
നിങ്ങൾ താഴെയായി
കാണുമീ സ്ഥലം
പൊള്ളുമിത്തിരിയെങ്കിലും,
മൈൽ കുറ്റി മഞ്ഞ
പരക്കും
വെയിലിൽ കിടന്നു
ഞാൻ ഓർമ്മിക്കുന്നതാണ്.
ഇല്ല അവിടെയൊരു
ചിറയോ സ്‌കൂളോ.
പൊളിച്ചു കളഞ്ഞിട്ടില്ല
മുമ്പുണ്ടായിരുന്ന
തീയറ്ററോ
കേസറ്റ് കടയോ.
പറ്റില്ല
നിങ്ങൾക്കവിടെയൊരിക്കലും
റോസിന്റെ
തണ്ട്
വെച്ച് പിടിപ്പിക്കാൻ.
മുകളിലെ വെറുതെ കിടക്കുമിടം
കണ്ട് പേടിക്കണ്ടതില്ലയൊട്ടും,
പ്രതിഫലിക്കുന്നില്ല
നിങ്ങളുടെയുള്ളിലെ
ശൂന്യതയവിടെ.
മുകളിലെയാ സ്ഥലം,
തടാകക്കരയിൽ
അലസതയോടെ കിടന്നു
ഞാൻ ഓർമ്മിക്കുന്നതാണ്.
സ്ഥലത്തിനിരുവശവും
നിറയെ മഞ്ഞ
മൈൽ കുറ്റികളാണെങ്കിൽ
ഇടയിലൂടെ വരും
കുട്ടികൾ നോക്കുമ്പോഴത്
ദൂരത്തിന്റെ ഭാരമില്ലാത്ത
സൂര്യകാന്തി.
ഓർമ്മിച്ചു കിടക്കും
സ്ഥലത്തിന്റെ
മധുര കാറ്റേറ്റ്
മാറിപ്പോയിരിക്കുമോ
ഞാനൊരു കരിമ്പിൻ തണ്ടായ്.
ഇനിയെന്നെ റോഡരികിലെ
നാടോടി കുട്ടികൾ
കടിച്ചു തുപ്പി കൊണ്ട്
നടക്കും.
നേരായി
നടന്നു വരും സ്ഥലം,
തെറ്റിയ എന്നിലൂടെ
പെരും വഴികളായി
മുറിഞ്ഞു പോകുന്നു.
അസാധ്യതകളുടെ
ഒരായിരം തിരഞ്ഞെടുപ്പുകൾ.
അനക്കം
വറ്റിയൊരില
തന്റെ പൂർവ്വകാലയി-
ളക്കമോർക്കും പോലെ
സ്ഥലം
അതിലിണ്ടായിരുന്നയെന്നെ
പ്രേതാവേശത്തോടെ
ഓർത്തു കിടക്കുന്നു.
അ ക ലം
കം
എന്ന് സന്തതം സ്വപ്നം
കാണും സ്ഥലത്തെ
ഇമ്പമുള്ളൊരുച്ചയിൽ
ഓർത്തു കിടക്കുകയാണ് ഞാൻ
മൈൽ കുറ്റികളാകമാനം
മഞ്ഞ തുമ്പികളായി
നിറയും സ്ഥലത്തെ
നിരന്തമോർത്ത് തെറ്റുന്നുവെന്റെ
ആവാസവ്യവസ്ഥ പലപ്പോഴും.
ആഞ്ഞാഞ്ഞോർക്കുന്നത്
ഞാൻ നിർത്തിയാൽ
ഇല്ലാതാവുമീ സ്ഥലം,
ഇപ്പോഴെന്നെയും
കവിഞ്ഞകത്തേക്ക്,പുറത്തേക്കെന്ന
മട്ടിൽ വളരുകയാണ്.
തൊലിയുമെല്ലും
കടന്നതെന്റെ -
യേറ്റവും പഴകിയ വാക്കിൻ
ശിലാദ്രവ്യത്തിൽ
ചെന്ന് മുട്ടി നിൽക്കുന്നു.
സ്ഥലി!
എന്റെയകമിപ്പോൾ
പക്ഷികൾ
പറന്നു പറന്നുണ്ടാക്കും
ചുഴി.
അതിനുള്ളിൽ
വട്ട പാലം ചുറ്റി
ചിന്തി തെറിച്ച്
തകർന്നു പോകുന്നു
അപാരമായൊരുറക്കത്തിൽ
സ്ഥലം
ഒടുവിലൊടുവിൽ
നാടോടികൾ ചുറ്റിയ
സാരി തണലിൽ
നിന്നൊരു കുട്ടി
എറിഞ്ഞുണർത്തുന്നുവെന്നെയൊരു
വെള്ളാരം കല്ലിനാലെ.
ഉരുണ്ടതെന്റെ ക്ഷീരപഥത്തിൽ
വന്നിരുന്ന് ചലിക്കുന്നു
മറ്റൊരു ഭൂമിയായ്
malayalam poem, literature
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates