്പിക്കുന്നത് അതാണ്. അതിനാൽ ജീവിതത്തെ മനസ്സിലാക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം ആകാശത്തെ നിരീക്ഷിക്കുകയാണെന്ന് സൂസന്നയ്ക്ക് തോന്നി.

എന്‍റെ അമ്മ ഒരു തേവിടിശ്ശിയായിരുന്നു. മീനാംബാൾ അങ്ങനെയാണ് അമ്മയെ വിളിക്കാറ്- "ഓ അമ്മ ഒര് തേവിടിച്ചി"

ഞാനീ ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ടത് എന്‍റെ അമ്മയെ ആയിരുന്നു. അതുകൊണ്ടാണ് അമ്മയെപ്പോലെയാകാൻ ആഗ്രഹിച്ചതും. പിന്നെയുമെവിടെയായിരുന്നു തെറ്റ്?

ഒരിക്കെ രാവിലെ എഴുന്നേറ്റുവന്നയുടൻ, ''ഉങ്കളെ നാ എപ്പ്ടി കൂപ്പിടണോ..?'' എന്ന് തലേന്നു രാത്രി ഞാൻ കണ്ട ആളിനോട് ചോദിക്കാനായി മീനാംബാൾ എന്നെ പറഞ്ഞുവിട്ടു. പ്രതിഫലമായി അവർ എനിയ്ക്ക് ഒരു ഗ്ലാസ് കൊഴുത്ത പശുവിൻപാല് തരും. പാവം! ഒരു ഗ്ലാസ് പാലിനായി എന്താണ് ഞാനന്നു ചെയ്തുകൂടാത്തത്?! എൻറെ രാജകുമാരന് പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലല്ലോ? ജീവിതത്തിലെ ഏറ്റവും പരിശുദ്ധമായ അനുഭൂതി നിങ്ങൾക്കു നഷ്ടമായി എന്നാണ് ഞാൻ പറയുക.

ഉറപ്പില്ലാത്ത വാതിൽ മലർക്കെ തുറന്ന് അമ്മയുടെ മുറിയിലേക്ക് ഞാൻ ധൃതിയിൽ കയറിച്ചെന്നു. അമ്മയുടെ ദുർബലമായ തുടകളിലേയ്ക്ക് ഉണക്കച്ചുള്ളികൾ പോലെ വികൃതമായി കാലുകൾ പിണച്ചുവെച്ച് കിടക്കുന്ന ആ മനുഷ്യനോട് ഒരുഗ്ലാസ് പാലിന്റെ കൊതിപ്പിക്കുന്ന രുചിഭാവനയിൽ നിഷ്കളങ്കമായി ഞാൻ ചോദിച്ചു: "'ഉങ്കളെ നാ എപ്പ്ടി കൂപ്പിടണോ..?'"

ഉണങ്ങിയ പുളിവാറലിന്‍റെ നീറ്റൽ മാത്രമാണ് ഓർമ്മയിൽ എൻറെ കുട്ടിക്കാലം!

ഒരുപാട് ചുള്ളിക്കമ്പുകൾ, നരച്ച, അമ്മയുടെ അത്രയും ഭംഗിയില്ലാത്ത എൻറെ തുടകളിലേയ്ക്ക് പിണഞ്ഞുരസുമ്പോഴും, ഇപ്പോഴും ഞാനാ വേദന അറിയാറുണ്ട്. അതിൻറെ പുകച്ചിലിൽ ഞെരിഞ്ഞമർന്നുകൊണ്ട് വീണ്ടും ഞാനെന്‍റെ തെറ്റിനേക്കുറിച്ചോർമ്മിക്കും. എവിടെയാണു പിഴച്ചത്? ഈ ഉണങ്ങിയ പുളിവാറലുകൾ എന്തിനാണെന്നെ ഇത്രമാത്രം മുറിപ്പെടുത്തുന്നത്?

ഒരു വേദനയുടെ മാത്രം വ്രണിതവികാരത്തോടെ വശത്തെ ഭിത്തിയിലേക്ക് നോക്കി ഓരോ സംഭോഗവും കഴിയുന്ന നിമിഷത്തിനായി ഞാൻ നിശ്ചലയായി കാത്തുകിടക്കും. എൻറെ കാമുകന്മാർ പേപ്പട്ടികളേപ്പോലെ കുരച്ചുകൊണ്ട് എന്നോട് ചോദിക്കും -

"തേവിടിശ്ശി! നീയിതാരെയോർത്തു കിടക്കുകയാണ്?"

"എൻറെ പെണ്ണേ... നിന്‍റെ പഴയ പ്രസരിപ്പെല്ലാം എവിടെപ്പോയി?"

ഞാൻ നിന്നെയോർക്കുകയായിരുന്നു… ഉണങ്ങിയ പുളിവാറലുകൾകൊണ്ട് നീയൊരിക്കലും എൻറെ തുടകളിലുരസുകയോ മുറിപ്പാടുകളിൽനിന്നും ചോര കിനിയുകയോ ഇല്ല. വിരൽ പടർത്തും മുന്നേ എൻറെ നഗ്നമായ ഉടലിനെ നീ വളരെ നേരം ആരാധനയോടെ നോക്കിനിൽക്കും. (അത് തീർച്ചയായും എനിയ്ക്കൊരു പുതിയ അനുഭവമാണ്!) ഞാനെന്‍റെ രണ്ടുകൈകളും നീട്ടി നിന്നെ വാരിപ്പുണർന്ന് എൻറെ മുഴുവൻ സ്നേഹവും തരും. എന്നോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് നീയെന്‍റെ വ്രണങ്ങളെല്ലാം തുടച്ചുമാറ്റും. നിറഞ്ഞ സ്നേഹത്തോടെ എന്നെ ഒരിക്കൽ ചുംബിക്കണം നീ. ആ നിമിഷം എന്നേയ്ക്കും, ലോകം നിലനിൽക്കുവോളവും തുടരണമെന്ന നിശ്ശബ്ദപ്രാർത്ഥനയിൽ ഞാൻ കണ്ണുകളിറുകിയടച്ച് സ്വയം മറന്നു കിടക്കട്ടേ... അന്ന് ഞാനെന്റെ ദേഹത്തെ ആദ്യമായറിയും. അതിന്റെ ഭാഷ നീയും!

ഇപ്പോഴും ഇങ്ങനെ നിന്നെ ഓർത്തിരിക്കുമ്പോൾ ചുറ്റിലും സായാഹ്നം വന്നണയുന്നത് ഞാനറിയുന്നു. എന്നെങ്കിലും ഒരിക്കൽ ഏതെങ്കിലുമൊരു വരിയിൽ പതിവുപോലെ ഈ കത്തും അവസാനിപ്പിക്കേണ്ടതാണെന്ന തിരിച്ചറിവ് എന്നിൽ ഭീതി പടർത്തുന്നു. പിന്നീട് മൗനമാണ്. അനന്തമായ മൗനം. നിന്നോടുള്ള എന്റെ പ്രണയം അറ്റമില്ലാത്തതാണ്... എനിയ്ക്കിത്, ഈ കത്ത്, ഒരിക്കലും അവസാനിപ്പിക്കേണ്ട... ഒരു പൂർണ വിരാമത്തിലും എനിയ്ക്ക് നിലയ്‌ക്കേണ്ട…

നിനക്കറിയാവുന്നതുപോലെ.......... 

ആ ഒറ്റവരി മാത്രം പൂരിപ്പിക്കാതെ സൂസന്ന പിറ്റേന്നത്തേക്ക് മാറ്റിവെച്ചു.

മരണം മുതൽ പിറവി വരെ - ലയ ചന്ദ്രലേഖ എഴുതിയ കഥ
ആകാശമീനുകള്‍ - അരുണിമ എഴുതിയ കഥ

അപ്പോൾ ഇറുക്കിപ്പിടിച്ച കൈകളിൽ മരുന്നുകുപ്പികളുമായി വാതിൽ മുട്ടിവിളിച്ച ഈനാശുവിനോട് അവൾ പറഞ്ഞു: "ഈനാശു, ഞാനൊരു കഥ എഴുതുകയാണ്. എൻറെ ദുർബലമായ ഓർമ്മകൾ നിർജീവമാകുന്ന അന്ന്, തുടർന്നുള്ള എല്ലാ ദിവസങ്ങളിലും, മേശവലിപ്പിലെ മൂന്നാമത്തെ അറയിൽ നിന്ന് നിങ്ങൾ വിളറിയ മേപ്പിൾ മരങ്ങളുടെ പുറംചട്ടയുള്ള ചെറിയ പുസ്തകം എനിയ്ക്ക് എടുത്തുനൽകണം. ശ്രദ്ധിക്കുക, ഒരിക്കലും അതിൻറെ താളുകളിൽ കണ്ണുറപ്പിക്കാൻ ധൈര്യപ്പെടരുത്. മറ്റാർക്കും എൻറെ അക്ഷരങ്ങളിലേക്ക് പ്രവേശനമില്ല. നിങ്ങൾക്കുപോലും."

കൺപോളകളിൽ കഴിഞ്ഞ കുറെ രാത്രികളിലായി പിണങ്ങി നിന്ന മയക്കം പതിയെ സന്ധി ചേർന്ന് ഉരുമ്മി. ഇന്ന് സുഖമായി ഉറങ്ങാൻ കഴിഞ്ഞേക്കും. ഈനാശു മേശപ്പുറത്ത് കൊണ്ടുവെച്ച ആപ്പിളുകൾ ചെത്തിക്കൊണ്ടിരിക്കെ സൂസന്ന ആ ഭാഗ്യവാൻമാരോ നിർഭാഗ്യവതികളോ ആയ ചുവന്ന പഴങ്ങളുടെ ശുഷ്കമായ ജീവിതകാലത്തെക്കുറിച്ച് ചിന്തിച്ചു. മുറിപ്പെടുത്തും മുന്നേ അവൾ അവയോട് അകമഴിഞ്ഞ് മാപ്പ് ചോദിച്ചു. തൻറെ കൊഴുത്ത ഉമിനീരിലേക്ക് സസ്‌നേഹം അവസാനമായി സ്നാനപ്പെടാൻ പോകുന്ന മധുരത്തരികൾക്ക് ഹൃദയം കനത്ത് നന്ദി പറഞ്ഞു. അവശേഷിച്ച ആപ്പിൾ കുരുക്കളെ അവർ നിറവാത്സല്യത്തോടെ ജനാല വഴി പുറത്തേക്ക് വിതറി. ഭൂമിയുടെ ഭീമാകാരമായ അണ്ഡത്തിലേക്ക് നേർത്ത് കറുത്ത ബീജങ്ങൾ പൊഴിച്ച അതേ നിമിഷത്തിൽ സമീപഭാവിയിൽ നിന്നും അദൃശ്യമായി തന്നെ ഉറ്റുനോക്കുന്ന ചെടികളുടെ ഓരോ കുഞ്ഞു ഭ്രൂണത്തിനും സൂസന്ന സ്വയം പിതൃപ്പെട്ടു. അരികെ മണ്ണിലെവിടെയോ നേർത്തൊരു മഴയുടെ രഥമുരുളുന്നത് അവൾക്കിപ്പോൾ വ്യക്തമായി കേൾക്കാം. 

രാവിലെ സൂസന്നയുടെ മുറിയിലേക്ക് പ്രവേശിച്ചപ്പോൾ തലേന്ന് പെയ്തുതീർന്ന പെരുമഴയുടെ കോച്ചുന്ന തണുപ്പിൽ ഈനാശു അടിവേരടർത്തി പിഴുതെറിഞ്ഞൊരു പാഴ്‌ച്ചെടി പോലെ വിറങ്ങലിച്ചു നിന്നു! മഴച്ചീളുകൾക്കൊപ്പം മുറിയാകെ പടർന്നുകിടന്ന കടുംചോരയുടെ ചുവപ്പ് പെരുംവായ തുറന്നപോൽ ഒരമൂർത്ത ചിത്രം കോറിയിട്ടിരുന്നു. അയാൾക്ക് കരയാൻ കഴിഞ്ഞില്ല. പകരം നിലത്ത് കുതറിക്കിടന്ന നിഷേധികളായ ആപ്പിൾ കുരുക്കൾ ശ്രദ്ധയോടെ പെറുക്കിയെടുത്തു.

നാളുകൾക്ക് ശേഷം സായാഹ്നത്തിൽ ഏകനായി കടൽത്തീരത്തുകൂടെ നടക്കുമ്പോൾ ആരുടെയോ ജപമാലയിൽ നിന്നും വേർപെട്ട് പൂഴിമണലിൽ ആണ്ടുപോയ പൊട്ടിയ ഒരു ക്രൂശിത രൂപം ഈനാശു കണ്ടു. ഉള്ളിൽ ക്രൂരമായ സന്തോഷം നിറച്ച് അയാളതിനടുത്തേക്ക് ചെന്നു. പിന്നെ നിലത്ത് കുമ്പിട്ടിരുന്ന് അതിനെ ഉറ്റുനോക്കി. അത് ഈനാശുവിനെയും നോക്കി. (വളരെയൊന്നും അകലെയല്ലാത്ത) ഏതോ ഒരു ഭൂതകാലത്തിൽ അവരിരുവരും ആത്മമിത്രങ്ങളായിരുന്നു.

"ഇപ്പോഴെന്തുതോന്നുന്നു..? ഇങ്ങനെ അനാഥനായി കിടക്കുമ്പോൾ...? വേദന അറിയുന്നുണ്ടോ...?" ഈനാശു ചോദിച്ചു. അതൊന്നും മിണ്ടിയില്ല.

"ഇതാ... ഇതേ വേദനയാണ് നീയെനിക്കും തന്നത്. എനിക്കുള്ളതെല്ലാം നീ നഷ്ടപ്പെടുത്തി. എന്നെ നീ അനാഥനാക്കി. എന്നെ നീ തെരുവിലെറിഞ്ഞു." അയാൾ വെറുപ്പോടെ പറഞ്ഞു. സൂര്യൻ മുക്കാൽ ഭാഗവും കടലിൽ ആണ്ടുപോയിരുന്നു. പതിയെ ചുറ്റിലും ഇരുട്ട് ചിറകുവിരിക്കാൻ തുടങ്ങി. കുരിശുരൂപത്തിന് ഉള്ളിലിരുന്നുകൊണ്ട് ദൈവം നിലവിളിയ്ക്കുന്നതായി ഈനാശുവിന് തോന്നി. അവനീ ഇരുട്ട് പേടിയായിരിക്കണം. ക്രൂരനായ പിതാവിനെപ്പോലെ അയാൾ എഴുന്നേറ്റു. പിന്നെയതിനെ പാടേ ഉപേക്ഷിച്ചുകൊണ്ട് നിർദയം തിരിഞ്ഞു നടന്നു. ‘ഇപ്പോൾ നീ എന്നെ എന്നപോലെ ഞാൻ നിന്നെയും അനാഥനാക്കിയിരിക്കുന്നു’. അയാൾക്ക് സംതൃപ്തി തോന്നി. അങ്ങനെ ദൈവം ഈനാശുവിനാൽ ഒരിക്കൽക്കൂടി ഉപേക്ഷിക്കപ്പെട്ടു. അവരിരുവരും ഈനാശുവോ ദൈവമോ ആയി. അവരിരുവരും സമരായി.

ഒരു എഴുത്തുകാരനേയല്ലാത്ത ഈനാശു എന്ന പാവം കൂലിപ്പണിക്കാരൻ, കീറിയിട്ടും ചേർത്തുവെച്ച മനസ്സിന്റെ ഒഴിഞ്ഞ കടലാസ്സിൽ സൂസന്ന എഴുതിയ കഥയുടെ അവസാനഭാഗം അക്ഷരത്തെറ്റോടെ ഇമ്മട്ടിൽ കോറിയിട്ടു - 

നിനക്കറിയാവുന്നതുപോലെ… നീ വന്നെത്തുന്ന ദിവസത്തിനുവേണ്ടി മാത്രമാണ് ഞാനിന്നു ജീവിക്കുന്നതുതന്നെ. ഇനിയും താമസിക്കരുത്. ഇല്ലാ... എന്തോ… മനസ്സങ്ങനെ തന്നെ പറയുന്നു. നീ വരും. ഉടനേ വരുമെന്ന്.

വാതിലിലാരോ മുട്ടുന്നുണ്ട്. നിർത്തുകയാണ്. എൻറെ കാക്കത്തൊള്ളായിരത്തി ഒന്നാമത്തെ കത്ത്. നീയിത് വായിക്കുക. എന്നെ തേടി ഉടനേ വന്നെത്തുക. നീ വരുമെന്ന പ്രതീക്ഷയിൽ…

എങ്കിലുമെന്‍റെ രാജകുമാരാ... നിന്‍റെ മേൽവിലാസം മാത്രം... എവിടെയോ വെച്ച് ഞാനത് മറന്നുപോയിരിക്കുന്നു. 

അല്ലെങ്കിൽ... ശരിയാണ്… എന്നാണെനിക്കത് ഓർമ്മയുണ്ടായിരുന്നത്?!

                                                                             അത്രമേൽ പ്രണയിനിയായ ഞാൻ,

                                                                                                      

നിന്‍റെ വേശ്യ 

എന്തെന്നാൽ ആ കഥ (അങ്ങനെ തന്നെ) പൂർത്തിയാകണമെന്ന് അയാൾക്ക് അങ്ങേയറ്റം നിർബന്ധമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com